Wednesday, November 5, 2008

യക്ഷികൽ‌പ്പനയും കഥകളിയും…


“നിശ്ശൂന്യത നടമാടും പാതിരതൻ മച്ചുകളിൽ
നിരനിരയായ് കത്തിക്കും മായാദീപം.
തലമുടിയും വേറെടുത്തലസമിവൾ പൂപ്പുഞ്ചിരി
വിലസിടവെ വഴിവക്കിൽ ചെന്നുനിൽക്കും.
നേരവും നിലയും വിട്ടാവഴിപോംചെറുവാല്യ-
ക്കാരെയിവളാകർഷിച്ചതിചതുരം
ഏഴുനില മാളികയായ് തോന്നും കരിമ്പനമേല‌-
വരെക്കേറ്റിക്കുരലിൽ വെക്കും.
തഴുകിയുറങ്ങീടും അത്തരുണരുടെയുപ്പേറും
കുരുതിയിവൾനൊട്ടിനുണച്ചിറക്കും.
പറയന്റെ കുന്നിന്റെ മറ്റേച്ചെരിവിലെ
പാറകളിൽച്ചിന്നും മുടിയുമെല്ലും”
(ഇടശ്ശേരി-പൂതപ്പാട്ട്)
പേടിയെ സ്നേഹിച്ച കുട്ടി
-------------------------------
“അഴിഞ്ഞുലഞ്ഞ, പനങ്കുലപോലെ നീണ്ട മുടി.തളിർവെറ്റിലകൊണ്ടു മുറുക്കിച്ചുവന്ന പോലത്തെ ചുണ്ടുകൾ.പൊന്നിന്റെ നിറം.കാന്തശക്തിയുള്ള നോട്ടം.കാലുകൾ നിലത്ത് തൊടില്യ,നിഴലൂണ്ടാവില്യ.ആരെയും മയക്കണ ചിരിയാ‍ മുഖത്ത്…”
പഞ്ചമിനിലാവു വീണ രാത്രികളിൽ,മുത്തശ്ശിയുടെ മുന്നിലിരുന്ന് എത്രവട്ടം യക്ഷിവർണ്ണന കേട്ടു വിറച്ചിട്ടുണ്ട്!ദേവീമഹാത്മ്യം ഗ്രന്ഥം മറന്ന് രാത്രിസഞ്ചാരം നടത്തിയ നമ്പൂതിരിയെ യക്ഷി വിളിച്ച് പനയിൽ കയറ്റി ചോരകുടിച്ചത്,സർപ്പക്കാവിനടുത്തുള്ള പാലയിൽ നിന്ന് കാതരമായ ശബ്ദത്തിൽ വിളിച്ച് എന്റെയേതോ ഒരു കാരണവരെ മയക്കിയ യക്ഷിയെ മന്ത്രം കൊണ്ടുതളച്ചത്…കഥകൾ തോർന്നുറങ്ങുന്ന യാമങ്ങളിൽ ഞാൻ സുന്ദരികളായ യക്ഷികളെ സ്വപ്നം കണ്ടു.ദംഷ്ട്രകളും ചോരയിറ്റുന്ന നാവും പുറത്തുകാട്ടുമ്പോൾ ഞെട്ടിയുണർന്നു.ഇലകളുടെ രാത്രിമർമ്മരങ്ങളിലും പൈശാചികശബ്ദങ്ങൾ ശ്രവിച്ചു.
ഒടിയനും കുട്ടിച്ചാ‍ത്തനും കുളമ്പുമനുഷ്യനും മറുതയും പൊട്ടിച്ചൂട്ടുമടക്കം അസംഖ്യം ദുരാത്മാക്കൾ മുത്തശ്ശിയുടെ കഥകളിലൂടെ സ്വൈരവിഹാരം നടത്തിയിട്ടും എന്നെ എന്നും ഈ യക്ഷി മാത്രം പേടിപ്പെടുത്തി.മുറിയുടെ താക്കോൽ‌പ്പഴുതിലൂടെ പുകയായി അകത്തുവന്ന യക്ഷിയെപ്പറ്റി മുത്തശ്ശി പറഞ്ഞതോടെ,എന്നും കടലാസുചുരുട്ടി മുറിയുടെ താക്കോൽദ്വാരമടച്ച്,അർജ്ജുനപത്തും ചൊല്ലി കിടന്നുറങ്ങി.എന്നിട്ടും,നിനവുകളുടെ അടക്കാനാവാത്ത താക്കോൽദ്വാരങ്ങളിലൂടെ യക്ഷികൾ എന്നെ വിടാതെ പിന്തുടർന്നു.പിന്നെപ്പിന്നെ ഞാനറിഞ്ഞു,ഈ പേടികളെ ഞാൻ സ്നേഹിക്കുന്നുവെന്ന്-അവയാണെന്റെ നിദ്രകളെ ഭാവതീവ്രമാക്കുന്നതെന്ന്.
നിദ്രാരഹിതമായ രാവുകൾ
----------------------------------
അതേ പ്രായത്തിൽ കഥകളിഭ്രാന്തനായ അമ്മാവൻ എനിക്കു കുറെ ഉറക്കമില്ലാത്തരാത്രികളും തന്നു.കളിവിളക്കിനു മുന്നിൽ വന്ന ചുവന്നതാടികളും കാട്ടാളനും അടങ്ങുന്ന പുരുഷഭീകരസത്വങ്ങളൊന്നും എന്നെ തീവ്രമായി ഭയപ്പെടുത്തിയില്ല.പക്ഷേ,പെൺകരികൾ-നക്രതുണ്ഡിയും സിംഹികയും അവയുടെ ലളിതാരൂപങ്ങളും എന്നെ കിടിലംകൊള്ളിച്ചു. “ക്രൂരയാകുന്ന നക്രതുണ്ഡി”യെന്ന പദത്തിന്റെ അകമ്പടിയോടെ,തിരശ്ശീലക്കു പിന്നിൽനിന്ന് കരിവേഷം മുഖം കാണിക്കുമ്പോഴെല്ലാം ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു.ഇന്ദ്രപുത്രനായ ജയന്തൻ അവളുടെ മൂക്കും‌മുലയുമരിയുമ്പോഴുണരുന്ന രാക്ഷസീയമായ ദീനരോദനം,എന്റെ പല്ലുകൾ കൂട്ടിക്കടിച്ചിരുന്നാണ് ഞാൻ കേട്ടത്.രക്താഭിഷിക്തമായി ഓടിവരുന്ന നിണത്തിന്റെ കാഴ്ച്ച കണ്ടു ബോധാബോധച്ചെരിവുകളിൽ പിടിച്ചുതൂങ്ങി. “പേടിക്കേണ്ടെടാ, അതുവെറും വേഷമല്ലേ” എന്നൊക്കെയുള്ള അമ്മാവന്റെ സാന്ത്വനങ്ങൾ ഏതോ അന്യഗ്രഹശബ്ദം പോലെ ഞാൻ ഏറ്റുവാങ്ങി.എന്നിട്ടും,എന്നും നരകാസുരവധവും കിർമീരവധവും കാണാൻ,കണ്ടു പേടിക്കാൻ ഞാൻ കൊതിക്കുകയും ചെയ്തു.
--------------------------
പതിറ്റാണ്ടുകൾക്കിപ്പുറത്തിരുന്ന് ഞാനാലോചിക്കുന്നു,എത്ര ഭീകരദൃശ്യങ്ങളുണ്ടായിരുന്നു അന്നു കണ്ട കളികളിൽ! ദുശ്ശാസനന്റെ കുടൽമാലപറിച്ചെടുക്കുന്ന ഗോപിയാശാന്റെ രൌദ്രഭീമൻ,കത്തിജ്ജ്വലിക്കുന്ന പന്തങ്ങളുടെ വെളിച്ചത്തിൽ തന്റേടാട്ടമാടുന്ന നെല്ലിയോടിന്റെ ബാലി-അങ്ങനെ എന്തെല്ലാം! എന്നിട്ടുമെന്താണ് എന്നെ ഈ പെൺകരികളുംലളിതകളും മാത്രം വേട്ടയാടിയത്?
മനസ്സിലുറച്ച സ്ത്രീസങ്കൽ‌പ്പം അമ്മയുടെതായതുകൊണ്ടാകണം.സ്നേഹം,വാത്സല്യം-എല്ലാ നല്ലഭാവങ്ങളുടെയും മൂർത്തീമത്ഭാവമായി അടുത്തറിയാവുന്ന സ്ത്രീയായ അമ്മയെ പ്രതിഷ്ഠിച്ച മനസ്സിന് രക്തദാഹിയായ,വിപരീതമായ സ്ത്രീസങ്കൽ‌പ്പം ദർശിക്കുമ്പോഴുണ്ടാകുന്ന കുഴമറിച്ചിൽ.പക്ഷേ അതോടൊപ്പം തന്നെ എന്റെ യക്ഷിസ്നേഹവുമുണ്ടായിരിക്കണം.കാരണം,ആ കഥാപാത്രങ്ങളെല്ലാം,അവയുടെ രംഗാവിഷ്കാരങ്ങൾ സഹിതം,കേരളീയയക്ഷികൽ‌പ്പനയുമായി ഇഴചേർന്നു നിൽക്കുന്നു.
കിർമീരവധത്തിലെ സിംഹിക
----------------------------------
തന്റെ ഭർത്താവായ ശാർദ്ദൂലനെ അർജ്ജുനൻ വധിച്ചതിനു പ്രതികാരമായി,പാണ്ഡവപത്നിയായ പാഞ്ചാലിയെ അപഹരിച്ചുകൊണ്ടുപോയി ഭക്ഷിക്കാൻ തീരുമാനിക്കുകയാണ് രാക്ഷസിയായ സിംഹിക.ഇതിനായി അവൾ ഒരു സുന്ദരീരൂപം(ലളിത)കൈക്കൊള്ളുന്നു.എന്നിട്ട് പാഞ്ചാലിയെ നയത്തിൽ വനത്തിലേക്കാകർഷിച്ച് കൊണ്ടുപോകുന്നു. ദുശ്ശകുനങ്ങൾ കണ്ടു മടങ്ങിപ്പോകാനൊരുങ്ങുന്ന പാഞ്ചാലിയെ,സ്വരൂപമായ രാക്ഷസീസ്വത്വം ധരിച്ച് തിന്നാനൊരുങ്ങുന്ന സിഹികയെ വിലാപം കേട്ട് ഓടിയെത്തിയ സഹദേവൻ മൂക്കും‌മുലയുമരിഞ്ഞ് വികൃതയാക്കി പറഞ്ഞയക്കുന്നു.
ശാർദ്ദൂലനെ നിഗ്രഹിച്ച വാർത്തയറിഞ്ഞ് പ്രതികാരം ചെയ്യാനുറക്കുന്ന ആദ്യരംഗത്തിൽ,നെല്ലിയോട് വാസുദേവൻ നമ്പൂതിരിയുടെ സിംഹിക ചെയ്യുന്ന ഒരു മനോധർമ്മമുണ്ട്.വഴിയിലൂടെ പോകുന്ന രണ്ട് മനുഷ്യരെ കാണുന്നു-അവരെ പിടിച്ച് കാമപൂർത്തി വരുത്തി കൊന്നുചോരകുടിക്കുന്നു.അരങ്ങിനു പിന്നിലേക്കു മാറിയുള്ള ആ ബലാത്സംഗത്തിനും കൊലപാതകത്തിനും രക്തപാനത്തിനും ശേഷം,മുന്നിലേക്ക് വന്നു പീഠത്തിലിരുന്ന്,ഉത്തരീയം കൊണ്ടു ശരീരത്തിലെ വിയർപ്പൊപ്പി,ചോരമണമുള്ള ഇരുകൈകളും മാറിമാറി മണപ്പിച്ച്,അനുഭവിച്ച സുഖാനുഭവങ്ങളോർത്തുള്ള ഒരു പൈശാ‍ചികമായ ചിരിയുണ്ട്!യക്ഷിമിത്തുകളിൽ നിന്നുരുവം കൊണ്ട ഭാവനയുടെ അനുപമമായ അനുഭവം.
ലളിതാവേഷധാരിയായി,പാഞ്ചാലിക്കടുത്തെത്തുന്ന സിംഹിക സാക്ഷാ‍ൽ യക്ഷിതന്നെ.ദുർഗാക്ഷേത്രത്തിലേക്കെന്നു പറഞ്ഞ് പാഞ്ചാലിയെ വനാന്തരത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ലളിത പ്രകൃതിയെ വർണ്ണിക്കുന്നത് നോക്കുക;വണ്ടിൻ‌തുളയുള്ള മുളകളിതാ കുയിലിന്റെ സംഗീതത്തിനൊപ്പം കുഴലൂതുന്നു,കുറിഞ്ഞിമരങ്ങളിൽ നിന്നിതാ പൂക്കൾ ഭവതിയുടെ അളകങ്ങളിൽ വീഴുന്നു.കരിങ്കൂവളത്തിനൊത്ത കണ്ണുകളുള്ള സുന്ദരീ, അവ നിന്നെ എതിരേൽക്കുകയാണെന്നു തോന്നുന്നു…അവതരണശിൽ‌പ്പം കൂടി ഉൾച്ചേരുമ്പോൾ,തികച്ചും കേരളീയമായ ഒരു വനപ്രകൃതി രൂപം കൊള്ളുന്നു.കോട്ടക്കൽ ശിവരാമന്റെ ലളിതയുടെ ദ്വന്ദ്വാത്മകസ്വഭാവം സൃഷ്ടിക്കുന്ന അന്തരീക്ഷം അനിർവ്വചനീയമാണ്.ഇടക്കുള്ള കലാശങ്ങളിലും ഇരട്ടിനൃത്തത്തിനിടക്കും പാഞ്ചാലിയെ നോക്കുന്ന പഴുത്ത നോട്ടങ്ങൾ അനിതരമായ ഒരു യക്ഷിമാനം ശിവരാമലളിതക്കു നൽകുന്നു.
നരകാസുരവധത്തിലെ നക്രതുണ്ഡി
---------------------------------------------
നരകാസുരന്റെ കൽ‌പ്പനപ്രകാരം ദേവസ്ത്രീകളെ പിടിച്ചുകൊണ്ടുവരാനായി സ്വർലോകത്തേക്കു ചെന്ന നക്രതുണ്ഡിയെന്ന രാക്ഷസി,ഇന്ദ്രപുത്രനായ ജയന്തനെക്കണ്ട് കാമാതുരയാകുന്നു.സുന്ദരീരൂപം ധരിച്ച് ജയന്തനടുത്തെത്തി ആഗ്രഹം പറഞ്ഞപ്പോൾ,അച്ഛന്റെ അനുവാദം കൂടാതെ ഞാൻ ആരെയും പരിണയിക്കില്ല എന്നുറപ്പിച്ചു പറഞ്ഞുകളഞ്ഞു,ജയന്തൻ.കോപിഷ്ഠയായ നക്രതുണ്ഡി സ്വരൂപം ധരിച്ചപ്പോൾ ജയന്തൻ അവളുടെ മൂക്കും മുലയുമരിഞ്ഞ് വിടുന്നു.അലറിക്കരഞ്ഞ് നരകാസുരന്റെയടുത്തെത്തി അവൾ സങ്കടം പറയുന്നു.
ദിവംഗതനായ കോട്ടക്കൽ മുരളിയുടെ നക്രതുണ്ഡി,സുന്ദരീരൂപം ധരിക്കാൻ തീരുമാനിച്ചശേഷം,അരങ്ങിൽ നിന്നു പിൻ‌വാങ്ങുമ്പോൾ ചെയ്യുന്ന സാരിനൃത്തത്തിന്റെ ആദ്യചുവടുകൾക്കൊപ്പം ചെയ്തിരുന്ന ഒരു ഭാവവിന്യാസമുണ്ട്;തല ചെറുതായി കുനിച്ച് ഒരു ലജ്ജയും,പെട്ടെന്ന് തലപൊക്കി രാക്ഷസീയമായ സംഭോഗാഭിവാഞ്ജയോടുള്ള നോട്ടവും‌-വല്ലാത്തൊരു കാഴ്ച്ചയായിരുന്നു അത്.
ഞാൻ ദേവസ്ത്രീയോ മനുഷ്യസ്ത്രീയോ അല്ല എന്നു ജയന്തനോട് ലളിത പറയുന്നിടത്ത്, മാർഗ്ഗി വിജയകുമാറിന്റെ ലളിത “മാനുഷനാരിയുമല്ല” എന്നഭിനയിക്കുന്നതു കാണുക-താൻ വാസ്തവത്തിലാരാണ് എന്ന അർത്ഥത്തെ സൂഷ്മതലത്തിൽ പ്രഖ്യാപിക്കുന്ന ഭാവം എന്തൊരു മനോഹാരിതയാണെന്നോ!
----------------
കിർമീരവധത്തിലെ സിംഹികയിൽ നിന്ന് നരകാസുരവധം നക്രതുണ്ഡിയിലേക്ക് ഒരുപാടു ദൂരമുണ്ട്.സിംഹിക പ്രതികാരദാഹം കൊണ്ടാണ് ലളിതാരൂപിണിയാകുന്നെതെങ്കിൽ,നക്രതുണ്ഡി കാമാതുരത കൊണ്ടാണ്.നമ്മുടെ യക്ഷിക്കഥകളിലെ രണ്ടു വിഭാഗങ്ങളാണിവ.പ്രതികാരദാഹിയായ യക്ഷിയും കാമാതുരയായ യക്ഷിയും.മുത്തശ്ശിക്കഥയിലെ തറവാടിന്റെ തട്ടുൻപുറത്ത് കാരണവർ ചവിട്ടിക്കൊന്ന പെണ്ണിനെ ആരുമറിയാതെ പണിക്കാർ കുഴിച്ചുമൂടിയപ്പോൾ പ്രതികാരദാഹിയായി വന്ന യക്ഷിയും,രാത്രിസഞ്ചാരികളായ നമ്പൂതിരികളോടു ചുണ്ണാമ്പുചോദിച്ച് അടുത്തുകൂടി,മാളികമുകളിലേക്കെന്ന മായയിൽ കരിമ്പനമുകളിൽ കയറ്റി,സംഭോഗശേഷം രക്തമൂറ്റിക്കുടിച്ച യക്ഷിയും തന്നെ.
നമ്മുടെ യക്ഷിസങ്കൽ‌പ്പത്തിന്റെ ബഹുസ്വരത,അതിന് പല അർത്ഥമാനങ്ങളും നൽകുന്നു.യക്ഷന്റെ സ്ത്രീലിംഗമായ യക്ഷി എന്ന ഭാരതീയ യക്ഷികൽ‌പ്പനക്കു പുറത്ത് നാം തീർത്ത ഭാവനാകോടികൾ.വടയക്ഷി,രക്തയക്ഷി,നാഗയക്ഷി എന്നിങ്ങനെ നീളുന്ന ആ മിത്തുകൾക്ക് നാം ആരാധനാഭാവവും നൽകി.ക്ഷേത്രങ്ങളിലെ യക്ഷികളേയും രക്ഷസ്സുകളേയും അടുത്തുപോയി തൊഴരുത് എന്നായിരുന്നു പഴയ വിധി.(പുതിയ ദേവപ്രശ്നങ്ങൾ അവ മാറ്റിയെഴുതുന്നുണ്ട്!)
ഇവക്കെല്ലാമൊപ്പം ഒരു സങ്കൽ‌പ്പം കൂടിയുണ്ട്,യക്ഷിയമ്മ!സിംഹികയുടെയും നക്രതുണ്ഡിയുടേയും ‘മൂക്കും മുല’യുമരിയുന്നതു വെറുതെയല്ല,ഒന്ന് ലാവണ്യത്തിനും മറ്റൊന്ന് മാതൃത്വത്തിനും നേർക്കുള്ള വെട്ടാണ്.
ഇപ്പോൾ സമയം രാത്രി 3:08.ഈ അന്ത്യയാമങ്ങളിൽ ഏതെങ്കിലും പാല പൂത്ത മണമുതിരുന്നുണ്ടോ?

27 comments:

വികടശിരോമണി said...

കേരളീയ യക്ഷിസങ്കൽ‌പ്പവും സിംഹികയും നക്രതുണ്ഡിയും.....പിന്നെ എന്റെ ബാല്യവും.

എതിരന്‍ കതിരവന്‍ said...
This comment has been removed by the author.
വികടശിരോമണി said...
This comment has been removed by the author.
ചാണക്യന്‍ said...

വികടശിരോമണി,
യക്ഷിക്കഥയേയും കഥകളിയേയും സമന്വയിപ്പിച്ചുള്ള എഴുത്ത് ഇഷ്ടായി....ആശംസകള്‍...
ഓ ടോ : ശി ചുണ്ണാമ്പ് തരോ?

smitha adharsh said...

നല്ല പോസ്റ്റ്...ഒരുപാടൊരുപാട് ഇഷ്ടപ്പെട്ടു.
നല്ല ഭാഷയില്‍,ലളിതമായി വിവരിച്ചിരിക്കുന്നു..
യക്ഷിയെന്നതൊരു സങ്കല്പം മാത്രമാണെങ്കിലും,ഇപ്പോഴും അതൊരു ഭയാശങ്കകള്‍ ഉണര്‍ത്തി,മനസ്സിന്റെ കോണില്‍ സ്ഥാനം പിടിച്ചിരിക്കുന്നു..

Sethunath UN said...

നല്ല പോസ്റ്റ്. എഴുത്ത് ഇഷ്ടപ്പെട്ടു.
രണ്ടെണ്ണം വിട്ടിട്ട് ഇരുട്ട് വീണ ഇടവഴിയിലൂടെ പോയാല്‍ പാല പൂത്ത മണം വരുന്നെന്നും യക്ഷി വരുന്നെന്നും ഒക്കെ തോന്നും. ചുമ്മ വല്ല പെമ്പിള്ളേര്‍ക്കും ചുണ്ണാമ്പ് കൊടുക്കല്ലേ. :)

അനില്‍@ബ്ലോഗ് // anil said...

വികടശിരോമണി,
യഥാര്‍ത്ഥ യക്ഷി സങ്കല്‍പ്പത്തെക്കുറിച്ച് ബഹുഭൂരിപക്ഷം മലയാളിയും അജ്നനാണെന്നതാണ് വാസ്തവം.

അത് നാടിനെ കാക്കുന്ന മാതാവാണ്.

നമുക്കിന്ന് യക്ഷി ഒരു കോമഡി കഥാപാത്രമാണ്. പ്രേത സീരിയലുകളും സിനിമകളും നമ്മുടെ സങ്കല്‍പ്പങ്ങളെ തട്ടിയെടുത്തിരിക്കുന്നു.

നല്ല പോസ്റ്റ്.

ആശംസകള്‍.

വികടശിരോമണി said...

കതിരവൻ,ചാണക്യൻ,സ്മിത,നിഷ്കളങ്കൻ,അനിൽ-നന്ദി.
ചാണക്യാ-
യക്ഷന്മാർ ചുണ്ണാമ്പുചോദിക്കാറില്ലല്ലോ.വേറെ ചില പരിപാടികളാ പതിവ്. “കശ്ചിത് യക്ഷോ വിരഹഗുരുണാ...”
സ്മിതാ,
ആദ്യസന്ദർശനമല്ലേ?സ്വാഗതം.പേടിയുണ്ട് ല്ലേ?ആലത്തൂർ ഹനുമാനെയും അർജ്ജുനനേയും(മനുഷ്യദൈവങ്ങളിൽ വിശ്വാസമുണ്ടെങ്കിൽ അത്തരം ഒന്നുരണ്ടെണ്ണത്തിനേം പ്രാർത്ഥിച്ചോളൂ.
നിഷ്കളങ്കാ,
ഞാൻ മുറുക്കാറില്ല ചേട്ടാ.പെമ്പിള്ളാരുടെ രൂപത്തിലും പുതിയ കാലത്ത് യക്ഷികളുണ്ട്:)
അനിൽ,
ഒന്നു വിഷയത്തെ തൊട്ടതിന് ഒരുപാട് നന്ദി.‘നാടിനെക്കാക്കുന്ന യക്ഷിയമ്മ’മുതൽ ‘ദേവദാസീരൂപിണിയായ യക്ഷി’വരെ കേരളത്തിൽ രൂപം കൊണ്ട് യക്ഷിമിത്തുകളെക്കുറിച്ച് സമഗ്രമായ ഒരു പഠനമുണ്ടായുക്കണ്ടിട്ടില്ല.പുരുഷാധികാരകേന്ദ്രീകരണം ഉറപ്പിക്കുന്ന നിരവധി കിരാതകൃത്യങ്ങളെ മറക്കുന്ന ഉപാധിയും യക്ഷിയായിരുന്നു.നമ്മുടെ ശൈലീകൃതകലകളിലും ആ സാമൂഹികചരിത്രത്തിന്റെ സ്പന്ദനങ്ങളുണ്ട്,ലാവണ്യദർശനങ്ങളും.അനിൽ പറഞ്ഞ പുതിയ സീരിയൽക്കാഴ്ച്ച നമ്മുടെ ചരിത്രത്തെയും വികൃതമാക്കുന്നു.
നന്ദി.

കാപ്പിലാന്‍ said...

വായിച്ചു ,യക്ഷികളും ,കത്തനാരും ഇപ്പോള്‍ സീരിയലിലല്ലേ അനിലേ ? ടി വി തുറന്നാല്‍ മതി അവരെ കാണാം .

ആശംസകള്‍

ജിജ സുബ്രഹ്മണ്യൻ said...

കഥകളി ടി വീല്‍ വരുമ്പോള്‍ ചില വേഷങ്ങളുടെ അലര്‍ച്ചയും ബഹളവും ഒക്കെ കണ്ട് ഞാന്‍ ഞെട്ടീട്ടുണ്ട്.പക്ഷേ സിനിമാ യക്ഷികളെ കണ്ടിട്ട് ഒരു പേടീം തോന്നിട്ടില്ല..യക്ഷികള്‍ സുന്ദരികള്‍ ആയിട്ടാണോ ആവോ..ചില സമയങ്ങളില്‍ മാത്രം അല്ലേ അവരുടെ രൌദ്ര ഭാവം പുറത്തു വരുന്നുള്ളൂ..എന്നാല്‍ കഥകളിയിലെ ആ വേഷം തന്നെ പേടിപ്പെടുത്തുന്നതാ. കത്തീം താടീം ചുമന്ന വേഷവും അലര്‍ച്ചേം !!


പോസ്റ്റ് നന്നായി ട്ടോ..യക്ഷിയെയും കഥകളിയെയും ബന്ധിപ്പിച്ചൊരു വേറിട്ട ചിന്ത.

കിഷോർ‍:Kishor said...

കൊള്ളാം...

“വിടമാട്ടേ??...” :-)

എതിരന്‍ കതിരവന്‍ said...

ജൈനരുടെ യക്ഷ-യക്ഷി സങ്കല്‍പ്പം കാമദേവതയായി ബന്ധപ്പെട്ടതായിരുന്നു. ആദി അമ്മദൈവം യക്ഷി ആയിരുന്നെങ്കില്‍ ആര്യവല്‍ക്കരണമായിരിക്കണം യക്ഷിയെ ശ്രീകോവിലിനു പുറത്താക്കിയത്. അടുത്തു ചെന്ന് തൊഴാനും പാടില്ലാതെ ആക്കിയത്.
കാമപൂരണം പ്രതികാരത്തിനുള്ള ഉപാധിയാക്കിയത് ഇതിഹാസ സന്ദര്‍ഭങ്ങളൊടുള്ള പ്രതികരണം ആയിരിക്കുമോ? താടക അതി സുന്ദരി ആയിരുന്നു. അഗസ്ത്യനില്‍ അനുരാഗവിവശയായതിന്റെ ശിക്ഷയാണു അവള്‍ രാക്ഷസിയാക്കപ്പെട്ടത്. ശൂര്‍പ്പണഘയ്ക്ക് വേറേ ശിക്ഷ.

കേരളീയര്‍ക്കു മാത്രമേ കാമ-പ്രതികാര ദ്വന്ദങ്ങളുള്ള യക്ഷി സങ്കല്‍പ്പമുള്ളു. രതിയോട് മരണത്തെ ഇണക്കിച്ചേര്‍ത്തിട്ടുമുണ്ട്.

കഥകളിക്കാര്‍ക്ക് സിംഹികയേയും നക്രതുണ്ഡിയേയും അവതരിപ്പിക്കാന്‍ ഇതൊക്കെ എളുപ്പമുണ്ടാക്കി.

“കണ്ടാലതിമോദമുണ്ടായ്...’ എന്ന പ്ദത്തിന്റെ മിഴിവ് പ്രധാന നടനു വിളങ്ങിവിലസാനുള്ള അവസരമായി.
ലളിത-സിംഹിക അവതരണത്തിന്റെ കരുത്ത് നൂറ്റാണ്ടുകളുടെ അനുഭവസമ്പത്തില്‍ ലയിച്ചു കിടക്കുന്നു.

വികടശിരോമണി said...

കാപ്പിലാൻ,കാന്താരിക്കുട്ടീ,കിഷോർ,കതിരവൻ-നന്ദി.
കതിരവാ,
കേരളലുടനീളം ഉണ്ടായിരുന്ന യക്ഷിപ്രതിഷ്ഠകൾ പലതും രണ്ടു കാലഘട്ടങ്ങളിലാണ് നീക്കം ചെയ്യപ്പെട്ടതെന്നു തോന്നുന്നു;ആര്യാധിനിവേശത്തിന്റെ സമയത്തും തുടർന്ന് ശ്രീനാരായണന്റെ നേതൃത്വത്തിൽ നടന്ന പരിഷ്കരണങ്ങളുടെ സമീപകാലത്തും.സവർണ്ണർ ദുർദേവതകളായി കൽ‌പ്പിച്ച യക്ഷികളെ എടുത്ത് വലിച്ചെറിഞ്ഞ് ഈഴവർക്ക് സവർണ്ണദൈവങ്ങളെ നാരായണഗുരു നൽകുകയാണുണ്ടായത്.
കാമം-പ്രതികാരം-മരണം എന്നിവ ലയിക്കുന്ന ഈ യക്ഷികൽ‌പ്പനക്ക് കേരളമന്ത്രവാദികൾ സവിശേഷസ്ഥാനം നൽകിയിരുന്നു.യക്ഷിപ്രീതിക്കായി സുരതം വാഗ്ദാനം ചെയ്തു യക്ഷിയെ വശത്താക്കുക,യക്ഷീബന്ധത്തിലൂടെ മനുഷ്യസ്ത്രീകളുമായുള്ള സംഭോഗശേഷി നഷ്ടപ്പെടുക,തുടർന്നേതെങ്കിലും കാരണത്താൽ കർമ്മി യക്ഷിയെ പിണക്കിയാൽ ദീർഘസുരതത്തിലൂടെ യക്ഷി കർമ്മിയെ കൊല്ലുക-ഇങ്ങനെ കാമവും പ്രതികാരവും മരണവും ഇണചേരുന്ന നിരവധി മിത്തുകൾ നാം യക്ഷിക്ക് നൽകിയിട്ടുണ്ട്.
സഫലമാകാത്ത രതിയുടെ ബന്ധം-ശരിയാണ്,ആ വഴിക്കും ആലോചിക്കാവുന്നതാണ്.
നന്ദി.

ഒരു കാഥിക said...

വികടശിരോമണി, വളരെ രസകരമായിരിക്കുന്നു.ഈ ടേർമിൽ എന്റെ മതപഠന ക്ലാസ്സിൽ ഒരു പ്രോജക്റ്റ്‌ ലോകമെമ്പാടുമുള്ള മതങ്ങളിൽ യക്ഷികളുടേയും പ്രേതങ്ങളുടേയും മറ്റും പ്രത്യേകതകൾ ഉള്ള കഥകൾ തിരഞ്ഞു കണ്ടുപിടിക്കയാണു. ഈ ബ്ലോഗ്‌ മൊഴിമാറ്റം നടത്തി അടിച്ചുമാറ്റിലാലോ എന്നാലോചിക്കതില്ല. വിരോധമില്ലല്ലോ? കിട്ടുന്ന ഗ്രേടിന്റെ പാതി ഞാൻ അങ്ങോട്ടു തന്നേക്കാം :)

വികടശിരോമണി said...

കാഥികേ,
ഒരു വിരോധോല്യ.ഗ്രേഡിന്റെ പാതീം മൊഴിമാറ്റോം അയച്ചുതന്നാൽ സന്തോഷം:)

krish | കൃഷ് said...

കഥകളിയിലെ യക്ഷികൾ .. എഴുത്ത് ഇഷ്ടപ്പെട്ടു.

നോം സിൽമായിലും സീരിയലുകളിലുമേ യക്ഷികളെ കണ്ടിട്ടുള്ളൊ. പിന്നെ മുഖാമുഖം ഒരു യക്ഷിയെ കണ്ടിട്ടുണ്ട്, മലമ്പുഴയിൽ. കാനായി യക്ഷി.

പിന്നെ കോമഡിസീ‍രിയലിൽ പറയുന്നപോലെ, ഇന്നത്തെ കാലത്ത് വടയക്ഷി എന്നാൽ വടയും കട്ടൻ ചായയും അടിക്കുന്ന യക്ഷിയെന്നു, രക്തയക്ഷിയെന്നാൽ ബ്ലഡ് ബാങ്കിലെ യക്ഷിയെന്നും, നാഗയക്ഷിയെന്നാൽ സ്നേക്ക് പാർക്കിലെ യക്ഷിയെന്നുമാണോ?


“പെമ്പിള്ളാരുടെ രൂപത്തിലും പുതിയ കാലത്ത് യക്ഷികളുണ്ട്“
ഓഹോ.. അപ്പോ ഇവർ ചുണ്ണാമ്പിനുപകരം എന്താണാവോ ചോദിക്കുക. നോട്ടുകളായിരിക്കുമല്ലേ!! തീർച്ച.

Lathika subhash said...

വികടശിരോമണീ, തിരക്കുകളുടെ ഈ കാലഘട്ടത്തില്‍ ബൂലോകത്ത് കുറച്ചുനേരമെങ്കിലും കളിവിളക്ക് കത്തിച്ചു വച്ചതിന് അഭിനന്ദനങ്ങള്‍.
ഗൃഹാതുരത്വമൂണര്‍ത്തിയ ഈ പോസ്റ്റിന് നന്ദി.
കുട്ടിക്കാലത്ത് ഉത്സവപ്പറമ്പിലെ കഥകളി മുതിര്‍ന്നവര്‍ ആസ്വദിച്ച് കാണുമ്പോള്‍ പാതി ഉറങ്ങിയും ഉണര്‍ന്നുമൊക്കെ കണ്ടത്, പിന്നീട് കഥകളി, എന്ന രംഗകലയെ ഗൌരവമായി കണ്ടു തുടങ്ങിയത്, മലയാളം ക്ലാസ്സുകളില്‍ കഥകളിയെക്കുറിച്ചും ആട്ടക്കഥാസാഹിത്യത്തെക്കുറിച്ചുമൊക്കെ ഗുരുക്കന്മാര്‍ നല്‍കിയ അറിവുകള്‍..എല്ലാം ഓര്‍മ്മയിലുണ്ട്.
സിംഹികയും നക്രതുണ്ഡിയും.... പ്രവൃത്തി ദോഷം കാരണം, കുചനാസികകള്‍ ഛേദിക്കപ്പെട്ടതിലൂടെ അപമാനിതരായവര്‍....
യക്ഷി- എന്ന കാല്പനിക സങ്കല്പത്തിനും ഒത്തിരി നിറം തന്ന ബാല്യമായിരുന്നു നമ്മളില്‍ ചിലരുടേത്. ഇവിടെ ഇതിനെ രണ്ടിനെയും സമന്വയിപ്പിക്കാനുള്ള ശ്രമം അസ്സലായി.
താങ്കള്‍ പറഞ്ഞ സമയത്ത് യക്ഷി വരില്ല. അപ്പോഴേക്കും ബ്രാഹ്മ മുഹൂര്‍ത്തമായി.

ഒരു കാഥിക said...

വികടശിരോമണി, എന്നാല്‍ ഒരു കൈ നോക്കീട്ട്‌ തന്നെ കാര്യം :)

Jayasree Lakshmy Kumar said...

‘മൂക്കും മുല’യുമരിയുന്നതു വെറുതെയല്ല,ഒന്ന് ലാവണ്യത്തിനും മറ്റൊന്ന് മാതൃത്വത്തിനും നേർക്കുള്ള വെട്ടാണ്

പോസ്റ്റ് വായിച്ചപ്പോൾ മനസ്സിൽ വന്ന ചോദ്യം ഇതായിരുന്നു, പണ്ടു സ്ത്രീ‍കൾക്കു കൊടുക്കുന്ന ഏക ശിക്ഷ, അതും ക്രൂരമായൊരു ശിക്ഷ ഇതു മാത്രമായിരുന്നോ എന്ന്. അതിനേതായാലും വികടൻ തന്നെ മറുപടി തന്നു.

ചെറുപ്പകാലത്ത് കഥകളി ഒരു ഫാസിനേഷൻ ആയിരുന്നില്ല. കോളേജ് ജീവിതത്തിന്റെ അവസാനങ്ങളിലെപ്പൊഴോ റ്റി.വി യിൽ കണ്ട ഒരു ‘കർണ്ണൻ’ വേഷം മനം കവർന്നു. ആ നട്ടന്റെ അഭിനയം കണ്ട് കർണ്ണന്റെ ദുഖം മനസ്സിലേക്ക് വന്നു കയറി. അപാര അഭിനയ സാധ്യത തരുന്ന ആ കല പഠിക്കാൻ കഴിയാതിരുന്നതിൽ [അറിയാൻ ശ്രമിക്കാതിരൂന്നതിലും] ഇപ്പോൾ ദുഖം തോന്നാറുണ്ട്

വളരേ വളരേ നല്ല പോസ്റ്റ് വികടൻ

Mahi said...

കലാമണ്ഡലത്തിനടുത്തായിരുന്നു.കഥയാറിയാതെ ആട്ടം കാണുകയായിരുന്നു.അതുകൊണ്ട്‌ ശിരോമണി പറഞ്ഞതിലൂടെയൊന്നും പോവാന്‍ കഴിഞ്ഞില്ല.പക്ഷെ മോഹണ്ടായിരുന്നു.ആസ്വദിക്കാന്‍ തക്ക അറിവെങ്കിലും ഉണ്ടാക്കിയേടുക്കണംന്ന്‌.ന്നാലും എഴുത്തും ബൂലോകത്തിലെ ഇടപെടലുകളും ഉഗ്രനാവുന്നുണ്ട്‌

വികടശിരോമണി said...

കൃഷ്,ലതി,ഒരു കാഥിക,ലക്ഷ്മി,മഹി-നന്ദി.
കൃഷ്,
കാനായിയുടെ യക്ഷി വേണ്ട പോലെ ചർച്ച ചെയ്യപ്പെടാത്ത കലാവിഷ്കാരമാണ്.വരവിന് നദി.
ലതി,
ബ്രാഹ്മ മുഹൂർത്തമായല്ലേ!രക്ഷപ്പെട്ടു:)
ലക്ഷ്മി,
മാതൃത്വം-ലാവണ്യം-ഈ പരിപ്രേക്ഷ്യത്തിൽ സ്ത്രീയെ കാണുന്നതിൽ ആ കാലത്തിന്റെ മൂല്യസങ്കൽ‌പ്പവുമുണ്ട്.
കാഥികേ,
ഒന്നോ രണ്ടോ കൈ വെച്ച് നോക്കിയിട്ട് എന്നെ ഒന്ന് കാണിച്ചാൽ സന്തോഷം.:)
മഹി,
കലാമണ്ഡലത്തിനടുത്തായിട്ടും?വരൂ,നമുക്കൊന്നിച്ചിരുന്നു കളികാണാം:)

devoose said...

ഗംഭീരമായിരിക്കുന്നു ട്ടൊ ഈ യക്ഷികളുടെ ലോകം. വടയക്ഷിയും നാഗയക്ഷിയും വാഴുന്ന കാവും അമ്പലവും ഇപ്പോളും നാട്ടിലെ തറവാട്ടിലുണ്ട്. പകയും പ്രതികാരവും യക്ഷി എന്ന പെണ്മനസ്സിലേക്കു കുടിയേറിയതെങ്ങിനെയായിരിക്കും.........

യക്ഷിയമ്പലമടച്ചു എന്ന ഒറ്റ മലയാളസിനിമാഗാനത്തില്‍ അടച്ചൊതുക്കി നമുക്കു ആ വഴിക്കും കിട്ടീട്ടില്ലെ പാലപ്പൂവിന്റെമണം.......

വീണ്ടൂം വരാം........
പാലപൂത്തവഴികളില്‍ നിലാവത്തു നടക്കാന്‍........

ഭൂമിപുത്രി said...

വികടാ,മുൻപൊരിയ്ക്കലീവഴി വന്നിരുന്നു.വായിയ്ക്കാനായി അടയാളപ്പെടുത്തി..പിന്നെ മറന്നും പോയി.
കഥകളി കണ്ടുപരിചയിച്ച് നല്ലൊരു ദൃശ്യസംസ്ക്കാരം വളർത്തിയെടുക്കാൻ കഴിയാത്ത നഷ്ട്ടബോധം ഇപ്പോഴുമുണ്ടെനിയ്ക്ക്.
അതുകൊണ്ടാണീബ്ലോഗില്വന്ന് അഭിപ്രായമൊന്നും തട്ടിമൂളിയ്ക്കാത്തതു.
മനോഹരമായിരിയ്ക്കുന്നു കഥകളിമിത്തുകളിൽ മുഴുകിയ ഈ ബാല്യകാല കഥകൾ.എനിയ്ക്കറിയാത്ത കുറേയേറെ കാര്യങ്ങളറിയാനായി.

വികടശിരോമണി said...

devoose,ഭൂമീപുത്രീ-വരവിനും വായനക്കും നന്ദി.

Anonymous said...

(Ivideyirunnu malayalathil ezhuthan kazhinjirunnengil...)
This kari-yakshi relationship has never occured to me as the kari veshams often hang to a comic expression, in kathakali. I think Lalitha veshams carry a different air even though they are the trasformed form of Karis.
Sree Narayana Guru begins one of his prose writing telling that, 'as there are millions and millions of variety of creatures living on the earth, also in the world of wind live millions and millions of variety of creatures with distinct qualities such as hot, cold and smell'.
I personally was always amazed with our yakshi concepts and the smell of Palapoovu.
Thanks for the write up.

വികടശിരോമണി said...

Ra,
നന്ദി.

Travity said...

വിഷയം, ഭാഷ, ശൈലി, അറിവുകൾ.... നന്നായിരിക്കുന്നു. ഇഷ്ടമായി. നാരായണഗുരു യക്ഷിയെ വലിച്ചെറിഞ്ഞുവെന്നതിന് ഉദാഹരണം പറയുമോ?