Wednesday, November 26, 2008

നാട്യധർമ്മിയും ലോകധർമ്മിയും-ചില ചിന്തകൾ

നാട്യധർമ്മി-ലോകധർമ്മി എന്നീ വാക്കുകൾ തൌര്യത്രികത്തിലെ കഴിഞ്ഞ രണ്ടു പോസ്റ്റുകളിലായി പലപ്പോഴും സംവാദത്തിലെത്തിയിട്ടുണ്ട്.ഒരു അനോനിപ്പുലി,എന്നെയും അതുവഴി വടക്കു “കൂറ്റാക്കൂരിരുട്ടത്തിരിക്കുന്ന”“താലിബാനിസ”ത്തിന്റെ വക്താക്കളെയും വിമർശിക്കാനുപയോഗിച്ച ഒരു വാദം,കുട്ടിക്കാട്ടാളന്മാരുമായും(കിരാതം)കിങ്കരന്മാരുമായും(തോരണയുദ്ധം)ആശാന്മാർ കാണിക്കുന്ന കോപ്പിരാട്ടികളൊക്കെ ‘നാട്യധർമ്മി’യാണെന്ന് വാദിക്കുന്നു എന്നാണ്.അതെവിടെയാണ് ഞാൻ പറഞ്ഞത് എന്നു കാണിച്ചുതരാൻ ഞാനാവശ്യപ്പെട്ടെങ്കിലും അദ്ദേഹം ഒന്നും പറയുന്നില്ല.അതുപോകട്ടെ,അനോനികൾ വരും പോകും.എന്തായാലും ഇത്തരം സാങ്കേതികപദങ്ങൾ വെറുതേ ഉപയോഗിക്കുന്നതിലും നല്ലതാണല്ലോ,അവയുടെ അർത്ഥതലത്തെയും,കലാരൂപങ്ങളിൽ അവയുടെ സ്ഥാനത്തെയും കുറിച്ച്
ചിന്തിച്ചുപയോഗിക്കുന്നത്.ആ ചിന്തകൾ,സുനിൽ കഴിഞ്ഞ പോസ്റ്റിലെ കമന്റിൽ ചെയ്ത,കൂടിയാട്ടത്തിൽ ലോകധർമ്മി കലർന്ന് കഥകളി എന്ന കഥകളിചരിത്ര നിരീക്ഷണത്തെയും സംവാദാത്മകമാക്കും.
നാട്യശാസ്ത്രം-ലോക-നാട്യധർമ്മികൾ
-------------------------------------------------
ത്രിലോകങ്ങളെയും സംബന്ധിക്കുന്ന ഒരു ശക്തിയായാണ് ഭരതൻ നാട്യത്തെ കാണുന്നത്.
നൈകാന്തതോത്ര ഭവതാം ദേവാനഞ്ജുഭാവനം
ത്രൈലോക്യസ്യാസ്യ സർവ്വസ്യ നാട്യം ഭാവാനുകീർത്തനം

(ദേവപ്രീതിക്കു മാത്രമായല്ല നാട്യം സ്ഥിതിചെയ്യുന്നത്,ത്രിലോകങ്ങളിലുമുള്ളവയെ അനുകരിക്കുക വഴി അത് ഏവർക്കു ആനന്ദം പകരുന്നു)
പിന്നീട് അദ്ദേഹം പറയുന്നു:
നാനാഭാവോപസമ്പന്നം നാനാവസ്ഥാന്തരാത്മകം
ലോകവൃത്താനുകരണം നാട്യമേതന്മയാകൃതം
(അതിന്റെ അനുകരണരീതികളിലൂടെ,നാട്യം മാനസികാവസ്ഥകളെക്കൂടി അനുകരിക്കുന്നു; ജീവിതത്തിന്റെ വ്യത്യസ്തമായ സന്ദർഭങ്ങളെയും അത് കാണിച്ചുതരുന്നു.)
ഇത്തരം അനുകരണത്തെ ഭരതൻ രണ്ടായി തിരിക്കുന്നു,ലോകധർമ്മിയും നാട്യധർമ്മിയും.രണ്ടിനേയും താരത‌മ്യപ്പെടുത്തി,വ്യത്യാസങ്ങൾ കണ്ടെത്തി
നിശികാന്ത് മിരാജ്കർ വിശദീകരിക്കുന്നത് ശ്രദ്ധിക്കൂ:
ലോകധർമ്മി
----------------
സ്വഭാവഭാവോപഗതം -യാഥാർത്ഥ്യത്തിലധിഷ്ഠിതം
ശുദ്ധം,അവികൃതം -ജീവിതത്തിന്റെ തനിപ്പകർപ്പ്
ലോകവാർത്തക്രിയാപേതം -വിഖ്യാതമായ സംഭവങ്ങളിൽ നിന്നെടുത്തത്
അംഗലീലാവിവർജ്ജിതം -സ്വാഭാവികചലനങ്ങൾ
സ്വഭാവാഭിനയോപേതം -സ്വാഭാവികഭാവങ്ങൾ
നാനാ പുരുഷാശ്രയം -സാധാരണ സ്ത്രീപുരുഷസ്വഭാവങ്ങളിലതിഷ്ഠിതമായത്
നാട്യധർമ്മി
---------------

അതിസത്വം-വിശേഷസ്വത്വത്തോടു കൂടിയത്
അതിഭാവകം-വിശേഷഭാവങ്ങളടങ്ങിയത്
അതിവാക്യക്രിയാപേതം-കവിയുടെ ഭാവനയിൽ നിന്നുമെടുത്തത്
ലീലാംഗഹാരാഭിനയം-ശൈലീകൃതമായ ചലനങ്ങൾ
സ്വരാലങ്കാരസംയുക്തം-അലങ്കാരപ്രയോഗങ്ങൾ
അവസ്ഥാപുരുഷാശ്രയം-സ്ത്രീപുരുഷന്മാരുടെ അവസ്ഥാസ്വഭാവങ്ങളിൽ അധിഷ്ഠിതമായത്
---------------------------------------------
ലോകധർമ്മിയും നാട്യധർമ്മിയും ലോകത്തെ തനതായ അവസ്ഥകളിൽ പ്രകാശിപ്പിക്കുന്നെങ്കിലും രണ്ടും വ്യത്യസ്തമായ വിധത്തിലാണ് അവ നിർവ്വഹിക്കുന്നത്.
പച്ചയായ മനുഷ്യജീവിതത്തെ അതേപടി ചിത്രീകരിക്കുന്ന ആവിഷ്കാരം തന്നെയാകണം പ്രാഥമികമായ കലാവതരണങ്ങൾ.അധ്വാനിക്കുന്ന മനുഷ്യന്റെ വിവിധ അവസ്ഥാന്തരങ്ങളെ പ്രകാശിപ്പിക്കുന്ന ഫോൿലോർ കലാപ്രകടനങ്ങളിൽ പലതിലും നമുക്ക് ജീവിതത്തിന്റെ യഥാതഥാവിഷ്കാരം കാണാം.ആദിവാസിനൃത്തവും ചെറുമക്കളിയും പോലുള്ള കലാരൂപങ്ങൾ ശ്രദ്ധിക്കുക-ജീവിതാഹ്ലാദങ്ങളേയും ഖേദങ്ങളേയും നേരിട്ടുസംവദിക്കുന്ന,പ്രയോക്താവും ആസ്വാദകനുമൊന്നാകുന്ന അത്തരം പ്രാചീനകലാപ്രകടനങ്ങളിൽ തന്നെ,ക്ലാസിക്കൽ എന്നു നാമിന്നു വിവക്ഷിക്കുന്ന കലാരൂപങ്ങളിലെ മിക്ക താളങ്ങളുമുണ്ട്.പ്രാഥമികമായ ചിട്ടപ്പെടുത്തലുകൾ അന്നേ സംഭവിച്ചിട്ടുമുണ്ട്. ക്രമേണ അവ ശൈലീകരണത്തിനു വിധേയമാകുന്നു.കാക്കരശ്ശിനാടകത്തിലും പൊറാട്ടിലും തെയ്യത്തിലും അർജ്ജുനനൃത്തത്തിലുമെത്തുമ്പോഴേക്ക് അവ പ്രയോക്താവിനേയും ആസ്വാദകനേയും വേർപെടുത്തുന്നതുകാണാം.,അപ്പോഴും അവ തീവ്രമായ പ്രേക്ഷകബന്ധം നിലനിർത്തി.ഒരു പൊറാട്ടും തെയ്യവും പ്രേക്ഷകരിലേക്കിറങ്ങാതെ പൂർണ്ണമാകുന്നില്ല.എന്നാൽ,സ്വച്ഛഗതിയായ താളവും അഭിനയരീതിബോധവും സംഗീതവും ചിട്ടപ്പെടുത്തലുകൾക്ക് വിധേയമാകുകയും ചെയ്തു.തോറ്റങ്ങളിലും പാങ്കളിയിലും അർജ്ജുനനൃത്തത്തിലും കണ്ടിരുന്ന പല താളങ്ങളും രാഗങ്ങളും ഇന്ന് നാമാവശേഷമായിരിക്കുന്നു.അഭിനയത്തെ നൃത്തവുമായും സംഗീതവുമായും യോജിപ്പിക്കുന്ന ആ കലാരൂപങ്ങളിലാണ് ലോകധർമ്മിയായ പ്രകാശനരീതി സുവ്യക്തമായി കാണാനാവുക.സാധാരണീകൃതമായ ചലനങ്ങളിലൂടെ ആഖ്യാനത്തെ കലാത്മകമാക്കുന്ന അഭിനയരീതി.കേരളത്തിലങ്ങോളമിങ്ങോളം പല രൂപഘടനകളെ നിർമ്മിച്ച ആ അത്ഭുതങ്ങളുടെ നൂറ്റാണ്ടുകൾ നീണ്ട ഒരു സമന്വയമാണ് കൂടിയാട്ടത്തിലെത്തിയത്.സംസ്കൃതനാടകത്തിന്റെ കേരളീയമായ ആവിഷ്കാരരൂപത്തിന് കേരളത്തിലുടനീളം വ്യാപരിച്ച കലാസംസ്കാരത്തിന്റെ പലമയെ മനോഹരമായി കൂട്ടിയിണക്കാനായി. വിദൂഷകനും നിണവും പോലെ,നിരന്തരവും അനുരൂപവുമായ ലോകധർമ്മികളെക്കൊണ്ടു നിറഞ്ഞിരിക്കുമ്പോൾ തന്നെ,വാചികാഭിനയ ശേഷം വിസ്തരിച്ചുള്ള ആംഗികാഭിനയം ചേർന്ന് കൂടിയാട്ടം കൂടിയ(വിസ്തരിച്ചുള്ള,മികവാർന്ന)നാട്യധർമ്മിതയുടെ ആട്ടമായി.ലോകധർമ്മിയേയും നാട്യധർമ്മിയേയും വിന്യസിക്കുന്ന അനുപാതഗണിതങ്ങളിൽ ഇത്രയും തീയറ്റർ അവബോധം കാണിച്ച മറ്റൊരു കലാരൂപമില്ല.സുഭദ്രാധനഞ്ജയത്തിൽ,മണ്ണിലേക്കിറങ്ങിവന്ന സൌന്ദര്യധാമത്തെപ്പറ്റി ഏറ്റവും നാട്യധർമ്മിയായ അഭിനയം കഴിഞ്ഞുനിൽക്കുന്ന അർജ്ജുനനടുത്തെത്തി വിദൂഷകൻ(തോഴൻ)ചെയ്യുന്ന കൈ ഞൊട്ടയിടൽ ശ്രദ്ധിക്കുക,ത്രിപുടതാളത്തിലുള്ള വിന്യാസവും ലോകധർമ്മിയുടെ ഔചിത്യഗർഭമായ പ്രയോഗവും ആ രംഗത്തിന്റെ ക്ലാസിക്കൽ തനിമക്കു നൽകുന്ന അധികദീപ്തി കാണാം.
കഥകളിയും ലോക-നാട്യധർമ്മികളും
----------------------------------------------

രാമനാട്ടത്തിൽ നിന്ന് കഥകളിയിലേക്കുള്ള വികാസപാത,ലോകധർമ്മിയായ ആവിഷ്കാരപ്രകൃതിയിൽ നിന്ന് നാട്യധർമ്മിതയിലേക്കുള്ളതുകൂടിയായിരുന്നു.കപ്ലിങ്ങാട് നമ്പൂതിരിയാണ് കൂടിയാട്ടത്തിന്റെ സവിശേഷപദ്ധതികളെ കഥകളിയിലേക്ക് കൊണ്ടുവന്നത്.അതിനുമുമ്പും കഥകളിക്ക് കൂടിയാട്ടബന്ധം ഇല്ലെന്നല്ല.കപ്ലിങ്ങാടിന്റെ പരിഷ്കരണങ്ങളോടെ,കഥകളിയുടെ നാട്യവ്യവസ്ഥ അത്യന്തം ശൈലീകൃതമായി.ഭരതന്റെ നാട്യധർമ്മീവിചാരങ്ങളുടെ യഥാർത്ഥ പ്രത്യക്ഷമായി കഥകളി മാറുകയായിരുന്നു,
അതിവാക്യക്രിയോപേതമതിസാത്വതിഭാവകം
ലീലംഗഹാരാഭിനയം നാട്യലക്ഷണലക്ഷിതം
സ്വരാലങ്കാരസംയുക്തമസ്വസ്ഥപുരുഷാശ്രയം
യദീദൃശം ഭവേർ‌നാട്യം നാട്യധർമ്മീ തു സാ സ്മൃതാ

(നാട്യശാസ്ത്രം)
എന്ന ഭരതന്റെ നാട്യധർമ്മീനിർവ്വചനം സമഗ്രാർത്ഥത്തിൽ പ്രത്യക്ഷമാകുന്നത് കഥകളിയിലാണ്.‘അതിവാക്യ’ത്തോടു കൂടിയതത്രേ നാട്യധർമ്മി.നാട്യധർമ്മിയായ അഭിനയത്തെ ലക്ഷ്യമിടുന്ന നാടകരൂപത്തിൽ വാക്യങ്ങൾ അതിശയോക്തി പ്രധാനമായിരിക്കും.ജീവിതത്തിലെ കേവലമായ വാക്കുകൾ പോരാ.കൈമുദ്രകൾ,നൃത്തവിശേഷങ്ങൾ എന്നിവകൊണ്ട് പ്രത്യക്ഷീകരിക്കാനാവും വിധം ‘സ്വരാലങ്കാരസംയുക്ത’മായിരിക്കണം.ആ ആവിഷ്കാരവിശേഷത്തിലാണ് ശ്രദ്ധ.ബാലിവിജയത്തിലെ രാവണന്റെ പ്രസിദ്ധപദം നോക്കുക,ബാലി രാവണൻ നിസ്സാരനാണെന്നു പറഞ്ഞു എന്ന് നാരദൻ പറഞ്ഞതു കേട്ടതാണ് സന്ദർഭം:
“ചിത്രമഹോ നമുക്കൊരു ശത്രുവുണ്ടായതും
ചിത്തമതിലോർക്കുന്നേരം സത്രപനാകുന്നു
മത്തദിഗ്ഗജങ്ങളുടെ മസ്തകം പിളർക്കും
മൽ‌കരബലം തടുപ്പാൻ ഒരു വാനരനാളാമോ?
വാനവരെ ജയിച്ചോരു മാനിയാകുമെന്നെ ഒരു-
വാനരൻ ജയിക്കയെന്നു വന്നീടുമോ പാർത്താൽ”?

ശ്രദ്ധിക്കുക-രചനയാകമാനം കേന്ദ്രീകരിച്ചിരിക്കുന്നത് വിപുലമായ ആംഗികാഭിനയസാദ്ധ്യതകളിലാണ്.മത്തദിഗ്ഗജങ്ങൾ,മസ്തകം തകർക്കൽ,കരബലം,വാനവരെ ജയിക്കൽ-ഇങ്ങനെ രാവണന്റെ വീര്യത്തെയും അഹന്തയേയും പ്രത്യക്ഷമാക്കുന്ന മുദ്രാവിന്യാസത്തിനനുസൃതമാം വിധത്തിലാണ് രചന.8മാത്രയിലുള്ള ചെമ്പടതാളത്തിൽ,ചിത്രം(വിശേഷം!)എന്ന് ആദ്യമുദ്ര പിടിച്ച്,ഇടംവലം കൈകളാൽ മാറിമാറി മെയ്യുലഞ്ഞ് വിട്ട്,വട്ടംവെച്ചുകലാശമെടുക്കുന്ന പദാരംഭത്തിന്റെ ചിട്ടപ്പെടുത്തൽ തന്നെ ആദ്യന്തം ‘അതിവാക്യ’ത്തിന്റെ ശരീരവൽക്കരണമാണ്.ഉപാംഗാഭിനയത്തിൽ മാത്രമുളവാകുന്ന ഭാവപ്രകർഷങ്ങളിലല്ല,ശരീരമാസകലം നിറയുന്ന ഭാവപ്രകർഷത്തിലാണ് കഥകളിയുടെ കണ്ണ്.ഓരോ വാക്കിനും അതു പ്രതിനിധീകരിക്കുന്ന വികാരത്തിനും അനുസൃതമായി നടന്റെ ചലനങ്ങൾ ക്രമീകരിക്കപ്പെടുന്നു.ആ വിസ്തരിച്ചുള്ള വ്യാഖ്യാനത്തിനും അഭിനയത്തിനും വേണ്ടിക്കൂടിയാണ് കഥകളിയിലെ വാചികം ഭാവസംഗീതമായി വ്യവസ്ഥപ്പെട്ടത്.
പതികാലത്തിലുള്ള ഓരോ മുദ്രയുടേയും ആവിഷ്കരണത്തിന് അങ്കുശം,വികാസം,പ്രത്യക്ഷം,നിർവ്വഹണം എന്നിങ്ങനെ നാലു ഭാഗങ്ങളുള്ളതായി കാണാം. ‘താ‍മര’എന്ന മുദ്രയെടുക്കുക-മുകുളമുദ്രയിലാരംഭിക്കുന്ന അങ്കുശം,ക്രമേണ വിരിഞ്ഞുവരുന്ന വികാസം,പൂർണ്ണമായി വിടർന്ന പ്രത്യക്ഷം,ഒന്നുകൂടി വിടർന്ന് മുദ്രയവസാനിപ്പിക്കുന്ന നിർവ്വഹണം-ഈ സന്ധികളിലൂടെ കടന്നുപോകുന്നതോടെ പ്രസ്തുതമുദ്ര സംവദിക്കുന്ന സമഗ്രമായ പദാർത്ഥത്തെ കൃത്യമായി ദ്യോതിപ്പിക്കാനാവുന്നു.അത്യന്തം നാട്യധർമ്മിയായ ഈ അവതരണസത്വമാണ് കഥകളിയുടെ ഘടനാശിൽ‌പ്പത്തിന് ജീവൻ നൽകുന്നത്.
വാക്കും ആംഗികവും ഒന്നിച്ചു ചെയ്യുമ്പോൾ അംഗഹാരസാദ്ധ്യതകൾ മുഴുവൻ പ്രയുക്തമാവുകയില്ല,ലൌകികതയിൽ നിന്ന് പൂർണ്ണമായും മുക്തമാവുകയുമില്ല.വാചകസഹിതമായതിനേക്കാൾ വാചകരഹിതമാകുന്ന ആംഗികാഭിനയത്തിന് നാട്യധർമ്മിത കൂടുന്നു.വാക്കിനൊത്ത് ചുണ്ടനക്കുന്നതു പോലും ലോകധർമ്മിയാകുമെന്നതുകൊണ്ടാണ് കഥകളിയിൽ നടന്റെ വാചികാഭിനയം നിശ്ശേഷം വർജ്ജിക്കപ്പെട്ടത്.വാചികം പിൻപാട്ടുകാരനെ ഏൽ‌പ്പിക്കുക വഴി, അത് ഭാവോന്മീലനത്തിൽ ശ്രദ്ധയൂന്നുന്ന ഗീത-വാദ്യങ്ങളിൽ പ്രയുക്തമാകുന്നു.
തെക്കൻ കളരിയുടെ ശാസ്ത്രീയതകൾ
-------------------------------------------------

വടക്കും തെക്കും തിരിഞ്ഞുള്ള കഥകളിക്കാരുടെയും ആസ്വാദകരുടേയും തിണ്ണമിടുക്കുകളിൽ പലപ്പോഴും തിരിച്ചറിയാതെ പോകുന്ന ഒന്നാണ് തെക്കൻ കളരിക്ക് പണ്ടുണ്ടായിരുന്ന ശാസ്ത്രീയതകൾ.പന്നിശ്ശേരി നാണുപിള്ളയുടെ ‘കഥകളിപ്രകാരം’കല്ലുവഴിക്കളരിയിൽനിന്നുദിക്കുന്നൂ ലോകം കല്ലുവഴിക്കളരിയാൽ വൃദ്ധിതേടുന്നു എന്നു വിശ്വസിച്ചിരിക്കുന്നവർ വായിക്കേണ്ട പുസ്തകമാണ്.സലജ്ജോഹത്തിന്റെ തെക്കൻ അവതരണശിൽ‌പ്പം,സൌഗന്ധികം ഭീമന്റെ വനയാത്രയുടെ ക്രമം എന്നിവ നാണുപിള്ള എഴുതിയിരിക്കുന്നത് വായിച്ചാൽ അത്ഭുതപ്പെട്ടുപോകും.കാലകേയവധവും സൌഗന്ധികവുമടക്കമുള്ള കോട്ടയം കഥകൾ കൃത്യമായ കളരിപാഠത്തോടെ പഠിപ്പിച്ചിരുന്നെന്ന് വ്യക്തം.ധർമ്മരാജയിലെ കഥകളി പരാമർശങ്ങളുടെ മുകളിലും നാമിനിയും ശ്രദ്ധിക്കേണ്ടതുണ്ട്.മമാവെങ്കിടൻ ഒരു കഥകളിചരിത്രരേഖ കൂടിയാകുന്നു.ഗുരു ചെങ്ങന്നൂർ രാമൻ പിള്ളയുടെ ‘തെക്കൻ ചിട്ടയിലെ കഥകളി അഭ്യാസക്രമ’വും പഠനാർഹം തന്നെ.
കല്ലുവഴിക്കളരിയും രാവുണ്ണിമേനോനും
-----------------------------------------------

ഇതുപറയാതെ കഥകളിയുടെ നാട്യസത്വത്തെപ്പറ്റിയുള്ള സംവാദം പൂർണ്ണമാകുകയില്ല.കുത്തനൂർ ശങ്കുപ്പണിക്കരും(ദശമുഖൻ ശങ്കുപ്പണിക്കർ)കരുമനശ്ശേരി കൃഷ്ണൻ‌കുട്ടി ഭാഗവതരും ഒളപ്പമണ്ണമനക്കൽ ചിത്രഭാനു നമ്പൂതിരിപ്പാടും ചേർന്ന് രൂപം കൊടുത്ത കല്ലുവഴിസമ്പ്രദായത്തെ ശങ്കുപ്പണിക്കരുടെ ശിഷ്യനായ ഇട്ടിരാരിച്ചമേനോനിൽ നിന്നും അദ്ദേഹത്തിന്റെ ശിഷ്യനായ പട്ടിക്കാംതൊടി രാവുണ്ണിമേനോനിലെത്തിയപ്പോൾ കല്ലുവഴിക്കളരിക്കുണ്ടായ സർവ്വാംഗീണമായ ശിൽ‌പ്പഭംഗിയും നാട്യ-രസ ദീപ്തിയുമാണ് തുടർന്നുള്ള കഥകളിയുടെ ചരിത്രത്തെ നിർണ്ണയിച്ചത്.വാഴേങ്കട കുഞ്ചുനായർ,കീഴ്പ്പടം കുമാരൻ നായർ,കലാമണ്ഡലം കൃഷ്ണൻ നായർ,കലാമണ്ഡലം രാമൻ‌കുട്ടിനായർ,കലാമണ്ഡലം പത്മനാഭൻ നായർ എന്നീ അഞ്ചു ശിഷ്യരും അവരുടെ ശിഷ്യരുമടങ്ങുന്ന ഒരു ലോകം തന്നെ സൃഷ്ടിക്കപ്പെട്ടു.ഇതിനെല്ലാം കാരണമായത് കൊടുങ്ങല്ലൂർ കളരിയിൽ നിന്ന് പട്ടിക്കാംതൊടി സ്വാംശീകരിച്ച നാട്യശാസ്ത്രവിചാരങ്ങളും അവയുടെ വെളിച്ചത്തിൽ അദ്ദേഹം നടത്തിയ ഉദ്ഗ്രഥനവുമായിരുന്നു.പദാർത്ഥാഭിനയത്തിൽ നിന്ന് വാക്യാർത്ഥാഭിനയത്തിലേക്കുള്ള സാർത്ഥകമായ വളർച്ച കൂടിയാണത്.കിർമീരവധത്തിലെ “ബാലേ കേൾ നീ”എന്ന പദത്തിലെ ‘ബാലേ’ എന്ന സംബോധന നളചരിതത്തിലെ “കുവലയവിലോചനേ ബാലേ”യിലെ ‘ബാലേ’അല്ല എന്നും,പ്രസ്തുത അവസരത്തിൽ ‘ബാലേ’എന്ന വാക്കിന് “ദയനീയേ”എന്ന് അർത്ഥമാക്കണമെന്നുമുള്ള പട്ടിക്കാംതൊടിയുടെ നിരീക്ഷണത്തെ വാക്യാർത്ഥാഭിനയത്തിലേക്ക് വളരുന്ന കഥകളിയുടെ വീക്ഷണവെട്ടത്തിൽ വേണം നോക്കിക്കാണാൻ.അനുപമമായ ഒതുക്കവും സങ്കേതത്തിന്റെ എല്ലുറപ്പും കഥകളിയിൽ ദൃശ്യമാകുന്നത് പട്ടിക്കാംതൊടിയുടെ ഉദ്ഗ്രഥനങ്ങളോടെയാണ്.ആ എല്ലുറപ്പിന്റെ ബലമാണ് ഇന്നും കഥകളിയുടെ ജീവനെന്ന് നിസ്സംശയം പറയാം.
കഥകളിയിലെ ലോകധർമ്മികൾ
------------------------------------------

കഥകളി ആദ്യന്തം നാട്യധർമ്മിയായ ഒരു കലാരൂപമാണോ?അല്ലേയല്ല,കഥകളി കേരളത്തിന്റെ കലാസമ്പത്തിന്റെ ഒരു സമർത്ഥശേഖരണമാണ്.നാട്ടകപ്പൊലിമകളിൽ നിന്ന്, ജനപദവിജ്ഞാനീയത്തിൽ നിന്ന് കഥകളി സ്വാംശീകരിച്ച ലോകധർമ്മികൾ കൂടി ചേരുമ്പോഴാണ് കളിയരങ്ങ് പൂർണ്ണമാകുന്നത്.നിണവും,ഭീരുവും,ആശാരിയും,മന്ത്രവാദിയും,ആനക്കാരനും,മണ്ണാനും മണ്ണാത്തിയും,മാപ്പിളയും,കുട്ടിക്കാട്ടാളരും,ഭദ്രകാളിയും,പൂജാബ്രാഹ്മണരും,ഭൂതഗണങ്ങളും,ഗോപാലകരും,വൃദ്ധയും,രാവണകിങ്കരന്മാരും-അങ്ങനെ നിരവധി കഥാപാത്രങ്ങളിലായി പകരുന്ന ലോകധർമ്മിയായ ആവിഷ്കാര പ്രകൃതിയും കഥകളിക്കു സ്വന്തമാണ്.ആദ്യന്തം നാട്യധർമ്മിതയാർന്ന ആവിഷ്കാരശിൽ‌പ്പങ്ങളായി കഥകളിയിൽ അപൂർവ്വം കഥാപാത്രങ്ങളേയുള്ളൂ,അവ മാത്രം ചേരുന്നതല്ല കഥകളി.സലജ്ജോഹം കേമമാണ്,ആദ്യന്തം നാട്യധർമ്മിയാണ്-എന്നാൽ‌പ്പിന്നെ പുലരും വരെ സലജ്ജോഹം തന്നെയാവാം-അങ്ങനെയല്ലല്ലോ കഥകളിയുടെ അവതരണഘടന.പുലരി വെളിച്ചം പടരുന്ന സമയത്തെ കുട്ടിക്കാട്ടാളന്മാരുടെ കൂക്കുവിളികളിലും കൂടിയാണ് കളിയരങ്ങിന്റെ ലാവണ്യം സഫലമാകുന്നത്.
പുതിയ അവതരണരീതിയുടെ പരിമിതികൾ ലോകധർമ്മിയായ നിരവധി ചാരുതകളെ കളിയരങ്ങിൽ നിന്ന് കളയുന്നുണ്ട്.ഒരു നിണം അവതരിപ്പിക്കുക എന്ന ‘റിസ്ക്’ഇന്നു പൊതുവേ ഒരു സംഘാടകരും ആഗ്രഹിക്കുന്ന ഒന്നല്ല.കട്ടയുടച്ചിട്ട പാടങ്ങളിൽ നമുക്ക് തെങ്ങിൻ പട്ട കൊണ്ട് തീയിട്ട് കാർക്കോടകനു തീയൊരുക്കാമായിരുന്നു,ഓഡിറ്റോറിയത്തിൽ അതു “ഫോൿലോർ തനിമ”യാണ് എന്നു പറഞ്ഞിട്ട് കാര്യമൊന്നുമില്ല,നടപ്പില്ല.
നാട്യധർമ്മിയെന്നാൽ അതിമഹത്തരവും,ലോകധർമ്മിയെന്നാൽ പുച്ഛിക്കപ്പെടേണ്ടതും ഇല്ലാതാക്കപ്പെടേണ്ടതും-ഈ ധാരണ സമ്പൂർണ്ണ വങ്കത്തമാണെന്ന് ഇനി പറയേണ്ടതില്ലല്ലോ.
ലൌകികം-ലോകധർമ്മി-നാട്യധർമ്മി
-------------------------------------------------

ശ്രീ,കാവാലം നാരായണപ്പണിക്കരുടെ അർത്ഥഗഭീരമായ ഒരു ദർശനത്തിന്റെ ചിന്തയോടെ ഈ പോസ്റ്റിന് ധനാശിയാകുന്നു. “ലൌകികത്തിൽ നിന്ന് ലോകധർമ്മിയിലേക്കുള്ളതിലും ദൂരമുണ്ട്,ലോകധർമ്മിയിൽ നിന്ന് നാട്യധർമ്മിയിലേക്ക്.കാക്കരശ്ശിനാടകം മുതൽ കഥകളി വരെ,ആ ദൂരമത്രയും നടന്നുതീർത്തു,മലയാളിയുടെ സർഗ്ഗ പ്രതിഭ”(ഓർമ്മയിൽ നിന്ന്-വാചകഘടനയിൽ വ്യത്യാസമുണ്ടാകാം)
റഫറൻസ്:നാട്യശാസ്ത്രം-ഭരതൻ
നാട്യശാസ്ത്രപഠനം-നിശികാന്ത് മിരാജ്കർ
ചൊല്ലിയാട്ടം-കലാമണ്ഡലം പത്മനാഭൻ നായർ
കഥകളിപ്രകാരം-പന്നിശ്ശേരി നാണുപിള്ള
തെക്കൻ ചിട്ടയിലെ അഭ്യാസക്രമം-ചെങ്ങന്നൂർ രാമൻ പിള്ള

Saturday, November 22, 2008

കൃഷ്ണലീലയും അരങ്ങിന്റെ വികാസപരിണാമങ്ങളും

സമകാലീനകഥകളിയിൽ വന്ന പുതിയ കഥകളിൽ ശ്രദ്ധേയമായ ഒന്നാണ് ഡോ.പി.വേണുഗോപാലൻ രചിച്ച കൃഷ്ണലീല.രചനയിൽ വലിയ കവിത്വമൊന്നും അവകാശപ്പെടാനില്ലെങ്കിലും,കഥകളിയരങ്ങിനെന്തുവേണം എന്ന ബോധം കൃഷ്ണലീലയുടെ രചനാശിൽ‌പ്പത്തിനുണ്ട്.കൃഷ്ണലീലയെപ്പറ്റി ഹരീയുടെ പോസ്റ്റിൽ നടന്ന ചർച്ചകളിൽ പങ്കെടുത്തപ്പോഴാണ് ഇത്തരം ഭാവനകളുടെ ഇടപെടലുകളെപ്പറ്റി കൂടുതൽ ചിന്തിച്ചത്,അവയൊരു പോസ്റ്റാക്കാൻ ഹരീ ആവശ്യപ്പെടുകയും ചെയ്തു.ഭക്തിപ്രസ്ഥാനത്തിന്റെ ബൈപ്രൊഡക്റ്റാണ് കഥകളി എന്നൊക്കെ ചിലർ നിരീക്ഷിക്കുന്നതും കണ്ടു.കൃഷ്ണലീല ഉയർത്തുന്ന പ്രശ്നങ്ങളുടെ സംവാദത്തിന് കഥകളിയുടെ ചരിത്രത്തോളം വേരുകളുണ്ട്.കളിയരങ്ങിന്റെ വികാസപരിണാമങ്ങൾ കൂടി ഉൾക്കൊള്ളുന്ന ഒരു ചരിത്രപശ്ചാത്തലത്തിൽ നിന്ന് ചിന്തിക്കുമ്പോഴാണ് കൃഷ്ണലീലയുടെ രാഷ്ട്രീയം സുവ്യക്തമാവുക.അൽ‌പ്പം ചരിത്രം:
രാമനാട്ടത്തിന്റെ ഉരുവം,വളർച്ച
-----------------------------------------
എ.ഡി.പതിനേഴാം ശതകത്തിന്റെ പൂർവ്വാർദ്ധത്തിൽ ജീവിച്ചിരുന്ന കൊട്ടാരക്കരത്തമ്പുരാൻ രൂപം കൊടുത്ത രാമനാട്ടമെന്ന കഥകളിയുടെ പ്രാഗ്‌രൂപത്തിന്,വെട്ടത്തുരാജാവിന്റെ കൃഷ്ണനാട്ടക്കാരെ വിട്ടുകൊടുക്കാത്ത വാശിയിൽ സൃഷ്ടിക്കപ്പെട്ട കലാരൂപമാണെന്ന് ഐതിഹ്യമുണ്ട്.അതിലെ ശരിതെറ്റുകളെന്തായാലും കൊട്ടാരക്കരത്തമ്പുരാന്റെ ഉദ്ദേശം കൃത്യമായി എന്തായിരുന്നുവെന്ന് നമുക്കിന്നറിയില്ല.ആയോധനക്കളരികളിൽ മുറക്ക് അഭ്യാസം നടത്താതെ ആലസ്യത്തിലമർന്ന ഭടന്മാരെ ലളിതമായ നിലയിൽ,ഒരു കലാരൂപമെന്നവണ്ണം അഭ്യാസവും അടവുകളും ചെയ്യിക്കുകയായിരുന്നുവോ തമ്പുരാന്റെ ലക്ഷ്യം? പുത്രകാമേഷ്ടി മുതൽ യുദ്ധം വരെയുള്ള എട്ട് കഥകളായി രാമായണത്തെ മുഴുവൻ രാമനാട്ടമെന്ന തന്റെ പുതിയ കലാശിൽ‌പ്പത്തിനുള്ള പാഠരൂപമായി രചിച്ച കൊട്ടാരക്കരത്തമ്പുരാൻ,തന്റെ കലാരൂപത്തിന്റെ രംഗശിൽ‌പ്പത്തിന് നൽകിയ ആഹാര്യം,സംഗീതം,വാദ്യം തുടങ്ങിയവയെല്ലാം ഇന്നും തർക്കവിഷയങ്ങളാണ്.കൂടിയാട്ടത്തോടുള്ള അടുപ്പം രചനയിൽ തന്നെ പലയിടത്തും സുവ്യക്തമാണ്,തോരണയുദ്ധമെന്ന പേരു മുതൽ,അവതരണസങ്കേതത്തിലും ആശ്ചര്യചൂഡാമണി,അത്ഭുതാംഗുലീയം എന്നിങ്ങനെയുള്ള പേരുകളിലും വരെ ശക്തിഭദ്രന്റെ ആശ്ചര്യചൂഡാമണിയോടും ഭാസന്റെ അശോകവനികാങ്കത്തോടുമുള്ള സ്വാധീനം പ്രകടമാണല്ലോ.ക്രമേണ രാമനാട്ടം കഥകളിയായി പരിണമിക്കുകയും,കൊട്ടാരക്കരത്തമ്പുരാന്റെ മൂന്നുകഥകളൊഴിച്ചുള്ള(സീതാസ്വയംവരം,തോരണയുദ്ധം,ബാലിവധം)രാമനാട്ടകഥകൾ അരങ്ങിൽ നിന്നു മാഞ്ഞുപോവുകയും ചെയ്തു.
കൊട്ടാരക്കരത്തമ്പുരാന്റെ രാമനാട്ടത്തിനു ശേഷമാണ് കഥകളിയുടെ തുടർന്നുള്ള ചരിത്രത്തിനു മുഴുവൻ നിയാമകശക്തിയായി വർത്തിച്ച കോട്ടയത്തുതമ്പുരാന്റെ കഥകൾ രംഗത്തെത്തുന്നത്.മഹാഭാ‍രതത്തിൽ നിന്നു കഥയെടുത്തതോടെ തന്നെ,രാമനാട്ടമെന്ന പേരിന്റെ അവസാനമായിരുന്നു.ബകവധം,കിർമീരവധം,നിവാതകവചകാലകേയവധം,കല്യാണസൌഗന്ധികം എന്നിങ്ങനെ കോട്ടയം തമ്പുരാൻ നിർമ്മിച്ച നാല് ആട്ടക്കഥകളുടെ ശിൽ‌പ്പഘടനയാണ് തുടർന്ന് കഥകളിയുടെ സങ്കേതരൂപത്തിനടിസ്ഥാനമായത്.തുടർന്നുവന്ന കാർത്തികതിരുനാളിന്റെയും കല്ലൂർ നമ്പൂതിരിപ്പാടിന്റെയുമൊക്കെ കളിയരങ്ങിനെപ്പറ്റിയുള്ള ദർശനം കോട്ടയം കഥകളുടെ ആവിഷ്കാരശാസ്ത്രത്തിലതിഷ്ഠിതമായിരുന്നു.പിന്നീട് പല ആട്ടക്കഥാകൃത്തുക്കളിലൂടെയും,പരിഷ്കർത്താക്കളിലൂടെയും കഥകളി വളർന്നു.കോട്ടയം കഥകളിലെ സാത്വികപ്രകൃതികളായ പച്ചവേഷനായകർക്കുപകരം,രാജസപ്രൌഡിയുള്ള പ്രതിനായകർ അരങ്ങിനെ പിടിച്ചെടുത്തു.ഉൽഭവം,ബാലിവിജയം,കാർത്തവീര്യാർജ്ജുനവിജയം,ബാലിവധം,രാവണവിജയം എന്നിവയിലെ രാവണന്മാരും,നരകാസുരൻ,കീചകൻ,ദുര്യോധനൻ തുടങ്ങിയ വേഷങ്ങളും ചേർന്നതോടെ,കളിയരങ്ങ് കലാത്മകമായ വഴിത്തിരിവുകളിലേക്ക് പ്രവേശിച്ചു.ഇതിനിടയിൽ,ഒറ്റപ്പെട്ടതെങ്കിലും ആർക്കുമവഗണിക്കാനാവാത്ത ശബ്ദമായി,നളചരിതമെന്ന ദ്വീപ് നിലകൊണ്ടു.
ആസ്വാദനവും രക്ഷാകർതൃത്വവും
-----------------------------------------

കഥാഗതിയുടെ അനുക്രമവികാസത്തെ ഗൌനിക്കാത്ത ആസ്വാദനരീതി ഇന്നു കളിയരങ്ങിനു മുന്നിൽ സുലഭമാണെങ്കിലും,രാമനാട്ടകാലത്തും അങ്ങനെയായിരുന്നുവെന്ന് പറയാനാവില്ല.ശ്രീരാമകഥയെ അനുഗുണമായ പരിണാമഗുപ്തികൾ സഹിതം,അരങ്ങിലാടുന്ന ഒരു രീതി ഉണ്ടായിരുന്നിരിക്കാം.ഏതായാലും ക്രമേണ അത് അന്യമാവുകയും,അരങ്ങിന് അനുയോജ്യമായ,അവതരണസാധ്യതയുള്ള ഭാഗങ്ങൾ വിസ്തരിച്ചഭിനയിക്കുന്ന രീതിശാസ്ത്രം രൂപപ്പെടുകയും ചെയ്തു.കിർമീരവധത്തിലെ കിർമീരനേയോ,കാലകേയവധത്തിലെ കാലകേയനേയോ വധിക്കൽ പ്രധാനമല്ലെന്നുവന്നു.വിശ്രവസ്സു മുതൽ രാവണവരലബ്ധിവരെയുള്ള ദീർഘമായ കഥാലോകത്തെയാകമാനം,ഒരു ഫ്ലാഷ്ബാക്കിൽ നിബന്ധിക്കുന്ന ഉൽഭവം രാവണന്റെ തപസ്സാട്ടത്തോളമെത്തി,കാര്യങ്ങൾ.ആസ്വാദനത്തിൽ ലാവണ്യവാദം നിറഞ്ഞു.കാലകേയവധമെങ്ങനെയുണ്ടായിരുന്നു എന്നതിനു പകരം സലജ്ജോഹമെങ്ങനെയുണ്ടായിരുന്നു,സുഭദ്രാഹരണമെങ്ങനെയുണ്ടായിരുന്നു എന്നതിനുപകരം കുന്തളഭരമെങ്ങനെയുണ്ടായിരുന്നു,നരകാസുരവധമെങ്ങനെയുണ്ടായിരുന്നു എന്നതിനു പകരം കേകിയെങ്ങനെയുണ്ടായിരുന്നു എന്നിങ്ങനെ ചോദ്യങ്ങൾ മാറിമറിഞ്ഞു.സ്വാഭാവികമായും അതേ നിലയിൽ രാമനാട്ടകഥകളുടെയും ആവിഷ്കാരം രൂപാന്തരപ്പെട്ടു.ബാലിവധം കഥയിലെ നായകൻ രാമനായിരിക്കാം,പക്ഷേ പ്രധാനവേഷങ്ങൾ രാവണനും ബാലിയുമാണെന്നുവന്നു.തോരണയുദ്ധത്തിൽ മുൻപേ,കൂടിയാട്ടത്തിൽതന്നെ,അഴകിയരാവണന് പ്രധാനവേഷസ്ഥാനമുണ്ട്.സീതാസ്വയംവരം പരശുരാമന്റെ വീരചരിതമായി.
ഫ്യൂഡൽ കാലത്തിന്റെ സൃഷ്ടിയായതിനാൽ തന്നെ,കഥകളിയുടെ സംരക്ഷണവും രക്ഷാകർതൃത്വവും ഫ്യൂഡൽ പ്രഭുക്കളിലായി.മനക്കിൽ ഒരാനയുണ്ട് എന്ന പോലെ ഒരു പ്രൌഡിയായി,ആഢ്യന്മാർക്ക് മനക്കിൽ ഒരു കളിയോഗമുണ്ടെന്നതും.സ്വാഭാവികമായും ഉപരിവർഗത്തിന്റെ സ്വഭാവം ആവിഷ്കാരത്തിലും ആസ്വാദനത്തിലും വന്നു.നമ്പൂതിരികൾക്ക് കഥകളി കളിക്കാനല്ല,കളിപ്പിക്കാനായിരുന്നു പൊതുവേ താല്പര്യമെന്നും കൂടെ തിരിച്ചറിയേണ്ടതുണ്ട്.കളിച്ചവരിൽ ഭൂരിപക്ഷവും നായന്മാരെക്കെത്തന്നെയായിരുന്നു.ബാലിഓയ്ക്കനും,കപ്ലിങ്ങാടും ഇങ്ങേയറ്റത്തു മാങ്കുളവും നെല്ലിയോടും വരെ അപവാദങ്ങളുണ്ടെങ്കിലും.
ഇരുപതാം നൂറ്റാണ്ടിന്റെ പൂർവ്വാർദ്ധത്തിൽ നടന്ന ഫ്യൂഡലിസത്തിന്റെ തകർച്ച,കഥകളിയുടെ ഉടമസ്ഥാവകാശം ഫ്യൂഡൽ പ്രഭുക്കളിൽ നിന്ന് സാമൂഹ്യ‌ഉടമസ്ഥതയിലേക്ക് കൊണ്ടുവന്നു. ‘പ്രവൃത്തി’എന്ന നിലയിൽ നിന്ന് ‘കലാപ്രകടനം’എന്ന നിലയിലേക്ക് കഥകളിയുടെ പരിപ്രേക്ഷ്യം വളരുകയായിരുന്നു. കലാമണ്ഡലമെന്ന സ്ഥാപനത്തിന്റെ ഉൽഭവവും വളർച്ചയും കളിയരങ്ങിന്റെ ചാരുതകളെ ദേശാന്തരങ്ങളിലെത്തിച്ചു. ലോകമൊട്ടാകെ കഥകളിയെന്ന വിസ്മയം കണ്ട് കോരിത്തരിച്ചു.
ആത്മീയതയുടെ നിരാസം
--------------------------------

രാമന്റെ കഥാഖ്യാനവും,അതു വഴി രാമഭക്തിയുടെ വളർച്ചയുമായിരുന്നുവോ കൊട്ടാരക്കരത്തമ്പുരാന്റെ പ്രധാനലക്ഷ്യമെന്ന് നമുക്കുറപ്പില്ല.ഏതായാലും അതായിരുന്നു ലക്ഷ്യമെങ്കിൽ കഥകളി അതിനുമുകളിൽ പറന്നു.രാമനാട്ടകഥകളിലവശേഷിച്ചവയിൽ പോലും രാമൻ കുട്ടിത്തരം വേഷമായി.
പ്രതിനായകസങ്കൽ‌പ്പനത്തിന്റെ വളർച്ച,കഥകളിയും ആത്മീയതയുമായി ബന്ധിപ്പിക്കാവുന്ന അവസാനകണ്ണികളേയും മുറിച്ചുകളഞ്ഞു.കേരളചരിത്രത്തിലെ ഗതിഗതികളുമായി പ്രതിനായകപ്രധാനമായി മാറിയ കളിയരങ്ങിനെ ചേർത്തുവായിക്കുന്ന രചനകൾ കൂടി വന്നുകഴിഞ്ഞു.(ഓർമ്മയിലെ ഉൽഭവം-ഡോ.നാരായണൻ)എല്ലാ കഥകളിയുടെ മൂല്യസങ്കൽ‌പ്പങ്ങൾക്കും കുറുകേ വിദഗ്ധമായി സഞ്ചരിച്ച നളചരിതമാകട്ടെ,ഭക്തിമാർഗത്തിന്റെ ദുർബലമായ നൂലിഴകളെക്കൂടി അറുത്തുമുറിക്കത്തക്ക പ്രണയം നിറഞ്ഞ രചനയായിരുന്നു.
സന്താനഗോപാലം,രുഗ്മാംഗദചരിതം എന്നീ രണ്ടു കൃതികളിൽ മണ്ടകപ്പിള്ളി ഇട്ടിരാരിച്ചമേനോൻ എന്ന കവി ലക്ഷ്യമിട്ടിരിക്കാവുന്ന വിഷ്ണുഭക്തി പോലും അതിന്റെ പൂർണ്ണതലത്തിൽ കഥകളി സംവദിച്ചിട്ടില്ല.രുഗ്മാംഗദന്റെ വിഷ്ണുഭക്തി പാരമ്യതയിലല്ല,മകനെ കൊന്നും സത്യം പാലിക്കേണ്ടി വന്ന രുഗ്മാംഗദന്റെയും,ബ്രഹ്മവാചാൽ ഈ കൊടും പാതകം ചെയ്യേണ്ടിവന്ന മോഹിനിയുടെ പശ്ചാത്താപത്തിലുമാണ് കളിയരങ്ങിന്റെ കണ്ണുടക്കിയത്.സന്താനഗോപാലത്തിലെ കഥാതന്തു മുഴുവനായും കൃഷ്ണഭക്തിയിൽ കോർത്തെടുത്തതെങ്കിലും,ബ്രാഹ്മണനെന്ന ആ അനുപമമായ പാത്രപ്രകൃതിയിലും,അർജ്ജുനന്റെ ഗർവ്വഭംഗത്തിലുമല്ലേ അരങ്ങ് ശ്രദ്ധിക്കുന്നത്? കുചേലവൃത്തമാണ് പൂർണ്ണമായും ഭക്തിമാർഗേന രചനയും രംഗവും പ്രകാശിതമാകുന്ന കഥകളിയായി ആകെ നമുക്കു മുന്നിലുള്ളത്.
കളിയരങ്ങിനു മുന്നിലെ ആസ്വാദകരെന്നും പല മട്ടായിരുന്നു.ചിലർ ദുര്യോധനവധം കൃഷ്ണനു മുന്നിൽ തൊഴുതുനിൽക്കും,ചിലർ കുചേലസദ്ഗതി കണ്ട് നാമം ജപിക്കും.അതു കണ്ട് കഥകളി ഭക്തിസംവർദ്ധനോപാധിയാണ് എന്നു പറയുന്നത് വിഡ്ഡിത്തമായിരിക്കും.
ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ കളിയരങ്ങിലാകമാനം വ്യാപിച്ച ഒരുതരം പൈങ്കിളിവൽക്കരണത്തെയും കണാതിരുന്നുകൂടാ.കർണ്ണശപഥം പോലെ,കഥകളിയുടെ ആവിഷ്കാരത്തെ നശിപ്പിക്കുന്ന ചില വൈറസുകൾക്ക് വലിയ പ്രചാരം ലഭിക്കുകയും,ചിട്ടക്കഥകളായ കോട്ടയം കഥകളെപ്പോലുള്ളവയൊക്കെ കളരിയിൽ മതി,അരങ്ങത്തു വേണ്ട എന്ന വാദം ശക്തമാവുകയും ചെയ്ത കാലം.തൊണ്ണൂറുകളിൽ നടന്ന ഒരു നവജാഗരണമാണ് സങ്കേതത്തികവുള്ള കഥകളെ വീണ്ടും അരങ്ങിലേക്കാനയിച്ചത്.അതിനിടക്ക് അവയ്ക്കരങ്ങുകളേ ഉണ്ടായില്ലെന്നല്ല.തൊണ്ണൂറുകൾ മുതൽ,കോട്ടയം കഥകളും സുഭദ്രാഹരണം അർജ്ജുനനുമൊക്കെ വീണ്ടും അരങ്ങിലെത്തുകയും,കഥകളിയുടെ ഘടനാശാസ്ത്രം രംഗത്ത് പ്രയോഗിച്ച് സ്ഫുടീകരിക്കാനുള്ള അവസരം കലാകാരനും,അവ കണ്ട് കഥകളിയുടെ ശിൽ‌പ്പത്തെ തിരിച്ചറിയാനുള്ള അവസരം ആസ്വാദകർക്കും ലഭിക്കുകയും ചെയ്തു.
കൃഷ്ണലീല-ആത്മീയതയിലേക്കുള്ള തിരിവ്
-----------------------------------------------------

ഡോ.പി.വേണുഗോപാലൻ രചിച്ച കൃഷ്ണലീല,മികച്ച ചിട്ടപ്പെടുത്തലോടു കൂടി അരങ്ങുകണ്ട അപൂർവ്വം പുതുകഥകളികളിലൊന്നാണ്.കംസവധത്തിനും മാതാപിതാക്കളെ കാരാഗൃഹത്തിൽ നിന്ന് മോചിപ്പിച്ചതിനും ശേഷം,കൃഷ്ണൻ ദേവകിയുടെ അടുത്തെത്തുന്നു.ദേവകി,എനിക്ക് നിന്റെ ബാല്യകാലലീലകളൊന്നും കാണാനായില്ലല്ലോ എന്ന് കൃഷ്ണനോട് പരിതപിക്കുന്നു.കൃഷ്ണൻ,തന്നെ വളർത്തിയ അമ്മയായ യശോദ തന്നെക്കാണാനായി ദ്വാരകയിലെത്തിയിട്ടുണ്ടെന്നും,യശോദ ഉടനേ ദേവകിയെ കാണാനെത്തും,അപ്പോൾ യശോദ തന്റെ ബാലലീലകളെല്ലാം അമ്മക്ക് പറഞ്ഞുതരും എന്നു പറഞ്ഞ് വിടവാങ്ങുന്നു.ദേവകീസമീപത്തെത്തുന്ന യശോദയോട് കൃഷ്ണന്റെ ബാലലീലകൾ വിവരിക്കാൻ ദേവകി ആവശ്യപ്പെട്ട പ്രകാരം,യശോദ ‘നന്ദകുമാരലീല’കളോരോന്നായി,സവിസ്തരം ദേവകിയോട് വിവരിക്കുന്നു.അവയെല്ലാം കേട്ട് ആനന്ദിക്കുന്ന ദേവകിക്കും യശോദക്കും മുന്നിലേക്ക്,കൃഷ്ണൻ വന്നെത്തുന്നു.കണ്ണീരോടെ യശോദ തിരികേ വൃന്ദാവനത്തിലേക്ക് യാത്രയാവുന്നു.കൃഷ്ണലീല കണ്ട് ഹരീ എഴുതിയ റിവ്യൂ ഇവിടെ വായിക്കാം.
ഗോകുലത്തിലെ കണ്ണനിൽ നിന്ന് രാഷ്ട്രീയകൃഷ്ണനിലേക്കുള്ള പരിണാമസന്ധിയിലാണ് കൃഷ്ണലീലയുടെ ഭാവനാപരിസരം.വൃന്ദാവനത്തിലെ കണ്ണൻ എന്നേക്കുമായി അവസാനിക്കുന്നു.കൂർമ്മബുദ്ധിയും രാഷ്ട്രതന്ത്രജ്ഞനുമായ യാദവരാജാവ് ജനിക്കുന്നു.ഈ പരിണാമസന്ധിയിൽ നിന്ന് കുരുക്ഷേത്രം വരെയും,അവസാനം ഒരു വനവേടന്റെ ലക്ഷ്യം തെറ്റിയ അസ്ത്രം വരെയും കൃഷ്ണനു പിന്മടക്കവുമില്ല.ആ പ്രത്യായനമില്ലാത്ത യാത്രയുടെ തുടക്കത്തിലാണ്,വേണുഗോപാലൻ മറ്റൊരു വശം ചിന്തിക്കുന്നത്,ആ മുഹൂർത്തത്തിൽ രണ്ട് അമ്മമാരും കണ്ടുമുട്ടിയാൽ എങ്ങനെയിരിക്കും?ഒരമ്മ ജനിച്ച ശേഷമിന്നോളം പുത്രനെ കാണാനാകാതെ,കാരാഗൃഹത്തിൽ നീറിക്കഴിഞ്ഞ്,അവസാനം മോചിതയായിരിക്കുന്നു.മറ്റൊരമ്മയാകട്ടെ,സ്നേഹക്കടൽ കടഞ്ഞ വെണ്ണ കൊടുത്തു വളർത്തിയ ഉണ്ണിക്കണ്ണൻ ഇനിയൊരിക്കലും മടക്കമില്ലാത്തവിധം പിരിഞ്ഞുപോകുന്ന തീവ്രദു:ഖത്തിൽ നിൽക്കുന്നു.ഈ വൈകാരിക സംഘട്ടനത്തെ സമർത്ഥമായി ചിത്രീകരിക്കുന്ന കഥകളിയാണ് കൃഷ്ണലീല. ‘നന്ദകുമാരലീലകൾ’എന്ന യശോദയുടെ പദത്തിൽ,മിക്ക കൃഷ്ണന്റെ ബാലലീലകളിൽ പ്രധാനപ്പെട്ടവയെല്ലാം ഉൾക്കൊള്ളിച്ചിരിക്കുന്നു.ഒരു ഒന്നാം കിട സ്ത്രീവേഷക്കാരനു കൂടി വെല്ലുവിളിയുയർത്തത്തക്കവിധം മനോഹരമായി ആ പദം ചിട്ടപ്പെടുത്തിയിരിക്കുന്നു.
സമഷ്ടിയിൽ നിന്ന് വ്യഷ്ടിയിലേക്കുള്ള ഈ തിരിഞ്ഞുനോട്ടം,ഗൌരവമായ രാഷ്ട്രീയധ്വനികൾ ഉൾക്കൊള്ളുന്നതാണ്.പൂതനക്ക് മോക്ഷം കൊടുക്കുകയും,ഉണ്ണിവായിൽ ഈരേഴുകലവും കാണുകയും,ഗോവർധനഗിരി കൈകളിലുയർത്തുകയും,ഉരലു വലിച്ചു നീങ്ങി രാക്ഷസന്മാർക്ക് സദ്ഗതി നൽകുകയും ചെയ്യുന്ന കണ്ണന്റെ അമാനുഷികപ്രവൃത്തികളുടെ ആഖ്യാനം ഉയർത്തുന്ന ആത്മീയത,സ്പഷ്ടമാണ്.രാഷ്ട്രീയജീവിതത്തിലേക്കിറങ്ങുന്നവനു നഷ്ടമാകുന്ന അമ്മയും പൂർവ്വ ലാവണ്യങ്ങളും സംബന്ധിച്ച നഷ്ടവിചാരങ്ങളുടെ ലീനധ്വനികൾ കൃഷ്ണലീലയിലാകമാനമുണ്ട്.ഭംഗിയായി ചിട്ടപ്പെടുത്തപ്പെട്ടെങ്കിലും അരങ്ങിലാകമാനം നിറയുന്ന വൈകാരികതയുടെ ബാഹ്യസ്പർശിയായ സ്വഭാവം,ചിട്ടപ്രകാരത്തിലുള്ള നാട്യധർമ്മിതയെക്കൂടി ശിഥിലമാക്കുന്നു.നാം മുൻപു പരിശോധിച്ച കഥകളിയുടെ രംഗചരിത്രം തിരസ്കരിച്ച ആത്മീയതയുടെ അധികാരം,പരോക്ഷമായി കൃഷ്ണലീല തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നു.
കൃഷ്ണലീല കണ്ട് തീരുമ്പോൾ,ആ യശോദയുടെ വിടവാങ്ങൽ രംഗം കണ്ട് കണ്ണുനിറയുന്ന നിരവധി സഹൃദയരെ ഞാൻ സദസ്സിൽ കണ്ടു.കണ്ണു നിറയുന്ന സാത്മീകരണം കഥകളിയുടെ വഴിയല്ല.അതു കഥകളിയെപ്പോലെ ശൈലീകരണത്തിന്റെ രംഗസുഷമകളിലൂന്നിയ ഒരു ക്ലാസിക്കൽ കലയെ മുന്നോട്ടു നയിക്കുകയുമില്ല.

Monday, November 17, 2008

ഒരു നൂറരങ്ങ്-ധ്വനി നഷ്ട വിചാരങ്ങളും-ഭാഗം- 2


എതിരൻ കതിരവൻ കഴിഞ്ഞ പോസ്റ്റിലിട്ട ഒരു കമന്റിലെ ആശയത്തിൽ നിന്നാവട്ടെ,ഈ രണ്ടാം ഭാഗത്തിന്റെ തുടക്കം. “ഇല്ലത്തുനിന്നറങ്ങുകയും ചെയ്തു,അമ്മാത്തൊട്ടെത്തിയതുമില്ല”എന്ന മട്ടിലാണ് കഥകളിയുടെ ആവിഷ്കാര പ്രകാരം നിലകൊള്ളുന്നത് എന്ന കാഴ്ച്ച ചിന്തിപ്പിക്കുന്നതാണ്.ഒരാളും നളനെന്തുസംഭവിച്ചു,ദുര്യോധനനെന്തുസംഭവിച്ചു എന്നറിയാനായി കഥകളി കാണാറില്ലല്ലോ.അഥവാ പരിണാമഗുപ്തി(climax) എന്ന ഒന്ന് കഥകളിയിലിന്നില്ല.അവസാനം എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് കണ്ടുകൊണ്ടിരിക്കുന്നവർക്കറിയാം.കഥയുടെ അനുക്രമവികാസത്തിൽ മിക്ക കഥകളുടെയും അവതരണശിൽ‌പ്പം അത്രക്ക് ശ്രദ്ധിക്കുന്നുമില്ല.അതിനാൽത്തന്നെ കഥാപാത്രമായി മാറുകയല്ല,കഥാപാത്രമായി അഭിനയിക്കുക തന്നെയാണ് നാട്യധർമ്മിയായ കലാപദ്ധതി നിഷ്കർഷിക്കുന്നതെന്ന് വ്യക്തം.എന്നാൽ പൂർണ്ണമായി കഥാമുക്തമല്ല കളിയരങ്ങിന്റെ അന്തരീക്ഷം.ഏതു കഥയുടെയും തീയറ്റർ സാധ്യതയുള്ള മർമ്മങ്ങൾ തിരിച്ചറിഞ്ഞ് അവയെ വിസ്തരിക്കുന്ന രംഗസ്വരൂപത്തിൽത്തന്നെ,കഥകളി കഥയുമായി ചേർന്നുനിൽക്കുന്നു.ഭരതനാട്യം പോലും,കഥാപരിണാമത്തിന്റെ ആവിഷ്കണത്തെ സ്വാംശീകരിച്ചത് കഥകളിയിൽ നിന്നാണ്.കതിരവൻ പറഞ്ഞപോലെ,ഇല്ലത്തുനിന്നിറങ്ങി,അമ്മാത്തെത്താത്ത സ്ഥിതി!
ഇതൊരു ഞാണിന്മേൽ കളിയാണ്.അങ്ങോട്ടോ ഇങ്ങോട്ടോ ചാഞ്ഞാൽ അരങ്ങിന്റെ ധ്വന്യത്മക അന്തരീക്ഷം പൊട്ടിത്തകരും.ഈ പ്രശ്നത്തെ സമർത്ഥമായി മറികടക്കാനുള്ള ഉപാധികൂടിയായിരുന്നു സുനിയതമാ‍യ കളരിപാഠം. കഥാഗതിയുടെ ക്രമികമായ ഗതിയെ പൂർണ്ണമായി നിഷേധിക്കുന്ന ഒരു ആ‍സ്വാദനത്തിലേക്ക് കഥകളിയുടെ വ്യാകരണസൌന്ദര്യം ഒരു കാലത്ത് കാണികളെ എത്തിച്ചിരുന്നു.ഒരുതരം ലാവണ്യൈകവാദം.കഥകളിയെ മുഴുവൻ കാണാതെ,സങ്കേതഭദ്രമായ രംഗങ്ങൾ മാത്രം കണ്ട് എഴുന്നേറ്റു നടക്കുന്ന ‘കഥകളി പണ്ഡിതർ’ഉണ്ടായത് അങ്ങനെയാണ്.രൂപശിൽ‌പ്പം അർത്ഥദ്യോതനത്തിനായാണ്,അർത്ഥദ്യോതനം രൂപശിൽ‌പ്പത്തിനായല്ല എന്ന തിരിച്ചറിവില്ലാത്ത ആ ‘പണ്ഡിതർ’വരുത്തിയ വിനകൾ ചെറുതല്ല.കഥകളിയുടെ ആകമാനീയതക്കിണങ്ങാത്ത വിധത്തിൽ കഥകളിസംഗീതത്തെ വേറിട്ടുകണ്ടവരും ധാരാളം.
പ്രയുക്തസംഗീതത്തിന്റെ അനുചിതമാനം
-------------------------------------------------
കഥകളിസംഗീതത്തിന്റെ ഇന്നത്തെ രൂപം,പല പ്രതിഭാശാലികളുടെയും കൈയ്യൊപ്പുപതിഞ്ഞതാണ്.സോപാനമട്ടിൽ,പരിമിതമായ രാഗങ്ങളും ചുരുങ്ങിയ ഭൃഗകളുമായി അരങ്ങിനു പിന്നിൽ നിന്ന കഥകളിസംഗീതത്തെ,കർണ്ണാടകസംഗീതത്തിലെ രാഗങ്ങളും വൈവിധ്യമാർന്ന പ്രയോഗങ്ങളും കൊണ്ട് മാറ്റിപ്പണിതത് വെങ്കിടകൃഷ്ണഭാഗവതരാണ്.പൊന്നാനി-ശിങ്കിടി ഒരു തവണ പാടിത്തീരുമ്പോഴേക്കും മുദ്രപിടിച്ചുതീരുന്ന പഴയ മട്ടിൽ നിന്ന്,ആവശ്യമായിടത്ത് വിസ്തരിക്കുകയും പല സംഗതികൾ ചേരുന്ന ആവർത്തനങ്ങളെ രൂപപ്പെടുത്തുകയും ചെയ്യുന്ന അവസ്ഥയിലേക്ക് കഥകളിസംഗീതം വളർന്നു.വെങ്കിടകൃഷ്ണഭാഗവതരുടെ ശിഷ്യനായ കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ ആണ് ഇന്നത്തെ കഥകളിസംഗീതത്തിന്റെ ഘടനയുടെ മുഖ്യശിൽ‌പ്പി.വെങ്കിടകൃഷ്ണഭാഗവതർ പട്ടിക്കാംതൊടിക്കളരിയിലെ പാട്ടുകാരനായിരുന്നു.ഗീതവാദ്യാദികളെ നാട്യപ്രകരണത്തിലേക്കിണക്കുന്ന തൌര്യത്രികഘടനയിൽ ശ്രദ്ധാലുവായിരുന്ന പട്ടിക്കാംതൊടി,വെങ്കിടകൃഷ്ണഭാഗവതരുടെ സംഗീതത്തെ കഥകളിയുടെ സമഗ്രമായ ഉദ്ഗ്രഥനത്തിനുള്ള ആയുധങ്ങളിലൊന്നായി ഉപയോഗപ്പെടുത്തി.
ഭാഗവതർക്കും നമ്പീശനും ശേഷം കഥകളിസംഗീതം അതിവേഗം വളരുക തന്നെയാണുണ്ടായത്.ഉണ്ണികൃഷ്ണക്കുറുപ്പും,ശങ്കരൻ എമ്പ്രാന്തിരിയും,ഹൈദരാലിയും,ഗംഗാധരനും,മാടമ്പിയും അടങ്ങുന്ന കലാമണ്ഡലസംഘം വ്യത്യസ്തമായ വഴികളിലൂടെ കഥകളിസംഗീതത്തെ സമീപിക്കുകയും ഉപാസിക്കുകയും ചെയ്തു.അതോടെ വലിയൊരു ആസ്വാദകസംഘം ‘കഥകളിസംഗീത’ത്തിന് രൂപംകൊള്ളുകയും,പാട്ടുകേൾക്കാനായി കളികാണാൻ വരുന്നവരുടെ എണ്ണം അധികരിക്കുകയും ചെയ്തു.ഇതോടെ,രംഗഭാഷക്കുള്ള പ്രയുക്തസംഗീതമെന്ന നിലവിട്ട്,രംഗാവിഷ്കാരത്തെ തിരുത്തുന്ന ചാലകശക്തിയായിപ്പോലും പലപ്പോഴും സംഗീതം പ്രത്യക്ഷപ്പെട്ടു.കൂടുതൽ വിസ്തരിച്ച് പാടാൻ സാധ്യതയുള്ള സ്ഥലങ്ങൾ രംഗസാധ്യതയില്ലെങ്കിൽ പോലും പലപ്പോഴും ആവർത്തിക്കപ്പെട്ടു.യുക്തമല്ലെങ്കിലും ശ്രവണസുഖത്തിനോ ഗായകന്റെ മേനിക്കോ വേണ്ടി രാഗമാറ്റങ്ങൾ സുലഭമായി.കഥകളിസംഗീതത്തിന് അവശ്യം വേണ്ട വായുവിന്റെ ശക്തി,അക്ഷരസ്ഫുടത,താളബദ്ധത തുടങ്ങിയവക്കുപകരം ലളിതഗാനങ്ങളായി കഥകളിപ്പദങ്ങൾ മാറിത്തുടങ്ങി.ആ പൈങ്കിളിത്തത്തിനു സ്തുതിപാടാൻ കുറേ ആസ്വാദകരുണ്ടാവുകയും ചെയ്തു.കഥകളിപ്പദക്കച്ചേരിയും കാസറ്റു പ്രസ്ഥാനവും അരങ്ങിനേയും ദോഷകരമായി ബാധിച്ചുതുടങ്ങി.പട്ടിക്കാംതൊടിയും വെങ്കിടകൃഷ്ണഭാഗവതരും ചെയ്ത സമ്യക്കായ ഗീതാഭിനയമേളനം വിട്ട് വളർന്ന കഥകളിസംഗീതം,അങ്ങനെ കഥകളിയുടെ തൌര്യത്രികാനുപാതത്തെ തകർത്താണ് മുമ്പോട്ടുപോയത്.
ധ്വന്യാത്മകമായ ആവിഷ്കാരത്തെ നശിപ്പിക്കുന്നതിൽ സംഗീതത്തിന്റെ ഈ അനുചിതമാനം വലിയ പങ്കാണ് വഹിക്കുന്നത്.കലാമണ്ഡലം ശങ്കരൻ എമ്പ്രാന്തിരി മുതൽ കോട്ടക്കൽ മധു വരെയുള്ളവരിൽ ദൃശ്യമാകുന്ന ഈ അനുചിതമാനം തിരുത്തപ്പെടാൻ ബോധപൂർവ്വമായ ശ്രമങ്ങൾ അനിവാര്യമാണ്.
നഷ്ടമാകുന്ന ഘനപ്രയുക്തവാദനം
---------------------------------------------
കഥകളിമേളത്തിന്റെ എക്കാലത്തെയും വലിയ കലാകാരനായ കലാമണ്ഡലം കൃഷ്ണൻ‌കുട്ടിപ്പൊതുവാളെ വ്യത്യസ്തനാക്കിയതെന്തായിരുന്നു?കുട്ടൻ മാരാരുടെ കൊട്ടിന്റെ ഘനമോ,അച്ചുണ്ണിപ്പൊതുവാളിന്റെ ഉരുളുകോലിന്റെ മാസ്മരികതയോ ആ അളവിൽ കൃഷ്ണൻ‌കുട്ടിപ്പൊതുവാളിലില്ലായിരുന്നുവെന്ന് അനുഭവസ്ഥർ പറഞ്ഞുകേട്ടിട്ടുണ്ട്.എന്നാൽ കൃഷ്ണൻ‌കുട്ടിപ്പൊതുവാളുടെ ചെണ്ടക്കുണ്ടായിരുന്ന കഥകളിത്തം അവർക്കാർക്കുമുണ്ടായിരുന്നതുമില്ല.പൊതുവാൾ പറഞ്ഞിരുന്നതു തന്നെയാണ് ശരി,“അവരുടെ കോലെത്താത്തിടത്ത് എന്റെ കണ്ണെത്തും”അരങ്ങിലെ ഓരോ ചലനങ്ങളെയും ഒരു നിമിഷം മുമ്പെന്നോണം തിരിച്ചറിഞ്ഞ്,സൂക്ഷ്മഗ്രാഹികളായ തന്റെ ചെണ്ടക്കോലുകളിലേക്കവയെ ശബ്ദമാക്കി തർജ്ജമ ചെയ്യുന്ന ആ സിദ്ധിവൈഭവം തന്നെയായിരുന്നു പൊതുവാളിന്റെ അനന്യത.കഥകളിക്കാർ “കൈക്കുകൂടുക”എന്നു വിശേഷിപ്പിക്കുന്ന ഈ സിദ്ധിയെ,പൊതുവാൾ “വിരലിനു കൂടലാക്കി”.
എന്നാൽ,കൃഷ്ണൻ‌കുട്ടിപ്പൊതുവാളിന്റെ വാദനത്തിന് ഘനമുണ്ടായിരുന്നില്ലേ? തീർച്ചയായുമുണ്ടായിരുന്നു.കൃഷ്ണൻ നായരുടെ നളനു കൊട്ടും പോലെയല്ല രാമൻ‌കുട്ടിനായരുടെ ഉൽഭവം രാവണനും നരകാസുരനും പൊതുവാൾ കൊട്ടിയത്,രാമങ്കുട്ടിയും അപ്പുക്കുട്ടിയും കൃഷ്ണങ്കുട്ടിയും ചേരുന്ന ആ ഉദാത്തശിൽ‌പ്പങ്ങളിൽ കൃഷ്ണൻ‌കുട്ടിയുടെ കൊട്ടിന് കനം പോര എന്നാരും പറഞ്ഞില്ല.കഥകളിയുടെ മേളം എങ്ങനെയാവണം എന്ന പൊതുവാളിന്റെ ആ മാതൃകക്ക് ഒരുപാടൊന്നും പിന്തുടർച്ചക്കാരുണ്ടായില്ല.ഒന്നുകിൽ ഭംഗിയായി കൈക്കുകൂടും,അപ്പോൾ കൊട്ട് പച്ചവെള്ളത്തിൽ പപ്പടമിട്ട പോലെയാകും,അല്ലെങ്കിൽ കുറേ ഇടിമിന്നും പോലെ കൊട്ടിത്തിമർക്കും,അരങ്ങിലെന്താണ് നടക്കുന്നതെന്ന് അറിയുക തന്നെയില്ല.
കഥകളിയുടെ ഭാവോന്മീലനത്തിൽ ശ്രദ്ധിക്കാനുള്ള കണ്ണ് കൊട്ടുകാരിൽ നിന്നന്യമാകുന്നതോടെ,അരങ്ങിൽ നടനെത്ര കഷ്ടപ്പെട്ട് എന്തുകാണിച്ചാലും അനുഭവമില്ലാത്ത അവസ്ഥ സംജാതമാകുന്നു.
പാലക്കാട്ടെ നൂറരങ്ങിൽ നിന്നാണ് തുടങ്ങിയത്.കഥകളിയിലെ പുതുനാമ്പുകൾ ഒട്ടും മോശക്കാരല്ലെന്ന് ആ അരങ്ങ് ഒന്നുകൂടെ ഓർമ്മപ്പെടുത്തി.കലാമണ്ഡലം സോമന്റെ ദുര്യോധനൻ ആവിഷ്കാരത്തിൽ രാമൻ‌കുട്ടിനായരാശാന്റെ കണ്ണാടിക്കാഴ്ച്ചയായിരുന്നു.പീശപ്പള്ളിരാജീവന്റെ ദൂതനും ജയപ്രകാശിന്റെ പാട്ടും എടുത്തുപറയേണ്ടതുതന്നെ.കഥകളിയുടെ ഈ ബലിഷ്ഠമായ യുവകരങ്ങൾക്ക് ഔചിത്യപൂർണ്ണമായ ദർശനം കൂടി അനുഭവങ്ങൾ നൽകുമെന്ന് പ്രതീക്ഷിക്കാം.ധ്വന്യാത്മകമായ കളിയരങ്ങിന്റെ ലാവണ്യം അവർ തിരിച്ചുപിടിക്കട്ടെ.

Tuesday, November 11, 2008

ഒരു നൂറരങ്ങ്-ധ്വനി നഷ്ട വിചാരങ്ങളും…


ലാമണ്ഡലം സംഘടിപ്പിക്കുന്ന ‘നൂറരങ്ങ്’ കഥകളികളിൽ ഒന്ന്,പാലക്കാട് ചെമ്പൈ സംഗീതകോളേജിൽ വെച്ച് 9-11-2008ന് കാണുകയുണ്ടായി.ഉത്തരാസ്വയംവരം ആദ്യഭാഗമായിരുന്നു കഥ.ചെറുപ്പക്കാരായ കഥകളിക്കാർക്ക് മുൻ‌തൂക്കം നൽകി സംഘടിപ്പിക്കപ്പെടുന്ന ‘നൂറരങ്ങി’ന്റെ പരിപ്രേക്ഷ്യം അഹ്ലാദകരമാണ്.നിരന്തരമായി ആദ്യാവസാനവേഷങ്ങൾ ചെയ്തും പാടിയും കൊട്ടിയും കഥകളികലാകാരനു വരേണ്ട സ്ഫുടീകരണത്തിന് ഇത്തരം പദ്ധതികൾ ഗുണം ചെയ്യും,തീർച്ച.പഴയ മഹാനടന്മാരുടെ തലമുറ ഏതാണ്ട് അസ്തമനദശയോടടുക്കുന്ന ഈ വേളയിൽ പുതിയ സമർത്ഥരെ കഥകളി ആവശ്യപ്പെടുന്നുണ്ട്.കാലമാവശ്യപ്പെടുന്ന പരിഷ്കരണങ്ങളിലൂടെ കളിയരങ്ങിനെ മുന്നോട്ടുനയിക്കാൻ കരുത്തുള്ള കരങ്ങൾ ഇത്തരം പദ്ധതികൾ വെളിച്ചത്തു കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കാം.
കലാമണ്ഡലം സോമൻ ദുര്യോധനനായും,പീശപ്പള്ളി രാജീവൻ വലലനായും,പരിയാനം‌പറ്റ ദിവാകരൻ ത്രിഗർത്തനായും വേഷമിടുകയും,കലാമണ്ഡലം ജയപ്രകാശ്,രാജേഷ് മേനോൻ എന്നിവർ സംഗീതവും,കലാമണ്ഡലം നന്ദകുമാർ,വേണു എന്നിവർ വാ‍ദ്യവും കൈകാര്യം ചെയ്യുകയും ചെയ്ത ഉത്തരാസ്വയംവരം തരക്കേടില്ലാത്ത അനുഭവമായിരുന്നു.അതിനപ്പുറം,പുതിയ കളിയരങ്ങിൽ നഷ്ടമായിക്കൊണ്ടിരിക്കുന്ന ധ്വനികളെ കുറിച്ചുള്ള ചിന്തകളാണ് എനിക്ക് ഈ അരങ്ങ് പകർന്നു തന്നത്.
ധ്വന്യാത്മകമായ കളിയരങ്ങ്
------------------------------------

നേരിട്ടു പറയാനാവാത്തതോ,പറഞ്ഞാൽ വാക്കുകൾക്കിടയിലൂടെ,ആംഗ്യപ്പെട്ടാൽ മുദ്രകൾക്കിടയിലൂടെ ചോർന്നു പോകുന്നതോ ആയ ഭാവാർത്ഥങ്ങളെ കഥകളി പ്രകാശിപ്പിക്കുന്ന വിധം പല ഉള്ളടരുകളിലേക്ക് ആഴമുള്ളതാണ്.അടിസ്ഥാനപരമായി കല നടക്കുന്നത് രംഗത്തല്ല,ആസ്വാദകന്റെ മനസ്സിലാണ് എന്ന ദർശനത്തിൽനിന്നു നോക്കിയാൽ,പല സന്ദർഭങ്ങളിലുംകലാകാരൻ/കാരി നിർമ്മിക്കുന്ന പ്രത്യക്ഷശിൽ‌പ്പത്തിലെ അർത്ഥതലങ്ങൾ അപ്രധാനമാകുകയും സഹൃദയൻ അനുസന്ധാനം ചെയ്യുന്ന പരോക്ഷാർത്ഥപരമ്പര-വ്യംഗ്യമായ അർത്ഥങ്ങളും ഭാവങ്ങളും കലാഭാഷയുടെ സംവേദനകേന്ദ്രമായി വർത്തിക്കുകയും ചെയ്യുന്നു.അത്തരത്തിൽ ആസ്വാദകന്റെ മനസ്സിൽ പാഠാന്തരങ്ങൾ സൃഷ്ടിക്കാൻ കഴിയുമ്പോഴാണ് ഒരു കലയും കലാകാരനും ഔന്നത്യത്തിലേക്കുയരുന്നത്.കഥകളി,അതിന്റെ സങ്കേതശിൽ‌പ്പത്തിൽ തന്നെ സഹൃദയരുടെ-അതായത് സമാനഹൃദയരുടെ ഈ ഭാഗഭാഗിത്വത്തെക്കുറിച്ചുള്ള ബോധമുൾക്കൊണ്ടിട്ടുണ്ട്.പൂർണ്ണമായും സങ്കേതഭദ്രമെന്നു പറയപ്പെടുന്ന രംഗങ്ങളിലും ചൊല്ലിയാട്ടങ്ങളിലും പോലും പ്രതിഭാശാലിയായ കലാകാരന് സ്വന്തം മുദ്ര പതിപ്പിക്കാനുള്ള ഇടം കഥകളി ബാക്കിനിർത്തുന്നു.എല്ലാവർക്കും ‘സലജ്ജോഹം’എന്ന പദത്തിന്റെ ചൊല്ലിയാട്ടം നിർവ്വഹിക്കാം,അതിനു പൂർണ്ണമായ ഘടനാരൂപമുണ്ട്.പക്ഷേ,കലാ‍മണ്ഡലം ഗോപി അതുചെയ്യുമ്പോൾ അതിന് മറ്റൊരു ജീവൻ ലഭിക്കുന്നത് നാം അനുഭവിക്കുന്നു.അപ്പോൾ ഒരോ നിലയും മുദ്രയും സവിശേഷമായ ചില ധ്വനികൾ ഉൽ‌പ്പാദിപ്പിക്കുന്നു.എല്ലാ കഥകളിക്കാരും തുല്യപ്രതിഭാധനരായിരിക്കയില്ല,അല്ലെങ്കിൽ പലരുടെയും കലാവീക്ഷണവും അവതരണരീതിയും വ്യതിരിക്തമായിരിക്കും.അതിനാൽത്തന്നെ കളിയരങ്ങിന്റെ സമഗ്രരൂപം ബഹുസ്വരതയാർന്ന നാട്യവേദിയാകുന്നു.അത് കഥകളിക്ക് പല സ്വഭാവത്തിലും പരിസരത്തിലുമുള്ള ധ്വനികൾ സമ്മാനിക്കുന്നു.ഈ ധ്വനിസമ്പന്നത കളിയരങ്ങിന് അന്യമാവുകയാണോ എന്ന സംശയം ഇന്നുമിന്നലെയും തുടങ്ങിയതല്ല.പക്ഷേ രണ്ടുദിവസം മുമ്പുകണ്ട ഉത്തരാസ്വയംവരം ആ ചിന്തകളെ വീണ്ടും ഉദ്ദീപിപ്പിക്കുന്നു.ചൊല്ലിയാട്ടം മുതൽ സംഗീത-വാദ്യപ്രകരണങ്ങൾ വരെ നീളുന്ന ആ ധ്വനിനഷ്ടത്തെ അക്കമിട്ടു വിലയിരുത്താനാണ് ഇനി ശ്രമിക്കുന്നത്.ഇവ പുതിയ കളിയരങ്ങിനെ ഇകഴ്ത്തുന്ന പരിപാടിയല്ല,കാലാനുഗുണമായി വരേണ്ട പുരോഗമനപരമായ പരിണാമങ്ങൾക്കുള്ള വിലയിരുത്തലുകളാ‍ണ്.
1) വിരൂപമാവുന്ന വിപുലീകരണം
----------------------------------------------
തീർത്തും അനാവശ്യമായ ഒരു വിപുലീകരണം പലയിടങ്ങളിലും കളിയരങ്ങിൽ വ്യാപിക്കുകയാണ്.ചൊല്ലിയാട്ടത്തിൽനിന്നു തുടങ്ങുന്നു അത്. “ഹരിണാക്ഷീജനമൌലീമണേ”എന്ന പദം കലാമണ്ഡലം രാമൻ‌കുട്ടിനായരുടെ കീചകൻ ചെയ്യുമ്പോൾ,ആദ്യത്തെ ഹരിണം(മാൻ) എന്ന മുദ്രആവിഷ്കരിക്കുന്നത് ശ്രദ്ധിക്കുക-മൃഗശീർഷമുദ്ര ഒറ്റക്കൈയ്യിൽ പിടിച്ച്,ചെറിയ ഒരു ചലനം മതി-കൃഷ്ണൻ‌കുട്ടിപ്പൊതുവാളിന്റെ ചെണ്ടയും ഒപ്പമുണ്ടെങ്കിൽ എന്തൊരനുഭവമാണ്!എന്നാൽ,ഇന്നത്തെ കീചകന്മാർക്ക് ചെറിയചലനം പോയിട്ട് സാധാരണചലനം തന്നെ പോര,കൈ തോളെല്ലിൽ നിന്നു പറിഞ്ഞുപോകും വിധം അങ്ങോട്ടുമിങ്ങോട്ടും ആട്ടണം!ഒരു വികാരവും(ദേഷ്യവും ചെടിപ്പുമൊഴികെ!)അസ്വാദകരിൽ സൃഷ്ടിക്കാൻ ഈ വിപുലീകരണം കൊണ്ടു സാധിക്കുന്നില്ലെന്നു മാത്രമല്ല,ആ അനുപമമായ പദത്തിന്റെ സമഗ്രരൂപം തന്നെ അലങ്കോലമാവുകയും ചെയ്യുന്നു.ഇത്തരത്തിൽ ഒരോ മുദ്രകളുടെയും പ്രകാശനവഴക്കം മാറിമറിഞ്ഞത് എഴുതിയാൽതീരില്ല.അവയൊന്നും പഴയ ധ്വനികളെപ്പോലും ഉൽ‌പ്പാദിപ്പിക്കുന്നില്ല താനും.
പഠിച്ചതും വായിച്ചതും കേട്ടതുമായ എല്ലാ പുരാണങ്ങളും ഔചിത്യവും പാത്രബോധവും നോക്കാതെ ചേർത്ത്,കാടും പടലുമായി മനോധർമ്മമാടുകയല്ല കഥകളിയുടെ രീതി.വെള്ളിനേഴി നാണുനായരുടെ വേഷത്തിനുണ്ടായിരുന്ന മേന്മയെപ്പറ്റി വാഴേങ്കട കുഞ്ചുനായർ എന്ന മറ്റൊരു മഹാനടൻ എഴുതിയത് വായിക്കുക:
“അരങ്ങത്തു ചാടിവീണാൽ വാരിയും വലിച്ചും അന്തമില്ലാതെ ഓരോന്നുകാട്ടിക്കൊണ്ട് വേഷം നീട്ടിക്കൊണ്ടു പോയാൽ കേമനാകും എന്നൊരു ധാരണ പരിണിതപ്രജ്ഞരായ നടന്മാർക്കു കൂടി ഉണ്ട്.ഇത്രത്തോളം അബദ്ധമായ ഒരു ധാരണ വേറെയില്ലെന്നു പറയേണ്ടിയിരിക്കുന്നു.ചെറിയ ചില സൂചകങ്ങൾ കൊണ്ട്,ഗമകങ്ങൾ കൊണ്ട്,വലിയ ഫലം ഉളവാക്കുന്നതിലാണ് അഭിനയത്തിന്റെ മേന്മ.ഈ കലാതത്വം നല്ലപോലെ ധരിച്ചിട്ടുള്ള ഒരാളാണ് ശ്രീ.വെള്ളിനേഴിനാണുനായർ.സാകൂതമായ ഒരു നോട്ടത്തിലും സാഭിപ്രായമായ ഒരലർച്ചയിലും മണിക്കൂറുകളോളം ആടിയാലും ഫലിക്കാത്ത ഭാവകോടിയെ ഒതുക്കിക്കാട്ടുന്ന കൂറടക്കം പ്രശംസനീയം തന്നെയാണ്*“
ആർജ്ജവമുള്ള ഭാഷയിൽ കുഞ്ചുനായർ പണ്ടുവരച്ചിട്ട ഈ വാങ്‌മയചിത്രം വായിച്ചാൽ മതി,നാ‍ണുനായരിൽ നിന്ന് ഇന്നത്തെ ഒന്നാംകിട താടിവേഷക്കാരനായ നെല്ലിയോടിലേക്കുള്ള അകലവും,മനോധർമ്മങ്ങളിൽ പാലിക്കേണ്ട ലാവണ്യദർശനവും വ്യക്തമാകാൻ.കാടും പടലും തല്ലി മനോ(അ)ധർമ്മം ചെയ്യുന്നവരുടെ എണ്ണം പെരുകുകയാണ്.
2)അനാരോഗ്യകരമായ മത്സരം
--------------------------------------

കലാകാരന്മാർക്കിടയിലുണ്ടാകുന്ന മത്സരബുദ്ധി,പലപ്പോഴും മികച്ച രംഗാനുഭവങ്ങളെ നമുക്കു പകർന്നിട്ടുണ്ട്.പക്ഷേ,ഇപ്പോൾ പെരുകുന്ന മത്സരബുദ്ധി വൈരൂപ്യങ്ങളെയാണ് സൃഷ്ടിക്കുന്നത്.
അങ്ങോട്ടൊരു പുരാണകഥ ആടിയാൽ തിരിച്ചിങ്ങോട്ടൊരു കഥയാടി പ്രതിരോധിക്കലാണ് ഇന്നത്തെ കീഴ്‌വഴക്കം.ദുര്യോധനവധം ദുര്യോധനൻ കൃഷ്ണനോട് ദൂതുസമയത്ത് പാണ്ഡവോൽഭവകഥയാടിയാൽ കൃഷ്ണൻ തിരിച്ച് നൂറുകുടങ്ങളിലിട്ട് മുളപ്പിച്ച കൌരവരുടെ കഥയാടും-ഇങ്ങനെ ഒരു തരം ഗോളടിക്കൽ മത്സരം. എന്തു വൃത്തികേടാണ് കാണിച്ചുകൂട്ടുന്നതെന്ന് തിരിച്ചറിയാതെ അവരിത് തുടർന്നുകൊണ്ടേയിരിക്കുന്നു.
ഒരു ഉദാഹരണം പറയാം-മുമ്പൊക്കെ സന്താനഗോപാലം കഥയിലെ അർജ്ജുനൻ ബ്രാഹ്മണനോടൊപ്പം ഈറ്റില്ലമുണ്ടാക്കാനായി ബ്രാഹ്മണഗൃഹത്തിലെത്തി,അസ്ത്രങ്ങൾ കൊണ്ട് ഈറ്റില്ലമുണ്ടാക്കാനായി തുടങ്ങുമ്പോൾ,ആദ്യം വില്ലിൽ ഞാൺ മുറുക്കിയശേഷം,ഒരു ഞാണൊലിയിടുമ്പോൾ ബ്രാഹ്മണൻ ഞെട്ടുകയും “ഇങ്ങനെ ശബ്ദമുണ്ടാക്കല്ലേ,അകത്ത് പൂർണ്ണ ഗർഭിണിയുള്ളതാ”എന്ന് മുന്നറിയിപ്പ് കൊടുക്കുകയും ചെയ്യുകയായിരുന്നു പതിവ്.പിന്നീടെപ്പൊഴോ അത് അർജ്ജുനൻ ഞാണൊലിയിടാൻ തുടങ്ങുമ്പോഴേ ബ്രാഹ്മണൻ സ്റ്റൂളും കെട്ടിപ്പിടിച്ച് കണ്ണടച്ചിരുന്ന് പേടി അഭിനയിക്കലായി.പിന്നെയെപ്പൊഴോ അർജ്ജുനൻ ഞാണൊലിയിടാനൊരുങ്ങുമ്പോൾ അടുത്തു ചെന്ന് തടഞ്ഞ് “അകത്ത് പൂർണ്ണ ഗർഭിണിയുള്ളതാ” എന്നോർമ്മിപ്പിക്കുന്ന ബ്രാഹ്മണനായി.കുറച്ചുകൂടി കഴിഞ്ഞപ്പോഴാകട്ടെ,ഞാണൊലിക്കായി കൈ വില്ലിൽ വെച്ചയുടനെ സ്വയമാലോചിച്ച് പിൻ‌വലിച്ച്,“ഹൊ!ഓർമ്മിച്ചതു ഭാഗ്യം!അകത്ത് പൂർണ്ണഗർഭിണിയായ ബ്രാഹ്മണപത്നിയുള്ളതല്ലേ” എന്ന് അർജ്ജുനൻ സ്വയമോർമ്മിക്കലായി.(എന്റെ പുറത്ത് അങ്ങനെ ഗോളടിക്കണ്ട എന്നു തന്നെ)അപ്പോൾ ബ്രാഹ്മണൻ അവിടുന്നും വിട്ടു,വില്ലുകുലക്കാൻ തുടങ്ങുമ്പോൾത്തന്നെ ഓർമ്മപ്പെടുത്തും,“വലിയ ശബ്ദമൊന്നുമുണ്ടാക്കല്ലേ,അകത്ത് അന്തർജ്ജനമുള്ളതാ” എന്ന്.ഇപ്പോഴിതാ,അവിടുന്നും കടന്നതും കഴിഞ്ഞദിവസം കണ്ടു-ബ്രാഹ്മണനോടൊപ്പം യാത്രതിരിക്കുമ്പോൾത്തന്നെ അർജ്ജുനൻ “അവിടെ പൂർണ്ണഗർഭിണിയൊക്കെയുള്ളതല്ലേ,ഇവിടുന്നു തന്നെ ഞാൺ കെട്ടിയേക്കാം”എന്നു കാണിച്ച് വില്ലുകുലക്കുന്നു!
എത്ര ചെറുതായിരുന്ന ഒരു പെരുമാറ്റത്തെ മത്സരബുദ്ധി എവിടെയെത്തിച്ചുവെന്ന് നോക്കുക!ഇങ്ങനെയുള്ള പലമകളല്ലേ കളിയരങ്ങിന്റെ സത്വം എന്നു ചോദിക്കാം,പക്ഷേ ഇത്തരംമത്സരപ്രചോദിതമായ പലമകൾ അരങ്ങിനെ നശിപ്പിക്കുക തന്നെയാണ് ചെയ്യുന്നത്.
പറയാനുള്ളതെല്ലാം പറഞ്ഞു തീർത്താൽ അതു കലയാവില്ല,കവിതയാവില്ല.
(തുടരും)
*= കഥകളിവെട്ടം ഒന്നാംഭാഗം-വാഴേങ്കട കുഞ്ചുനായർ

Wednesday, November 5, 2008

യക്ഷിസങ്കൽ‌പ്പവും കഥകളിയും

കേരളീയ യക്ഷിസങ്കൽ‌പ്പവും കഥകളിയും ചേരുന്ന ചില ചിന്തകൾ...ഇവിടെ വായിക്കൂ....

യക്ഷികൽ‌പ്പനയും കഥകളിയും…


“നിശ്ശൂന്യത നടമാടും പാതിരതൻ മച്ചുകളിൽ
നിരനിരയായ് കത്തിക്കും മായാദീപം.
തലമുടിയും വേറെടുത്തലസമിവൾ പൂപ്പുഞ്ചിരി
വിലസിടവെ വഴിവക്കിൽ ചെന്നുനിൽക്കും.
നേരവും നിലയും വിട്ടാവഴിപോംചെറുവാല്യ-
ക്കാരെയിവളാകർഷിച്ചതിചതുരം
ഏഴുനില മാളികയായ് തോന്നും കരിമ്പനമേല‌-
വരെക്കേറ്റിക്കുരലിൽ വെക്കും.
തഴുകിയുറങ്ങീടും അത്തരുണരുടെയുപ്പേറും
കുരുതിയിവൾനൊട്ടിനുണച്ചിറക്കും.
പറയന്റെ കുന്നിന്റെ മറ്റേച്ചെരിവിലെ
പാറകളിൽച്ചിന്നും മുടിയുമെല്ലും”
(ഇടശ്ശേരി-പൂതപ്പാട്ട്)
പേടിയെ സ്നേഹിച്ച കുട്ടി
-------------------------------
“അഴിഞ്ഞുലഞ്ഞ, പനങ്കുലപോലെ നീണ്ട മുടി.തളിർവെറ്റിലകൊണ്ടു മുറുക്കിച്ചുവന്ന പോലത്തെ ചുണ്ടുകൾ.പൊന്നിന്റെ നിറം.കാന്തശക്തിയുള്ള നോട്ടം.കാലുകൾ നിലത്ത് തൊടില്യ,നിഴലൂണ്ടാവില്യ.ആരെയും മയക്കണ ചിരിയാ‍ മുഖത്ത്…”
പഞ്ചമിനിലാവു വീണ രാത്രികളിൽ,മുത്തശ്ശിയുടെ മുന്നിലിരുന്ന് എത്രവട്ടം യക്ഷിവർണ്ണന കേട്ടു വിറച്ചിട്ടുണ്ട്!ദേവീമഹാത്മ്യം ഗ്രന്ഥം മറന്ന് രാത്രിസഞ്ചാരം നടത്തിയ നമ്പൂതിരിയെ യക്ഷി വിളിച്ച് പനയിൽ കയറ്റി ചോരകുടിച്ചത്,സർപ്പക്കാവിനടുത്തുള്ള പാലയിൽ നിന്ന് കാതരമായ ശബ്ദത്തിൽ വിളിച്ച് എന്റെയേതോ ഒരു കാരണവരെ മയക്കിയ യക്ഷിയെ മന്ത്രം കൊണ്ടുതളച്ചത്…കഥകൾ തോർന്നുറങ്ങുന്ന യാമങ്ങളിൽ ഞാൻ സുന്ദരികളായ യക്ഷികളെ സ്വപ്നം കണ്ടു.ദംഷ്ട്രകളും ചോരയിറ്റുന്ന നാവും പുറത്തുകാട്ടുമ്പോൾ ഞെട്ടിയുണർന്നു.ഇലകളുടെ രാത്രിമർമ്മരങ്ങളിലും പൈശാചികശബ്ദങ്ങൾ ശ്രവിച്ചു.
ഒടിയനും കുട്ടിച്ചാ‍ത്തനും കുളമ്പുമനുഷ്യനും മറുതയും പൊട്ടിച്ചൂട്ടുമടക്കം അസംഖ്യം ദുരാത്മാക്കൾ മുത്തശ്ശിയുടെ കഥകളിലൂടെ സ്വൈരവിഹാരം നടത്തിയിട്ടും എന്നെ എന്നും ഈ യക്ഷി മാത്രം പേടിപ്പെടുത്തി.മുറിയുടെ താക്കോൽ‌പ്പഴുതിലൂടെ പുകയായി അകത്തുവന്ന യക്ഷിയെപ്പറ്റി മുത്തശ്ശി പറഞ്ഞതോടെ,എന്നും കടലാസുചുരുട്ടി മുറിയുടെ താക്കോൽദ്വാരമടച്ച്,അർജ്ജുനപത്തും ചൊല്ലി കിടന്നുറങ്ങി.എന്നിട്ടും,നിനവുകളുടെ അടക്കാനാവാത്ത താക്കോൽദ്വാരങ്ങളിലൂടെ യക്ഷികൾ എന്നെ വിടാതെ പിന്തുടർന്നു.പിന്നെപ്പിന്നെ ഞാനറിഞ്ഞു,ഈ പേടികളെ ഞാൻ സ്നേഹിക്കുന്നുവെന്ന്-അവയാണെന്റെ നിദ്രകളെ ഭാവതീവ്രമാക്കുന്നതെന്ന്.
നിദ്രാരഹിതമായ രാവുകൾ
----------------------------------
അതേ പ്രായത്തിൽ കഥകളിഭ്രാന്തനായ അമ്മാവൻ എനിക്കു കുറെ ഉറക്കമില്ലാത്തരാത്രികളും തന്നു.കളിവിളക്കിനു മുന്നിൽ വന്ന ചുവന്നതാടികളും കാട്ടാളനും അടങ്ങുന്ന പുരുഷഭീകരസത്വങ്ങളൊന്നും എന്നെ തീവ്രമായി ഭയപ്പെടുത്തിയില്ല.പക്ഷേ,പെൺകരികൾ-നക്രതുണ്ഡിയും സിംഹികയും അവയുടെ ലളിതാരൂപങ്ങളും എന്നെ കിടിലംകൊള്ളിച്ചു. “ക്രൂരയാകുന്ന നക്രതുണ്ഡി”യെന്ന പദത്തിന്റെ അകമ്പടിയോടെ,തിരശ്ശീലക്കു പിന്നിൽനിന്ന് കരിവേഷം മുഖം കാണിക്കുമ്പോഴെല്ലാം ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു.ഇന്ദ്രപുത്രനായ ജയന്തൻ അവളുടെ മൂക്കും‌മുലയുമരിയുമ്പോഴുണരുന്ന രാക്ഷസീയമായ ദീനരോദനം,എന്റെ പല്ലുകൾ കൂട്ടിക്കടിച്ചിരുന്നാണ് ഞാൻ കേട്ടത്.രക്താഭിഷിക്തമായി ഓടിവരുന്ന നിണത്തിന്റെ കാഴ്ച്ച കണ്ടു ബോധാബോധച്ചെരിവുകളിൽ പിടിച്ചുതൂങ്ങി. “പേടിക്കേണ്ടെടാ, അതുവെറും വേഷമല്ലേ” എന്നൊക്കെയുള്ള അമ്മാവന്റെ സാന്ത്വനങ്ങൾ ഏതോ അന്യഗ്രഹശബ്ദം പോലെ ഞാൻ ഏറ്റുവാങ്ങി.എന്നിട്ടും,എന്നും നരകാസുരവധവും കിർമീരവധവും കാണാൻ,കണ്ടു പേടിക്കാൻ ഞാൻ കൊതിക്കുകയും ചെയ്തു.
--------------------------
പതിറ്റാണ്ടുകൾക്കിപ്പുറത്തിരുന്ന് ഞാനാലോചിക്കുന്നു,എത്ര ഭീകരദൃശ്യങ്ങളുണ്ടായിരുന്നു അന്നു കണ്ട കളികളിൽ! ദുശ്ശാസനന്റെ കുടൽമാലപറിച്ചെടുക്കുന്ന ഗോപിയാശാന്റെ രൌദ്രഭീമൻ,കത്തിജ്ജ്വലിക്കുന്ന പന്തങ്ങളുടെ വെളിച്ചത്തിൽ തന്റേടാട്ടമാടുന്ന നെല്ലിയോടിന്റെ ബാലി-അങ്ങനെ എന്തെല്ലാം! എന്നിട്ടുമെന്താണ് എന്നെ ഈ പെൺകരികളുംലളിതകളും മാത്രം വേട്ടയാടിയത്?
മനസ്സിലുറച്ച സ്ത്രീസങ്കൽ‌പ്പം അമ്മയുടെതായതുകൊണ്ടാകണം.സ്നേഹം,വാത്സല്യം-എല്ലാ നല്ലഭാവങ്ങളുടെയും മൂർത്തീമത്ഭാവമായി അടുത്തറിയാവുന്ന സ്ത്രീയായ അമ്മയെ പ്രതിഷ്ഠിച്ച മനസ്സിന് രക്തദാഹിയായ,വിപരീതമായ സ്ത്രീസങ്കൽ‌പ്പം ദർശിക്കുമ്പോഴുണ്ടാകുന്ന കുഴമറിച്ചിൽ.പക്ഷേ അതോടൊപ്പം തന്നെ എന്റെ യക്ഷിസ്നേഹവുമുണ്ടായിരിക്കണം.കാരണം,ആ കഥാപാത്രങ്ങളെല്ലാം,അവയുടെ രംഗാവിഷ്കാരങ്ങൾ സഹിതം,കേരളീയയക്ഷികൽ‌പ്പനയുമായി ഇഴചേർന്നു നിൽക്കുന്നു.
കിർമീരവധത്തിലെ സിംഹിക
----------------------------------
തന്റെ ഭർത്താവായ ശാർദ്ദൂലനെ അർജ്ജുനൻ വധിച്ചതിനു പ്രതികാരമായി,പാണ്ഡവപത്നിയായ പാഞ്ചാലിയെ അപഹരിച്ചുകൊണ്ടുപോയി ഭക്ഷിക്കാൻ തീരുമാനിക്കുകയാണ് രാക്ഷസിയായ സിംഹിക.ഇതിനായി അവൾ ഒരു സുന്ദരീരൂപം(ലളിത)കൈക്കൊള്ളുന്നു.എന്നിട്ട് പാഞ്ചാലിയെ നയത്തിൽ വനത്തിലേക്കാകർഷിച്ച് കൊണ്ടുപോകുന്നു. ദുശ്ശകുനങ്ങൾ കണ്ടു മടങ്ങിപ്പോകാനൊരുങ്ങുന്ന പാഞ്ചാലിയെ,സ്വരൂപമായ രാക്ഷസീസ്വത്വം ധരിച്ച് തിന്നാനൊരുങ്ങുന്ന സിഹികയെ വിലാപം കേട്ട് ഓടിയെത്തിയ സഹദേവൻ മൂക്കും‌മുലയുമരിഞ്ഞ് വികൃതയാക്കി പറഞ്ഞയക്കുന്നു.
ശാർദ്ദൂലനെ നിഗ്രഹിച്ച വാർത്തയറിഞ്ഞ് പ്രതികാരം ചെയ്യാനുറക്കുന്ന ആദ്യരംഗത്തിൽ,നെല്ലിയോട് വാസുദേവൻ നമ്പൂതിരിയുടെ സിംഹിക ചെയ്യുന്ന ഒരു മനോധർമ്മമുണ്ട്.വഴിയിലൂടെ പോകുന്ന രണ്ട് മനുഷ്യരെ കാണുന്നു-അവരെ പിടിച്ച് കാമപൂർത്തി വരുത്തി കൊന്നുചോരകുടിക്കുന്നു.അരങ്ങിനു പിന്നിലേക്കു മാറിയുള്ള ആ ബലാത്സംഗത്തിനും കൊലപാതകത്തിനും രക്തപാനത്തിനും ശേഷം,മുന്നിലേക്ക് വന്നു പീഠത്തിലിരുന്ന്,ഉത്തരീയം കൊണ്ടു ശരീരത്തിലെ വിയർപ്പൊപ്പി,ചോരമണമുള്ള ഇരുകൈകളും മാറിമാറി മണപ്പിച്ച്,അനുഭവിച്ച സുഖാനുഭവങ്ങളോർത്തുള്ള ഒരു പൈശാ‍ചികമായ ചിരിയുണ്ട്!യക്ഷിമിത്തുകളിൽ നിന്നുരുവം കൊണ്ട ഭാവനയുടെ അനുപമമായ അനുഭവം.
ലളിതാവേഷധാരിയായി,പാഞ്ചാലിക്കടുത്തെത്തുന്ന സിംഹിക സാക്ഷാ‍ൽ യക്ഷിതന്നെ.ദുർഗാക്ഷേത്രത്തിലേക്കെന്നു പറഞ്ഞ് പാഞ്ചാലിയെ വനാന്തരത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ലളിത പ്രകൃതിയെ വർണ്ണിക്കുന്നത് നോക്കുക;വണ്ടിൻ‌തുളയുള്ള മുളകളിതാ കുയിലിന്റെ സംഗീതത്തിനൊപ്പം കുഴലൂതുന്നു,കുറിഞ്ഞിമരങ്ങളിൽ നിന്നിതാ പൂക്കൾ ഭവതിയുടെ അളകങ്ങളിൽ വീഴുന്നു.കരിങ്കൂവളത്തിനൊത്ത കണ്ണുകളുള്ള സുന്ദരീ, അവ നിന്നെ എതിരേൽക്കുകയാണെന്നു തോന്നുന്നു…അവതരണശിൽ‌പ്പം കൂടി ഉൾച്ചേരുമ്പോൾ,തികച്ചും കേരളീയമായ ഒരു വനപ്രകൃതി രൂപം കൊള്ളുന്നു.കോട്ടക്കൽ ശിവരാമന്റെ ലളിതയുടെ ദ്വന്ദ്വാത്മകസ്വഭാവം സൃഷ്ടിക്കുന്ന അന്തരീക്ഷം അനിർവ്വചനീയമാണ്.ഇടക്കുള്ള കലാശങ്ങളിലും ഇരട്ടിനൃത്തത്തിനിടക്കും പാഞ്ചാലിയെ നോക്കുന്ന പഴുത്ത നോട്ടങ്ങൾ അനിതരമായ ഒരു യക്ഷിമാനം ശിവരാമലളിതക്കു നൽകുന്നു.
നരകാസുരവധത്തിലെ നക്രതുണ്ഡി
---------------------------------------------
നരകാസുരന്റെ കൽ‌പ്പനപ്രകാരം ദേവസ്ത്രീകളെ പിടിച്ചുകൊണ്ടുവരാനായി സ്വർലോകത്തേക്കു ചെന്ന നക്രതുണ്ഡിയെന്ന രാക്ഷസി,ഇന്ദ്രപുത്രനായ ജയന്തനെക്കണ്ട് കാമാതുരയാകുന്നു.സുന്ദരീരൂപം ധരിച്ച് ജയന്തനടുത്തെത്തി ആഗ്രഹം പറഞ്ഞപ്പോൾ,അച്ഛന്റെ അനുവാദം കൂടാതെ ഞാൻ ആരെയും പരിണയിക്കില്ല എന്നുറപ്പിച്ചു പറഞ്ഞുകളഞ്ഞു,ജയന്തൻ.കോപിഷ്ഠയായ നക്രതുണ്ഡി സ്വരൂപം ധരിച്ചപ്പോൾ ജയന്തൻ അവളുടെ മൂക്കും മുലയുമരിഞ്ഞ് വിടുന്നു.അലറിക്കരഞ്ഞ് നരകാസുരന്റെയടുത്തെത്തി അവൾ സങ്കടം പറയുന്നു.
ദിവംഗതനായ കോട്ടക്കൽ മുരളിയുടെ നക്രതുണ്ഡി,സുന്ദരീരൂപം ധരിക്കാൻ തീരുമാനിച്ചശേഷം,അരങ്ങിൽ നിന്നു പിൻ‌വാങ്ങുമ്പോൾ ചെയ്യുന്ന സാരിനൃത്തത്തിന്റെ ആദ്യചുവടുകൾക്കൊപ്പം ചെയ്തിരുന്ന ഒരു ഭാവവിന്യാസമുണ്ട്;തല ചെറുതായി കുനിച്ച് ഒരു ലജ്ജയും,പെട്ടെന്ന് തലപൊക്കി രാക്ഷസീയമായ സംഭോഗാഭിവാഞ്ജയോടുള്ള നോട്ടവും‌-വല്ലാത്തൊരു കാഴ്ച്ചയായിരുന്നു അത്.
ഞാൻ ദേവസ്ത്രീയോ മനുഷ്യസ്ത്രീയോ അല്ല എന്നു ജയന്തനോട് ലളിത പറയുന്നിടത്ത്, മാർഗ്ഗി വിജയകുമാറിന്റെ ലളിത “മാനുഷനാരിയുമല്ല” എന്നഭിനയിക്കുന്നതു കാണുക-താൻ വാസ്തവത്തിലാരാണ് എന്ന അർത്ഥത്തെ സൂഷ്മതലത്തിൽ പ്രഖ്യാപിക്കുന്ന ഭാവം എന്തൊരു മനോഹാരിതയാണെന്നോ!
----------------
കിർമീരവധത്തിലെ സിംഹികയിൽ നിന്ന് നരകാസുരവധം നക്രതുണ്ഡിയിലേക്ക് ഒരുപാടു ദൂരമുണ്ട്.സിംഹിക പ്രതികാരദാഹം കൊണ്ടാണ് ലളിതാരൂപിണിയാകുന്നെതെങ്കിൽ,നക്രതുണ്ഡി കാമാതുരത കൊണ്ടാണ്.നമ്മുടെ യക്ഷിക്കഥകളിലെ രണ്ടു വിഭാഗങ്ങളാണിവ.പ്രതികാരദാഹിയായ യക്ഷിയും കാമാതുരയായ യക്ഷിയും.മുത്തശ്ശിക്കഥയിലെ തറവാടിന്റെ തട്ടുൻപുറത്ത് കാരണവർ ചവിട്ടിക്കൊന്ന പെണ്ണിനെ ആരുമറിയാതെ പണിക്കാർ കുഴിച്ചുമൂടിയപ്പോൾ പ്രതികാരദാഹിയായി വന്ന യക്ഷിയും,രാത്രിസഞ്ചാരികളായ നമ്പൂതിരികളോടു ചുണ്ണാമ്പുചോദിച്ച് അടുത്തുകൂടി,മാളികമുകളിലേക്കെന്ന മായയിൽ കരിമ്പനമുകളിൽ കയറ്റി,സംഭോഗശേഷം രക്തമൂറ്റിക്കുടിച്ച യക്ഷിയും തന്നെ.
നമ്മുടെ യക്ഷിസങ്കൽ‌പ്പത്തിന്റെ ബഹുസ്വരത,അതിന് പല അർത്ഥമാനങ്ങളും നൽകുന്നു.യക്ഷന്റെ സ്ത്രീലിംഗമായ യക്ഷി എന്ന ഭാരതീയ യക്ഷികൽ‌പ്പനക്കു പുറത്ത് നാം തീർത്ത ഭാവനാകോടികൾ.വടയക്ഷി,രക്തയക്ഷി,നാഗയക്ഷി എന്നിങ്ങനെ നീളുന്ന ആ മിത്തുകൾക്ക് നാം ആരാധനാഭാവവും നൽകി.ക്ഷേത്രങ്ങളിലെ യക്ഷികളേയും രക്ഷസ്സുകളേയും അടുത്തുപോയി തൊഴരുത് എന്നായിരുന്നു പഴയ വിധി.(പുതിയ ദേവപ്രശ്നങ്ങൾ അവ മാറ്റിയെഴുതുന്നുണ്ട്!)
ഇവക്കെല്ലാമൊപ്പം ഒരു സങ്കൽ‌പ്പം കൂടിയുണ്ട്,യക്ഷിയമ്മ!സിംഹികയുടെയും നക്രതുണ്ഡിയുടേയും ‘മൂക്കും മുല’യുമരിയുന്നതു വെറുതെയല്ല,ഒന്ന് ലാവണ്യത്തിനും മറ്റൊന്ന് മാതൃത്വത്തിനും നേർക്കുള്ള വെട്ടാണ്.
ഇപ്പോൾ സമയം രാത്രി 3:08.ഈ അന്ത്യയാമങ്ങളിൽ ഏതെങ്കിലും പാല പൂത്ത മണമുതിരുന്നുണ്ടോ?