Saturday, September 27, 2008

കഥകളിയിലെ നൃത്തം അർത്ഥഭരിതമോ അർത്ഥരഹിതമോ?


സമകാലീനരോ,പിൻ‌ഗാമികളോ ആയ കഥകളിക്കാരിൽ നിന്നും വേറിട്ട നൃത്തസങ്കൽ‌പ്പമുള്ള കീഴ്പ്പടം കുമാരൻ‌നായരെക്കുറിച്ചുള്ള ലേഖനശേഷം,എന്നെ മഥിച്ചുകൊണ്ടിരുന്ന ഒരുപ്രശ്നമാണ് കഥകളിയിലെ നൃത്തത്തിന്റെ അർത്ഥസങ്കൽ‌പ്പങ്ങൾ.കതിരവനെപ്പോലുള്ളവരുടെ കമന്റുകൾ കൂടി വന്നതോടെ,പ്രശ്നം കൂടുതൽ ചിന്തയിൽ നിറയുന്നു.സംവാദങ്ങൾക്കായി അവ നിങ്ങളുമായി പങ്കുവെക്കട്ടെ.അൽ‌പ്പം ചരിത്രം പറയാതെ ഇവിടെ നിവൃത്തിയില്ല.ക്ഷമിക്കൂ.
ചരിത്രവും നൃത്തപരിണാമവും
കഥകളിയുടെ ഉൽഭവം,വേഷ-വാദ്യ-ഗായകരുടെ ഏകോപനം-തുടങ്ങിയവയിലെല്ലാം
നിരവധി അഭിപ്രായഗതികളുണ്ട്.അങ്ങോട്ടു തൽക്കാലമില്ല.ഒരു കാര്യമുറപ്പ്,ഇന്നു നാം കഥകളിയിൽ കാണുന്ന നൃത്തഘടനക്ക് അനേകരുടെ സർഗ്ഗവിചാരങ്ങളുടേയും കഠിനാധ്വാനത്തിന്റെയും കഥപറയാനുണ്ട്.രാമായണകഥകളുടെ അനുക്രമമായ കഥാഖ്യാനത്തിലൂടെ കൊട്ടാരക്കരതമ്പുരാൻ കണ്ട ലക്ഷ്യം വൈഷ്ണവപ്രസ്ഥാനത്തിന്റെ പ്രചരണമോ,ക്ഷീണിതരായ സൈനികർക്ക് ‘കളി’ കലർന്ന അഭ്യാസമോ ,മറ്റെന്തെങ്കിലുമോ ആകട്ടെ,ആ ലക്ഷ്യത്തിൽനിന്ന് ,കേവലമായ കഥാഖ്യാനത്തിന്റെ പരിമിതവൃത്തത്തിൽ നിന്ന്,കഥകളിയെ പുറത്തുകടത്തിയത് കോട്ടയത്തുതമ്പുരാനായിരുന്നു.നാലുകഥകൾ,അല്ല,നാലു ശക്തിദുർഗ്ഗങ്ങൾ-ബകവധം,കല്യാണസൌഗന്ധികം,കാലകേയവധം,കിർമ്മീരവധം.കോട്ടയംതമ്പുരാൻ നൂറ്റാണ്ടുകളുടെ കഥകളിനൃത്തത്തിനാണ് അസ്ഥിവാരമിട്ടത്.തെക്കും വടക്കുമുള്ള കഥകളിക്കളരികളുടെ നൃത്തകൽ‌പ്പനകളുടെ ആധാരം കോട്ടയം കഥകളുടെ ആവിഷ്കാരരീതിശാസ്ത്രത്തിലുറച്ചു.പന്നിശ്ശേരി നാണുപിള്ളയുടെ ‘കഥകളിപ്രകാരം’നോക്കുക,തെക്കൻ കളരിയിൽ പണ്ടുണ്ടായിരുന്ന സലജ്ജോഹത്തിന്റെയും ഭീമന്റെ വനയാത്രയുടെയും നർത്തനശിൽ‌പ്പം എഴുതിവെച്ചിരിക്കുന്നതുകാണാം.കപ്ലിങ്ങാടിന്റെ പരിഷ്കരണം പ്രധാനമായും കഥകളിയുടെ സങ്കേതത്തിലായിരുന്നു.ആധുനികകഥകളിയുടെ ഉരുവം കപ്ലിങ്ങാടിന്റെ അടിമുടിയുള്ള പരിഷ്കരണത്തോടെയാണ്.കൂടിയാട്ടത്തിന്റെ ക്ലാസിക്കൽ ചാരുതയും,അനവധി ഫോൿലോർ കലാസൌന്ദര്യങ്ങളും സമന്വയിക്കപ്പെട്ട,ആ ആധുനികകഥകളിയാണ് ഒളപ്പമണ്ണമനക്കൽ ചിത്രഭാനു നമ്പൂതിരിപ്പാടും കുത്തനൂർ ശങ്കുപ്പണിക്കരും കരുമനശ്ശേരി കൃഷ്ണൻ‌കുട്ടിഭാഗവതരും ചേർന്ന കല്ലുവഴിക്കളരിയിലെത്തിയത്.കഥകളിയുടെ നൃത്തം ,ഒതുക്കിച്ചെയ്യുന്ന ക്രിയാഘടനയിലേക്ക് മാറ്റിയത് ശങ്കുപ്പണിക്കരും അദ്ദേഹത്തിന്റെ ശിഷ്യൻ ഇട്ടിരാരിച്ചമേനോനും കൂടിയാണ്.ആ ഒതുക്കം,കഥകളിക്ക് ഒരു പുതിയ ലാവണ്യവും പുതുദർശനവുമാണ് നൽകിയത്.ഒരു പറ നെല്ല് ഉണങ്ങാൻ ചിക്കിയിടുന്ന സ്ഥലത്തു നിന്ന് കളിക്കണം-ഇതായിരുന്നു കല്ലുവഴിയുടെനൃത്തനിയമം-‘പറവട്ടം’.എടുത്തും ചുഴിച്ചുമുള്ള കലാശങ്ങൾ,ഇരട്ടികൾ,അടക്ക-തോങ്കാരങ്ങൾ,എന്തിന്,ചൊല്ലിയാട്ടത്തിന്റെ സമസ്തമേഖലകളിലും പാലിക്കേണ്ട ഈ നിയമം,കളിവിളക്കിന്റെ ഇത്തിരിവെട്ടത്തിലുള്ള അന്നത്തെ കളിയരങ്ങിനെ കൂടുതൽ ദർശിതമാക്കിയെന്നു മാത്രമല്ല,മിതത്വമാർന്ന ഒരു അനുപമ ചാരുത കഥകളിക്കു സമ്മാനിക്കുകയും ചെയ്തു.
ഇട്ടിരാരിച്ചമേനോന്റെ അവസാനകാലശിഷ്യനായിരുന്ന പട്ടിക്കാംതൊടി രാവുണ്ണിമേനോനാണ് കഥകളിയുടെ സമഗ്രശിൽ‌പ്പത്തെ ഇന്നു കാണും വിധം ഉന്മിഷിത്താക്കിയത്.കൊടുങ്ങല്ലുർകളരിയിൽ നിന്നും ആർജ്ജിച്ച നാട്യശാസ്ത്രവെളിച്ചത്തിന്റെ പിൻബലത്തോടെ, കഥകളിയുടെ രൂപശിൽ‌പ്പത്തെയാകമാനം സ്ഥായീഭാവത്തിലൂന്നിയ രസോന്മീലനത്തിലേക്ക് അദ്ദേഹം സമന്വയിപ്പിച്ചു.രാവുണ്ണിമേനോൻ കളരിയുടെ സദ്ഫലങ്ങളിലാണ് ഇന്നും കഥകളിയുടെ സൌന്ദര്യം പുലരുന്നത്.
കല്ലുവഴിനൃത്തത്തിന്റെ കനകഭാവങ്ങൾ
കല്ലുവഴിക്കളരി നൃത്തത്തെ അനുഭവത്തിന്റെ സമഗ്രരൂപമായിക്കണ്ടു.കഥകളിയിൽ കഥ പ്രധാനമല്ലാതായി.കാലകേയവധത്തിന്റെ പൂർവ്വഭാഗത്തിന്റെ രംഗരൂ‍പം നോക്കുക,ഒരു ചെറിയ കഥയേ ഉള്ളൂ.അർജ്ജുനൻ ഒരു വിശേഷപ്പെട്ട അസ്ത്രവും വാങ്ങിയിരിക്കുമ്പോൾ ഇന്ദ്രന് അർജ്ജുനെ കാണണമെന്നു തോന്നി,തേരാളിയായ മാതലിയെ അയക്കുന്നു,മാതലിയോടൊപ്പം അർജ്ജുനൻ ദേവലോകത്തെത്തി മാതാപിതാക്കളെ കണ്ടു വന്ദിക്കുന്നു,പിന്നീട് അദ്ദേഹം ദേവലോകം ചുറ്റിക്കാണുന്നു-ഇത്രയേ ഉള്ളൂ! പക്ഷേ,അതിന്റെ അവതരണശിൽ‌പ്പമോ?അത്യന്തം സങ്കീർണ്ണവും,ലാവണ്യാത്മകവുമായ കളരിപാഠങ്ങളിലൂടെയാണ് ‘മാതലേ നിശമയ’യും,‘ഭവദീയനിയോഗ’വും,‘സലജ്ജോഹ’വും,‘ജനകതവദർശനാ’ലും കടന്നു പോകുന്നത്.അതായത്,കഥയേക്കാൾ പ്രാധാന്യം കഥാഖ്യാനസങ്കേതത്തിനു വരുന്നു.നമുക്കിതിനെ വേണമെങ്കിൽ ലാവണ്യവാദമെന്നു വിളിക്കാം.അപായകരമായ ഈ ലാവണ്യവാദത്തെ,കഥാപാത്രത്തിന്റെ സ്ഥായീഭാവദീക്ഷയിലൂന്നിയ നൃത്തബോധം കൊണ്ടാണ് പട്ടിക്കാംതൊടി ചെറുത്തുനിന്നത്.സവിശേഷമായ അർത്ഥോൽ‌പ്പാദനം സാധ്യമാകുന്ന നൃത്തശിൽ‌പ്പമാണ് കഥകളിക്കാവശ്യം എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.ആധുനികശൈലീവിജ്ഞാനീയത്തിന്റെ വെളിച്ചത്തിൽ സാർത്ഥകമായ ഉദ്ഗ്രഥനം തുടർന്നുള്ള കഥകളി ആവശ്യപ്പെടുന്നു.എന്നാൽ,നിരാശയോടെ പറയട്ടെ,ഇന്നും നമ്മുടെ കളിയരങ്ങ് പട്ടിക്കാംതൊടിയിൽ തന്നെ നൃത്തമാടുന്നു,ആവർത്തനത്തിൽ മുങ്ങിക്കിടക്കുന്നു!എന്നെ കണ്ണാടിക്കാഴ്ച്ച പോലെ ആവർത്തിക്കൂ എന്നല്ല പട്ടിക്കാംതൊടി അദ്ദേഹത്തിന്റെ ജീവിതം കൊണ്ടു കഥകളിക്കാരോടു പറഞ്ഞത്,നിത്യനവോന്മേഷശാലികളാവൂ എന്നാണ്.നാം അദ്ദേഹത്തെ കണ്ണടച്ചു പിൻപറ്റിയാൽ അതദ്ദേഹത്തോടുള്ള ആദരവോ അനാദരവോ?
(തുടരും)

4 comments:

വികടശിരോമണി said...

കഥകളിയിലെ നൃത്തഘടനയെക്കുറിച്ചുള്ള എന്റെചില ചിന്തകൾ.പ്രതികരിക്കൂ...

എതിരന്‍ കതിരവന്‍ said...

ചോദ്യം കേട്ടാല്‍ രണ്ടു ഗ്രൂപ് ഇങ്ങനെ വാശിപിടിയ്ക്കുന്നെന്നു തോന്നും. ‘അര്‍ത്ഥരഹിതം’ എന്ന് ആരും പറയുമെന്നും തോന്നുന്നില്ല. തര്‍ക്കത്തിനു വേണ്ടിയെങ്കിലും ഇങ്ങനെയൊരു ചോദ്യം ആരും ചോദിക്കുന്നില്ല എന്നും അതിന‍ ഉത്തരം തേടാന്‍ ആരും ശ്രമിക്കുന്നില്ല എന്നുമുള്ളതാണ് പ്രശ്നം.

നൃത്തത്തില്‍ കൂടി കഥ പറയുകയോ കഥപറഞ്ഞ് നൃത്തം ചെയ്യുകയോ അല്ല കഥകളി. വളരെ സൂക്ഷ്മവും ഇഴപിരിയ്ക്കാനാവാത്തതുമാണ് കഥകളിയിലെ നൃത്തവും കഥാകഥനവും തമ്മിലുള്ള ബന്ധം. കഥാപാത്രത്തിനും കഥാസന്ദര്‍ഭത്തിനനുസരിച്ചും മാറുന്ന പ്രവണത ഈ നൃത്തത്തിന്റെ സ്വഭാവമായത് കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. മറ്റ് ഒരു നൃത്തത്തിനും ലോകത്തെവിടെയും അവകാശപ്പെടാന്‍ പറ്റാത്തതാണിത്.

അടുത്ത ഭാഗവുംകൂടി വായിച്ചിട്ട് ബാക്കി എഴുതാമെന്നു വിചാരിക്കുന്നു.

വികടശിരോമണി said...

സമർത്ഥമായ പ്രതിരോധം.രണ്ടു ഗ്രൂപ്പ് വാശിപിടിക്കുന്നുന്നെന്ന് ഞാൻ പറഞ്ഞില്ല കതിരവാ.എനിക്ക് സ്വയം രണ്ടു ചോദ്യവും ചോദിച്ച് തർക്കിക്കാനുള്ള സ്വാതന്ത്ര്യമില്ലേ?
കഥകളിയിൽ നൃത്തവും കഥകഥനവുമായുള്ള ബന്ധം സങ്കീർണ്ണമാണ്-ഈ ഒരു വാചകത്തിൽ പ്രശ്നം തീരുന്നില്ല.സങ്കീർണ്ണതകളെ ഇഴപിരിച്ചു പരിശോധിക്കപ്പെടേണ്ടത് കഥകളിയുടെ ശാസ്ത്രീയമായ വളർച്ചക്ക് ആവശ്യമല്ലേ?നമുക്കാവുന്നത് നാം ചെയ്തു നോക്കുന്നു-അത്രമാത്രം.
നന്ദി.

Anonymous said...

കഥകളിയിലെ നൃത്തഘടനയെക്കുറിച്ചുള്ള എന്റെചില ചിന്തകൾ.പ്രതികരിക്കൂ...