Thursday, September 18, 2008

കീഴ്പ്പടം- വിശകലനവും ചില കാലികചിന്തകളും

പട്ടിക്കാംതൊടി രാവുണ്ണിമേനോൻ എന്ന ജീനിയസ്സിന്,പല മുഖങ്ങളുണ്ടായിരുന്നു.അവയോരോന്നും ആ യുഗപ്രഭാവൻ തന്റെ ഓരോ ശിഷ്യർക്കു പകർന്നുനൽകി. കളരിയിലെ കടുകിട പിഴക്കാത്ത ആശാന്റെ മുഖം-അതു മകന്,പത്മനാഭന്.നാട്യശാസ്ത്രത്തിന്റെ പ്രകാശധാരയിൽ നിന്ന് ഔചിത്യസമീക്ഷയുടെ പാഠങ്ങളുൾക്കൊണ്ട് അരങ്ങിനെ നവീകരിക്കുന്ന പക്വമതിയായ രംഗപരിഷ്കർത്താവിന്റെ മുഖം-അതു കുഞ്ചുനായർക്ക്.സങ്കേതചാരുത ഉടൽ പൂണ്ട, മറുവാക്കില്ലാത്ത അഭ്യാസബലവും ശൈലീകരണത്തിന്റെ സൌന്ദര്യവും സമന്വയിക്കുന്ന നാട്യധർമ്മീമുഖം-അതു മറ്റാർക്ക്? രാമൻ കുട്ടിക്ക്.പക്ഷേ, ഇതൊന്നുമല്ലാത്ത ഒരു മുഖം കൂടി രാവുണ്ണിമേനോനുണ്ടായിരുന്നു.അരങ്ങിനെ നിത്യവും പരീക്ഷണശാലയായിക്കണ്ട,യാഥാസ്ഥിതികവും സങ്കുചിതവുമായ കഥകളിദർശനങ്ങളോടു മുട്ടുമടക്കാത്ത,പ്രാർത്ഥനാനിർഭരമായ മനസ്സും നിത്യനവീകരണക്ഷമമായ ധിഷണയും കാത്തുസൂക്ഷിച്ച ഒരു മുൻപേ പറന്ന പക്ഷിയുടെ മുഖം.അതു കൈമാറിയത് ഒരു വികൃതിക്കായിരുന്നു-കീഴ്പ്പടത്തിലെ കുമാരന്.
ആ വികൃതിയാകട്ടെ,,മരണം വരെ തന്റെ കുറുമ്പുകൾ മാറ്റിയില്ല.പാരമ്പര്യവാദികളുടെ ജൽ‌പ്പനങ്ങൾക്ക് തരിമ്പുവില കൽ‌പ്പിക്കാത്ത ആ കലാപം,ചെയ്തു വെച്ചതെന്തെല്ലാമെന്ന് ഇനിയും കഥകളിലോകം പഠിക്കേണ്ടിയിരിക്കുന്നു.
എന്തുകൊണ്ട് കുമാരൻ നായർ?
-------------------------------
കളിയരങ്ങിന്റെ വർത്തമാനം,രാവുണ്ണിമേനോന്റെ മുൻപുള്ള കല്ലുവഴിക്കളരിയുടെ ദർശനങ്ങളിലേക്ക്,ഒരുതരം ലാവണ്യൈകവാദത്തിലേക്ക്,പിന്മടങ്ങുകയാണോ എന്നു ഞാൻ സംശയിക്കുന്നു.ചിട്ടക്കുവേണ്ടിയുള്ളചിട്ട,ഫോമിലും പോസ്റ്ററിലും മാത്രമുള്ള അഭിരമണം-ഇതു സങ്കേതരാഹിത്യം പോലെത്തന്നെ അപായകരമായ ഒന്നാണ്.ഒരു പുതിയ ചലനത്തിനും ഒരു കല ശ്രമിക്കുന്നില്ലെങ്കിൽ അതിനർത്ഥം,ആ കല രോഗാതുരമാണ് എന്നാണ്.ഔദ്യോഗികവും അനൌദ്യോഗികവുമായ പുരസ്കാരങ്ങളിലാണ് കലാകാരന്റെ പ്രധാനശ്രദ്ധ.വാസ്തവത്തിൽ, സമ്മാനം വളരെ പഴയ ഏർപ്പാട് തന്നെയാണ്.അതു പട്ടായും വളയായും വീരശൃംഖലയായും പണ്ടുമുതലേ നൽകപ്പെട്ടുപോന്നിട്ടുണ്ട്.അവയെ പിന്നെപ്പിന്നെ പുച്ഛിച്ചു തള്ളിയ നാം,അവ തന്നെ കൂടുതൽ ആപൽകരമാം വണ്ണം എടുത്തണിയുകയാണുണ്ടായത്. നിരന്തരമായ സംവാദാത്മകതയാണ് കലയുടെ പരമമായ സാഫല്യം എന്ന സത്യത്തിൽ നിന്ന് കലാകാരനെ അപനയിക്കുന്നിടത്തെത്തിയിരിക്കുന്നു ഈ വീരശൃഖലകളും രാജസമ്മാനങ്ങളുമൊക്കെ!തീയിനെ ജയിച്ചതാണ് സ്വപ്നവാസവദത്തത്തിന്റെ വിജയമെന്ന് പണ്ഡിതർ പറയുമെങ്കിലും സാമാജികരുടെ പരിതോഷമാണ് എന്റെ ആവിഷ്കാരത്തിന്റെ വിജയമെന്ന ബോധം ഭാസനും കാളിദാസനുമൊക്കെയുണ്ടായിരുന്നു.ചതുരശ്രശോഭിയായ പ്രശസ്തിപത്രങ്ങളിലെ വാക്യങ്ങളാണ് ഇന്ന് കലാകാരന്മാരെ വ്യാമുഗ്ധരാക്കുന്നത്.ഇത്തരമൊരു പരിത്സ്ഥിതിയിൽ,പ്രശസ്തിപത്രങ്ങളിലും അജ്ഞാനികളിലും മുഖം പൂഴ്ത്താത്ത ഒരു ആചാര്യന്റെ ഓർമ്മയും ഔഷധമാണ്.
കീഴ്പ്പടത്തിന്റെ രംഗസുഷമകൾ
--------------------------------
കീഴ്പ്പടത്തിന്റെ അരങ്ങുചരിത്രവും വ്യതിരിക്തതകളും വിശാലമാണ്.ഒരു പോസ്റ്റിലൊതുക്കാനാവാത്ത ജന്മസത്യങ്ങൾ.എങ്കിലും,സൌകര്യാർത്ഥം ഞാൻ കീഴ്പ്പടവഴികളെ രണ്ടു കൈവഴികളാക്കട്ടെ:
നൃത്തചാരുതകളുടെ രംഗനിറവ്
------------------------------
ജന്മസിദ്ധമായിത്തന്നെ,താളമൂർത്തിയായിരുന്നു കുമാരൻ നായർ.ഏതുകാലത്തിലും താളം പിഴക്കാത്ത മനീഷ.ചിലപ്പോഴൊക്കെ,ആ താളബോധം കുസൃതികൾക്കു വഴിമാറിയിരുന്നു.സന്താനഗോപാലം ബ്രാഹ്മണന്റെ ചമ്പ താളത്തിലുള്ള “ആഹാ! കരോമി കിമി” എന്ന പദത്തിൽ,‘എട്ടു ബാലന്മാരീവണ്ണം’ എന്നിടത്ത് കീഴ്പ്പടം കാണിച്ചിരുന്ന താളക്കെട്ട്, കണ്ടവരും മറക്കില്ല,കൊട്ടിയവരും മറക്കില്ല.നിലവിളക്കിന്റെ ഇത്തിരിവെട്ടത്തിലേ പറവട്ടത്തിനു സമ്പൂർണ്ണസാധുതയുള്ളൂ.വൈദ്യുതപ്രകാശത്തിന്റെ ഉജ്വലപ്രഭയിൽ,രംഗം നിറഞ്ഞാടുന്ന രീതിശാസ്ത്രമാണ് കീഴ്പ്പടം നിർമ്മിച്ചെടുത്തത്.അടക്കം,തോങ്കാരം തുടങ്ങിയ കേവലനൃത്തങ്ങളെക്കൂടി,കഥകളിയുടെ ഭാവതലത്തിലെക്കു സമന്വയിപ്പിക്കുന്ന രാസവിദ്യ അദ്ദേഹത്തിനു വശമായിരുന്നു.പട്ടിക്കാംതൊടി എഴുതിവെച്ച ആട്ടക്കുറിപ്പുകളിൽ “ബാലേ കേൾ നീ” എന്ന പതിഞ്ഞപദത്തിന്റെ പല്ലവിക്കു ശേഷമെടുക്കുന്ന വട്ടം വെച്ചു കലാശത്തിന്റെ ഭാവോന്മീലനശ്രദ്ധയെക്കുറിച്ചു പറഞ്ഞിരിക്കുന്ന കലാതത്വം വ്യക്തമാകാൻ കീഴ്പ്പടത്തിന്റെ കിർമീരവധം ധർമ്മപുത്രർ കാണണം.
വടക്കുള്ളവർക്കു മുഴുവൻ കലാശവുമെടുക്കാനറിയില്ല എന്ന വിമർശനത്തിനു മറുപടിയായി,കീഴ്പ്പടം രൂപം നൽകിയ അഷ്ടകലാശം,സവിശേഷമായ ഒരു നൃത്തശിൽ‌പ്പമാണ്.അനുക്രമവികാസസ്വഭാവമള്ള അഷ്ടകലാശശിൽ‌പ്പത്തെ വ്യത്യസ്തഘടനാബോധത്തോടെയാണ് കുമാരൻ നായർ സമീപിച്ചതെന്നു വ്യക്തം.എട്ടുകലാശവുമെടുക്കുന്ന തെക്കൻ അഷ്ടകലാശവുമായി രംഗപരിചരണസ്വഭാവത്തിൽ കീഴ്പ്പടം കലാശം പൂർണ്ണമായി വേറിട്ടുനിൽക്കുന്നു.അഷ്ടകലാശമെടുക്കേണ്ട സന്ദർഭങ്ങളെക്കുറിചുള്ള സമീപനമാകട്ടെ,കല്ലുവഴിക്കളരിയുടെ ശാഠ്യങ്ങളോട് അദ്ദേഹം സന്ധി ചെയ്തതുമില്ല.കല്ലുവഴിക്കളരി പാടില്ലെന്നു നിഷ്കർഷിച്ച സൌഗന്ധികം ഹനുമാനും,ലവണാസുരവധം ഹനുമാനും കീഴ്പ്പടം അഷ്ടകലാശമെടുത്തു.
തന്റെ പ്രവാസജീവിതം തനിക്കു സമ്മാനിച്ച മറ്റു നൃത്തരൂപങ്ങളുടെ അറിവ്,സമഞ്ജസമായി കീഴ്പ്പടം വിനിയോഗിച്ചിട്ടുണ്ട്.കഥകളിയുടെ മൌലികഘടനക്കു ക്ഷതമേൽ‌പ്പിക്കാത്ത ഏതു പറീക്ഷണത്തിനും ആ മനസ്സ് സജ്ജമായിരുന്നു.

അരങ്ങ് എന്ന പരീക്ഷണശാല
------------------------------
അരങ്ങ് എന്നാൽ ആവർത്തനസൌന്ദര്യം എന്നു നിർവ്വചിച്ച ആസ്വാദകനു മുന്നിലേക്കാണ് നിത്യവും പുനർനിർണ്ണയിക്കുന്ന ആട്ടക്രമങ്ങളുമ്മായി കീഴ്പ്പടം എത്തിച്ചേർന്നത്. ഓരോ അരങ്ങിലും ഓരോ പുതുമകൾ...തോരണയുദ്ധം ഹനുമാൻ,ലങ്കയിലെത്തിയശേഷം അസ്തമനസൂര്യന്റെ പൊൻപ്രഭയേറ്റു തിളങ്ങുന്ന മണ്ണ് കയ്യിലെടുത്താലോചിക്കും,എനിക്കീ മണ്ണിനോട് മമത തോന്നുന്നുവല്ലോ എന്ന്.“മനസ്സിലായി.പണ്ട് എന്റെ അച്ഛനും നാഗരാജാവായ അനന്തനും തമ്മിൽ ഒരു മത്സരം നടന്നു.ആർക്കാണ് കൂടുതൽ ശക്തി എന്നായിരുന്നു മത്സരം.അനന്തൻ മാഹേന്ദ്രപർവ്വതത്തിന്റെ ഓരോ കൊടുമുടികളിലും തന്റെ ഓരോ ശിരസ്സുകളമർത്തിക്കിടന്നു.അച്ഛനോട് ഒരു ശിരസ്സെങ്കിലും പൊക്കിക്കാണിക്കാനാവശ്യപ്പെട്ടു.എന്റെ പിതാവായ വായുദേവൻ ആഞ്ഞടിച്ചു.അനന്തന്റെ ഒരു ശിരസ്സു പോലും അനങ്ങിയില്ല.സൂത്രശാലിയായ അച്ഛൻ,പെട്ടെന്ന് അനങ്ങാതെ നിന്നു.എങ്ങും നിശ്ശബ്ദത... ഒരിലയനക്കം പോലുമില്ല.എന്താണ് സംഭവിച്ചതെന്നറിയാൻ അനന്തൻ മെല്ലെ ഒരു ശിരസ്സ് പൊക്കിനോക്കി.അച്ഛൻ ആ തക്കം നോക്കി ആഞ്ഞടിച്ചു.അനന്തന്റെ ആ ശിരസ്സ് കൊടുമുടിയോടുകൂടി ചെന്നു കടലിൽ വീണു.അതാണു ലങ്ക. അതായത്, എന്റെ അച്ഛന്റെ ഭൂമി.പിതൃസ്വത്ത്.അതാണെനിക്കീ മണ്ണിനോടു മമത തോന്നുന്നത്” എന്തൊരു അനന്യസാധാരണമായ ആട്ടം! ഇനി, അടുത്ത അരങ്ങിൽ ചെന്നാൽ,ലങ്കയിലെ മണ്ണ് കൈയ്യിലെടുത്ത്,ഒരോർമ്മ... “ആ, മനസ്സിലായി,എന്റെ അച്ഛൻ പണ്ട്...” അത്രയേ ഉള്ളൂ!
കളിയരങ്ങിൽനിന്ന് കളിയരങ്ങിലേക്ക് നടന്നവർക്കു പൂർവ്വകഥ മനസ്സിലാക്കാം,അല്ലാത്തവർക്കു മിഴിച്ചിരിക്കാം!
(തുടരും)

10 comments:

വികടശിരോമണി said...

കീഴ്പ്പടത്തെ മുൻ നിർത്തി, കഥകളിയുടെ കാലികാവസ്ഥകളേക്കുറിച്ച്...

Sethunath UN said...

"കീഴ്പ്പടം രൂപം നൽകിയ അഷ്ടകലാശം" എന്നൊന്നുണ്ട് എന്നു തോന്നുന്നില്ല വികടശിരോമണ്‍ ജീ. കല്ലുവഴിയില്‍ ഒരൊറ്റ ചിട്ടയിലാണ് അഷ്ടക‌ലാശം. അഷ്ടക‌ലാശം എന്നത് ഒരു ഹൈപ്പ് ആയി കണ്ടിരുന്ന ആസ്വാദക‌രുണ്ടായിരുന്നു. ഇപ്പോഴും ഉണ്ടാവാം. മഹാന‌ടന്മാര്‍ ഔചിത്യദീക്ഷ‌യോടു കൂടി എടുക്കുമ്പോ‍‌ള്‍ കാണാന്‍ സുഖം. വാനര‌വേഷങ്ങ‌ളെല്ലാം അഷ്ടക‌ലാശം എടുത്താലെന്ത് എന്ന വാദഗതി മുന്നോട്ടു വെച്ച ആസ്വാദകരുണ്ടായിരുന്നു. ശ്രീ കലാ. കൃഷ്ണ‌ന്‍‌കുട്ടിപ്പൊതുവാളാശാന്‍ അതു പറഞ്ഞ് പരിഹസിയ്ക്കുകയുണ്ടായിട്ടുണ്ട്.

എഴുത്ത് വ‌ള‌രെ നന്ന്. ഇതൊക്കെ ഈ ബ്ലോഗ്ഗുല‌കത്തില്‍ അപൂര്‍വ്വമാണല്ലോ. അവസരോചിതം. എതിരന്‍ ജീയും കീഴ്പ്പടത്തെപ്പറ്റി എഴുതിയത് വായിച്ചീരുന്നോ?

തുടരുക.. ആശംസക‌‌ള്‍

എതിരന്‍ കതിരവന്‍ said...

Would you please look at my old post on KeezhppaTam?

വികടശിരോമണി said...

നിഷ്കളങ്കജീ,
തെറ്റിദ്ധാരണ മാറ്റുക.
കല്ലുവഴിയിൽ ഒരൊറ്റ ചിട്ടയിലാണ് അഷ്ടകലാശം.പക്ഷേ,കീഴ്പ്പടത്തിന്റെ അഷ്ടകലാശം അതല്ലെന്നു മാത്രം.കല്ലുവഴിക്കളരിയിൽ വാസ്തവത്തിൽ അഷ്ടകലാശമെന്ന പേരേ ഉള്ളൂ.മൂന്നു കലാശവും ഒരു കൂട്ടക്കലാശവുമടക്കം നാലു കലാശമാണ് ആകെ കല്ലുവഴിയിൽ എടുക്കുന്നത്.തെക്കൻ കളരിയിലാണ് എട്ടുകലാശം എടുക്കുന്ന രീതിയുള്ളൂ.കീഴ്പ്പടം ഇതു രണ്ടുമല്ല ചെയ്തിരുന്നത്.അദ്ദേഹം എട്ടു കലാശവുമെടുത്തിരുന്നു,അതു തെക്കൻ വഴിയിലല്ലതാനും.ചമ്പതാളത്തിന്റെ ഘടനയെത്തന്നെ പുനർനിർണ്ണയിച്ച്,അദ്ദേഹം തന്നെ ചിട്ടപ്പെടുത്തിയ ശിൽ‌പ്പമാണത്.അഷ്ടകലാശം എന്റെ ഹൈപ്പ് അല്ല.അഷ്ടകലാശമെടുക്കുന്നതിനേക്കാൾ എത്രയോ ബുദ്ധിമുട്ടുണ്ട് മര്യാദക്കൊരു പതിഞ്ഞ ഇരട്ടി എടുക്കാൻ!കീഴ്പ്പടത്തിന്റെ നർത്തനവ്യാകരണങ്ങളെ വിശദീകരിക്കാനായിരുന്നു എന്റെ ശ്രമം.
നന്ദി.
എതിരൻ കതിരവാ,
വളരെ വൈകി വന്ന വായന.
ബൂലോകത്തില് ഞാനൊരു പുതുമുഖമാണ്.ഈ ബൂമി പരിചയം നന്നേ കുറവ്.കീഴ്പ്പടത്തെക്കുറിച്ചുള്ള താങ്കളുടെ പോസ്റ്റ് എന്റെ ആശയഗതികളുമായി ഏറെയിടങ്ങളിൽ യോജിക്കുന്നു.കുമാരൻ നായരെ ഇങ്ങനെ തിരിച്ചറിയുന്നവർ എവിടെയൊക്കെയോ ഉണ്ടെന്നറിയുമ്പോൾ ഒരു സുഖം...എന്റെ ശ്രമം,കീഴ്പ്പടത്തിന്റെ രംഗ ദർശനങ്ങളെ മുൻ നിർത്തി,നിലവിലെ കഥകളിയിലുണ്ടാകേണ്ട പരിണാമങ്ങളെ സൂചിപ്പിക്കാനാണ്.സഹകരിക്കുമല്ലോ.

നന്ദന്‍ said...

വികടശിരോമണി, നല്ല ഉദ്യമം.. ആശംസകള്‍..

ഓഫ്: ഈ ബ്ലോഗ് ഡിസൈന്‍ ഒന്ന് മാറ്റിക്കൂടെ.. കണ്ണടിച്ചു പോവുന്ന നിറം! വായിക്കാന്‍ ഗൌരവമുള്ള കാര്യങ്ങളാണെങ്കിലും അതിനുള്ള അറ്റ്മോസ്ഫിയര്‍ ശരിയാകുന്നില്ല.. :)

വികടശിരോമണി said...

ബുദ്ധിമുട്ടുവന്നതിൽ ക്ഷമ ചോദിക്കുന്നു.ടെമ്പ്ലേറ്റ് മാറ്റിയിയിട്ടുണ്ട്.ഇപ്പോൾ കുഴപ്പമില്ലെന്നു പ്രതീക്ഷിക്കുന്നു.

ശ്രീ ഇടശ്ശേരി. said...

ഈ ലോകം ഒരു അത്ഭുത ലോകമാണ്.
കുട്ടിക്കാലത്തു ഈ ലോകത്ത് ചുവടുവെക്കാന്‍
ഒരു പാടു വാശിപിടിച്ചീട്ടുണ്ട്..
പക്ഷേ മുത്തശ്ശന്റെ ഉഗ്രശാസനയില്‍ ആ മോഹം ഉപേക്ഷിക്കേണ്ടിവന്നു.....
ഇന്നത് കൈയെത്താ ദൂരത്തായി..
ആ ലോകത്തെ ഇങ്ങനെ എങ്കിലും അറിയാനായത് ഭാഗ്യമായി..
എല്ലാ നന്മകളും നേരുന്നു.

Sethunath UN said...

മറുപടി വൈകിയതില്‍ ക്ഷമിയ്ക്കുക.
തെറ്റിദ്ധാരണ തന്നെയായിരുന്നു. എന്റെ ഓര്‍മ്മയില്‍ (ഞാന്‍ അദ്ദേഹത്തിന്റെ ക.സൌ. തിലെ ഹനുമാന്റെ അഷ്ടകലാശമേ കണ്ടിട്ടുള്ളൂ. അതും സ്കൂളില്‍ പഠിയ്ക്കുന്ന സമ‌യത്ത് :))). അതില്‍ ആദ്യത്തെ മാത്രക‌ള്‍ തള്ളിയുള്ള കലാശത്തിനിടയില്‍, ഇരുവശത്തും പ്രത്യേകരീതിയില്‍ ഉള്ള നോട്ടമുള്ളതായി മാത്രമേ വ്യത്യാസം തോന്നിച്ചിട്ടുള്ളൂ. തെറ്റിദ്ധാരണ നീക്കിയതിന് നന്ദി. ബുദ്ധിമുട്ടിച്ചതിന് ക്ഷമിയ്ക്കുക. :) താങ്ക‌ളുടെ കൈയ്യില്‍ ഇതിന്റെ വീഡിയോ ഉണ്ടോ?
ഈ വേഡ് വെരിഫിക്കേഷന്‍ എടുത്തുകളയാമോ ബുദ്ധിമുട്ടില്ലെങ്കില്‍

വികടശിരോമണി said...

ഇടശ്ശേരീ,
വരവിനും വായനക്കും നന്ദി.
നിഷ്കളങ്കാ,
കീഴ്പ്പടം വീഡിയോ കയ്യിലില്ലല്ലോ.വളരെ അപൂർവ്വമായേ കീഴ്പ്പടം ദൃശ്യാലേഖനം ചെയ്യപ്പെട്ടിട്ടുള്ളൂ എന്നാണറിവ്.കീഴ്പ്പടം അഷ്ടകലാശത്തെ അനുഭവിച്ചറിയാൻ ഇനി ശിഷ്യരുടെ അരങ്ങുകൾ കാണുകയേ നിവൃത്തിയുള്ളൂ.
വേഡ് വെരിഫിക്കേഷൻ നീക്കിയിട്ടുണ്ട്.
എന്തിനാണു ക്ഷമാപണം?നിഷ്കളങ്കനെപ്പോലെ കഥകളിയെ സ്നേഹിക്കുന്നവരുടേതാണ് ഈ ബ്ലോഗ്.

parameswaran, Delhi said...

Keezhpadathinte veshangalude cd international kathakali centre, New Delhi-yilil undu.