Thursday, February 5, 2009

സദനം ഭാസി-അടുത്ത അഭിമുഖസംവാദത്തിലേക്ക്...

മകാലീനകഥകളിയുടെ മറ്റൊരു കരുത്തുറ്റ പ്രതീക്ഷയുമായാണ്,ഇത്തവണ ഞാൻ അഭിമുഖസംവാദത്തിലേർപ്പെടുന്നത്-സദനം ഭാസി.കളിയരങ്ങിന്,കല്ലുവഴിസമ്പ്രദായത്തിന്, വൈയക്തികമായ ഒരു ശൈലീവിശേഷത്തിലൂടെ വേറിട്ടൊരു മാനം നൽകിയ കീഴ്പ്പടം കുമാരൻ നായരുടെ ശിഷ്യനായ സദനം ഭാസിയെപ്പോലെ മെയ്യിന്റെ ലാഘവത്വവും അഭ്യാസബലവും തികഞ്ഞ കഥകളിനടന്മാർ അധികമില്ല.കളരിപാഠത്തിന്റെ കണക്കുകൾ അനായാസേന വഴങ്ങുന്ന ഭാസിയുടെ ശരീരത്തിന്റെ പരിമിതികൾ കൂടി ചേതോഹരമാകുന്ന വേഷമാണ് കല്യാണസൌഗന്ധികം,തോരണയുദ്ധം,ലവണാസുരവധം എന്നിവയിലെ ഹനുമാൻ.നിയതമായ കളരിപാഠമുള്ള സ്ത്രീവേഷങ്ങളായ ഉർവ്വശി,ലളിതകൾ എന്നിവയിലും ഭാസിയുടെ അലസതയില്ലാത്ത ആവിഷ്കരണം തിളങ്ങുന്നു.കീഴ്പ്പടം കുമാരൻ‌നായരാശാനോടൊപ്പം വർഷങ്ങൾ നടന്ന് ഭാസി നേടിയ അരങ്ങനുഭവങ്ങളും അറിവുകളും എല്ലാ കളിയരങ്ങുകളിലും അദ്ദേഹത്തിനു കൂട്ടാകുന്നു.കീഴ്പ്പടത്തോടൊപ്പമുള്ള അനുഭവങ്ങൾ,സമകാലകഥകളിയുടെ പ്രശ്നങ്ങൾ തുടങ്ങിയവയെല്ലാം ഈ സംവാദത്തിൽ വിഷയമാകുന്നു.സംവാദത്തിലേക്ക്:
:}എങ്ങനെയാണ് കഥകളിയിലെത്തിയത്?
ഭാസി:കുട്ടിക്കാലത്തുതന്നെ അടുത്തുള്ള കഥകളികളൊക്കെ കാണുമായിരുന്നു.വാഴേങ്കട,കാന്തള്ളൂർ ഉത്സവക്കളികളൊക്കെ കൂട്ടുകാർക്കൊപ്പം ചെറുപ്പത്തിലേ പോയിക്കാണാൻ ഉത്സാഹമായിരുന്നു.പിന്നെ,നാലാംക്ലാസിൽ പഠിക്കുമ്പോൾ സദനം ലക്ഷ്മിക്കുട്ടിടീച്ചറുടെ ഡാൻസ്ക്ലാസിൽ പോയി ഡാൻസ് പഠിച്ചുതുടങ്ങി.അന്ന് കുറേ സ്റ്റേജിൽ ഡാൻസ് കളിച്ചിട്ടുണ്ട്.പിന്നീട്,പത്താംക്ലാസിനുശേഷമാണ് ഗൌരവമായി കഥകളിപഠിക്കാൻ ആലോചിക്കുന്നത്.വീട്ടുകാർക്കൊന്നും സമ്മതമായിരുന്നില്ല.കലാമണ്ഡലത്തിലേക്ക് അന്ന് അപേക്ഷയയച്ചു.ഇന്റർവ്യൂവിൽ പങ്കെടുത്തെങ്കിലും സെലൿഷൻ കിട്ടിയില്ല.പിന്നീട് കോട്ടക്കൽ പി.എസ്.വി.നാട്യസംഘത്തിലേക്ക് അപേക്ഷയയച്ചു.ഇന്റർവ്യൂകാർഡ് വന്നെങ്കിലും കൊണ്ടുപോകാനാളില്ലാത്തതുകൊണ്ട് പോവാനായില്ല.
അടുത്താണ് ശിവരാമൻ‌മാമയുടെ(കോട്ടക്കൽ ശിവരാമൻ)വീട്.അദ്ദേഹത്തിന്റെ വീടുമായി അകന്ന ബന്ധുത്വമുണ്ട്.അവിടേയ്ക്ക് ഇടക്കൊക്കെ പോകുമായിരുന്നു.അദ്ദേഹത്തിന്റെ വീട്ടിൽ കുറച്ചു കളിക്കോപ്പുകളുണ്ട്,അതൊക്കെ നോക്കും.അദ്ദേഹം ഈ ഇന്റർവ്യൂ വർത്തമാനമറിഞ്ഞു.എന്നോട് “എന്താ പോണേന്റെ മുമ്പേ എന്നോടു പറയാഞ്ഞേ” എന്നു ചോദിച്ചു. “ഇപ്പോഴും കഥകളി പഠിക്കണംന്ന് ആഗ്രഹണ്ടോ?” എന്നും ചോദിച്ചു.ആഗ്രഹണ്ട് എന്നു പറഞ്ഞപ്പോൾ “ഞാൻ സദനത്തിലേക്ക് ഒരെഴുത്തുതരാം,ഇതു കൊണ്ടുപോയി കുമാരേട്ടന്റെ(സദനം കുമാരൻ) അടുത്ത് കൊടുക്കുക”എന്നു പറഞ്ഞ് ഒരെഴുത്തുതന്നു.അങ്ങനെ അതുമായി ചെന്ന് സദനത്തിൽ ചേർന്നു.
:}ആരൊക്കെയായിരുന്നു അന്ന് ഗുരുക്കന്മാർ?
ഭാസി:ഞാൻ ചേരുന്ന സമയത്ത് കൃഷ്ണൻ‌കുട്ടിയാശാനും(സദനം കൃഷ്ണൻ‌കുട്ടി)രാമൻ‌കുട്ടിയാശാനും(സദനം രാമൻ‌കുട്ടി-പറശ്ശിനിക്കടവ്)ആയിരുന്നു.ഏതാണ്ട് ആറുമാസം കഴിഞ്ഞപ്പോഴേയ്ക്കും കൃഷ്ണൻ‌കുട്ടിയാശാൻ സദനത്തിൽ നിന്നു പോയി.ഒരു വർഷം കഴിഞ്ഞപ്പോൾ രാമൻ‌കുട്ടിയാശാനും.അപ്പോൾ കീഴ്പ്പടം കുമാരൻ‌നായരാശാൻ ഡൽഹിയിൽ നിന്ന് വന്ന സമയമായിരുന്നു.തുടർന്ന് കീഴ്പ്പടം ആശാൻ ആണ് ചൊല്ലിയാടിച്ചത്.ഇതിനിടക്ക് ഹരിയേട്ടനും(സദനം ഹരികുമാർ)കലാനിലയം ബാലകൃഷ്ണാശാനും ആദ്യാവസാനവേഷങ്ങൾ ചൊല്ലിയാടിച്ചിട്ടുണ്ട്.ആദ്യാവസാന സ്ത്രീവേഷങ്ങൾ മിക്കതും ചൊല്ലിയാടിച്ചതൊക്കെ കുമാരൻ‌നായരാശാൻ തന്നെയായിരുന്നു.
കീഴ്പ്പടം കുമാരൻ നായർ…
:}
കളരിയിൽ കീഴ്പ്പടം ആശാൻ എങ്ങനെയായിരുന്നു?
ഭാസി:ഞാനൊക്കെ പഠിക്കുമ്പോഴേക്കും ശുണ്ഠിയൊക്കെ കുറേ കുറഞ്ഞിരുന്നു.പണ്ടൊന്നും അങ്ങനെയല്ലായിരുന്നൂന്നാണ് കേട്ടിട്ടുള്ളത്.പിന്നെ,ക്ലാസ് തീരുന്നതിനൊക്കും ഒരു കണക്കുമുണ്ടായിരുന്നില്ല.ചിലദിവസം രാവിലെ തോടയത്തിന് കയറിയാൽ,ഉച്ചയ്ക്ക് ഒന്നര വരെയൊക്കെ നിർത്താതെ ചൊല്ലിയാടിക്കും.ഏതാണോ ചെയ്യുന്നത്,അത് തീരുന്ന വരെ എന്നതാണു കണക്ക്.ഓർമ്മയുള്ള ഒരു സംഭവം,സദനം കളരിയുടെ നടത്തിപ്പ് ശരിയല്ലാന്ന് എന്തോ ഒരു പരാതി കിട്ടിയിട്ട് അതന്വേഷിക്കാനായി അക്കാദമിയിൽ നിന്ന് ഒരിക്കൽ ആളുകൾ വരികയുണ്ടായി.ആർക്കും അവർ വരുന്നകാര്യമൊന്നും അറിയില്ല.അവരുടെ കൂടെ അന്ന് വന്നിരുന്നത് കെ.ജി.വാസുവാശാനായിരുന്നു.(കലാ.കെ.ജി.വാസു)അപ്പോൾ തോടയം കഴിഞ്ഞ് പുറപ്പാടെടുത്തുകൊണ്ടിരിക്കുകയാണ്.വാസുവാശാന്റെ കണ്ടപ്പോൾ കീഴ്പ്പടം ആശാൻ “ഇരിയ്ക്കൂ” എന്ന് കൈകൊണ്ട് കാണിച്ചു.അന്ന് പാത്രചരിതാണ് ചൊല്ലിയാടിച്ചത്.(കിർമീരവധം ആദ്യഭാഗം)“ബാലേ കേൾ നീ”മുതൽ സുദർശനത്തിന്റെ പിന്മാറ്റം വരെ ചൊല്ലിയാടിക്കഴിയുമ്പോഴേയ്ക്കും സമയം ഒന്നര.വന്നവർ എഴുന്നേറ്റുപോവാനും വയ്യാത്ത ഒരു പരിതസ്ഥിതിയിൽ.അവസാനം ചൊല്ലിയാട്ടം കഴിഞ്ഞതും അവരെഴുന്നേറ്റുപോയി.അവർക്കു മനസ്സിലായി,ഇവിടെ നടക്കുന്നതെന്താണ് എന്ന്.
രാവിലത്തെ മെയ്യുറപ്പടവിന്റെ സമയത്തൊക്കെ ആരുമറിയാതെ ഏതെങ്കിലുമൊരു മൂലയിൽ വന്നുനിന്ന് വീക്ഷിക്കും.പിന്നെ എപ്പോഴെങ്കിലും പിന്നെ അതിനേപ്പറ്റി പറയുമ്പോഴാണ് നമ്മളതറിയുക.
:}കീഴ്പ്പടത്തോടൊപ്പം കുറേക്കാലം നടന്ന പരിചയം ഭാസിക്കുണ്ടല്ലോ.അന്ന് അദ്ദേഹം ഏതെല്ലാം വേഷങ്ങളാണ് പ്രധാനമായും കൂടുതൽ ചെയ്തിരുന്നത്?
ഭാസി:ഹനുമാന്മാർ തന്നെയായിരുന്നു കൂടുതൽ.പിന്നെ കീചകൻ,സന്താനഗോപാലം ബ്രാഹ്മണൻ,ബാലിവിജയം രാവണൻ…
:}നിത്യം പുനർനവീകരിക്കപ്പെടുന്ന അരങ്ങുവഴക്കങ്ങളായിരുന്നല്ലോ കീഴ്പ്പടത്തിന്റേത്.ആ ദർശനത്തോട് ഭാസിയുടെ അഭിപ്രായമെന്താണ്?
ഭാസി:അതിപ്പോൾ ഞാൻ പറയുമ്പോൾ ശിഷ്യനായതുകൊണ്ട് പറയുകയാണെന്നു വരും.അങ്ങനെ പറഞ്ഞോളൂ,എന്നാലും കുഴപ്പമില്ല.സ്ഥിരം ചെയ്യുന്നതുതന്നെ ചെയ്തുകൊണ്ടിരിക്കുന്നതുകൊണ്ടിരിക്കുന്നതിണെക്കാളും പണിയുണ്ടല്ലോ പുതിയതു ചെയ്യാൻ.മറ്റേത് “തത്തമ്മേ പൂച്ച പൂച്ച”എന്നിങ്ങനെ ചെയ്തുപോരുന്നതിൽ ശരിയുണ്ടെന്നു തോന്നുന്നില്ല.
:}സ്ഥിരം കളികണ്ടുനടക്കുന്ന,കഥകളി ഗ്രഹിതക്കാർക്കായി ആണ് കീഴ്പ്പടം പലപ്പോഴും വേഷങ്ങൾ ചെയ്യുന്നതെന്ന് തോന്നിയിട്ടുണ്ട്.കഥകളി മനസ്സിലാവുന്നവർ ആസ്വദിച്ചാൽ മതി എന്ന മട്ട്…
ഭാസി:അതിൽ ശരിയുണ്ട്.ഒരിക്കൽ അദ്ദേഹത്തിന്റെ സന്താനഗോപാലം ബ്രാഹ്മണൻ “മൂഢാ!അതിപ്രൌഡമാം”എന്ന പദത്തിനുശേഷം,ലജ്ജിതനായി നിൽക്കുന്ന അർജ്ജുനനോട് :നിന്റെ യോഗ്യതയേറിയ വില്ല് കൊണ്ടുപോയി ചൂണ്ടയാക്കി മീൻ പിടിക്ക്”എന്നു കാണിച്ചു.കളി കഴിഞ്ഞ് അതിനെ വിമർശിച്ച ഒരാസ്വാദകനോട് “ഭാഗവതം ഒന്നു വായിച്ചുനോക്കൂ”എന്നു പറഞ്ഞത് ഓർമ്മയുണ്ട്.വ്യക്തമായ ജ്ഞാനവും കളിയാസ്വദിച്ചുപരിചയവും ഉള്ളവർക്ക് മനസ്സിലാവുന്നതായിരുന്നു ആശാന്റെ ആട്ടങ്ങളിൽ പലതും.
:}താളവിഷയത്തിൽ അദ്ദേഹത്തിനു സമാനനായി ആരുമുണ്ടായിരുന്നില്ലല്ലോ.
ഭാസി:അതു വാഴേങ്കട കുഞ്ചുനായരാശാൻ തന്നെ എഴുതിയിട്ടുണ്ടല്ലോ,താളവിഷയത്തിൽ കീഴ്പ്പടത്തെപ്പോലെ ഇത്രമാത്രം പ്രാഗത്ഭ്യമുള്ള നടന്മാർ ഇന്നില്ലെന്നു മാത്രമല്ല,മുൻ‌കാലങ്ങളിൽ ഉണ്ടായിരുന്നോ എന്നും സംശയമാണ് എന്ന്.
:}പക്ഷേ പലപ്പോഴും അദ്ദേഹത്തിന്റെ കുസൃതികൾ മേളക്കാരെ ശരിക്കും ബുദ്ധിമുട്ടിച്ചിരുന്നു-സന്താനഗോപാലം ബ്രാഹ്മണന്റെ “എട്ടുബാലന്മാരീവണ്ണം”എന്ന് ചമ്പതാളത്തിൽ കാണിക്കുന്നത്…
ഭാസി:അതെയതെ.അവിടെയാണത് ഏറ്റവും സ്പഷ്ടമായി കണ്ടിരുന്നത്.
:}അതൊക്കെ അനുകരിക്കേണ്ടതാണെന്ന് തോന്നിയിട്ടുണ്ടോ?
ഭാസി:ഇല്ല,അതൊന്നും വേണമെന്ന് തോന്നിയിട്ടില്ല.പിന്നെ അദ്ദേഹത്തിന്റെ പോലെ താളഗ്രാഹ്യം നമുക്കില്ല.ഇനി കാണിച്ചാൽ തന്നെ,മേളക്കാർ കൃത്യായി ചേർന്നില്ലെങ്കിൽ ഒരു ഫലവുമുണ്ടാവില്ല.ആശാനൊക്കെ ഒപ്പമുണ്ടായിരുന്നത് മന്നാടിയാരൊക്കെയായിരുന്നു.എന്തുചെയ്താലും ഒപ്പം കൂടും.വേഷക്കാരുടെ കാര്യത്തിലും അതെ.ആശാന്റെ ലവണാസുരവധം ഹനുമാൻ ആ രാമന്റെ കുതിരയെ സീതാദേവിക്ക് കാണിച്ചുകൊടുക്കുമ്പോൾ ശിവരാമന്റെ സീത,പെട്ടെന്ന് നമസ്കരിക്കുകയാണല്ലോ ചെയ്യുന്നത്. “എന്തെങ്കിലും കാണിച്ചാൽ അവനത് മനസ്സിലാവും” എന്ന് ആശാൻ തന്നെ പറയുമായിരുന്നു.
:}അദ്ദേഹം നിർമ്മിച്ച യുദ്ധവട്ടങ്ങൾ,സ്വകീയമായ രീതികൾ,ഒക്കെ കളരിയിൽ പഠിപ്പിച്ചിരുന്നോ?
ഭാസി:അഷ്ടകലാശമൊക്കെ പഠിപ്പിച്ചിരുന്നു.മറ്റു സ്വന്തം രീതികളൊന്നും പഠിപ്പിച്ചിരുന്നില്ല.കണ്ടുമനസ്സിലാക്കിയതുതന്നെയാണ്.പിന്നെ,സ്ഥിരമായി ഒന്നുതന്നെ ചെയ്തുകൊണ്ടിരിക്കുന്ന പതിവ് ആശാനുണ്ടായിരുന്നില്ലല്ലോ.
:}കീഴ്പ്പടത്തിന്റെ കമലദളത്തിലെ രാവണൻ “ദാസിയാകുമുർവ്വശിയിൽ” ചെയ്യുന്നതിനിടക്ക് ചെയ്യുന്ന കഥക് അംശമുള്ള നൃത്തവിശേഷം തന്നെയാണല്ലോ ഭാസിയുടെ ലളിതയുടെ സാരിനൃത്തത്തിലുമുള്ളത്?
ഭാസി:അതെ അതിലെ രീതികൾ തന്നെയാണ്.പക്ഷേ,അതു പൂർണ്ണമായൊന്നും എടുക്കാനാവില്ല.ആ കറങ്ങിച്ചെയ്യുന്ന ചുവടുകളൊക്കെ അദ്ദേഹം ചെയ്യുമ്പോഴാണ് ഭംഗി വരുന്നത്.
:}രംഗസ്ഥലം മാറുന്നതിനേക്കുറിച്ചൊക്കെ ഇത്രയും ആരും ചിന്തിച്ചുകണ്ടിട്ടില്ല.
ഭാസി:അക്കാര്യത്തിലൊക്കെ അദ്ദേഹം ചിന്തിച്ചിടത്തൊന്നും നമ്മളെത്തിയിട്ടില്ല.നളചരിതം രണ്ടാംദിവസത്തിലെ അദ്ദേഹത്തിന്റെ കാട്ടാളൻ,തിരനോക്കോടെയും തിരനോക്കില്ലാതെ ഉറങ്ങുന്ന പോസിൽ ആയിട്ടും കണ്ടുകാണുമല്ലോ.ഉണർന്നശേഷം,വാതിൽ തുറന്നുനോക്കി,“കണ്ണിൽകുത്തിയാൽ കാണാത്ത ഇരുട്ട്”എന്നു കാണിച്ച് വീണ്ടും വാതിലടക്കുന്നു.പിന്നെ “ആരവമെന്തിതറിയുന്നിതോ”എന്ന പദത്തിന്റെ പകുതിയിൽ,“ഉരത്തെഴും തിമിരം വെൽ‌വാൻ”എന്നിടത്താണ് സൂര്യനുദിച്ചുതുടങ്ങുന്നത്.പിന്നീടുള്ള ഓരോ ഇടകളിലും ആ യാത്രയെ കൃത്യമായി ദ്യോതിപ്പിക്കും. “അപുത്രമിത്രാകാന്താരം”ആകുമ്പോഴേക്കും കുടിൽ വിട്ട് ഏറെ ദൂരം പിന്നിട്ടു എന്ന പ്രതീതി ഉണ്ടാക്കിയെടുക്കുകയാണ്.
:}കഥകളിയിലെ മഹാചാര്യന്മാരെക്കുറിച്ചുപറയുന്ന പലയിടത്തും,കീഴ്പ്പടത്തെ അവഗണിക്കുകയും അനാദരിക്കുകയും ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടിട്ടില്ലേ?
ഭാസി:തീർച്ചയായും.കീഴ്പ്പടത്തെ അറിയുകതന്നെ,കേട്ടിട്ടുതന്നെയില്ല എന്നു പറയുന്നവരെ കണ്ടിട്ടുണ്ട്.ഇതിനുതിരിച്ചും അനുഭവമുണ്ട്,ലവണാസുരവധം ഹനുമാൻ കഴിഞ്ഞ് അണിയറയിൽ വന്ന് “ഞങ്ങൾക്കിന്ന് രാമായണത്തിലെ ഹനുമാനെ കാണാൻ കഴിഞ്ഞു”എന്നു പറഞ്ഞ് നമസ്കരിച്ച് പോകുന്നവരെയും കണ്ടിട്ടുണ്ട്.
:}കഥകളിയിലെ ബൌദ്ധികലോകം പലപ്പോഴും കീഴ്പ്പടത്തെ അവഗണിച്ചത് എന്താവാം?
ഭാസി:അദ്ദേഹത്തിന് ഇഷ്ടമില്ലാത്ത ഒരാളെ,അയാൾ എത്ര വലിയവനായാലും അദ്ദേഹം വകവെയ്ക്കുമായിരുന്നില്ല.അതദ്ദേഹത്തിന്റെ സ്വഭാവമായിരുന്നു.
:}കീഴ്പ്പടത്തിന്റെ രംഗശൈലികളെ പിന്തുടരുന്നു എന്നു തോന്നിയിട്ടുള്ളത് ആരുടെ വേഷങ്ങൾ കാണുമ്പോഴാണ്?
ഭാസി:സദനം ബാലകൃഷ്ണാ‍ശാന്റെ വേഷങ്ങളാണ് കൃത്യമായി അദ്ദേഹത്തിന്റെ മാർഗം തുടരുന്നതായി തോന്നിയിട്ടുള്ളത്.മറ്റുപലരിലും അംശങ്ങൾ ഇല്ലെന്നില്ല.
സ്വവേഷങ്ങളുടെ വഴിത്താര...
:}
സദനം ഭാസി എന്ന നടനെ ആദ്യം ഞങ്ങളെല്ലാം ശ്രദ്ധിക്കുന്നത് ദക്ഷയാഗത്തിലെ ഭദ്രകാളിയിലൂടെയാണ്.പിന്നെ,നക്രതുണ്ഡിയിലൂടെയും.എങ്ങനെയായിരുന്നു ഈ ഭദ്രകാളിയൊക്കെ ഇത്രമാത്രം പ്രസിദ്ധമായത്?
ഭാസി:ചെറുപ്പത്തിലേ താണ്ഡവപ്രധാനമായ വേഷങ്ങളോട് എനിക്ക് താല്പര്യമായിരുന്നു.ഒരു കോട്ടക്കൽ ഉത്സവമാണെന്നാണോർമ്മ,അതാണ് ഭദ്രകാളിയെ എന്നിലെത്തിച്ചത്.പരിയാനമ്പറ്റ ദിവാകരന്റെ വീരഭദ്രനായിരുന്നു.സദനം കൃഷ്ണൻ‌കുട്ടിയാ‍ശാന്റെ ദക്ഷൻ.ഒരു ഭാഗത്ത് ചെണ്ടയിൽ മന്നാടിയാരാശാൻ.മറുവശത്ത് തൃത്താല കേശവപ്പൊതുവാൾ.രണ്ടുചെണ്ട വേറെയും.ഗംഭീരമായ അരങ്ങ്,നിറഞ്ഞ സദസ്സ്.അന്നത്തെ ചെറുപ്പത്തിൽ,കലാശങ്ങളൊക്കെ എടുക്കാൻ ഒരു പ്രത്യേകഹരമായിരുന്ന കാലം.ആ ദക്ഷയാഗം വലിയ അഭിപ്രായമുണ്ടാക്കി.പിന്നെയാണ് ഈ ഭദ്രകാളിക്ക് ഞാൻ സ്ഥിരമാകുന്നത്.പിന്നെപ്പിന്നെ അതുമാത്രമായി വിളിക്കുമ്പോൾ ഞാൻ കൂടെ, ഒരു വേഷം കൂടിതരണം എന്നു പറയാറുണ്ട്.ഇപ്പോൾ ചിലർക്കൊപ്പമേ അതു പതിവുമുള്ളൂ.
:}ഹനുമാൻ കെട്ടുമ്പോൾ ആശാന്റെ മാർഗം തന്നെയാണല്ലോ പിന്തുടരുന്നത്.
ഭാസി:കഴിയുന്നതും അങ്ങനെ ചെയ്യാൻ ശ്രമിക്കാറുണ്ട്.തോരണയുദ്ധം ഹനുമാൻ ആദ്യം ചെയ്യാൻ പോകും മുൻപ് ആശാനെ വീട്ടിൽ‌പോയി കണ്ടു. “നീ വരും എന്ന് എനിക്കറിയാമായിരുന്നു”എന്ന് ആശാൻ പറഞ്ഞു.അന്ന് വിശദമായി ഹനുമാന്റെ രംഗാവിഷ്കരണം പറഞ്ഞുതന്നു.നിവൃത്തിയുണ്ടെങ്കിൽ,തിരനോക്കിനുശേഷം താഴെനിന്നുള്ള ആട്ടങ്ങൾ ചെയ്യണം എന്നു പറഞ്ഞു.സ്റ്റൂളിൽ കയറിനിന്ന് ചെയ്യുമ്പോൾ പല മുദ്രകളും ചെയ്യുന്നതിന്റെ ഭംഗി കുറയും.കാലിന്റെ ചലനസാധ്യതയില്ലാതെ സമുദ്രലംഘനം ചെയ്യുന്നത് ശരിയല്ല.പഴയരീതിയനുസരിച്ച്,താഴെനിന്നുള്ള ആട്ടമൊക്കെ കുട്ടിഹനുമാനാണ്.സമുദ്രലംഘനത്തിനായി പർവ്വതത്തിനു മുകളിൽ കയറുന്നതു മുതലാണ് വലിയ ഹനുമാൻ വരുന്നുള്ളൂ.
:}ലങ്കാദഹനസമയത്ത് രാവണന്റെ അടുത്ത് പന്തം കാട്ടുമ്പോൾ,രാവണന്റെ പിന്മാറ്റത്തിൽ ഒരു നൃത്തവിശേഷം,“തൊട്ടേനേ ഞാൻ കൈകൾ കൊണ്ടു”വിന് ദമയന്തിയും ഹംസവും ചേർന്നുചെയ്യുമ്പോലെ ഒന്ന്, ഭാസി ചെയ്തുകണ്ടിട്ടുണ്ടല്ലോ?
ഭാസി:അതു കണ്ടത് പത്മനാഭനാശാനിലാണ്.കുമാരൻ‌നായരാശാന്റെ ഹനുമാനും,പത്മനാഭൻ നായരാശാന്റെ രാവണനുമായുള്ള ഒരു തോരണയുദ്ധം അരങ്ങിൽ.കളി കഴിഞ്ഞ് മുഖം തുടയ്ക്കുമ്പോൾ ആശാൻ പത്മനാഭനാശാനോട് പറയുന്നതു കേട്ടു,“അതുകണ്ടപ്പോൾ ഗുരുനാഥനും കവളപ്പാറയും കൂടി ചെയ്തിരുന്നതാ ഓർമ്മ വന്നത്” എന്ന്.അതൊരു പഴക്കമുള്ള രീതിയാണെന്ന് മനസ്സിലായി.എന്നെങ്കിലും അവസരം ലഭിക്കുമ്പോൾ അതുചെയ്യണം എന്ന് അന്നേ കരുതിയിരുന്നു.
:}ഈ പ്രായത്തിൽ താങ്കളെപ്പോലുള്ളവർ ചെയ്യുന്ന അഭ്യാസത്തിനടുത്തുപോലും പുതിയ കുട്ടികൾ എത്തിക്കാണാനില്ലല്ലോ?
ഭാസി:പഠനത്തിലുള്ള നിഷ്കർഷയിലും,അധ്യാപനത്തിലും സംഭവിക്കുന്ന അയവുതന്നെയാണ് കാരണം.മെയ്യില്ലാതെത്തന്നെ പൊക്കിപ്പറയാൻ ആളുണ്ടെങ്കിൽ പിന്നെ മെയ്യുണ്ടാക്കാനായി കഷ്ടപ്പെടേണ്ട കാര്യമില്ലല്ലോ.താണുനിന്ന് വൃത്തിയായി ചൊല്ലിയാടാൻ കഴിയുന്നവർ കുറവാണ്.പിന്നെ,അനുകരണത്തിന്റെ പ്രശ്നവുമുണ്ട്.സ്ത്രീവേഷം ചെയ്യുന്നവർ,മുദ്രകളെ കൃത്രിമമായി അയച്ചുകാണിച്ച് വികൃതമാക്കുന്നത് കാണാം.സ്വാഭാവികമായി പരിചയം കൊണ്ടും കൈത്തഴക്കം കൊണ്ടും വരേണ്ട അയവ്,കൃത്രിമമായി അനുകരിച്ചുണ്ടാക്കുമ്പോൾ നന്നാല്ലാതാവുന്നു.
:}മേളക്കാരിലും പാട്ടുകാരിലും ഇതു സംഭവിക്കുന്നില്ലേ?
ഭാസി:തീർച്ചയായും.വേഷത്തിന്റെ ഘനത്തിനനുസരിച്ചല്ല,അതുകെട്ടുന്ന ആളുടെ വലിപ്പത്തിനനുസരിച്ചാണ് പ്രാമാണികമേളക്കാർ തന്നെ കൊട്ടുന്നത്.ഇതൊക്കെ അടുത്ത കാലത്ത് സംഭവിച്ചതാണ്.
:}ഏറ്റവും കൂടുതൽ പുതിയ കഥകളിൽ വേഷങ്ങൾ ചെയ്ത കഥകളിനടന്മാരിലൊരാളാവും ഭാസി.ഈ പുതിയ കഥകളുടെ രചനയും ആവിഷ്കാരവും കഥകളിക്കെന്തെങ്കിലും ഗുണം ചെയ്യുന്നതായി തോന്നിയിട്ടുണ്ടോ?ഇത്തരം കഥകളികളെപ്പറ്റി എന്താണഭിപ്രായം?
ഭാസി:ഹരിയേട്ടനൊക്കെ(സദനം ഹരികുമാർ)ചെയ്യുന്ന പുതിയ കഥകൾ,പലവട്ടം കളരിയിൽ ചൊല്ലിയാടിയുറച്ചാണ് അരങ്ങത്തെത്തുന്നത്.അപ്പോൾ കുഴപ്പമൊന്നുമില്ല.അതൊന്നുമില്ലാതെ,എഴുതിവെയ്ക്കുന്നവർക്ക് ആ ബാധ്യതയോടെ തീരും വിധത്തിൽ,പിന്നെ കഥകളിക്കാർ അവരുടെ ഇഷ്ടത്തിന് കളിച്ചോട്ടെ എന്ന സമീപനത്തിൽ കുറേ കഥകളിറങ്ങുന്നുണ്ടല്ലോ.അതൊന്നും ഒരു ഗുണവും ചെയ്യുമെന്ന് തോന്നുന്നില്ല.
:}താങ്കളുടെ വളർച്ചയിൽ ഏറ്റവും സഹായിച്ച വ്യക്തികൾ…
ഭാസി:ഏറ്റവും കൂടുതൽ മികച്ച വേഷങ്ങൾ തരികയും,പ്രോത്സഹിപ്പിക്കുകയും ചെയ്ത ഒരാൾ കുഞ്ചുവേട്ടനാണ്.ഹനുമാന്മാരും,ഉർവ്വശി ലളിതമാരും ഒക്കെ അദ്ദേഹമാണ് എനിക്കു തന്നത്.

:}കഥകളിയുടെ നന്മയെപ്പറ്റി വാചാലമാകുന്നതിനിടയ്ക്ക് കഥകളിക്കാരനെ മറന്നു പോവുന്നുണ്ടോ?
ഭാസി:കഥകളിക്കാരുണ്ടെങ്കിലേ കഥകളിയുള്ളൂ.അക്കാര്യം ആരും ആലോചിക്കുന്നില്ല.തിരുവിതാംകൂറിൽ നിന്ന് ഇങ്ങോട്ട് യുവനടന്മാരെ കൊണ്ടുവന്ന് വേഷം കെട്ടിക്കുന്നുണ്ട്.ഇവിടെ നിന്ന് എത്രപേരെ അങ്ങോട്ടുവിളിക്കുന്നുണ്ട്?ഇതൊക്കെ ആലോചിക്കേണ്ട വിഷയങ്ങളാണ്.
------------------------
കീഴ്പ്പടം കുമാരൻ നായരെക്കുറിച്ച് ഞാൻ മുൻപ് മൂന്നു ഭാഗങ്ങളായി എഴുതിയ ലേഖന പരമ്പരയുടെ ലിങ്ക് താഴെക്കൊടുക്കുന്നു:വായിക്കൂ:
ഭാഗം-1
ഭാഗം-2
ഭാഗം-3
കീഴ്പ്പടത്തെപ്പറ്റി എതിരൻ കതിരവൻ എഴുതിയ ഈ മികച്ച ലേഖനം കൂടി വായിക്കൂ:
കീഴ്പ്പടം കുമാരൻ നായർ-അരങ്ങിലെ ധിഷണ

91 comments:

വികടശിരോമണി said...

ശ്രീ.സദനം ഭാസിയുമായി ഒരു അഭിമുഖം...

അനില്‍@ബ്ലോഗ് // anil said...

ഇതുവരെ തേങ്ങ വീണില്ലെ?

(( ഠേ ))

തിരുവിതാംകൂറിൽ നിന്ന് ഇങ്ങോട്ട് യുവനടന്മാരെ കൊണ്ടുവന്ന് വേഷം കെട്ടിക്കുന്നുണ്ട്.ഇവിടെ നിന്ന് എത്രപേരെ അങ്ങോട്ടുവിളിക്കുന്നുണ്ട്?ഇതൊക്കെ ആലോചിക്കേണ്ട വിഷയങ്ങളാണ്.

അപ്പോള്‍ അതാണ് കാര്യം.

Anonymous said...

Very interesting! Thanks for the interview.
Kumaran Nair asane kurichu samsarikkunnathokke valare nannayi.

Kerala samsthanam roopa pettappol thiruvithamcore illathe aayallo Bhasi.
Kalikku aare engilum vilikkunnundengil athu aa veshakkarande pravruthi midukku kondayirikkum.

പകല്‍കിനാവന്‍ | daYdreaMer said...

പ്രിയ വികടാ, ആശംസകള്‍ ഈ പരിശ്രമങ്ങള്‍ക്ക് ...!
നന്നായിരിക്കുന്നു....

Typist | എഴുത്തുകാരി said...

ഇതുപോലെയുള്ള പോസ്റ്റുകള്‍ തീര്‍ച്ചയായും അഭിനന്ദനീയം തന്നെ.

Sajeesh said...

വി. ശി.

വളരെ നല്ല ഒരു അഭിമുഖം. ഇത്രയും കഴിവ് ഉള്ള ഒരു കലാകാരന് ഒരു നല്ല TURNING POINT കിട്ടട്ടെ എന്ന് ആശംശിക്കുന്നു. ഈ അഭിമുഖം അതിന് തീര്‍ച്ചയായും സഹായിക്കാന്‍ കഴിയട്ടെ.

പിന്നെ കുമാരൻ‌നായരാശാന്റെ ഹനുമാനും, രാമന്‍കുട്ടി ആശാന്റെ രാവണനുമായുള്ള ഒരു തോരണയുദ്ധം അരങ്ങിൽ കാണാന്‍ ഉള്ള ഭാഗ്യം എനിക്ക് ഉണ്ടായിട്ടുണ്ട്. ഈ അഭിമുഖം അത് വീണ്ടും ഓര്‍ക്കാന്‍ കാരണം ആയതില്‍ നന്ദി രേഖപെടുത്തുന്നു.

സജീഷ്

Anonymous said...

കഥകളിയുടെ നന്മയെപ്പറ്റി വാചാലമാകുന്നതിനിടയ്ക്ക് കഥകളിക്കാരനെ മറന്നു പോവുന്നുണ്ടോ?
ഭാസി:കഥകളിക്കാരുണ്ടെങ്കിലേ കഥകളിയുള്ളൂ.അക്കാര്യം ആരും ആലോചിക്കുന്നില്ല.തിരുവിതാംകൂറിൽ നിന്ന് ഇങ്ങോട്ട് യുവനടന്മാരെ കൊണ്ടുവന്ന് വേഷം കെട്ടിക്കുന്നുണ്ട്.ഇവിടെ നിന്ന് എത്രപേരെ അങ്ങോട്ടുവിളിക്കുന്നുണ്ട്?ഇതൊക്കെ ആലോചിക്കേണ്ട വിഷയങ്ങളാണ്.
മറുപടി:- തിരുവിതാംകൂറിൽ നിന്ന് എത്ര യുവനടന്മാരായ കലാകാരന്മാരെ ‘ഇങ്ങോട്ട്’ കൊണ്ടുവന്നിട്ടുണ്ട്? അഥവാ, കൊണ്ടുവന്നിട്ടുണ് എങ്കിൽ അത് ‘പത്ത് കളിക്ക് തെക്കോട്ടു വിളിക്കുംബോൾ ഒരു കളിക്ക് എങ്കിലും അവരെകൂടി ഉൾപ്പെടുത്തെണ്ടേ’ എന്ന ഒരേ ഒരു മര്യാദ മാത്രം ആണ് മർമ്മം.

എതിരന്‍ കതിരവന്‍ said...

ഞാൻ നാടു വിട്ടിട്ടു കുറെ കാലമായതുകൊണ്ടായിരിക്കണം. തിരുവിതാംകൂർ ഇപ്പോഴും ഉണ്ടെന്ന് അറിഞ്ഞില്ല. ആരാ വിശാഖം തിരുനാൾ തന്നെയല്ലെ ഇപ്പോഴും രാജാവ്?

വികടശിരോമണി said...

വന്നവർക്കെല്ലാം നന്ദി.
അനിൽ,എതിരൻ കതിരവൻ,നാരായണൻ പോറ്റി-ആ വാചകം ചർച്ച ചെയ്യേണ്ടതാണ്,എതിരഭിപ്രായമില്ല.പക്ഷേ അവിടേയ്ക്കു മാത്രമായി സംവാദത്തെ ന്യൂനീകരിക്കണോ?
കതിരവനേപ്പോലെ കീഴ്പ്പടം അരങ്ങുകളെ പരിചയമുള്ള ജ്ഞാനികൾക്ക് ഒരുപാട് കൂട്ടിച്ചേർക്കാനുണ്ടല്ലോ.
പിന്നെ,തിരുവിതാംകൂർ ഇന്നില്ലല്ലോ എന്നത് അതിലുമപ്പുറത്തെ ന്യൂനീകരണമാണ്.
നന്ദി.

ശ്രീ said...

നന്നായി.

ഇത്തരം പരിശ്രമങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ നേരുന്നു, മാഷേ.

ചാണക്യന്‍ said...

വികടശിരോമണി,
വായിച്ചു....അഭിമുഖം നന്നായി
ആശംസകള്‍...

ഭൂമിപുത്രി said...

വികടാ,ഇപ്പോൾ മനസ്സിരുത്തി വായന നടക്കില്ല..പുറകെ വന്നോളാംട്ടൊ

Sethunath UN said...

വി.ശീ

ഹൃദ്യമായ അഭിമുഖം. ഞാനിതുവരെ കണ്ടിട്ടില്ല ശ്രീ ഭാസിയുടെ വേഷം. കുറെ നാള്‍ പ്രവാസത്തിലായിരുന്നതു കൊണ്ടാണ് പല പ്രമുഖരുടേയും വേഷം കാണാന്‍ കഴിയാഞ്ഞത് എന്നാണ് കരുതിയത്.ശ്രീ ഭാസിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ ചോദ്യം പ്രസക്ത‌മാണ‌ല്ലോ. സംഘാടക‌ര്‍ക്ക് ശ്രദ്ധിയ്ക്കാവുന്ന ഒരു കാര്യം. പ്രതിഭക‌ളെ കണ്ടും കേട്ടും കൂടുതല‌റിയാന്‍ ആസ്വാദക‌ര്‍ക്ക് അവസരമാവും.

പിന്നെ ഈ "തെക്ക്","വടക്ക്", "മലബാര്‍", തിരുവിതാംകൂ‌ര്‍ എന്നൊക്കെ പറഞ്ഞാല്‍ ഇ‌ന്‍‌ഡ്യയും പാക്കിസ്ഥാനും പോലെ തമ്മില്‍ പ്രശ്ന‌മു‌ള്ള സ്ഥല‌‌ങ്ങ‌ളൊന്നുമ‌ല്ലല്ലോ. വടക്കരെ പരിപോഷിപ്പിക്കുന്നതിന് ഊറ്റം കൊള്ളുന്ന തെക്കരും, നേരെ മ‌റിച്ചാണെന്ന് കുണ്ഡിതപ്പെടുന്ന വടക്കരും. നാനാത്വത്തില്‍ (ചിട്ട, തെക്ക്, വടക്ക്) ഏകത്വം (അ‌സഹിഷ്ണുത) . ഹന്ത! (ഈ ഹന്തയ്ക്ക് പട്ട് തരരുത്. പ്ലീസ്)

ila said...

സുഹൃത്തേ
മലയാളത്തില്‍ മുഖ്യധാരാ മാധ്യൺമങ്ങളില്‍ നിന്നൊഴിഞ്ഞ് സാധാരണകക്കാരനുവേണ്ടി ഒരു സമാന്തര മാധ്യൺമം എന്ന ആശയത്തില്‍ നിന്നാണ് ഇല എന്ന പബ്ലിക് മീഡിയ പോര്‍ട്ടല്‍ രൂപമെടുത്തത്.
മികച്ച ബ്ലോഗുകളില്‍ നിന്നുള്ള പോസ്റ്റുകളും വ്യക്തികള്‍ നേരിട്ട പോസ്റ്റ് ചെയ്യുന്ന ലേഖനങ്ങളുമാവും ഇലയിലുണ്ടാവുക.
എല്ലാ ബ്ലോഗ് പോസ്റ്റുകള്‍ക്കും മാതൃബ്ലോഗിലേക്ക് വ്യക്തമായ ലിങ്ക് ഉണ്ടായിരിക്കും.
താങ്കളുടെ "തൌര്യൺത്രികം" കൂടി ഇലയില്‍ ചേര്‍ക്കുന്നതില്‍ അസൌകര്യങ്ങള്‍ ഒന്നും ഇല്ലല്ലോ അല്ലേ
http://ila.cc

വികടശിരോമണി said...

ഇല,
ഒരു വിരോധവുമില്ല,സന്തോഷമേയുള്ളൂ.

SunilKumar Elamkulam Muthukurussi said...

ഓ.ടോ.
hmm ഒരു പുതിയ ഹെഡർ സ്ഥാപിച്ചിട്ടുണ്ടല്ലോ..
-സു-

വികടശിരോമണി said...

ഹാവൂ,സുനിലെങ്കിലും അതു പറഞ്ഞല്ലോ:)
ആർക്കു പറയാനാവും,ആ തലക്കെട്ടിൽ കാണുന്നത് ആരെയൊക്കെയാണെന്ന്?

Anonymous said...

ഹെഡർ ഉണ്ടാക്കിയത് വി.ശി. അല്ല. പിന്നെ ആര്? പേരു വെളിപ്പെടുത്തുക, കടപ്പാടറിയിക്കുക.
രൌദ്രൻ ഗോപ്യാവും, കത്തി മനസ്സിലായില്ല. ഒരു വൈൽഡ് ഗസ്സ് :):)
-സു-

എതിരന്‍ കതിരവന്‍ said...

കഥകളി അവതരണത്തിലെ സമകാലിക ആകുലതകൾ തന്നെയാണല്ലൊ ഭാസിയ്ക്കും. കീഴപ്പടത്തിന്റെ പുതുമകളെ ആവിഷക്കരിക്കാൻ മേളക്കാരുടെ പിന്തുണ കിട്ടാറില്ല എന്ന കാര്യം സ്വൽ‌പ്പം സീരിയസ് ആണ്. മേളക്കാരുമായി നേരത്തെ ധാരണയിലെത്തേണ്ടത് അത്യാവശ്യം. പ്രേക്ഷകർക്ക് ഇതിൽ ഒരു പങ്കുണ്ടെന്നാൺ ് എന്റെ വിശ്വാസം. അവർക്ക് ആവശ്യപ്പെടാമല്ലൊ. അല്ലെങ്കിൽ ഇതൊക്കെ അന്യം നിന്നു പോകും. രംഗസ്ഥലം മാറുന്നതിൽ “അദ്ദേഹം ചിന്തിച്ചിടത്തൊന്നും നമ്മൽ എത്തിയിട്ടില്ല” എന്നത് ഒരു ഷോ‍ക്ക് തരുന്ന സത്യമാ്. പ്രേക്ഷക പിന്തുണിയില്ലായ്മയാണ് ഇതിനു പ്രധാന കാരണം എന്നു തോന്നുന്നു.

അനില്‍@ബ്ലോഗ് // anil said...

എതിരന്‍ മാഷെ,
അറിയാനായി ചോദിക്കുന്നതാണെ,
കീഴപ്പടത്തിന്റെ പുതുമകളെ ആവിഷക്കരിക്കാൻ മേളക്കാരുടെ പിന്തുണ കിട്ടാറില്ല എന്ന കാര്യം സ്വൽ‌പ്പം സീരിയസ് ആണ്. മേളക്കാരുമായി നേരത്തെ ധാരണയിലെത്തേണ്ടത് അത്യാവശ്യം. പ്രേക്ഷകർക്ക് ഇതിൽ ഒരു പങ്കുണ്ടെന്നാൺ ് എന്റെ വിശ്വാസം

അപ്പോള്‍ ഇതിനൊന്നും വ്യവസ്ഥകളില്ലെ? പാട്ട്, മേളം ഇതെല്ലാം പ്രത്യേകം പ്രത്യേകം സാമ്രാജ്യങ്ങളാണോ?

വികടശിരോമണി said...

കഷ്ടമഹോ!
നേരല്യാത്തനേരത്ത് ഫോട്ടോഷോപ്പിൽ കെണിഞ്ഞ് ഞാനൊരു ഹെഡർ ഉണ്ടാക്കിയപ്പോൾ ഈ സു പറയുന്നത് കേട്ടില്ലേ? “ഹെഡർ ഉണ്ടാക്കിയത് വികടശിരോമണി അല്ല”എന്ന്!
ഏതു യുക്തി വെച്ചാ അതുണ്ടാക്കിയത് ഞാനല്ല എന്ന് തീരുമാനിച്ചേ?
കതിരവൻ-
അതാണു വിഷയം.ചർച്ചയുടെ മുഖ്യധാരയിലേക്കു വന്നതിനു നന്ദി.
മേളക്കാരുമായുള്ള ധാരണയുണ്ടെങ്കിൽ പോലും കീഴ്പ്പടം ചെയ്ത ആ ‘സന്താനഗോപാല കുസൃതി’യൊക്കെ പ്രയാസമായിരിക്കുമെന്നു തോന്നുന്നു.പക്ഷേ ധാരണ അത്യാവശ്യമാണ്.സദനം രാമകൃഷ്ണനേപ്പോലെ,ഭാസിയുടെ കളരിയിൽ തന്നെ കൊട്ടി വളർന്ന വാദ്യക്കാർ ചേരുമ്പോൽ ഉണ്ടാകുന്ന പൊരുത്തം കാണേണ്ടതുമാണ്.
കീഴ്പ്പടം അഷ്ടകലാശം സംശയലേശമെന്യേ കൊട്ടാൻ അറിയുന്ന എത്ര മേളക്കാരുണ്ട്,കേരളത്തിൽ?
രംഗസ്ഥലത്തേപ്പറ്റിയുള്ള കതിരവന്റെ ഞെട്ടലിനോടൊപ്പം ഞാനും ഞെട്ടുന്നത് മറ്റുചിലതുകൊണ്ടു കൂടിയാണ്,ധിഷണാ‍ത്മകഗവേഷണങ്ങൾക്ക് പ്രാപ്തിയുള്ള വേഷക്കാർ കുറഞ്ഞുകൊണ്ടേയിരിക്കുന്നു.
------
എന്റെ ചോദ്യത്തിന് ഇപ്പോഴും ഉത്തരം കിട്ടിയില്ല,ആരാ ഹെഡറിലെ ആളുകൾ?കതിരവ്ജീ,മറ്റു ഗ്രഹിതക്കാരേ ഉത്തരം പറയൂ...

Anonymous said...

രണ്ടും ഗോപിആശാൻ തന്നെ...

Haree said...

> "നിന്റെ യോഗ്യതയേറിയ വില്ല് കൊണ്ടുപോയി ചൂണ്ടയാക്കി മീന്‍ പിടിക്ക്" - ഹ ഹ ഹ! അതു നല്ല രസായിരിക്കുമല്ലോ! (ഭാഗവതത്തില്‍ അങ്ങിനെയുണ്ടോ?)
> “പിന്നെ അദ്ദേഹത്തിന്റെ പോലെ താളഗ്രാഹ്യം നമുക്കില്ല.ഇനി കാണിച്ചാല്‍ തന്നെ,മേളക്കാര്‍ കൃത്യായി ചേര്‍ന്നില്ലെങ്കില്‍ ഒരു ഫലവുമുണ്ടാവില്ല.” - :-)
> “അതുമാത്രമായി വിളിക്കുമ്പോള്‍ ഞാന്‍ കൂടെ ഒരു വേഷം കൂടിതരണം എന്നു പറയാറുണ്ട്.” - ഞാന്‍ കഴിഞ്ഞ് ഒരു , ആവാം.
> “താഴെനിന്നുള്ള ആട്ടമൊക്കെ കുട്ടിഹനുമാണ്.” - കുട്ടിഹനുമാനാണ്.
> “മെയ്യില്ലാതെത്തന്നെ പൊക്കിപ്പറയാന്‍ ആളുണ്ടെങ്കില്‍ പിന്നെ മെയ്യുണ്ടാക്കാനായി കഷ്ടപ്പെടേണ്ട കാര്യമില്ലല്ലോ.” - അദാണ് കാര്യം.
> “ആളുടെ വലിപ്പത്തിനനുസരിച്ചാണ് പ്രാമാണികമേളക്കാര്‍ തന്നെ കൊട്ടുന്നത്.” - :-D
> “ഇവിടെ നിന്ന് എത്രപേരെ അങ്ങോട്ടുവിളിക്കുന്നുണ്ട്?” - സത്യം തന്നെ. വളരെക്കുറവാണ്. പലരേയും അറിയുക തന്നെയില്ല! :-( (അങ്ങോട്ട് കൊണ്ടുപോവുന്നതിന്റെ വ്യാപ്തി അറിയില്ല, എങ്കിലും പലരും പോവാറുള്ളതായി അറിയാം.)

“കഥകളിക്കാരുണ്ടെങ്കിലേ കഥകളിയുള്ളൂ.” - കഥകളിയുണ്ടെങ്കിലേ കളിക്കാരുള്ളൂ, ആസ്വാദകരുള്ളൂ. കല തന്നെ കലാകാരന്മാരേക്കാള്‍ വലുത്.

ഹെഡറിലെ രൌദ്രഭീമനാണ് ആദ്യം തന്നെ ശ്രദ്ധപിടിച്ചത്. ഹമ്മേ, ആ കണ്ണുകള്‍. അതാരാണെന്ന് പറയൂല്ല... കത്തിവേഷം അറിയുകേമില്ല. (കണ്ടുപരിചയമില്ലാത്ത വേഷം.) :-)

ടെക്നിക്കല്‍: ഹെഡറിന്റെ വീതി ലേ-ഔട്ടിനൊക്കുന്നില്ല. അല്പമൊന്ന് ചെറുതാക്കിയാല്‍ വൃത്തിയായി ഉള്ളില്‍ നില്‍ക്കും. എന്നിട്ട്, മുകളിലെ ഹെഡറിന്റെ bg കറുപ്പിക്കുക. നല്ല ഭംഗിയാവും.
--

Anonymous said...

രണ്ടും ഇദ്ദേഹം തന്നെ അല്ലേ? ഈ ഫോട്ടോ നോക്കൂ.http://vayanasala.blogspot.com/2008/03/blog-post_10.html

വര്‍ക്കേഴ്സ് ഫോറം said...

വളരെ നല്ല അഭിമുഖം

ചോദ്യങ്ങളും ഉത്തരങ്ങളും ഇഷ്ടപ്പെട്ടു. ശരിക്കും ഹോംവർക്ക് ചെയ്തിട്ടു തന്നെയാണ് പുറപ്പാ‍ട് അല്ലേ?
അഭിനന്ദനങ്ങൾ

അരുണ്‍ കരിമുട്ടം said...

ഈ ശ്രമം അഭിനന്ദനം അര്‍ഹിക്കുന്നു.ഞാന്‍ അത് മനസ്സ് തുറന്ന് നേരുന്നു
ആശംസകള്‍

വികടശിരോമണി said...

എല്ലാവർക്കും നന്ദി.
ഹരീ,
തിരുത്തുകൾക്ക് നന്ദി.
ഫോട്ടോഷോപ്പിൽ വിവരമൊക്കെ കഷ്ടി.വൃത്തികേടായില്ലല്ലോ,ല്ലേ?ഹരി പറഞ്ഞതുപോലെ ചെയ്തു.ഇപ്പോൾ ശരിയായോ?
ഹെഡറിന്റെ ഇരുവശത്തും ആരൊക്കെയെന്ന് കൃത്യായി ആരും പറയാത്തതുകൊണ്ട് ഒരു ക്ലൂ:ഞാൻ നേരിട്ടുകണ്ട കഥകളിക്കാരിൽ എന്നും ഏറ്റവും കൂടുതൽ ആരാധിക്കുന്ന രണ്ടു പേരാണ് ഇരുവശത്തും:)
ഇനി പറയാമോ?
-----------
ഹരി ഭാസി പറഞ്ഞ വാചകം അതിന്റെ സെൻസിൽ മനസ്സിലാക്കി.നന്ദി.തെക്കും വടക്കും വഴക്കുകൂടാനല്ല ആ അഭിപ്രായമിട്ടത്.തെക്കുള്ള മിടുക്കരായ യുവനടന്മാർക്കു തന്നെയാണ് വടക്കും അവസരം ലഭിക്കുന്നത്,സംശയമില്ല.പക്ഷേ ഭാസിയെപ്പോലെ മികച്ച പലരുടേയും വേഷം തെക്കുള്ള പല നല്ല കളിപ്രേമികളും കണ്ടിട്ടുതന്നെയില്ല എന്നുപറഞ്ഞുകേൾക്കുമ്പോൾ വിഷമം തോന്നാറുണ്ട്.
നന്ദി.

Haree said...

ഹെഡര്‍ ഇമേജിന്റെ വിഡ്ത് അല്പം കൂടി കുറയ്ക്കൂന്നേ... ഇപ്പോള്‍ thauryathrikam.psd.jpg എന്ന ചിത്രത്തിന്റെ വീതി 730, അതൊരു 720 ആക്കുക. header-inner എന്ന div-നുള്ളില്‍ align='center' എന്നും നല്‍കുക. അപ്പോള്‍ ശരിയാവും.

ഇടതുവശത്തെ ആളെ തിരിച്ചറിഞ്ഞിട്ടുണ്ടല്ലോ പലരും! വലതുവശത്തെയാളെയല്ലേ പറയുവാനുള്ളൂ?
--

SunilKumar Elamkulam Muthukurussi said...

കത്തി, കീഴ്പ്പ്പടം. മറ്റേത് ഗോപിന്ന് ഞാനും പറഞ്ഞു.
ഇനിയും വെച്ച്‌ താമസിപ്പിച്ചാൽ പറ്റില്ല വേഗം പറയൂ.
-സു-

വികടശിരോമണി said...

ഹാവൂ!അവസാനം സുനിൽ തന്നെ പറഞ്ഞു.
രൌദ്രഭീമൻ-ഗോപി,കത്തി-കീഴ്പ്പടം.
ഒന്നുകൂടി പറയട്ടെ,80 വയസ്സിനു ശേഷമുണ്ടായ കീഴ്പ്പടത്തിന്റെ നരകാസുരനാണത്!ആ പ്രായത്തിൽ വേഷഭംഗി നോക്കൂ!
ഹരീ,
ചെയ്യാംട്ടോ.

എതിരന്‍ കതിരവന്‍ said...

കുറെ പുസ്തകങ്ങൾ കാണിച്ച് ഇത് ആരുടേതെന്നു പറയുക, കഥകളി വേഷം ആരുടേതെന്നു പറയുക.....ഒരു ട്രെൻഡ് ആയല്ലോ, വലഞ്ഞല്ലോ ദൈവമേ.
കണ്ണുകൾ മാത്രം കാണിച്ച് ഇത് ഏതു ബ്ലൊഗറുടേതെന്നു പായുക...എളുപ്പം തുടങ്ങാം. വി. ശി.യേയും ചാണക്യനേയും ഒഴിവാക്കും.

മനോജ് കുറൂര്‍ said...

നന്നായി. മറയില്ലാതെ ചോദിച്ചതും പറഞ്ഞതും. മേളത്തെക്കുറിച്ചു പറഞ്ഞതു ശ്രദ്ധിച്ചു. സന്താനഗോപാലത്തില്‍ സാധാരണ മൂന്നു കാലത്തില്‍ 8 എണ്ണുന്നതു കൂടാതെ ത്ര്യശ്രഗതിയിലും കുമാരന്‍ നായരാശാന്‍ എണ്ണുന്നതു കാണാം. മേളക്കാര്‍ക്ക് അത് ഒന്നു ശ്രദ്ധിച്ചാല്‍ കൂടാവുന്നതേയുള്ളൂ. അതു പോലെ അഷ്ടകലാശവും. ഒന്നു ശ്രദ്ധിച്ചാല്‍ മതി. എല്ലാ മേളക്കാര്‍ക്കും കൂടാന്‍ കഴിയാത്തത് ഒരു പരിധിവരെ പരിചയത്തിന്റെയും പ്രശ്നമാണ്. കാരണം ഇവ കുമാരന്‍‌നായരാശാന്റെ ശിഷ്യന്മാരില്‍ ഒതുങ്ങുന്നു. എന്നാല്‍ എന്റെ അറിവില്‍, ഒരു മേളക്കാരനേയും അരങ്ങില്‍ അപകടമാക്കാന്‍ ആശാന്‍ തുനിഞ്ഞിട്ടില്ല എന്നതും എടുത്തു പറയേണ്ടതുണ്ട്. പരിചയമില്ലാത്ത മേളക്കാരനാണെങ്കില്‍ പതിവുള്ളവയേ ആശാന്‍ എടുത്തിരുന്നുള്ളൂ.

കലാകാരന്മാരെ സംബന്ധിച്ച് തെക്കു-വടക്കു തര്‍ക്കം ഇനിയും കൊണ്ടുനടക്കുന്നത് അര്‍ത്ഥശൂന്യമാണ്. കാരണം അവ ഇന്നു ദേശാധിഷ്ഠിതമല്ല, സമ്പ്രദായാധിഷ്ഠിതമാണ്. കുമാരന്‍ നായര്‍, രാമന്‍‌കുട്ടി നായര്‍, ഗോപി, ശിവരാമന്‍ തുടങ്ങി പ്രാദേശികമായും ശൈലീപരമായും വടക്കുള്ളവര്‍ക്ക് തെക്കും അംഗീകാരമുണ്ടല്ലൊ. തെക്കുള്ള പല തിരക്കുള്ള വേഷക്കാര്‍ക്കും (പേരു പറയുന്നില്ല. കാരണം ലളിതം!) വടക്ക് അംഗീകാരമില്ല. അതും സ്വാഭാവികമാണ്. ശൈലിയില്‍ വടക്കനും ദേശത്തില്‍ തെക്കനുമായ മാര്‍ഗി വിജയകുമാറിനെപ്പോലുള്ളവര്‍ക്ക് കേരളം മുഴുവന്‍ അംഗീകാരമുണ്ടല്ലൊ. പറഞ്ഞുവന്നത് ആസ്വാദനശീലത്തിലുള്ള വ്യത്യാസത്തെക്കുറിച്ചാണ്. ഷണ്മുഖനെപ്പോലുള്ള നടന്മാര്‍ക്ക് ഈ അംഗീകാരം ലഭിക്കുന്നത് തെക്കും വടക്കുമുള്ള പൊതു ആസ്വാദകസമൂഹത്തിന് സ്വീകാര്യമായ ചില ഘടകങ്ങള്‍ അവരിലുണ്ടായതുകൊണ്ടാണ്. ഭാസിയെപ്പോലുള്ളവര്‍ക്ക് ഇതു ലഭിക്കാത്തതും സ്വാഭാവികം. അതു ഭാസി മോശം നടന്‍ ആയതുകൊണ്ടല്ല. ചില ‘ചെറിയ’ കാരണങ്ങള്‍‌കൊണ്ടാണ്. പക്ഷേ അതിനെ തിരുവിതാം‌കൂറില്‍ ജനിച്ച വടക്കന്‍ ചിട്ടക്കാരെ പരാമര്‍ശിക്കുന്ന തരത്തില്‍ ലളിതവത്ക്കരിക്കേണ്ടിയിരുന്നില്ല എന്നു തോന്നുന്നു; എന്റെയും സുഹൃത്തായ ഭാസിയുടെ വിഷമം മനസ്സിലാകുന്നുവെങ്കിലും. ഇതില്‍ ഹിഡണ്‍ അജണ്ടയൊന്നുമില്ല, ആസ്വാദനത്തിന്റെ ‍ ഊന്നലിലുള്ള വ്യത്യാസം മാത്രമാണ് കാരണം എന്നു മാത്രം പറയട്ടെ.(‘പൊതു’ എന്ന വാക്ക് പ്രധാനം. അപവാദങ്ങളുണ്ടാകാം. പക്ഷേ അത് കഥകളിസംഘാടനത്തെ നിര്‍ണയിക്കുന്ന തരത്തില്‍ പ്രബലമല്ല.)

ഈ ആസ്വാദനശീലവ്യത്യാസം മനസ്സിലാക്കാന്‍ തെക്കും വടക്കുമുള്ള ബ്ലോഗര്‍‌മാരുടെ പോസ്റ്റുകള്‍ മാത്രം നോക്കിയാല്‍ മതിയല്ലൊ.

ഉദ്ദേശ്യം വ്യക്തമായെന്നു കരുതുന്നു. വേണ്ടിവന്നാല്‍(മാത്രം) കൂടുതല്‍ വിശദീകരിക്കാം :)

പഴയ തെക്കുംകൂറും വടക്കുംകൂറും ചേര്‍ന്ന പില്‍ക്കാല തിരുവിതാംകൂര്‍ പ്രദേശകാരനായ എനിക്കിഷ്ടപ്പെട്ട നടനാണ് ഭാസി.(ഈ ‘ഞാനിന്റെ’ ആസ്വാദനശീലം മറ്റൊരു പ്രശ്നം-‘ഞാന്‍’ കേമനായതുകൊണ്ടല്ല, എല്ലാവര്‍ക്കും യോജിക്കാന്‍ കഴിയാത്ത ചിലതുണ്ടെന്ന് അനുഭവത്തില്‍നിന്നു തോന്നിയതുകൊണ്ടു മാത്രം)സദനം ഭാസിക്കും വികടശിരോമണിക്കും ആശംസകള്‍:)

വികടശിരോമണി said...

മനോജിന്റെ അഭിപ്രായങ്ങൾക്കു നന്ദി.
തിശ്രനടയിൽ കീഴ്പ്പടം ചെയ്യുന്ന എണ്ണൽ ഇല്ലാത്ത സന്താനഗോപാലം അരങ്ങുകളും സുലഭമായിരുന്നു,സംശയമില്ല.പക്ഷേ.ആശാൻ മേളക്കാരെ ഒരിക്കലും കുഴക്കിയിരുന്നില്ല എന്നത് അതിവായനയല്ലേ?പലപ്പോഴും മേളക്കാരുടെ അഹങ്കാരത്തിനുമേൽ അടിക്കാനുള്ള വടിയും ആയിരുന്നു,ആശാന് താളഗ്രാഹ്യം.
പൊതുവേതന്നെ,താളത്തിന്റെ ഇടകളിൽ മുദ്രകളെ വിന്യസിക്കുന്ന രീതി ആശാനുണ്ടായിരുന്നല്ലോ.പലയിടത്തും അതിനോട് ഞാൻ വിയോജിച്ചിട്ടുമുണ്ട്.ഈ ബ്ലോഗിൽ ആദ്യം ഞാനെഴുതിയ കീഴ്പ്പടം ലേഖനങ്ങളിൽ അതുകാണാം.
പക്ഷേ,ചിലയിടത്ത് അതിന് അസാധാരണമായ ഭംഗിയും വന്നിരുന്നു.
അഷ്ടകലാശത്തിന്റെ കാര്യത്തിൽ,എത്ര കേട്ടിട്ടും അതൊരു പൂർണ്ണശിൽ‌പ്പമായി തോന്നിക്കുന്നില്ല എന്നതാണ് എന്റെ അനുഭവം.
അതിന്റെ സൌന്ദര്യത്തെ ബഹുമാനിക്കാതെയല്ല ഇപ്പറഞ്ഞത്.മനോജിനത് മനസ്സിലായിക്കാണുമെന്ന് കരുതുന്നു.
ഭാസിയുടെ ‘ചെറിയ’ കാരണങ്ങൾക്കപ്പുറത്തുള്ള കഥകളിയെ കാണാൻ കണ്ണില്ലാതാവുന്നതിനർത്ഥം,കഥകളി കാണാനുള്ള കണ്ണു നഷ്ടമാകുന്നു എന്നു കൂടിയാണ്.
“ശൈലിയിൽ വടക്കൻ” എന്നൊക്കെ മാർഗി വിജയകുമാറിനെ തീർത്തുപറയാമോ?ആ സംബോധന മുദ്രയാണ് അദ്ദേഹത്തെ ഓർത്താൽ ആദ്യം എന്റെ ഓർമ്മയിൽ വരിക.അപ്പൊഴേ ചിരി വരും:)
ഭാസിയുടെ ലളിത കണ്ട് “വൃത്തികേട്” എന്നും,വിജയകുമാറിന്റെ ലളിത കണ്ട് “ഗംഭീരം” എന്നും പറയുന്നവരോട് രാജിയാവുകയേ നിവൃത്തിയുള്ളൂ.
ഞാനാരാണെന്ന ആഖ്യാനപ്രതിസന്ധിയോടെ,
വി.ശി.

മനോജ് കുറൂര്‍ said...

പ്രിയ വികടശിരോമണി, ആശാൻ മേളക്കാരെ ഒരിക്കലും കുഴക്കിയിരുന്നില്ല എന്നല്ല പറഞ്ഞത്. പരിചയമില്ലാത്ത മേളക്കാരാണെങ്കില്‍ സ്വന്തം അഷ്ടകലാശവും മറ്റും എടുക്കാറുണ്ടായിരുന്നില്ല എന്നുതന്നെയാണ്. സാധാരണ വടക്കന്‍ അഷ്ടകലാശംതന്നെ (ഘടനയില്‍ വ്യത്യാസമില്ലാതിരിക്കെത്തന്നെ ചുവടുകളുടെയും മുദ്രകളുടെയും സ്വന്തമായ ഊന്നല്‍‌വ്യത്യാസങ്ങളോടെ)എടുക്കുന്നത് എത്രയോ തവണ ഞാന്‍ (തീര്‍ച്ചയായും താങ്കളും) കണ്ടിട്ടുണ്ട്! ‘ത ത കിടതകിത’ എന്നു തുടങ്ങുന്ന എണ്ണം ക്രമമായി വിവിധ താളസ്ഥാനങ്ങളില്‍ തുടങ്ങി താളത്തിന്റെ ഇടകള്‍ ത്ര്യശ്രം, ഖണ്ഡം, മിശ്രം തുടങ്ങിയ ഗതിഭേദങ്ങള്‍കൊണ്ടു പൂരിപ്പിക്കുകയാണ് ആശാന്റെ സ്വന്തം അഷ്ടകലാശത്തിന്റെ രീതി. കലാമണ്ഡലത്തിലും കോട്ടക്കലും അതു മേളക്കാരെ പഠിപ്പിച്ചു തുടങ്ങുകയാണെങ്കില്‍ അവര്‍ക്ക് ഒപ്പം ചേരുന്നതിന് അധികം പ്രയാസം വരില്ല. പറഞ്ഞുവന്നത്, ആശാന്‍ മേളക്കാരെ കുഴക്കിയിരുന്നത് ഇത്തരത്തില്‍ സ്വന്തമായ കണക്കുകള്‍കൊണ്ടല്ല; അതിലും പ്രധാനമായ മറ്റു ചില കാര്യങ്ങള്‍കൊണ്ടാണ്. സ്വന്തമായ ആട്ടങ്ങള്‍, അതിനിടയ്ക്കുതന്നെ മുദ്രാവിന്യാസത്തിലുള്ള സ്വന്തം രീതികള്‍ എന്നിവയൊക്കെ അതില്‍പ്പെടും. ആട്ടം പരിചയമില്ലെങ്കില്‍ അതിന്റെ ക്രമവും താള-കാലവിന്യാസവും കൊട്ടിലുള്ള ഊന്നല്‍ഭേദങ്ങളുമറിയാതെ മേളക്കാരന്‍ കുഴങ്ങുകയും ചെയ്യും. കൃഷ്ണന്‍‌കുട്ടി പൊതുവാളാശാന്‍‌തന്നെ കെ. ആര്‍. കുമാരന്‍ നായരുടെ വേഷത്തിനു കൊട്ടാനുള്ള ബുദ്ധിമുട്ടിനെപ്പറ്റി കുമാരന്‍ നായരാശാന്റെ രണ്ടാം വരവിനു മുന്‍പുതന്നെ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. പക്ഷേ അത് നല്ല താളബോധമുള്ള ഒരു നാലാം വര്‍ഷ ചെണ്ടവിദ്യാര്‍ത്ഥിക്കു പഠിച്ചെടുക്കാവുന്ന ഇത്തരം കാര്യങ്ങളിലാണെന്നു തോന്നുന്നില്ല. കണക്കുകള്‍ പഠിച്ചെടുക്കാം. അതു ‘മേളക്കാരുടെ അഹങ്കാരം തീര്‍ക്കാനുള്ള’ പദ്ധതിയായി കാണാനാവുമോ എന്നറിയില്ല. കാരണം മേളക്കാരന്‍ സ്വന്തമായുണ്ടാക്കിയ ഒരു കലാശം പെട്ടെന്ന് അരങ്ങത്തു കൊട്ടിയാല്‍ അതിനനുസരിച്ച് വേഷക്കാരനും കൂടാനാവില്ലല്ലൊ. (അങ്ങനെ മേളക്കാര്‍ ‘അഹങ്കാരം’ കാണിക്കാതിരിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കാം)ഏതു സമയത്തും സംഭവിക്കാവുന്ന അപ്രതീക്ഷിതമായ ആട്ടങ്ങളും അവയുടെ അവതരണരീതിയുമാണ് മേളക്കാരെ കുഴക്കാവുന്നത്. അപ്രതീക്ഷിതമായ മനോധര്‍മങ്ങള്‍ക്ക് എങ്ങനെ കൂടുമെന്നതാണു പ്രശ്നം. ഇതില്‍ക്കൂടുതല്‍ എനിക്കു വിശദീകരിക്കാനാവുന്നില്ല.

‘ഭാസിയുടെ ‘ചെറിയ’ കാരണങ്ങൾക്കപ്പുറത്തുള്ള കഥകളിയെ കാണാൻ കണ്ണില്ലാതാവുന്നതിനർത്ഥം,കഥകളി കാണാനുള്ള കണ്ണു നഷ്ടമാകുന്നു എന്നു കൂടിയാണ്.’ ഇതുതന്നെയാണു സര്‍, ഞാനും പറയാന്‍ ശ്രമിച്ചത്. ഓരോ പ്രദേശത്തുമുള്ള ആസ്വാദകര്‍ക്കു ‘പൊതുവേ’ ഇഷ്ടപ്പെടുന്ന കഥകളിയുണ്ട്. (താല്പര്യങ്ങള്‍ കളിനടത്തിപ്പില്‍ പ്രതിഫലിക്കുന്നതു നോക്കിയാണ് പൊതുവേ എന്നു പറഞ്ഞത്. വൈയക്തികമായ ഇഷ്ടാനിഷ്ടങ്ങളില്‍ അപവാദങ്ങളുണ്ടാകാം.)പട്ടിക്കാന്തൊടിയില്‍ ഞാനിഷ്ടപ്പെടുന്ന പ്രത്യേകതളാണ് പന്മനയ്ക്ക് ഇഷ്ടക്കേടുണ്ടാക്കുന്നത്. പന്മന കാണുന്നതും ഞാന്‍ കാണുന്നതും കഥകളിയാണല്ലൊ. (ആണോ?) കൃഷ്ണന്‍ നായരില്‍ ശ്രീകൃഷ്ണപുരംകാര്‍ കാണുന്ന ദോഷങ്ങള്‍ കൊല്ലത്തു പ്രശ്നമാകണമെന്നില്ല. മാങ്കുളത്തിന് തിരുവിതാംകൂറുകാര്‍ കണ്ട ഗുണങ്ങള്‍ കോട്ടക്കലില്‍ സ്വീകാര്യമാകണമെന്നുമില്ല. ഗോപിയാശാന്റെ കേളികേട്ട സുഭദ്രാഹരണം അര്‍ജുനന്‍പോലും കോട്ടയത്ത് ഒന്നവതരിപ്പിക്കാന്‍ സംഘാടകരെ പ്രേരിപ്പിച്ചു പരാജയപ്പെട്ടു എന്നു പറഞ്ഞാല്‍ മനസ്സിലാകുമെന്നു കരുതുന്നു. താങ്കള്‍ക്കോ എനിക്കോ ‘കഥകളി’യായി തോന്നുന്നത് ‘പൊതു’വായി സ്വീകരിക്കപ്പെടണമെന്നില്ല എന്നര്‍ത്ഥം.

മാര്‍ഗി വിജയകുമാറിനെ ശൈലിയില്‍ വടക്കന്‍ എന്നു പറഞ്ഞത് അദ്ദേഹം അഭ്യസിച്ചതും അവതരിപ്പിക്കുന്നതും പൊതുവേ വടക്കന്‍ സമ്പ്രദായമാണ് എന്നതുകൊണ്ടാണ്. ചില പദങ്ങളുടെ കാലപ്രമാണം(ഉദാ: പാണ്ഡവന്റെ രൂപം- കാലകേയവധം ഉര്‍വശി)തുടങ്ങി കലാശങ്ങള്‍, ഇരട്ടികള്‍ എന്നിവയുടെ ‘കണക്കി’ല്‍വരെ അതു കല്ലുവഴി സമ്പ്രദായത്തെ പൊതുവേ പിന്‍പറ്റുന്നു. ചില മുദ്രകളുടെ വിന്യാസം പോലുള്ള വൈയക്തികമായ സൂക്ഷ്മഭേദങ്ങള്‍ പരിഗണിച്ചാല്‍ ഇന്നത്തെ കല്ലുവഴിച്ചിട്ടക്കാരായ പ്രധാനനടന്മാരില്‍ത്തന്നെ പലരും ഏതു സമ്പ്രദായമാണെന്ന് (ഓരോരുത്തരുടെയും പേരു പറയുന്നില്ല. താങ്കള്‍ക്കും അറിയാമല്ലൊ!)കണ്ടുപിടിക്കാനായെന്നു വരില്ല. ഉദാഹരണങ്ങള്‍ മുട്ടിനില്‍ക്കുന്നു. ഒന്നുകൂടി ചോദ്യം ചെയ്താല്‍ ഞാന്‍ ഏറ്റു പറഞ്ഞേക്കും!
(ഒരു കാര്യം കൂടി: ഞാന്‍ പറയുന്നതിന്റെ ‘ടോണ്‍’ വ്യക്തമാകാത്തത് എന്റെ എഴുത്തിന്റെ പരിമിതിയാണ്. ക്ഷമിക്കുമോ? :) )

വികടശിരോമണി said...

പ്രിയ മനോജ്,
എനിക്ക് താങ്കളുടെ ടോൺ മനസ്സിലാവുന്നില്ല എന്ന തോന്നൽ വേണ്ട.പിന്നെ,ആർക്കും ആരുടേയും ടോൺ പൂർണ്ണമായി മനസ്സിലായിട്ടില്ലല്ലോ.മനോജ് എഴുതിയ പോലെ,പറയാൻ തുടങ്ങിയാൽ പറഞ്ഞു തുലക്കണം.:)
കീഴ്പ്പടം ആശാന്റെ ഒരു സ്തുതിപാഠകനല്ല ഞാൻ.അദ്ദേഹം മേളക്കാരുടെ അഹങ്കാരത്തെതീർക്കാൻ താളഗ്രാഹ്യമുപയോഗിച്ചു എന്നത് ഒരു യോഗ്യതയായിട്ടല്ല ഞാൻ പറഞ്ഞതും.ഏതു ഘടകമായാലും മത്സരബുദ്ധി(അനാരോഗ്യകരമായ) കഥകളിക്കു ഗുണം ചെയ്യുമെന്ന് എനിക്കഭിപ്രായമില്ല.
മനോജ് പറഞ്ഞ ഒരു പോയന്റ് അതിശ്രദ്ധേയമാണ്,നൃത്താംശങ്ങളിലും ആട്ടങ്ങളിലും മുദ്രാവിന്യാസത്തിലുമുള്ള ഊന്നലുകളുടെ വ്യത്യാസമായിരുന്നു മേളക്കാർക്ക് കൂടുതൽ ശ്രമകരം.അതിനെന്റെ ക്ലാപ്പ്!
പിന്നെ, കഥകളി ഓരോരുത്തർക്കും അവർക്കിഷ്ടമുള്ള വിധത്തിൽ കാണാം.പന്മനക്കും അതിനുള്ള സ്വാതന്ത്ര്യമുണ്ട്.അദ്ദേഹത്തോട് നാം കോട്ടയം കഥ കാണാൻ പഠിച്ചുവരൂ എന്നു പറയുന്നത് അർത്ഥശൂന്യമാണ്.എനിക്കദ്ദേഹത്തോട് ഉള്ള വിയോജിപ്പ്,ഭാഷാപാണ്ഡിത്യം വെച്ച് തീയറ്ററിനെ അളക്കാൻ ശ്രമിച്ചതിലാണ്.ഉണ്ണായി കാളിദാസനേക്കാളും വലിയ കവിയാണെന്ന് അദ്ദേഹത്തിനു പറയാം,അതു സാഹിത്യകാരന്മാരുടെ(തീർച്ചയായും മനോജിന്റെയും)കാര്യം.പക്ഷേ കല്ലുവഴിച്ചിട്ട കടലിലെറിയാൻ പറയുമ്പോൾ അതിന് കല്ലുവഴിച്ചിട്ടയെപ്പറ്റി വല്ലതും അറിയണം.അത്രെയുള്ളൂ എനിക്ക്.(ഇനി ആ വിഷയത്തിലേക്കില്ല.ജീർണ്ണവസ്ത്രങ്ങൾ)
പാണ്ഡവന്റെ രൂപത്തെപ്പറ്റി പറഞ്ഞല്ലോ,അത് കല്ലുവഴിക്കളരിയുടെ മാർഗത്തിലാണ് വിജയകുമാർ ചെയ്യുന്നത്,സംശയമില്ല.ഞാൻ പറഞ്ഞത്,മുദ്രകളുടെ ഭേദം മാത്രമല്ല,അവയുടെ ഊന്നൽ,വിന്യാസക്രമം,അതു കൊണ്ട് സൃഷ്ടിക്കപ്പെടുന്ന ഒരുതരം സ്റ്റുപ്പിഡിറ്റി റൊമാന്റിസം….(ഞാൻ പറയുന്ന ടോൺ വ്യക്തമാകുന്നുണ്ടോ എന്ന് ഇപ്പോൾ എനിക്കും സംശയം:)
ഉദാഹരണത്തിന് ആ ഇരട്ടിയുടെ അവസാനം,മൂന്നാംകാലത്തിൽ-“അയി സഖി” കഴിഞ്ഞ് കുമ്മി അടിച്ച് കലാശിക്കുമ്പോൾ,വിജയകുമാർ ചെയ്യുന്ന ഒരു പോസുണ്ട്!എനിക്കത് രുചിക്കുന്നില്ല.രുചിക്കുന്നവരുണ്ടാകാം,അവരതുകണ്ടോട്ടെ,സ്തുതിച്ചോട്ടെ,ഞാനെതിരല്ല.
സംശയമില്ല,ഈ കല്ലുവഴിക്കാർ എന്നൂറ്റം കൊള്ളുന്ന പലരും എന്താണുചെയ്യുന്നത് എന്ന് മനസ്സിലാവാറേയില്ല.മനോജ് പറഞ്ഞില്ലെങ്കിലും പേരുകൾ ഊഹിക്കാം:)
ഗോപിയാശാന്റെ സുഭദ്രാഹരണം അർജ്ജുനൻ അംഗീകരിക്കാത്ത കഥകളിസംഘാടകരോട് എനിക്കൊന്നും സംവദിക്കാനില്ല.
പക്ഷേ,മനോജ്,നാമീ പറയുന്നതിലെവിടെയോ പുനരുത്ഥാനവാദത്തിന്റെ കളിയുണ്ട്.ഒരു മെലിഞ്ഞ വരമ്പാണിത്.അങ്ങോട്ടുവീണാൽ പന്മന പറയുന്ന രസാഭിനയപ്രധാന(?)മായ(എന്താണാ വാക്കിന് അദ്ദേഹം നൽകുന്ന അർത്ഥം?:)അഭിനയം,ഇങ്ങോട്ടുവീണാൽ കടുത്ത ലാവണ്യവാദം.ഈ വരമ്പത്തുകൂടിയുള്ള നടത്തം അത്യന്തം ദുഷ്കരമാണ്.
മനോജ് എഴുതിയ പോലെ,ഇളകുന്ന വണ്ടി അപ്പുവത്തുള്ളതോ ഞാനിരിക്കുന്നതോ എന്ന് എനിക്കു സംശയമാകുന്നു.
ഹാവൂ!ഇപ്പോൾ മനോജെഴുതിയതിനേക്കാളും എന്റെ ‘ടോൺ’ അവ്യക്തമായെന്നു തോന്നുന്നു:)

മനോജ് കുറൂര്‍ said...

പ്രിയ വി.ശി., തമ്മില്‍ പറഞ്ഞു വന്നതൊക്കെ ഏകദേശം ഒന്നുതന്നെയായതുകൊണ്ട് ഇനി നിര്‍ത്താം. ല്ലേ? ഇതില്‍ ഇടപെടണമെന്നു തോന്നിയതുതന്നെ ഒരുതരം തെക്കന്‍-വടക്കന്‍ മൌലികവാദം ചില കമന്റുകളില്‍ കണ്ടതുകൊണ്ടാണ്. എത്രയോ കാലമായി കഥകളിചര്‍ച്ചകളില്‍ കേട്ടു തഴമ്പിച്ചതാണത്. ഭാസിയുടെ അവസാനവാചകം അതിനെ ബലപ്പെടുത്തുമോ എന്നു സംശയം തോന്നി. കലാസങ്കല്പങ്ങളും സംസ്കാരികപരിസരങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള സംവാദമായാല്‍ കൂടുതല്‍ നന്നാവുമെന്നും വിചാരിച്ചു. അത്തരത്തില്‍ താങ്കള്‍ പറഞ്ഞ സൌന്ദര്യശാസ്ത്രമാത്രമായ വിലയിരുത്തലുകളെ മറികടക്കാമെന്നുതന്നെയാണ് എന്റെ വിശ്വാസം. ഏതായാലും എവിടെയെങ്കിലുമൊക്കെ തുടരാം :)
നമ്മള്‍ നേരിട്ടറിയുമെന്ന് ശരിക്കറിയാം. എന്നാലും ഈ പേരിലൊളിച്ചിരിക്കുന്ന ഇപ്പോഴും ആരെന്നറിയാത്ത സുഹൃത്തിനോട് സംസാരിക്കാന്‍ മറ്റൊരു ത്രില്‍! കാണാം. പുതിയ പോസ്റ്റൂകള്‍ ഇടൂ! വൈദ്യുതി പ്രസരിക്കട്ടെ!

Haree said...

മനോജ് ചേട്ടന്‍ പറയുന്നതിന്റെ ടോണ്‍ മനസിലായി. :-) തെക്കു പ്രദേശത്ത് താമസിക്കുന്ന കലാകാരന്മാരെ വടക്ക് കളിക്ക് വിളിക്കുന്നുണ്ടെങ്കില്‍, അവരില്‍ വടക്കുള്ളവര്‍ക്ക് താത്പര്യമുള്ള ഘടകങ്ങളും ഉള്ളതുകൊണ്ടാണ് എന്നാണല്ലോ പറഞ്ഞത്, അല്ലേ? ശരി തന്നെ. എന്നാല്‍ ഇപ്പോള്‍ തന്നെ സദനം ഭാസിയില്‍ എനിക്ക് താത്പര്യമുള്ള ഘടകങ്ങള്‍, എനിക്ക് ആസ്വാദ്യമായ കഥകളിയുണ്ടോ എന്നറിയണമെങ്കില്‍ ഞാനദ്ദേഹത്തിന്റെ വേഷം കാണണമല്ലോ, അല്ലേ? അതിനുള്ള അവസരം എനിക്ക് ഇവിടങ്ങളില്‍ എവിടെയും ഉണ്ടായിട്ടില്ല. ഇവിടങ്ങളിലെ എല്ലാ സംഘാടകരും ഇവരുടെയൊക്കെ കളി കണ്ട്, അതില്‍ ഇവിടുള്ളവര്‍ക്ക് താത്പര്യമുള്ളതൊന്നുമില്ല എന്നു മനസിലാക്കിയാണ് ഇവര്‍ക്ക് അവസരം നല്‍കാതിരിക്കുന്നത് എന്നും കരുതുക വയ്യ. ചില പ്രധാനകളികളിലെങ്കിലും വടക്കുള്ള കലാകാരന്മാരില്‍ ചിലരെ പങ്കെടുപ്പിച്ചിരുന്നെങ്കില്‍ വളരെ നന്നായിരുന്നു. ഒരുപക്ഷെ അങ്ങിനെ തന്നെയാവില്ലേ കലാമണ്ഡലം ഗോപിയും, രാമന്‍‌കുട്ടി നായരാശാനുമൊക്കെ തുടങ്ങിയത്? ഇവിടുള്ളവര്‍ അവരെ ഇവിടെ ആദ്യമൊക്കെ കൊണ്ടുവരുവാന്‍ താത്പര്യം കാണിച്ചതുകൊണ്ട് അവരെ ഇവിടുള്ളവരും അറിഞ്ഞു, അംഗീകരിച്ചു. ഇവിടുന്ന അങ്ങോട്ടു പോയി വിജയിച്ചവരുടെ കാര്യവും അപ്രകാരം തന്നെ. ഒരു തുടക്കം എല്ലാവര്‍ക്കും ആവശ്യമാണ്.

@ വികടശിരോമണി,
“ആ സംബോധന മുദ്രയാണ് അദ്ദേഹത്തെ ഓര്‍ത്താല്‍ ആദ്യം എന്റെ ഓര്‍മ്മയില്‍ വരിക.അപ്പൊഴേ ചിരി വരും:)” - അപ്പോഴേ ചിരി വരും എന്നത് പരിഹസിച്ചതാണല്ലോ; എന്താണ് ആ മുദ്രയുടെ കുഴപ്പം? മുദ്രയിലാണോ കുഴപ്പം, അതോ മുദ്രാവതരണത്തിലാണോ?
--

Anonymous said...

At last there's some real discussion here. Thanks

Anonymous said...

At last there's some real discussion here. Thanks

Anonymous said...

At last there's some real discussion here. Thanks

വികടശിരോമണി said...

മനോജ്,
“ആരെന്നറിയേണ്ടാ കേളൊരു മാനവൻ...”:):)
ഒറ്റ അഭിപ്രായത്തിൽ ഒരു ഉടക്ക്:
“നല്ല താളബോധമുള്ള ഒരു നാലാം വർഷ ചെണ്ടവിദ്യാർത്ഥിക്ക്...”
കാര്യം ശരിയാണ്,നല്ല താളബോധവും ശ്രദ്ധയുമുണ്ടെങ്കിൽ കീഴ്പ്പടത്തിന്റെ അഷ്ടകലാശം കൊട്ടാവുന്നതേയുള്ളൂ.പക്ഷേ,എത്ര പേർക്ക് നിലവിലതു കഴിയുന്നുണ്ട്?കേരളത്തിലെ പ്രാമാണികരായ മേളക്കാർ വൈമുഖ്യം കാണിക്കുന്നത് പലതവണ കണ്ടിട്ടും അറിഞ്ഞിട്ടുമുണ്ട്.പലരും കൊട്ടി അബദ്ധാവുന്നത് കണ്ടിട്ടുമുണ്ട്.വർഷങ്ങളോളം സദനത്തിൽ നിന്ന് കൊട്ടിയവർ വരെ അതിലുൾപ്പെടും.
ഹരീ,
അയ്യോ! അതിൽ പിടിക്കാനാ ഭാവം?:)
കഥകളിയിലെ മുദ്രകൾക്ക് നിയതമായ ക്ഷേത്രമുണ്ട്.ആ ക്ഷേത്രശുദ്ധിയിലാണ് അവയുടെ സൌന്ദര്യമിരിക്കുന്നത്.അവയെ ലംഘിക്കുന്നവരെ ഏതു കളരിയിലായാലും നമുക്കുകാണാം.ചിലർ മുദ്രാഭാഷയുടെ സ്വഭാവത്തെ പുനർനിർണ്ണയിച്ച് കൂടുതൽ ലാവണ്യാത്മകവും,വൈയക്തികവുമായ ഒരു ശൈലി നിർമ്മിച്ചെടുക്കുന്നു.ഉദാ:ഗോപിയാശാൻ.
അപ്പോൾ മുദ്രാഭാഷ കഥകളിനടന്റെ ദർശനത്തിന്റെ കൂടി പ്രഖ്യാപനമാകുന്നു.വിജയകുമാറിന്റെ സംബോധനാമുദ്രയുടെ രൂപം,അദ്ദേഹത്തിന്റെ വേഷങ്ങളിൽ പൊതുവേ കാണുന്ന ദർശനത്തെ പ്രതിനിധീകരിക്കുനതു കൊണ്ടാണ് അതു പറഞ്ഞത്;“മനോജ് ചേട്ടന്”വ്യക്തമായി അതുമനസ്സിലായി എന്നെനിക്കുറപ്പുണ്ട്:)

Anonymous said...

Oh ! Kumaran Nair was not much familier in south. His arrival to south only after 83. Like Bhasi can come up to south later.
Kalamandalam Gopi is sugesting Margi's name for his female roles. If Gopi is recomending Bhasi's name for his female roles, when ever Margi is engaged with another kali, really you will become very famous in south.
(Vinu,poojappura)

Anonymous said...

Kallam parayathe Bhasiyanna. Ningal Drisyavdiyil vannittille. Eranakulathu vannittille, athellan Trichurinu thekka anna.
chummathangu thekkottu varanokkumo ? chila technic ellam irakkanam. kayyil charakku vechirunnal mathram mathiyo? budhi prayogikkanam.

Haree said...

:-)
ഈ പറഞ്ഞതൊക്കെ ശരി. എന്നാലും, ചിരിക്കുവാനെന്താണെന്ന് മനസിലായില്ല! അപ്പോള്‍ വേറൊരു സംശയം, എന്താണ് വിജയകുമാറിന്റെ ദര്‍ശനം? ഒരു കലാകാരന്റെ ദര്‍ശനം (അത് കലാദര്‍ശനമോ, കഥാപാത്രദര്‍ശനമോ?) അതെങ്ങിനെ മുദ്രാവതരണ ശൈലിയുമായി ബന്ധപ്പെട്ടിരിക്കുന്നു? (പുതിയൊരു പോസ്റ്റായാലും മതി... ഇതിപ്പോള്‍ ഇവിടെ ഓഫായാലോ? (-:)

അദ്ദേഹം അരങ്ങില്‍ പ്രവര്‍ത്തിക്കുന്ന കലാകാരനാണ്, ഇതൊക്കെ എളുപ്പം മനസിലാവും; പക്ഷെ, ഞാനങ്ങിനെയല്ലല്ലോ... അതുകൊണ്ട് വിശദമായി പറഞ്ഞു തരൂ... :-)
--

Dr. T. S. Madhavankutty said...

വളരെ നല്ല അഭിമുഖം. പറയാതെ വയ്യ.
മനോജും വികടശിരോമണിയും തമ്മിൽ നടത്തിയ ചർച്ച അതീവ ശ്രദ്ധയോടെ ഉൾക്കൊണ്ടു. ഞാനൊന്ന് ഇടപെടട്ടെ. അരങ്ങത്ത് പെരുമ്മാറുൻപോൾ വേഷ്ക്കാരന്ന് കൊട്ടുകാരുമായും പാട്ടുകാരുമായും സമാനഹ്ര്ദയത്ത്വം ഉണ്ടാകുന്നത് ഏറ്റവും അഭികാമ്യം ത്ന്നെ. സംശയമില്ല. കുട്ടിത്രയങ്ങളെ ഓർക്കുമല്ലൊ?. എന്നൽ പലപ്പോഴും ഈ അവസ്ഥ ഇന്നത്തെ അരങ്ങുകളിൽ നഷ്ടമാകുന്നു എന്നതൺ പരമാർത്ഥം. ഒരേ സ്ഥപനത്തിലെ അംഗങ്ങൾ തന്നെ ഇങ്ങനെ പെരുമാരുന്നത് കാണാം.
തിരിഞ്ഞുനോക്കാത്ത ആശാനാൺ കിഴ്പടം ഏന്നത് പ്രത്യേകം എറ്റുത്തു പെറയേണ്ടിയിരിയ്ക്കുന്നു.

മനോജ് കുറൂര്‍ said...

:) വി.ശി...വിടാന്‍ ഭാവമില്ല. ല്ലേ? നാലാം വര്‍ഷ ചെണ്ട വിദ്യാര്‍ത്ഥിയെന്നു പറഞ്ഞത് കഥകളിയെന്ന രംഗകലയുടെതന്നെ എല്ലാ അടിസ്ഥാനസങ്കേതങ്ങളും പഠിച്ച് ചൊല്ലിയാട്ടത്തിനു കൂടിക്കൊണ്ടിരിക്കുന്ന ‘ഐഡിയല്‍’ വിദ്യാര്‍ത്ഥിയെക്കുറിച്ചാണ്. കീഴ്പ്പടം ആശാന്റെ അഷ്ടകലാശത്തിനു വ്യക്തവും കൃത്യവുമായ കണക്കുകള്‍ ഉള്ളതുകൊണ്ട് അതു പഠിക്കാന്‍ ഒരു നല്ല വിദ്യാര്‍ത്ഥിക്ക് ബുദ്ധിമുട്ടുണ്ടാവില്ല എന്നാണു പറഞ്ഞത്. പിന്നെ അരങ്ങത്തെ കാര്യം! അയ്യോ... പറയിക്കരുതേ. പ്രമുഖമായ ഒരു കലാസ്ഥാപനത്തില്‍ അധ്യാപകനായിരുന്ന ഒരു ഗായകന്‍ പുറപ്പാടുപോലും മറന്നുപോകുന്നതു കാണാറില്ലേ, ഇപ്പോഴും? സദനത്തില്‍ പഠിക്കാത്ത കലാമണ്ഡലം ഉണ്ണികൃഷ്ണന്‍ ഇതേ അഷ്ടകലാശം വൃത്തിയായി കൊട്ടുന്നതും കണ്ടിട്ടുണ്ട്. കൃത്യമായ കണക്കുകള്‍ ഉള്ളത് മിടുക്കനായ വിദ്യാര്‍ത്ഥിക്കു പഠിക്കാം... ബാക്കി‍ ആവര്‍ത്തിക്കുന്നില്ല.
(അതെ. ആഖ്യാനപ്രതിസന്ധി വേണ്ട :)
അറിയണമെങ്കില്‍...ഈസിയല്ലേ? :)അപ്പോള്‍ ത്രില്ലില്ലാതാവില്ലേ?

ഹരീ, തെളിച്ചുതന്നെ പറയാം. ഭാസിയെപ്പോലുള്ളവര്‍ക്ക് തെക്കുള്ള കളികള്‍ക്കു കഴിയുന്നത്ര പങ്കെടുക്കാനുള്ള സാഹചര്യങ്ങള്‍ ഉണ്ടാവണം. പക്ഷേ ‘പൊതുവേ’‘ഇവിടെ’യുള്ള (എല്ലാവരുടെയുമല്ല) കഥകളിസംഘാടകരുടെയും കുറേ ആസ്വാദകപണ്ഡിതന്മാരുടെയും സെന്‍സിബിലിറ്റിയില്‍ എനിക്ക് അമ്പരപ്പു തോന്നാറുണ്ട്. അതിനോടു വിയോജിക്കുന്നതിനു പകരം അതിനു സാംസ്കാരികമോ സൌന്ദര്യശാത്രപരമോ ആയ കാരണങ്ങളുണ്ടോ എന്ന് അന്വേഷിക്കാനാണു കൂടുതല്‍ താല്പര്യം. അതുകൊണ്ട് കുറച്ചു വളച്ചുകെട്ടിയെന്നു മാത്രം.:)

ഈ കമന്റെഴുതും‌മുന്‍പേ കണ്ട മറ്റൊരു സാന്നിധ്യത്തിന്റെ ത്രില്‍ അവസാനത്തേക്കു വച്ചതാണ്. മാധവന്‍‌കുട്ടിയേട്ടാ. അങ്ങനെ കമന്റിട്ടു സൂത്രത്തില്‍ പോവണ്ടാ. ഒരു ബ്ലോഗുതന്നെ തുടങ്ങൂ :)
അതെ. തിരിഞ്ഞുനോക്കാത്ത കീഴ്പടം. അരങ്ങില്‍ മറ്റുള്ളവരെ മന:പൂര്‍വം അപകടമാക്കാതെതന്നെ, അവരുടെ നിരന്തര ശ്രദ്ധയാവശ്യപ്പെടുന്ന ആ രീതിക്ക് കല മാത്രമല്ല, ഒരു നിലയുമുണ്ട്. കുട്ടിത്രയത്തിന്റെ, പലപ്പോഴും മത്സരാധിഷ്ഠിതമായ, സഹവര്‍ത്തിത്വത്തിന്റെ സ്വഭാവവും ‘പൊതുവേ’ അതുതന്നെ. മട്ടന്നൂരും മക്കളും തമ്മിലുള്ളതുപോലെ പൂര്‍ണമായ പരസ്പരധാരണയിലുള്ള സഹവര്‍ത്തിത്വത്തെക്കാ‍ള്‍ (അവരുടെ വൈയക്തികമായ കഴിവുകളെക്കുറിച്ചാണെന്നു ദയവായി ധരിക്കരുതേ!), കൃഷ്ണന്‍‌കുട്ടി പൊതുവാളും കുട്ടന്‍‌മാരാരും തമ്മിലുള്ളതുപോലെ പരസ്പരബഹുമാനവും മത്സരവും കലയും ഒരുമിക്കുന്ന സഹവര്‍ത്തിത്വമാണല്ലോ അരങ്ങിന്റെ ഹരം :)അതു മിസ്സ് ചെയ്യുന്നുണ്ട്. സംശയമില്ല.

വികടശിരോമണി said...

വലിയ സന്തോഷം തോന്നുന്നു,മനോജും ഡോ.മാധവൻ കുട്ടിയും പോലുള്ളവർ വന്ന് ഈ ബ്ലോഗിനേയും ചർച്ചയേയും സമ്പന്നമാക്കിയപ്പോൾ.
മനോജ്,
ത്രിൽ വെറുതേ ഇല്ലാതാക്കുന്നില്ല.:)
മാധവൻ‌കുട്ടിയേട്ടൻ തുടങ്ങിയ ബ്ലോഗ് കണ്ടില്ലേ?
സൌന്ദര്യശാസ്ത്രപരവും,സാംസ്കാരികവും,ചരിത്രപരവുമായ നിരീക്ഷണങ്ങൾ നമ്മുടെ കലാവിമർശനത്തിൽ(അങ്ങിനെയൊന്ന് ഉണ്ടെന്നു പറയാമോ?)വളരെ പരിമിതമാണ്.അത്തരത്തിൽ ഗൌരവമായ പഠനങ്ങൾ ഉണ്ടാകേണ്ടിയിരിക്കുന്നു.
(കുത്തും,കോമയുമൊക്കെ നിർമ്മിക്കുന്നതിനിടയ്ക്ക്,അതിനും സമയം കണ്ടെത്തിയാൽ ഉപകാരം:):)
പ്രിയ ഡോക്ടർ,
അങ്ങുപറഞ്ഞത് ശരിയാണ്.പരസ്പരധാരണ കുറയുകയാണ്.മനോജ് പറഞ്ഞപോലെ,നൈസർഗികമായ സമവായം അപൂർവ്വമാവുന്നു.ഒരു പ്രധാനപ്രശ്നം,അനാവശ്യമായ മത്സരബുദ്ധിയാണെന്നു തോന്നുന്നു.പലരും അരങ്ങിൽ കയറുന്നത് തന്നെ ഒപ്പമുള്ള കലാകാരനെ എങ്ങനെ ഇടിച്ചുതാഴ്ത്താം എന്ന ആലോചനയോടെയാണെന്നു തോന്നാറുണ്ട്.സ്വന്തം വേഷം/വാദനം/സംഗീതം നന്നാവണം എന്നതാണല്ലോ നോട്ടം;അല്ലാതെ കഥകളി നന്നാവണം എന്നല്ലല്ലോ….അധികം പറയുന്നില്ല.
ഹരീ,
ഹരീ പറഞ്ഞതു തന്നെ കാര്യം.ഇവിടെ ഒതുങ്ങുന്ന വിഷയമല്ല അത്.മുദ്രാഭാഷയുടെ കാര്യം ഒരു പോസ്റ്റാക്കാൻ ശ്രമിക്കാം.ഞാൻ ചിരിച്ചതിനർത്ഥമായി വിജയകുമാറിന്റെ വേഷങ്ങളോടെല്ലാം ഞാൻ എതിരാണ് എന്നു ധരിക്കരുതേ…ആ ശൈലി മുന്നോട്ടുവെക്കുന്ന കഥകളിദർശനത്തോട് ആണ് എനിക്ക് യോജിപ്പില്ലാത്തത്.
നന്ദി.

SunilKumar Elamkulam Muthukurussi said...

ഈ വി.ശിയും മനോജും എതിരനുമൊക്കെ സിദ്ധാന്തവൽക്കരിച്ച് മനുഷ്യനെ കുഴക്കും.

വിജയകുമാറിന്റെ മുദ്രകൾക്കുമാത്രല്ല, ശിവരാമന്റെ ശേഷമുള്ള അറിയപ്പെടുന്ന എല്ലാ സ്ത്രീവേഷക്കാരും ഇത്തരം സ്റ്റൈലിൽ അല്ലേ മുദ്ര കാണിക്കുന്നത്? പകുതിയേ കാണിക്കുകതന്നെ ഉള്ളൂ പലപ്പോഴും. അത് മുന്നോട്ട് വെക്കുന്ന ദർശനം..“കുന്തം”. :):):)നേരാം വണ്ണ പറ മാഷേ. ഞങ്ങൾ കുട്ടികളല്ലേ?

സമാനഹൃദയത്വം ന്ന് മാധവൻ കുട്ടി സാർ പറഞ്ഞപ്പോഴാ, ഈ കുന്തത്തിനെയാണോ നിങ്ങളൊക്കെ കൂടെ ഇങ്ങനെ വളച്ചു കെട്ടി പറഞ്ഞത് ന്ന് തോന്നി.

ന്റെ ഈശോയേ ഈ ഭാഷയൊക്കെ ഒന്ന് പഠിച്ചെടുക്ക്വ നി എന്നാണാവോ!

SunilKumar Elamkulam Muthukurussi said...

സ്മൈലി ണ്ടേ.
ന്നാലും സീരിയസ്സാ
-സു-

SunilKumar Elamkulam Muthukurussi said...

നൈസർഗ്ഗികമായ സമവായം കുറയാൻ ഒരു കാരണം മത്സര ബുദ്ധിതന്നെ. അത് കാലഘട്ടത്തിന്റെ കുഴപ്പമില്ലേ? ഏതിലാ മത്സരം ഇല്ലാത്തത്? പിന്നെ കളിക്കാറ്ക്കിടയിലെ അല്പരസങ്ങളും മറ്റും, അതും കാലഘട്ടത്തീന്റെ തന്നെ.
എതിരൻ പറയാറുള്ളതുപോലെ തീയറ്റർ ആസ്വാദനം സ്കൂൾ തലത്തിൽ തന്നെ പഠിപ്പിക്കണം, അതു പോലെ തന്നെ ഇതെല്ലാം തൊഴിൽ ആണെന്നും അതിനുമപ്പുറം ചെന്നാൽ സർഗ്ഗാത്മകം ആണെന്നും. സർഗ്ഗാത്മകമായ ലെവൽ എത്തിയാൽ മത്സരം ഉണ്ടാകാനുള്ള സാധ്യതയും കുറയും.
-സു-

Anonymous said...

തെക്കും വടകും പോരഞ്ഞ്‌ പുതിയ തെക്കും കൂറും വടക്കും കൂറും കൊണ്ടുവന്നിരിക്കുന്നു മനോജ്.

ചെണ്ടയ്കിട്ട്` കൊട്ടിയപ്പോൾ ചെണ്ടക്കാരൻ ഇളകി!

"(അതെ. ആഖ്യാനപ്രതിസന്ധി വേണ്ട :)
അറിയണമെങ്കില്‍...ഈസിയല്ലേ? :)
ത്രേ ള്ളൂ.. വി.ശി താങ്കളുടെ അനോണിമിറ്റി. ഒരു ഫോൺ വിളിപ്പാടകലെ.

മനോജും താങ്കളും കൈകൊടുത്ത് ഉമ്മേവെച്ച് പിരിഞ്ഞു.
:):)

വികടശിരോമണി said...

ഓഹോ,സുനിൽ ഇവിടുണ്ടായിരുന്നോ!
ഹെഡർ ഉണ്ടാക്കിയത് വി.ശി അല്ല എന്നൊക്കെ ഒരു തീർപ്പും,കടപ്പാടറിയിക്കാൻ ഒരു നിർദ്ദേശവും തന്നു പോയതാണ്,പിന്നെ കണ്ടിട്ടില്ല:)
അനോനിച്ചാ,
എന്റെ അനോനിത്തം ഒരു വല്യ സംഭവാന്ന് ഞാനെവിടെയും പറഞ്ഞില്ലല്ലോ.അതു തകർന്നാലും കുഴപ്പമില്ല എന്ന തീരുമാനത്തിലാണ് ഞാൻ അഭിമുഖങ്ങൾ ചെയ്തത് എന്നു വ്യക്തമല്ലേ?

C.Ambujakshan Nair said...

പല യുവ കലാകാരന്മാരും തെക്കുനിന്നും വടക്കെത്തുന്നു. വടക്കുള്ളവരെ തെക്കോട്ടു ക്ഷണിക്കുന്നില്ല എന്നുള്ള ഭാസിയുടെ അഭിപ്രായം ഒട്ടും തന്നെ ശരിയല്ല. ഭാസിയെ ക്ഷണിക്കുന്നില്ലാ എന്നതാവും ശരി. സദനം കലാകാരന്മാരിൽ സദനം കൃഷ്ണൻ കുട്ടിക്കു മാത്രമാണ് തെക്ക് അംഗീകാരം നേടാൻ കഴിഞ്ഞിട്ടുള്ളത്.
വടക്കെത്തുന്ന തെക്കൻ യുവ നടന്മാരുടെ ചുമതലയിൽ ധാരാളം കളികളുണ്ടാകും. ആ കളികളിൽ പല വടക്കൻ കലാകാരന്മാരെയും ഇവർ സഹകരിപ്പിക്കുന്നുണ്ടാവണം. പല കളികൾക്ക് തങ്ങളെ സഹകരിപ്പിക്കുമ്പോൾ, ഇവർ കാട്ടുന്ന സാമാന്യ മര്യാദ മാത്രമായാണ് തെക്കൻ യുവ നടന്മാർക്ക് വടക്ക് കിട്ടുന്ന അരങ്ങുകൾ എന്നാണ് ഞാൻ കരുതുന്നത്.

കലാകാരന്മാർ തമ്മിലുള്ള സൗഹൃദവും ഈ സഹകരണത്തിന് വഴിയൊരുക്കുന്നു. കലാമണ്ഡലം രാജശേഖരന് വീരശൃംഖല നൽകിയ പരിപാടിയിൽ കലാമണ്ഡലം ഉണ്ണികൃഷ്ണനും (ചെണ്ട) ശിഷ്യന്മാരുടെയും സഹകരണവും, കലാമണ്ഡലം ഉണ്ണികൃഷ്ണന്റെ പരിപാടിക്ക് രാജശേഖരന്റെ ശിഷ്യന്മാരുടെ സഹകരണവും മികച്ച ഉദാഹരണങ്ങളാണ്.

ഇപ്പോൾ ട്രൂപ്പുകളികളോടു് തെക്കർക്ക് ഭ്രമം കൂടുതലാണ്. മാർഗി ട്രൂപ്പിനും കോട്ടക്കൽ ട്രൂപ്പിനും(കലാമണ്ഡലം കൃഷ്ണൻനായരെ അല്ലാതെ മറ്റൊരു കലാകാരനെയും കോട്ടക്കൽ ട്രൂപ്പിന്റെ കളികളിൽ പങ്കെടുപ്പിക്കില്ലാ എന്ന് 1970 കളിൽ ഒരു നിയമം ട്രൂപ്പിൽ നിലനിന്നിരുന്നു എന്നത് ഇവിടെ സ്മരിക്കട്ടെ) ധാരാളം കളികൾ. ‘കഥകളിക്കു കോട്ടക്കൽ’ എന്ന നിലയിലേക്കാണ് ട്രൂപ്പിന്റെ പ്രശസ്തി. ഈ മാറ്റം സോമൻ, ഹരിദാസ്, ഭാസി, തുടങ്ങിയവർക്ക് തെക്കോട്ട് അടുക്കുവാൻ അവസരങ്ങൾ കുറയും.

ഭാസി അഭിമുഖത്തിൽ സൂചിപ്പിച്ചിട്ടുള്ള നടൻ കെ.ജി. വാസുദേവൻ ജന്മം കൊണ്ട് തെക്കനാണ്. കഥകളിക്ക് മുഖ്യത്വം ഉള്ള ഏവൂർ ക്ഷേത്രത്തിന് സുമാർ ഒരു കിലോമീറ്റർ മാത്രം ദൂരമുള്ള ഈ പ്രദേശത്തെ കഥകളി ആസ്വാദകർക്ക് കെ.ജി സുപരിചിതനല്ല. ഏഷ്യാനെറ്റിലൂടെയാണ് സ്വന്തം നാട്ടുകാർ ഇദ്ദേഹത്തിന്റെ വേഷം കണ്ടിരിക്കുക. (പലർക്കും ഇങ്ങിനെ നാട്ടുകാരനായ കഥകളി കലാകാരൻ ഉണ്ടെന്ന അറിവു പോലും ഉണ്ടെന്നും കരുതുന്നില്ല.) ഗോപി ആശാന്റെ കലാമണ്ഡലം കളികളിലെ ആദ്യകാല നായികാ വേഷക്കാരൻ എന്ന പദവിയും ഇദ്ദേഹത്തിനായിരുന്നു.

ഗോപി ആശാന്റെ കലാമണ്ഡലത്തിലെ സഹപാഠിയും, ഇരിങ്ങാലക്കുടയിലുള്ള കലാനിലയത്തിലെ പ്രധാന അദ്ധ്യാപകനുമായിരുന്നും കലാമണ്ഡലം കുട്ടൻ മാസ്റ്റർക്ക് എറണാകുളത്തിന് തെക്കോട്ട് കളികളുടെ എണ്ണം വളരെ തുച്ഛമായിരുന്നു. അന്ന് കലാനിലയത്തിലെ പ്രിൻസിപ്പാളായിരുന്ന പള്ളിപ്പുറത്തിനോ സീസൺ കാലത്ത് ഉത്സവക്കളികളും മറ്റു കാലങ്ങളിൽ ക്ളബ്ബുകളികളും, തിരുവല്ല, മണ്ണൂർക്കാവ്, ഏവൂർ, നാൽപ്പത്തൊന്നീശ്വരം എന്നീ ക്ഷേത്രങ്ങളിലെ വഴിപാട്ടു കളികളും കാരണം ഏറ്റവും തിരക്കേറിയ നടനായിരുന്നു. പള്ളിപ്പുറത്തിനെ തേടി കലാനിലയത്തിൽ ആസ്വാദകർ എത്തുമ്പോൾ പള്ളിപ്പുറത്തിന് അസൗകര്യമാവുന്ന കളികൾ അധികവും എരമല്ലൂർ ബാലകൃഷ്ണമേനോൻ എന്ന നടനിലാണ് ചെന്നെത്തിയിരുന്നത്.

കാവുങ്കൽ ചാത്തുണ്ണി പണിക്കരുടെ ശിഷ്യനായിരുന്ന ചന്ദ്രമന ഗോവിന്ദൻ നമ്പൂതിരിക്കും തെക്ക് ധാരാളം കളികൾ. സമ്പ്രദായം മുഖ്യമല്ല, തെക്കൻ ആസ്വാദകരുടെ മനസിൽ സ്ഥാനം പിടിക്കാനുള്ള കലാപരമായ കഴിവാണ് മുഖ്യഘടകം.
സന്താനഗോപാലം കഥകളിയിൽ കീഴ്പ്പടം അരങ്ങിൽ പ്രയോഗിച്ചതെന്ന് ഭാസി അഭിപ്രായപ്പെട്ടിരിക്കുന്നതു പോലെ തന്നെ പുരാണപ്രയോഗങ്ങൾ അരങ്ങിൽ പ്രയോഗിച്ചപ്പോൾ ആസ്വാദകർ ഉയർത്തിയ വിമർശനങ്ങൾക്ക് ആധാരപൂർവം മറുപടി നൽകിയ കഥകളി ആചാര്യനാണ് മനോജ് കുറൂരിന്റെ മുത്തച്ഛൻ ശ്രീ. കുറൂർ വാസുദേവൻ നമ്പൂതിരി. ചെണ്ട വിദഗ്ദൻ എന്നതിനേക്കാൾ ഉപരി അരങ്ങിൽ ഒരു കഥകളി കലാകാരൻ സന്ദർഭോചിതമായ മനോധർമ്മങ്ങൾ പ്രയോഗിക്കുമ്പോൾ അത് താൽപ്പര്യപൂർവ്വം ശ്രദ്ധിച്ച് കലാകാരനെ അഭിനന്ദിക്കുന്ന ‘മിടുക്കൻ’ കലാകാരനാണ് മനോജ് കുറൂരിന്റെ അച്ഛൻ.
ഇങ്ങിനെ കഥകളി ബന്ധങ്ങൾ ഉള്ള മനോജ് ചർച്ചയിൽ തീവ്രമായി പങ്കെടുത്തതിൽ വളരെ സന്തോഷമുണ്ട്. എന്നാൽ ഈ ചർച്ച കൊണ്ട് കാര്യമായ പ്രയോജനം ഒന്നും തന്നെ ഉണ്ടാകുമെന്ന് തോന്നുന്നില്ല.

എതിരന്‍ കതിരവന്‍ said...

ശ്രീ നായർ പറഞ്ഞതു ശ്രദ്ധിച്ചു. ഈ ചർച്ചകൾ കൊണ്ടു പ്രയോജനമുണ്ടോ? ഉത്സവപ്പറമ്പുകളിൽ കഥകളി കാണാൻ ആളുകൾ കാണുമായിരിക്കും. അല്ലെങ്കിൽ ഇതിനു ആളെ കിട്ടുമോ? കഥകളിയുടെ ഇന്നത്തെ പ്രതിസന്ധി അതു കാണാൻ വേണ്ടത്ത്ര ആളില്ലെന്നല്ലെ? അതിനു എന്തു ചെയ്യാൻ പറ്റും എന്ന ചർച്ച കൊണ്ടു വിശേഷം ഉണ്ടോ?

വികടശിരോമണി said...

നായർസാബ്,
ഓഹോ,മനോജ് കുറൂർ പാരമ്പര്യമുള്ള ആളാ,ല്ലേ,പരിചയപ്പെടുത്തിത്തന്നതിൽ സന്തോഷം:):):):)
ചർച്ച കൊണ്ട് അങ്ങു പ്രതീക്ഷിക്കുന്ന പ്രയോജനം എന്താണെന്നു വ്യക്തമല്ല.എന്തായാലും എന്റെ നോട്ടത്തിൽ ഈ ചർച്ച പ്രയോജനപ്രദമായിരുന്നു.
ഞങ്ങൾ ഇക്കാര്യത്തിൽ ഏകദേശം സമാനമനസ്കരായതുകൊണ്ട് ഇതിവിടെ തീർന്നെന്നുമാത്രം.
നാട്ടുരാജാവേ,
എന്താ എഴുതിയേ?എനിക്കു വ്യക്തായില്ല.
നന്ദി.

വികടശിരോമണി said...

രണ്ടുദിവസം മുൻപ് ഭാസിയുടെ ഒരു ദുര്യോധനവധം കൃഷ്ണൻ കണ്ടു,കുറേകാലത്തിനുശേഷം. “പാർഷതി മമ സഖി” യുടെ ചെയ്ത്തു കണ്ട് തരിച്ചിരുന്നു പോയി.

Anonymous said...

Vi.Si. you are really a ‘Prasthanam’.You know, how to create a serious discussion and the right way of answering. Really it is ‘a blog of kathakali’, ‘a blog for kathakali’ . Thanks a lot. Best wishes.
Nair sir, what is the real matter- Kathakali or 'Thekku Vataku classification’. Please stop this type of classifications and discussions. Thekku or vadakku is not the border of the world and not the boarder of kathakali also. Here kathakali is the main subject, and it needs very vide and serious discussions. Don’t be a ‘Pakisthani’. Please try to display your energy for ‘ kathakalicharcha’, don’t waste it for the 'Thekku Vadakku strike'.

SunilKumar Elamkulam Muthukurussi said...

തെക്കത്തി കലക്കീ ട്ടോ :)ന്നാലും പാകിസ്ഥാനി എന്നൊക്കെ ആരോപിക്കരുതായിരുന്നു.കുറച്ച് കടന്ന കയ്യായിപ്പോയി.

വി.ശിക്ക് ഫോട്ടോഷോപ്പിൽ കയ്യിൽകുത്താനും സമയണ്ടോ? അത്ര നിരീച്ചില്യാ. അതെന്റെ തെറ്റ്. മുൻ‌കൂർ ധാരണ വെച്ചായിരുന്നു ഹെഡറ് ചെയ്തത് വി.ശീ ആവില്യാന്ന് പറഞ്ഞത്. തിരിച്ചെടുത്തു. :):)
അല്ലെങ്കിലും ഒന്നും ചെയ്യാനില്ലാതെ മുറുക്കി തുപ്പിയിരിക്കുന്നവരാണല്ലോ കഥകളിയിലൊക്കെ ഭ്രമിച്ച് നടക്വാ. ഏത്?ഒരു ജന്മിത്ത സ്വാഭാവം.. :):):)

ഇവിടെയൊക്കെ തന്നെ ഉണ്ടായിരുന്നു എന്നതിന്റെ തെളിവല്ലേ വി.ശി എന്റെ കമന്റുകൾ.

ന്നാ അട്ത്ത കഥ തുടങ്ങ്വാ..
-സു-

Dr. T. S. Madhavankutty said...

ശ്രീ നായരുടെ "കലാമണ്ഡലം കൃഷ്ണൻനായരെ അല്ലാതെ മറ്റൊരു കലാകാരനെയും കോട്ടക്കൽ ട്രൂപ്പിന്റെ കളികളിൽ പങ്കെടുപ്പിക്കില്ലാ എന്ന് 1970 കളിൽ ഒരു നിയമം ട്രൂപ്പിൽ നിലനിന്നിരുന്നു എന്നത് ഇവിടെ സ്മരിക്കട്ടെ"എന്ന വാചകത്തിൽ സ്വൽപം പിശകു പറ്റിയിട്ടുണ്ടെന്ന് തോന്നുന്നു. ഒരു കളിക്ക്‌, വേഷം മുതലായ ഓരോ വിഭഗങ്ങളിലും ഓരോ അതിഥി കലാകാരനെ പങ്കെടുപ്പിയ്ക്കാമെന്നണു നാട്യസംഘത്തിന്റെ നിയമം. ആദ്യം തൊട്ടേ ഇങ്ങനെയായിരുന്നു. ഇപ്പോഴും അങ്ങിനെ ത്തന്നെ. സംഘാടകരുടെ താൽപര്യത്തിന്നനുസരിച്ച്‌, ഈ നിയമത്തിന്ന് ആവശ്യനുസരണം ഇളവ്‌ നൽകാൻ നാട്യസംഘം അധികൃതർ എല്ലാകാലത്തും സൗമനസ്യം കാണിച്ചിരുന്നു എന്നു പ്രത്യേകം എടുത്തു പറയെണ്ടിയിരിയ്ക്കുന്നു. മാത്രമല്ല ഞാൻ കളികാണാൻ തുടങ്ങുന്ന കാലത്ത്‌ നാട്യസംഘ്ത്തിലെ സ്ഥിരം അതിഥിതാരം പദ്മഭൂഷൺ കലാമണ്ടലം രാമൻ കുട്ടി അശാനായുരുന്നു. കൃഷ്ണൻ നായരാശാൻ അത്ര സാധാരണമല്ലായിരുന്നു എന്നാണു എന്റെ ഓർമ്മ.

വികടശിരോമണി said...

സുനിൽ,
ഒരു പണീം തൊരോം ഇല്യാത്തോനാ ഞാൻ എന്ന ധാരണ വേണ്ടാട്ടോ:)
ഹരിശ്രീ അശോകൻ ചോദിച്ച പോലെ,തീരുമ്പൊ തീരുമ്പൊ പോസ്റ്റുണ്ടാക്കാൻ ഞാനെന്താ കുപ്പീന്ന് തുറന്നുവിട്ട ഭൂതാ?:)
ചില ആലോചനകളിലാണ്,നോക്കട്ടെ.
പ്രിയ ഡോക്ടർ,
“ വാചകത്തിൽ സ്വൽപം പിശകു പറ്റിയിട്ടുണ്ടെന്ന് തോന്നുന്നു.”-എന്നു വെച്ചാൽ ബാക്കി വാചകമൊക്കെ പിശകില്ലാന്നാ തോന്നിയേ?:):)
നന്ദി.

Sunith Somasekharan said...

sadanam bhaasiyumaayulla abhimukham nannaayirunnu ...

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

എന്റെ വിശി ജീ,

ഇതാ താങ്കളുടെ കുഴപ്പം.

"“ വാചകത്തിൽ സ്വൽപം പിശകു പറ്റിയിട്ടുണ്ടെന്ന് തോന്നുന്നു.”-എന്നു വെച്ചാൽ ബാക്കി വാചകമൊക്കെ പിശകില്ലാന്നാ തോന്നിയേ?:):)
:)
അവിടെ സ്വല്‍പം തോന്നിച്ചു എന്നു പറഞ്ഞാല്‍ മറ്റുള്ളിടം മുഴുവനും ആയിരുന്നു എന്നും തോന്നിക്കൂടേ?

മാധവന്‍ കുട്ടിസാറേ ഓര്‍മ്മയുണ്ടോ ഈ മുഖം. ഇവിടെ ഒക്കെകാണുന്നതില്‍ സന്തോഷം

Anonymous said...

Edapettote Mashe…
Many aspects on ‘structural beauty’ of Kizhpadam Kumarsn Nair, were discussing. But the elements related with ideas and imaginations are not found referred. Eg. Lavanasuravadham Hanuman; “love of the grandmother (Bhoomi)shown by the tears and breast milk”. Bhasi imitates this poetic imagination very successfully. Kizhpadam has performed ‘Dhanavari’ only with facial expressions, excluding ‘Mudras’. Kumaran Nair has always different ways of expressions. These were not transferred to his next generation sufficiently. In Kathakali such poetic atmosphere is created by the improvisation based on emotions. Kumaran Nair doesn’t contradict with this approach. You can see so many creative works from him, in the place like ‘Keechakavadham’. These poetic images are always fixed with the ‘Bhavukathwa parinama’ of Malayali. This should be discussed in detailed. Visual presentation of Kathakali cannot be detached from its literature.

വികടശിരോമണി said...

എന്റെ ബ്ലോഗനാർകാവിലമ്മേ!ഈ പണിക്കർ സാറിനെയൊക്കെ കാത്തോളണേ...:)
EDAYILEPPARAMBAN,
ഇടപെടലുകൾക്കു നന്ദി.കീഴ്പ്പടത്തിന്റെ മനോധർമ്മത്തിലെ ബഹുസ്വരതകളിലേക്ക് അധികം പോകാതിരുന്നത് മുൻപുതന്നെ ആ വിഷയം ഞാൻ എഴുതിയിരുന്നു എന്നതുകൊണ്ടാണ്.ആ ലേഖനങ്ങളിലേക്കുള്ള ലിങ്കുകൾ കൂടി ഈ പോസ്റ്റിൽ ചേർക്കുന്നു.ഭാസിയുമായുള്ള അഭിമുഖത്തിനടിയിൽ കാണാം,പോയിനോക്കൂ...
നന്ദി.

C.Ambujakshan Nair said...

ബഹുമാന്യനായ മാധവൻ കുട്ടി സാറിന് നമസ്കാരം. 1970 കളിൽ (കൃത്യമായി വർഷം ഓർമ്മയില്ല) ആലപ്പുഴ ജില്ലയിൽ വിലഞ്ഞാൽ ക്ഷേത്രത്തിലെ
കളി ദിവസം ആറ്റിങ്ങൽ സ്വദേശികളായ ചിലർ അവിടെ എത്തിയിരുന്നു. അവരുടെ നാട്ടിലെ കളിക്ക് അവർ ഉദ്ദേശിച്ചിരുന്ന പല നടന്മാർക്കും അന്നേ ദിവസം അസൗകര്യമായി വന്നു. കൃഷ്ണൻ നായരാശാൻ ഉൾപ്പടെ ചില കലാകാരന്മാരെ ഏർപ്പാടാക്കിയ ശേഷം ഏർപ്പാടാക്കിയ കലാകാരന്മാരെ കൂടി ഉൾപ്പെടുത്തി കളി കോട്ടക്കൽ ട്രൂപ്പിനു വിടാൻ ശ്രമിച്ചുവെന്നും കൃഷ്ണൻ നായരാശാൻ അല്ലാതെ ട്രൂപ്പിനു പുറത്തു നിന്നാരെയും പങ്കെടുപ്പിക്കാൻ അവരുടെ നിയമം അനുവദിക്കുന്നുമില്ലെന്നാണ് അവർ പറഞ്ഞത് കൃത്യമായി ഓർക്കുന്നുണ്ട്.

ഒരു പക്ഷേ സംഘാടകർ ഏർപ്പാടാക്കിയ കഥകളി കലാകാരന്മാരിൽ കൃഷ്ണൻ നായരാശാൻ അല്ലാതെ ട്രൂപ്പിനു പുറത്തു നിന്നാരെയും പങ്കെടുപ്പിക്കാൻ അവരുടെ നിയമം അനുവദിക്കുന്നില്ലാ എന്നായിരിക്കാം ഉദ്ദേശിച്ചിരുന്നത്. (എനിക്ക് തെറ്റു പറ്റിയിട്ടുണ്ടെങ്കിൽ ക്ഷമിക്കുക.)
*

Anonymous said...

മിസ്റ്റർ നായർ,
താങ്കൾ മനോജിനോടു പറയുന്നു,ഈ ചർച്ച കൊണ്ട് പ്രയോജനമൊന്നും ഇല്ല എന്ന്.പിന്നെ താങ്കൾ എന്തിനാണിവിടെ വന്ന് ചർച്ചിക്കുന്നത്?പ്രയോജനമുള്ളിടത്തുപോയി ചർച്ചിക്കുന്നതല്ലേ ബുദ്ധി?
ഒരു വ്യക്തി നടത്തുന്ന ബ്ലോഗ് ഒരു മാസികയല്ല.ഒരു ഗ്രൂപ്പുമല്ല.
ബ്ലോഗർക്കിഷ്ടമുള്ളതേ അവിടെ വരേണ്ടതുള്ളൂ.വികടശിരോമണി താങ്കളുടെ വിവരക്കേടുകൾ ഡിലീറ്റ് ചെയ്യാത്തത് അദ്ദേഹത്തിന്റെ മാന്യത കൊണ്ടാണെന്ന് താങ്കൾക്കൊഴികെ മറ്റെല്ലാവർക്കും മനസ്സിലായിക്കാണും.
മുൻപ് നിങ്ങൾ കഥകളി ചരിത്രത്തെത്തന്നെ വളച്ചൊടിച്ച് കമന്റുകളെഴുതി.അവസാനം പിറ്റിച്ചുനിൽക്കാനാവില്ലെന്നു മനസ്സിലായപ്പോൾ ഇതേപോലെ പിന്മാറി.ഒരുകാര്യം മനസ്സിലാക്കുക,നിങ്ങൾ പറയുന്നതിൽ99% വങ്കത്തങ്ങളാണ്.കഥകളിയുടെ അന്തര്യാമിയായ സൌന്ദര്യരഹസ്യങ്ങളെകുറിച്ച് അറിവുള്ള വികടശിരോമണിയും മനോജും മാധവൻ കുട്ടിയുമൊക്കെ ഗൌരവമുള്ള ചർച്ച നടത്തുന്നതിനിടക്ക് താങ്കളുടെ ഈ വിരേചനം നടത്തരുത്,പ്ലീസ്.
വികടശിരോമണി,
താങ്കളുടെ ബ്ലോഗ് സ്ഥിരമായി വായിക്കുന്ന ഒരു വായനക്കാരനാണു ഞാൻ.എന്നെപ്പോലെ അനേകർ അഭിപ്രായമൊന്നുമെഴുതാതെ,താങ്കളുടെ മുന്നിൽ വങ്കത്തങ്ങളെഴുന്നള്ളിക്കാനുള്ള ധൈര്യം കിട്ടാതെ,ഈ പോസ്റ്റുകൾ വായിക്കുന്നുണ്ട്.കഥകളിയെപ്പറ്റി പലതും ഇവിടെ നിന്നാണ് അറിഞ്ഞത്,വർഷങ്ങളായി കഥകളി കാണുന്നെങ്കിലും.ഇതിനു നന്ദി പറയുന്നില്ല.അതു കുറവായിപ്പോകും.
ഇവിടെ ഒന്നുമെഴുതാൻ ധൈര്യമുണ്ടായിട്ടല്ല,പക്ഷേ ഈ നായരുടെ അസഹ്യമായ സംസാരങ്ങൾ കേട്ടു മടുത്തിട്ടാണ്.
രാജശേഖരൻ,
മൂവാറ്റുപുഴ.

Anonymous said...

ശ്രീ നായരുടെ അഭിപ്രായങ്ങളോടുള്ള എന്റെ അകമഴിഞ്ഞ പിന്തുണ ഇത്തരുണത്തിൽ വ്യക്തമാക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. അദ്ദേഹം പറയുന്നതെല്ലാം അക്ഷരം പ്രതി വാസ്തവം തന്നെ. ഇദ്ദേഹത്തിന്റെ അറിവിന്റെ ആഴവും പരപ്പും എന്നെ അദ്ഭുതപരതന്ത്രനാക്കുന്നു. ഈ അറിവുകൾ അദ്ദേഹം തന്നിൽതന്നെ മൂ‍ടിവക്കാതെ മറ്റുള്ളവരുമായി പങ്കുവക്കുവാൻ കാണിക്കുന്ന ആ വിശാലഹ്രുദയതക്കു ഒരായിരം കൂപ്പുകൈ.തെക്കൻ ചിട്ടക്കാർക്കു ഇദ്ദേഹം നൽകുന്ന അകൈതവമായ പിന്തുണക്കു അവർ എന്നും അദ്ദേഹത്തോടു നന്ദി ഉള്ളവരായിരിക്കും. ഇദ്ദേഹത്തിന്റെ ഈ ക്രിയാത്മകമായ ഇടപെടലുകൾ ഇല്ലായിരുന്നു എങ്കിൽ തെക്കൻ ചിട്ടക്കാരായ ഞങ്ങൾ എന്നേ വിസ്മ്രുതിയിൽ ആയിപ്പോയിരുന്നേനെ.
അദ്ദേഹത്തിന്റെ ചില കാലികപ്രസക്തിയുള്ള നിരീക്ഷണങ്ങൾ അൽഭുതാവഹം തന്നെ. കേവലം 40 വയസ്സിനോടടുതുള്ള ഭാസിക്കു എന്തുകൊണ്ടു തെക്കോട്ടു അരങ്ങു കിട്ടുന്നില്ല എന്നതിനു കാരണം ശ്രീ നായർ എത്ര ലളിതമായാണു കണ്ടുപിടിച്ചതു എന്നു നോക്കു. എഴുപതുകളിൽ P.S.V. നാട്യസംഘ്ത്തിന്റെ കളികൾക്കു ക്രിഷ്ണൻ നായരെ മാത്രമേ പുറമേ നിന്നു വിളിച്ചിരുന്നുള്ളൂ..പിന്നെ എങ്ങിനെ നമ്മുടെ പാവം ഭാസിക്കും, ഹരിദാസിനും, സോമനും ഒക്കെ ചാൻസു കിട്ടും!!

പിന്നെ വാസുമാഷിനെ പറ്റി അദ്ദീഹം എഴുതിയതു വായിച്ചുവൊ!!സ്വന്തം നാട്ടുകാർ അദ്ദേഹത്തിന്റെ വേഷം കാണുവാനായി എന്നും രാവിലെ അലാറം വെച്ചു എഴുന്നേറ്റു ഏഷ്യാനെറ്റ് വച്ചു നോക്കും.മിക്കവാറും ദിവസം അദ്ദേഹത്തിന്റെ വേഷം ഉണ്ടായിരിക്കും.അവിടങ്ങളിൽ ഉള്ളവർക്കു രാവിലെ അദ്ദേഹത്തിന്റെ വേഷം കണ്ടാലെ പ്രഭാതക്രിത്യങ്ങൾ ശരിയാവൂ എന്ന മട്ടാണു. ഏഷ്യാനെറ്റിനു നന്ദി. നായർ സാബിനും...

C.Ambujakshan Nair said...

രാജശേഖരൻ, മൂവാറ്റുപുഴയ്ക്ക്,
വളരെ സന്തോഷം. ച൪ച്ച കൊണ്ട് പ്രയോജനം ഇല്ലെന്ന് മനോജിനോട് പറഞ്ഞിരുന്നു. അതിനു ശേഷവും ചർച്ചിക്കുന്നത് വങ്കത്തരം കൊണ്ടും ബുദ്ധിക്കുറവും കൊണ്ടു തന്നെയാണ്. ഈ തിരിച്ചുവരവ് ശണ്ഠയിടാനല്ല, താങ്കൾ നേടിയ അറിവുകളിൽ ഒരംശം എനിക്കും ലഭിക്കുമല്ലോ എന്നതു കൊണ്ടു മാത്രം.
ചരിത്ര സത്യങ്ങളെ വളച്ചൊടിച്ചിട്ട് എനിക്കെന്തു നേടാനാണ്. കല്ലുവഴി സമ്പ്രദായത്തെ പറ്റി പലരും പ്രസംഗിക്കുമ്പോൾ ഇട്ടിരാരിശി മേനോനിലാണ് തുടങ്ങുന്നതു്. അദ്ദേഹത്തിന്റെ ജന്മ സ്ഥലമാണ് കല്ലുവഴിയെന്നും അതുകൊണ്ടാണ് കല്ലുവഴി സമ്പ്രദായം എന്ന പേര് വന്നതെന്നും ഉള്ള അറിവിന്റെ അടിസ്ഥാനത്തിലാണ് ഞാൻ അങ്ങിനെ എഴുതിയത്.
ഈ സമ്പ്രദായത്തെ പറ്റി ഡീപ്പായി അറിവുള്ളവ൪ക്കേ ഇത്ര വിശദമായി പറയുവാൻ കഴിയൂ. ഈ ബുളോഗിൽ ചർച്ചിച്ചതുമൂലം അദ്ദേഹം ഉൾപ്പെടുന്ന കലാകാരന്മാരുടെ ഒരു ഗ്രൂപ്പിന്റെ പരിശ്രമമാണ് കല്ലുവഴി സമ്പ്രദായം എന്ന് എനിക്കു മാത്രമല്ല, താങ്കളെപ്പോലെ തന്നെ പലർക്കും മനസിലാക്കാൻ കഴിഞ്ഞു. Narthaki.com-ൽ കലാമണ്ഡലം ബാല സുബ്രമണ്യന്റെ ഇന്റ൪വ്യൂവിൽ കല്ലുവഴി സമ്പ്രദായത്തെ പറ്റി എഴുതിയിരിക്കുന്നത് ശരിയാവും എന്ന് ഞാൻ ധരിച്ചുപോയി .

തെക്കൻ സമ്പ്രദായം എന്ന് അറിയപ്പെടുന്നത് കപ്ളിങ്ങാട് സമ്പ്രദായത്തെ എന്നു തന്നെയാണ് ഞാൻ
വിശ്വസിക്കുന്നത്. അത് ശരിയായ കപ്ളിങ്ങാട് സമ്പ്രദായമാണോ എന്നു ചോദിച്ചാൽ മറുപടി പറയാൻ അറിയില്ല.
എന്റെ വിവരക്കേടുകൾ ഡിലീറ്റ് ചെയ്യാൻ
Rights ഉണ്ടായിട്ടും ഡിലീറ്റ് ചെയ്യാത്തത് വികടശിരോമണിയുടെ മാന്യത കൊണ്ടാണ് എന്ന് മറ്റെല്ലാവരെയും പോലെ എനിക്കും മനസ്സിലായിട്ടുണ്ട്.
.
പല കഥകളി ട്രൂപ്പുകളിലും ട്രൂപ്പു കലാകാരന്മാരുടെ വള൪ച്ചക്കായി പല നിയമങ്ങൾ ഉണ്ടാക്കും. കളികളുടെ എണ്ണം
കൂട്ടാൻ വേണ്ടി ഈ നിയമങ്ങളിൽ ഇളവും വരുത്തും. കോട്ടക്കൽ ട്രൂപ്പുകളിയിൽ, പുറമേ നിന്നുള്ള കലാകാരന്മാരെ പങ്കെടുപ്പിക്കുന്നതു സംബന്ധിച്ചു് നിലവിൽ നിന്നിരുന്നു എന്ന് പറയപ്പെട്ട നിയമത്തെ പറ്റി ചെങ്ങാരപ്പള്ളി അനുജൻ എന്ന നടനും ഞാൻ ധരിച്ചിരുന്ന അഭിപ്രായം പറഞ്ഞിട്ടുണ്ട്. കൃഷ്ണൻ നായരാശാന്റെ കൂടെ കളിക്കു നടന്ന അദ്ദഹത്തിന്റെ ശിഷ്യൻ എന്ന നിലയിൽ അനുജന്റെ വാക്കുകളെ നിസ്സാരമായി തള്ളിക്കളയാൻ പറ്റുന്നില്ല. എന്നാൽ മാധവൻ കുട്ടി സാറിന്റെ ആധികാരികമായ അഭിപ്രായത്തെ ശരിയെന്ന് ഞാൻ സ്വീകരിക്കുന്നു.
ഞാൻ പറയുന്നതിൽ 99% വങ്കത്തങ്ങൾ തന്നെയാണ്. 1% ശരിയാണല്ലോ. നന്ദി.
താങ്കളുടെ അപേക്ഷ തൽക്കാലം ഞാൻ നിരസിക്കുകയാണ്. കഥകളിയുടെ അന്തര്യാമിയായ സൗന്ദര്യ രഹസ്യങ്ങളെ കുറിച്ച് അറിവുള്ള വികടശിരോമണിയും മറ്റും ഗൗരവമുള്ള ചർച്ച നടത്തുന്നതിനിടക്ക് ഞാൻ കടന്നു കൂടില്ലാ എന്ന് ഒരിക്കലും ഉറപ്പു പറയില്ല. കാരണം, ഒരു കഥകളി നടക്കുമ്പോൾ ഈ മഹാന്മാ൪ കണ്ണുതുറക്കുന്നത് ഈ ശിൽപ്പ സൗന്ദര്യം ദ൪ശിക്കാവുന്ന വളരെ ചുരുക്കം ചില കലാകാരന്മാ൪ രംഗത്ത് എത്തുമ്പോൾ മാത്രമാവും. ബാക്കിയുള്ള നടന്മാരെ ശ്രദ്ധിക്കുന്നത് എന്നെപ്പോലുള്ള സാധാരണക്കാരാണ്. കഥകളി നിലനിൽക്കുന്നതിൽ ഇവരുടെ പങ്ക് വലുതാണ്. അതിനാൽ തീ൪ച്ചയായും കഥകളിയെ പറ്റി എഴുതുന്ന ബുളോഗുകളിൽ ഈ സാധാരണക്കാരനായ വങ്കന്റെ സാന്നിദ്ധ്യം തുട൪ന്നും ഉണ്ടാകും.
കുമാരൻ നായരാശാനെയും, ഭാസിയെയും കണ്ടിട്ടുണ്ട്, സംസാരിച്ചിട്ടുണ്ട്, വേഷങ്ങളും കണ്ടിട്ടുണ്ട്. ഇഷ്ടപ്പെട്ടിട്ടുമുണ്ട്.

Blog ചർച്ചകൾ ഗുണം ചെയ്യുമെന്നു തന്നെയിരിക്കട്ടെ. അത് പ്രായോഗികമാക്കുന്നതിൽ പല വിഷമങ്ങളും ഉണ്ട്. തെക്ക് രാമൻ കുട്ടി ആശാൻ ഏറ്റ കളിക്ക് പിഷാരടിയെ പകരക്കാരനായി അയച്ചു് അവിടുത്തെ ആസ്വാദക൪ക്ക് പരിചിതനാക്കിയിട്ടുണ്ട്. കോട്ടക്കൽ ശിവരാമൻ കലാനിലയം ഗോപാലകൃഷ്ണനെയും, കോട്ടക്കൽ ചന്ദ്രശേഖരൻ കോട്ടക്കൽ കേശവനെയും ഇങ്ങിനെ അയച്ച് തെക്കൻ അരങ്ങുകളിൽ പരിചയപ്പെടുത്തിയിട്ടുണ്ട്. കീഴ്പ്പടം കുമാരൻ നായരാശാൻ തെക്കൻ കളി അരങ്ങുകളിൽ എത്തുന്നതിന് വളരെ മുൻപു തന്നെ അദ്ദേഹത്തിന്റെ ശിഷ്യൻ സദനം കൃഷ്ണൻകുട്ടി ഒരു ആസ്വാദകന്റെ സഹായത്താൽ കൊല്ലത്ത് അയത്തിൽ കുറെ വർഷങ്ങൾ താമസിക്കയും കൊല്ലം കഥകളി ക്ളബ്ബ് & ട്രൂപ്പിലെ അംഗമായി പ്രവർത്തിച്ച് തെക്കൻ ആസ്വാദർക്ക് സുപരിചിതനാവുകയും ചെയ്തു. ഇതുപോലെ ഭാസിയെ സഹായിക്കാൻ ഒരു പ്രഗത്ഭ നടനോ, സുഹൃത്തോ തയ്യാറാവണം. അത്രമാത്രം ചെയ്താൽ മതി.

കഥകളി അദ്ധ്യാപകൻ എന്ന പോസ്റ്റ് ചുരുക്കം ചില സ്ക്കൂളുകളിൽ ഉണ്ടായിരുന്നു. ഈ പോസ്റ്റുകൾ നിലനി൪ത്തുകയും, മറ്റു സ്ക്കൂളുകളിലും ആരംഭിക്കുകയും ചെയ്യുക. കഥകളി ഭാഷ കുട്ടികളിൽ എത്തിക്കാൻ ഇതു വളരെ സഹായിക്കും. അങ്ങിനെ കഥകളി ആസ്വാദകരുടെ പുതിയ തലമുറയെ സൃഷ്ടിക്കുവാനും കഴിയും എന്നാണ് ഈ വങ്കന്റെ അഭിപ്രായം.

Anonymous said...

പ്രിയ നായർ,

“ഇതുപോലെ ഭാസിയെ സഹായിക്കാൻ ഒരു പ്രഗത്ഭ നടനോ, സുഹൃത്തോ തയ്യാറാവണം. അത്രമാത്രം ചെയ്താൽ മതി“

താങ്കൾക്കു പറ്റുമോ സഹായിക്കാൻ?

രാമങ്കുട്ടി, മങ്കര

Anonymous said...

ആസ്വദിച്ചുവന്ന ചർച്ച ഈ നായർ കളിയിൽ ഹൈജാക്ക് ചെയ്യപ്പെട്ടതിൽ ദുഃഖമുണ്ട്.രാജശേഖരനെപ്പോലെ വികടന്റെ ഒരു വായനക്കാരൻ മാത്രമായ എനിക്കും ഇപ്പോൾ ഇടപെടാതെ വയ്യ.
നായർ,
വികടശിരോമണി തന്റെ ബ്ലോഗിന്റെ പ്രധാനലക്ഷ്യങ്ങളിലൊന്നായി കാണുന്നതു തന്നെ,സംവാദങ്ങളാണെന്നു വ്യക്തമാണ്.അതുകൊണ്ട് ഒരു പ്രയോജനവുമില്ല എന്ന അഭിപ്രായവുമായി അദ്ദേഹത്തെ അവഹേളിച്ചുകൊണ്ട്,ഇവിടെത്തന്നെ സ്വന്തം അഭിപ്രായങ്ങൾ എഴുതി കമന്റുന്നതിൽ മാന്യതയില്ലെന്നു താങ്കൾക്കു മനസ്സിലാവുന്നുണ്ടോ?ഡോ.മാധവൻ കുട്ടി എങ്ങനെയാണ് നിങ്ങൾക്കാ അറിവ് ലഭിച്ചത്?ഈ ബ്ലോഗിലെ സംവാദത്തിൽ നിന്ന്,അല്ലേ?കല്ലുവഴിക്കളരിയുടെ ചരിത്രത്തിൽ അറിവ് ലഭിച്ചതും ഇവിടുന്ന്,അല്ലേ?എന്നിട്ട് ഇവിടത്തെ സംവാദം കൊണ്ട് പ്രയോജനമില്ലെന്ന് അവസാനം ഈ ഉപകാരം ചെയ്ത വികടശിരോമണിയുടെ നെഞ്ചത്തിട്ടു ചവിട്ടും.കൊള്ളാം,നല്ല മനഃസ്സാക്ഷി!
അറിവിന്റെ ഒരംശം പകരപ്പെടുന്നു എന്നു താങ്കൾ പറഞ്ഞല്ലോ,അതുതന്നെയാണ് ഈ ബ്ലോഗിന്റെ പ്രധാനപ്രയോജനം.അതത്രനിസ്സാരപ്രയോജനമല്ല.മനോജും വികടശിരോമണിയും കൂടിയുള്ള ആ സംവാദം വായിച്ചുപോകുന്ന ഏതൊരാൾക്കും ഏതു നൂറ്റാണ്ടിലും(ഗൂഗുൾ ബ്ലോഗടച്ചുപൂട്ടാത്തിടത്തോളം)കഥകളിയെന്ന കലയുടെ ഉദാത്തമായ ദർശനതലത്തെപ്പറ്റി മതിപ്പുതോന്നും.അതു നിസ്സാരമല്ല.അവർ രണ്ടുപേരും,ഡോ.മാധവൻ കുട്ടിയും,പിന്നെ ഇതു വായിക്കുന്ന അനേകരും കഥകളിയിലിടപെടുന്നവരാകയാൽ അവരുടെ ചിന്താശേഷിയെ ഇത്തരം സംവാദങ്ങൾ കൂടുതൽ മൂർച്ചയുള്ളതാക്കും.അത് തുടർന്നുള്ള കഥകളിപ്രവർത്തനങ്ങളെ കൂടുതൽ നന്നാക്കിയെടുക്കും.അതൊട്ടും നിസ്സാരമല്ല.അറിവിന്റെ ആദാനപ്രദാനങ്ങളുടെ ശക്തി,ദൂരവ്യാപകമായ ധ്വനനശേഷി…അതൊന്നും താങ്കൾക്കു മനസ്സിലാവുന്ന പ്രയോജനങ്ങളല്ല.
താങ്കൾ സാരമുള്ളതെന്നു കരുതുന്നതിനേക്കാളും എത്രയോ സാരവത്തായ പ്രയോജനങ്ങൾ സംവാദങ്ങൾക്കുണ്ട്.
വികടശിരോമണിയോട്,
താങ്കൾ കാണിക്കുന്നത് മാന്യതയായിരിക്കാം.എന്നാൽ അതിൽ ശരിയുണ്ടെന്ന് എനിക്കഭിപ്രായമില്ല.നിങ്ങളുടെവീട്ടിൽ വന്ന്,അവസാനം “നിങ്ങളെക്കൊണ്ടെന്തു പ്രയോജനം ഹേ”എന്നൊരാൾ ചോദിച്ചാൽ,അയാളോട് മേലാൽ വീട്ടിൽ വരണമെന്നില്ല എന്നെങ്കിലും പറയാം.

Anonymous said...

മോഹൻ‌ദാസിനേയും നായർ സാറിനേയുമൂക്കെ ഞാൻ പരിചയപ്പെടുന്നത് ബ്ലോഗിലൂടെ (നെറ്റിലൂടെ എന്ന്നു പറയുകയാവും ഭംഗി) തന്നെ. നായർ സാറിന്റെ കഥകളിയോടുള്ള സ്നേഹം ചോദ്യം ചെയ്യാൻ തോന്നിയിട്ടില്ല ഇതുവരെ. പക്ഷം പിടിക്കുകയല്ലെങ്കിലും. ഔചിത്യം,വിവേചനബുദ്ധി എന്നിവ കുറവായി തോന്നാം. എന്നാലും. ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യും എന്നല്ലെ പഴഞ്ചൊല്ല്.
വികടൻ കാണിച്ചത് മാന്യത തന്നെ. അതാണ് ഒരു രസികനിൽ നിന്നും ഞാൻ പ്രതീക്ഷീക്കുന്നതും. അദ്ദേഹം അദ്ദേഹത്തിന്റെ (നായർ സാർ) ബുദ്ധിവെച്ച് പറയട്ടെ. നമ്മുടെ ബുദ്ധിയും മാന്യതയും പണയത്തിലല്ലല്ലോ. (ഈ വഴക്കിൽ എന്റെ അവസാനത്തെ കമന്റ്)
-സു- (സുനിൽ)

തേജസ്വിനി said...

കഥകളീ അല്പമാവാം എന്നോര്‍ത്ത് വന്നതാ ഇവിടെ. അഭിമുഖം വായിച്ചുകഴിഞ്ഞ് കമെന്റുകളിലെ സംവാദത്തിലേയ്ക്കെത്തിയപ്പോഴാ മനസ്സിലായെ കഥകളി മനസ്സിലാവാനും വേണം അല്പമെങ്കിലും അറിവ് എന്ന്...കമെന്റുകളില്‍ കൂടി യാത്രയായി, അവസാനമായപ്പോള്‍ തോന്നി വരേണ്ടിയിരുന്നില്ലെന്നും...അയ്യേ, വിവരമുള്ളവര്‍ തന്നെയിങ്ങനെ!!!

‘പറയാതെ പോയ
വാക്കുകളുടെ
പുണ്യമാവും
നിന്റെ സ്വര്‍ഗ്ഗം!!‘
എന്ന് എഴുതാന്‍ തോന്നിയത്
എത്ര നന്നായി...

ഞാനും ഒന്നും പറയുന്നില്ല..അങ്ങനേലും സ്വര്‍ഗ്ഗം നേടട്ടെ...

വികടശിരോമണി said...

പ്രിയരേ,
ഹരിദാസ്- സോമൻ അഭിമുഖത്തിൽ അവരുടെ ഒരു മറുപടി കൂടി ഇട്ടിട്ടുണ്ട്.വായിക്കുമല്ലോ.അവിടെ വന്ന മുഴുവൻ കമന്റുകളടക്കം,പ്രിന്റ് ഔട്ട് എടുത്ത് ഞാൻ അവരുടെ കയ്യിൽ കൊടുത്തു.അവർ തന്ന മറുപടി അവിടെ കമന്റായി ഉണ്ട്.
എല്ലാവർക്കും നന്ദി.

കപ്ലിങ്ങാട്‌ said...

ഈ നല്ല സംവാദത്തിൽ പങ്കെടുക്കാൻ സമയം അനുവദിക്കാഞ്ഞതിൽ ദുഖമുണ്ട്‌. വി.ശി., ഇനിയും ഇതുപോലെയുള്ള അഭിമുഖങ്ങളുമായി വരൂ.

എവിടെ തെക്ക്‌-വടക്ക്‌ പരാമർശമുണ്ടോ അവിടെ ചർച്ചക്ക്‌ ചൂടു കൂടും എന്നാണ്‌ ഇതുവരെയുള്ള വി.ശി.യുടെ ബ്ലോഗ്‌ വായിച്ചിട്ടുള്ള അനുഭവം. മനോജ്‌-വി.ശി. സംവാദമടക്കം അധികം കമന്റുകളും അതിനെച്ചുറ്റിപ്പറ്റിയായിരുന്നല്ലൊ.

അഭിമുഖത്തിൽ ഭാസിയുടെ സദനം സ്മരണകൾ കുറച്ച്‌ കൂടി ചേർക്കാമായിരുന്നു എന്നു തോന്നി. സദനത്തു വെച്ചു കണ്ട രാമൻകുട്ടി ആശാന്റെ ഒരു ദുര്യോധനവധം ശ്രീകൃഷ്ണൻ എന്റെ മധുരസ്മരണകളിലൊന്നാണ്‌ (സദനം ഹരികുമാർ നിർമിച്ച്‌ പട്ടിക്കാംതൊടി ശിൽപത്തിന്റെ ഉൽഘാടനവും അന്ന് നടന്നു).

പിന്നെ കുറച്ചുകൂടി ഗൗരവമായ, ധിഷണാത്മകമായ ചോദ്യങ്ങളും അഭിമുഖത്തിന്റെ മാറ്റ്‌ കൂട്ടുമെന്ന് തോന്നുന്നു. ഭാസിയെന്ന കലാകാരന്റെ "കലാദർശനം" പുറത്തു കൊണ്ടുവരത്തക്ക രീതിയിലുള്ള ചോദ്യങ്ങൾ.. അത്തരം ചോദ്യങ്ങൾ അധികം ഉണ്ടാവാഞ്ഞത്‌ ഭാസി സ്വന്തം കലയെ അത്ര ധിഷണാത്മകമായി സമീപ്പിക്കാത്തത്‌ കൊണ്ടാണോ?

അഭിമുഖം ശബ്ദലേഖനം ചെയ്തിട്ടുണ്ടോ? വീഡിയൊ എടുക്കുകയാണെങ്കിൽ ഏറ്റവും നല്ലത്‌ ! ഈയുള്ളവൻ നാട്ടിലുള്ള സമയത്ത്‌ അടുത്ത അഭിമുഖം ചെയ്യാൻ പോവുകയാണെങ്കിൽ കാമറയുമായി ഒപ്പം വരാൻ വളരെ സന്തോഷമായിരിക്കും:-)

ഹെഡറിലുള്ള കീഴ്പ്പടത്തിന്റെ കത്തി - അതേതു വേഷമാണ്‌? ചെറിയ നരകാസുരനാണോ? ഞാനതാണ്‌ കണ്ടിട്ടുള്ളത്‌.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

"നായർ,
വികടശിരോമണി തന്റെ ബ്ലോഗിന്റെ പ്രധാനലക്ഷ്യങ്ങളിലൊന്നായി കാണുന്നതു തന്നെ,സംവാദങ്ങളാണെന്നു വ്യക്തമാണ്.അതുകൊണ്ട് ഒരു പ്രയോജനവുമില്ല എന്ന അഭിപ്രായവുമായി അദ്ദേഹത്തെ അവഹേളിച്ചുകൊണ്ട്,ഇവിടെത്തന്നെ സ്വന്തം അഭിപ്രായങ്ങൾ എഴുതി കമന്റുന്നതിൽ മാന്യതയില്ലെന്നു താങ്കൾക്കു മനസ്സിലാവുന്നുണ്ടോ?ഡോ.മാധവൻ കുട്ടി എങ്ങനെയാണ് നിങ്ങൾക്കാ അറിവ് ലഭിച്ചത്?ഈ ബ്ലോഗിലെ സംവാദത്തിൽ നിന്ന്,അല്ലേ?കല്ലുവഴിക്കളരിയുടെ ചരിത്രത്തിൽ അറിവ് ലഭിച്ചതും ഇവിടുന്ന്,അല്ലേ?എന്നിട്ട് ..

ശ്രീ രാജേഷ്‌ ജി,

മുകളില്‍ കൊടൂത്ത ബോള്‍ഡായിക്കാണിച്ച വരി ചോദ്യം തെറ്റിദ്ധരിപ്പിക്കുന്നു. ഡോ മാധവന്‍ കുട്ടി സാറിനോടാണൊ ആ ചോദ്യം? അതോ നായരോടോ? വുക്തമല്ല

(ഡൊ മാധവന്‍ കുട്ടി സാറിനോടായിരിക്കില്ല എന്നു കരുതട്ടെ. അദ്ദേഹം ആരാണെന്നു മനസിലായാല്‍ ഈ ചോദ്യം ഉദിക്കുകയില്ല - അതുകൊണ്ട്‌ കുറിച്ചതാണ്‌ വി ശി ക്ഷമിക്കണം)

Anonymous said...

അയ്യോ! തെറ്റിദ്ധരിക്കല്ലേ!മാധവൻ കുട്ടി സാറെ നന്നായി അറിയാം.അദ്ദേഹത്തോട് അങ്ങനെ പറയാൻ എനിക്കു ധൈര്യമില്ല.അതു ശ്രീ.നായരോടുള്ളതാണ്.
-രാജേഷ്.

വികടശിരോമണി said...

കപ്ലിങ്ങാട്,
ഇയാൾടെ കുറവ് ഞാൻ ഓർത്തിരുന്നു.:)
അഭിമുഖങ്ങളുടെ ശബ്ദലേഖനം ചെയ്തിട്ടുണ്ട്.ഇയാൾ എപ്പൊഴാ നാട്ടിൽ?എന്റെ മെയിൽ ഏഡി അറിയാമല്ലോ.അറിയിക്കണേ.
ചോദ്യങ്ങളും ഉത്തരങ്ങളുമായി,ഔപചാരികമായി രൂപം കൊണ്ടതല്ല,ഇവയിൽ പലതും.ആകസ്മികമായി സംഭവിച്ചതു കൂടിയാണ്.
പിന്നെ,ധൈഷണികശേഷി നമുക്കുണ്ടെങ്കിലല്ലേ മാഷേ അങ്ങനെയൊക്കെ ചോയ്ക്കാൻ പറ്റൂ:)
---------
തെറിയെഴുതുന്ന അനോനികളോട്,
എനിക്ക് ഈ ബ്ലോഗിലെ ഒരു കമന്റും ഡിലിറ്റ് ചെയ്യണം എന്നില്ല.പക്ഷേ,ഈ തെറിയെഴുത്ത് വേണ്ട.അതു ഡിലീറ്റ് ചെയ്യാതെ നിർവ്വാഹമില്ല.ഇതൊരു മൂത്രപ്പുരച്ചുമരല്ല.
------
നന്ദി.

Sajeesh said...

വി. ശി.

എന്റെ ഒരു ചെറിയ അഭിപ്രായം രേഖപെടുത്തട്ടെ, സമയം കിട്ടിയാല്‍ വാസു പിഷാരടിയാശന്റെ (കലാമണ്ഡലം വാസു പിഷാരടി) ഒരു ലേഖനം ചെയ്യാന്‍ പറ്റുമോ ? ഗോപിയശാനെയും, ചന്ദ്രശേകരാശാനെയും പറ്റി എല്ലാവരും പറയുന്നതു കേട്ടു, അതെ പോലെ തന്നെ കഴിവ് ഉള്ള ഒരു പ്രതിഭയല്ലേ വാസുവാശാനും ?

ഏത് ഒരു അപേക്ഷയാണ് കേട്ടോ, കുപ്പിയില്‍ നിന്നു വന്ന ഭൂതത്തിനോട് ഉള്ള കല്‍പ്പന അല്ല ട്ടോ :-)

സജീഷ്

Sajeesh said...

വി. ശി.

എന്ത് പറ്റി ഇപ്രാവശ്യം എന്റെ ബ്ലോഗില്‍ വന്നു കണ്ടില്ല ? തിരക്കില്‍ ആവും അല്ലെ ?

സജീഷ്

Dr. T. S. Madhavankutty said...

ചർച്ചയിൽ പങ്കെടുത്തുകോണ്ട്‌ ഞാൻ എന്റെ ഒരനുഭവം ഇവിടെ കുറിയ്ക്കണമന്ന് കരുതി സ്വൽപം കുത്തികുറിച്ചുവെച്ചിരുന്നു. എന്നാൽ ചർച്ചയുടെ സ്വഭാവത്തിന്നു മാറ്റം വരുന്നതുകണ്ടപ്പോൾ തൽക്കാലം പോസ്റ്റുചെയ്യതെ വെച്ച ആ കുറിപ്പ്‌ ഇപ്പോൾ പോസ്റ്റ്ചെയ്യുന്നു.
അരങ്ങത്തെ കൂട്ടായ്മയാണു വിഷയം.
പ്രസിദ്ധ രഷ്യൻ നാടക സംവിധായകനായ സ്റ്റാനിസ്ലാവിസ്കിയ്ക്ക്‌ ഒരു സ്വഭാവമുണ്ടായിരുന്നുവത്രെ. നാടകം അരങ്ങേറുന്ന ദിവസം പ്രസ്തുത സ്ഥലത്ത്‌, ലൈറ്റ്ബോയ്‌ അടക്കം എല്ലാവരും മേയ്ക്കപ്പ്‌ തുടങ്ങുന്നതിന്ന് അരമണിക്കൂറുമുമ്പുതന്നെ നിർബ്ബന്ധമായും ഹാജരാകണം. എന്നിട്ട്‌ എല്ലവരും വട്ടമിട്ടിരുന്ന് കുറച്ചുനേരം "വെടിവട്ട"മുണ്ടാകും. വളരെ നിഷ്കർഷയോടെ അദ്ദേഹം ഇതു ചെയ്തിരുന്നുവെന്ന് കേട്ടിട്ടുണ്ട്‌. ആ രംഗമൊന്നാലോചിച്ചു നോക്കൂ. ഒരു കളി നടക്കുന്നസ്ഥലത്ത്‌ വൈകുന്നെരം കേളി കഴിഞ്ഞാൽ ആ കളിയിൽ പങ്കെടുക്കുന്ന ആശാൻ മുതൽ പെട്ടിക്കാർ വരെ എല്ലവരും അണിയറയിൽ കുർച്ചുനേരം വട്ടമിട്ടിരുന്ന് സംസാരിച്ചുകൊണ്ടിരിയ്ക്കുക. ആവിടെ നിശ്ചയമായും അന്നു നടക്കാൻ പോകുന്ന അരങ്ങിന്റേയും, അതിന്ന് സമാനമായ കഴിഞ്ഞുപോയ അരങ്ങുകളുടേയും ഊനാതിരേകങ്ങൾ ചർച്ചയ്ക്ക്‌ വരും സംശയമില്ല. അത്‌ അന്നത്തെ അരങ്ങ്‌ കൂടുതൽ നന്നാവാൻ കാരണമാവുകയും ചെയ്യും.
ഇക്ഷേ ഇത്തരം ഒരു നടപടിയ്ക്കുവേണ്ടി എന്റെ രണ്ടുമൂന്ന് സംരംഭങ്ങൾ പരാജയപ്പെട്ടുപോയി. അതാണു എനിയ്ക്ക്‌ ഇവിടെ കുറിയ്ക്കാനുള്ള " ആനുഭവം.
മാധവൻ കുട്ടി

SunilKumar Elamkulam Muthukurussi said...

മാധവൻ കുട്ടി സാർ പറഞ്ഞത് കാര്യം. അതുപോലെ പലരും പല നല്ല സജഷൻസും വെക്കുന്നുണ്ട്‌. പക്ഷെ ഒന്നും തന്നെ പൂവണിഞ്ഞൂകാണുന്നില്ല. അതിനു കാ‍രണം എന്തായിരിക്കും? എങ്ങനെ മറികടക്കും?
ഗോപ്യാശാൻ പറഞ്ഞതു വായിച്ചില്ലേ? സ്കൂളിൽ തന്നെ കഥകളി അഭ്യസനം (ആസ്വാദനമടക്കം) വേണമെന്ന്. അതെന്നെ എതിരൻ പലപ്പോഴും പറഞ്ഞിട്ടുള്ളതാ‍ണ്.
-സു-

കപ്ലിങ്ങാട്‌ said...

കലാമണ്ഡലത്തിന്റെ നൂറരങ്ങിൽ ഒരമ്പതെണ്ണമെങ്കിലും സ്കൂളുകളിലാകണം. രാമൻകുട്ടിയാശാന്റെ 80-ആം പിറന്നാളാഘോഷത്തിൽ വിദ്യാഭ്യാസ മന്ത്രി പറഞ്ഞു - 'ഹസ്തലക്ഷണദീപിക നമ്മുടെ സ്കൂൾ പാഠ്യ പദ്ധതിയിലുൾപ്പെടുത്തണം' എന്നു. അന്നതു കേട്ടപ്പോൾ എനിക്ക്‌ ചിരിയാണ്‌ വന്നത്‌ - ഒരു മന്ത്രിയുടെ പൊള്ളയായ വചനം പോലെ തോന്നി.

ആട്ടക്കഥാസാഹിത്യമെങ്കിലും പാഠ്യപദ്ധതിയിലുൾപ്പെടുത്തേണ്ടതാണ്‌. ഏതെങ്കിലുമൊരു ക്ലാസ്സിൽ ഒരാട്ടക്കഥയുടെ പ്രധാന ഭാഗങ്ങൾ, പിന്നെ ആ വർഷം ഒരു ആസ്വാദന ക്യാമ്പ്‌, ഒരു കഥകളി - ഇത്രയുമായാൽ തന്നെ ധാരാളം.

വികടശിരോമണി said...

പ്രിയ ഡോക്ടർ,
അങ്ങു പറഞ്ഞത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ‘പ്രവൃത്തി’ എന്ന വാക്ക് കഥകളിലോകത്തുനിന്ന് മാഞ്ഞുതുടങ്ങിയെങ്കിലും,ആ നിലയിലുള്ള വീക്ഷണം എവിടെയൊക്കെയോ ഉള്ളിൽ മറഞ്ഞുനിൽക്കുന്നുണ്ട്.ചെയ്യാൻ പോകുന്ന കലാവിഷ്കാരത്തിന്റെ സമഗ്രചർച്ചക്കായി കളിയ്ക്കു മുൻപ് കുറച്ചുനേരം എല്ലാവരും ഒരുമിച്ചിരുന്നാൽ പലഗുണങ്ങളുണ്ട്.നടക്കുന്ന അവതരണസ്വരൂപത്തിന് ആശയവ്യക്തതയുണ്ടാകുമെന്നത് ആദ്യത്തെ ഗുണം.പരസ്പരസ്പർദ്ധയ്ക്കു പകരം,കൂട്ടായ്മയുടെ കലാബോധത്തിലേക്ക് അരങ്ങിലെത്തും മുൻപ് കലാകാരന്മാർ പരുവപ്പെടുന്നു എന്നത് മറ്റൊന്ന്.പക്ഷേ,അങ്ങു പറഞ്ഞപോലെ,ഇതൊക്കെ പ്രായോഗികമാക്കാനാണു ബുദ്ധിമുട്ട്.എങ്കിലും ഇതിനൊക്കെ നാം ശ്രമിച്ചേ തീരൂ,സംശയമില്ല.
കഥകളി വൈകുന്നേരം നടക്കുന്ന ഒറ്റക്കഥയാണെങ്കിൽ,അവതരണശേഷം,നടന്ന കഥകളിയെക്കുറിച്ച് ഒരു ചർച്ചയാവാം എന്നും തോന്നുന്നു.കലാകാരന്മാരോട് ആസ്വാദകർക്കും,തിരിച്ചും സംവദിക്കാനുള്ള ഒരു വേദികൂടിയാകും അത്.മാത്രമല്ല,സത്യത്തിൽ കഥകളിയുടെയൊക്കെ സംസ്കാരം തന്നെ,അണിയറയിൽ നിന്ന് അരങ്ങുവരെയുള്ള കാഴ്ച്ചകളിലും,ശബ്ദങ്ങളിലും.ഗന്ധങ്ങളിലും ഒക്കെക്കൂടിയാണല്ലോ.പുതിയ ആസ്വാദകർക്കു നഷ്ടമാകുന്ന ഒന്നു കൂടിയാണത്.കളിതുടങ്ങി വന്നിരിക്കുകയും,തനിക്കിഷ്ടപ്പെട്ട ‘ഹീറോ’യെ കണ്ട് സായൂജ്യമടയുകയും ചെയ്യുന്നതിനപ്പുറമുള്ള കഥകളിയെന്ന അനുഭവത്തെ അറിയാനുള്ള മാർഗ്ഗങ്ങളും ഉണ്ടാകേണ്ടതുണ്ട്.
ഇതിൽ മറ്റൊരു പ്രശ്നം,മുൻപേ മനോജ് ചൂണ്ടിക്കാനിച്ചതാണ്.കുട്ടൻ മാരാരും കൃഷ്ണൻ കുട്ടിപ്പൊതുവാളും അച്ചുണ്ണിപ്പൊതുവാളും അപ്പുക്കുട്ടിപ്പൊതുവാളും തമ്മിലൊക്കെയുണ്ടായിരുന്ന നൈസർഗികസമവായം,പലപ്പോഴും മുൻ‌കൂട്ടി ആസൂത്രണം ചെയ്ത് നടത്തുന്ന പരിപാടികൾക്കുണ്ടാകുന്നില്ല.പൂക്കൾ തനിയേ വിരിയുന്നതും,ചില്ലുകൂട്ടിലിട്ട് വിരിയിക്കുന്നതും രണ്ടായിരിക്കും എന്ന തിരിച്ചറിവിലും എനിക്കു പേടിയുണ്ട്:)
----------
കപ്ലിങ്ങാടും,സുനിലും,മുൻപ് കതിരവനും പറഞ്ഞത് മറ്റൊരുവിഷയമാണ്.മുൻപേ രാമൻ‌കുട്ടിയാശാനൊക്കെ ഇതു പറഞ്ഞുകേട്ടിട്ടുണ്ട്.പക്ഷേ നടപടിയെടുക്കാൻ തക്കവണ്ണമുള്ള സമ്മർദങ്ങൾ ഒരു ഗവർമെന്റിലും ഉണ്ടായിട്ടില്ല.ആട്ടക്കഥ പഠിപ്പിച്ചതുകൊണ്ട് കഥകളി കാണാനാവുമെന്ന പ്രതീക്ഷയുമില്ല.ബിരുദ-ബിരുദാനന്തര ക്ലാസുകളിലെ ആട്ടക്കഥാക്ലാസുകളുടെ അവസ്ഥ പോലും പറയാൻ കൊള്ളുന്നതല്ല.

വികടശിരോമണി said...

കപ്ലിങ്ങാട്,
ഹെഡറിലെ കത്തി കീഴ്പ്പടത്തിന്റെ ചെറിയ നരകാസുരൻ തന്നെയാണ്.

കപ്ലിങ്ങാട്‌ said...

ഇമ്പ്രൊവൈസേഷനിലധിഷ്ഠിതമായ സമവായം നല്ലത്‌ തന്നെ. പക്ഷെ പല കാര്യങ്ങളും കളിക്ക്‌ മുൻപേ ചർച്ച ചെയ്തു ധാരണയിലെത്തേണ്ടതു തന്നേയാണ്‌. തയ്യാറെടുപ്പോടെ ചെയ്യുന്ന കാര്യങ്ങൾക്ക്‌ ഘനം കൂടുമല്ലൊ. കലാകാരന്മാരുടെ ഒത്തൊരുമയ്ക്കും അതാവശ്യമാണ്‌. അല്ലെങ്കിൽ കൂട്ടുകെട്ടുകൾ മിക്കപ്പോഴും മുൻകൂട്ടി തീരുമാനിച്ചവയായി വരും, അതിനുമൊരു കടലാസു പൂവിന്റെ മണമില്ലേ? :-) പലതരത്തിലുള്ള കൂട്ടുകെട്ടുകൾ വിജയകരമായി പരീക്ഷിക്കാൻ കളിക്കുമുൻപുള്ള ചർച്ചാസംസ്കാരം ധൈര്യം പകരും.

Sajeesh said...

ഞാന്‍ പരിയാനംപറ്റയുടെയും, ഭാസിയുടെയും ദക്ഷയാഗം പലതവണ കണ്ടിട്ടുണ്ട്. മിക്കവാറും ഇവര്‍ രണ്ടു പേരും കൂടി ഒരു ചെറിയ ചര്‍ച്ച കളിക്ക് മുന്പ് ചെയ്യുന്നതും കണ്ടിട്ടുണ്ട്, അതുകൊണ്ട് പലപ്പോഴും ഈ കൂട്ടുകെട്ട് നന്നായി വരാറുമുണ്ട്.

എന്തുകൊണ്ടും ഈ ഒരു ഐഡിയ വളരെ നല്ലതാണ് എന്നാണ് എനിക്ക് തോന്നുന്നത്.

സജീഷ്

വികടശിരോമണി said...

അങ്ങനെ.പുതിയ പോസ്റ്റ് ഇടുന്നു-
കോട്ടക്കൽ ശിവരാമനാണു വിഷയം.പുതിയ കഥകളിയും.എല്ലാവരും വരുമല്ലോ.
ജന്മനാ മടിയൻ കുഞ്ചുവായ എന്നെക്കൊണ്ട് പുതിയ പോസ്റ്റിടാൻ പ്രചോദിപ്പിച്ചുകൊണ്ടിരുന്ന എല്ല സ്നേഹിതർക്കും നന്ദി പറയുന്നു:)
http://chengila.blogspot.com/2009/02/blog-post_9875.html

C.Ambujakshan Nair said...

Sorry. One more comment.
മങ്കര രാമൻകുട്ടിയുടെ നി൪ദ്ദേശം നല്ലതാണ്. സദനം കൃഷ്ണൻകുട്ടിയെ സഹായിച്ച സുഹൃത്തിന്റെ ബലമോ സാഹചര്യങ്ങളോ എനിക്കില്ല. ഞാൻ കേരളത്തിന് പുറത്താണ്. ആ സുഹൃത്ത് Mr. Trivikraman pillai, പാലക്കാട് സ്വദേശി, റെയിൽവേ ഉദ്യോഗസ്ഥൻ., കൊല്ലത്ത് സ്ഥിര താമസക്കാരൻ. ഇദ്ദേഹം മാങ്കുളം ഉൾപ്പടെയുള്ള എല്ലാ കലാകാരന്മാരുമായും സൗഹൃദബന്ധം സ്ഥാപിച്ചു. കൊല്ലം കഥകളി ക്ളബ്ബ് & ട്രൂപ്പ് സംഘടിപ്പിച്ചപ്പോൾ അതിലെ പ്രധാന അംഗമായി. ഇദ്ദേഹം സദനം കൃഷ്ണൻകുട്ടിയെ കൂട്ടിവന്ന് അയത്തിൽ താമസിപ്പിച്ച് അവിടെ ഒരു കളരിയും ( Kathakali school) ആരംഭിച്ചു.
കഥകളി ക്ളബ്ബിന്റെ സ്ഥിരം സെക്രട്ടറിയും കഥകളി നടനുമായ തോന്നക്കൽ പീതാംബരനുമായി സദനം കൃഷ്ണൻകുട്ടിയ്ക്ക് സൗഹൃദവുമായി. യുവകലാകാരന്മാ൪ക്ക് മുൻഗണന നൽകിവന്ന കൊല്ലം കഥകളി ക്ളബ്ബ് & ട്രൂപ്പിലെ അംഗമാക്കി. ട്രൂപ്പിന്റെ വിദേശയാത്രയിലും, മദ്രാസ് യാത്രയിലും പങ്കെടുപ്പിച്ചു. ക്ളബ്ബിന്റെ1977 ലെ ഏറ്റവും നല്ല നടനുള്ള കൊട്ടാരക്കര തമ്പുരാൻ അവാ൪ഡു് MKK Nair നൽകി. കൊല്ലം കഥകളി ക്ളബ്ബ് & ട്രൂപ്പിലെ മറ്റു കലാകാരന്മാരുടെ സഹകരണവും, ദക്ഷിണ കേരളത്തിലെ നടന്മാരുമായുള്ള ബന്ധവും ഈ നടന്റെ വള൪ച്ചയിൽ നല്ല പങ്കുണ്ട്. (സദനം കൃഷ്ണൻകുട്ടിയെ സംബന്ധിച്ച ഒരു ആ൪ട്ടിക്കിൾ വായിക്കുമ്പോൾ, അതിൽ എഴുതപ്പെടാത്ത ഈ ചിത്രങ്ങളാവും എന്റെ മനസിൽ തെളിയുക)
ഇങ്ങിനെ ഒരു സാഹചര്യം ഭാസിക്കു നൽകാൻ ഞാൻ ശക്തനല്ല.

Sri. Indiaheritage –ന്റെ ശ്രദ്ധയ്ക്ക്.

Dr. മാധവൻ കുട്ടി സാറുമായി Kathakali group- ൽ
ഞാൻ ച൪ച്ച ചെയ്തിട്ടുണ്ട്. നളചരിതത്തിലെ വെളുത്ത നളനും, ബാഹുകനും ഒരേ രീതിയിലുള്ള ഇളകിയാട്ടം ആടുന്നതു സംബന്ധിച്ച് ഞാൻ തുടങ്ങിവെച്ചതായിരുന്നു ച൪ച്ച. ആ ച൪ച്ചയിലെ അദ്ദേഹത്തിന്റെ വരികൾ ഇതാ...
Re: [kathakali] Nalacharitham -3

Dear Friends, It is not That much Boring to me to watch two "Vanavarnanas" enacted by two separate 'Veshakar' in one story or in the same night.
According to me each "Vanavarnana" is separate entity. That is they are separate products of two separate artists. So it can be consumed very easily, and enjoyed also. In fact I am there under the "Nelavilaku" not to see any "Vanavarnana". But to see Kalamandalam Gopi enacting In fact I am there under the "Nelavilaku" not to see any "Vanavarnana". But to see Kalamandalam Gopi enacting Vanavarnana. Here the 'form' is more prominent than 'Theme. I remember that I was also there at Vaidyamadham to watch that particular Nalacharitham 3rd Day. It may be in early 80s. To me Gopi's Vanavarnana was more impressive than that of Krishnan nair, on that evening. (Dr, Madhavan Kutty)
****************************************************************

ഓരോ പ്രശസ്ഥ കലാകാരന്മാരെ പറ്റി നാം സംസാരിക്കുമ്പോൾ നമ്മുടെ മുൻപിൽ അവരുടെ ചില ചിത്രങ്ങൾ എത്തുന്നുണ്ട്. എന്റെ മുൻപിൽ എത്തുന്ന ചിത്രങ്ങൾ ഈ ബുളോഗിൽ ഉളളവരിൽ നിന്നും വിഭിന്നമാണ്. ഒരു പക്ഷേ സുഹൃത്ത് രാജേഷ് അഭിപ്രായപ്പെട്ട “ഹൈജാക്ക് “ സംഭവിച്ചതിന്റെ കാരണങ്ങൾ ഇതു തന്നെയാവാം.

കഥകളിയിലെ ഭീഷ്മാചാര്യൻ എന്നു വിശേഷിക്കപ്പെട്ട കലാമണ്ഡലം കൃഷ്ണൻ കുട്ടി പൊതുവാളാശാൻ ഭീഷ്മപ്രതിജ്ഞ എന്ന ഒരു കഥകളി എഴുതി. അതിന്റെ കയ്യെഴുത്തു പ്രതി ആദ്യം കുമ്മിണി മാസ്റ്ററെ കാണിച്ചു. 1975-ൽ വെള്ളിനേഴിയിൽ നാണുനായരാശാൻ, രാമൻകുട്ടി ആശാൻ, ശിവരാമൻ, സദനം കൃഷ്ണൻകുട്ടി, എമ്പ്രാന്തരിയും മറ്റും ചേ൪ന്ന് ഈ കഥ അവതരിപ്പിച്ചു. ആശാന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. അത്രകണ്ടു മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു അദ്ദേഹത്തിന്.

ഈ അനുഭവത്തിന്റെ Flash back- ലെ ചിത്രങ്ങളാണ് എന്റെ മനസിൽ തെളിഞ്ഞു നിൽക്കുന്നത്. അത് ഇപ്രകാരമാണ്. കയ്യെഴുത്തു പ്രതി കുമ്മിണി മാസ്റ്ററെ കാണിച്ചശേഷം മാങ്കുളം ദാമോദരൻ നമ്പൂതിരിയെ ആണ് കാട്ടിയത്. തന്റെ കഥ അരങ്ങേറി കാണാനുള്ള മോഹം തന്റെ ജന്മ നാട്ടിലെ കലാകരന്മാരോടോ, താൻ ജോലി ചെയ്യുന്ന സ്ഥാപനമായ കലാമണ്ഡലത്തിലെ കലാകാരന്മാരോടോ, തന്റെ സമ്പ്രദായ നടന്മാരോടോ പറയാതെ കാവുങ്കൽ ചാത്തുണ്ണി പണിക്കരുടെ ശിഷ്യനായ ചന്ദ്രമന ഗോവിന്ദൻ നമ്പൂതിരിയുടെ ഇല്ലത്താണ് ആശാൻ എത്തിയത്. ആശാൻ ചന്ദ്രമനയെ വിവരം ധരിപ്പിച്ചു. അദ്ദേഹം അരങ്ങേറ്റ ചുമതല ഏറ്റെടുത്തു. അങ്ങിനെ ചന്ദ്രമനയുടെ നാടായ (പെരുമ്പാവൂ൪) അശമന്നൂരിൽ എത്രയെത്ര ഗാനഗന്ധ൪വന്മാ൪ സ്വന്തക്കാരായി ഉണ്ടായിട്ടും, തിരുവല്ലാ ഗോപിക്കുട്ടൻ നായരുടെ സംഗീതത്തോടെ കളി അരങ്ങേറി. പൊതുവാളാശാനെ ഇതിന് പ്രേരപ്പിച്ച എന്തോ ഒരു ശക്തി, അതുതന്നെയാണ് അദ്ദേഹത്തിന്റെ കഥയിലെ വരികൾ തിരുവല്ലാ ഗോപിക്കുട്ടൻ നായരുടെ ശബ്ദത്തിലൂടെ ആദ്യമായി ശ്രദ്ധിക്കാനിടയായത്.
ചന്ദ്രമനക്കും തിരുവല്ലാ ഗോപിക്കുട്ടൻ നായ൪ക്കും ഹൃദയം നിറഞ്ഞ നന്ദി ആശാൻ രേഖപ്പെടുത്തുകയും ചെയ്തു. പിന്നീട് പല അരങ്ങുകൾക്കു ശേഷമാണ് 1975-ൽ വെള്ളിനേഴിയിലെ കാന്തള്ളൂരിൽ അരങ്ങേറിയത്. (പുസ്തകത്തിന്റെ അവതാരികയിൽ ഈ വിവരങ്ങൾ ആശാൻ സൂചിപ്പിച്ചിട്ടുണ്ട്). ദക്ഷിണ കേരളത്തിലെ നടന്മാ൪ക്ക് ആശാൻ ഈ പുസ്തകത്തിന്റെ ഓരോ പ്രതി നൽകുകയും ചെയ്തു.
തിരുവല്ലായിലും , തിരുവനന്തപുരം ക്ളബ്ബിലും, കൊല്ലം ക്ളബ്ബിലും അവ൪ ഈ കഥ അവതരിപ്പിച്ചത് ഞാൻ കണ്ടിട്ടുണ്ട്. ഇങ്ങിനെയുള്ള പല കഥകൾ, അത് നിസാരമാണെങ്കിൽ തന്നെ അതിന് ഞാൻ മുൻതൂക്കം നൽകുന്നതു തന്നെയാണ് പ്രശ്നങ്ങൾ.


കലാമണ്ഡലം വാസുപിഷാരടിയുടെ വേഷങ്ങൾ ധാരാളം കണ്ടിട്ടുണ്ട്, ആസ്വദിച്ചിട്ടുമുണ്ട്. അരങ്ങിലുള്ള സഹനടന്മാരോടോ, ഗായകരോടോ,
മേളക്കാരോടോ നീരസം ഭാവിച്ചു കണ്ടിട്ടില്ല. ചില
വേഷങ്ങളോട് താൽപ്പര്യക്കുറവ് (ഉദാ: കചൻ) കാട്ടിയ അനുഭവം ഉണ്ട്. പല പ്രഗത്ഭ നടന്മാരുടെ നി൪ബ്ബന്ധ ബുദ്ധികൾ കാരണം കഥകളി ക്ളബ്ബുകാരും, കളി നടത്തിപ്പുകാരും അനുഭവിച്ചിട്ടുള്ള കഷ്ടങ്ങൾ മനസിലിരിക്കുമ്പോൾ
ഒരു കഥകളി മുടങ്ങാതിരിക്കാൻ വാസു പിഷാരടിചെയ്ത ത്യാഗം മറക്കാവുന്നതല്ല. പത്തനംതിട്ട ജില്ലയിൽ(78 -79 കളിലെന്ന് ഓ൪മ്മ) തട്ടയിലെ കളി. കലാനിലയം ഉണ്ണികൃഷ്ണന്റെ (സംഗീതം) താൽപ്പര്യത്തിൽ പിഷാരടിയെയും ഒരു സ്ത്രീ വേഷക്കാരനെയും ക്ഷണിച്ചിട്ടുണ്ട്. ബാക്കി നടന്മാരെല്ലാം ദക്ഷിണ കേരളത്തിലെ നടന്മാ൪.
കഥകൾ; രുഗ്മാംഗദചരിതം, ദുര്യോധനവധം (ക൪ണ്ണശപഥത്തോടെ ) എന്നിവ. പിഷാരടിക്കു രുഗ്മാംഗദനും രൗദ്രഭീമനും വേഷങ്ങൾ. മോഹിനിക്കും കുന്തിക്കും ക്ഷണിക്കപ്പെട്ടിരുന്ന നടൻ, രുഗ്മാംഗദചരിതത്തിലെ മോഹിനിയുടെ “ചേരുന്നേൻ ഭവാനോടു” എന്ന പദം ആടുമ്പോൾ അരങ്ങിൽ വീഴുമെന്ന നിലയിൽ ആയി. രംഗം പെട്ടെന്ന് അവസാനിപ്പിക്കേണ്ടി വന്നു. തുട൪ന്നു് രംഗത്തെത്താൻ കഴിയാതെ സ്ത്രീ വേഷക്കാരൻ വേഷമഴിച്ച് അണിയറയിൽ ഒതുങ്ങിക്കൂടി. കളി തുടരുവാൻ പല വഴികൾ ആലോചിച്ചു. ഒടുവിൽ
സന്ധ്യാവലി വേഷക്കാരൻ ( ഒരു വൃദ്ധനായ കളിയോഗ നടൻ) പിന്നീട് മോഹിനിയായി കളി തുട൪ന്നു. കൃഷ്ണനടൻ കുന്തി വേഷം കെട്ടാൻ തയ്യാറായതോടെ പിഷാരടി കൃഷ്ണനും പിന്നീട് രൗദ്രഭീമനും കെട്ടാൻ തയ്യാറായി (ധനാശിക്കു വേറെ കൃഷ്ണൻ). പിഷാരടിയെ വിടാതെ ആ മോഹിനി പിന്നീട് പാഞ്ചാലിയായി കൃഷ്ണനോടൊപ്പവും രൗദ്രഭീമനോടൊപ്പവും കൂടി. കളി മുടങ്ങാതിരിക്കാൻ ഈ ത്യാഗം സഹിച്ച കലാകാരൻ തീ൪ച്ചയായും ബഹുമാനം അ൪ഹിക്കുന്നു. ആദ്യമായി ഒരു കളി സ്ഥലത്തെത്തുന്ന നടൻ തന്റെ കഥാപാത്രത്തെ വിജയിപ്പിച്ചാൽ മാത്രമേ അവിടെ അടുത്ത അരങ്ങു ലഭിക്കയുള്ളൂ. ഈ അവസരം ഈ കലാകാരന് സാധിച്ചില്ല എന്ന ദുഖം മനസിലാക്കിയ കമ്മറ്റിക്കാ൪ അടുത്ത വ൪ഷത്തെ കളിക്ക് കഥയും വേഷവും(വേഷം തോരണയുദ്ധത്തിൽ അഴകിയ രാവണൻ) തീരുമാനിച്ച് പിഷാരടിയെ അന്നുതന്നെ ഏ൪പ്പാടാക്കുകയും .

കഥ വളരെ നീണ്ടുപോയി. ബോറടിച്ചെങ്കിൽ ക്ഷമിക്കുക.

Anonymous said...

Mr.Nair,
A lot of thanks to Mr.Nair for opening your heart to us.

വികടശിരോമണി said...

പ്രിയരേ,
നാമിവിടെ നടത്തിയ ചർച്ചകൾ ശ്രീ.ഭാസി വായിച്ചു.അദ്ദേഹം തന്ന മറുപടി ചുവടെ ചേർക്കുന്നു.ചില തിരുത്തുകൾ അഭിമുഖത്തിൽ പറഞ്ഞു.അവ തിരുത്തിയിട്ടുണ്ട്.
വികടശിരോമണി.

വികടശിരോമണി said...

ലോകത്തിന്റെ നാനാവശങ്ങളിൽ നിന്നും,ഈ കഥകളിക്കാരന്റെ വിശേഷങ്ങളും അഭിപ്രായങ്ങളും കേൾക്കാനും,ചർച്ച ചെയ്യാനും തയ്യാറായ എല്ലാവരോടും നന്ദിയുണ്ട്.കഥകളിയെ സ്നേഹിക്കുന്ന ഇത്രയും വലിയൊരു സമൂഹം ഉണ്ട് എന്നറിയുന്നതിൽ സന്തോഷവും.ഇത്തരമൊരവസരം ഒരുക്കിയ വികടശിരോമണിയോട് വെറുമൊരു നന്ദി പറയുന്നത് വല്ലാത്ത കുറവായി തോന്നുന്നതുകൊണ്ട്,അതിനു മുതിരുന്നില്ല.കീഴ്പ്പടം ആശാനെ ഇത്രയ്ക്കും അറിഞ്ഞിഷ്ടപ്പെടുന്നവരുള്ളത് പുണ്യം.
എന്നെ പഠിപ്പിച്ച ആശാന്മാരുടെ കാര്യങ്ങളെഴുതിയതിൽ ചില ചെറിയ പിഴവുകൾ വന്നിട്ടുണ്ട്,വികടശിരോമണിയോട് അതു പറഞ്ഞിട്ടുണ്ട്,തിരുത്തുമെന്നു പ്രതീക്ഷിക്കുന്നു.പറഞ്ഞുവന്നപ്പോഴുള്ള ആശയക്കുഴപ്പം കൊണ്ടു വന്നത്.സദനം ഹരികുമാറും,കലാനിലയും ബാലകൃഷ്ണനും എന്നെ ആദ്യാവസാന വേഷങ്ങൾ ചൊല്ലിയാടിച്ച പ്രധാനഗുരുനാഥന്മാർ തന്നെയാണ്.
എന്റെ അഭിമുഖത്തിലെ അവസാനവാചകത്തിൽ നിന്നാണ് മിക്കവരും ചർച്ച ചെയ്തുകണ്ടത്.ഞാൻ തെക്കുള്ള കഥകളിയേയോ,കഥകളിക്കാരെയോ കുറ്റം പറഞ്ഞു എന്ന നിലയിലുള്ള വാചകങ്ങൾ കണ്ടത് ഖേദകരമാണ്.ഞാനങ്ങനെ ഉദ്ദേശിച്ചിട്ടേയില്ല.ഞാനതുപറഞ്ഞത്,തെക്കും വടക്കുമുള്ള സ്വാർത്ഥഗതിക്കാരായ ചില സംഘാടകരെ ഉദ്ദേശിച്ചാണ്.എനിയ്ക്കു തെക്കു വേഷം കിട്ടാത്തതിൽ സങ്കടമായിട്ടോ,അങ്ങനെ വേഷം കിട്ടുന്ന സഹപ്രവർത്തകരോട് സ്പർദ്ധയായിട്ടോ ഒന്നുമല്ല.
ഏതായാലും കഥകളിയെപ്പറ്റി ഇത്രയും ഗംഭീരമായ ചർച്ചകൾ നടക്കുന്നു എന്നറിയുന്നത് സന്തോഷം തന്നെ.ഇനിയും ഇത്തരം മികച്ച ചർച്ചകൾ നടക്കട്ടെ.
സ്നേഹാദരപൂർവ്വം,സദനം ഭാസി.