Thursday, August 27, 2009

കഥകളിലോകത്തിലെ ഫലിതങ്ങൾ


കേരളത്തിൽ ഫലിതപാരമ്പര്യത്തിന് കരുത്തുറ്റ അടിവേരുകളുണ്ട്.ദശാവതാരങ്ങളിലൊന്ന് ഒരു മഴുവെറിഞ്ഞാണ് കേരളമുണ്ടായത് എന്ന ഐതിഹ്യത്തിൽ പോലും,ആ ഫലിതത്തിന്റെ മിന്നൽ‌ത്തിളക്കമുണ്ട്.മറ്റെങ്ങും കണ്ടുകിട്ടാത്ത ഒരു സവിശേഷതയാണ്,ഭക്തികേന്ദ്രമായ ക്ഷേത്രത്തിനകത്ത് ഫലിതം പറയാൻ ഒരു കൂത്തമ്പലവും(അതും അമ്പലം തന്നെ!)അതിനായി പ്രത്യേകമൊരു വർഗവും.ഭക്തിരസം പ്രസരിപ്പിക്കേണ്ട അമ്പലമതിൽക്കെട്ടിൽ ഫലിതദുർഗങ്ങൾ തീർത്തുവെക്കുകയും,പ്രജകളെ,രാജാവിനെ,ദൈവങ്ങളെപ്പോലും ഹാസ്യമയമാക്കുന്ന ഒരു കലയെ അതിനകത്തു പ്രതിഷ്ഠിക്കുകയും ചെയ്ത കേരളചരിത്രത്തിലെ ഈ അതിഫലിതം,ഭാരതത്തിന്റെ ഭക്തിപാരമ്പര്യത്തിലെ തികച്ചും വേറിട്ട അദ്ധ്യായമാണ്.കൂത്തിലും,കൂടിയാട്ടത്തിലും,പാങ്കളിയിലും,കാക്കരശ്ശിയിലും,പാനേങ്കളിയിലും,പൊറാട്ടുനാടകത്തിലും,വടക്കൻ‌പൊറാട്ടിലും,പാവക്കൂത്തിലും,ചെറുമക്കളിയിലും,തീയ്യാട്ടിലും,തെയ്യത്തിലും,മുടിയേറ്റിലും,വേലകളിയിലും,കുമ്മാട്ടിയിലും,തുള്ളലിലും എന്നുവേണ്ട,മലയാളമനസ്സ് രൂപം കൊടുത്ത സകലകലാസങ്കൽ‌പ്പങ്ങളിലും ഫലിതപ്രവാഹമുണ്ട്.കണ്ണീരിനെ ആനന്ദബാഷ്പമാ‍ക്കി മാറ്റുന്ന രസവിദ്യയാണു കല എന്നു മലയാളി എന്നേതിരിച്ചറിഞ്ഞു.പ്രതിഷേധവും,നിലവിളിയും,പ്രതിരോധവുമെല്ലാം
ഫലിതസാദ്ധ്യമാണ് എന്നു തെളിയിച്ചതാണു നമ്മുടെ ചരിത്രം.

ശതാബ്ദങ്ങളിലൂടെ നാമാർജ്ജിച്ച കലാസംസ്കൃതിയുടെ ഉദ്ഗ്രഥിതതലത്തിലുള്ള സമന്വയം ആണു കഥകളിയിലൂടെ നടന്നത്.സ്വാഭാവികമായും,ഏറ്റവും ശൈലീകൃതമായ അളവിൽ ഓരോ കലയുടെയും ഉപാംശങ്ങളെ ഏറ്റുവാങ്ങിയപ്പോൾ കളിയരങ്ങ് അവയുടെ ഉപരിതലസ്പർശികളായ വിശദാംശങ്ങളെ തിരസ്കരിച്ചു,ആ കൂട്ടത്തിൽ ഫലിതവും പെട്ടു.കൂടിയാ‍ട്ടത്തിൽ നിന്നു വിദൂഷകനേയോ,കാക്കരശ്ശിയിൽ നിന്നു കാക്കാലനേയോ,സംഘക്കളിയിൽ നിന്ന് ഇട്ടിക്കണ്ടപ്പനേയോ വേണമെന്ന് കഥകളിക്കൊരിക്കലും തോന്നിയില്ല.എന്നാൽ,കണ്ടിരുന്നവർ,ഭാരതത്തിലങ്ങോളമിങ്ങോളമുള്ള ബ്രാഹ്മണവർഗ്ഗത്തിൽ ഏറ്റവും ഫലിതപ്രിയരായ കേരളീയ നമ്പൂതിരിമാരായതുകൊണ്ട്,ഭീരുവും ആശാരിയും മണ്ണാനും മണ്ണാത്തിയും ആനക്കാരനും ഒന്നും കൂടാതെ കഴിയുമായിരുന്നില്ല.അവയിൽ മിക്കതും കഥകളിയുടെ സമഗ്രരൂപത്തോടു കലഹിച്ചുതന്നെ നിലകൊണ്ടു,അന്നും,ഇന്നും.

കഥകളിയുടെ ഹാസ്യം അതുകൊണ്ടുതന്നെ,അരങ്ങിലൊതുങ്ങുന്ന ഒരു ക്രിയാപദ്ധതിയായില്ല.കഥകളിയെക്കുറിച്ചുള്ള ഫലിതവും,കഥകളിക്കാരുടെ ഫലിതവുംആയി,അതു പടർന്നു കിടക്കുന്നു.അവയുടെ ഉള്ളറകളിലേക്കു കടക്കാനുള്ള ഒരു ശ്രമം നടത്തിനോക്കട്ടെ.കഥകളിഫലിതത്തിന്റെ ഈ വീഥികളിൽ കളിയരങ്ങിന്റെ ചരിത്രവും,മനസ്സും ഇഴചേരുന്നു.
സൌകര്യാർത്ഥം,ചില വിഭജനങ്ങൾ നടത്തട്ടെ.ഇനി നമുക്കൊന്നിച്ചു ചിരിച്ചുചിന്തിക്കാം…:

വാമൊഴിഫലിതങ്ങളുടെ ആഘോഷം
-------------------------------------------

കഥകളിയെക്കുറിച്ചു പരന്ന വാമൊഴിഫലിതങ്ങളിൽ ഭൂരിഭാഗവും നമ്പൂതിരി വർഗ്ഗവുമായി ബന്ധപ്പെട്ടുനിൽക്കുന്നത് സ്വാഭാവികമാണ്.ഏറ്റവും ചിരിക്കാനറിയുന്ന ബ്രാഹ്മണൻ കേരളീയബ്രാഹ്മണൻ തന്നെയായിരുന്നു,തമിഴ് പട്ടർക്കു പോലും ഇത്രമേൽ ഫലിതമില്ലല്ലോ.കഠിനമായ അന്യവൽക്കരണം,കേരളീയനമ്പൂതിരിക്ക് ഒരു തരം നിസ്സംഗത പ്രദാനം ചെയ്തിരുന്നു;എന്തു വലിയ കാര്യം കണ്ടാലും “ദാപ്പൊ വല്യ കാര്യം”എന്നൊരു മട്ട്.കുടുംബബന്ധങ്ങളിലും സമൂഹബന്ധങ്ങളിലുമുള്ള അന്യഥാബോധമായിരിക്കണം ഈ നിർമമത്വം നമ്പൂതിരിക്കു നൽകിയത്.ഒരു തരം വിരക്തി.മൂത്തയാൾക്കു മാത്രം വിവാഹം,ബാക്കിയുള്ളവർക്കു സംബന്ധം.എല്ലാം,സംബന്ധവും ബാന്ധവവും വെടിവട്ടവും ഭക്ഷണവും വിസർജ്ജനവും വരെ എല്ലാം, ഒരു ‘നേരം‌പോക്ക്’ആയി കാണാൻ നമ്പൂതിരി ശീലിച്ചു.കഥകളിയും അവർക്കൊരു ‘നേരമ്പോക്ക്’ തന്നെയായിരുന്നു.“രസായി കാണുക”എന്നതിലപ്പുറം ഒന്നും നമ്പൂരി നിരീച്ചിട്ടില്ല.എന്തെല്ലാം അനുഭവിക്കാം എന്നതു തന്നെ കാര്യം,അതിനു പറ്റിയില്ലെങ്കിൽ “രാമന്റെ വേഷം ഒരനുഭവായില്യ”എന്നു പറയും.ഈ വിരക്തിയുടേയും നിസ്സംഗതയുടെയും മേച്ചിൽ‌പ്പുറങ്ങളിൽ വിരിഞ്ഞ രസാനുഭൂതികൾ സൃഷ്ടിച്ച ഏറ്റവും ഉജ്വലമായ ഒരു കഥയിൽ നിന്നു തന്നെ തുടങ്ങാം:

ഒരിക്കലൊരാൾ നമ്പൂരിയോടു ചോയ്ച്ചു;
“നമ്പൂരിക്കേറ്റവും രസായിട്ടുള്ളതെന്താ?”
“ഇരിങ്ങാലക്കുട ഉത്സവത്തിങ്ങട് പൂവ്വാ”
“നല്ല രസാണേയ്!”
“ഹേയ്,അതല്ല.ന്നിട്ട്,ആ പുളിങ്കറീം കൂട്ടി സദ്യങ്ങട് കേമാവ്വാ”
“ങാ,ശര്യാ കൂടൽമാണിക്യത്തെ പുളിങ്കറി നല്ല രസന്യാ”
“ഹേയ് അദൊന്ന്വല്ല രസം.എഴുന്നള്ളത്തും,പഞ്ചാരീം,ഓട്ടന്തുള്ളലും,കൊറത്ത്യാട്ടോം,ചാകാര്‌കൂത്തും,രാത്ര്യെഴ്ന്നള്ളിപ്പും ങ്ങ്ട് കാണ്വാ”
“അതു തന്ന്യാ അവിടുത്തെ രസം”
“അദൊന്ന്വല്ല കൊശവാ,രാത്രി ഇട്ട്യാരിശ്ശന്റെ ഹരണം അർജ്ജുനൻ വിസ്തരിച്ചിരുന്നങ്ങ്ട് കാണ്വാ”
“ഇട്ട്യാരിശ്ശന്റെ അർജ്ജുനനാ രസം?”
“ഹേയ്,ന്നാലും രസംങ്ങ്ട് മുഴ്വോനെ ആവില്യ,രാവിലെ ഇല്ലത്തേങ്ങ്ട് മടങ്ങി,തലനെറച്ചെണ്ണങ്ങട് തേച്ചുകുളിച്ച്,സന്ധ്യാവന്ദനോം തേവാരോംക്കെ കഴ്‌ച്ചൂന്ന്വര്ത്തി,ചെന്നിരുന്ന് പഴമാങ്ങക്കൂട്ടാനും കൂട്ടി,വയറുനെറച്ചങ്ങ്ട് ഉണ്വാ”
“പഴമാങ്ങാക്കൂട്ടാനാണല്ലേ അപ്പൊ രസം”
“ഹേയ്,ന്നിട്ട് കാക്കൂട്ടില് കയ്യും തിര്കി,ഒരൊറങ്ങ്ട് ഒറങ്ങ്യാ”
“ഹാവൂ!ഒറക്കായ്യ്യോലോ!അദെന്നെ രസം,സംശല്യ”
“ഹേയ്,ന്നിട്ട് അങ്ങനെ കെടക്കുമ്പൊ മൂത്രം മുത്താൻ ചുടും.അദു കണക്കാക്കാതെങ്ങനെ ഒറങ്ങ്യാ”
“ആയായ്യ്യേ!മൂത്രം മുത്താൻ ചുടലാപ്പൊ രസം?”
“അല്ല കൊശവാ,തീരെ നിവൃത്തില്യാണ്ടാവുമ്പൊ ,പ്പൊപ്പൂവും കെടക്കേല് ന്നായാൽ ഓടി ഓവകത്ത് ചെന്ന്,ഇരിക്കാനും കൂടി ഒഴിവില്യാണ്ട്,നിന്നിട്ടങ്ങനെ ചൂടുള്ള മൂത്രം ശർ‌ർ‌ർ‌ർ‌ർന്ന് ഒഴിക്യാ!അപ്പൊണ്ടലോ ഒരു രസം!അദെന്നെ പരമാനന്ദരസം!”

രസനിഷ്പ്പത്തി എവിടെ എന്ന് ഈ ബ്ലോഗിൽ നാം പലവട്ടം പങ്കുവെച്ച ആശങ്ക,എന്റെ വായനക്കാർക്കു തീർന്നു കാണുംന്ന് പ്രതീക്ഷിക്കട്ടെ:)

ഏറ്റവും സാരവത്തായതിനെയടക്കം നിസ്സാരവൽക്കരിക്കുന്ന ഒരു പ്രത്യയശാസ്ത്രം ഈ കഥ സംവഹിക്കുന്നു.വൈയക്തിയമായ രസാന്വേഷണത്തിന്റെ ഏറ്റവും സൂക്ഷ്മതയിലേക്കു ചുരുങ്ങുന്ന കഥകളിയുടെ സൌന്ദര്യതലത്തെ,ഇതിലും തീക്ഷ്ണമായി പങ്കുവെക്കുന്ന ഒരു കഥയും എന്റെ അറിവിലില്ല.ശൈലീകരണം ഒരു ആയുധമായി പരുവപ്പെടുന്ന സ്ഥിതിവിശേഷം,ഈ ‘പരമാനന്ദരസം’തള്ളിക്കളയുന്നു.കഴിയുന്നത്ര ശൈലീകരിച്ച്,ഏറ്റവും രസവത്താക്കി ഹരണം അർജ്ജുനനെ നിർമ്മിച്ചാൽ,അതിനെ ലംഘിച്ച് ഒരു രസനിർമ്മിതി വൈയക്തികത സാദ്ധ്യമാക്കുന്നു.ഓരോ ശൈലീകൃതാവിഷ്കരണത്തിന്റേയും അരങ്ങിൽ നിന്ന് അടുത്ത അതേ അരങ്ങിലേക്ക് ഓടുന്ന ‘കളിഭ്രാന്ത്’ അങ്ങനെയാണു സാഫല്യമടയുന്നത്.
കഥകളിയെപ്പറ്റിയുള്ള ഗ്രാഹ്യം വളരെ പ്രധാനപ്പെട്ട കാര്യമായി കണ്ട ഒരു സാമൂഹ്യസാഹചര്യം ആണ് സൂരിനമ്പൂരിയെക്കൊണ്ട് ഇന്ദുലേഖയോട് “ഭ്രാന്തുണ്ടോ”എന്നു ചോദിപ്പിക്കുന്നത്. ‘ഇങ്കിരിയസ്സു’പഠിക്കുന്നതിലും വലുതാണ് “കളിഭ്രാന്ത്”എന്നു കണ്ട ആ സമൂഹത്തിന്,സ്വാഭാവികമായും അതിലുള്ള അജ്ഞത ഫലിതമായി മാറി.ഒരു കഥ ഇങ്ങനെയാണ്:

“ഒരു കഥകളിരങ്ങിനു മുന്നിൽ നമ്പൂരി ഇരുന്നു കളി കാണുകയാണ്.അരങ്ങിൽ ഒരു കത്തിവേഷം.സൂക്ഷ്മമായി കണ്ടുകൊണ്ടിരിക്കുന്ന നമ്പൂതിരി,ഇടക്ക് “ഛെ!”“തെറ്റി!”എന്നൊക്കെ പറയുന്നുണ്ട്.വേഷക്കാരൻ അതു ശ്രദ്ധിച്ചു.കളി കഴിഞ്ഞു മുഖം തുടക്കുമ്പോൾ വേഷക്കാരൻ ഒരാളെ വിട്ട് നമ്പൂരിയെ വരുത്തിച്ചു പറഞ്ഞു:
“അങ്ങ് വലിയ ഗ്രഹിതക്കാരനാണെന്നു മനസ്സിലായി.അടിയന്റെ വേഷം കണ്ടിട്ട് ഇടക്ക് “ഛെ!” “തെറ്റി!” എന്നൊക്കെ പറയുന്നുണ്ടായിരുന്നല്ലോ.എന്താ തെറ്റിയത് എന്നു പറഞ്ഞുതന്നാൽ അടുത്ത അരങ്ങിൽ മനസ്സിരുത്താമായിരുന്നു”
നമ്പൂരിയുടെ മറുപടി:
“ഹേയ്,നോമിനങ്ങനെ ഈ ഊമക്കളിയായിട്ട് ഗന്ധോന്നൂല്യ.നീ ഇങ്ങനെ അനങ്ങാതിരിക്കുമ്പൊ,മുഷിച്ചിലു മാറ്റാൻ നോം നെന്റെ കിരീടത്തിലെ അലുക്കുകൾ ഒരര്ക്ക്ന്ന് ങ്ങനെ എണ്ണിത്തുടങ്ങും.ഒന്ന്,രണ്ട്,മൂന്ന്,നാല്…അപ്പൊഴ്ക്കും നീ തല വെട്ടിക്കും.അതോടെ ന്റെ എണ്ണാകെ പെഴക്കും.പിന്നീം അദ്യത്ത്ന്ന് തൊടങ്ങും.പിന്നീം നീ തലവെട്ടിക്കും.അതാ നോം “ഛെ!” “തെറ്റി!” ന്നൊക്കെ പറഞ്ഞീര്‌ന്നേ”

ഈ ഹാസ്യോൽ‌പ്പാദകമായ അജ്ഞതയും മുൻ‌ചൊന്ന ‘രസബോധ’വും സമന്വയിക്കുന്ന കഥകളും ഉണ്ട്.ഒന്ന് ഇങ്ങനെ:

“നമ്പൂരി എല്ലാ കളിക്കും മുന്നിലിരിക്കുന്നുണ്ടാവും.കളി കഴിയും വരെ എഴുന്നേൽക്കില്ല.കഥകളി കഴിഞ്ഞ്,വിളക്കും കെടുത്തിക്കഴിഞ്ഞേ ഇല്ലത്തേക്കു മടങ്ങൂ.നാട്ടിലെ അമ്പലത്തിൽ കഥകളിക്കു കഥ നിശ്ചയിക്കാൻ തർക്കമായി.അവസാനം അമ്പലക്കമ്മറ്റിക്കാർ എന്നും മുന്നിലിരുന്ന് കളി കാണുന്ന നമ്പൂരിയോടു ചോദിച്ച് നിശ്ചയിക്കാം എന്നു വെച്ചു.അവർ ചെന്നു ചോദിച്ചു:
“ഏതാ തിരുമേനീ നല്ല കഥ?ഉത്താരാസ്വയംവരോ കീചകവധോ?”
“അദൊന്നും നോമിനശേഷം നിശ്ശല്യ.നേരം വെളുപ്പിക്കണ പാട് നോമിനേ അറിയൂ”
“പിന്നെന്തിനാ തിരുമേനി എല്ലാ കളിയും കാണണത്?”
“അതോ,കളി കഴിഞ്ഞാൽ ആ ആട്ടവെളക്ക് കെടുത്തുമ്പൊ ആ കരിഞ്ഞ എണ്ണത്തിരീടെ ഒരു മണം വരാന്ണ്ട്.സഹിക്കില്യ.നിയ്ക്കത് വല്യഷ്ടാ.അതിനാ ഞാൻ ഇരിക്കണേ”

ആട്ടവിളക്കിന്റെ എണ്ണത്തിരിഗന്ധത്തിലേക്കും മൂത്രച്ചൂടിലേക്കും പിൻ‌മടങ്ങിയ നമ്പൂരിയുടെ ജീവിതത്തിൽ ചിലപ്പോൾ കഥകളി വലിയ സ്വാധീനശക്തിയായിരുന്നു താനും.

“രാവിലെ കുളക്കടവിൽ കോണകം അലക്കി,ഒണങ്ങാനിടുന്ന നമ്പൂരിയോട് ഒരാൾ “എന്താ തിരുമേനീ കാട്ടണേ”എന്നു ചോദിച്ചപ്പോൾ ഇങ്ങനെ മറുപടി പറഞ്ഞു:
“സാക്ഷാൽ തോരണയുദ്ധം”
കഥകളിയിലെ തോരണയുദ്ധകഥയെ തന്റെ കോണകപരിഭ്രമങ്ങളിലേക്കൊതുക്കുന്ന നമ്പൂതിരി,കളിയോഗങ്ങൾ കൊണ്ടു മുടിഞ്ഞതാണു ചരിത്രം.കലാമണ്ഡലമെന്ന സ്ഥാപനത്തിനു മുൻപ്,ശേഷം എന്നിങ്ങനെ കഥകളിചരിത്രത്തെ രണ്ടു ഭാഗങ്ങളാക്കി തിരിക്കാം.പൊതുസമൂഹത്തിന്റെ ഉടമസ്ഥതയിലേക്കു മാറുന്നതിനു മുൻപുവരെ മനകളുടെ വക കളിയോഗങ്ങളിൽ പുലർന്ന കഥകളി,ധനാഢ്യരായ ഏതാനും അപൂർവ്വം മനകളുടെ ഒഴിച്ചാൽ,മുഴുവൻ ഇടങ്ങളിലും ദാരിദ്യം വിളമ്പിയ കല കൂടിയാണ്.ഈ കഥ ഈ ചരിത്രസന്ദർഭത്തെ സമർത്ഥമായി പ്രതിപാദിക്കുന്നു.

“മനയിൽ പുതിയ കളിയോഗം തുടങ്ങുകയാണ്.അതിഥിയായി വന്ന നമ്പൂരിക്ക്,വലിയ അഭിമാനത്തോടെ കളിക്കോപ്പുകൾ കാണിച്ചുകൊടുക്കുകയാണ് കളിയോഗം ഉടമസ്ഥൻ.കിരീടം എണ്ണിക്കാണിക്കുകയാണ്,
“മുടി ദാ തെകച്ചൂണ്ട്.ഒന്ന്,രണ്ട്,മൂന്ന്,നാൽ,അഞ്ച്,ആറ്.”(കഥകളിക്കിരീടത്തിന് മുടി എന്നും പറയും.ഒരു കളിയോഗത്തിൽ ആറു മുടി വേണം എന്നാ‍ണു പഴയ ചിട്ട)
ഉടനേ നമ്പൂരിയുടെ മറുപടി:
“അപ്പൊ,മുടിയാറായി,ല്ലേ!”


കളിയോഗം തുടങ്ങിയാൽ മുടിയാറായി എന്നിങ്ങനെ,വാക്കുകളുടെ അർത്ഥാപത്തിയിൽ തൂങ്ങി സൃഷ്ടിക്കുന്ന ഫലിതങ്ങൾക്ക് കയ്യും കണക്കുമില്ല.

“ബാർബർ നമ്പൂരിടെ താടിവടിച്ചുകൊണ്ടിരിക്കുകയാണ്.കത്തിക്ക് തീരെ മൂർച്ചയില്ലാത്തതുകൊണ്ട് നമ്പൂരിക്ക് അസാരം വേദനിക്കുന്നുണ്ട്.നമ്പൂരി ഉടനേ ബാർബറോട്:
“രാമൂ,നിന്റെ കത്തീം ന്റെ താടീം കൂടി ആയാൽ നിണംണ്ടാവും നാ തോന്നണേ”

വാക്കുകളുടെ അർത്ഥത്തിന്റെ നിർത്ഥമാനം വരെയും ചിലപ്പോൾ അതു സഞ്ചരിച്ചെന്നിരിക്കും.ഒന്ന്,ഇങ്ങനെ:

കാമദേവന്റെ വേഷം എന്താവണം എന്നു ചർച്ച നടക്കുകയാണ്.നിലവിൽ ഒരു കഥയിലും ആ കഥപാത്രം വരാത്തതുകൊണ്ട് പല അഭിപ്രായവും വരുന്നു.ഒരു നമ്പൂരി പറഞ്ഞു:
“പച്ചക്കാമദേവൻ‌ന്നല്ലേ പറയ്യ്യാ.അപ്പൊ പച്ചെന്നെ.നിശ്ശം.”
ഉടനേ വേറൊരു നമ്പൂരി:
“ശിവൻ തൃക്കണ്ണു തുറന്നപ്പോൾ കാമദേവൻ കത്തീന്നാണലോ.അപ്പൊ കത്ത്യല്ലേ വേണ്ടത്?”
അടുത്ത ആൾ ഒട്ടും വൈകിയില്ല:
“കത്തിക്കഴിഞ്ഞാപ്പിന്നെ കര്യല്ലേ ബാക്കീണ്ടാവൂ.അപ്പൊ കര്യാക്കണംന്നാ ന്റെ പക്ഷം”

വെടിവട്ടങ്ങളിൽ വീണ ഈ ഫലിതോക്തികൾ അപൂർവ്വം ചിലതേ കാലത്തെ അതിജീവിച്ചുള്ളൂ.ഒന്ന് ഇങ്ങനെയാണ്:

“സീതാസ്വയംവരത്തിലെ പരശുരാമന്റെ രംഗപ്രവേശം,ഒരു സമയത്ത് കഥകളിലോകം ഏറെ ചർച്ച ചെയ്തതാണ്.തപസ്സിനിടയിൽ സ്വയംവരശേഷമുള്ള മടങ്ങിവരവിന്റെ ശബ്ദഘോഷം കേട്ടു ക്രുദ്ധനാവുന്ന നിലയിലും,സ്വയംവരയാത്രയിലേക്കു രൌദ്രത്തോടെ ചാടിവീഴുന്ന നിലയിലുമെല്ലാം പല ആചാര്യന്മാർ പരശുരാമപ്രവേശത്തെ വ്യത്യസ്തമായി അവതരിപ്പിച്ചു.ഇതിനെപ്പറ്റി ഒരു വെടിവട്ടത്തിൽ ചർച്ച നടക്കുകയാണ്.
“തപസ്സു ചെയ്ത്,മെല്ലെ രൌദ്രത്തിലെത്തണതാ മാധവന്റെ വഴി”
“രൌദ്രത്തിലെന്നെ യാത്രടെടേക്ക് ചാടിവീഴ്ണതാ കൃഷ്ണന്റെ വഴി”
“ആദ്യം ന്തായാലും രൌദ്രം തൊടങ്ങണത് തപസ്സുചെയ്തു പ്രവേശിക്കണ മാധവനെന്നെ ആണലോ?”
“ആദ്യം രൌദ്രത്തിലാവണതാ കേമച്ചാൽ ദൊന്ന്വല്ല,നാരായണന്റെയാ കേമം.താനാ പരശുരാമൻ കെട്ടണേന്ന് അറിഞ്ഞാ മതി,അപ്പൊത്തോടങ്ങ്വായി രൌദ്രം.”

കലയുടെ ധർമ്മത്തെ ഇത്രമേൽ സുഖവാഹിയായി കണ്ട ആസ്വാദനശീലത്തിൽ നിന്നും നാമിപ്പോഴും പൂർണ്ണമുക്തരല്ലല്ലോ.ജീവിതമൊന്നടങ്കം ഉപരിതലസ്പർശിയായ ഒരു വിരക്തിപർവ്വമാകുമ്പോൾ രൂപപ്പെട്ട ഈ ഫലിതങ്ങളുടെ ലോകം നമ്മുടെ കലാബോധത്തിന്റെ നവീകരണത്തിനു കൂടി വെളിച്ചം നൽകുന്നുണ്ട്.നാവുമുറിക്കുന്ന ഫലിതമാണോ,മധുരിക്കുന്ന ഫലിതമാണോ കല നൽകുന്നത് എന്ന ചോദ്യമേ ഇല്ലാത്ത ആ ലോകം അസ്തമിച്ചിരിക്കുന്നു.ആ ലോകത്തിന്റെ ഗൃഹാ‍തുരവിഷങ്ങളെ ചെറുക്കാനുള്ള പ്രതിവിഷം കൂടി ആയി,ഈ ഫലിതങ്ങൾ കാണാമെന്നു തോന്നുന്നു.

ചരിത്രവും ചരിത്രഭാവനകളും
-------------------------------


കഥകളിചരിത്രത്തിന്റെ മിക്ക സന്ദർഭങ്ങളും ഫലിതസ്പർശമില്ലാതെ കടന്നുപോയിട്ടില്ല.കൊട്ടാരക്കരയിലും,വെട്ടത്തും,അമ്പലപ്പുഴയിലും,വെള്ളിനേഴിയിലും-അങ്ങനെ കഥകളി ചെന്നിടത്തെല്ലാം ഫലിതങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.അവിശ്വസനീയമായ ഐതിഹ്യങ്ങളുടെ നർമ്മസ്പർശമുള്ള ഒരു പരമ്പര തന്നെ രാമനാട്ടകാലത്തു കാണാം,ഒട്ടു മിക്കതും ‘കഥകളിരംഗ’ത്തിൽ സമാഹരിക്കപ്പെട്ടിട്ടുണ്ട്.ബാലിയുടെ അരങ്ങിലെ അലർച്ചയിൽ രജസ്വലയായ സുഗ്രീവവേഷക്കാരിയും,അമ്പലക്കൊടിമരത്തിനു മുകളിലൂടെ ചാടിയ ബാലിയും അടങ്ങുന്ന ആ കഥാലോകത്തേക്ക് ഇപ്പോൾ കടക്കുന്നില്ല.അധികാരലോകത്തിനു മുന്നിൽ ഓച്ഛാനിച്ചു നിന്ന കഥകളികലാകാരന്മാരുടെ ഇടയിൽ രൂപപ്പെട്ട ഫലിതത്തിനും അധികാരവ്യവസ്ഥിതിയോടുള്ള സമരസപ്പെടൽ സ്വാഭാവികമായിരുന്നു.അപൂർവ്വമായി,ചിലർ ഫലിതത്തിലൂടെ കലഹിക്കുകയും ചെയ്തു. മറക്കാനാവാത്ത ഒരു കഥയാണ് അമ്പാട്ട് ശങ്കരമേനോൻ എന്ന കല്ലടിക്കോടുശാഖയിലെ വേഷക്കാരന്റേത്.

“ഏറാൾപ്പാടു തമ്പുരാൻ ഒരിക്കൽ ശങ്കരമേനോന്റെ ഉത്തരാസ്വയംവരം ദുര്യോധനൻ കാണാൻ വരാൻ വൈകി.പതിഞ്ഞപദം കഴിഞ്ഞാണ് എത്തിയത്.വന്നപ്പോൾ “ഗാന്ധാരകർണ്ണസുരസിന്ധുജസിന്ധുരാജ”എന്ന അടുത്തരംഗത്തിന്റെ ശ്ലോകം ചൊല്ലുകയാണ് ഒരു ദൂതൻ വശം തമ്പുരാൻ ശങ്കരമേനോന് അണിയറയിലേക്ക് ഒരു സന്ദേശം പറഞ്ഞയച്ചു,
“ഞാൻ വരാനൽ‌പ്പം വൈകി.ശങ്കരൻ ആദ്യം മുതൽ,പതിഞ്ഞപദം ഒന്നൂടി ചെയ്യുക”എന്നായിരുന്നു സന്ദേശം.എന്നാൽ ശങ്കരമേനോൻ കേട്ട ഭാവം നടിച്ചില്ല.ബാക്കി ഭാഗം നേരെ ചെയ്ത് മുഴുമിപ്പിച്ചു.തമ്പുരാൻ ശരിക്കും കോപാകുലനായി.തന്റെ ആജ്ഞയെ ധിക്കരിച്ച ശങ്കരനെ പിറ്റേന്ന് ആളയച്ചുവരുത്തി.എല്ലാവരും ശങ്കരനു ശിക്ഷകിട്ടും എന്നുകരുതി നിൽക്കയാണ്.
“എന്തേ ഇന്നലെ ശങ്കരൻ പതിഞ്ഞ പദം ആടാതിരുന്നത്?”
“പതിഞ്ഞ പദം അടിയൻ ആടിയിരുന്നു.ഒരിക്കൽ ആടിയത് വീണ്ടും ആടുക പതിവില്ല”
“ഞാൻ പറഞ്ഞാൽ ശങ്കരൻ കേൾക്കണ്ടേ?”
“തീർച്ചയായും അടിയൻ കേൾക്കണം.”
“എന്നിട്ടെന്തേ കേൾക്കാഞ്ഞത്?”
“അടിയൻ അപ്പോൾ ശങ്കരനായിരുന്നില്ലല്ലോ.ദുര്യോധനമഹാരാജാവായിരുന്നല്ലോ.ദുര്യോധനമഹാരാജാവിന് തമ്പുരാൻ പറഞ്ഞതു കേൾക്കണം എന്നില്ലല്ലോ”
ഏറാൾപ്പാട് അറിയാതെ ചിരിച്ചുപോയി.

ഫലിതം സ്വത്വപ്രകാശനത്തിനുള്ള ഉപാധിയായി ഉപയോഗിക്കേണ്ടിവരുന്ന നിവൃത്തികേടിന്റെ അന്തരീക്ഷം,അത്തരം നിരവധി നർമ്മങ്ങളെ ഉണ്ടാക്കിക്കാണണം.തിരുമാന്ധാംകുന്നിലമ്പലത്തിൽ നടന്നിരുന്ന ചതുശ്ശതത്തിന്റെ പകർച്ചയ്ക്ക് അവകാശികളായ കൂട്ടിൽ കുടുംബത്തിനു മാത്രം പകർച്ച കിട്ടാതിരുന്നപ്പോൾ,ഒരിക്കൽ വലിയ തമ്പുരാനെക്കണ്ടപ്പോൾ കൂട്ടിൽ കുഞ്ഞൻ‌മേനോൻ പറഞ്ഞത് “അടിയനു പകർച്ചല്യാന്നു പറഞ്ഞത് കാര്യത്തിലായി”എന്നാണ്.ഇത്തരം പരിഭവഹാസ്യങ്ങളുടെ ശക്തിയാണ് അൽ‌പ്പമെങ്കിലും അവരെ നിലനിർത്തിയതെന്നും പറയാം.

മറ്റൊരു ഹാസ്യതലം കഥകളിചരിത്രത്തിൽ സുപ്രധാനമായ ഇടമാണ്.ധനാഢ്യരായ മനകളുടെ പത്തായപ്പുരകളിൽ ജീവിതം കഴിച്ചുകൂട്ടിയ ഒരു വലിയ നമ്പൂതിരി സമൂഹമുണ്ടായിരുന്നു.മൂന്നുനേരം ശാപ്പാട്,രാവിലെ കുളിക്കാൻ എണ്ണ,കൊല്ലത്തിൽ രണ്ടു മുണ്ടും കോണകവും,കുളത്തിൽ വിസ്തരിച്ചകുളി,അക്ഷരശ്ലോകം,രാത്രി കഥകളി,ഇടക്കു സമ്മന്തവും-ഇങ്ങനെ തീരുന്ന കുറേ അഭിശപ്തജന്മങ്ങൾ.ഒളപ്പമണ്ണ മനയുടെ പത്തായപ്പുരയിൽ താമസിച്ചു കഥകളി കണ്ടിരുന്നവരൊക്കെംവാസ്തവത്തിൽ ഒരു ഫോർത്ത് എസ്റ്റേറ്റിന്റെ,പ്രസ്സിന്റെ ധർമ്മം കഥകളിയിൽ നിറവേറ്റുകയായിരുന്നു.കലാസ്വാദനത്തിൽ പലപ്പോഴും,ഒളപ്പമണ്ണ തിരുമനസ്സിനെ വരെ വിമർശിക്കാൻ അവർക്കു മടിയുണ്ടായിരുന്നില്ല.ഒരു ശ്ലോകകഥ രസകരമാണ്:






“ഒളപ്പമണ്ണമനക്കലെ ചെറിയപ്‌ഫൻ നമ്പൂതിരിപ്പാടിന് ഇട്ടീണാൻ പണിക്കർ എന്ന കഥകളി നടനെ വലിയ കാര്യമായിരുന്നു.ഈച്ചരപിള്ളവിചാരിപ്പുകാർ എന്ന വലിയ നടൻ പോലും വന്നാൽ കളികാണാതെ തിരിഞ്ഞിരിക്കുകയും,ഇട്ടീണാൻ പണിക്കർക്ക് കിരീടം സമ്മാനിക്കുകയും ചെയ്യുന്ന നമ്പൂതിരിപ്പാടിന്റെ ഈ പക്ഷപാതം,എല്ലാവർക്കും അറിയാമായിരുന്നു.ആയിടെ പ്രസിദ്ധതായമ്പകക്കാരായിരുന്ന കൊടിക്കുന്നത്ത് ശങ്കുണ്ണിമാരാരും പനങ്കുർശി ഗോവിന്ദപ്പൊതുവാളും തമ്മിൽ ആരാണു കേമൻ എന്ന മത്സരം കൊടുമ്പിരിക്കൊണ്ട സമയമാണ്.അക്കൊല്ലത്തെ വെള്ളിനേഴി ഉത്സവത്തിന് നന്നായി കൊട്ടിയ ചെണ്ടക്കാരന് ചെറിയപ്ഫൻ നമ്പൂതിരിപ്പാടിന്റെ വക ഒരു ചെണ്ട സമ്മാനമായി പ്രഖ്യാപിച്ചിരുന്നു.മാരാരും പൊതുവാളും ഉത്സവത്തിനു കൊട്ടി.പൊതുവാൾക്കാണ് നമ്പൂതിരിപ്പാട് ചെണ്ട സമ്മാനമായി കൊടുത്തത്.അവിടെ ഉണ്ടായിരുന്ന ഒരു മാരാർ പക്ഷക്കാരനായ നമ്പൂതിരി,ഇതൊട്ടും രസിയ്ക്കാതെ,ഒരു ‘തായമ്പകാഷ്ടകം’ഉണ്ടാക്കിയത്രേ.അതിലെ ഒരു ശ്ലോകം:
“പെറ്റുണ്ടായവരൊക്കെ നന്ദി പറയും സാക്ഷാൽ വിചാരിപ്പുകാ-
രാട്ടക്കാരനു ചന്തിയും,വഷളറപ്പോക്കാനാദാനജ്ഞനാം
ഇട്ടീണാനു കിരീടവും,പതിവുറച്ചാതോതിലിന്നേ വരെ-
ക്കാട്ടിപ്പോന്നവിടുന്നു ചെണ്ട പൊതുവാൾക്കല്ലേ കൊടുക്കേണ്ടത്!”

ഈ കീറിമുറിക്കുന്ന പരിഹാസ-വിമർശബുദ്ധി,കഥകളിയുടെ ഉദ്ഗ്രഥനത്തെ ഏറെ സഹായിച്ചിരിക്കാനേ വഴിയുള്ളൂ.ഒരു കോടീരിനമ്പൂതിരി,“ഇട്ടീണാൻ പുരികമിളക്കിയാൽ ഞാൻ ഛർദ്ദിക്കും”എന്നു പ്രസ്താവിച്ച്,ഇട്ടീണാന്റെ വേഷത്തിനു മുന്നിൽ വന്ന് സ്ഥിരം പച്ചക്കായ വായിൽ ചവച്ചുനിറച്ചുവെച്ച് ഛർദ്ദിച്ചവഹേളിക്കുന്ന ക്രൂരഫലിതവും അവിടെ കാണാം.കഥകളിരംഗകാരൻ ആ പ്രശ്നം ഇട്ടീണാൻ തീർത്തത് ഇങ്ങനെയാണു പറയുന്നത്:“ഗത്യന്തരമില്ലാതെ പണിക്കർ നമ്പൂതിരിയോട് ക്ഷമായാചനം ചെയ്തു”
ഇതായിരുന്നു അന്തരീക്ഷം.ഗത്യന്തരമില്ലാത്ത ഒരു സാമൂഹ്യവ്യവസ്ഥിതിയുടെ ദയനീയത പേറിയ കലാകാരനും,പരിഹാസവും വിരക്തിയും കലർന്ന ഒരു ജീവിതവ്യവസ്ഥയിൽ വീണ കലാസ്വാദനവും-ഇവയുടെ സംഘർഷമായിരുന്നു അന്നത്തെ ചരിത്രം.അതുകൊണ്ടു തന്നെ,നളനുണ്ണിക്കും ഇട്ടിരാരിശ്ശനും സാഹചര്യം പോലെ പ്രകീർത്തനശ്ലോകമെഴുതിയവരും കുറവായില്ല.

ആധുനികകാലം,കഥകളിക്കാരന്റെ ജീവിതത്തെ മാറ്റിപ്പണിതതോടെ സ്വാഭാവികമായും ഫലിതബോധവും പൊളിച്ചെഴുതപ്പെട്ടു.അടുത്തകാലം വരെ,കടുത്ത അച്ചടക്കത്തോടെ മാത്രം സമീപിച്ചിക്കാമായിരുന്ന അണിയറ,ഇപ്പോൾ പലയിടത്തും തമാശയും വെടിവട്ടവുമായി ഇരിക്കുന്നവരുടെ കൂടി ഇടമായി മാറിയവരെ എത്തുന്നു,അത്.കലാകാരൻ കൂടുതൽ സ്വതന്ത്രനായതോടെ,ഫലിതവും പുതിയ തലത്തിലേക്കു വികസിച്ചു.കൃഷ്ണൻ നായർ മരിച്ച വിവരമറിഞ്ഞ് കൃഷ്ണൻ‌കുട്ടിപ്പൊതുവാൾ പറഞ്ഞ ഒരു വാചകം പ്രസിദ്ധമാണല്ലോ, “ഇനി പച്ചവേഷം ഗോപി”എന്ന്-(ഇനി പച്ചവേഷം ഗോപിയായി-ഇനി പച്ചവേഷം ഇല്ലാതായി എന്നും,ഇനി പച്ചവേഷത്തിന് ഗോപിയേ(കലാമണ്ഡലം ഗോപി)ഉള്ളൂ എന്നും ആ വാചകത്തെ വായിക്കാം)ഇത്തരം ഫലിതങ്ങളുടെ സ്വതന്ത്രവായുവിലേക്ക് കഥകളി എത്തിച്ചേർന്നു.കീഴ്പ്പടത്തെപ്പോലുള്ളവർ സ്വാംശീകരിച്ച അപാരമായ ഫലിത-പരിഹാസബോധം അനുഭവമുള്ളവർ ഇന്നും ധാരാളമുണ്ടാകും.വെള്ളിനേഴി നാണുനായരെപ്പോലെ തികഞ്ഞ ഗ്രാമീണർ കാത്തുവെച്ച നർമ്മവും നൈസർഗികമായിരുന്നു.

സാഹിത്യത്തിലെ കഥകളിനർമ്മലോകം
--------------------------------------------

നമ്പ്യാരുടെ തൂള്ളൽകൃതികളിലെ വരികളിൽ തന്നെ,കേരളസാഹിത്യം കഥകളിയെ പരിചയപ്പെടുന്നുണ്ട്.കഥകളിചരിത്രത്തിന്റെ തന്നെ ഗവേഷണങ്ങളിലും നിഗമനങ്ങളിലും ആ വരികൾ സ്ഥാനം നേടിയിട്ടുണ്ട്.ഹരിണീസ്വയംവരം തുള്ളലിലും കൃഷ്ണലീലയിലും ആവർത്തിച്ചുവരുന്ന ഈ കഥകളിക്കാരെ പരിഹസിക്കുന്ന വരികൾ തന്നെയാവും കിട്ടാവുന്നതിൽ ഏറ്റവും പഴയ സാഹിത്യത്തിലെ കഥകളിനർമ്മം.കഥകളിക്കാരന്റെ അന്നത്തെ ദയനീയതയും പരിഹാസ്യതയും ഈ വരികളിൽ സ്പഷ്ടമാണ്.

“പെട്ടിവരുന്നതു കണ്ടാൽ ചില ജനം
കൊട്ടിക്കതങ്ങടച്ചിതെന്നും വരും;
അഷ്ടിമാത്രം കൊടുത്തങ്ങയക്കും ചിലർ
കഷ്ടിച്ചുകേളികൊട്ടിച്ചിതെന്നും വരും.
ചുട്ടിയും കുത്തി ദശഗ്രീവവേഷവും
കെട്ടിപ്പുറപ്പെട്ടു പൊട്ടിച്ചിരിച്ചങ്ങു
കൊട്ടിക്കലാശം ചവിട്ടിത്തകർത്തുടൻ
ചട്ടിച്ച മുഞ്ഞി വിയർത്തു വലകയും
കെട്ടിച്ചമഞ്ഞു ജടായു പുറപ്പെട്ടു
വട്ടത്തിലോടിപ്പറന്നു കളിക്കയും
“ഇന്നു നീ സീതയെക്കൈവിടൂ രാവണാ
പിന്നെ ഞാൻ നിന്നെ കൊല്ലുകയില്ല”
ഇത്ഥം പദങ്ങളിൽ തങ്ങളിൽ ഘോഷിച്ചു
യുദ്ധം തുടങ്ങിപ്പിടിച്ചും പറിച്ചുമ-
ങ്ങെത്രയും പാരം ബലക്ഷയം വന്നുടൻ
ഛത്രമെടുക്കും വെളിച്ചം തുടങ്ങിയാൽ”

സാഹിത്യത്തിന്റെ ക്ലാസിക്കൽ കാലഘട്ടവുമായി അടുത്ത ബന്ധം പുലർത്തിയ കഥകളിയുടെ അനുഭവലോകം,സാഹിത്യഫലിതത്തിനു നിരവധി മൂലകങ്ങൾ നൽകി.അക്ഷരശ്ലോകവും കവനനിർമ്മാണവുമായി കഴിഞ്ഞ സാഹിത്യാന്തരീക്ഷത്തിൽ,കഥകളിയ്ക്കും സ്ഥാനം ഉണ്ടാവുന്നതു സ്വാഭാവികം.പരസ്പരമുള്ള കളിയനുഭവങ്ങളെ വരെ ശ്ലോകരൂപേണ അയച്ചിരുന്ന കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെയും നടുവത്തിന്റേയും ഭാഷാപ്രപഞ്ചം നിരന്തരം കഥകളിയെ സ്പശിക്കാതെ കടന്നുപോയിട്ടില്ല.കവികളെയും നടന്മാരെയുമൊക്കെ,മൃഗങ്ങളോടും പക്ഷികളോടും കോർത്തു കാവ്യമുണ്ടാക്കുന്ന അഭ്യാസത്തിൽ പലപ്പോഴും കഥകളി കടന്നുവന്നിരിക്കുന്നതു കാണാം.കൊച്ചുപിള്ളപ്പണിക്കരെ ‘നടമൃഗമാല’യിൽ മൂലൂർ എസ്.പത്മനാഭപ്പണിക്കർ വർണ്ണിക്കുന്നതു നോക്കുക:
അപ്പൂർവ്വജനു കിടയാകിയ കൊച്ചുപിള്ള-
യൽ‌പ്പേതരപ്രഥ കലർന്ന നടേന്ദ്രരത്നം
കൽ‌പ്പിച്ചുകൊൾക,സുഷമാവലി തൂകിടുന്ന
നൽ‌പ്പുള്ളിമാനിതി വിശാചലമൂരുനേത്ര!


സൂക്ഷ്‌മമായി നടശരീരത്തിന്റെ പ്രത്യേകതകളെ തിരിച്ചറിഞ്ഞ്,അവ രസകരമായി ശ്ലോകത്തിലാക്കുന്നതിനു നിരവധി ഉദാഹരണങ്ങൾ കാണാം.ഈ ശരീരവർണ്ണനയുടെ സ്വഭാവോക്തികളിൽ ശരീരഭാഷയെ നിരീക്ഷിക്കുന്ന കലാമർമ്മജ്ഞത വ്യക്തമാണ്.ദൃശ്യമാണു കഥകളിയരങ്ങിന്റെ കവിത എന്ന പ്രഖ്യാപനം അത്തരം ശ്ലോകങ്ങളുടെ ഒരു പൊതുപ്രകൃതിയാണ്.

സി.വി.രാമൻ‌പിള്ളയിലെത്തുമ്പോഴാണ്,നാം കഥകളിയുടെ ലാവണ്യലോകത്തെ സമർത്ഥമായി തന്റെ സാഹിത്യത്തിൽ ഉപയോഗിക്കുന്ന സാഹിത്യകാരനെ പരിചയപ്പെടുന്നതെന്നു തോന്നുന്നു.കഥകളിൽ കടന്നു വരുന്ന നിരന്തരമായ കളിയരങ്ങിന്റെ പരാമർശങ്ങൾ,മാമാവെങ്കിടൻ പോലെ അടിമുടി കഥകളി നിറഞ്ഞ ഒരു കഥാപാത്രം,ആ കഥാപാത്രത്തിലാകമാനം നിറയുന്ന ഹാസ്യം-ഇതുപോലെ അതിനു മുൻപൊരിക്കലും സാഹിത്യത്തിൽ കഥകളീയത ഒരു സമഗ്രവും തീക്ഷ്ണവുമായ അനുഭവമായിട്ടില്ല.
എന്നാൽ,കഥകളിയുടെ ആശയലോകവും അനുഭവലോകവും ഒരു മാജിക്കൽ റിയലിസത്തിനു വിധേയമാക്കിയ സാഹിത്യകാരൻ മറ്റാരുമായിരുന്നില്ല-മലയാളത്തിന്റെ മാർക്കേസ്-വി.കെ.എൻ.ഭാഷയുടെ വ്യവസ്ഥാപിത പാഠങ്ങളെ പാരഡി ചെയ്തും,തലകുത്തനെ നിർത്തിയും,അന്യവൽക്കരിച്ചും നിർമ്മിക്കുന്ന സ്വതഃസിദ്ധമായ “വി.കെ.എൻ പിച്ചി”ൽ ഏറ്റവും പ്രധാനപ്പെട്ട ഉപകരണമായി മാറി,കഥകളി.വി.കെ.എൻ നിർമ്മിച്ച ആസക്തികളുടെ മറുലോകത്ത്,കഥകളി പോലെ അനുയോജ്യമായ മറ്റൊരു കലയുണ്ടാവുക അസാദ്ധ്യമാണ്.

ഇരവുപകലുകൾ പിന്നെയും വേനൽക്കാലകൊട്ടാരത്തെ കടന്നുപോയി.ഒന്നിനൊന്ന് എന്നായിരുന്നു പൊതുവേ അനുപാതം.ഇതിന് അപവാദമായി ചിലപ്പോൾ രണ്ടു രാവിന് ഒരു പകൽ എന്ന നിലയിലും കാലചക്രഭ്രമണമുണ്ടായി.അൽ‌പ്പം ചില ദിവസങ്ങളിൽ തിരുമനസ്സുകൊണ്ട് രാവും പകലും കിടന്നുറങ്ങിയതാണ് ഇതിനു കാരണം.”
(അത്തം പെരുനാൾ)

ഇരവുപകലുകളുടെ ചാക്രികതയെ കീഴ്‌മേൽ മറിക്കുന്ന ഈ സാഹിത്യതിരുമനസ്സിന്റെ കൊട്ടാരക്കെട്ടുകളിൽ കഥകളിയുടെ സമ്പ്രദായങ്ങൾ കീഴ്‌മേൽ മറിയുന്നു.നളചരിതത്തിനു ശേഷം നടത്തേണ്ട ദുര്യോധനവധം,ആദ്യം നടത്താൻ നിശ്ചയിക്കുന്ന തിരുമനസ്സിന്റെ മനസ്സ്, “പഴഞ്ചൻ സമ്പ്രദായങ്ങൾക്ക് എതിരാ”ണല്ലോ.






“ദുര്യോധനവധം കഥ ആരംഭിച്ചപ്പോൾ സദസ്സിൽ ഒരു കലാപം തന്നെ ഉണ്ടായെന്നു പറയാം.എല്ലാ നമ്പൂതിരികളുടെ മുഖവും തിരുമനസ്സിലെ ബോക്സിനു നേരെ.ഈ വിഡ്‌ഢിത്തം മഹാരാജാവു കാണിക്കുകയോ?അവസാനം കളിക്കേണ്ട കഥ ആദ്യമോ?
അതെയെടാ,തിരുമനസ്സു വിചാരിച്ചു.നിന്റെയെല്ലാം കുത്തകയാണു കഥകളി ആസ്വാദനം.പട പേടിച്ചോടുന്ന വഹകൾ.ഊണിനും സംബന്ധത്തിനും മാത്രം മുമ്പന്മാർ.പോയിനെടാ,പോയീൻ.നിന്നെയെല്ലാം നാം വകവരുത്തുന്നുണ്ട്.”

സ‌മൃദ്ധമായ വി.കെ.എൻ കഥകളിക്കാഴ്ച്ചകളിൽ നിന്ന് ഇതെടുത്തത്,അദ്ദേഹത്തിന്റെ ദർശനത്തെ ഇതു സമർത്ഥമായി തെളിയിച്ചുതരുന്നതുകൊണ്ടാണ്.കാലൻ മുന്നിൽ വന്നാൽ “അവിടെയും പ്രാതലിന് ഇഡ്ഡലിയും ഇഡ്ഡലിപ്പൊടീം വറുത്തിട്ട ചമ്മന്തീം തന്നെ തരാവൂലോ,ല്ലെ?”എന്നു ചോദിച്ചുറപ്പുവരുത്തുന്ന ‘താൽ‌പ്പരീയ’ത്തിന് കളിയരങ്ങിന്റെ ലാവണ്യലോകവും ഒരു മാദ്ധ്യമമായി.

‘നളചരിതം മൂലം’എന്ന വി.കെ.എന്നു മാത്രം എഴുതാനാവുന്ന നളോപാഖ്യാനം,രംഗം,പാഠം എന്നിവയുടെ വാഗ്പ്രപഞ്ചത്തിനെ അതിതീവ്രമായി ചേർത്തു നിർമ്മിച്ച ഒരു മിശ്രിതമാണ്.
“എടവപ്പാതിക്കും വേനൽക്കും ഭാരതവർഷത്തിൽ എക്കാലവും ധാരാളം രാജാക്കന്മാരുണ്ടായിരുന്നു.പുറമേ നളനും.ഇയാളാണ് പിന്നീടു കലിയായത്”
എന്നാ ആദ്യവരിയിൽ തുടങ്ങുന്ന ഈ മാസ്മരികമായ അപനിർമ്മാണം,അവസാനം വരെ തുടർന്നുകൊണ്ടിരിക്കുന്നു.‌“കലാമണ്ഡലത്തിന്റെ രൌദ്രഭീമനേയും പാഞ്ചാലിയുടെ ഭീമനേയും കവച്ചു വെക്കുന്ന ഭീമരാജാവിന്റെ”യും,“സൌന്ദര്യം,സത്സ്വഭാവം,മൂലധനം,സ്വകാര്യസ്വത്ത്,കുതിര,മുതിരവിള എന്നിവയിൽ വെല്ലാൻ ആരും ഇല്ലാത്ത നളന്റേ”യും,“സാമ്യമകന്നോൾ,അനുപമ,അഴക് തുടങ്ങിയ പാട്ടിലെ പഴയ പേരുകാരി ദമയന്തിയും”…ഇങ്ങനെ തുടങ്ങുന്ന പാത്രപ്രകൃതികളുടെ തനതുവായനകൾ സ‌മൃദ്ധം.ഒരു വൈകുന്നേരം അശ്വത്തിനാശാനായ നളരാജാവ് രാജാപ്പാർട്ടിൽ ഉദ്യാനത്തിൽ ഉലാത്തുമ്പോൾ മുന്നിൽ ചില സൈബീരിയൻഅരയന്നങ്ങൾ വന്നു പെടുന്നു.രാജാവിന്റെ നാ‍വിൽ സസ്യേതരത്തിന്റെ ഗന്ധമൂറുന്നു.അദ്ദേഹം പാടുന്നത് ഇങ്ങനെ:
“കറിയോ വറവോ കുറവോ മറവോ…”

ആട്ടക്കഥയിലെ സമസ്ത വൈകാരികനിമിഷങ്ങളേയും സൂക്ഷ്മശ്രദ്ധയോടെ,തീവ്രമായ ഹാസ്യം കൊണ്ട് വി.കെ.എൻ. ചിതറിച്ചുകളയുന്നു.ദമയന്തീസവിധത്തിൽ ദേവന്മാരുടെ ദൂതിനായെത്തുന്ന നള-ദമയന്തീ ദർശനത്തിന്റെ ഭാഗം നോക്കുക.ദമയന്തിയുടെ ഡയലോഗ്:‌(ഹേ…മഹാനുഭാവ!)
“അഭിനയം ലോ കീയിൽ മതി എന്നർത്ഥം,അവന്മാരെ ഞാൻ കെട്ടത്തില്ല.തന്നെയാണ് ഭാവം.ഹംസമായി അവിടെ വന്ന അമ്പുനമ്പൂരി പറഞ്ഞില്ലേ?തനിക്ക് ഒഴിവില്ലെങ്കിൽ ഞാൻ വല്ല ടീച്ചറോ സ്പിസ്റ്ററോ ആയി കാലഹരണപ്പെട്ടോളാം.ഇല്ലെങ്കിൽ ആകാശവാണിയുണ്ട്.”

മീനും കപ്പയും അന്നഹാരവുമില്ലാതെ,കാട്ടിലൂടെ അലഞ്ഞ്,അവസാനം ദമയന്തി ഉറങ്ങുമ്പോൾ അവിടെ ഉറയൂരിയ പോസിൽ കണ്ട ഒരു ഫിഷ് നൈഫ് കൊണ്ട് ഹാഫ് സാരി കീറി,നളൻ ദമയന്തിയെ രക്ഷിക്കുന്ന ചുമതല ആദിത്യരെ,വസുക്കളെ,പസുക്കളെ,മരുത്തുക്കളെ ചുമതലപ്പെടുത്തി ഇറങ്ങിപ്പോയി.ഇനി,വികാരതീവ്രമായ രംഗമാണ് (അലസതാവിലസിതം…)

“പുലർന്ന നേരത്ത് ദമയന്തി എഴുന്നേറ്റ് കോട്ടുവായിട്ടു.നളനെ കണ്ടില്ല.എന്നാൽ പോടോ എന്നു പറഞ്ഞ്.”

വൈകാരികതയുടെയും അതിഭാവുകത്വത്തിന്റെയും മുഴുവൻ ചെളിയും കഴുകിക്കളയാൻ പറ്റിയ ഉപായമാണ് ‘നളചരിതം മൂലം’.വി.കെ,എൻ.മറ്റൊരിടത്തു പറഞ്ഞപോലെ,നാടകം എവിടെ അവസാനിക്കുന്നു,കഥകളി കുത്ര തുടങ്ങുന്നു എന്നിടത്താരംഭിക്കുന്നു സമസ്ത ദൃശ്യകോലാഹലവും.



ഒളപ്പമണ്ണ മുതൽ ബാലചന്ദ്രൻ വരെയുള്ളവരുടെ കാവ്യബിംബങ്ങളിൽ കഥകളിയുടെ ദൃശ്യസ‌മൃദ്ധി കാണാം.‘കാർ‌മെൻ’എന്ന എൻ.എസ്.മാധവന്റെ കഥയെപ്പോലുള്ള കഥകളിസംബന്ധിയായ കഥകളിലും ഈ ഹാസ്യത്തിന്റെ ഒരു തരം നീറുന്ന പരിസരം ഉണ്ട്.കഥകളിക്കായി ജീവിതത്തിന്റെ ഭൂരിഭാഗവും ചിലവഴിച്ച,കഥകളിയിൽ ഉണ്ടുമുറങ്ങിയും ജീവിച്ച മഹാകവിയുടെ കവിതയിൽ വളരെ കുറച്ചേ കഥകളിബിംബങ്ങളെ ഉള്ളൂ എന്നത് മറ്റൊരു ഫലിതം.

കളിയരങ്ങിലെ ഫലിതാംശങ്ങൾ
-----------------------------------


കേരളത്തിലെ മിക്ക കലകളിലും ഫലിതം സ്പഷ്ടമായ സാനിദ്ധ്യമാകുമ്പോൾ,കഥകളിയിൽ അതു നാമമാത്രമായി ചുരുങ്ങിയത് എന്തുകൊണ്ടാവാം?നാട്യധർമ്മിതയിലേക്കുള്ള പാതയിൽ,സ്വാംശീകരിക്കപ്പെട്ട ഫലിതാംശങ്ങൾ കൂടി ക്രമേണ ദുർബലമായിപ്പോയിക്കാണണം.സുപ്രധാനവേഷങ്ങളിൽ നിന്ന് നർമ്മത്തിന്റെ സൂക്ഷ്മമായ സ്പർശം പോലും എടുത്തുകളയും വിധമായിരുന്നു ശൈലീകരണത്തിന്റെ വഴി.എന്നാൽ,മറ്റൊരു ആസ്വാദനബോധത്തെ തൃപ്തിപ്പെടുത്തിക്കൊണ്ട്,ചില ഹാസ്യകഥാപാത്രങ്ങൾ നിലനിൽക്കുകയും ചെയ്തു.ആശാരി,മാപ്പിള,ആനക്കാരൻ,ഭീരു,മണ്ണാൻ,മണ്ണാത്തി തുടങ്ങിയ വേഷങ്ങളുടെ അസ്തിത്വം കഥകളിയുടെ ചട്ടങ്ങൾക്കു പുറത്തായിരുന്നു,അതുകൊണ്ടു തന്നെ അവ കാലക്രമേണ ദുർബലപ്പെടുകയും ചെയ്തു.

സമകാലത്തോടുള്ള ഏറ്റവും തീവ്രമായ സംവേദനമാണ് നർമ്മം.ചരിത്രപരമായ ബോധമില്ലാതെ,ഒരു ഫലിതവും നിലനിൽക്കുന്നില്ല.സവിശേഷമായ ചരിത്രസാഹചര്യത്തിൽ നിന്നടർത്തിയെടുത്താൽ നർമ്മത്തിന്റെ അസ്തിത്വവും അവസാനിക്കും.ഭീരു പോലുള്ള കഥാപാത്രങ്ങൾക്ക് സംഭവിച്ചത് അതാണ്.പഴത്തൊലി ചവിട്ടി വീഴുമ്പോൾ പൊട്ടിച്ചിരിക്കുന്ന സംസ്കൃതനാടകപാരമ്പര്യത്തോളം പഴക്കമുള്ള ഹാസ്യത്തിന്റെ ശൈലി,നമ്മുടെ കാലവുമായി ഒരു തരത്തിലും സംവദിക്കുന്നില്ല.അതുകൊണ്ടു തന്നെ ഇന്ന് ഒരു ഭീരുവും പുതിയ ആസ്വാദകനെ പഴയപോലെ ചിരിപ്പിക്കുന്നുമില്ല.ഗൌരവമായ ഒരു യുദ്ധരംഗത്തിന്റെ ഭാവപ്രതലത്തെ അന്യവൽക്കരിക്കുന്ന നിലയിൽ,കാലകേയവധത്തിലെ ഭീരുവിന്റെ സാനിധ്യത്തെ ഉപയോഗിക്കുന്ന ക്രമം കഥകളി വളർത്തിയെടുക്കുകയും ചെയ്തില്ല.അഥവാ,അന്യവൽക്കരണത്തിന് അതിലും ശക്തമായ ഉപാധികൾ കളിയരങ്ങിനു സ്വായത്തമായിരുന്നു താനും.സമാനമായ ആഹാര്യവുമായി ചില വേഷങ്ങൾ ഹാസ്യോൽ‌പ്പാദനത്തിനായി കഥകളിയുടെ മുക്കിലും മൂലയിലും നിന്ന് കിണഞ്ഞു ശ്രമിക്കുന്നുണ്ട്.തോരണയുദ്ധത്തിലെ പ്രഹസ്തനും(നിസ്തുല്യഹസ്തബലവാനാം പ്രഹസ്താ എന്നാണു പാഠം!!)കിങ്കരന്മാരും,സന്താനഗോപാലത്തിലേയും കുചേലവൃത്തത്തിലെയും വൃദ്ധ(ഇത്രമേൽ വൃത്തികെട്ട ഒരു കഥകളിവേഷവും എനിക്കറിയില്ല),ദക്ഷയാഗത്തിലെ ഭൂതഗണങ്ങളും പൂജാബ്രാഹ്മണരും,കിരാതത്തിലെ കുട്ടിക്കാട്ടാളന്മാർ-എന്നിങ്ങനെ.ഇവയുടെ നർമ്മത്തിന്റെ ഉപരിതലം കാലം കൂടുതൽ ഇനിയും ദുർബലമാക്കുകയേ ഉള്ളൂ.

വേറിട്ട ഒരു കഥാപാത്രമാണ് ആശാരി.വിദുരർ അരക്കില്ലത്തിൽ നിന്നു പാണ്ഡവരെ രക്ഷിക്കനായി തുരങ്കം നിർമ്മിക്കാൻ പറഞ്ഞയക്കുന്ന ഖനകനെ ഒരു ആശാരിയായി വ്യാഖ്യാനിച്ച ആ രംഗബോധത്തിനു മുന്നിൽ പ്രണമിക്കാതെ വയ്യ.ഒരു തനതുകേരളീയ ആശാരിയുടെ രംഗഭാഷയെ ഖനകനിലേക്കു യോജിപ്പിച്ചതിൽ അത്രമേൽ സൂക്ഷ്മമായ ലാവണ്യബോധമുണ്ട്.അഞ്ചുകിടതകിധീം,താമിലുള്ള സവിശേഷമായ പ്രവേശം,ഒരു കൈ ഓഛാനിച്ചുള്ള പ്രത്യേക മുദ്രാവ്യവഹാരം,പ്രത്യേകമായ വികൃതികളോടു കൂടിയുള്ള കലാശങ്ങളും ഇരട്ടികളും,“ഞാനൊരു ഗഹ്വരം”പോലുള്ള ഭാഗങ്ങളിൽ ചെയ്യുന്ന ഇടക്കലാശങ്ങളുടെ വ്യത്യസ്തചാരുത,മരം മുറിച്ച്,തൂൺ നാട്ടി,ഗുഹ നിർമ്മിക്കുന്ന ആട്ടത്തിന്റെ മനോഹാരിത-അത്യന്തം ചേതോഹരമായ ഒരു രംഗരചനയാണ് ആശാരിയുടേത്.ആമൂലാഗ്രമുള്ള ഫലിതസ്പർശം കൈയ്യടക്കത്തൊടെ അവതരിപ്പിക്കാൻ നല്ല പ്രതിഭാശേഷി തന്നെ വേണം.

ആശാരിയുടെ ഹാസ്യത്തിൽ ‘ഫോക്ക്’അംശങ്ങളെ കാണുന്ന വായനകൾക്ക് അർത്ഥമുണ്ടെന്നു തോന്നുന്നില്ല.വാസ്തവത്തിൽ,നമ്പൂതിരിയുടെ മനസ്സിനനുസരിച്ചു ചെയ്ത ഒരു മിമിക്സ് ആണത്.അധഃകൃതന്റെ ശരീരഭാഷയെ പരിഹസിക്കുമ്പോൾ സവർണ്ണനു ലഭിക്കുന്ന ഒരു നർമ്മസുഖം.ആശാരി അരങ്ങത്തു മുറുക്കുന്നത് നോക്കുക;ആദ്യം നൂറു തേച്ച വെറ്റില മടക്കി വായിലേക്കു തിരുകുന്നു,പിന്നെ അടക്കയുടെ തെരങ്ങ്(ഉള്ളിലെ തൊലി)ഉളി വെച്ച് കളയുന്നു,പിന്നെ ഉളികൊണ്ടു തന്നെ അടക്ക വെട്ടുന്നു,പിന്നെ ഓരോ കഷ്ണങ്ങളായി വായിലേക്ക് എറിയുന്നു,പൊകല പൊട്ടിച്ച്,അകത്തേക്കു വികൃതമായി തിരുകുന്നു,അവസാനം ഒരു പ്രത്യേക കൈമറവിൽ നീട്ടിത്തുപ്പുന്നു...ഇതു കാണുന്ന നമ്പൂരിയുടെ മനസ്സിനു സുഖമായി ഇങ്ങനെ ചിന്തിക്കാം:“അയ്യേ!ങ്ങന്യാ മുറുക്ക്വാ!?ആദ്യം തളിർ വെറ്റിലട്ത്ത് രണ്ടു വശത്തേം ഞെട്ടി പൊട്ടിച്ച് നെറ്റിൽ വെച്ച്,ഞരമ്പു നഖം കൊണ്ടു ചെരണ്ടി,തലയിലെ എണ്ണയിൽ ഒന്നു തുടച്ച്,ഓരോ ഇഞ്ചിലും നന്നായി നൂറുതേച്ച്,പിന്നെ ചെരണ്ടിയോ വൃത്തിയായി മുറിച്ചോ വെച്ച അടക്ക എടുത്ത് അകത്തു വെച്ച് ഭംഗ്യായി മടക്കി വായിലേക്കു വെച്ചിട്ടല്ലേ മുറുക്യാ?”ഈ പരിഹാസസാദ്ധ്യതയിലാണ് ആ ഉളിപ്രയോഗം നിൽക്കുന്നത്.അതാ‍ണ് ആശാരിഹാസ്യത്തിന്റെ കാതൽ.പാനേങ്കളിയിലെ ഇട്ടിക്കണ്ടപ്പന്റെ ഹാസ്യത്തിന്റെ മറ്റൊരു വായന.

മണ്ണാനും മണ്ണാത്തിയും നമ്മുടെ നാടോടി കലാരൂപങ്ങളിൽ നിരന്തരം കടന്നു വരുന്ന നിരവധി ജാതിദമ്പതികളെ ഓർമ്മിപ്പിക്കും.കാക്കരശ്ശിയിലെ കാക്കാലനും കാക്കാലത്തിയും,പൊറാട്ടുനാടകത്തിലെ ചെറുമനും ചെറുമിയും എല്ലാം.സമാനമാണ് രംഗപ്രയോഗവും.തമ്മിൽ കഠിനമായ വഴക്ക്.അവസാനം ഒത്തുതീർപ്പ്,സ്നേഹം.വേഷത്തിൽ പോലും കഥകളീയത കുറവാണ്.സമാനമാണ് നിഴൽക്കുത്തിലെ മലയത്തിയുടെ അവസ്ഥയും.

വ്യത്യസ്തമായ നർമ്മം ഉൾക്കൊള്ളുന്ന മറ്റൊരു വേഷം നിഴൽക്കുത്തിലെ മന്ത്രവാദിയാണ്.വേദിയിൽ ഒരുക്കുന്ന ഒരു മന്ത്രവാദത്തിന്റെ അന്തരീക്ഷം,ഭയം കൊണ്ട് സ്വാഭിപ്രായത്തെ ബലികഴിച്ചു നടത്തുന്ന ദുശ്ചൈയ്തിയെപ്പറ്റിയുള്ള പാപബോധം,ഇവയെല്ലാം നർമ്മത്തിലേക്കു ചേർക്കുന്ന കഥാപാത്രമാണ് മന്ത്രവാദി.

ഇങ്ങനെ,ചിരിപ്പിക്കാനുള്ള ശ്രമങ്ങൾ കഥകളിയിൽ പലയിടത്തും ഇല്ലെന്നില്ല.ദുര്യോധനവധത്തിലെ ശകുനി മുതൽ,ബാലിവിജയത്തിലെ നാരദൻ വരെയുള്ള കഥാപാത്രങ്ങളിൽ നർമ്മത്തിന്റെ പ്രകാശം കാണിച്ചുതന്ന കലാകാരന്മാർ പണ്ടും ഇന്നും ഉണ്ട്.

അവസാനമായി,എന്നെ ചിരിപ്പിക്കുന്ന കഥകളിയിലെ ഒരു ഹാസ്യത്തെക്കൂടി പറയട്ടെ.അത് ഈ മണ്ഡലത്തിൽ ആരും അംഗീകരിക്കുന്ന പേരാണോ എന്നു സംശയം;കലാമണ്ഡലം രാമൻ‌കുട്ടിനായർ!

അത്യന്തം ഗൌരവപ്രകൃതിയായ ആ മഹാചാര്യന്റെ രംഗഭാഷ്യങ്ങളിൽ ഇടയ്ക്കു വെളിച്ചം കാണുന്ന ചില നർമ്മങ്ങളുണ്ട്…പാർവ്വതീവിരഹം ആടുമ്പോൾ,പാർവ്വതിയെ കുളിയ്ക്കാനായി പറഞ്ഞുവിട്ടിട്ട്,ശിരസ്സിൽ നിന്നു രണ്ടാം ഭാര്യയായ ഗംഗയെ എടുത്തുലാളിക്കുമ്പോൾ എന്തെങ്കിലും ഒരു ശബ്ദം കേട്ടയുടനെ,പെട്ടെന്ന് ഗംഗയെ പൂർവ്വസ്ഥിതിയിലാക്കി,അവതാളം പിടിച്ചുകൊണ്ട് പാട്ടുപാടുന്ന ശിവൻ…ലങ്കാലക്ഷ്മിക്കരികിലേക്കു നീങ്ങിനിന്ന്,“തൊട്ടു കണ്ണെഴുതാം,അത്ര കറുപ്പ്”എന്നു കാണിക്കുന്ന ഹനുമാൻ….”വസിക്കനീയെന്നംസേ താങ്ങി”എന്നിടത്ത് ചുമൽ കാണിച്ച്,ഒരു സവിശേഷനിലയിൽ ഇരുന്നു കാണിക്കുന്ന കാട്ടാളൻ….അവ കണ്ടു ചിരിച്ചത്ര,ഞാൻ കഥകളിയിൽ മറ്റൊന്നും കണ്ടു ചിരിച്ചിട്ടില്ല.

വിഭിന്നാസ്തിത്വങ്ങളെ തട്ടിനിരപ്പാക്കുന്ന നമ്മുടെ രാഷ്ട്രീയ-സാംസ്കാരികാന്തരീക്ഷത്തിൽ ഫലിതത്തിന്റെ ബഹുസ്വരതകൾ നഷ്ടമാകുന്നു.കലയുടെ ഫലിതവും നൈസർഗികമായി ചരിത്രസന്ധികളെ അതിജീവിക്കുന്നവയുടെ മാത്രം നർമ്മമാകുന്നു,ഇന്നും-എന്നും.
-------------------------------



റഫറൻസ്:കഥകളിരംഗം:കെ.പി.എസ്.മേനോൻ
തുള്ളൽ കൃതികൾ
വി.കെ.എൻ.കൃതികൾ
ധർമ്മരാജ:സി.വി.രാമൻ പിള്ള,മറ്റു സി.വി.കൃതികൾ

മലയാളത്തിന്റെ മാർകേസ് എന്ന പ്രയോഗത്തിന് എ.എസ്.മാധവനോട് കടപ്പാട്.



57 comments:

വികടശിരോമണി said...

കഥകളിയുടെ ഫലിതലോകങ്ങളെപ്പറ്റി…

കറുത്തേടം said...

വായിച്ചു തൊടങ്ങി ന്നാ ഒട്ടു മുഴുവനാക്കാനും പറ്റീല്ല്യ.
രസായിട്ടുണ്ടുട്ട്വോ.
മുഴുവന്‍ വായിച്ചു കമന്റും ഇടാം.
ബഹു കേമം തന്ന്യാട്ട്വോ..

Sureshkumar Punjhayil said...

Kadhakali ariyillenkilum, ithile phalitham sharikkum aghoshichu.. Thankalude Kadhakali vivaranam manoharavumanu..! Chila kadhakal munpu kettittundenkilum ( പരമാനന്ദരസം ) mattu palathum puthiya anubhavamayi...!

Ashamsakal...!!!

അനില്‍@ബ്ലോഗ് // anil said...

മുഴുവനും വായിച്ചു, അവതരണം നന്നായി.
:)
വരികളില്‍ പലതും ഹാസ്യമാണെന്നത് വിശദീകരണങ്ങളിലാ മനസ്സിലായത്, ച്ചാല്‍ കഥയറിയാതന്നെ ആട്ടം അങ്ങട് കണ്ടു.
ന്നാലും രസിച്ചൂട്ടോ.

കഥകളികളി നടന്മാക്ക് അണിയറയില്‍ ഹാസ്യം നിഷിദ്ധമാണെന്നുണ്ടോ, വി.ശി?
എപ്പോഴും എയര്‍ പിടിച്ച് നടന്നാലെങ്ങിനെയാന്ന്.

ചാണക്യന്‍ said...

:)...കൊള്ളാം... നന്നായിയിട്ടുണ്ട്.....
ഭാഷ ബഹുകേമം....കഥകളി ഭാഷ പോലെ....:))

കറുത്തേടം said...

മുഴുവനും വായിച്ചു.

ഇത്രയും വലിയ പോസ്റ്റ്‌ വായിക്കാന്‍ തന്നെ വിഷമം അപ്പൊ ഇതെഴുതാനോ?

എന്നാല്‍ വളരെ രസം ഉണ്ട്. പരമാനന്ദരസം പോലെയല്ല.

നമ്പൂരി ഫലിതം സന്ദര്‍ഭത്തോട്‌ കൂടി അവതരിപ്പിച്ച അങ്ങ് പ്രശംസ അര്‍ഹിക്കുന്നു.

പരമാനന്ദരസം! - ഇതിലൂടെ മനുഷ്യന്റെ വേഗങ്ങള്‍ സാധിച്ചാല്‍ കിട്ടുന്ന
ഒരു സംതൃപ്തിയെ തുറന്നു കാട്ടുന്നു. ആരും പറയാന്‍ മടിക്കുന്ന ഒരു കാര്യം. ഉദാഹരണത്തിന് നാം മോഹന്‍ലാലിന്റെ ഉഗ്രന്‍ സിനിമ കാണുന്നു എന്നാല്‍ അതെ സമയം മൂത്രം ഒഴിക്കാന്‍ മുട്ടുന്നു. എന്നാല്‍ സിനിമ മുടക്കി മൂത്രം ഒഴിക്കാന്‍ പോകാനും തോന്നില്ല്യ. ഈ അവസരത്തില്‍ സിനിമ കഴിഞ്ഞു മൂത്രം ഒഴിക്കുമ്പോള്‍ കിട്ടുന്ന സുഖം തന്നെയല്ലേ ഒരു സുഖം.

“ഛെ!” “തെറ്റി!” ന്നൊക്കെ പറഞ്ഞീര്‌ന്നേ” - കളി കാണുന്നവര്‍ മുഴുവന്‍ മനസ്സിലായിട്ടാണ് കാണുന്നത് എന്ന സാധാരണയുള്ള ധാരണ തെറ്റാണ് എന്ന് കാണിക്കുന്നു കൂട്ടത്തില്‍ സത്യസന്ധമായ മറുപടിയും.

ആട്ടവിളക്കിന്റെ എണ്ണത്തിരിഗന്ധത്തിലേക്കും മൂത്രച്ചൂടിലേക്കും പിൻ‌മടങ്ങിയ നമ്പൂരിയുടെ ജീവിതത്തിൽ ചിലപ്പോൾ കഥകളി വലിയ സ്വാധീനശക്തിയായിരുന്നു താനും. - ശരി തന്നെ

നര്‍മ്മത്തോടൊപ്പം കഥകളിയിലെ അപചയങ്ങളിലേക്ക് ഒരു എത്തിനോട്ടം.

വളരെ നല്ല പോസ്റ്റ്‌..

Haree said...

ഇദെന്താപ്പോ രസം‌ന്ന്ച്ചാ, ഇങ്ങിനെ സമയമില്ലാത്തയിടത്ത് ഇതിങ്ങനെ ശൂ‍ൂ‍ൂ‍ൂ‍ൂര്‍ന്ന് കിടക്കുന്നത് മുഴുവനിങ്ങട് ഒറ്റിരുപ്പിന് വായ്ക്ക, ന്ന്ട്ട് നീരം പോയീല്ലോന്ന് പറഞ്ഞ് ഓരോരോന്ന് കാട്ടാനുള്ളതിലേക്ക് കടക്ക... :-)

(കളിയരങ്ങിലെ തമാശകള്‍ ഇനിയുമുണ്ടല്ലോ... അവതരണത്തിലെ തമാശകള്‍, ഒടുവില്‍ പറഞ്ഞ രാമന്‍‌കുട്ടി നായരാശാന്റെ പോലെയുള്ളവ, പലരുടേയും ഉണ്ടല്ലോ...)

• അലുക്കുകള്‍ തെറ്റുന്നത് ഹനുമാന്റെ വട്ടമുടിയിലേതാണെന്നാണ് കേട്ടിട്ടുള്ളത്. അതിന്റെ മുന്നിലേക്കാണല്ലോ അലുക്കുകളിങ്ങനെ വ്യക്തമായി കിടക്കുന്നത്. ഹനുമാന്‍ തപസില്‍ തുടങ്ങും, ഭീമന്‍ വരുന്ന ശബ്ദം കേട്ട് ഇടക്കിടെ അനങ്ങും... കിരീടത്തില്‍ അലക്കുകളുണ്ടെങ്കിലും, കത്തിക്ക് അങ്ങിനെയൊരു സാഹചര്യം കുറവല്ലേ...
--

Calvin H said...

നീളം അസാരം കൂടില്ലേ ന്നൊരു സംശ്യം ...ന്നാലും രസിച്ചു :)

കളിക്കിടയിൽ ഗിൽറ്റെണ്ണുന്ന നമ്പൂരി മുൻപും ഏറെ ചിരിപ്പിച്ചിട്ടുണ്ട്...

Sreekanth | ശ്രീകാന്ത് said...

നന്നായിട്ടുണ്ട്. രാമന്‍‌കുട്ടിയാശന്റെ ചിട്ടയുള്ള ഫലിതങ്ങളും ഗോപിയാശാന്റെ ചിട്ട തെറ്റിയുള്ള ഫലിതങ്ങളും ഏറെ ആസ്വദിച്ചിട്ടുണ്ട്.

സുഭദ്രാഹരണത്തിലെ പ്രസിദ്ധമായ “കുഞ്ചരസം” പോലുള്ള തമാശകള്‍ വിട്ടുപോയതാണോ?

പിന്നെ ആശാരിയുടെ കാര്യത്തില്‍ ഒരു അഭിപ്രായ വ്യത്യാസം ഉണ്ട്. ഇന്നത്തെ ആശാരിമാരെ കണ്ടാല്‍ തനി കോമാളികള്‍ തന്നെ. ഫലിതവും കോമാളിത്തരവും രണ്ടാണ്. പട്ടി മണ്ണുമാന്തുന്നതുപോലുള്ള ചില കലാശങ്ങളും മറ്റു കാണാന്‍ തന്നെ വയ്യ. പക്ഷെ ഒട്ടും ബോറാക്കാതെ എന്നാല്‍ നല്ല നര്‍മ്മത്തോടു കൂടി ചില ആശാരിമാരേയും കണ്ടിട്ടുണ്ട്. (അന്തരിച്ച കോട്ടക്കല്‍ മുരളിയുടെ ആശാരി വേഷം ഒരു 12 കൊല്ലം മുന്‍പ് കണ്ടത് മറന്നിട്ടില്ല.)

ഭാവുകങ്ങളോടെ,
ശ്രീകാന്ത്

വികടശിരോമണി said...

വന്നു വായിച്ചവർക്കെല്ലാം നന്ദി.
അനിൽ,
അണിയറയിൽ തമാശ പാടില്ലെന്നും ഇല്ല,ട്ടൊ.പഴയ അണിയറയുടെ ഫ്യൂഡൽ അന്തരീക്ഷം അതേപടി നിലനിൽക്കണം എന്നും ഉദ്ദേശിച്ചില്ല.എങ്കിലും,കലാപരമായ ഒരു അന്തരീക്ഷം നിലനിർത്തുന്നത് എപ്പോഴും നന്നാവും,അതിപ്പൊ കഥകളിയുടെ മേക്കപ്പ്‌റൂമിൽ എന്നൊന്നുമില്ല,എല്ലാ അണിയറകളിലും.
കറുത്തേടം,
വായനയ്ക്കു നന്ദിയുണ്ട്.
കഥകളിയിലെ അപചയങ്ങളിലേക്ക്…അതെന്താന്നു മനസ്സിലായില്ല.
ഹരീ,
മിക്ക വാമൊഴിക്കഥകളും ദേശാനുസൃതമായി മാറുമല്ലോ.അത്രയേ ഉള്ളൂ.
പരമാവധി ചുരുക്കീതാപ്പൊ,ഇത്:)
കഥകളിക്കാരുടെ അത്തരം തമാശകളിലേയ്ക്കു മനഃപൂർവ്വം പോകാഞ്ഞതാ.അതിനു മാത്രായി വേറെ ബ്ലോഗുതന്നെ തുടങ്ങേണ്ടി വരും:))
ശ്രീകാന്ത്,
കുഞ്ജരസകഥ വിട്ടുപോയതല്ല.ഒന്നാമത്,ഇപ്പോഴെ നീണ്ട പോസ്റ്റ് ഒന്നു ചുരുക്കി.പിന്നെ,വെറുതേ തമാശകളെ രേഖപ്പെടുത്താനല്ല,അത്തരം തമാശകളുടെ സോഷ്യൽ ആ‍യ വിശകലനം കൂടിയാ ഉദ്ദേശിച്ചത്.അതിനു പറ്റുന്നവ ചിലതു തിരഞ്ഞെടുത്തൂന്നേ ഉള്ളൂ.ഇനിയും എത്രയോ കഥകൾ നമുക്കൊന്ന് ആലോചിച്ചാൽ കണ്ടെടുക്കാം.
ആശാരീടെ കാര്യത്തിൽ,നമ്മൾ തമ്മിൽ അഭിപ്രായവ്യത്യാസമൊന്നുമില്ല,കെട്ടോ.ഇപ്പോഴത്തെ ആശാരികളെ പലതിനേയും കണ്ടാൽ അറയ്ക്കുന്നുണ്ട്,എനിക്കും.ഞാൻ എഴുതിയത് ഇപ്പോഴത്തെ-മുമ്പത്തെ-എന്നൊന്നും വെച്ചല്ല,ഒരു ഐഡിയൽ ആശാരിയെ ലക്ഷ്യം വെച്ചുമാത്രമാണ്.
ആ “പട്ടിമാന്തൽ”ഉപമ കലക്കി:)
നന്ദി.

Sunil said...

ബാലിവിജയം കളിയില്‍ ഉടനീളം പ്രേക്ഷകമനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന രസം ഹാസ്യമല്ലെ? ഉത്ഭവത്തിലെ 'വരപ്രതാപബലവാനായ' രാവണനെ കാണുന്ന കണ്ണിലൂടെയല്ലല്ലോ ഇതിലെ 'ശൂര്‍പ്പണഖാസഹജ'നെ നമ്മള്‍ കാണുന്നത്‌. കഥകളിയില്‍ താടി, കരി വേഷങ്ങളില്‍ മിക്കതും ദുഷ്ട കഥാപാത്രങ്ങളുടേതാണല്ലോ. അവയുടെ ദുര്‍വിധിയറിയാവുന്ന, കഥയറിഞ്ഞ്‌ ആട്ടം കാണുന്ന പ്രേക്ഷകനില്‍ അത്തരം കഥാപാത്രങ്ങളുടെ നിരര്‍ത്ഥക ചെയ്തികള്‍ ഹാസ്യം ഉണര്‍ത്തിയേയ്ക്കാം എന്നത്‌ ശരി. പക്ഷേ ഇന്ന്‌ പലപ്പോഴും കാണുന്നപോലെ പാത്രഘടനയെ തകര്‍ക്കുംവിധം അവയുടെ അവതരണം തന്നെ ഹാസ്യാത്മകമാക്കുന്നത്‌ അപഹാസ്യമല്ലേ? അതേക്കുറിച്ചെല്ലാം...?

താരകൻ said...

ശ്ശി ബോധിച്ചൂട്ടോ..

താരകൻ said...

ശ്ശി ബോധിച്ചൂട്ടോ..

താരകൻ said...
This comment has been removed by the author.
വികടശിരോമണി said...

സുനിൽ,
ഞാൻ എഴുതിയ വിഷയത്തിൽ നിന്നും വ്യതിചലിയ്ക്കുന്നുവെങ്കിലും,എന്റെ അഭിപ്രായങ്ങൾ പറയാം.
ബാലിവിജയം രാവണൻ,ഉൽഭവം രാവണനെപ്പോലെ,ഒരു സോകോൾഡ് രാവണനല്ല എന്നത് സത്യമാണ്.ഒരു പൊങ്ങച്ചക്കാരനായി രാവണനെ മാറ്റിയിട്ടുണ്ട്.അതു വാസ്തവത്തിൽ ആട്ടക്കഥാകാരനും മുൻപ്,കുഞ്ചൻ‌നമ്പ്യാർ ബാലിവിജയം തുള്ളലിൽ നിർവ്വഹിച്ചതാണ്.ബാലിവിജയത്തിന്റെ ആട്ടക്കഥാകാരനായ കല്ലൂർ നമ്പൂതിരിപ്പാട് ചെയ്തത് നമ്പ്യാരുടെ പാഠത്തെ അതേ നിലയിൽ പിൻ‌പറ്റുകയാണ്.ബാലിവിജയം തുള്ളലിലെ വരികളും,“നാരദമഹാമുനേ”യിലെ വരികളും ഒക്കെ എടുത്തുവെച്ചുനോക്കിയാൽ വ്യക്തമാകും,ആ പൂർണ്ണമായ അനുകർതൃത്വം.പക്ഷേ,കല്ലൂർ വ്യത്യസ്തനാവുന്നത് കൃത്യമായും ഒരു സ്ഥലത്താണ്;ദൃശ്യപരമായ കഥകളിസാദ്ധ്യതകളെ അദ്ദേഹം സൂക്ഷ്മമായി തിരിച്ചറിഞ്ഞാണ് പാഠരചന നടത്തിയത്.അക്കാര്യത്തിൽ ഉൽഭവം ഒക്കെ ബാലിവിജയത്തിനു പിന്നിൽ തന്നെ.നിരന്തരം വരുന്ന,ആ കഥകളീയദൃശ്യചമൽക്കാരസാദ്ധ്യതകളെ ആണ് പിന്നീട് ബാലിവിജയത്തിന്റെ രംഗപ്രകാരം പൊലിപ്പിച്ചെടുത്തത്.അതിനാൽ തന്നെ,പൂർണ്ണമായും കഥകളിപ്രേക്ഷകന്റെ മനസ്സ് ഹാസ്യതലത്തിലേക്കല്ല ബാലിവിജയത്തിൽ സഞ്ചരിക്കുന്നത് എന്നാണെന്റെ അഭിപ്രായം.“അരവിന്ദദളോപമനയനേ”എന്ന പതിഞ്ഞപദം,ശേഷമുള്ള നാരദവർണ്ണന,കൈലാസോദ്ധാരണം-ഇവയൊക്കെ ആണ് ഞാൻ കൂടുതൽ ആസ്വദിച്ചിട്ടുള്ളത്.ഹാസ്യം ആ കഥയിലാകമാനം നിറയുന്നെങ്കിൽ കൂടി.
താടിയും കരിയും ഹാസ്യകഥാപാത്രങ്ങളാക്കി മാറ്റിയത് ഈയടുത്ത കാലത്തെ അശ്ലീലം തന്നെയാണ്.ഇത്രമേൽ വൃത്തികേടായ താടി-കരി വേഷങ്ങളും,അവരുടെ അന്ധരായ ഫാൻസും ചേർന്ന് അഴിഞ്ഞാടുന്ന ദൃശ്യം മുമ്പൊരിക്കലും ഉണ്ടായിക്കാണുമെന്നു തോന്നുന്നില്ല.എന്തു വൃത്തികേടു കാണിച്ചാലും കൈയ്യടിക്കുന്ന താരാരാധന ഈ വേഷങ്ങളെ കണ്ടാലറയ്ക്കുന്നതാക്കി.ഇന്ന് ഏറ്റവും പേരെടുത്തുനിൽക്കുന്ന ഒന്നുരണ്ടു താടിക്കാരുടെ വേഷം തന്നെ,എനിക്കു ജുഗുപ്സാവഹമായിട്ടാണു തോന്നുന്നത്;അങ്ങോട്ടധികം പോകാതിരിക്കുകയാണു ഭേദം.
എല്ലാവർക്കും നന്ദി.

കപ്ലിങ്ങാട്‌ said...

"പരമാനന്ദരസം" കഥകളിയുമായി ബന്ധപ്പെട്ട ഫലിതമെന്നതിനേക്കാള്‍ നമ്പൂതിരിയുടെ സുഖലോലുപതയിലൂടെ ഒരു സഞ്ചാരം എന്ന നിലയ്ക്കാണ്‌ ഞാന്‍ കാണുന്നത്. ഭക്ഷണം, ഉല്‍സവം, ഉറക്കം, കഥകളി എന്നിവയിലൂടെയെല്ലാം സഞ്ചരിച്ച് അവസാനം മൂത്രമൊഴിക്കുന്നതില്‍ ചെന്നവസാനിക്കുന്നു. ഒരു പ്രധാന സുഖം-സുരതം-മാത്രം അതില്‍ പെടാതെ പോയി.

സൂരിനമ്പൂതിരിപ്പാടിന്റെ "ഭ്രാന്തുണ്ടോ?" എന്ന ചോദ്യം ഞാനിഷ്ടപ്പെടുന്ന ഒന്നാണ്‌. ഞാനതിനെ നോക്കിക്കാണുന്നത്, നമ്പൂതിരിയുടെ മറ്റെല്ലാ സുഖത്തേക്കാളും (അതെ, സുരതത്തെക്കാളും!) കഥകളിയോടുള്ള ആവേശം എന്ന നിലയ്ക്കാണ്‌. ഇന്ദുലേഖ വേണോ, കഥകളി വേണോ എന്നു ചോദിച്ചാല്‍ സൂരി കഥകളി തന്നെ തിരഞ്ഞെടുക്കുമായിരുന്നു !

ഇങ്ങനെയൊക്കെയാണെങ്കിലും നമ്പൂതിരി ഫലിതത്തിന്‌ ഇത്രയധികം സ്ഥലം നല്‍കേണ്ടിയിരുന്നില്ല എന്നൊരു തോന്നലെനിക്കുണ്ട്‌, അവ നമ്പൂതിരിഫലിതത്തിന്റെ ഒരു ചെറിയ അംശമായി മാത്രം നിലനില്‍ക്കുന്നു. ഹരീ പറഞ്ഞ അരങ്ങിലെ ഫലിതവും വളരെ പ്രാധാന്യമര്‍ഹിക്കുന്നു, വളരെയധികം പറയാനുണ്ട്‌ എന്ന കാരണത്താല്‍ ഒഴിവാക്കാന്‍ പറ്റില്ലല്ലൊ.

ഉത്രം തിരുനാളിന്റെ കളിയോഗത്തില്‍ നടന്ന നിരവധി ഫലിതങ്ങള്‍, അങ്ങിനെ നിരവധി നടന്മാരിലൂടെ കുറിച്ചി കുഞ്ഞന്‍ പണിക്കരിലും, മാങ്കുളത്തിലും, കൃഷ്ണന്‍ നായരിലും ഒക്കെ നാം ദര്‍ശിച്ച ആ ഫലിതബിന്ദുക്കളെക്കുറിച്ച് പഴമക്കാര്‍ ആരെങ്കിലും ഒന്നു കമന്റിയിരുന്നെങ്കില്‍ വളരെ നന്നായിരുന്നു. തെക്കന്‍ കഥകളിയില്‍ ഫലിതത്തിന്‌ ഒരു വ്യത്യസ്തതലം തന്നെ ഉണ്ടായിരുന്നു എന്ന് തോന്നുന്നു. അതിന്റെ സമൂഹ്യ, സാംസ്കാരിക വശത്തെക്കുറിച്ച് ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ?

കഥകളി ഭ്രാന്തിന്റെ ഉറവിടം തേടി കഥകളിയിലെ ശൈലീവല്‍കരണത്തെ ലംഘിക്കുന്ന വൈയക്തിക രസാനുഭവത്തിന്റെ പിന്നാലെ പോയതെന്തിനെന്ന് മനസ്സിലായില്ല. രസനിഷ്പത്തി ആസ്വാദകന്റെ മനസ്സിലാണെങ്കിലും ഒരു മികച്ച കഥകളിഭ്രാന്തന്‌ അതിന്റെ ഉറവിടം കഥകളിയും, അതിലുള്ള ശൈലീകൃതാവിഷ്കാരവും തന്നെയായിരുന്നില്ലേ?

കഥകളിയിലെ ഭീരു, മണ്ണാന്‍/മണ്ണാത്തി, ആനക്കാരന്‍, വൃദ്ധ തുടങ്ങിയ ഹാസ്യ കഥാപാത്രങ്ങള്‍ ലോകധര്‍മിത്വം നിറഞ്ഞു നില്‍ക്കുന്നു. അവയ്ക്ക് കാലികപ്രസക്തി നിലനില്‍ക്കാന്‍ പ്രയാസം തന്നെയാണ്‌. പിന്നെയും നിലനില്‍ക്കാന്‍ സാധ്യതയുള്ളത്, കഥകളിയിലെ രംഗരചനയോട് കൂടുതല്‍ ചേര്‍ന്നുപോകുന്ന ഹാസ്യത്തിന്റെ ചായില്യമാണെന്നു തോന്നുന്നു. അങ്ങ് പറഞ്ഞ രാമന്‍‌കുട്ടിനായരുടെയൊക്കെ നര്‍മ്മബോധം അതുകൊണ്ടാണ്‌ ഹൃദ്യമാകുന്നത്. അദ്ദേഹത്തിന്റെ ഹനുമാന്‍, കാട്ടാളന്‍ തുടങ്ങിയ ചില വേഷങ്ങളില്‍ ഉടനീളവും മറ്റു പല വേഷങ്ങളില്‍ ഇടയ്ക്കിടക്കും നര്‍മ്മത്തിന്റെ ഒരു നേര്‍ത്ത മാധുര്യം കാണാവുന്നതാണല്ലൊ. വെറുതെയല്ല രാവുണ്ണിയാചാര്യന്‍ രാമന്‍‌കുട്ടിക്ക് സ്ഥായിയായി വരുന്ന രസം ഹാസ്യമാണെന്ന് നിരീക്ഷിച്ചത്. ആ ഗൗരവപ്രകൃതി ഹാസ്യത്തിന്റെ മാറ്റ് വര്‍ദ്ധിപ്പിക്കുന്നു.

വി.ശി.യീ ലേഖനം നല്ലവണ്ണം രസിച്ചുകൊണ്ടു തന്നെയാണെഴുതിയത് എന്ന് വായിച്ചപ്പോള്‍ മനസ്സിലായി. വായിച്ചവര്‍ക്കും തീര്‍ച്ചയായും രസിച്ചു (ഇങ്ങനെ നീണ്ട കമന്റ് എഴുതാനും നല്ല രസമുണ്ടേയ്). രസനിഷ്പത്തി ആസ്വാദകന്‌ മാത്രമല്ല, കലാകാരനുമുണ്ടാകുമെന്നതിന്‌ ഇതില്‍‌പ്പരമൊരു ദൃഷ്ടാന്തം വേണോ ? :-)

Dr.T.S.Madhavankutty said...

പ്രിയപ്പെട്ട ശ്രീ വികടശിരോമണി,
വിസ്തരിച്ച കമൻ‌ട് പിന്നീടാകാം. പ്പെട്ടന്ന് തോന്നിയത്,
തലേക്കെട്ടിന്ന് ഒരു മാറ്റം നിർദ്ദേശിയ്ക്കട്ടേ
“കഥകളിലോകത്തിലെ ഫലിതങ്ങൾ”
മാധവൻ കുട്ടി

ജ്യോനവന്‍ said...

!. ഇതിവിടെ കാഴ്ച്ച വെക്കുന്നു. കഥകളി ഫലിതത്തിലെ ഈരേഴു പതിനാലു ലോകവും ഇടിച്ചുപിഴിഞ്ഞു പങ്കുവച്ചതിനു്‌. നന്ദി.

വികടശിരോമണി said...

മാധവൻകുട്ടിയേട്ടാ,
നന്ദി,തിരുത്താം:)

Lathika subhash said...

കഥകളിയുടെ എല്ലാ ലോകങ്ങളും ഇപ്പോൾ വായിച്ചറിയുന്നത് താങ്കളുടെ പോസ്റ്റുകളിൽനിന്നാണ്.
നല്ല പഠനങ്ങൾ.
ഓണാശംസകൾ.

എതിരന്‍ കതിരവന്‍ said...

കഥകളി അവതരണരീതി കൊണ്ടു തന്നെ ഹാസ്യം അനുവദിയ്ക്കുന്നതല്ല. പിന്നെ നടന്മാരോ മേളക്കാരോ പൊടുന്നനവേ സൃഷ്ടിയ്ക്കുന്ന ചെറുസംഭവങ്ങൾ സ്വൽ‌പ്പം തമാശിനു വക നൽകുന്നു. വീണക്കമ്പി മുറുക്കുന്ന നടനു വേണ്ടി കൊട്ടിമടിഉത്ത ചെണ്ടക്കാരൻ പെട്റ്റെന്നു കമ്പി പൊട്ടുന്നതായി കൊട്ടിമാറ്റിയതുപോലെത്തത്.
അല്ലെങ്കിൽ രംഗത്ത് നടന്മാ‍ാർ തമ്മിൽ എടുക്കുന്ന സ്വാതന്ത്ര്യം ഉപ്യോഗിച്ച് ചെറിയ നർമ്മങ്ങൾ കാണാറുണ്ട്. ഒന്നാം ദിവസം നളൻ ചെയ്യുന്ന കൃഷ്ണൻ നായരോട് ‘പ്രായമൊക്കെ ആയില്ലെ ഇനി അടങ്ങി ഒതുങ്ങി ഇരിയ്ക്കാൻ മേലേ, ഈ പ്രേമത്തിനൊക്കെ ഇനി പോണോ” എന്ന് ഒരു നാരദൻ ചോദിയ്ക്കുന്നത് കണ്ടിട്ടുണ്ട്.
ബാണയുദ്ധത്തിലും പണ്ട് ഒരു വൃദ്ധ വരാ‍ാറുണ്ട്. സംസാരിയ്ക്കാൻ അനുവാദമുള്ള കഥാപാത്രം. ഉഷയുടെ ആഭരണങ്ങൾ നോക്കി “അഞ്ചരക്കിലോ ഉണ്ടല്ലൊ” എന്ന് ഒരിയ്ക്കൽ ഈ വൃദ്ധ കെട്ടിയ ആൾ പ്രയോഗിച്ചതിലും കൂടുതൽ എന്തു ഹാസ്യം.

കഥകളിയിൽ നിന്നും പുറത്തേയ്ക്കു പടർന്ന പ്രയോഗങ്ങളിൽ ഫലിതമുണ്ട്. “ഗോഗ്വാ വിളികൾ”, ‘പുറപ്പാട്’ ‘വധം‘ എന്നിങ്ങനെ. സന്താനഗോപാലം, പൂതനാമോക്ഷം എന്നതൊക്കെ യുക്തി അനുസരിച്ച് പ്രയോഗിച്ച് തമാശിക്കാറുമുണ്ടല്ലൊ.

വികടശിരോമണി said...

എല്ലാവർക്കും നന്ദി.
കപ്ലിങ്ങാട്,
# സുഖലോലുപസഞ്ചാരങ്ങളുടെ ഒരു മനഃശാസ്ത്രരഹസ്യം ആ കഥയിൽ ഉന്മീലിതമാണ് എന്നു തോന്നുന്നു-പരമാനന്ദരസത്തിന്റെ കഥയിൽ.ലാവണ്യേകവാദത്തിന്റെ ഏറ്റവും സൂക്ഷ്മമായ അംശത്തിലേക്കെത്തുമ്പോഴുണ്ടാകുന്നത്.

#സൂരിനമ്പൂരി തെരഞ്ഞെടുക്കുക കഥകളിയെ ആണെന്ന് അഭിപ്രായമില്ല.ചന്തുമേനോന്റെ സൂരിനമ്പൂരി,ഒരു സുന്ദരവിഡ്ഡിയാണല്ലോ;അയാൾ കഥകളിയെന്നല്ല,ഒന്നിന്റെയും സൂക്ഷ്മദൃ‌ക്ക‌ല്ല.കഥകളി കാണുന്നത് കേമാണ് എന്ന് ആളുകൾ പറയും,അക്ഷരശ്ലോകം കേമാണ് ആളുകൾ കരുതും-അത്രയൊക്കെ അതിലുള്ളൂ.

#നമ്പൂരിഫലിതങ്ങൾ ഇനിയും എഴുതാം,അവയ്ക്കു നൽകിയ സ്ഥലം ഏറിപ്പോയോ എന്ന സംശയം എനിക്കുമില്ലാതില്ല.അരങ്ങിലെ ഫലിതങ്ങൾ തുടങ്ങിയാൽ എങ്ങനെ ഒതുക്കണം എന്നു സംശയം;കഴിയുന്ന ആർക്കും ചെയ്യാമല്ലോ,കപ്ലിങ്ങാട് പറഞ്ഞപോലെ,തെക്ക് കഥകളിയിലുള്ള അത്തരം നിമിഷങ്ങളെ എല്ലാം ആരെങ്കിലും ഓർത്തെടുത്താൽ സന്തോഷം.

#ഒരു കഥകളിഫലിതങ്ങളെയും കുറിച്ച് ഗൌരവമായ സാമൂഹ്യവിശകലനം കണ്ടിട്ടില്ല.

#കഥകളിക്കാഴ്ച്ചയെ ഒരു സമഗ്രരൂപത്തിൽ കാണുന്നതിനും ഒരു ഭംഗിയുണ്ട്.ഇടയ്ക്ക് എഴുന്നേറ്റു നടക്കാനും,കാപ്പികുടിയ്ക്കാനും ഒക്കെ അനുയോജ്യമായാണ് കഥകളിയുടെ നിർമ്മിതി തന്നെ എന്ന് കെ.സി.നാരായണേട്ടൻ പറയുന്നതിനോട് എനിയ്ക്കു യോജിപ്പാണ്.വൈയക്തികമാണ്,എല്ലാ കലാസ്വാദനവും.കഥകളിയുടെ നിലവിലുള്ള രൂപം,അതിനൊരു വെല്ലുവിളിയും സാമാന്യേന ഉയർത്തുന്നില്ലല്ലോ.

# രാമൻ‌കുട്ടിയാശാനിലെ ഹാസ്യബോധത്തിന്റെ സൂക്ഷ്മത അമ്പരപ്പിച്ചിട്ടുണ്ട്,പലപ്പോഴും.പലതും റിയലിസ്റ്റിക്ക് എന്നിടത്തോളം തോന്നിപ്പിക്കും;എന്നാലത് അത്യന്തം ശൈലീരൂപമാർന്നതായിരിക്കയും ചെയ്യും.സൌഗന്ധികം ഹനുമാന്റെ “മേദുരഗുഹാന്തരേ മേവീടുന്നു”എന്നിടത്ത്,ഗുഹയിലേക്കൊളിക്കുന്ന സിംഹമായി പകർന്ന്,ഒരു കുലുങ്ങലുണ്ട്,ശരിക്കും യഥാതഥമെന്നിടത്തോളം ചെല്ലുന്നത്.പക്ഷേ,അതിനെന്തൊരു ഭംഗിയാണ്!ആരും അതങ്ങനെ പിന്നീടു ചെയ്തു കണ്ടിട്ടില്ല.അത്തരം ആശാന്റെ ശരീരഭാഷകളെ വിശദീകരിക്കാൻ വിഷമം.
കതിരവൻ,
കൃഷ്ണൻ നായരാശാന്റെ രംഗഫലിതങ്ങൾ മാത്രമെടുത്താൽ ഇതിലും വലിയൊരു പോസ്റ്റ് നിർമ്മിക്കാം ന്നു തോന്നുന്നു:)
നടനിലേക്കു ധ്വനിക്കുന്ന അത്തരം ഫലിതപ്രയോഗങ്ങൾ കീഴ്പ്പടത്തിലും.രാമൻ‌കുട്ടിയാശാനിലും,മടവൂരിലും എല്ലാം കണാം.
ബാണയുദ്ധത്തിലെ വൃദ്ധയൊന്നും ഇപ്പോൾ എവിടെയും പതിവില്ലാതായിരിക്കുന്നു.
പുറത്തേയ്ക്കു പടർന്ന പ്രയോഗഫലിതങ്ങൾ-ശരിയാണ്,അതും ഒരു വിഷയമാണ്,പുറപ്പാട്,കലാശം,ധനാശി,ആട്ടം പിഴയ്ക്കൽ-അങ്ങനെ പലതും…

വികടശിരോമണി said...

ജ്യോനവൻ,ലതി,താരകൻ,കാൽ‌‌വിൻ-നന്ദി.

Unknown said...

ur blog to me is a vast treasure house of knowledge.........my sincere thankssssssssssssssssss

സുജനിക said...

ക്ഷ.ക്ഷ.അസ്സലായി.
മാത്രല്ല, കുറച്ചൂസം മുൻപ് താടിയരങ്ങ് കണ്ടിരുന്നു....10-24 താടി വേഷങ്ങൾ...ഒരു രാത്രി മുഴോൻ....താടി കമ്പ്ലീറ്റ് ഹാസ്യം/ ഫലിതം തന്നെ.രൌദ്രം പോലും ഫലിതമയം..ദുശ്ശാസനനും ഗദയും തമ്മിലുള്ള സ്കെയ്ല് , രാവണനും ചന്ദ്രഹാസവും..ഗാണ്ഡീവം ഇടയ്ക്ക് നിലത്തിടും...പിന്നെ തൊഴും... സുദർശനം രണ്ടു തിരിപ്പന്തവും കത്തിച്ചു ചാട്ടം തന്നെ..ക്ക് തോന്നണത് കഥകളിയുടെ ആത്മാവ് ഹാസ്യം/ ഫലിതം തന്നെ യെന്നാ.ഒരുപക്ഷെ സാധനം ലോകധർമ്മിയാക്കാൻ നമ്മുടെ ആശാന്മാർ ചിട്ടയിട്ടതാവുമോ.

സുജനിക said...

കുളപ്പടവിൽ ഇരിക്കുന്ന രണ്ടു നമ്പൂരിമാർ
കുളക്കോഴിയുടെ ശബ്ദം ക്വ..ക്വ..അപഗ്രഥിക്കുന്നത് ഇങ്ങനെ:
ഗ്വ..ഗ്വ....എന്ന അലർച്ച്യാണ്....ഒരാൾ
ക്വ..ക്വ...എന്ന ദാർശനിക ബോധമാണെന്നു മറ്റയാൾ.(ആത്മാന്വേഷണം)

അതാ നമ്പൂരിയുടെ സ്റ്റയിൽ..
(ഭൂതരായർ)

കപ്ലിങ്ങാട്‌ said...

വി.ശി., വിശദമായ മറുപടിയ്ക്ക് നന്ദി :-)

പരമാനന്ദരസത്തില്‍ ഈ മനശാസ്ത്രരഹസ്യം കാണുന്നത് അതിവായനയല്ലേ? "വിസ്തരിച്ച് സദ്യയുണ്ടാല്‍ പോരാ, അത് കഴിഞ്ഞിട്ട് ഒന്നു മുറുക്കുമ്പഴാണ്‌ ശരിക്ക് രസം" എന്ന് പറയുന്ന പോലെ കണ്ടാല്‍ പോരേ? ഹരണം അര്‍ജ്ജുനന് പ്രത്യേകിച്ച് ഉയര്‍ന്ന സ്ഥാനമൊന്നും നമ്പൂതിരി കൊടുക്കുന്നുണ്ടെന്ന് തോന്നുന്നില്ല - മറ്റ് സുഖങ്ങള്‍ പോലെ തന്നെ അതും. ഫലിതം വായിക്കുന്ന നമ്മളാണ്‌ അതിന്‌ ഉച്ചസ്ഥാനം കൊടുക്കുന്നത്‌.

സൂരിനമ്പൂതിരിപ്പാടിന്റെ കാര്യത്തില്‍ അങ്ങ് പറഞ്ഞ പോലെയും കാണാം. വിഡ്ഢിയാണോ വിഡ്ഢിയായി ചമയുകയാണോ എന്ന് സംശയം തോന്നിപ്പിക്കുന്ന തരത്തില്‍ ഉള്ളൊരു ambiguity സൂരി നമ്പൂതിരിയുടെ ഫലിതത്തിലും പാത്രരചനയിലും ഉണ്ടെന്നുതോന്നിയതുകൊണ്ടാണ്‌ ഞാന്‍ അങ്ങനെ ആലോചിച്ചത്. സൂക്ഷ്മഗ്രാഹ്യം ഇല്ല എന്നത് നേര്‌ തന്നെ.

കഥകളിക്കാഴ്ചയെ സമഗ്രരൂപത്തില്‍ കാണുന്നതില്‍ തെറ്റൊന്നുമില്ല. ആസ്വാദനം തികച്ചും വ്യക്തിപരമാണ്‌, അതുപോലെ തന്നെയാണ്‌ രസാനുഭവത്തിന്റെ തീവ്രതയും. തീവ്രമായ (കളി കാണുമ്പോഴുണ്ടാവുന്ന) രസാനുഭവം ഇല്ലാത്തൊരാള്‍ക്കും കളിഭ്രാന്തനായിക്കൂടെന്നൊന്നുമില്ല. കട്ടന്‍‌കാപ്പി കുടിക്കുമ്പോഴുള്ള "രസ"ത്തെ നാട്യത്തിലെ രസനിഷ്പത്തിയുമായി ചേര്‍ത്തുവെക്കുന്നതിനെക്കുറിച്ചാണ്‌ എനിക്ക് സംശയം.

ലേഖനം രണ്ടോ മൂന്നോ ഭാഗമായി ഇട്ടിരുന്നെങ്കില്‍ (വി.ശി.യുടെ പഴയ പോസ്റ്റുകള്‍ പോലെ) അരങ്ങിലെ ഫലിതങ്ങള്‍ക്കും സ്ഥാനം ലഭിക്കുമായിരുന്നു. അങ്ങേക്ക് സമയവും തരവും കിട്ടുമ്പോള്‍ ഇടൂ.

മുരളി said...

ശ്ശി കമെന്റ്സ് എഴുതി എല്ലാവരും. ന്നി പ്പെന്തിനാ ന്റെം കൂടീം ന്നു ചോയ്ചാല്‍...ഞാനുണ്ടും തണ്ടുണ്ടും പിന്നാലെ....ത്രെന്ന്യെള്ളു.

വികടശിരോമണി said...

meeraru,മുരളി-നന്ദി.
എസ്.വി.രാമനുണ്ണി;
ആ ദാർ‌ശനികഫലിതം ഗംഭീരം:)
കപ്ലിങ്ങാട്,
അതിവായന...ചിലപ്പോൾ ആവാം:)ഭിന്നരുചിർഹി ലോകഃ :)
പിന്നെ,,
എല്ലാം ഞാനിങ്ങനെ എഴുത്യാ,നിങ്ങളെല്ലാവരും ങ്ങനെ വായിക്ക്യാ...ആ സമീപനം ശരിയല്ല,ട്ടൊ:)നിങ്ങളിൽ മിക്കവരും എന്നേക്കാൾ പുതിയ ഭാവുകത്വവും സംവേദനത്വവും ഏറ്റുവാങ്ങുന്ന മികച്ച ആസ്വാദകരാണ്.എന്നിട്ട്,“വി.ശി.ഒഴിവുള്ളപ്പോൾ എഴുതൂ”എന്നൊരു വാചകവും പറഞ്ഞ് ഇരിയ്ക്കുന്നത് ശരിയല്ല:)
നമ്പൂരിഫലിതത്തിന്റെ പൊതുനിലയിൽ കപ്ലിങ്ങാട്പറഞ്ഞത് സത്യമാണ്.വിഡ്ഡിയായി അഭിനയിക്കുകയാണ്,മിക്കപ്പോഴും നമ്പൂതിരി.തോരണങ്ങൾ തൂക്കുന്നവരോട് ചെന്ന്,“ദെന്തിനാ തൂക്കണേ?”എന്നു ചോദിക്കുമ്പോൾ “തുക്ക്ടിസായ്പ്പ് വരുണൂ”എന്നു മറുപടി.‌“ദ് തൂക്ക്യാൽ വരില്ല??” “വരാനാ തൂക്കണേ?”
“ആഹാ,ദ്‌മ്മുക്കൂട്യാ വര്വാ?”എന്നു ചോദിയ്ക്കുന്ന നമ്പൂരി വിഡ്ഡിയല്ലല്ലോ.പക്ഷേ,സൂരി...അതു ചന്തുമേനോൻ ഉദ്ദേശിച്ചത് തന്നെ വങ്കത്തങ്ങളുടെ ആൾ‌രൂപമായിട്ടാണ് എന്നാണെന്റെ പക്ഷം.കറുത്തേടത്തിനോട് “ആസീൽ”എന്ന ശ്ലോകം ആവശ്യപ്പെടുന്നതും ഒക്കെ അതു പൂർണ്ണമായും വ്യക്തമാക്കുന്നുണ്ടല്ലോ.
നന്ദി.

കപ്ലിങ്ങാട്‌ said...

ഹഹ ഞാനും ഒരെണ്ണം തൊടങ്ങീതാ, നിങ്ങള്‍ടെയൊക്കെ എഴുത്തു കണ്ടപ്പൊ മൗനം ദീക്ഷിക്ക്വേ. പിന്നെ വായിക്ക്യ മാത്രല്ലല്ലൊ, അത്യാവശ്യം വലിപ്പള്ള കമന്റൊക്കെ ഇടണില്ല്യേ, അതന്നെ ധാരാളം :)
സൂരിയുടെ കാര്യത്തില്‍ കുട്ടിക്കാലത്ത് വായിച്ച ഓര്‍മേലെഴുതീതാ, തെറ്റുണ്ടാവാം.

Sajeesh said...

വി. ശി.
നന്നായിട്ടുണ്ട് കേട്ടോ :-) :-) :-)

പിന്നെ ഒരു നല്ല നമ്പൂതിരി ഫലിതം വിട്ടു അല്ലെ ? കീചകവധം കഥകളി ബുക്ക്‌ ചെയ്യാന്‍ പോയ ആ ഫലിതം വിട്ടു പോയി അല്ലെ :-) :-) :-)

എന്തായാലും ശരിക്കും ഇഷ്ട്ടമായി ട്ടോ

-സജീഷ്‌

Unknown said...

കോട്ടക്കലിൽ വച്ചുണ്ടായ കാവുങ്കൽ ചാത്തുണ്ണി പണിക്കരുടെ വേഷത്തെപ്പറ്റി ബലെ വാരിയരുടെ അഭിപ്രായം ചോദിച്ചപ്പോൾ “അതിപ്പൊ ആര്യവൈദ്യശാലക്കാരുടെ കുപ്പിയിലു ചാരായം കലക്കി കൊടുത്താലും ആളോളു വാങ്ങി കുടിച്ചോളും” എന്നു പറയുകയുണ്ടായി...എന്തൊരു തീക്ഷ്ണമായ വിമർശനാതമകമായ ഫലിതം..വിമർശനം എവിടെ എല്ലാം കൊള്ളുന്നു എന്നു നോക്കുക...

Unknown said...

വീണ്ടുമൊരു ബലെ വാരിയർ ഫലിതം.
അമ്പൽത്തിൽ ഉത്സവത്തിനു കളി നിശ്ചയിചു. മൂന്നാം ദിവസം. അശാൻ കാർക്കോടകനു തിരനോട്ടവും തന്ടേടാട്ടവും വേണം എന്നു നിശ്ചയിച്ച സമയം. നിർഭാഗ്യവശാൽ അന്നു കാർക്കോടകൻ കെട്ടിയ നടൻ സ്തലത്തെ ചായക്കടക്കാരന്നായിരുന്നു. തിരനോട്ടത്തിനു ചായ ആറ്റുന്നാ മാതിരി തിരശ്ശീല പിടിച്ചു രണ്ടു ആട്ടു. എന്നിട്ടു തന്റേടാട്ടം “എനിക്കു ഏറ്റവും സുഖം ഭവിച്ചു. അതിനു കാ‍രണം എന്തു? ഓ..മനസ്സിലായി..അഷ്ടനാഗങ്ങളിൽ എനിക്ക് തുല്ല്യൻ ആരും ഇല്ല..അതുകൊണ്ടു ഏറ്റവും സുഖം ഭവിച്ചു. എനി എന്തു? അതാ കാട്ടുതീ വരുന്നു, പോയി ചാടുക തന്നെ”

Anand said...

(പരദൂഷണനെ ഞാൻ ഭയക്കുന്നു. രാവണനെ ബന്ധിച്ചവനല്ലേ. )
നമ്പൂതിരിയും കാര്യസ്ഥൻ രാമൻനായരും കൂടി ഏറ്റുമാനൂർ ക്ഷേത്രത്തിൽ കഥകളി കാണാൻ പുറപ്പെട്ടു.
രാമൻനായർ: തിരുമേനി, ഈ ആട്ടക്കാരനും ആനക്കാരനും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?
നമ്പൂതിരി: ഏഭ്യൻ നായരേ! ആനയെ ക്ഷേത്രത്തിൽ എഴുന്നള്ളിച്ചു നിർത്തയിട്ട് ആനക്കാരന് ക്ഷേത്രവളപ്പുവിട്ടു ദൂരെ പോയി മൂത്രശങ്ക തീർക്കാനാവുമോ. അതേ പോലെ തന്നെയാണ് ആട്ടക്കാരന്റെയും അവസ്ഥ. ചുട്ടിയും വെച്ചുകൊണ്ട് ഉടുത്തു കെട്ടുന്നതിനു മുൻപ് ക്ഷേത്ര വളപ്പുവിട്ടു ദൂരെ പോയി മൂത്രശങ്ക തീർക്കാനാവുമോ? ഇല്ല. ഈ തുല്യ ദുഖിതർക്ക് എഴുതപ്പെടാത്ത ഒരു നിയമമുണ്ട്. ആട്ടക്കാരനും ആനക്കാരനും മാത്രം ക്ഷേത്ര വളപ്പിൽ സൗകര്യമായ സ്ഥലം നോക്കി മൂത്രശങ്ക തീർക്കാം.
രാമൻനായർ: റാൻ.
(Anandan (Channar), Pallam)

Anand said...

നമ്പൂതിരിയും കാര്യസ്ഥൻ രാമൻ നായരും പൂഞ്ഞാർ അടിവാരത്തിലെ
കഥകളി കാണാൻ പോയി. നായർക്കൊരു സംശയം:

രാമൻ നായർ: കോവിലുകളിൽ കഥകളിയും കച്ചേരിയുമേ പാടുള്ളൂ
എന്നു പറയുന്നത് എന്തു കൊണ്ടാ തിരുമേനി?
തിരുമേനി: കഥകളിയിൽ അശ്ളീലമില്ലെന്ന് ജനം തെറ്റായി വിശ്വസിക്കുന്നു.
അതുകൊണ്ടുതന്നെ.
രാമൻ നായർ: സത്യത്തിൽ അല്ലറ ചില്ലറ അശ്ളീലം കഥകളിയിൽ ഇല്ലേ
തിരുമേനി?
തിരുമേനി: ശുംഭാ , നോം രസിക്കുന്നത് അശ്ളീലം തന്നെയാ. “പുത്ര ഭാര്യ
ഞാനിന്നുതേ, ഭവാനെന്നോടിത്തരമൊന്നും അരുതേ” എന്ന
രംഭാപ്രവേശത്തിലെ പദം കുറ്റിശേരിയെ വരുത്തി വിസ്തരിച്ചൊന്നാടിക്കണം.

Unknown said...

പ്രിയ വികടശിരോമണേ..
ഈ തമാശക്കളിനിർത്തി അടുത്ത പോസ്റ്റിട്ടാലും. ആജ്ഞയല്ല, അപേക്ഷയാണു. സാക്ഷാൽ രാമൻ കുട്ടി നായരാശാനെ പറ്റിത്തന്നെ ആയിക്കോട്ടെ...കുമാരൻ നായരാശാൻ, ഗോപ്യാശാൻ, ശിവരാമേട്ടൻ, വാസുവാശാൻ എല്ലാം ആയി. ഇനിപ്പൊ അതല്ലെ ബാക്കിയുള്ളു...എന്താ? ഒട്ടും വൈകണ്ട..

Anand said...

മൂന്നു കഥകളിക്കാർ തമ്മിലുള്ള സംഭാഷണം:
ഒന്നാമൻ: താങ്കൾക്ക് ഇന്ന് എവിടെയാ കളി
രണ്ടാമൻ:, പാക്കിലാ, താങ്കൾക്കോ?
ഒന്നാമൻ: പരിപ്പിലാ
ഒന്നാമൻ മൂന്നാമനെ നോക്കി : താങ്കൾക്കോ?
മൂന്നാമൻ :നിങ്ങൾക്ക് പാക്കിലും, പരിപ്പിലുമെങ്കിൽ
എനിക്ക് പപ്പടത്തിൽ.

(പരിപ്പ് , പാക്കിൽ ഇവ കഥകളിക്ക് പ്രാധാന്യമുള്ള കോട്ടയത്തെ പ്രദേശങ്ങൾ ആണ്.
പപ്പടത്തിൽ എന്നത് വീട്ടിൽ എന്നു സാരം)


(ചാന്നാർ)

Anand said...

മൂന്നു കഥകളിക്കാർ തമ്മിലുള്ള സംഭാഷണം:
ഒന്നാമൻ: താങ്കൾക്ക് ഇന്ന് എവിടെയാ കളി
രണ്ടാമൻ:, ചെമ്പിലാ, താങ്കൾക്കോ?
ഒന്നാമൻ: വാർപ്പിലാ.
ഒന്നാമൻ മൂന്നാമനെ നോക്കി : താങ്കൾക്കോ?
മൂന്നാമൻ :നിങ്ങൾക്ക് ചെമ്പിലും വാർപ്പിലുമെങ്കിൽ എനിക്ക് ചേർപ്പിലാ.


(ചേർപ്പ്,വാർപ്പ് (തിരുവാർപ്പ്) ഇവ കഥകളി നടക്കാറുള്ള കോട്ടയത്തെ പ്രദേശങ്ങൾ ആണ്. ചെമ്പിൽ വൈക്കത്തിന് സമീപവും)

Anand said...

(നമ്പൂതിരിയുടെ ജ്ഞാനവും നായരുടെ ആംഗീക ശക്തിയും)
ഒരിക്കൽ നമ്പൂതിരിയും, കാര്യസ്ഥൻ രാമൻ നായരും കൂടി കഥകളി കാണാൻ പോയി. അന്നത്തെ കഥകളിക്കുള്ള നടന്മാരിൽ പ്രധാനരായി ഒരു നമ്പൂതിരിയും ഒരു നായരുമാണു് ഉണ്ടായിരുന്നത്. നമ്പൂതിരിയ്ക്ക് പൂണൂൽ പ്രേമം കാരണം നായർ നടന്മാരോട് മതിപ്പു കുറവായിരുന്നു. അവസരം കിട്ടുമ്പോഴെല്ലാം നായരെയും നായർ പ്രേമികളെയും നമ്പൂതിരി മടക്കാൻ ശ്രമിച്ചിരുന്നു. നായർ നടന്റെ കളിയാണ് വിശേഷപ്പെട്ടതെന്നും നായരുടെ കൈമുദ്രകളാണ് വികസിക്കുന്നതെന്നും, നമ്പൂതിരി നടന്റെ കളി മോശമാണെന്നും പുരാണജ്ഞാനം മാത്രമാണ് നമ്പൂതിരി നടന് തോന്നുക എന്നായി നായന്മാർ. എന്തായാലും തന്റെ ജ്ഞാനം ഉപയോഗിച്ചുതന്നെ നായന്മാരെ മടക്കുക എന്നു നമ്പൂതിരിയും തീരുമാനിച്ചു.
നായന്മാരോട് നമ്പൂതിരി ഇങ്ങിനെ തുടർന്നു: ആംഗീകഭാഷാ പ്രയോഗമാണ് കഥകളിയുടെ ജീവൻ എന്നു നോം സമ്മതിക്കുന്നു. ആനന്ദൻ നമ്പൂതിരി എന്ന ഒരു നടൻ ഉണ്ടെന്നു അങ്ങട് ധരിക്ക. സന്തോഷമുള്ളവൻ എന്നുമുദ്ര കാട്ടി പിന്നീട് പൂണൂലിലൊന്നു പിടിച്ചു വലിച്ചു നീട്ടി കാട്ടിയാൽ “ആനന്ദൻ നമ്പൂതിരി” എന്നാണ് എന്റെ പേര് എന്ന് ഒരു നടനാൽ കാട്ടാനാവും. നടന് പേര് ആനന്ദൻ നായർ എന്നാണെങ്കിൽ “നായർ” ക്ക് എന്തു മുദ്രയാവും കാട്ടുക എന്നായി. സ്വന്തം പേര് ആംഗീക ഭാഷയിലൂടെ കാട്ടാൻ ഇത്രകാലമായും സാധിക്കാത്തവരോട് എനിക്ക് തൃപ്തിയോ ബഹുമാനമോ ഇല്ലെന്നും “നായർ” എന്ന വാക്കിന് താൻ ഒരു മുദ്ര വികസിപ്പിച്ച് വെച്ചിട്ടുണ്ടെന്നും നായർ നടന്മാരെ കൂട്ടി ഒരു നല്ല തുക ദക്ഷിണയുമായി ഇല്ലത്തെത്തിയാൽ, നോം ആ മുദ്ര പഠിപ്പിച്ചു തരാം എന്നു പറഞ്ഞ് ഹാസ്യത്തോടെ നമ്പൂതിരി കളി അരങ്ങിനു മുൻപിൽ ഇരിപ്പുറച്ചു. കളി നടക്കുമ്പോൾ കാര്യസ്ഥൻ രാമൻ നായർ, നമ്പൂതിരിയോട് മെല്ലെ തിരക്കി.
രാമൻ നായർ: നമ്പൂതിരി, അങ്ങ് എന്തു മുദ്രയാണാവോ ഈ അടിയന്റെ പേരിന് വേണ്ടി വികസിപ്പിച്ചു വെച്ചിട്ടുള്ളത് ?
നമ്പൂതിരി :(അൽപ്പം കോപത്തോടെ) ഏഭ്യൻ, ശുംഭൻ. അത്ര തന്നെ.
കളി തുടങ്ങി. കഥ: കിരാതം. നായർ നടനാണ് അർജ്ജുനൻ. നായരോടുള്ള തൃപ്തിക്കുറവു കാരണം നമ്പൂതിരി കണ്ണുംമൂടിയാണ് അരങ്ങിനു മുൻപിൽ ഇരുന്നത്. കാട്ടാളവേഷമിട്ട പൂണൂൽനടൻ അരങ്ങിൽ എത്തിയപ്പോൾ നമ്പൂതിരിയടെ ദേഹമാസകലം തരിച്ചു, കണ്ണുകൾ വികസിച്ചു, ഹായ് എന്താ ഒരു ഉണർവ്.
അർജ്ജുനന്റെ തപസ്സു രംഗത്തക്കു പന്നി വേഷത്തിൽ എത്തിയ മൂകാസുരനെയും തുരത്തി കാട്ടാളനും കാട്ടാളത്തിയും എത്തിയപ്പോഴാണ് നമ്പൂതിരി തന്റെ ഏകലോചനം തുടങ്ങിയത്. “കാട്ടാളൻ നമ്പൂതിരി” ആടുമ്പോൾ നമ്പൂതിരിയുടെ കണ്ണുകൾ തുറക്കും, തലനിവരും, “അർജ്ജുനൻ നായർ” ആടുമ്പോൾ കണ്ണുകൾ മൂടും, തല കുനിയും. ഇതു ശ്രദ്ധിച്ച “അർജ്ജുനൻ നായർ” തന്റെ ആംഗീക ശക്തി ഉപയോഗിച്ച് നമ്പൂതിരിയുടെ ഈ ഏകലോചനം നിർത്തണമെന്ന് തീരുമാനിച്ചു. (അക്കാലത്ത് ഇന്നത്തെ പോലെയുള്ള സ്റ്റേജുകൾ ഇല്ലായിരുന്നു. നാലു മുളനാട്ടി അതിൽ മുകളിൽ ഒരു ഓലത്തട്ടും. മൺതറയിൽ വിരിക്കാൻ അൽപ്പം വിസ്തീർണ്ണമുള്ള ഒരു ചാക്കു തുണിയും) കാട്ടാളൻ ആടുമ്പോൾ കണ്ണും മനസും തുറന്ന് രസിക്കുന്ന നമ്പൂതിരിയെ ശ്രദ്ധിച്ച “അർജ്ജുനൻനായർ”, തറയിൽ വിരിച്ചിരിക്കുന്ന ചാക്കുതുണിയുടെ കീറിയ ഭാഗത്തു കൂടി കാലിന്റെ തള്ളവിരൽ ഇറക്കി കീറിയ ഭാഗം കുറച്ചുകൂടി വലുതാക്കി, തള്ളവിരൽ കൊണ്ട് മണ്ണു തോണ്ടി നമ്പൂതിരിയുടെ കണ്ണു ലാക്കാക്കി ഒരു തട്ട്. അർജ്ജുനൻനായരുടെ ഉന്നം തെറ്റിയില്ല. കിരാതം കളിയും ധനാശിയും കഴിഞ്ഞിട്ടും നമ്പൂതിരി “അർജ്ജുനൻനായരെ” ശപിച്ചുകൊണ്ട് തന്റെ കണ്ണിൽ വീശപ്പെട്ട മൺതരികൾ നീക്കം ചെയ്തു കൊണ്ടിരിന്നു.
(ആനന്ദൻ (ചാന്നാർ)

Anand said...

കോട്ടക്കലിൽ വച്ചുണ്ടായ കാവുങ്കൽ ചാത്തുണ്ണി പണിക്കരുടെ വേഷത്തെപ്പറ്റി ബലെ വാരിയരുടെ അഭിപ്രായം ചോദിച്ചപ്പോൾ “അതിപ്പൊ ആര്യവൈദ്യശാലക്കാരുടെ കുപ്പിയിലു ചാരായം കലക്കി കൊടുത്താലും ആളോളു വാങ്ങി കുടിച്ചോളും”.

(ങ്ഹെ, ആ പണി കോട്ടയത്തു നടക്കില്ല)

ആ പണി കോട്ടയത്തു നടക്കില്ല. കഥകളി നടന്മാരായ കോട്ടയത്തെ ആശാരിയെയും, വണ്ണാനെയും ഒഴിവാക്കാൻ തന്നെയാ തിരുനക്കര കളി കോട്ടക്കൽ ട്രൂപ്പിന് കൊടുക്കുന്നത്. പിന്നെ കളിയുടെ ചുമതലയും ഒരു വാര്യർക്കാ (വാര്യരിസം). ഒരു കളിക്ക് ആയിരം രൂപാ വാര്യർക്ക് ട്രൂപ്പ് പ്രോത്സാഹനമായി നൽകുന്നു എന്നും ഒരു ശ്രുതി ഉണ്ടേ.

വികടശിരോമണി said...

എനിയ്ക്ക് ഇതൊരു പരീക്ഷണവും പാഠവുമായിരുന്നു.

ബ്ലോഗ് എന്ന മാദ്ധ്യമത്തിന്റെ വൈപുല്യമാർന്ന സാദ്ധ്യതകളും,പരിമിതികളും അമ്പരപ്പിക്കുന്നു.എനിയ്ക്കു പറയാനുള്ളവയുടെ പ്രകാശനം മാത്രമല്ല,സംവാദങ്ങളിൽ നിന്ന് പ്രത്യക്ഷമായി ലഭിക്കുന്ന അറിവും മാത്രമല്ല,ബഹുസ്വരതയാർന്ന ഭാവുകത്വപരിണാമങ്ങളെക്കുറിച്ചുള്ള ബോധമണ്ഡലവും വിപുലമാവുന്നു,ഞാൻ കൂടുതൽ ശ്രദ്ധിക്കണമെന്നും പഠിക്കണമെന്നും മനസ്സിലാവുന്നു,നന്ദി.

നമ്പൂരിഫലിതങ്ങളിലൂടെ മാത്രമുള്ള എന്റെ ആദ്യഘട്ടത്തിലെ സഞ്ചാരത്തിന്റെ പരിമിതി ആദ്യമേ തോന്നായ്കയില്ല;ആ പരിമിതിയെ അതിലംഘിയ്ക്കുന്ന സംവാദങ്ങൾ വളരുമോ എന്നു കാണാമെന്നുണ്ടായിരുന്നു,പ്രതീക്ഷ വിഫലമായില്ല,ആനന്ദന്റെ ഫലിതലോകങ്ങളിലെത്തുമ്പോൾ അതാണു സംഭവിയ്ക്കുന്നത്.കഥകളിയെപ്പോലെ നൂറ്റാണ്ടുകൾ സമൂഹവുമായി ചേർന്നു ജനിച്ചുജീവിച്ച ഒരു കലയ്ക്ക് ഇന്നു കാണുന്നതിനു പുറത്തുള്ള നിരവധി അപരസ്ഥലങ്ങളിലേയ്ക്കും വേരോട്ടമുണ്ടായിരിക്കണം.അവയെ കണ്ടെടുക്കാനുള്ള ശ്രമങ്ങൾ നടക്കാനിരിക്കുന്നതേയുള്ളൂ.

വള്ളുവനാട്ടിലെ ചെറുമക്കൾക്കിടയിൽ,ചവിട്ടുകളിയ്ക്കു അവർ പാടിക്കേട്ട ഒരു പാട്ടുണ്ട് “കത…കത…ഞങ്ങളെ കതകളി കണ്ടോളീ….”എന്ന്.ഞങ്ങളുടെ കഥകളി ഇതാണ് എന്ന പ്രഖ്യാപനം.പൂരപ്പറമ്പിലും,പാടപ്പറമ്പിലും വളർന്ന കഥകളിയുടെ സ്വത്വം വർഗപരമായ വായനകളും,സാംസ്കാരികപഠനങ്ങളും ആവശ്യപ്പെടുന്നുണ്ട്.മണ്ണാനും,പുലയനും,പാണനും,പറയനും കണ്ട കഥകളിയുണ്ടെന്നുറപ്പ്.സവർണ്ണവായനകൾ വിഴുങ്ങിയ പലതും,തമസ്കരിക്കപ്പെട്ട കഥകളിക്കാഴ്ച്ചകൾ,വീക്ഷണങ്ങളുടെയും ആവിഷ്കാരങ്ങളുടെയും പലമകൾ പലതും കണ്ടെടുക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കേണ്ടിയിരിക്കുന്നു.നിലവിലെ കഥകളിയുടെ ഇത്തിരിവട്ടം കാണുകയും ചിന്തിക്കുകയും ചെയ്യുന്ന കിണർ‌ത്തവളകൾ എന്തു കരുതിയാലും.

കഥകളിയുടെ ക്ലാസിക്കൽ കലാവബോധം വഹിയ്ക്കുന്ന മനസ്സായിട്ടും,ഈഴവന്റെ കളിയോഗങ്ങളെ ചരിത്രരചനയിൽ പാകതയോടെ സമീപിച്ച കെ.പി.എസ്.മേനോനെപ്പറ്റിയും,ബോധത്തിന്റെ പൊളിച്ചെഴുത്തുസാദ്ധ്യതകളെക്കുറിച്ചും എന്നെ കൂടുതൽ ചിന്തിപ്പിച്ച മനോജ് കുറൂരിനു നന്ദി,ഇവിടം സംവാദാത്മകമാക്കിയവർക്കും.

മനോജ് കുറൂര്‍ said...

പ്രിയ വിശീ, ഈ ഘട്ടത്തില്‍ ഇടപെടേണ്ടത് ഒരു അനിവാര്യതയായി ഞാന്‍ കരുതുന്നു. കഥകളിചര്‍ച്ചകളില്‍ ഇടയ്ക്കിടെയുണ്ടായ ചില പരാമര്‍ശങ്ങള്‍ക്ക് കാരണമായ സാംസ്കാരികപരിസരങ്ങളെക്കുറിച്ച് ബോധമുണ്ടായിരുന്നെങ്കിലും അത്തരം കാര്യങ്ങള്‍ ഇതുവരെ പ്രധാനമായി സംസാരിക്കേണ്ടി വന്നില്ലല്ലൊ.

ക്ലാസ്സിക്കല്‍ കലകളുടെ ശൈലീബദ്ധതയെക്കുറിച്ചു സംസാരിക്കുമ്പോള്‍ സാംസ്കാരികാവസ്ഥകളെ അപഗ്രഥിക്കുന്നതിനു പരിമിതിയേറെയുണ്ട്. കാരണം ശൈലീവത്ക്കരണത്തിന്റെ ഓരോ വികാസഘട്ടങ്ങളിലും കലാസങ്കേതങ്ങള്‍ക്കു രൂപംനല്‍കിയ സാംസ്കാരികമുദ്രകള്‍ അതില്‍നിന്ന് ക്രമേണ അപ്രത്യക്ഷമാവുകയും അവ കേവലസങ്കേതങ്ങളായി പരിണമിക്കുകയും ചെയ്യും. പാശ്ചാത്യേതരവും നോണ്‍ ക്ലാസ്സിക്കലുമായ ഘടകങ്ങള്‍കൊണ്ടു നിര്‍മിക്കപ്പെട്ടതായതുകൊണ്ട് ‘പാശ്ചാത്യ ക്ലാസ്സിക്കല്‍ സംഗീതം’ എന്ന സംജ്ഞതന്നെ ആപേക്ഷികമാണെന്ന് എഡ്വേര്‍ഡ് സൈദ് പറഞ്ഞതോര്‍ക്കുക. എങ്കിലും ക്ലാസ്സിക്കല്‍ സംഗീതത്തെക്കുറിച്ചു സംസാരിക്കുമ്പോള്‍ ബാഹ്, ബീഥോവന്‍, മൊസാര്‍ട്ട്, ഡ്രൈഡന്‍, വാഗ്നര്‍ എന്നീ കലാകാരന്മാരുടെ വൈയക്തികപ്രതിഭയെക്കുറിച്ചു സംസാരിക്കാതിരിക്കാനുമാവില്ലല്ലൊ. പോപ് സംഗീതത്തെക്കുറിച്ചാകുമ്പോള്‍ കഥ മാറുന്നു. കറുത്ത സംഗീതത്തില്‍നിന്നും ഉരുവംകൊണ്ട ആ സംഗീതശൈലിക്ക് സാങ്കേതികഭദ്രതയെ മറികടക്കുന്ന ജീവിതഗന്ധമുണ്ട്. അവിടെ സാങ്കേതികഘടകങ്ങളെ പിന്നിലാക്കിക്കൊണ്ട് സാംസ്കാരികമുദ്രകള്‍ മേല്‍ക്കൈ നേടുന്നു. മാതൃഭൂമി, മാധ്യമം എന്നീ വാരികകളില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളിലും http://lokasamgeetham.blogspot.com/ എന്ന ബ്ലോഗിലെ പോപ് സംഗീതചരിത്രത്തിലും‍ കറുത്ത സംഗീതത്തിന്റെ പ്രാധാന്യമെന്തെന്ന് വിശദമാക്കാന്‍ ഞാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. കഥകളിചര്‍ച്ചകളില്‍ അത്തരമൊരുതലത്തെ ‘ഗോഗ്വാ’വിളികള്‍ ഹൈജാക്ക് ചെയ്തുകളഞ്ഞു!

ക്ലാസ്സിക്കലായാലും ഫോക്ക് ആയാലും ജനപ്രിയകലകളായാലും കേരളത്തിലെ കലകളുടെ കാര്യം അല്പം വ്യത്യസ്തമാണ്. ഇവിടെ ശബ്ദത്തിന്റെയും ശരീരത്തിന്റെയും കലകള്‍ നിയതമായ അര്‍ഥത്തില്‍ ആധുനികവത്ക്കരിക്കപ്പെട്ടിട്ടില്ല; ആധുനികീകരണത്തിന്റെ ചില മുദ്രകള്‍ അവയില്‍ പരോക്ഷമായി ഉള്ളടങ്ങിയിട്ടുണ്ടെങ്കിലും. അതുകൊണ്ട് ക്ലാസ്സിക്കല്‍ കല സവര്‍ണപാരമ്പര്യത്തിന്റെയും നാടോടിക്കലകള്‍ അവര്‍ണപാരമ്പര്യത്തിന്റെയും തുടര്‍ച്ചകളായി കരുതപ്പെട്ടുപോന്നു. (യഥാര്‍ഥത്തില്‍ ഫോക് എന്ന സംജ്ഞയ്ക്ക് അത്തരം അര്‍ഥവിവക്ഷകളില്ല. നമ്പൂതിരിമാരുടെ സംഘക്കളിയും ഫോക്കില്‍ത്തന്നെ ഉള്‍പ്പെടുന്നു.) ഇവിടത്തെ കഥകളിയോ കൂടിയാട്ടമോ പാശ്ചാത്യക്ലാസ്സിക്കല്‍ കലകളെപ്പോലെ ആധുനികീകരിക്കപ്പെട്ടിട്ടില്ല. നാടോടിക്കലകളുടെയും അവസ്ഥ ഇതുതന്നെ. ജനപ്രിയസംഗീതം‌പോലും നാടോടിസംഗീതത്തിന്റെ സാധ്യതകള്‍ മാറ്റിവെച്ചുകൊണ്ട് ക്ലാസ്സിക്കല്‍ ധാരയെത്തന്നെ പിന്‍‌പറ്റുന്നു. നാടകം, കഥാപ്രസംഗം, ജനപ്രിയസംഗീതം എന്നിവയൊക്കെ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍‌ പ്രകടിപ്പിച്ച ഊര്‍ജ്ജം നഷ്ടപ്പെടുത്തുകയും ചെയ്തിരിക്കുന്നു. അങ്ങനെ ഏതു വിഭാഗത്തിനുമുള്ള ആവിഷ്ക്കാരോപാധിയായി കഥകളിപോലുള്ള കലകള്‍ മാത്രം നിലനില്‍ക്കുന്ന അവസ്ഥയാണ് ഇവിടെയുള്ളത്- ഇപ്പോഴും!!! അതുകൊണ്ടുതന്നെ ഫലിതത്തിലുള്‍പ്പെടെ ഏതു കാര്യങ്ങളിലും സാംസ്കാരികമായ വൈവിധ്യത്തെ കണക്കിലെടുക്കേണ്ടതുണ്ട്. ആശാരിയുടെ മുറുക്കിനെപ്പറ്റിയും മുന്നിലിരുന്നു ചര്‍ദ്ദിക്കുന്ന നമ്പൂരിയുടെ മുന്നില്‍ ഗതികെട്ടുപോകുന്ന നടനെപ്പറ്റിയും വിശി പറഞ്ഞതില്‍ അതിന്റെ സൂചനകളുണ്ട്. അത്തരം സൂചനകളിലൂന്നി പരിഷ്കരിച്ചാല്‍ ഇത് ഒരു ഒന്നാംതരം ലേഖനമാകും :) (ഒട്ടും മോശമാണെന്നല്ല)

വാസ്തവത്തില്‍ ആ പരമാനന്ദരസത്തെക്കുറിച്ചൊക്കെയുള്ള പഴയ തമാശകള്‍ വായിക്കുമ്പോള്‍ ചെടിച്ചുപോകുന്നു. ലേഖനത്തിന്റെ ഉദ്ദേശ്യത്തെത്തന്നെ അട്ടിമറിച്ചുകൊണ്ട് അത്തരം ഫലിതങ്ങളുടെ ആസ്വാദനത്തില്‍ വായന ഒതുങ്ങിപ്പോകുന്നതിന് ആ ഫലിതവിവരണങ്ങള്‍ കാരണമായിട്ടുണ്ടെന്നു തോന്നുന്നു. (നഗ്നാരാധനയ്ക്കെതിരേയുള്ള ഒരു ലേഖനത്തില്‍ നഗ്നാരാധകരുടെ ചിത്രങ്ങള്‍ ചേര്‍ത്തപ്പോള്‍ സംഭവിച്ചതിനെപ്പറ്റി ഒരിക്കല്‍ യു. ആര്‍. അനന്തമൂര്‍ത്തി എഴുതിയത് ഓര്‍ത്തുപോകുന്നു)

ഏതു കലയുടെയും വളര്‍ച്ചയില്‍ ആ കലയുടെ രക്ഷാകര്‍ത്താക്കള്‍, ആസ്വാദകര്‍, സംഘാടകര്‍ തുടങ്ങിയവര്‍ക്കൊക്കെ പ്രാധാന്യമുണ്ടെങ്കിലും കലാകാരന്മാര്ക്കു/കലാകാരികള്‍ക്കുതന്നെയാണ് പരമാധികാരം എന്ന വ്യക്തിസത്തയിലൂന്നിയുള്ള ആധുനികധാരണപോലും ഇവിടെ രൂപപ്പെട്ടു വരുന്നതേയുള്ളൂ. ആസ്വാദകര്‍ പൂര്‍ണമായി തിരസ്കരിച്ച അര്‍നോള്‍ഡ് ഷോണ്‍ബര്‍ഗാണല്ലൊ അഡോര്‍ണോയുടെ ദൃഷ്ടിയില്‍ ഏറ്റവും വലിയ ആധുനികസംഗീതജ്ഞന്‍. ഈയൊരര്‍ഥത്തിലാണ് പട്ടിക്കാന്തൊടിയെക്കുറിച്ചൊക്കെയുള്ള ചര്‍ച്ചകള്‍ കാണേണ്ടിയിരുന്നത്. എന്നാല്‍ ദേശ-വംശങ്ങളെക്കുറിച്ചൊക്കെയുള്ള കാല്പനികമായ അതിഭാവുകത്വം എല്ലായിടവും വഷളാക്കിക്കളഞ്ഞു!
കഥകളിയുടെ ഇന്നത്തെ രക്ഷാകര്‍ത്താക്കളായി പഴയ തമ്പുരാക്കന്മാരെത്തന്നെ കരുതുന്ന ഫ്യൂഡല്‍ ഹാങ്ങ് ഓവര്‍ പലര്‍ക്കും ഇപ്പോഴും മാറാത്തത് എന്നെ വല്ലാതെ അമ്പരപ്പിക്കുന്നു!

വികടശിരോമണി said...

ഹാവൂ!
:)
മറ്റു ചില ലോകങ്ങൾ സാദ്ധ്യമാണെന്നു ബോദ്ധ്യമായി.

ഇനി ചില ചർച്ചകൾക്കു വകുപ്പുണ്ട്,മൂന്നു ദിവസത്തെയ്ക്ക് ഇനി പക്ഷേ തിരക്കിലായിപ്പോയല്ലോ..കുഞ്ചുവാശാൻ ജന്മശതാബ്ദി ആഘോഷങ്ങൾ...
അതു കഴിഞ്ഞു വരട്ടെ.
അതിനിടയിൽ ആരെങ്കിലും വരുമോ എന്നും നോക്കാം.
-------------

Anand said...

വികടശിരോമണി,
കെപിഎസ്സ് മേനോനും, മനോജും ഈഴവരായ കഥകളി നടന്മാരെ പറ്റിയും അവരുടെ കഥകളി പാരമ്പര്യത്തെയും പറ്റി എഴുതിയിട്ടുള്ളത് ഞാൻ വായിച്ചതായി ഓർക്കുന്നില്ല. ആ നടന്മാർ, അവരുടെ കാലഘട്ടങ്ങൾ, കഥകളിയുടെ വളർച്ച, ഗവണ്മേന്റും കഥകളി സ്ക്കൂളുകളും ഈ കല വളർത്തുവാൻ തുടങ്ങിയശേഷം പിന്നോക്ക സമുദായ കലാകാരന്മാരെ സൃഷ്ടിക്കുവാനും അവരെ വളർത്തുവാനും ചെയ്തിട്ടുള്ള പദ്ധതികൾ, അവരുടെ വളർച്ചയിൽ താങ്കളുടെ പ്രദേശത്തെ കഥകളി പ്രേമികളുടെ പങ്ക് തുടങ്ങിയവ ഉൾക്കൊളളുന്ന വിശദമായ താങ്കളുടെ ഒരു ലേഖനം പ്രതീക്ഷിക്കുന്നു. കുറെ ഉയർന്ന സമുദായക്കാരുടെ ആധിക്ക്യ കലയാണ് കഥകളി എന്നാണ് താങ്കളുടെ ലേഖനം വായിക്കുന്ന ഏതു സാധാരണക്കാരനും തോന്നുക. ആശാരി സമുദായക്കാരൻ എന്ന കാരണത്താൽ ഒരു നടന് സ്വന്തം (കോട്ടയം) ജില്ലയിൽ തൃപ്തികരമായ അരങ്ങു ലഭിക്കാതെ വരികയും അടുത്ത ജില്ലയായ ആലപ്പുഴ, കൊല്ലം ജില്ലകളിൽ അയാൾക്ക് കളികൾ ലഭിക്കുന്നതും ഓർക്കുമ്പോൾ ഈഴവരായ കഥകളി നടന്മാരും അവരുടെ കഥകളി പാരമ്പര്യവും നിലനിന്നിരുന്നത് ആലപ്പുഴ ജില്ല മുതലുള്ള തെക്കൻ പ്രദേശങ്ങളിൽ ആയിരിക്കണം. അത്യാവശ്യം വേഷക്കാർ അടങ്ങുന്ന ആശാരിമാരുടെ ഒരു കഥകളിയോഗവും കൊല്ലം ജില്ലയിൽ ഈ അടുത്തകാലം വരെ ഉണ്ടായിരുന്നു എന്നാണ് അറിവ്. തെക്കൻ ഭാഗങ്ങളിൽ നിലനിന്നിരുന്ന കളിയെ പറ്റി പൊതുവേയുള്ള കഥകളി പ്രേമികളുടെ മതിപ്പ് എന്താണെന്ന് താങ്കളുടെ ബ്ളോഗിൽ കൂടി മനസിലാക്കിയിട്ടുണ്ട്. ആ കഥകളി ഇന്ന് എവിടെയും പ്രസക്തമല്ല. അത് യഥാർത്ഥ കഥകളിയും അല്ലല്ലോ. യഥാർത്ഥ കഥകളിയെ പറ്റി എഴുതുമ്പോൾ, അതിലുള്ള പിന്നോക്ക സമുദായ കലാകാരന്മാർ, അവർ നടത്തുന്ന കഥകളി യോഗങ്ങൾ, അവരുടെ വളർച്ചയിൽ തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ കഥകളി പ്രേമികളുടെയും സംഘടനകളുടെയും പങ്ക് എന്നിവയാണ് പ്രസക്തമായി കാണേണ്ടത്. അവ ഒന്നും ഇതുവരെയും താങ്കളുടെ ബ്ളോഗിൽ ഉൾപ്പെട്ടതായി കണ്ടില്ല. ഒരു നമ്പൂതിരി നടൻ ഒരു പിന്നോക്ക സമുദായ നടന് ധാരാളം അവസരം ഉണ്ടാക്കി കൊടുത്തായി ഒരിക്കൽ ഒരു ലേഖനത്തിൽ വായച്ചിരുന്നു. അതും കൊല്ലം ജില്ലയിലാണെന്ന് തോന്നുന്നത്. പണ്ട് ഈഴവരായ കഥകളി നടന്മാരും അവരുടെ കഥകളി പാരമ്പര്യവും നിലനിന്നിരുന്ന കാലം മാറി കഥകളി എന്ന കല ഉയർന്ന സമുദായക്കാരുടെ മാത്രം കുത്തകയാക്കി തീർത്തിരിക്കുന്നു എന്നത് എന്റെ തെറ്റായ ധാരണയാണ് എങ്കിൽ അതു മാറ്റുവാൻ താങ്കളുടെ ബ്ളോഗ് ഉപയോഗപ്പെടട്ടെ.
കഥകളി കേരളീയന്റെ കലയാവണം. എല്ലാ സമുദായത്തവരും കളി അരങ്ങിനു മുൻപിൽ എത്തണമെങ്കിൽ അവരിലെ കലാകാരന്മാരും അംഗീകരിക്കപ്പെടണം.
ഒരു നമ്പൂതിരി ആസ്വാദകന്റെ കണ്ണിൽ നായർ സമുദായ നടൻ കാൽവിരൽ കൊണ്ട് മണ്ണു തട്ടി വിട്ടൂ എന്ന ഒറ്റപ്പെട്ട സംഭവം നടന്നതു തന്നെയാണ് . എന്റെ സൃഷ്ടി അല്ല. “കലാമണ്ഡലം കൃഷ്ണൻ നായർ പത്രലേഖകരോട് ഇങ്ങിനെ പറഞ്ഞു” എന്നത് കൃഷ്ണൻ നായർ കഥകളി മുദ്രയിൽ അഭിനയിച്ചു കാണിച്ചു എന്ന ഒരു പത്രവാർത്തയെ തുടർന്ന് ഒരിക്കൽ ഉണ്ടായ വിമർശനങ്ങളിൽ കലാമണ്ഡലം എന്നതിന് വിദ്യാനിലയം എന്നും കൃഷ്ണൻ എന്നതിന് ഓടക്കുഴൽ വായിക്കുന്നതായ മുദ്രയും കാട്ടാമെന്നും “നായർ” എന്ന വാക്കിന് എന്തു മുദ്രയാണാവോ കാട്ടിയത് എന്ന് പലരും പത്രദ്വാരാ ചോദ്യം ചെയ്ത ഒരു വാർത്തയും ഇപ്പോൾ സ്മരിക്കട്ടെ.

കോട്ടയം തിരുനക്കരയിലെ മൂന്നുദിവസം നടക്കുന്ന കളിയുടെ ചുമതല ചന്ദ്രൻ മാഷിന്റെ കയ്യിൽ നിന്നും ഒരു “വാര്യരുടെ” കയ്യിൽ എത്തിച്ചേർന്നപ്പോൾ കളി കോട്ടക്കൽ ട്രൂപ്പിനായി. “കളി കാണാൻ ആളില്ല. പിന്നെ ആരു കളിച്ചാൽ നമുക്കെന്നാ” കയ്യിൽ തടയുന്നത് ലാഭമാകട്ടെ എന്ന വഴി . മൂന്നു കളികളിൽ ഒരു ദിവസത്തെ കളി കോട്ടയം ജില്ലയിലെ കഥകളി കലാകാരന്മാർക്കായി ഒതുക്കണം എന്ന ചിന്താഗതി കലാസ്നേഹികൾക്കല്ലേ ഉണ്ടാവൂ. “ഇസ” വാദികൾക്ക് ഉണ്ടാവണം എന്നില്ലല്ലോ.
(ആനന്ദൻ)

മനോജ് കുറൂര്‍ said...

ശ്രീ ആനന്ദന്‍,
താങ്കളുന്നയിച്ച പ്രശ്നങ്ങള്‍ പ്രധാനമാണെന്നു തോന്നിയതുകൊണ്ടാണ് മുകളിലെ ദീര്‍ഘമായ കമന്റിട്ടത്. ഈഴവരായ കഥകളിനടന്മാരെപ്പറ്റിയോ അവരുടെ കഥകളിപാരമ്പര്യത്തെപ്പറ്റിയോ ഞാനൊന്നും എഴുതിയിട്ടില്ല. കഥകളിയെക്കുറിച്ചുതന്നെ രണ്ടു ലേഖനങ്ങളേ ആകെ എഴുതിയിട്ടുള്ളൂ. അതുരണ്ടും എന്റെ ബ്ലോഗില്‍ കാണാം. അതിലൊന്ന് കലാമണ്ഡലം രാമന്‍‌കുട്ടി നായരുടെ എണ്‍പതാം പിറന്നാളിനോടനുബന്ധിച്ചു നടന്ന സെമിനാറില്‍ അവതരിപ്പിക്കുന്നതിനും മറ്റൊന്ന് കലാമണ്ഡലം ഗോപിയുടെ സപ്തതിയോടനുബന്ധിച്ച് പ്രസിദ്ധീകരിക്കാനൂദ്ദേശിച്ച ഒരു പുസ്തകത്തില്‍‌ ചേര്‍ക്കുന്നതിനും വേണ്ടി എഴുതിയതാണ്. എങ്കിലും രണ്ടു വര്‍ഷം മുന്‍പു കാറല്‍മണ്ണയില്‍ നടന്ന സെമിനാറില്‍ കഥകളിയുടെ അവര്‍ണപാരമ്പര്യത്തെക്കുറീച്ച് ആനുഷംഗികമായി ചര്‍ച്ച വന്നപ്പോള്‍ ഈ വിഷയത്തെ സാംസ്കാരികമായി സമീപിക്കേണ്ട ആവശ്യത്തെക്കുറിച്ചു ഞാന്‍ വിശദമായി സംസാരിച്ചിരുന്നു. കഥകളിമേളത്തിന്റെ ചരിത്രത്തെക്കുറിച്ചെഴുതിയ അപൂര്‍ണലേഖനത്തില്‍ ദേശ-വംശപരിഗണനകള്‍ക്കതീതമായി കലാകാരന്മാരെക്കുറിച്ചു സംസാരിച്ചിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം. ജാസി ഗിഫ്റ്റിന്റെ സംഗീതത്തെക്കുറിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഞാനെഴുതിയ ലേഖനത്തില്‍ കേരളത്തിലെ ദളിത് കലാപാരമ്പര്യത്തെക്കുറിച്ച് വിശദമായി എഴുതുകയും ചെയ്തിരുന്നു. പറഞ്ഞുവന്നത് കഥകളിലേഖനങ്ങളിലല്ല, ഞാന്‍ ഏറെ എഴുതിയിട്ടുള്ള സംഗീതത്തിന്റെ മേഖലയിലാണ് ഇത്തരം ചര്‍ച്ചകള്‍ നടത്തിയത് എന്നാണ്. വ്യക്തിപരമായ പല പരിമിതികളുമുള്ളതുകൊണ്ട് കഥകളിയെക്കുറിച്ചുതന്നെ അധികം എഴുതാന്‍ എനിക്കു താല്പര്യമില്ല. എങ്കിലും അത്തരം ചര്‍ച്ചകള്‍ ഉണ്ടാവേണ്ടതുണ്ട്. മറ്റാരെങ്കിലും, താങ്കള്‍തന്നെ, ഈ വിഷയം എഴുതുന്നതിനെ സ്വാഗതം ചെയ്യുന്നു.

കെ. പി. എസ്. മേനോന്റെ ‘കഥകളിരംഗം’ എന്ന പുസ്തകത്തില്‍ ഈഴവരായ കഥകളികലാകാരന്മാരെക്കുറിച്ചും കളിയോഗങ്ങളെക്കുറിച്ചും വിശദമായ പരാമര്‍ശങ്ങളുണ്ട്. താങ്കള്‍ ശ്രദ്ധിച്ചിട്ടില്ലെങ്കില്‍ വീണ്ടും വായിക്കുമെന്നു വിശ്വസിക്കുന്നു.

കോട്ടയത്തെ കഥകളിനടത്തിപ്പില്‍ ഞാന്‍ വാദിയോ പ്രതിയോ അല്ലാത്തതിനാല്‍ തല്‍ക്കാലം പ്രതികരിക്കുന്നില്ല. 12 വര്‍ഷം‌മുന്‍പുവരെ കഥകളിമേളത്തില്‍ സജീവമായി ഉണ്ടായിരുന്ന ഒരവസ്ഥയില്‍നിന്നും കോട്ടയത്തെ അരങ്ങുകളില്‍‌നിന്നും ഞാന്‍‌തന്നെ പൂര്‍ണമായും ഒഴിവാക്കപ്പെടുകയാണുണ്ടായത്! (ചില പ്രധാനകഥകളിസംഘാടകരുമായി പ്രതിഫലത്തെച്ചൊല്ലിയുണ്ടായ അഭിപ്രായവ്യത്യാസം-കൈയിലിരുപ്പുതന്നെ- കാരണം :) ) പക്ഷേ ഇരുപതു വര്‍ഷം മുന്‍പ് ഞാനെഴുതിയ മൂന്ന് ആട്ടക്കഥകളുടെയും എല്ലാ അരങ്ങവതരണങ്ങളിലും (35 എണ്ണത്തോളം)‍ പ്രധാനഗായകനായിരുന്നത് ഒരു സവര്‍ണനായിരുന്നില്ല.(ഈ ഗായകനില്‍‌നിന്നും കുറച്ചുകാലം കഥകളിപ്പാട്ടു പഠിക്കാനും ഞാന്‍ ശ്രമിച്ചിരുന്നു. പക്ഷേ ആ സാഹസത്തില്‍‌മാത്രം അദ്ദേഹം പരാജയപ്പെട്ടു:)) അതിലൊന്നില്‍ സ്ഥിരമായി ഒരു പ്രധാനവേഷം കെട്ടിയിരുന്നത് ‘സ്വന്തം (കോട്ടയം) ജില്ലയിൽ തൃപ്തികരമായ അരങ്ങു ലഭിക്കാതെ വന്നു’ എന്നു താങ്കള്‍ പരാമര്‍ശിച്ച നടനായിരുന്നുവെന്നും ഓര്‍ക്കുന്നു. പക്ഷേ തുറന്നുപറയട്ടെ, ജാതിയെയല്ല, ആ കലാകാരന്മാരുടെ പ്രകടനത്തെയാണ് അക്കാര്യങ്ങളില്‍ അടിസ്ഥാനമാക്കിയത്.

വ്യക്തിപരമായ ചില കാര്യങ്ങള്‍ പറയേണ്ടിവന്നതിന് എല്ലാവരോടും ക്ഷമ ചോദിക്കുന്നു. എന്നെക്കുറിച്ചുള്ള വൈയക്തികപരാമര്‍ശങ്ങള്‍ ഈ ബ്ലോഗിലെ കമന്റുകളില്‍ പലതവണ വന്ന്നതുകൊണ്ടും, ഒരു പ്രധാനസാംസ്കാരികപ്രശ്നത്തെ ഗൌരവത്തോടെ കാണേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു തോന്നിയതുകൊണ്ടും പറഞ്ഞെന്നു മാത്രം. നിവൃത്തിയുണ്ടെങ്കില്‍ ഇനി വൈയക്തികമായ കാര്യങ്ങള്‍ ആവര്‍ത്തിക്കുകയില്ല :)

P. Krishnan said...

കഥകളി കേരളീയ കലതന്നെയാണ്. കഥകളി ലോകത്തിന് ഇത്ര വികൃത രൂപവും ഭാവവും ഉണ്ടെന്ന് കരുതിയിരുന്നില്ല. ഗുണങ്ങൾ മാത്രമല്ല, ദോഷങ്ങളും മനസിലാക്കണം.

Anand said...

മനോജ്,

താങ്കളിൽ നിന്നും ഇത്ര വളരെ പോസിറ്റീവായ ഒരു നിലപാട് ഞാൻ പ്രതീക്ഷിച്ചിരുന്നതല്ല. വളരെ അധികം സന്തോഷം.

കപ്ലിങ്ങാട്‌ said...
This comment has been removed by the author.
കപ്ലിങ്ങാട്‌ said...

മനോജേട്ടാ, ദീര്‍ഘകാലത്തിനു ശേഷം കാണുന്നതില്‍ വളരെ സന്തോഷമുണ്ട്‌ !

തൌര്യത്രികത്തിനു പിറന്നാള്‍ ആശംസകള്‍ ! :-)

Anand said...

സവർണ്ണ കഥകളി ലോകം
ഈ അടുത്ത സമയത്തുതന്നെ വെള്ളിനേഴി സോമന്റെയും, ഹരിദാസിന്റെയും രാവണവിജയം കോട്ടയത്തു നടന്നിരുന്നു. ആ കളിയുടെ പരസ്യത്തിന് രാമൻകുട്ടി നായരുടെ ശിഷ്യൻ, സോമൻ എന്നും ഉണ്ണികൃഷ്ണകുറുപ്പിന്റെ മകൻ, ഹരിദാസ് എന്നും (visit Kathakali news.com) പ്രയോഗിച്ചിരുന്നു. രാമൻകുട്ടി നായരുടെ ശിഷ്യൻ എന്ന പ്രയോഗത്തിൽ കൂടി അദ്ദേഹത്തിന്റെ വേഷത്തിന്റെ പ്രത്യേകതകൾ സോമനിൽ ആസ്വദിക്കാനാവും എന്നു നമുക്കു ധരിക്കാം. ഉണ്ണികൃഷ്ണകുറുപ്പിന്റെ മകൻ എന്നതു കൊണ്ട്, ആ നടനിൽ നിന്നും നമുക്ക് എന്താണ് പ്രതീക്ഷിക്കാനാവുക. ഇദ്ദേഹം ഗായകനെങ്കിൽ, കുറുപ്പിന്റെ സംഗീത ശൈലികൾ മകനിൽ ഉണ്ടാകും എന്നു കരുതാം. ഹരിദാസിന്റെ സ്ത്രീ വേഷത്തിന്റെ പ്രവർത്തിയും Vനടന്റെ (കോട്ടയം ജില്ലയിലെ ആശാരി നടൻ) പുരുഷ വേഷത്തിന്റെ പ്രവർത്തിയും തമ്മിൽ ഒന്നു ചിന്തിച്ചാൽ V നടൻ അത്ര മോശമാണ് എന്നു കരുതുവാനാവില്ല. ഒരേ കല്ലുവഴി കുപ്പായം തന്നെയാണ് ഇരുവരും ധരിച്ചിരിക്കുന്നത്. ആലപ്പുഴ ക്ളബ്ബിൽ നളചരിതം മൂന്നിൽ ഗോപിയുടെ ഒന്നാമത്തെ ബാഹുകനു ശേഷം V നടന് രണ്ടാമത്തെ ബാഹുകൻ നിശ്ചയിക്കുമ്പോൾ കോട്ടയത്തുകാർ അയാൾക്ക് നാട്ടുകാരൻ എന്ന പരിഗണനയിൽ ഋതുപർണ്ണ൯ പോലും നൽകാൻ സാധിക്കുന്നില്ലെങ്കിൽ കോട്ടയത്ത് കഥകളിയോടൊപ്പം പൂത്തു വിടർന്നു നിൽക്കുന്നത് സവർണ്ണതയാണ്. കഥകളിയുമായി വളരെ ബന്ധമുള്ളവർ തന്നെ “അവൻ ആശാരിയാ ഞങ്ങളാരും അവനെ കളിക്കു വിളിക്കില്ല”, തെക്കോട്ട് അവന് ധാരാളം കളികളുണ്ട് എന്ന് പറഞ്ഞിട്ടുണ്ട്. സ്വന്ത നാട്ടിൽ കിട്ടാത്ത ഈ അംഗീകാരം അടുത്ത തെക്കൻ ജില്ലയിൽ എങ്ങിനെ ലഭിക്കുന്നു? കലാകാരനെയും കലയെയും കാണുന്ന കാഴ്ചപ്പാടുകൾ വടക്കൻ ജില്ലകളെ അപേക്ഷച്ച് തെക്കൻ ജില്ലകളിൽ വളരെ വളരെ ലളിതമാണ്.
ഇല്ലങ്ങളിൽ വികസിച്ച കഥകളി, ഇല്ലത്തിന്റെ വരാന്തയിൽ വരെ ചെന്നെത്താൻ സ്വാതന്ത്ര്യം ഉണ്ടായിരുന്ന കുറെ സവർണ്ണന്മാരിൽ മാത്രം ബലമായി നിൽക്കുന്നു. ഇല്ലത്തിലെ അടുത്ത പരമ്പര ഈ സവർണ്ണരെ ചുമ്മി നടക്കുന്നു. കഥകളി കേരളീയന്റെ കലയാണെങ്കിൽ കഥകളി സ്നേഹികളായ പല ജ്ഞാന ശിരോമണിമാരും പല അവർണ്ണരുടെ വേഷങ്ങൾക്കു മുൻപിലും കണ്ണും മനസും തുറക്കണം, അവരെ പ്രോത്സാഹിപ്പിക്കണം, അവരുടെ ആട്ടത്തിന്റെ അപാകതകൾ എന്തെന്ന് അവർക്ക് മനസിലാക്കി കൊടുത്ത് അവരെ വളർത്തണം. കഥകളിയെ സ്നേഹിക്കുന്നു എന്നതിനേക്കാൾ സവർണ്ണതയെ സ്നേഹിക്കുന്നു എന്ന നില മാറണം.

കപ്ലിങ്ങാട്‌ said...

ആനന്ദാ, അങ്ങ് പറഞ്ഞതില്‍ കുറച്ച് വാസ്തവമുണ്ട്. കുറച്ചുകാലം മുമ്പു കോട്ടയത്തു വന്നപ്പോള്‍ ഒരു നടനെക്കുറിച്ച് ജാതിപ്പേര്‌ വിളിച്ച് അവജ്ഞയോടെ ഒരു യുവാസ്വാദകന്‍ സംസാരിക്കുന്നത് കേട്ട് ഞാന്‍ അല്‍ഭുതപ്പെട്ടു. പക്ഷെ ഇന്നത്തെ പുതിയ തലമുറയിലെ ബഹുഭൂരിപക്ഷം ആസ്വാദകരും ഇങ്ങനെ ചിന്തിക്കുന്നവരല്ല എന്നാണെന്റെ അനുഭവം. അവര്‍ ജാതിയും മതവുമൊന്നും നോക്കാതെ കഥകളിക്കു വേണ്ടി സ്വജീവിതം സമര്‍പ്പിച്ച കലാകാരന്മാരെ സ്നേഹിക്കും, ആദരപൂര്‍വം നമിക്കും. അതു കൊണ്ട് ജാതി തിരിച്ചുള്ള അങ്ങയുടെ വിശകലനം കൊണ്ട് ഗുണമുണ്ടെന്ന് തോന്നുന്നില്ലെന്ന് മാത്രമല്ല, ദോഷമുണ്ടാകാന്‍ സാധ്യതയുണ്ട് താനും. ഇല്ലാത്ത വിദ്വേഷം ഊതിക്കത്തിച്ചുണ്ടാക്കേണ്ട കാര്യമൊന്നും നമുക്കില്ലല്ലൊ !

ഇനിയുള്ള കാലം കഥകളി കാണാന്‍ വരുന്നവര്‍ക്ക് ഒരു ജാതിയെ ഉള്ളൂ - "കഥകളി ഭ്രാന്തര്‍ ", ഒരു മതം മാത്രം - "കഥകളി" :-)

കഥകളിയുടെ ഭാവിയെപ്പറ്റി ചിന്തിക്കുമ്പോള്‍ ജാത്യാതീതമായി മാത്രമല്ല, മതാതീതമായും ആലോചിക്കണം എന്ന അഭിപ്രായക്കാരനാണ്‌ ഞാന്‍. ദേശ-ഭാഷയ്ക്കതീതമായും ഏതൊക്കെ തലങ്ങളിലൂടെ കഥകളിയെ പ്രചരിപ്പിക്കാം, പുഷ്ടിപ്പെടുത്താം എന്ന് ഗാഢമായി ആലോചിക്കേണ്ടിയിരിക്കുന്നു.

വികടശിരോമണി said...

പ്രിയ ആനന്ദൻ,
താങ്കൾ പറയുന്ന പ്രശ്നങ്ങളെ അർഹിക്കുന്ന ഗൌരവത്തോടെ തന്നെ കാണുന്നു.അതുകൊണ്ടാണ്,കഥകളിയുടെ അപരസ്ഥലങ്ങളെപ്പറ്റി അന്വേഷണം വേണമെന്നു ഞാൻ സൂചിപ്പിച്ചതും.മതനിരപേക്ഷമായ കലാഭാവുകത്വം ഒരു ദിവസം കൊണ്ടു പൊട്ടിവിടരുകയൊന്നുമില്ല.നിരന്തരമായ പ്രതിരോധവും ക്രിയാത്മകമായ ഇടപെടലുകളും കൊണ്ടേ ഇതെല്ലാം സാധ്യമാവൂ എന്നാണെന്റെ അഭിപ്രായം.അതിനുള്ള വഴി,താങ്കളിപ്പോൾ പ്രകടിപ്പിച്ചതുപോലുള്ള തീവ്രമായ അതൃപ്തിയോ,തെക്കുവടക്കുതരംതിരിവോ പറഞ്ഞുകൊണ്ടിരിക്കലാണെന്നു കരുതുന്നില്ല.അവ പ്രശ്നത്തെ തീരെ ചുരുക്കിക്കളയുകയാണ് വാസ്തവത്തിൽ ചെയ്യുന്നത്.കോട്ടയത്തുകാരനായതുകൊണ്ട് കോട്ടയത്തോ,വെള്ളിനേഴിക്കാരനായതുകൊണ്ട് വെള്ളിനേഴിയിലോ കളിക്കുവിളിക്കപ്പെടുന്ന അവസ്ഥ സംജാതമാകുന്ന സമയം എന്റെ പ്രതീക്ഷയിലുള്ളതല്ല.മികച്ച കലാകാരന്മാർ അവരവരുടെ കഴിവിനനുസരിച്ച്,മതനിരപേക്ഷമായി എവിടെയും അംഗീകരിക്കപ്പെടുകയാണ് വേണ്ടത്.(പ്രാദേശികസംഘാടനസമയത്തെ പ്രാവർത്തികബുദ്ധിമുട്ടുകൾ മനസ്സിലാക്കാവുന്നതേയുള്ളൂ;അവയെ അതിലംഘിക്കുന്ന കാരണങ്ങൾ തിരസ്കരിക്കപ്പെടേണ്ടതുണ്ട്)അതുകൊണ്ട്,കോട്ടയത്തുകാരനായ ആശാരിയെ കോട്ടയത്തു വിളിച്ചില്ല എന്നതല്ല പ്രശ്നം,അശാ‍രിയായതുകൊണ്ട് അവഗണിക്കപ്പെടുന്ന സ്ഥിതിവിശേഷം നിലവിലുണ്ട് എന്നതാണ്.ആ പ്രശ്നത്തെ അഭിസംബോധനചെയ്യേണ്ടതിനു പകരം,ഒരുതരം അക്രാമകമായ ശൈലി സ്വീകരിക്കുന്നതുകൊണ്ട് താങ്കൾക്ക് താങ്കളുടെ വികാരതലത്തെ തൃപ്തിപ്പെടുത്താം എന്നേയുള്ളൂ.ഒരു ഗുണവും കാതലായി ഉണ്ടാകാൻ പോകുന്നില്ല.
പിന്നെ,ഞാൻ എഴുതുന്നത് എന്റെ സഞ്ചിതസംസ്കാരം,അനുഭവലോകം,സാംസ്കാരികനിലപാട് എന്നിവയെ അടിസ്ഥാനപ്പെടുത്തിയായിരിക്കും.വിഷയസ്വീകരണത്തിലും തീർച്ചയായും അതു പ്രതിഫലിയ്ക്കും.അതു കൊണ്ട് സൂപ്പർ സബ്ജക്ട് ആയി തോന്നുന്ന എന്തും,അവരവർ തന്നെ എഴുതുകയാണ് വേണ്ടത്.ദയവായി ആരും നിങ്ങൾ ആഗ്രഹിക്കുന്ന എല്ലാ വിഷയങ്ങളും എഴുതാനുള്ള ചില യന്ത്രങ്ങളിൽ പെട്ട ആളാണ് ഞാനൊക്കെ എന്നു കരുതരുത്.(ഇത് ഒരു വ്യക്തിയോടായല്ല,എന്റെ ബ്ലോഗിൽ ഞാൻ കൈകാര്യം ചെയ്യേണ്ട വിഷയങ്ങൾ ലിസ്റ്റ് ചെയ്ത് എനിക്കയച്ചു തന്നവരും,ചില ഫോട്ടോകൾ യാതൊരു കാര്യവും ഇല്ലാതെ എനിയ്ക്കയച്ചു തന്ന് “ഇത് തന്റെ ബ്ലോഗിൽ പ്രസിദ്ധീകരിക്കുക”എന്ന് ആജ്ഞാപിച്ചവരും എല്ലാം ഉൾപ്പെടും)തീർച്ചയായും നമുക്കോരോരുത്തർക്കും അവരവർക്കിഷ്ടമുള്ള വിഷയങ്ങൾ കാണും.അവ മറ്റൊരാൾ എഴുതിക്കാണാൻ ആഗ്രഹിക്കുന്നതിലും കുഴപ്പമില്ല.അത്തരം ആവശ്യങ്ങളെ തികഞ്ഞ ആദരവോടെയാണ് ഞാൻ കാണുന്നത്.എന്റെ പോസ്റ്റുകളിൽ എനിക്കേറ്റവും പ്രിയങ്കരമായ പോസ്റ്റുകളിൽ ഒന്നായ (മനോജും സമ്മതിയ്ക്കുമെന്നു കരുതുന്നു)നിണത്തെപ്പറ്റിയുള്ള പോസ്റ്റ് തന്നെ,ചാണക്യൻ എന്ന ബ്ലോഗറുടെ ഒരു ആവശ്യത്തെത്തുടർന്ന് എഴുതപ്പെട്ടതാണ്.പക്ഷേ,താൻ ഉദ്ദേശിക്കുന്ന വിഷയങ്ങൾ എഴുതിയില്ലെങ്കിൽ അയാളെ പരിഹസിയ്ക്കുന്നത് ഒട്ടും സംസ്കാരമുള്ള പ്രവൃത്തിയായി ഞാൻ കരുതുന്നില്ല.ആരും ഇവിടെ ജ്ഞാനശിരോമണികൾ അല്ല.അത്തരം വാക്കുകൾ എന്താണ് ലക്ഷ്യം വെയ്ക്കുന്നത് എന്നു വ്യക്തമല്ല.സ്വന്തമായി ബ്ലോഗ് തുടങ്ങി,ആർക്കും അവരവർക്കു തോന്നുന്ന സൂപ്പർ സബ്ജക്ടുകൾ കൈകാര്യം ചെയ്യാവുന്നതേയുള്ളൂ.
കഥകളിലോകത്തിന്റെ സവർണ്ണനിലപാടുകളെക്കുറിച്ചും,അവർണ്ണസാനിധ്യങ്ങളെക്കുറിച്ചുമൊക്കെ കൂടുതൽ പഠിക്കണ്ടെതുണ്ടെന്നും,എഴുതേണ്ടതുണ്ടെന്നും ഞാൻ കരുതുന്നു.സമയവും സന്ദർഭവും പോലെ എന്നാൽ കഴിയുന്നത് എനിയ്ക്കും ചെയ്യണമെന്നുണ്ട്.
എല്ലാവർക്കും നന്ദി.

Anonymous said...

The jokes do READ good, but they will LOOK better if there is a space left (customarily) after every comma and fullstop. That can avoid all the all the clutter and make the posts appear aligned -- visually. Appo ottum askyatha llyathe aarthu chirrkkaam.

T K Sreevalsan
Madras

RamanNambisanKesavath said...

പെറ്റുണടായവരൊക്കെ നന്ദി പറയും -എന്നശ്ലോകം വാഴക്കുന്നത്ത് അടീരിയുടെ ആകുന്നു.

വികടശിരോമണി said...

വിവരത്തിനു നന്ദി, ശ്രീ. രാമൻ നമ്പീശൻ.
ഇത്രയും കാലത്തിനു ശേഷവും ഈ പുരാവസ്തുവായി മാറാല പിടിച്ച ബ്ലോഗിൽ ആരെങ്കിലും വായിക്കാനായി എത്തുന്നു എന്നതു വലിയ സന്തൊഷം നൽകുന്നു.

Burris said...

പെറ്റുണടായവരൊക്കെ നന്ദി പറയും -എന്നശ്ലോകം വാഴക്കുന്നത്ത് അടീരിയുടെ ആകുന്നു.

Faticukli said...

പെറ്റുണടായവരൊക്കെ നന്ദി പറയും -എന്നശ്ലോകം വാഴക്കുന്നത്ത് അടീരിയുടെ ആകുന്നു.