Wednesday, February 18, 2009

സാമ്യമകന്നോരുദ്യാനം


സാമ്യമകന്ന ഒരുദ്യാനമേ ഞാൻ കണ്ട കഥകളിലോകത്തുള്ളൂ-കോട്ടക്കൽ ശിവരാമൻ.ചരിത്രത്തിന്റെ മുൻ-പിൻ വഴികളിലെങ്ങും സമാനതകളില്ല.ആരെയെങ്കിലും മാതൃകയാക്കി എന്നു പറയാനാവില്ല.മുൻപോ പിൻപോ അദ്ദേഹത്തിന്റെ മണ്ഡലത്തിൽ അടുത്തെങ്ങും എത്തിയ ആരുമില്ല.കെ.പി.എസ്.മേനോൻ പണ്ടെഴുതിയ വരികൾ ഇന്നും ബാക്കി-ശിവരാമന്റെ ദമയന്തിക്കൊത്ത നളൻ ഇനിയും ജനിച്ചിട്ടുമില്ല.അക്ഷരാർത്ഥത്തിൽ സാമ്യമകന്നോരുദ്യാനം!
എന്തുകൊണ്ട് ശിവരാമൻ?
----------------------------

ശിവരാമനെപ്പറ്റി എഴുതാൻ തീരുമാനിക്കുന്നതിലൂടെ,ഞാൻ സമകാലിക കഥകളിയോടാണ് സംസാരിക്കാനുദ്ദേശിക്കുന്നത്.ചിട്ടപ്പെട്ട കഥകൾക്കുപുറത്ത്,രചനാത്മകമായി രംഗാവതരണം നടത്തുവാൻ കെൽ‌പ്പുള്ള യുവനടന്മാർ കുറയുകയാണ്. “ഗംഭീരം” എന്നു പറയിക്കുന്ന നാലാംദിവസ-മൂന്നാം ദിവസ-ബാഹുകന്മാരോ,രണ്ട്-നാല് ദമയന്തിമാരോ യുവാക്കളിൽ ആരുണ്ട് എന്നെനിക്കറിയില്ല.സർഗാത്മകമായ ചിന്തകളും,അവയെ കഥകളീയമായി രംഗത്തെത്തിക്കാനുള്ള സിദ്ധിയും യുവാക്കളിൽ കുറയുകയാണോ?
ഓർമ്മകൾ പലപ്പോഴും ഔഷധങ്ങളാണ്.വാഴേങ്കട കുഞ്ചുനായർ സഞ്ചരിച്ച ധൈഷണികമായ അന്വേഷണപഥങ്ങളെ ക്രമേണ മറന്നുപോവുകയും,താരപ്പൊലിമകളുടെ മായികപ്രഭയിൽ വ്യാമുഗ്ധരായി നാം സ്തുതിപാഠകരായി മാറുകയും ചെയ്യുന്നതിൽ പതിയിരിക്കുന്ന അപകടം തിരിച്ചറിയപ്പെടേണ്ടിയുമിരിക്കുന്നു.
കുഞ്ചുനായർ താവഴി-ബഹുമുഖങ്ങളുടെ വികേന്ദ്രീകരണം
-------------------------------------------------------

പട്ടിയ്ക്കാംതൊടി രാവുണ്ണിമേനോനെപ്പോലെത്തന്നെ,പലമുഖങ്ങളുള്ള ഒരു ശിഷ്യനാണ് അദ്ദേഹത്തിനുണ്ടായത്-വാഴേങ്കടകുഞ്ചുനായർ.അരങ്ങിലും കളരിയിലും ധൈഷണികമണ്ഡലത്തിലും വിന്യസിക്കപ്പെട്ട ആ മനീഷിയുടെ ദർശനത്തെ ഒറ്റവാക്കിൽ ഒതുക്കിയാൽ “ഔചിത്യം” എന്നു പറയാം.അനൌചിത്യമല്ലാതെ മറ്റൊന്നുമല്ല,രസഭംഗത്തിനുകാരണമായിട്ടുള്ളത് എന്ന നാട്യശാസ്ത്രവിധിയെ അദ്ദേഹം തിരിച്ചറിയുകയും,പട്ടിക്കാംതൊടിയുടെ കൈകൾ പതിയാതെ പോയ ഭാവപ്രധാനകഥകളിലേക്കുകൂടി ആ വെളിച്ചം പകരുകയും ചെയ്തു.
നിയോക്ലാസിക്കൽ ബിംബകൽ‌പ്പനകളുടെ കഥകളിയുമായുള്ള ചേർച്ച തിരിച്ചറിഞ്ഞുകൊണ്ട്,ഭാവപ്രധാനമായ കഥകളുടെ ആട്ടങ്ങളെക്കൂടി രൂപപ്പെടുത്തിയ കുഞ്ചുവാശാന്റെ വീക്ഷണം,അദ്ദേഹത്തിന്റെ ശിഷ്യരായ കലാ.വാസുപിഷാരടിയിലും,കോട്ടക്കൽ ചന്ദ്രശേഖരവാര്യരിലുമെല്ലാം കാണാം.രുഗ്മാംഗദന്റെ മോഹിനിയോടുള്ള “നിന്നെക്കാണാൻ എനിയ്ക്ക് ഇന്ദ്രനെപ്പോലെ ആയിരം കണ്ണുണ്ടായിരുന്നെങ്കിൽ”എന്നുതുടങ്ങുന്ന വാസുവാശാന്റെ ആട്ടത്തിലെല്ലാം ആ പ്രകാശം നമുക്കുകാണാം.
മറ്റൊരു മുഖം പുരാണഖനികളിലൂടെ അലഞ്ഞ,അനന്യസാധാരണമായ പുരാണജ്ഞാനത്തിലൂടെ രംഗഭാഷ്യം ചമയ്ക്കുന്ന കലാകാരന്റെയാണ്.അതു പകർന്നു കിട്ടിയത്,നെല്ലിയോട് വാസുദേവൻ നമ്പൂതിരിയ്ക്കാണ്,അതിന്റെ ആവിഷ്കാരത്തിൽ വിയോജിപ്പുകളുണ്ടെങ്കിലും.
മറ്റൊന്ന്,കഥകളിയുടെ സങ്കേതത്തിലെ കടുകിട പിഴയ്ക്കാത്ത അറിവാണ്.ആരുടെ സംശയങ്ങൾക്കും മുന്നിൽ പതറില്ലെന്നുറപ്പുപറയാവുന്ന വിജ്ഞാനകോശം.വാഴേങ്കട വിജയനിൽ നാം കാണുന്നതു മറ്റൊന്നല്ല.
എന്നാൽ,ഇനി ഇതിലൊന്നും പെടാത്ത ഒരു ഒസ്യത്തുണ്ട്,ഖേദാഹ്ലാദങ്ങളുടെ തിരമാലകളുയരുന്ന ജീവിതം നിറച്ചുതരുന്ന സർഗ്ഗബോധം.ഔചിത്യധാരയിൽ നിലയുറച്ച ജീവിതാവബോധം.എല്ലാ സൈദ്ധാന്തികചർച്ചകൾക്കും നിയമാവലികൾക്കും ദൂരെ,ഹൃദയത്തിന്റെ അടയാളപ്പെടുത്തലുകൾ.അതു മറ്റാർക്കുമല്ല പകർന്നു കിട്ടിയത്;കാറൽമണ്ണക്കാരൻ ശിവരാമനു തന്നെ.
സ്ത്രീവേഷത്തിന്റെ നാൾവഴികൾ
------------------------------------

നമുക്കറിയുന്നതും,അറിയാത്തതുമായ അനേകകലകളുടെ സ‌മ്യക്കായ മേളനത്തിലൂടെ വളർന്ന്,ഫ്യൂഡലിസത്തിന്റെ ചിറകിൻ കീഴിൽ പരിരക്ഷിക്കപ്പെട്ട്,ആധുനികകേരളത്തിന്റെ വളർച്ചയിൽ പൊതുജനത്തിന്റെ ഉടമസ്ഥതയിലേക്ക് എത്തിപ്പെട്ട കഥകളിയുടെ സൃഷ്ടിപരിസരം,സ്വാഭാവികമായും പുരുഷകേന്ദ്രീകൃതമാണ്.വെട്ടം കളരിയുടെ കാലത്തുതന്നെ പ്രസിദ്ധരായിരുന്ന നടന്മാർ ബാലിയും,ഹനുമാനും കെട്ടിയവരായിരുന്നു.കോട്ടയത്തു തമ്പുരാന്റെ കഥകളിൽ,അതു സാത്വികകൽ‌പ്പനയിലേക്ക് വഴിമാറിയെന്നേയുള്ളൂ.ധർമ്മപുത്രർ,അർജ്ജുനൻ,ഭീമസേനൻ എന്നീ നായകരുടെ അനന്യസാധാരണമായ രംഗരചനയെ മുന്നിൽകണ്ടിട്ടെന്നോണമാണ് കോട്ടയത്തുതമ്പുരാന്റെ പദരചന.കല്ലൂർ രാഘവപ്പിഷാരടിയുടെ രാവണോൽഭവം മുതൽ നടന്ന പ്രതിനായകവിപ്ലവം,രാജസപ്രൌഡമായ പൌരുഷത്തിലേയ്ക്ക് കളിയരങ്ങിനെ നയിക്കുകയും ചെയ്തതോടെ ചിത്രം പൂർത്തിയായി.കൃത്യമായ രംഗരചന നിലവിലില്ലാതിരുന്ന നളചരിതത്തിന്റെ സാധ്യതകൾ കണ്ടെടുത്തത് പിന്നീടായിരുന്നല്ലോ.
സ്ത്രീയെ അന്തഃപ്പുരക്കേളികൾക്കുള്ള ഉപകരണമായി കാണുന്ന ഫ്യൂഡൽ കാഴ്ച്ചയിൽ ആണ് കഥകളിയുടെ മിക്ക സ്ത്രീവേഷങ്ങളുടെയും രചന എന്നതു വ്യക്തമാണ്. “കാലോചിതമായതു കാന്താ കൽ‌പ്പിച്ചാലും” എന്ന കോട്ടയത്തു തമ്പുരാന്റെ മിതത്വത്തിൽ നിന്നും “സ്മരനുടെ കളികളിലുരുസുഖമൊടുതവ പരവശതകൾ കാണ്മാൻ കൊതി പെരുകുന്നു” എന്ന ഇരയിമ്മൻ തമ്പിയുടെ സംഭോഗശൃംഗാരത്തിലേയ്ക്ക് വാക്കുകളുടെ വ്യത്യാസമേ ഉള്ളൂ;അവയുടെ രംഗരചനയും അതു പ്രസരിപ്പിക്കുന്ന അർത്ഥതലവും ഒന്നുതന്നെ.രതിലാലസരായി ഇരിയ്ക്കുന്ന രാജാക്കന്മാർക്കടുത്തേയ്ക്ക് ഒരു ദൂതനോ,മഹർഷിയോ,നിണമോ ഒക്കെ കടന്നുവരാം,അപ്പോൾ അവർക്ക് തന്നോടൊപ്പമുള്ള ഉപകരണത്തോട് “ഇനി നീ അന്തഃപുരത്തിൽ പോയി സുഖമായി ഇരുന്നാലും” എന്നു പറയാം,അതുകേട്ട് “അപ്രകാരം തന്നെ”എന്ന് അനുസരിക്കാം,അത്രതന്നെ.
എന്നാൽ,നമ്മുടെ പുരാണേതിഹാസങ്ങൾ പങ്കുവെയ്ക്കുന്ന സ്ത്രീസ്വത്വം അത്രമേൽ ലളിതമല്ലാത്തതുകൊണ്ടുതന്നെ,അവയെ പിൻ‌പറ്റി രചിക്കപ്പെട്ട ആട്ടക്കഥകളിലും ചില കഥാപാത്രങ്ങൾ വേറിട്ടുനിന്നു.കൊട്ടാരക്കരത്തമ്പുരാന്റെ തോരണയുദ്ധത്തിലെ സീത,സമ്മാനങ്ങൾ തന്നു പ്രലോഭിക്കാൻ നോക്കുന്ന രാവണനോട് “എന്നെയും രാമന്നു നൽകി ധന്യന്റെ പാദബ്‌ജേ ചെന്നു നമസ്കരിക്കായ്കിൽ കൊല്ലും നിന്നെ രാഘവൻ”എന്നു മുഖത്തുനോക്കി പറയുന്നവളാണ്.കോട്ടയത്തു തമ്പുരാനിലെത്തുമ്പോൾ,സ്ത്രീവേഷത്തിന്റെ രംഗകൽ‌പ്പനയെത്തന്നെ അനതിസാധാരണമാം വിധം നിർണ്ണയിക്കത്തക്ക വിധം സജീവമായ പാഠ്യരചനയിലേക്ക് കഥകളി എത്തിച്ചേർന്നു.കാലകേയവധത്തിലെ ഉർവ്വശി തന്നെയാവും മികച്ച ഉദാഹരണം.ഇന്ദ്രന്റെ കൽ‌പ്പനപ്രകാരം അർജ്ജുനന്റെ സമീപത്ത് ‘അനുസരണ’ത്തിനെത്തിയ ഇതിഹാസത്തിലെ ഉർവ്വശിയല്ല,കോട്ടയത്തു തമ്പുരാന്റെ ഉർവ്വശി;പൂർണ്ണകാമനായ അർജ്ജുനനാൽ “വശീകൃതയായി” അഭിസരണത്തിനെത്തിയവളാണ്.ആ മൂലത്തിൽ നിന്നുള്ള മാറ്റത്തിൽ തന്നെയുണ്ട്,തമ്പുരാൻ ഉർവ്വശിയ്ക്കു നൽകിയ രംഗപ്രാധാന്യം.ക്രമേണ നിരവധി ഉദ്ഗ്രഥനങ്ങളിലൂടെ വളർന്നു വന്ന ഇന്നത്തെ ആധുനികകഥകളിയിലെ ഉർവ്വശിയുടെ രൂപഘടന നോക്കുക-“പാണ്ഡവന്റെ രൂപം” എന്ന പദത്തിൽ സൌഗന്ധികം ഭീമനുള്ളതുപോലെ പതിഞ്ഞ ഇരട്ടി,“സ്മരസായകദൂനാം”പോലെ അനേകം ഘടനാ വിശേഷങ്ങൾ നിറഞ്ഞ പദങ്ങൾ-ഏതു നടനും ഇന്നും വെല്ലുവിളിയായി നിൽക്കുന്ന കഥാപാത്രമായി നിൽക്കുന്നു തമ്പുരാന്റെ ഉർവ്വശി.ബകവധം,കിർമീരവധം എന്നിവയിലെ ലളിതമാരും തത്തുല്യമായ രംഗദീപ്തി പങ്കുവെക്കുന്നു.
കാർത്തികതിരുനാളിന്റെ നരകാസുരവധത്തിലെ ലളിത,അശ്വതിരുനാളിന്റെ പൂതനാമോക്ഷത്തിലെ പൂതന,രുഗ്മിണീസ്വയംവരത്തിലെ രുഗ്മിണി,മണ്ടവപ്പള്ളി ഇട്ടിരാരിച്ചമേനോന്റെ രുഗ്മാംഗദചരിതത്തിലെ മോഹിനി,ഇരയിമ്മൻ തമ്പിയുടെ കീചകവധത്തിലെ സൈരന്ധ്രി,ദക്ഷയാഗത്തിലെ സതി,കിളിമാനൂർ വിദ്വാൻ രവിവർമ്മത്തമ്പുരാന്റെ(കരീന്ദ്രൻ) രാവണവിജയത്തിലെ(രംഭാപ്രവേശം)രംഭ,അമൃതശാസ്ത്രികളുടെ ലവണാസുരവധത്തിലെ സീത,വയസ്കരമൂസ്സതിന്റെ ദുര്യോധനവധത്തിലെ പാഞ്ചാലി,താഴവന ഗോവിന്ദനാശാന്റെ ദേവയാനീസ്വയംവരത്തിലെ ദേവയാനി,മുരിങ്ങൂർ ശങ്കരൻ പോറ്റിയുടെ കുചേലവൃത്തത്തിലെ രുഗ്മിണി തുടങ്ങിയ നിരവധി വ്യക്തിത്വമുള്ള സ്ത്രീകഥാപാത്രങ്ങൾ തുടർന്നുവന്നു.കിരാതത്തിലെ കാട്ടാളസ്ത്രീ,നിഴൽക്കുത്തിലെ മലയത്തി,മണ്ണാത്തി തുടങ്ങിയ വേറിട്ട സ്ത്രീവേഷങ്ങളും അരങ്ങിലെത്തി.
ഒന്നു പരാമർശിക്കാതെ പോയത്,അത് പ്രത്യേകപരാമർശത്തിന് അർഹമായതു കൊണ്ടാണ്-നളചരിതത്തിലെ ദമയന്തി.ഇതിവൃത്തപരമായ സംസ്കാരം കൊണ്ട് നളചരിതത്തെ മറ്റൊരു കഥകളിയുമായും തുലനം ചെയ്യാനാവില്ല.ശ്രീ.കിള്ളിമംഗലം വാസുദേവൻ നമ്പൂതിരിപ്പാട് അഭിപ്രായപ്പെടും പോലെ,ഭരതസമ്മതമായ നാട്യസങ്കൽ‌പ്പത്തെ അനുസരിച്ചുകൊണ്ട് രചിക്കപ്പെട്ട ഏക ആട്ടക്കഥയാണ് നളചരിതം.രാമായണം സത്യത്തിൽ സീതായനമാണ് എന്നു വാദിക്കാവുന്നതു പോലെ,നളചരിതം വാസ്തവത്തിൽ ദമയന്തീചരിതമാണെന്നും പറയാം.അത്രമേൽ ആഴമേറിയ പാത്രകൽ‌പ്പനയാണ് ഉണ്ണായിവാര്യർ ദമയന്തിയിൽ ചെയ്തിരിക്കുന്നത്. “നേരേ നിന്നു നേരു ചൊല്ലുന്ന”ആ പാത്രകൽ‌പ്പനയുടെ ദാർഡ്യം,അർത്ഥചമൽക്കാരങ്ങളും ധ്വനിസങ്കീർണ്ണതകളും നാളികേരപാകരീതിയുമിഴപിണയുന്ന ഉണ്ണായിയുടെ രചനാശൈലി എന്നിവ ഏതു മഹാനടനും മുന്നിൽ വെല്ലുവിളിയാണ്,ആട്ടക്കഥയെന്ന അർത്ഥത്തിൽ നളചരിതം അത്രമേൽ വിലക്ഷണമെങ്കിലും.
സ്‌ത്രൈണനാ‍ട്യത്തിന്റെ അടയാളങ്ങൾ
-----------------------------------------

കഥകളിയുടെ ആദ്യകാലത്തെ സ്ത്രീവേഷക്കാരെക്കുറിച്ച് നമുക്കു കാര്യമായറിവൊന്നുമില്ല.കോങ്ങാട്ട് നാണുമേനോൻ(ഉർവ്വശി പ്രസിദ്ധം,ഉർവ്വശി നാണുമേനോൻ എന്നറിയപ്പെട്ടിരുന്നു),പൊറയത്ത്നാരായണമേനോൻ(ദമയന്തി പ്രസിദ്ധം)കുഴിക്കാണക്കണ്ടി രാമൻ നായർ,അപ്പുണ്ണിപൊതുവാൾ,കുത്തനൂർ കരുണാകരപ്പണിക്കർ,മങ്ങാട്ടു ശങ്കുണ്ണിനായർ,വണ്ടൂർ കൃഷ്ണൻ നായർ,കറ്റശ്ശേരി രാമൻ നായർ,പുതിയ കൊച്ചുകൃഷ്ണപ്പിള്ള,അമ്പലപ്പുഴ കുഞ്ഞികൃഷ്ണപ്പണിക്കർ,തകഴി കുഞ്ചുപ്പിള്ള,കുറിച്ചികൊച്ചയ്യപ്പപ്പണിക്കർ,ആറ്റുങ്ങൽ മാതുപ്പിള്ള,വള്ളിക്കോട് കൊച്ചുപിള്ളപ്പണിക്കർ,ദമയന്തി നാരായണപ്പിള്ള,വഞ്ചിയൂർ കാർത്ത്യായിനി അമ്മ,ചെങ്ങന്നൂർ നാണുപ്പിള്ള,തുറവൂർ മാധവൻ പിള്ള,പോരുവഴി ഗോവിന്ദക്കുറുപ്പ്,ക്ലാക്കോട്ടത്തില്ലത്ത് മഹേശ്വരൻ പോറ്റി,കൈതക്കോട്ട് രാമൻപിള്ള എന്നിങ്ങനെ അനേകം പേരുകൾ ചരിത്രത്തിൽ കാണാം.പിന്നീട് പുരുഷവേഷങ്ങളിൽ പ്രസിദ്ധരായ പലരും ആദ്യകാലത്ത് സ്ത്രീവേഷത്തിൽ പേരെടുത്തവരാണ്.തേക്കിൻ‌കാട്ടിൽ രാവുണ്ണി നായരുടെ മണ്ണാത്തി ആദ്യകാലത്തു പ്രസിദ്ധമായിരുന്നത്രേ.കലാമണ്ഡലം കൃഷ്ണൻ നായർ തന്നെ,ആദ്യകാലത്തു പേരെടുത്തത് ‘പൂതനക്കൃഷ്ണൻ’എന്ന പേരിലായിരുന്നല്ലോ.പൂതന,ലളിത തുടങ്ങിയ വേഷങ്ങളിൽ ഇന്നും പലരുടെയും മനസ്സിലെ ഒളിമങ്ങാത്ത ഓർമ്മയായിരിക്കും,കൃഷ്ണൻ നായർ.കറ്റശ്ശേരി രാമൻ നായർ പ്രതിഭാശാലിയായിരുന്ന വേഷക്കാരനായിരുന്നു എന്നാണ് കേൾവി.അകാലത്തിൽ അദ്ദേഹം മരിച്ചപ്പോൾ,ഗുരുനാഥനായ പട്ടിയ്ക്കാംതൊടി രാവുണ്ണിമേനോൻ “ഇനി എന്തിനാണ് ഞാൻ കുട്ടികളെ പഠിപ്പിക്കുന്നത്” എന്നു വിലപിച്ചു എന്ന് അദ്ദേഹത്തിന്റെ ജീവചരിത്രത്തിൽ കാണാം.
കുടമാളൂർ കരുണാകരൻ നായരായിരുന്നു സ്ത്രീവേഷം കൊണ്ട് ശ്രദ്ധാർഹനായ നടൻ.കൊട്ടാരം നടനായിരുന്ന കരുണാകരൻ നായരുടെ ദമയന്തി,കാട്ടാളസ്ത്രീ,മണ്ണാത്തി,സൈരന്ധ്രി എന്നിവയെല്ലാം അഖിലകേരള പ്രസിദ്ധിയാർജ്ജിച്ച വേഷങ്ങളാണ്.അനുപമമായ വേഷഭംഗിയും,അഭിനയത്തിലെ ഭാവനാത്മകതയും കരുണാകരൻ നായരുടെ സ്ത്രീവേഷങ്ങളെ അന്നത്തെ പുരുഷവേഷങ്ങൾക്കൊപ്പം നിൽക്കാറാക്കി.
ശിവരാമചരിതം-കളിയരങ്ങിലെ പകർപ്പില്ലാത്ത അദ്ധ്യായം
-------------------------------------------------------------
കാറൽമണ്ണയിലെ ദാരിദ്ര്യത്തിൽ നിന്ന് കോട്ടക്കൽ പി.എസ്.വി.നാട്യസംഘത്തിലേയ്ക്കു വന്ന ശിവരാമൻ എന്ന കുട്ടിയിൽ നിന്ന് സ്ത്രീവേഷത്തിന്റെ അന്നോളമുള്ള ചരിത്രം പൊളിച്ചെഴുതപ്പെട്ടു.വാഴേങ്കട കുഞ്ചുനായർ എന്ന ധിഷണാശാലിയായ ആചാര്യനുകീഴിൽ അഭ്യസനം പൂർത്തിയാക്കിയ ശിവരാമൻ,തന്റെ പരിമിതികളെ വ്യക്തമായി തിരിച്ചറിയുന്നിടത്തു തുടങ്ങുന്നു,അദ്ദേഹത്തിന്റെ വിജയം.കുഞ്ചുനായരാശാൻ സുഭദ്രാഹരണത്തിലെ “കഷ്ടം ഞാൻ കപടം കൊണ്ട്”എന്ന പതിഞ്ഞപദം ചൊല്ലിയാടിക്കുമ്പോൾ അടിച്ച അടിയുടെ വേദന,ഇന്നും ശിവരാമൻ പറയും.സ്വതവേ താളം കഷ്ടിയായ ശിവരാമന്,“കഷ്ടം ഞാൻ കപടം”പോലെ സങ്കേതസങ്കീർണ്ണമായ ഒരു പദം ചൊല്ലിയാടുവാനുള്ള ബുദ്ധിമുട്ട് പറയാനുണ്ടോ!എന്നാൽ കുഞ്ചുനായരാശാൻ തന്റെ ശിഷ്യർക്കുള്ള സിദ്ധികളെയും പരിമിതികളേയും തിരിച്ചറിയാൻ വിദഗ്ദ്ധനായിരുന്നു.ഗുരു കുഞ്ചുക്കുറുപ്പിന്റെ നളനോടൊപ്പം ഒന്നാംദിവസത്തിൽ ദമയന്തിയായി ശിവരാമനെ ഒരു ആകസ്മികസാഹചര്യത്തിൽ നിർണ്ണയിക്കുന്നതു മുതൽ ആരംഭിച്ച ശിവരാമന്റെ ജൈത്രയാത്ര,ഇന്നും സമാനതകളില്ലാത്തതാണ്.കഥകളിയുടെ അഞ്ചുതലമുറക്കൊപ്പം നായികയായ ചരിത്രം,ഇനി ആവർത്തിക്കപ്പെടുമെന്ന് തോന്നുന്നില്ല.
ശിവരാമന്റെ രംഗാവിഷ്കാരത്തെ അനുപമമാക്കുന്ന സവിശേഷതകളെ ഓരോന്നായി വിലയിരുത്താം:
1)സ്ഥായീഭാവകേന്ദ്രീകൃതമായ രംഗബോധം
----------------------------------------------

കുഞ്ചുനായരിൽ നിന്ന് ശിവരാമനിലേക്കു പകർന്ന പ്രധാനസവിശേഷതയാണത്.ഓരോ കഥാപാത്രത്തിനും,സന്ദർഭത്തിനും സ്ഥായിയായി ഒരു ഭാവമുണ്ട് എന്നും,ആ സ്ഥായീഭാവത്തെ നശിപ്പിക്കുന്നവിധത്തിൽ യാതൊരു പ്രവൃത്തിയും നല്ലതല്ല എന്നുമുള്ള നാട്യബോധം,പാഠ്യത്തിലെ മുദ്രകളെ വരെ അവഗണിക്കുന്നിടത്തോളം ശിവരാമനിൽ രൂഢമൂലമായിരിക്കുന്നു.നളചരിതം ഒന്നാം ദിവസത്തിൽ “മൂർത്തംഗജാസ്ത്രമേറ്റു നേർത്തുടൻ നെടുതായി വീർത്തുഞാനാർത്തയായേൻ”എന്നിടത്ത്, വിസ്തരിച്ച മുദ്രകൾ മനഃപ്പൂർവ്വം ശിവരാമനുപേക്ഷിക്കുന്നതു കാണാം.കുലീനയായ നായികയുടെ സംസാരത്തിന് അത് അനുയോജ്യമല്ല എന്ന സ്ഥായീഭാവബോധത്തിൽ നിന്നാണ് അത്തരം തിരിച്ചറിവുകൾ ഉരുവം കൊള്ളുന്നത്.രുഗ്മാംഗദചരിതത്തിലെ മോഹിനി,വാളെടുത്ത് രുഗ്മാംഗദന്റെ കയ്യിൽ കൊടുക്കുന്നത് ശിവരാമനിൽ കാണില്ല;രണ്ടാംദിവസം ദമയന്തി കാട്ടാളനെ ശപിക്കില്ല-അങ്ങനെ പലതും.
മറ്റുചിലയിടത്ത്,മുദ്രകൾ കളരിപാഠത്തിൽ നിന്നു തീർത്തും വ്യത്യസ്തമാകുന്നതുകാണാം.കീചകവധം സൈരന്ധ്രിയുടെ,“സാദരം നീ ചൊന്നോരു മൊഴിയിതു സാധുവല്ല കുമതേ”എന്ന പദത്തിന്റെ ആവിഷ്കാരം നോക്കുക,“അല്ല”എന്ന മുദ്രയ്ക്കു സൂചികാമുഖമാണ്‌!“പാടില്ല കുട്ടീ”എന്നു പറയുകയാണെന്നുതോന്നും!അതു സൃഷ്ടിക്കുന്ന സ്ഥായീഭാവതലത്തിലാണ് ശിവരാമന്റെ ശ്രദ്ധ.
2)സംവേദനക്ഷമമായ ഉപാംഗാഭിനയം
------------------------------------------

കഥകളിയ്ക്കു യോജിക്കാത്ത അതിവൈകാരികതലത്തിലേയ്ക്കൂർന്നു പോകാത്തതും,എന്നാൽ അതിതീവ്രമായ സംവേദനം സാധ്യമാകുന്നതുമായ ഉപാംഗാഭിനയമാണ് ശിവരാമനെ അനന്വയമാക്കുന്ന മറ്റൊരു ഘടകം.ദുര്യോധനവധം പാഞ്ചാലിയുടെ “പരിപാഹിമാം ഹരേ”എന്ന പദം ചെയ്യുന്നതു കാണുക-കണ്ണുനീർ നിറഞ്ഞൊഴുകുന്നതു കാണാം;അതുതന്നെ കഥകളിയ്ക്കു നിഷിദ്ധമാണ്.എന്നാൽ ഒരോ മുദ്രകൾക്കും അദ്ദേഹം നൽകുന്ന ഭാവതലത്തിനും വ്യാഖ്യാനത്തിനും മുന്നിൽ നമുക്കതൊന്നും ശ്രദ്ധിച്ചിരിയ്ക്കാനാവില്ല. “ദുർവാക്യവാദിയാം ദുശ്ശാസനൻ തന്റെ”എന്നിടത്തുപോലും ആ മുഖത്ത് നിറഞ്ഞിരിയ്ക്കുന്ന സങ്കടക്കടൽ പോകുന്നില്ല.ഏതു സഞ്ചാരികളേയും സ്ഥായീഭാവത്തെ ഉറപ്പിച്ചുകൊണ്ടുതന്നെ കൊണ്ടുപോകാൻ കഴിയുന്നിടത്താണ് ശിവരാമന്റെ വിജയം.
3)സങ്കേതഭദ്രവേഷങ്ങളിലെ ഭാവവിന്യാസം
--------------------------------------------

സങ്കേതത്തികവുള്ള സ്ത്രീവേഷങ്ങളായ ഉർവ്വശിയും ലളിതമാരും അവയുടെ ഘടനാസൌന്ദര്യം കൊണ്ടല്ല,ശിവരാമനിൽ നിറയുന്നത്;അവയുടെ ഭാവവിന്യാസവും അതിന്റെ ഉചിതജ്ഞതയും കൊണ്ടാണ്.കിർമീരവധം ലളിത ചെയ്യുന്ന അനേകം നടന്മാർ ഇന്നും,ഒരുവശത്ത് തത്സ്വരൂപത്തിന്റെ രാക്ഷസീയഭാവവും,മറുവശത്ത് ലളിതാഭാവവും അഭിനയിക്കുന്നതു കാണാം.എന്നാൽ അതു ശിവരാമൻ ചെയ്യുന്ന സ്ഥലവും,അതിന്റെ അനനുകരണീയമായ ചാരുതയും മറ്റാരിലുമില്ല. “പല്ലവാംഗുലിഭിരഭിനയിക്കുന്നു”എന്നു കഴിഞ്ഞെടുക്കുന്ന ഇരട്ടിയുടെ മറുവശം തിരിയലിൽ,അടവുകൾ മാറ്റിയെടുക്കുന്ന ഇരട്ടികളുടെ സ്ഥാനങ്ങളിൽ…കൃത്യമായി വിന്യസിക്കപ്പെടുന്ന ആ പഴുത്ത ചിരി!അതോർക്കുന്നവർ ഓർക്കുമ്പോഴേ തരിച്ചുപോകും.
4)മണ്ണിൽതൊട്ടാൽ മനുഷ്യസ്ത്രീ
----------------------------------------

അമാനുഷികമായ സ്ത്രീകഥാപാത്രങ്ങൾ പോലും,ശിവരാമനിലെത്തുമ്പോൾ മനുഷ്യവികാരങ്ങൾ പങ്കുവെക്കുന്നതു കാണാം.മണ്ണിൽ തൊട്ടാൽ ഏതു ദേവതയും ദാനവിയും മനുഷ്യസ്ത്രീയാണെന്നാണെന്നു തോന്നും,ശിവരാമന്റെ വീക്ഷണം.ബ്രഹ്മാവിന്റെ മാനസപുത്രിയായ രുഗ്മാംഗദചരിതത്തിലെ മോഹിനി,ശിവരാമനിലെത്തുമ്പോൾ മനുഷ്യദുഃഖങ്ങളലട്ടുന്ന ഒരു സ്ത്രീയായി മാറും.ഒരുവശത്ത് കൽ‌പ്പനയ്ക്കനുസരിച്ച് പ്രവർത്തിക്കേണ്ടതിന്റെ കാര്യനിർവ്വഹണബോധം,മറുവശത്ത് ഇത്തരമൊരു ദുഷ്ടത ചെയ്യേണ്ടിവന്നതിലെ ധർമ്മസങ്കടം-ഇവതമ്മിലുള്ള ഏറ്റുമുട്ടലാണ് ശിവരാമന്റെ മോഹിനിയെ വേറിട്ടുനിർത്തുന്നത്.ഇതുതന്നെ പൂതനയിലും കാണാം.
5)സ്വാത്മബോധവും സംഘബോധവും
----------------------------------------

കഥകളി ഒരു സംഘകലയാണ്.പരസ്പരപൂരകങ്ങളായി വർത്തിക്കുന്ന ഘടകങ്ങളുടെ ചേർച്ചയിലാണ് കളിയരങ്ങിന്റെ ലാവണ്യം കുടികൊള്ളുന്നത്.അനന്യസാധാരണരായ നടന്മാർക്കൊപ്പം ചേരുമ്പോൾ ശിവരാമനിൽ നിന്ന് പ്രവഹിച്ച കലാചാതുരി കൂടി പ്രസ്താവ്യമാണ്.കീഴ്പ്പടം കുമാരൻ നായരുടെ കീചകൻ,പൂക്കളിറുക്കുന്ന മാലിനിയുടെ തലയ്ക്കു മുകളിൽ പൂക്കൾ നിറഞ്ഞ ഒരു കൊമ്പ് പിടിച്ചുകുലുക്കിയപ്പോൾ ശിവരാമന്റെ ശരീരം പ്രതികരിച്ച പ്രതിസ്പന്ദനം കണ്ടവരെ അതു പറഞ്ഞുബോധ്യപ്പെടുത്തേണ്ടിവരില്ല.കലാമണ്ഡലം ഗോപിക്കൊപ്പമുള്ള ഇഴപ്പൊരുത്തത്തിന്റെ സൌന്ദര്യം ഒരു കഥകളിപ്രേമിയോടും വിവരിക്കേണ്ടതില്ലല്ലോ.കൃഷ്ണൻ നായരുടെ കൂടെയുള്ള ദമയന്തിയിലും,ഗോപിയുടെ കൂടെയുള്ള ദമയന്തിയിലും വ്യത്യസ്തമായ സൌന്ദര്യതലങ്ങൾ ദർശിക്കാം.
ഇതിനു പുറത്ത് ഒന്നുകൂടിയുണ്ട്,സ്വന്തം കഥകളിദർശനത്തിനനുയോജ്യമല്ലാത്തത് ആരുകാണിച്ചാലും ശിവരാമന്റെ പ്രതികരണം ഒന്നുതന്നെയായിരിക്കും.പലരും പറഞ്ഞുകേട്ട ഒരു കഥയുണ്ട്,കഥകളിയിലെ ഒരു മഹാനടന്റെ ഹരിശ്ചന്ദ്രനും ശിവരാമന്റെ ചന്ദ്രമതിയുമായി ഹരിശ്ചന്ദ്രചരിതം-ഹരിശ്ചന്ദ്രൻ കെട്ടിയ നടൻ “ദോശചുട്ടുകൊടുക്കണം”എന്ന് അരങ്ങത്തുകാണിച്ചു.ശിവരാമനത് കണ്ടഭാവമേയില്ല!മനസ്സിലായിക്കാണില്ലെന്നു കരുതി ഹരിശ്ചന്ദ്രൻ വിസ്തരിച്ച് ആവത്തിച്ചു-മാവുപരത്തി മറിച്ചിട്ട്…..എന്നിട്ടും ശിവരാമനു കണ്ടഭാവമില്ല!...കളികഴിഞ്ഞ് അണിയറയിലെത്തിയപ്പോൾ ഹരിശ്ചന്ദ്രൻ ശിവരാമനോട് ചോദിച്ചു-“ഹേയ് ശിവരാമാ,ഞാൻ ദോശചുടുന്നതാ കാണിച്ചേ,നിനക്ക് മനസ്സിലായില്യ?”ഉടൻ വന്നു ശിവരാമന്റെ മാസ്റ്റർപീസ് മറുപടി:“ശിവരാമനതൊക്കെ മനസ്സിലാവും,പക്ഷേ ചന്ദ്രമതിക്കു മനസ്സിലായില്ല!”
ഈ കഥയിൽ ശിവരാമന്റെ കഥകളിദർശനം നിറഞ്ഞുനിൽക്കുന്നു.
കഥകളീയമല്ലാത്ത കഥകളി
-------------------------------
കഥകളിയുടെ ഘടനാപരമായ നിയമങ്ങൾ വെച്ച് ശിവരാമന്റെ വേഷങ്ങളെ നോക്കിയാൽ പരാജയമാകും ഫലം.കളിയരങ്ങിനനുഗുണമല്ലാത്ത പോസുകളിൽ തുടങ്ങി,താളപ്പിഴവിനും,മുദ്രകളുടെ വികലപാഠത്തിനും,കലാശങ്ങളുടെ രൂപരാഹിത്യത്തിനും,മുദ്രാനിരാസത്തിനും….അങ്ങനെ പലതിനും ശിവരാമന്റെ വേഷം കണ്ടാൽ മതി.പക്ഷേ ഇതിനെയെല്ലാം അപ്രസക്തമാക്കുന്ന പ്രതിഭാശേഷിയാണ് സങ്കേതപ്രകാരത്തിൽ കണ്ണുടക്കിയ കഥകളിനിഷ്ണാതരെ പോലും ശിവരാമന്റെ ആരാധകരാക്കിയത്.എന്നും നന്നാവുമെന്ന് ഒരുറപ്പുമില്ലാത്ത അനേകം ജീനിയസ്സുകളിലൊരാളായിരുന്നു,ശിവരാമനും.ഉണ്ണികൃഷ്ണക്കുറുപ്പിനേപ്പോലെ,ഗോപിയാശാനെപ്പോലെ.
അനിതരമായ ഒരു ആംഗികഭാഷയാണ് ശിവരാമന്റേത്.മിക്ക വരികളുടെയും മുൻപ് ഒരു താളവട്ടത്തിൽ കൂടുതൽ നീളുന്ന പോസുകൾ,പതിവിലും ദീർഘിച്ചും,ചിലപ്പോൾ ഒരു ചെറിയ ചിഹ്നം മാത്രമായും മാറുന്ന മുദ്രകൾ…സമകാലികമദ്ദളവാദനത്തിലെ വിസ്മയമായ ശ്രീ.ചെർപ്പുളശ്ശേരി ശിവൻ പറയാറുണ്ട്, “ഏറ്റവും വിഷമമേറിയ കഥകളിമദ്ദളവാദനം അവശ്യപ്പെടുന്ന വേഷക്കാരനാണ് കോട്ടക്കൽ ശിവരാമൻ,പക്ഷേ എപ്പോഴും അദ്ദേഹത്തോടൊപ്പം പ്രവൃത്തിക്കാനാണ് ആഗ്രഹം” എന്ന്.
ഒരു രംഗജീവിതം ഭാവിയോടു പറയുന്നത്
-------------------------------------------
ശിവരാമനെ അന്ധമായി അനുകരിക്കുന്നവർ മുതൽ,അദ്ദേഹത്തിന്റെ രംഗനന്മകളെ പിൻ‌പറ്റിയവർ വരെ കഥകളിയിലുണ്ട്.ശിവരാമന്റെ രംഗജീവിതം നൽകുന്ന ഏറ്റവും വലിയ പാഠം,ഇടശ്ശേരിയുടെ ഭാഷയിൽ പറഞ്ഞാൽ,
“പറഞ്ഞുപോകരുതിതിനെ
മറ്റൊന്നിന്റെ പകർപ്പെന്നു മാത്രം”
എന്നതാണ്.സ്വകീയമായ വ്യാഖ്യാനങ്ങൾ ഓരോ പദത്തിനും കണ്ടെത്തി,ഔചിത്യത്തിൽ നിന്നടർന്നു പോകാത്ത കണ്ണുമായി,സ്വന്തം വേഷത്തെ നവീകരിക്കാ‍നാണ് ആ ‘സാമ്യമകന്നോരുദ്യാനം’ പുതിയ കഥകളിക്കാരനോടാവശ്യപ്പെടുന്നത്.കാണാഃപ്പാഠം പഠിച്ചും,ഭാഷാവൈയാകരണന്മാർ പറയുന്ന വിഡ്ഡിത്തങ്ങൾ മുൻ‌പിൻ നോട്ടമില്ലാതെ അരങ്ങിൽ കാണിച്ചും നടക്കുന്നവരടക്കമുള്ള യുവതലമുറ,ആ സന്ദേശം ഉൾക്കൊള്ളുമെന്ന് പ്രതീക്ഷിക്കാം.
----------------------------------------------
കടപ്പാട്:കഥകളിയുടെ രംഗപാഠചരിത്രം:കിള്ളിമംഗലം വാസുദേവൻ നമ്പൂതിരിപ്പാട്,കലാ.എം.പി.എസ്.നമ്പൂതിരി.

64 comments:

വികടശിരോമണി said...

സമാനതകളില്ലാത്ത കോട്ടക്കൽ ശിവരാമന്റെ രംഗജീവിതത്തിലേക്ക്....

പകല്‍കിനാവന്‍ | daYdreaMer said...

((ഠേ ))
ഉടഞ്ഞില്ലേ.... ഇനി വായിക്കാം... !

SunilKumar Elamkulam Muthukurussi said...

“ശിവരാമനതൊക്കെ മനസ്സിലാവും,പക്ഷേ ചന്ദ്രമതിക്കു മനസ്സിലായില്ല!” ഇതിനെപ്പറ്റി ബഹുമാനപുരസ്സരം തന്നെ ധാരാളം പറയാനുണ്ട്‌. അരങ്ങിലെത്തിയാലുള്ള ശിവരാമൻ.

അദ്ദെഹത്തിന്റെ കഥാപാത്ര-സ്വഭാവ വ്യാഖ്യാനരീതിയും പ്രത്യെകതയുള്ളതയാരുന്നല്ലൊ. കാലികപ്രധാനം ആണ്. അപ്പോൾ വായിച്ച നോവലിലെ സ്ത്രീകഥാപാത്രങ്ങളെ കൂടെ വ്യാഖ്യാനിച്ച്, പറ്റിയാൽ, നമുക്ക് കാണിച്ചു തരും.
-സു-

Haree said...

"കഥകളിയുടെ അഞ്ചുതലമുറക്കൊപ്പം നായികയായ ചരിത്രം, ഇനി ആവര്‍ത്തിക്കപ്പെടുമെന്ന് തോന്നുന്നില്ല." - ആവര്‍ത്തിക്കാതിരിക്കുവാന്‍ ഒരു ന്യായവും കാണുന്നില്ല. മാര്‍ഗി വിജയകുമാര്‍, ഷണ്മുഖന്‍ തുടങ്ങിയവര്‍ ഇപ്പോള്‍ തന്നെ നാലു തലമുറകള്‍ക്കൊപ്പം (നാലു ശിഷ്യപരമ്പരകള്‍ എന്നര്‍ത്ഥത്തില്‍) വേഷമിട്ടു കഴിഞ്ഞു.

> കോട്ടക്കല്‍ ശിവരാമന്റെ സ്ഥായിഭാവത്തിന് തീര്‍ച്ചയായും നൂറില്‍ നൂറു നല്‍കാം. അത്രത്തോളം പാത്രബോധത്തോടെ അരങ്ങില്‍ പ്രവര്‍ത്തിക്കുന്നവര്‍ കുറയും.

> ഹ ഹ ഹ... ദോശ മറിച്ചിട്ടത് രസിച്ചു. :-) പക്ഷെ, ‘ഹേയ്, ഈ ശിവരാമനെന്താ കാട്ടണേ! അയാള്‍ ദോശ തിരിച്ചും മറിച്ചും വരെയിട്ട് കാണിച്ചിട്ടും ഇയാള്‍ക്കത് മനസിലാവണില്ലല്ലോ!’ എന്നാസ്വദിച്ചവരും ഉണ്ടാവണം. :-D

““ഗംഭീരം” എന്നു പറയിക്കുന്ന നാലാംദിവസ-മൂന്നാം ദിവസ-ബാഹുകന്മാരോ, രണ്ട്-നാല് ദമയന്തിമാരോ യുവാക്കളില്‍ ആരുണ്ട് എന്നെനിക്കറിയില്ല.” - :-) ബാഹുകന്മാരാരും പൂര്‍ണ്ണരായിട്ടില്ലെന്നു പറയാം, പക്ഷെ ദമയന്തിമാര്‍ തീര്‍ച്ചയായുമുണ്ട്. ശിവരാമന്റെ ദമയന്തിയാണ് ദമയന്തി എന്ന കണ്ണിലൂടെ നോക്കരുതെന്നു മാത്രം. സ്ഥായിയും ഭാവവും വിട്ടാല്‍ ശിവരാമനില്‍ കഥകളി നടനു വേണ്ട മറ്റുഗുണമില്ലെന്നു പറഞ്ഞു തന്നെ പുകഴ്ത്തുമ്പോളും; കഥകളിയുടെ ഇതര സങ്കേതങ്ങളില്‍ മികച്ചു നില്‍ക്കുകയും, ശിവരാമനോട് തട്ടിച്ചു നോക്കിയാല്‍ ഭാവ/സ്ഥായീ തലങ്ങളില്‍ ഒരുപക്ഷെ പിന്നില്‍ നില്‍ക്കുകയും ചെയ്യുന്ന കലാകാരന്മാരുടെ പ്രകടനത്തിന് ‘ഗംഭീരം’ എന്നതു യോജിക്കില്ല എന്നു പറയുന്നത് ശരിയാണോ?
--

അനില്‍@ബ്ലോഗ് // anil said...

വികടശിരോമണി,

സമാനതകളില്ലാത്ത ബ്ലോഗ്ഗൂം !!
:)

വായിക്കുന്നു,അടിച്ചു മാറ്റുന്നു. അതിനു മാത്രമേ കഴിയൂ.

വികടശിരോമണി said...

എല്ലാവർക്കും നന്ദി.
പകലേ,തേങ്ങയോ കള്ളുകുപ്പിയോ ആ പൊട്ടിയത്?:)
സുനിൽ,
ശിവരാമന്റെ വായനയെപ്പറ്റിയൊക്കെ അറിയാം.എങ്കിലും “അപ്പോൾ വായിച്ച”അതിലൊക്കെ അതിവായനയില്ലേന്ന് സംശയം.മനസ്സിലാവാനായി കുറച്ച് ഉദാഹരണം തരാമോ?
ഹരീ,
ഇത്തരം കാര്യങ്ങളിൽ വൈയക്തികമായ അഭിപ്രായങ്ങൾ ഓരോരുത്തർക്കും ഉണ്ടാവുക സ്വാഭാവികം.ഹരീയുടെ അഭിപ്രായത്തെ ഞാൻ മാനിക്കുന്നു.പക്ഷേ എന്റെ അഭിപ്രായം തിരിച്ചാണ്.അപൂർവ്വം ചില ബാഹുകരെ കണ്ടിട്ടുണ്ട്,ദമയന്തി തീരെയില്ല.മനസ്സിൽ രൂപപ്പെട്ടിരിക്കുന്ന കൾട്ട് ഫിഗറിന്റെ പ്രശ്നം ഒക്കെ നിസ്സാരം.കൃഷ്ണൻ നായർ ഇവരിലുമൊക്കെ വലിയ കൾട്ട് ഫിഗറായിരുന്ന സമയത്താണ് ഗോപിയാശാൻ ജൂനിയർ ട്രൂപ്പിന്റെ നളനായി ജൈത്രയാത്ര നടത്തിയത്.ആസ്വാദകരുടെ മനസ്സിലെ വിഗ്രഹങ്ങളെയൊക്കെ പിഴുതെറിയാൻ കെൽ‌പ്പുള്ള പ്രതിഭാശാലികൾ വന്നാൽ ഏതു കോട്ടകളും തകർന്നു വീഴും.ശിവരാമന്റെ ദമയന്തിയെ പിഴുതെറിയാൻ സാധിക്കുന്ന ആരെയും ഞാൻ കാണുന്നില്ല.എന്റെ കണ്ണിന്റെ കുഴപ്പമാകാം.
മറ്റു തലങ്ങളിൽ മികച്ചുനിൽക്കുന്നവരുടെ വേഷങ്ങൾ ഗംഭീരമല്ലെന്നു പറഞ്ഞില്ലല്ലോ,ഹരീക്കറിയാവുന്നതല്ലേ,ഭാസിയുടെ ലളിതയെ ഗംഭീരമെന്നു പറയുന്നവനാണു ഞാൻ.പക്ഷേ,ദമയന്തിയും മോഹിനിയുമൊന്നും അവ കൊണ്ടല്ല നന്നാവുന്നത്;അതു നന്നാക്കുന്ന രാസവിദ്യ മറ്റാർക്കും ഗംഭീരമായി വശഗതമെന്ന് എനിക്കഭിപ്രായമില്ല.
നന്ദി.

മനോജ് കുറൂര്‍ said...

എന്റെ സുഹൃത്തുക്കളായ പ്രിയങ്കയും സുനീഷും തമ്മിലുള്ള സംസാരം താഴെ പകര്‍ത്തട്ടെ:

പ്രിയങ്ക: “ശിവരാമാശാന്‍... ബാല്യകൌമാരങ്ങളുടെ ഊര്‍ജ്ജം മുഴുവന്‍ വലിച്ചെടുത്ത കഥകളിരാത്രികളില്‍ ശിവരാമന്റെ ദമയന്തി, കൃഷ്ണന്‍ നായരുടെ നളന്‍ (അതെ!), കുറുപ്പിന്റെയും എമ്പ്രാന്തിരിയുടെയും പാട്ട്, ശങ്കരവാര്യരുടെ മദ്ദളം (അതെ!)- അവ ചേര്‍ന്നു സൃഷ്ടിച്ച ഭാവപ്പൊരുത്തത്തിന്റെ കളി. ക്ലാസ്സ് മുറികളില്‍ കേട്ടും കളിയരങ്ങുകളുടെ ഈണത്തിന്റെ ശ്രുതിയില്‍ വായിച്ചും മന:പാഠമാക്കിയ പദങ്ങളുടെ ധ്വനിസാന്ദ്രമായ അര്‍ത്ഥപരമ്പരയെ അരങ്ങില്‍ വ്യാഖ്യാനിച്ച കലാകാരന്മാരില്‍ ഏറ്റവും തൃപ്തിപ്പെടുത്തുകയും ആനന്ദിപ്പിക്കുകയും ചെയ്തയാള്‍ ശിവരാമാശാന്‍‌തന്നെ.
ലവണാസുരവധത്തില്‍ കുശലവന്മാരുടെ ഞാണൊലി കേള്‍ക്കുമ്പോള്‍ ‘അതേ ശബ്ദം’ എന്ന സീതയുടെ പ്രതികരണം. കര്‍ണശപഥത്തില്‍ കുട്ടിയെ പുഴയിലൊഴുക്കുമ്പോള്‍ കര്‍ണഭൂഷണത്തിലെ വരികളോര്‍മിപ്പിച്ചുകൊണ്ട് ഒരമ്മയില്‍‌നിന്നും മറ്റൊരമ്മയിലേക്കു കൈമാറുന്നതായി അനുഭവിപ്പിക്കുന്ന ആ കണ്ടുനില്‍ക്കല്‍. തടിനി ജനനിയുമാണ് എന്ന് ഉണ്ണായി വാര്യരെ ഉദ്ധരിച്ച് വിശദീകരണം. ഉണ്ണായി വാര്യര്‍ നേരിട്ടു കണ്ടിരുന്നുവെങ്കില്‍ ‘ഇതിനു നൂറ്റാണ്ടുകള്‍ കാത്തിരിക്കേണ്ടിവന്നുവല്ലൊ’ എന്നു ചിന്തിക്കാനിടയുള്ള ദമയന്തിയുടെ കഥാപാത്രവ്യാഖ്യാനം.. പഠിച്ച സാഹിത്യവും കണ്ട കളിയും തമ്മില്‍ പൊരുത്തക്കേടുകളില്ലാതിരുന്ന കാലം.

പിന്നെ സാഹിത്യത്തില്‍ വായന കൂടിയപ്പോള്‍ കഥകളിയിലെ കഥാപാത്രങ്ങള്‍ പലപ്പോഴും മതിയാകാതെവന്നു. എത്ര ഔചിത്യമുള്ള നടന്മാരുടെ ദമയന്തിക്കും നളന്റെ വൃത്തികെട്ട ഭര്‍ത്സനം കേട്ടാലും ഒടുവില്‍ കാല്‍ത്താര്‍ കുമ്പിടാതിരിക്കാനാവാതെ വരുന്നതും
പിരിഞ്ഞു പോകാന്‍തിടുക്കപ്പെട്ട് ഒളിച്ചുപോകുന്ന നായകനോടു കാമകേളി ചെയ്യാന്‍ മാത്രം പറയേണ്ടി വരുന്നതുമൊന്നും പരിഹരിക്കാനാവാതെ കഥയില്‍ത്തന്നെയുള്ള പരിമിതികളില്‍ ഏതു കളിയും ഒതുങ്ങിപ്പോകും എന്ന അവസ്ഥയിലും കഥകളി കാണാതിരിക്കാനായില്ല. അപ്പോഴും കഥകളിയിലേക്ക് ആകര്‍ഷിക്കുന്നതെന്ത് എന്ന സ്വയം‌ചോദ്യത്തിന് ആ കലയുടെ അത്ഭുതകരമായ ഘടനാസൌന്ദര്യമാണ് മറുപടിതന്നത്. ശരീരം‌കൊണ്ടു നടന്‍ സൃഷ്ടിക്കുന്ന കഥയായി എനിക്ക് അതിന്റെ രൂപവും ഉള്ളടക്കവും. സാഹിത്യബോധത്തിലൂന്നിയ കലാസങ്കല്പം എന്നില്‍‌നിന്നു കൊഴിഞ്ഞുപോയി! മുദ്രകളുടെ അര്‍ത്ഥം‌പോലും മങ്ങി. ‘കരുണാവാരിധേ കൃഷ്ണാ’ എന്ന പദം അഭിനയിച്ചില്ലെങ്കിലും കണ്ണില്‍ നീരു പൊടിയുമെങ്കില്‍ പിന്നെ നടനെന്തിന് എന്നചോദ്യത്തിനും ശൈലീകൃതമായ കളിയും കൊട്ടും പാട്ടും മേളിക്കുന്ന കഥകളിയുടെ രൂപഘടനതന്നെ ഉത്തരം തന്നു. കഥകളിയില്‍ കളിതന്നെയാണു കഥയും എന്നു വന്നപ്പോള്‍ വീണ്ടും കളി കാണാറായി.”

സുനീഷ്: “നീയെന്താണു പറഞ്ഞുവരുന്നത്? ശുദ്ധകലാവാദമോ? അപ്പോള്‍ അതിലെ ജീവിതം? സംസ്കാരം? രാഷ്ട്രീയം?”

പ്രിയങ്ക: “അല്ല. കഥകളിയുടെ ചിഹ്നശാസ്ത്രം. തായമ്പകയോ മേളമോ രാഗ താനങ്ങളോ കേള്‍ക്കാന്‍ എനിക്ക് അര്‍ത്ഥത്തിന്റെ സഹായം വേണ്ട.ഇപ്പോള്‍ കഥകളികാണാനും. ഇവയുടെയൊക്കെ സങ്കേതങ്ങളിലാണ് നീ പറഞ്ഞ സംസ്കാരവും ജീവിതവും രാഷ്ട്രീയവുമൊക്കെ. ക്ലാസ്സിക്കല്‍-നിയോ ക്ലാസ്സിക്കല്‍ രംഗകലകളുടെ സമകാലികപ്രസക്തി അതിന്റെ രൂപഘടനയാണ്.”

സുനീഷ്: “എന്നാലും ശിവരാമാശാന്‍... അദ്ദേഹത്തെ നീ എവിടെ പ്ലെയ്സ് ചെയ്യും?”

പ്രിയങ്ക: “അതുതന്നെയാണെടാ എന്റെയും പ്രശ്നം! ശിവരാമാശാന്‍ എന്റെ പാസ്റ്റ് ആണോ പ്രസന്റ് ആണോ?”

സുനീഷ്: “നീ പറയുന്ന ഈ ഘടനാസൌന്ദര്യം അദ്ദേഹത്തിലുമില്ലേ? അതിനു നിന്റെ താളവും ഘടനയുമൊക്കെ മാറ്റിവയ്ക്കണം. ശരീരം‌കൊണ്ട് നിശ്ചലതയോടടുത്ത പോസ്ചറുകള്‍ നിര്‍മ്മിച്ച് മുഖത്തേക്കു ശ്രദ്ധയാകര്‍ഷിക്കുന്ന ആ തീയേട്രിക്കല്‍ ടെക്നിക്ക്, മുദ്രകളുടെ വേഗതയില്‍ സൃഷ്ടിക്കുന്ന തന്റേതു മാത്രമായ ലയവിന്യാസം, ഒരു മുദ്ര മുഴുമിപ്പിക്കാതെതന്നെ അടുത്ത മുദ്രയോടു ചേര്‍ക്കുന്ന കൈവടിവുകള്‍, പാതിയില്‍ തുടങ്ങുന്നതും പാതിയില്‍ അവസാനിക്കുന്നതുമായ മുദ്രകളുടെ വിന്യാസക്രമം...ഇങ്ങനെ എത്രയെത്ര!”

പ്രിയങ്ക: “പക്ഷേ കഥകളിയുടെ അടിസ്ഥാനഘടനതന്നെ ലംഘിച്ചാല്‍ അതു കഥകളിയാകുമോ?”

സുനീഷ്: “അപ്പോള്‍ ശിവരാമനനുസരിച്ച് കഥകളിയാണോ കഥകളിക്കനുസരിച്ച് ശിവരാമന്റെ പ്രയോഗപദ്ധതിയാണോ മാറേണ്ടത്?

ഇരുവരും എന്നോടു ചോദിക്കുന്നു. ഞാന്‍ പറയുന്നു: “വികടശിരോമണിയുടെ പുതിയ പോസ്റ്റുണ്ട്-ശിവരാമാശാനെപ്പറ്റി. അദ്ദേഹത്തോടു ചോദിക്കൂ. നിങ്ങളിരുവരും പറയുന്നത് അദ്ദേഹത്തിനു മനസ്സിലാകും എന്നെനിക്കുറപ്പുണ്ട്”

പ്രിയ വി.ശി....ഇരുവരുടെയും അനുവാദത്തോടെ ഞാന്‍ ഇതു പോസ്റ്റ് ചെയ്യുന്നു. ശ്രദ്ധിക്കുമല്ലൊ?

Haree said...

"ശിവരാമന്റെ ദമയന്തിയെ പിഴുതെറിയാന്‍ സാധിക്കുന്ന ആരെയും ഞാന്‍ കാണുന്നില്ല." - കണ്ണിനൊരു കുഴപ്പവുമില്ല. :-) പക്ഷെ, പിഴുതെറിഞ്ഞേ മറ്റൊരു ‘ഗംഭീരം’ ഉണ്ടാവുകയുള്ളൂ എന്നില്ലല്ലോ! ശിവരാമന്റെ ദമയന്തിയെ ഇഷ്ടപ്പെടുന്ന, അദ്ദേഹത്തിന്റെ അവതരണരീതി ആസ്വദിക്കുന്ന ആളാണ് ഞാനും. എന്നാല്‍, അദ്ദേഹത്തിന്റെ വേഷങ്ങളുടെ ഗംഭീരത ചില സങ്കേതങ്ങളുടെ മികവില്‍ മാത്രമാണ്. അതല്ലാതെയുള്ള സങ്കേതങ്ങളില്‍ അദ്ദേഹത്തേക്കാള്‍ മികച്ചു നില്‍ക്കുന്ന ഒട്ടേറെ സ്ത്രീവേഷക്കാര്‍ ഇന്നുണ്ട്. ശിവരാമന്റെ രീതിയില്‍ അവര്‍ അവതരിപ്പിക്കുന്നില്ല, അല്ലെങ്കില്‍ ആ രീതിയില്‍ അവര്‍ മികച്ചവരല്ല എന്നു കരുതി, അവരുടെ പ്രകടനം ‘ഗംഭീര’മാവാതെയിരിക്കുന്നില്ല. (കലാശം വൃത്തിയായെടുത്താല്‍ ദമയന്തി ഗംഭീരമാവും എന്നല്ല പറഞ്ഞുവെച്ചത് എന്ന് മനസിലാവുമല്ലോ...)

“പക്ഷേ,ദമയന്തിയും മോഹിനിയുമൊന്നും അവ കൊണ്ടല്ല നന്നാവുന്നത്.” - അതു തന്നെയാണ് ഞാനും പറയുന്നത്. ഓരോരുത്തര്‍ക്കും ഓരോന്നാണ് വഴങ്ങുക. ‘അവ’ കൊണ്ട് നന്നായാലേ ഗംഭീരമാവൂ എന്നില്ലല്ലോ? ഇവിടെയാണ് ““ഗംഭീരം” എന്നു പറയിക്കുന്ന നാലാംദിവസ-മൂന്നാം ദിവസ-ബാഹുകന്മാരോ,രണ്ട്-നാല് ദമയന്തിമാരോ യുവാക്കളില്‍ ആരുണ്ട് എന്നെനിക്കറിയില്ല.” ഈ വരി തെറ്റുന്നത്. മറ്റു മേഖലകളിലെ മികവുകൊണ്ടുതന്നെ ‘ഗംഭീര’മെന്നു പറയിക്കുന്ന ദമയന്തിമാര്‍ ഇന്നുണ്ട്. ബാഹുകന്മാരില്‍, നളന്മാരില്‍ ഗോപിയാശാനല്ലാതെ, മറ്റാരെന്നു ചോദിച്ചാലുണ്ടാവുന്ന മൌനമൊന്നും (എന്നെ സംബന്ധിച്ച് മറ്റാരേയും കാണുന്നില്ല.) ദമയന്തിയുടെ കാര്യത്തില്‍ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. ശിവരാമന്‍ നല്‍കുന്ന സ്ത്രീവേഷങ്ങളുടെ അനുഭവം മാത്രമല്ല ശരി, അദ്ദേഹത്തിന്റെ കാഴ്ചപ്പാടിലൂടെ മാത്രമല്ല ദമയന്തിയും, ലളിതമാരും, സീതയുമൊന്നും ജീവിക്കേണ്ടതും. :-)

സുനീഷ്: “അപ്പോള്‍ ശിവരാമനനുസരിച്ച് കഥകളിയാണോ കഥകളിക്കനുസരിച്ച് ശിവരാമന്റെ പ്രയോഗപദ്ധതിയാണോ മാറേണ്ടത്?” - രണ്ടും മാറേണ്ടതില്ല. രണ്ടു രീതികളും മനസിലാക്കി ആസ്വദിക്കുവാന്‍ തക്കവണ്ണം ആസ്വാദകരാണ് മാറേണ്ടത്. :-)
--

Dr. Evoor Mohandas said...

veesee, namaskaram.

Thanks for the good write-up on Kottackal Sivaraman.

I am not commenting on the artistic talents of Sivaraman, because it is 'as bright as the sun for anyone to see and experience'. But your own comments about kathakali's 'lavanyabhangi' or 'need to religiously follow the rules and codes' of kathakali is grossly violated in Sivaraman's peformance in your own words as

കഥകളീയമല്ലാത്ത കഥകളി
-------------------------------
കഥകളിയുടെ ഘടനാപരമായ നിയമങ്ങൾ വെച്ച് ശിവരാമന്റെ വേഷങ്ങളെ നോക്കിയാൽ പരാജയമാകും ഫലം.കളിയരങ്ങിനനുഗുണമല്ലാത്ത പോസുകളിൽ തുടങ്ങി,താളപ്പിഴവിനും,മുദ്രകളുടെ വികലപാഠത്തിനും,കലാശങ്ങളുടെ രൂപരാഹിത്യത്തിനും,മുദ്രാനിരാസത്തിനും….അങ്ങനെ പലതിനും ശിവരാമന്റെ വേഷം കണ്ടാൽ മതി.

and Priyanka asked the question, which I wanted to ask you

പ്രിയങ്ക: “പക്ഷേ കഥകളിയുടെ അടിസ്ഥാനഘടനതന്നെ ലംഘിച്ചാല് അതു കഥകളിയാകുമോ?”

appol pinne enthanu veesee thangal ee parayunnathokke?

for this only I asked long before the question 'what's the defenition of kathakali'?

Enikkishtamulla oral enikkishtamulla chittayil kaanikkunnathenthum kathakaliyanennanno?

Mohandas

എതിരന്‍ കതിരവന്‍ said...

കോട്ടയ്ക്കൽ ശിവരാമനെക്കുറിച്ച് ഇത്ര വിശകലനാത്മകമായി വേറൊരിടത്തും വായിച്ചിട്ടില്ല.ഒരു നിമിഷം ഒന്നു തരിച്ചു നിന്നോട്ടെ.

സ്ത്രീകഥപാത്രങ്ങൾക്ക് സാന്നിദ്ധ്യമുറപ്പിച്ചത് ഐതിഹാസികം തന്നെ. പക്ഷെ പലപ്പോഴും ആ ‘ചുമ്മാ നിൽ‌പ്പ്’ അതിരു കവിയാറുണ്ട്. മടിയോ അശ്രദ്ധയോ എന്നു തോ‍ന്നിക്കുമാറ്‌.പുരുഷകഥാപാത്രങ്ങളുടേതു പോലെ വിടർന്നു വികസിക്കാത്ത സ്ത്രീ കഥാപാത്ര നൃത്തത്തിനെ ഇതു ബാധിക്കുന്നില്ലെ എന്നു തോന്നിപ്പോകാറുണ്ട്. നൃത്തസാദ്ധ്യതകൾ ഒളിപ്പിച്ചു വച്ച ‘സാമ്യമക്ന്നോരുദ്യാനം’ തന്നെ ശിവരാമന്റെ കയ്യിൽ ഒതുങ്ങിപ്പോകാറുണ്ട്. ‘ശിവരാമനു വേണ്ടി കഥകളി മാറണോ” എന്ന മനോജ് കുറൂരിന്റെ ചോദ്യം ഒട്ടു സംഗതമാണെങ്കിലും ആസകലം ഒരു നടന്റെ തീർപ്പുകളിൽ കഥകളിയുടെ മാറ്റം ഒതുങ്ങിപ്പോയെങ്കിൽ ഇങ്ങനത്തെ പ്രശ്നങ്ങൾ വന്നു കൂടും.
നളചരിതത്തെ ‘വിലക്ഷണം’ എന്നു വിശേഷിപ്പിക്കണോ? അതും “സാമ്യമകന്നോരുദ്യാനം” എന്ന തലക്കെട്ടുള്ള ലേഖനത്തിൽ? അകവൂർ നാരായണന്റെ ഒരു ലേഖനം ഈയിടെ സമകാലിക മലയാളത്തിൽ വായിച്ചിരുന്നു. നളചരിതത്തെക്കുറിച്ച് ഒന്നു രണ്ടു വാചകങ്ങൾ ഉണ്ട്. എനിയ്ക്കിഷ്ടപ്പെട്ടു.

സ്ത്രീവേഷങ്ങളിൽ ശ്രദ്ധേയയായിരുന്നു ചവറ പാറുക്കുട്ടി.

പകല്‍കിനാവന്‍ | daYdreaMer said...

(ഹഹ കുപ്പി .. അല്ലാതെന്താ...)
പിന്നേ.. നന്ദി കേട്ടോ, കോട്ടക്കൽ ശിവരാമനെപ്പറ്റി ഈ വിശദമായ വായന ഒരുക്കിയതിനും അറിവുകള്‍ പകര്‍ന്നതിനും.. അഭിവാദ്യങ്ങള്‍...

ചാണക്യന്‍ said...

മാഷെ,
വായിക്കുന്നുണ്ട്...ഗംഭീരമാവുന്നുണ്ട്..
എഴുത്ത് തുടരുക..
ആശംസകള്‍...

ഓടോ: അനിലിന്റെ മേലൊരു കണ്ണു വേണേ...:):):)

വികടശിരോമണി said...

പ്രിയ മനോജ്,
മനോജിനു നൽകാൻ കഴിയുന്നതിലും സമർത്ഥമായ ഉത്തരം നൽകാൻ എനിക്കാവുമെന്നു തോന്നുന്നില്ല:)
എങ്കിലും തോന്നുന്നതു പറയാം.
ശൈലീകൃതമായ ആവിഷ്കാരമുള്ള നിയോ ക്ലാസിക്കൽ കലകളിലെ കലാകാരന്മാരുടെ സവിശേഷതകളിൽ പ്രധാനമാണ്,ഭാവശിൽ‌പ്പത്തിലും അവർ സ്വാംശീകരിക്കുന്ന പിരമിഡിക്കൽ ഘടന.വിശദമാക്കാം.
വിപുലമായ ആംഗികാഭിനയസാധ്യതകളിൽ വിന്യസിക്കപ്പെടുന്ന അവതരണമാണ് ഇന്നു നാം ആചാര്യരായി കണക്കാക്കുന്ന മിക്കവരുടേയും ആദ്യകാലത്തിന്റെ രംഗരൂപം.ക്രമേണ അവരുടെ അവതരണസ്വരൂപം ക്ലാസിക്കൽ കലാസ്വാദകരുടെ മനസ്സിൽ ഉറയ്ക്കുകയും,പല വിപുലസാധ്യതകളും ‘അടയാളപ്പെടുത്തിയാൽ’മതി എന്നു വരികയും ചെയ്യുന്നു.ചിഹ്നശാസ്ത്രം തന്നെ.ഉദാഹരണത്തിന്,രാമൻ‌കുട്ടിയാശാന്റെ ബാലിവിജയം രാവണൻ “സത്രപനാകുന്നൂ ഞാൻ” എന്നു പണ്ടു കാണിച്ച രൂപം,പിന്നീട് മാറ്റപ്പെട്ടതു നോക്കുക;‘ലജ്ജ’ എന്ന മുദ്രയ്ക്കൊപ്പം കൊടുത്തിരുന്ന അലർച്ച,മുദ്രാഖ്യമുദ്ര എടുത്തുവിടുന്നതു വരെയുള്ള ഭാവതലം-ഇവയെല്ലാം കുറച്ചുകാലം കഴിഞ്ഞപ്പോൾ മാറ്റപ്പെട്ടു!ചെറിയ ഒരു ലജ്ജ മതി,അലർച്ച ഒഴിവാക്കാം-എന്നുവന്നു.ഇതു പ്രായാധിക്യം കൊണ്ടല്ല,പലതവണ അതുകണ്ടവർക്കുമുന്നിൽ ആ ‘ചിഹ്നനം’ തന്നെ,അർത്ഥദ്യോതകമായി തീരും എന്നതുകൊണ്ടാണ്.
പറഞ്ഞുവന്നത്,ശിവരാമന്റെ മുദ്രകളുടെ ഭാഷയും ഒരു ദിവസം കൊണ്ടു രൂപപ്പെട്ടതല്ല. “എന്ത്” എന്നു വിപുലീകരിക്കുകയും,“കേൾക്കുക” എന്നു ചുരുക്കുകയും ചെയ്യുന്ന ആ മുദ്രാഭാഷയുടെ സിംഫണി ശീലിച്ചവരാണ് പ്രിയങ്കയും സുനീഷും എന്നതുകൊണ്ടാണ് അത് ആസ്വാദ്യമാകുന്നത്.കാഴ്ച്ചയുടെ ശൈലീകരണം.അപ്പോഴും ഇതല്ലല്ലോ കഥകളി എന്ന ചിന്ത പ്രിയങ്കയെ വേട്ടയാടുന്നുവെങ്കിൽ,അവർക്കുള്ളതാണു കഥകളി.ശിവരാമനായി കഥകളിയോ,കഥകളിക്കായി ശിവരാമനോ മാറേണ്ടതില്ല.കുറുപ്പിനായി കഥകളിസംഗീതവും മാറിയില്ല.പുഴയിൽ കാലുചവിട്ടുന്നത് ജീനിയസ്സുകളാവട്ടെ,വീണ്ടും അതേപോലെ ചവിട്ടുകൊള്ളാൻ പുഴ നിന്നു തരില്ല.ഇനിവേണമെങ്കിൽ വേറെ പുഴയിൽ ചവിട്ടാം…

വികടശിരോമണി said...

ഹരീ,
ഇതാണ് ഞാനദ്യമേ പറഞ്ഞത്,വൈയക്തികമാണ് കാര്യങ്ങൾ എന്ന്.ഗോപിയാശാൻ കത്തിജ്ജലിച്ച കാലത്തു തന്നെ,ഞാൻ ഷാരടിവാസുവാശാ‍ന്റെ നളനും ബാഹുകനും കണ്ടുനടന്നു.കറുത്ത ഗോപാലകൃഷ്ണന്റെ (നല്ലസമയത്തെ!)നാലിലെ ബാഹുകൻ കണ്ട് അതിനേപ്പറ്റി പറഞ്ഞുനടന്നു.പക്ഷേ….മറ്റൊരു ദമയന്തിയെപ്പറ്റിയും എനിക്കു പറഞ്ഞുനടക്കേണ്ടി വന്നില്ല എന്നതാണു സങ്കടം.അതു ശിവരാമനിൽ കണ്ണുടക്കിയിട്ടാണ് എന്നു പറഞ്ഞോളൂ.പക്ഷേ-ഞാനാദ്യം ചോദിച്ച ചോദ്യം പൂർണ്ണമായി ഹരിക്കു ബോധ്യമായോ എന്നു ഞാൻ സംശയിക്കുന്നു.കഥാപാത്രങ്ങളെ ഇഴപേർത്ത് വ്യാഖ്യാനിച്ച്,സ്വകീയമായ ശൈലി രൂപപ്പെടുത്താൻ കഴിഞ്ഞതാർക്ക് എന്നതാണു ചോദ്യം.ഒരിക്കലും ശിവരാമന്റെ വ്യാഖ്യാനം മാത്രമല്ല,മോഹിനിയ്ക്കും,ദമയന്തിയ്ക്കും,ലളിതയ്ക്കും ഒന്നും വരേണ്ടത്,അതിലും ശക്തമായ വ്യാഖ്യാനങ്ങൾ വേണം എന്നെനിയ്ക്കും ആഗ്രഹമുണ്ട്…പക്ഷേ….ആര്?
മോഹൻ ദാസ്,
സ്നേഹം,കല,പ്രണയം-ഇങ്ങനെ പലതിനും നിർവ്വചനം ചമയ്ക്കാൻ ഞാനശക്തനാണ്.പക്ഷേ എന്റെ അഭിപ്രായത്തിൽ ഇതു സ്നേഹമല്ല,പ്രണയമല്ല,കലയല്ല എന്നൊക്കെ പറയും.അങ്ങേയ്ക്കു നിർവ്വചിക്കാനാവുമെങ്കിൽ ആയിക്കോളൂ.
കതിരവൻ,
ശരിതന്നെ,പലയിടത്തും അങ്ങു പറഞ്ഞപോലെ തീവ്രമായി വിയോജിക്കാം,ശിവരാമനോട്.പക്ഷേ ആ സാമ്യമകന്നോരുദ്യാനം പങ്കുവെക്കുന്ന മറ്റുചിലതുണ്ടല്ലോ.
നളചരിതം വിലക്ഷണമാണെന്ന് ഞാനെവിടെ എഴുതി? ആട്ടക്കഥയെന്ന നിലയിൽ നളചരിതം വിലക്ഷണമാണെന്നാണെഴുതിയത്.സാഹിത്യമെന്ന നിലയിൽ നളചരിതത്തിന്റെ സമീപത്ത് മലയാളത്തിലെന്നല്ല,ഇന്ത്യൻ സാഹിത്യത്തിൽ തന്നെ കൃതികളുണ്ടോ എന്നു സംശയം.
പകലേ,അനിലേ,ചാണക്യാ-ഒരുപാടു നന്ദിയുണ്ട്,ഈ നിരന്തരവായനയ്ക്കും അഭിപ്രായത്തിനും.
ചാണൂ,ഞാൻ കണ്ണുവെച്ചിട്ടുണ്ട്,അനിലിനെ:)
നന്ദി.

Anonymous said...

അറുപതുകളിലെ ഒരു മാത്രുഭൂമി ആഴ്ചപ്പതിപ്പിന്റെ ചട്ടയിൽ കണ്ട ശിവരാമന്റെ ഒരു സ്ത്രീ വേഷ്ത്തിന്റെ ഭംഗി കണ്ടു അന്തം വിട്ടു നിന്നിട്ടുണ്ടു.ഞാൻ കളികാണാൻ തുടങ്ങുന്ന സമയം ശിവരാമൻ തന്നെ ഒന്നാം നംബർ സ്തീ വേഷക്കാരൻ, പക്ഷെ, അപ്പോഴേക്കും അദ്ദേഹത്തിന്റെ വേഷഭംഗി കുറഞ്ഞിരുന്നു എന്നതു വാസ്തവം. എന്നിരുന്നാലും ആ അഭിനയ സാഗരത്തിൽ മുങ്ങി മുഴുകിയിട്ടുണ്ടു നിരവധി തവണ. അതു കാണാൻ വേണ്ടി മാത്രം എത്ര കളികൾക്കു പോയിരിക്കുന്നു. എത്രയോ ദമയന്തിമാർ, സൈരന്ധ്രിമാർ, കുന്തികൾ, ലളിതമാർ, മോഹിനിമാർ, സീത, രംഭ അങ്ങിനെ അങ്ങിനെ. ശിവരാമന്റെ കാണാൻ ആഗ്രഹമുള്ള/ബാക്കിയുള്ള ചില വേഷങ്ങളാണു ഉർവ്വശിയും മണ്ണാത്തിയും. ഉർവ്വശി ഒരിക്കൽ കണ്ടിട്ടുണ്ടു. അന്നു ശിവരാമൻ നല്ല “ഫോം” അയിരുന്നതിനാൽ ഒന്നും നേരയായില്ല. വി.ശി. ക്കോ മറ്റുള്ള ആർക്കെങ്കിലുമൊ കണ്ട അനുഭവങൾ ഉണ്ടെങ്കിൽ (തീർച്ചയായും കാണും!!!) പങ്കുവെച്ചാൽ വല്ല്യെ ഉപകാരം..ഇനി അരങ്ങ്ത്തു കാണാൻ തരാവുംന്നു തോന്നിണില്ല്യ..

നന്ദി വികടശിരോമണി നന്ദി...

Haree said...

"ഒരിക്കലും ശിവരാമന്റെ വ്യാഖ്യാനം മാത്രമല്ല,മോഹിനിയ്ക്കും,ദമയന്തിയ്ക്കും,ലളിതയ്ക്കും ഒന്നും വരേണ്ടത്,അതിലും ശക്തമായ വ്യാഖ്യാനങ്ങള്‍ വേണം എന്നെനിയ്ക്കും ആഗ്രഹമുണ്ട്…പക്ഷേ….ആര്?" - ശക്തമായത് എന്നല്ല, വ്യത്യസ്തമായ വ്യാഖ്യാനങ്ങളാണ് വരേണ്ടത്. അതിന്റെ ശക്തി ഓരോരുത്തരുടേയും ‘വൈയക്തികമായ കാര്യങ്ങള്‍’ തീരുമാനിച്ചുകൊള്ളുമല്ലോ! :-)

സ്വകീയമായ ശൈലി, ശിവരാമന്റേത് മാത്രമാണ് എന്നു പറയുവാന്‍ കഴിയില്ല. അപ്പോള്‍ ശിവരാമന്റേതില്‍ നിന്നു വിഭിന്നമായി മറ്റു വേഷക്കാര്‍ കാണിക്കുന്നതോ? സ്ത്രീയെ ഉപകരണം മാത്രമാക്കാത്ത, കഥാപാത്രത്തിനുതകുന്ന രീതിയില്‍ പാത്രാവതരണം നടത്തുന്ന ദമയന്തിമാരും, മോഹിനിമാരും, പാഞ്ചാലിമാരും ഒക്കെയുണ്ട്. ശിവരാമനെ ഒട്ടും കുറച്ചു കണ്ടിട്ടില്ല എന്റെ കമന്റുകളില്‍. എന്നാല്‍ മറ്റൊരു സ്ത്രീവേഷക്കാരന്റേയും ദമയന്തിക്ക് ‘ഗംഭീരം’ എന്നു പറയുവാന്‍ കഴിയില്ല എന്നു പറയുന്നതും; കഥകളി സ്ത്രീവേഷം = കോട്ടക്കല്‍ ശിവരാമന്‍ എന്ന ഇക്വേഷനും (അങ്ങിനെ നേരിട്ടെഴുതിയിട്ടില്ലെങ്കിലും, ഉദ്ദേശിച്ചിട്ടില്ലെങ്കിലും; പോസ്റ്റ് മൊത്തം വായിക്കുമ്പോള്‍ എനിക്കു തോന്നിയത് അങ്ങിനെയാണ്.) ഞാന്‍ അംഗീകരിക്കുന്നില്ല. അത്രമാത്രം. :-)
--

കപ്ലിങ്ങാട്‌ said...

പാത്രാവിഷ്കാരത്തിലും, സ്ഥായിരസദീക്ഷയിലും, തികഞ്ഞ ഔചിത്യബോധത്തിലും ശിവരാമൻ കുഞ്ചുനായരുടെ ശിഷ്യൻ തന്നെ. എന്നാൽ ഭാവപ്രകാശനത്തിലും, നാടകീയതയിലും, ചിട്ട ദീക്ഷിക്കുന്നതിൽ അയവു വരുത്തുന്നതിലും കൃഷ്ണൻ നായരുടെ സ്വാധീനം തോന്നാറുണ്ട്‌. ആദ്യ കാലങ്ങളിൽ കൃഷ്ണൻ നായരുടെ വേറിട്ട വഴി ശിവരാമനേയും സങ്കേതഭദ്രതയിൽ നിന്ന് വേറിട്ടു നടക്കാൻ ധൈര്യം പകർന്നിരിക്കണം. കുഞ്ചുനായർ ഇങ്ങനെ പരിഭവിച്ചു - "കുഞ്ചുനായരുടെ ശിഷ്യന്മാർക്കും കൃഷ്ണൻ നായരെ അനുകരിക്കാനാണിഷ്ടം".അത്‌ ശിവരാമനെക്കൂടി ഉദ്ദേശിച്ചായിരുന്നുവോ?

സ്ത്രീവേഷക്കാരിൽ കലാമണ്ഡലം ബാലകൃഷ്ണൻ നായരും പ്രമുഖനായിരുന്നു.അൻപതുകളിൽ അദ്ദേഹം കഥകളിയിൽ നിന്ന് വേർപിരിഞ്ഞ്‌ നൃത്തം പഠിപ്പിക്കാൻ പോയപ്പോൾ വടക്കൻ കഥകളിയിലുണ്ടായ ശൂന്യതയാണ്‌ അറുപതുകളിൽ ശിവരാമൻ നികത്തിയത്‌ എന്ന് വേണമെങ്കിൽ പറയാം. (ബാലകൃഷ്ണൻനായരുടെ അവസാനകാലത്ത്‌ ഷാരടിവാസുവിന്റെ ഒപ്പം നാലാം ദിവസം ദമയന്തിയും ഗോപിയുടെ ഒപ്പം കുന്തിയും ഒറ്റപ്പാലത്ത്‌ വെച്ച്‌ കണ്ടിട്ടുണ്ടു.)

മനോജ് കുറൂര്‍ said...

പ്രിയ വി.ശി., നല്ല ലേഖനമാണ്. ഈ പോസ്റ്റ് മാത്രമായി വായിക്കുന്നെകില്‍ സംശയങ്ങള്‍ക്കു സ്ഥാനമില്ല. പക്ഷേ മറ്റു പോസ്റ്റുകളില്‍ക്കണ്ട സാഹിത്യകേന്ദ്രിതമായ തീയേറ്റര്‍ ഘടനയോടുള്ള താങ്കളുടെ വിയോജിപ്പുകള്‍ ചേര്‍ത്തു വയ്ക്കുമ്പോള്‍ സംശയങ്ങള്‍ തീരുന്നില്ല.

നാടകത്തിന്റെ ലിഖിതപാഠത്തെയും രംഗപാഠത്തെയും വ്യവച്ഛേദിച്ചു പറയുന്നതിനുപയോഗിക്കുന്ന ‘ഡ്രമാറ്റിക്’, ‘തീയേട്രിക്കല്‍’ എന്നീ സങ്കല്പങ്ങള്‍ നോക്കുക. കഥ, ഇതിവൃത്തം, കഥാപാത്രം, ഭാവം എന്നിങ്ങനെ ഉള്ളടക്കത്തെ കേന്ദ്രീകരിക്കുന്നതും ലിഖിതപാഠത്തിന്റെ വായനയിലൂടെ ചെന്നെത്താവുന്നതുമായ ഇടങ്ങളെ ‘ഡ്രമാറ്റിക്’ എന്നും സംഗീതം, വാദ്യം, ആഹാര്യം, രംഗോപകരണങ്ങള്‍, അവതരണത്തില്‍ മാത്രം പൂര്‍ണമാകുന്ന ഇതരസങ്കേതങ്ങളും ചേര്‍ന്ന ഇടങ്ങളെ ‘തീയേട്രിക്കല്‍’ എന്നും നാടക-രംഗസൈദ്ധാന്തികര്‍ പറയാറുണ്ടല്ലൊ. ‘ഡ്രമാറ്റിക്’ ആയ ഘടകങ്ങളില്‍ കേന്ദ്രീകരിച്ചുകൊണ്ടുള്ള സമീപനമാണ് ഇതില്‍ സാഹിത്യകേന്ദ്രിതമെന്നു പറയാറുള്ള ആസ്വാദനത്തിന് അടിസ്ഥാനം. അത്തരത്തില്‍ ശിവരാമാശാനില്‍ കാണുന്ന ഗുണങ്ങളിലേറെയും ‘ഡ്രമാറ്റിക്’ ആണ്. (ഈ വാക്ക് ഇവിടെ വിശദീകരിച്ച അര്‍ഥത്തില്‍ മാത്രമാണു പറയുന്നതെന്ന് ആവര്‍ത്തിക്കട്ടെ.) തീയേട്രിക്കല്‍ ആയ ഭാവഘടനയെക്കുറിച്ചു പറഞ്ഞത് ശരിയാണ്- അതിലെ ചിഹ്നനരീതിയെക്കുറിച്ചും. പക്ഷേ മുദ്രകളുടെ അര്‍ഥവുമായി ബന്ധപ്പെട്ട സംഗതികളിലേക്കു കടക്കുമ്പോള്‍ അത് സാഹിത്യകേന്ദ്രിതമാകുന്നു. ശിവരാമാശാനില്‍ക്കാണുന്ന പാത്രബോധത്തിലടിസ്ഥാനമായ ഔചിത്യത്തിന്റെ സ്വഭാവവും അങ്ങനെതന്നെ. രംഗാവതരണങ്ങളെ വിലയിരുത്തുമ്പോള്‍ സാഹിത്യകേന്ദ്രിതമായ സമീപനത്തോടുള്ള താങ്കളുടെ വിയോജിപ്പിനോട് ഞാന്‍ യോജിക്കുന്നു. പക്ഷേ ഈ പോസ്റ്റില്‍ അറിഞ്ഞോ അറിയാതെയോ അതേ സാഹിത്യകേന്ദ്രിതമായ വിലയിരുത്തല്‍ കടന്നു വരുന്നു. അതല്ല, അതു രംഗകേന്ദ്രിതമാകുന്നുവെങ്കില്‍ എങ്ങനെ എന്ന ചോദ്യമാണു ഞാന്‍ ഉന്നയിക്കാന്‍ ശ്രമിച്ചതിലെ ഒരു പ്രധാനകാര്യം. മറ്റുള്ളതൊക്കെ ആദ്യമിട്ട കമന്റില്‍ത്തന്നെ...

ചില ചെറിയ കാര്യങ്ങള്‍ കൂടി:
1. വയസ്ക്കര മൂസ്സത് അല്ല, മൂസ്സ് ആണ്. എഴുത്തില്‍ ചെറിയ വ്യത്യാസമേയുള്ളുവെങ്കിലും അര്‍ഥത്തില്‍ കുറച്ചേറെ വ്യത്യാസമുണ്ട് :)
2. ‘സ്ഥായിഭാവം’ എന്നായാല്‍ കൂടുതല്‍ നന്ന്. :)

എന്തായാലും ശിവരാമാശാനെ സമഗ്രമായി വിലയിരുത്തിയതിലുള്ള സന്തോഷം അറിയിക്കട്ടെ. താങ്കളില്‍നിന്നു സമഗ്രമായ ഒരു കഥകളിഗ്രന്ഥംതന്നെ പ്രതീക്ഷിക്കുന്നു. സംശയങ്ങള്‍ ഉന്നയിക്കുന്നത് അതുകൊണ്ടു മാത്രം!

yousufpa said...

ഒരു റിസര്‍ച്ച് തന്നെ!!!!
നന്നായി ഉള്‍കൊണ്ടു.

വികടശിരോമണി said...

മനോജ്,
അല്ലാതെ എന്നോട് ഒരു പ്രിയങ്ക-സുനീഷ് സംശയം ചോദിച്ചതൊന്നുമല്ലെന്ന് എനിക്കപ്പൊഴേ മനസ്സിലായി:)
ആ തിരുത്തുകൾക്ക് നന്ദിയുണ്ട്.മൂസ്സതും മൂസ്സും പോലും മാറിപ്പോയി.കലികാലവൈഭവം!
ഇതൊരു പഴയ പ്രശ്നമല്ലേ മനോജ്?‘സാഹിത്യകേന്ദ്രിതം’-‘രംഗകേന്ദ്രിതം’എന്ന മനോജിന്റെ സംജ്ഞകളിൽ ഞാൻ സംശയാലുവെങ്കിലും.ഇട്ടിരാരിച്ചമേനോന്റെ വേഷം കണ്ടിരുന്ന ഒളപ്പമണ്ണമനയിലേയ്ക്ക് നാം തിരിഞ്ഞുനടക്കുന്നത് എന്തായാലും ബുദ്ധിയാവുമെന്ന് തോന്നുന്നില്ല.കേവലമായി ഒരു നൃത്തവുമില്ലെന്നും,അവ ഭാവത്തോടു ഘടിയ്ക്കുകയാണെന്നുമുള്ള ദർശനത്തിന്റെ-രാവുണ്ണിമേനോന്റെ ജീവിതം നമ്മോടു പറഞ്ഞതിന്റെ വിപരീതദിശയിലേക്ക് ആണ് രംഗകേന്ദ്രിതവാദം കൊണ്ട് മനോജ് പോകുന്നത് എങ്കിൽ ഞാൻ ആ വഴിയിലല്ല. “ബാലേ” എനതിനു “ദയനീയേ!” എന്നർത്ഥം പറയുന്ന രംഗമാണ് കഥകളിയ്ക്കുവേണ്ടത് എന്ന് അദ്ദേഹം എഴുതിയ കാലവും,മനോജിന്റെ ഈ കമന്റിന്റെ കാലവും എന്നെ വിസ്മയിപ്പിക്കുന്നു.
സ്റ്റൈലറ്റിക്സിൽ,നാം പറയുന്ന സംജ്ഞകളാണ് മനോജ് പറഞ്ഞ നാടകസംജ്ഞകളേക്കാൾ അനുയോജ്യമെന്നു തോന്നുന്നു.പ്രമേയം,പ്രതിപാദ്യം എന്നിങ്ങനെ മുക്കറോവിസ്കി തിരിയ്ക്കുന്ന രണ്ടുതലങ്ങൾ ക്ലാസിക്കൽ രംഗകലകളിലുമുണ്ട്.പ്രമേയത്തെ പ്രതിപാദ്യമാക്കി മാറ്റുന്നതാണ് കല എന്ന അദ്ദേഹത്തിന്റെ നിരീക്ഷണത്തെയും കൂടെക്കൂട്ടാം,അല്ലാതെ പ്രമേയത്തെ സമ്പൂർണ്ണമായി നിഷേധിക്കലല്ല.തായമ്പക പോലെ കഥകളിയെ നാം നിരീക്ഷിക്കുന്നതിൽ അബദ്ധമാണുള്ളത്.എന്നാൽ,കേവലപ്രമേയത്തെ കഥകളി പലപ്പോഴും തിരസ്കരിച്ചിരിക്കുന്നു,അപ്പോൾ രംഗം അതിന് മറ്റൊരു പ്രമേയതലം രചിയ്ക്കുന്നു.തപസ്സാട്ടം പോലെ.
ഇട്ടിരാരിശ്ശന്റെ വേഷം കഴിഞ്ഞാൽ തിരിഞ്ഞിരിയ്ക്കുന്ന,കല്ലുവഴിക്കളരിയിൽ ഒരു സമയത്തു വന്നുപോയ,“സൂചിതം തന്നെ സൂച്യമാകുന്ന”(സൂപ്രണ്ടിനോട് വീണ്ടും കടപ്പാട്:)അവസ്ഥയ്ക്ക് ഒപ്പം എനിയ്ക്കു നടക്കാനാവില്ല,അതുകൊണ്ടാണ് ഞാൻ കീഴ്പ്പടത്തെക്കുറിച്ചെഴുതിയതും.
തൃത്താളക്കേശവന്റെ സ്രഷ്ടാവിനോടോ ഞാനിതൊക്കെ....:)
പുസ്തകമോ!ഞമ്മളത്രയ്ക്കൊന്നും ഇല്ലെന്റെ മാഷേ:)

Anonymous said...

Even in a wider picture of world theatre, its not easy to find an actor like Kottakkal Sivaraman. He is an actor with high and profound imagination. At the same time he is capable of tranfering it to the audience. Watchingm interpreting Damayanthys have always thought provoking. My understanding of Nalacharitam was constantly renovated each time I watched him.
Some details to mention: unlike his all time stage companion Kalamandalam Gopi asan, he never insults his co-artists on the stage. Once in Maruthorvattom there was a kirmeera vadham lalita. A great Haridas-Sivaraman combination was exposed that day. He was so generous to give credit to the singer mentioning that a kathakali actor is controlled by the ponnani singer, as if a puppet under the fingers of an operator. Eventhough, he didn't agree to the fact that Haridas left the last Kuravkatharu without singing.

V.S, now that you mentioned a comment from Cherpulassery Sivan asan, I remember a Nalacharitam 4th day somewhere near cherpulassery. I have never experienced such a combination like that day. Sivasan was playing so musically acompanying Sivaraman. and Haridas seemed to finish each charanams just to listen to the kalasams he played.

Anonymous said...

വി.ശി,
കോട്ടക്കൽ ശിവരാമൻ എന്ന മഹാനായ കലാകാരനെ ബിളോഗിൽ എത്തിച്ചതിന് നന്ദി.

കലാകാരന്മാരുടെ കലാവൈഭവങ്ങൾ എപ്പോഴും അംഗീകരിക്കുന്നു. എന്നാൽ മദ്യലഹരിയിൽ ഇവർ അവതരിപ്പിച്ച ഹംസത്തിന്റെ ചുണ്ടു പറിച്ച ദമയന്തിയുടെയും, കചന്റെ ചുട്ടി പറിച്ച ദേവയാനിയുടെയും മറ്റുമുള്ള കഥകൾ ഈ ബിളോഗിൽ എഴുതുവാൻ എന്നെ അനുവദിക്കുമോ? ഒരു ചില കലാപ്രമികളും ഇതിന് ഉത്തരവാദികളാണ് എന്ന് സ്മരിച്ചുകൊണ്ടു തന്നെയാണ് ഈ ചോദ്യം.
നന്മകളും തിന്മകളും നാം പങ്കു വെയ്ക്കേണ്ടേ!
എത്ര കളികളാണ് ഈ മഹാന്മാർ അലങ്കോലമാക്കിയിട്ടുള്ളത്.

Dr. Evoor Mohandas said...

veesee,
your articles are educative and enjoyable. no doubt.But sometimes I get a feel that your love towards an artist or sampradayam or sahityam make you to take a line which is contradicting your own projected perceptions of this art.

Even as Kottackal Sivaraman violates, the fundamentals of kathakali in his acting, you forget and forgive and give him 100marks (I believe you were a 'mash'in the past!). I know you are doing this because you see many other outstanding qualities in Sivaraman as an artist. Good. But will you take the same position, if I show another artist with all these negetives/poitives?

To me Gopi Asan and Kottackal Sivaraman becomes an outstanding combination on stage not because of their adherence to the fundamental'kathakalitham', but their ability to 'dramatise' the scenes with their unique artistic talents. Such dramatic techniques are easily understandable and enjoyable and hence appealing to all viewers, the well-informed and the less-informed. Late Kalamandalam Krishan Nair also played these tricks for the gallery. The fundamental question is; how far one can deviate from the 'well laid down rules' of kathakali? Viewed from this angle, we may find better Damayanthis and Mohinis in kathakali than Sivaraman (please do not think that I have any grudge against any of these artists, no. never. But when we discus serious issues, we need to be serious and cannot be looking at the individuals).

You mention that Nalacharitham is a 'vilakshana' Attakkatha, which again is based on your own perceptions of what an attkkatha should be. This is an issue discussed in greater detail by legendery malayalam critics and doyens of kathakali. I understand that the common consensus is that, Nalacharitham is a wonderful attakkatha, which can be staged effectively by gifted and genius artists. If one doesn't have the stuff to take on as Nalan, why to blame the poor Unnayi and his attakkatha for that.

Sorry, I have come in the middle of some good discussions, with a different view point. I do not like to derail the 'ongoing' discussions and hence say a BYE to all.

Mohandas

Anonymous said...

ബലേ....ബലേ.....
ഇഷ്ടായീ.....

Anonymous said...

നളചരിതം=മോഹൻ ദാസ്
തെക്ക് വടക്ക്=നായർ
ഈ ആശാന്മാർക്കൊക്കെ വേറൊന്നും പറയ്യാനില്ലേ? അവർ ഇതുതന്നെ എല്ലാ പോസ്റ്റിലും കാണുന്നുള്ളൂ?

Anonymous said...

മുകളിലത്തെ അനോണീ കൃഷ്ണൻ നായരാശാനെ തൊട്ടാലും മോഹൻ ദാസ് കേറി അലക്കും. അതൊക്കെ അവർക്കു മാത്രമുള്ളതല്ലിയോ?

Anonymous said...

നളചരിതത്തിന് പേറ്റന്റ് അപേക്ഷ കൊടുക്കണേ മോഹൻ‌ദാസേ.അല്ലെങ്കിൽ വിവരമില്ലാത്ത ഇത്തരം വികടശിരോമണിമാർ നിങ്ങളുടെ സ്വകാര്യസ്വത്തായ നളചരിതത്തെപ്പറ്റി ഇത്തരം വിഡ്ഡിത്തരങ്ങൾ എഴുതും.പഴേ സ്കൂൾ മാഷാന്ന് താങ്കൾക്ക് ബോധ്യായല്ലോ.

Anonymous said...

ആരു പറഞ്ഞു വികടശിരോമണി ഉസ്കൂൾ മാഷാന്ന്?വികടശിരോമണി ചുരുങ്ങിയ പക്ഷം ഒരു ജിറാഫെങ്കിലും ആയിരിയ്ക്കണം,എന്നാലേ ഇത്രയും ദീർഘദൃഷ്ടിയിൽ കാര്യങ്ങൾ എഴുതാനൊക്കൂ:)

Sajeesh said...

വി. ശി.

വീണ്ടും വളരെ നല്ല ഒരു ലേഖനം.

ഇപ്പോള്‍ ഉള്ള പ്രതിഭകള്‍ എത്രത്തോളം പുരാണ പുസ്തകങ്ങള്‍ വായിച്ചു അതിലെ കഥാപാത്രങ്ങളെ ഉള്‍കൊള്ളാന്‍ ശ്രമിക്കുന്നുണ്ട് ? ഇവിടെയാണ് കീഴ്പ്പടം, ശിവരാമന്‍, നെല്ലിയോട് എന്നീ കലാകാരന്മാര്‍ വെത്യസ്ഥരാകുന്നത് അല്ലെ ? ഇത് എന്റെ ഒരു ചെറിയ സംശയം ആണ് കെട്ടോ

സജീഷ്

Anonymous said...

ശ്രീ കോട്ടക്കൽ ശിവരാമൻ- ഒരു അനന്വയം തന്നെ - ഒരു സംശയവുമില്ല, കഥകളിയെ ഒരു നാടകമായി ( തീയെറ്റർ) തിരിച്ചറിഞ്ഞിട്ടുള്ള അപൂർവ്വം പ്രതിഭാശാലികളിൽ ഒരാൾ.

മാത്രയും അടിയും കണക്കും നോക്കിയിരിക്കുന്നവരെ തീർത്തും നിരാശ പ്പെടുത്തുന്നതാണു-ശിവരാമാശാന്റെ പ്രകടനം. ഒരു പ്രതിഭാ ശാലിക്കു അങ്ങനെയേ കഴിയൂ. അയാൾ വ്യാകരണ നിയമങ്ങൾക്കു അപ്പുറം കടക്കും.(കടക്കണം). അപ്പോഴെ അതിൽ 'കല'യുള്ളു താനും.ചിത്ര കലയുടെ എല്ലാനിയമങ്ങളും അറിയാവുന്നവരെങ്കിലും എണ്ണച്ഛായാ ചിത്രം (പോട്രേറ്റ്‌) വരക്കുന്നവരെ ആരും ചിത്രകാരനായി-കലാകാരനായി- പരിഗണിക്കാത്തതും ഇതേ കാരണം കൊണ്ടാണല്ലോ .

ശിവരാമൻ മുദ്ര മുഴുവൻ കാണിക്കുന്നില്ല: കലാശം വേണ്ടവിധം എടുക്കുന്നില്ല: നൃത്തം ചെയ്യുന്നില്ല: ശരിയാണു....ഇതൊന്നും ശിവരാമൻ പഠിക്കാതതു കൊണ്ടാണോ? അറിയാത്തതു കൊണ്ടാണോ? അതോ മറന്നു പോയിട്ടാണോ? പിന്നെ...ആ കഥാപാത്രതിനു അതു മതിയെന്നു അദ്ദേഹം നിജപ്പെടുത്തിയിരിക്കുന്നു.. മനഃപൂർവ്വം തന്റെ ശരീരഭാഷ കഥാപാത്രത്തിനനു സൃതമായി പരിമിതപ്പെടുത്തി, താൻ വായനയിലൂടെ,മനനത്തിലൂടെ, ആട്ടക്കഥയിലെ വരികളിലൂടെ, സ്വാംശീകരിച്ച കഥാപാത്രത്തെ കാഴ്ചക്കാരനു കാട്ടിക്കൊടുക്കുവൻ കഴിയുന്നതു ക്ഷിപ്രസാധ്യമായ കാര്യമല്ല. ദമയന്തിയും മോഹിനിയും ഒന്നും വേണ്ട കൃമ്മീരവധം ലളിത തന്നെയെടുക്കാം. 'കപട വേഷം കെട്ടി വന്ന മോഹനാംഗിയാണിവൾ' എന്നു
ശിവരാമാശാന്റെ ലളിത നമ്മെ സദാ ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കും ,'സബ്ടി'ലായ പരിഭ്രമം നടിക്കലിലൂടെ. ( ഇന്നു ഈ രീതി, സാർവ്വത്രീക മായിട്ടുണ്ടു...പക്ഷെ ആ 'ഒറിജിനൽ' ...)

നല്ല താളസ്ഥിതി യുള്ള നടൻ 'ഇടഞ്ഞു' ചവിട്ടുമ്പോൾ ഒരു രസം ഇല്ലേ,
വേണ്ടും വിധം വൃത്തത്തിൽ കവിത എഴുതുവാൻ കഴിവുള്ള ഒരു കവി, ഛന്ദവിമുക്തമായി കവിതയെഴുതിയാൽ ഒരു കൗതുകം ഇല്ലേ, ആ രസമാണു , ആ കൗതുക മാണു, കോട്ടക്കൽ ശിവരാമന്റെ നാട്യത്തിലും...

കഥാപാത്രത്തോടു ശിവരാമൻ നീതി പുലർത്തിയില്ല, എന്നൊരിക്കലും ഒരു വിമർശകനും പറഞ്ഞിട്ടില്ല: അതുകൊണ്ടു തന്നെ വ്യാകരണം അദ്ദേഹത്തിന്റെ പുറകേ പോകട്ടെ, പ്രതിഭാ ശാലികളുടെ പാദസേവ ചെയ്താണല്ലോ, വ്യാകരണം പുഷ്ടിപ്രാപിക്കുന്നത്‌.


വാൽകഷ്ണം:
1.
സാ മ്യമകന്നോരുദ്യാനം = ശിവരാമൻ

(നന്ദന വനം, ചൈത്ര രഥം, തുടങ്ങിയവ മറ്റുള്ളവർക്കു പതിച്ചു കൊടുക്കാം, അല്ലേ, വീ..ശീ..)

2.
പ്രിയങ്കാസുനീശസംവാദേ,മനോജുവാച: ................................................??

PRS

Anonymous said...

അപ്പോ ഡിങ്കനും വി.ശിയും ഒന്നാണല്ലെ? പല അഗ്രിഗേറ്ററിലും വായനാലിസ്റ്റുകളിലും ഈ ബ്ലോഗ് ഡിങ്കൻ എതിരാളിക്കൊരു പോരാളി എന്ന പേരിലാണ് വരുന്നത്. ഇപ്പോഴാ ഞാനത് ശ്രദ്ധിച്ചത്.

എനി ഇപ്പോ ആരാ ഡിങ്കൻ?

മനോജ് കുറൂര്‍ said...

പ്രിയ വി. ശി., കഥകളിക്ക് അതിന്റേതായ ഒരു ചരിത്രവും വര്‍ത്തമാനവുമുണ്ടെങ്കിലും കഥകളിയെ ബാക്കിയെല്ലാറ്റിലുംനിന്നടര്‍ത്തിമാറ്റി ആസ്വദിക്കുന്നവരില്‍ വി.ശി. പെടില്ല എന്നെനിക്ക് ഉറപ്പുള്ളതുകൊണ്ടാണ് സമകാലികമായ സംസ്കാരപരിസരത്തില്‍ കവിതയും കഥയും നോവലും സിനിമയും സംഗീതവും നാടകവുമൊക്കെ ആസ്വദിക്കുന്ന പ്രിയങ്കയുടെയും സുനീഷിന്റെയും ആശയക്കുഴപ്പം ഞാന്‍ പങ്കുവച്ചത്. ആധുനികവത്ക്കരിക്കപ്പെട്ട കലാരൂപങ്ങളില്‍, പ്രധാനമായും സിനിമകളിലും നോവലുകളിലും, പ്രമേയത്തിന്റെയും കഥാപാത്രങ്ങളുടെയും ഭാഷാപരമായ ആഖ്യാനത്തിന്റെയും ബഹുമുഖസങ്കീര്‍ണമായ അവസ്ഥകളിലൂടെ കടന്നു പോയിട്ടുള്ള, ഒരു ആസ്വാദകയ്ക്ക് ഇവയുടെ ആവിഷ്ക്കാരത്തില്‍ സ്വാതന്ത്ര്യം കുറഞ്ഞ, ‘സമകാലികമായി’ പരിമിതികളുള്ള നിയോ-ക്ലാസ്സിക്കല്‍ കലകളില്‍നിന്ന് അധികം പ്രതീക്ഷിക്കാനുണ്ടോ? (ആധുനികത കഥകളിയില്‍ മറ്റൊരു തരത്തില്‍ സംഭവിച്ചിട്ടുണ്ടെന്നതിനെ നിഷേധിക്കുന്നില്ല. പക്ഷേ അതിനു മറ്റു സമകാലികകലകളില്‍ സാധ്യമായതിനെക്കാള്‍ പരിമിതികളുണ്ടായിരുന്നു.) ശിവരാമന്‍ കൊണ്ടുവന്ന അര്‍ഥപരിസരംകൂടി ചേര്‍ത്തുവച്ചാലും സമകാലികജീവിതത്തിന്റെ സങ്കീര്‍ണതകള്‍ അവയ്ക്ക് എത്രത്തോളം വഴങ്ങും? അപ്പോഴും കഥകളി, കാഴ്ചയ്ക്കു വഴങ്ങുന്നുവെങ്കില്‍ അത് ഘടനാപരമായ പ്രത്യേകതകള്‍കൊണ്ടുതന്നെയാണെന്നാണ് എന്റെ അനുഭവം. മറ്റു ക്ലാസ്സിക്കല്‍ കലകളും അങ്ങനെതന്നെ. സത്യത്തില്‍ അവയുടെ നിയോ-ക്ലാസ്സിക് ആശയപരതയില്‍നിന്ന് അധികമൊന്നും പ്രതീക്ഷിക്കാനില്ല. രൂപഘടനയിലാകട്ടെ, അവ സങ്കീര്‍ണവും സമകാലികമായി രൂപപ്പെട്ട മറ്റു കലകള്‍ക്കൊപ്പമോ അവയെക്കാളുമോ സവിശേഷവും സങ്കീര്‍ണവുമാണുതാനും. ഒരു ശബ്ദവര്‍ണനയും പടപ്പുറപ്പാടും നോക്കൂ. അതിലെ ആശയപരതയെ പിന്നിലാക്കിക്കൊണ്ട് (പൂര്‍ണമായും signifier without signified എന്ന അവസ്ഥയിലാണെന്നു ഞാനും പറയുന്നില്ല. പക്ഷേ അര്‍ഥം മങ്ങി..)രൂപഘടന മുന്നില്‍ത്തന്നെ നിലയുറപ്പിക്കുന്നു. തെലുങ്കുഭാഷയിലുള്ള (മലയാളത്തിലായാല്‍പ്പോലും) ഒരു കീര്‍ത്തനം കേള്‍ക്കുമ്പോള്‍, സംഗീതമാസ്വദിക്കുന്ന മലയാളിക്ക് മിക്കപ്പോഴും അതിന്റെ അര്‍ഥം പ്രശ്നമാകാത്തതുപോലെ. രൂപവും ഉള്ളടക്കവുംതമ്മിലുള്ള ഈ പൊരുത്തക്കുറവാണ് രൂപത്തെ ഉള്ളടക്കത്തെക്കാള്‍ പ്രധാനമായിക്കാണാന്‍ പ്രേരിപ്പിക്കുന്നത്. അത്തരത്തില്‍ രൂപത്തില്‍നിന്നു ഭിന്നമായ ഉള്ളടക്കമില്ല എന്നു വ്യക്തവുമാണ്. അതുകൊണ്ടാണ് ഉള്ളടക്കംതന്നെ ഭാഷാപരമല്ല എന്ന തോന്നലും ശക്തമാകുന്നത്. സിദ്ധാന്തങ്ങള്‍ മാറ്റിവച്ചാലും, രൂപപരമായി എന്നെ പിടിച്ചുകുലുക്കുമ്പോഴും ഈ കലകള്‍ ആശയപരമായി, വളരെയൊന്നും ആകര്‍ഷിക്കുന്നില്ല എന്ന തികച്ചും വ്യക്തിപരമായ കാര്യം‌കൂടി സൂചിപ്പിക്കാന്‍ ഞാന്‍ ധൈര്യപ്പെടുന്നു. അതിന് ആധുനികവത്ക്കരിക്കപ്പെട്ട കലകളെത്തന്നെ ആശ്രയിക്കേണ്ടിവരുന്നു. (എന്റെ കഥകളിപാരമ്പര്യത്തെയൊന്നും വലിച്ചിഴയ്ക്കരുതേ. ഇത് എന്റെ മാത്രം കാര്യം. വി. ശി.യ്ക്കു മനസ്സിലാകുമെന്നറിയാം, എങ്കിലും :))പക്ഷേ ആ രൂപഘടനാപരവും രംഗാവതരണപരവുമായ സവിശേഷതകള്‍... അവയ്ക്കുമുന്നില്‍ തല കുനിക്കുകയും ചെയ്യുന്നു.

(ഞാന്‍ എന്തുകൊണ്ട് കഥകളി ആസ്വദിക്കുന്നു എന്ന് എന്നോടുതന്നെ ചോദിച്ചുനോക്കുമ്പോള്‍ കിട്ടിയ ചില ‘തോന്നലുകള്‍’ മാത്രമാണിവ. സിദ്ധാന്തമല്ല. ഈ ‘ഞാനി’ന്റെ ആവര്‍ത്തനം, ഇതൊക്കെ വ്യക്തിപരവും‌കൂടിയാണെന്നു സൂചിപ്പിക്കാന്‍ മാത്രമാണ്)

(വി.ശി., താങ്കളുടെ ബ്ലോഗില്‍ ഇതൊക്കെയെഴുതാന്‍ ഹൃദയം‌കൊണ്ടുള്ള ഒരു സ്വാതന്ത്ര്യം തോന്നുന്നു. അടുത്ത സുഹൃത്തിനോടു നന്ദി പറയുന്നില്ല.

തീര്‍ച്ചയായും ഇതിലെ പോസ്റ്റുകള്‍ ഒരു പുസ്തകമാക്കണേ!)

Anonymous said...

കോട്ടക്കൽ ശിവരാമന്റെ സ്ത്രീ വേഷങ്ങൾക്കുള്ള
പൂർണ്ണത, അവയ്ക്കുമാത്രം അവകാശ -പ്പെടാവുന്നതാണ്. നളചരിതം നാലിൽ ദമയന്തിയായി അദ്ദേഹം അഭിനയിക്കുകയല്ല, ജീവിക്കുന്നു എന്നു പറയുന്നതാവും ശരി. മൂന്നു മണിക്കൂർ സമയം കരുണരസം തുളുമ്പുന്ന ഒരേ സ്ഥായിയിൽ നിന്ന് സഞ്ചാരി ഭാവങ്ങൾ ഓരോന്നും തന്മയത്വമായി പ്രതിഫലിപ്പിച്ച് കാണികൾക്ക് രസസ്ഫൂർത്തി ഉണ്ടാക്കുക വളരെവിഷമകരമായ കൃത്യം തന്നെ.
ഈ പാടവ പ്രകടനങ്ങക്ക് ശിവരാമനെ എത്രമാത്രം അഭിനന്ദിച്ചാലും മതിവരില്ല. ദമയന്തി എന്നു കേട്ടാലേ ശിവരാമന്റെ കണ്ണുകൾ നിറയും. ശിവരാമന്റെ ദമയന്തി അരങ്ങിലെത്തിയാൽ ആസ്വാദകരുടെ കണ്ണുകളും നിറയും.
ഒരു കരുണാകരൻ നായർക്കോ, വിജയനോ, വാസുദേവനോ നൽകാനാവാത്ത അനുഭവം ! അതാണ് ശിവരാമനിലെ അത്ഭുത പ്രതിഭാസം.

Anonymous said...

കഥകളിയിലെ ഒരു മഹാനടന്റെ ഹരിശ്ചന്ദ്രനും ശിവരാമന്റെ ചന്ദ്രമതിയുമായി ഹരിശ്ചന്ദ്രചരിതം-ഹരിശ്ചന്ദ്രൻ കെട്ടിയ നടൻ “ദോശചുട്ടുകൊടുക്കണം”എന്ന് അരങ്ങത്തുകാണിച്ചു.ശിവരാമനത് കണ്ടഭാവമേയില്ല!മനസ്സിലായിക്കാണില്ലെന്നു കരുതി ഹരിശ്ചന്ദ്രൻ വിസ്തരിച്ച് ആവത്തിച്ചു-മാവുപരത്തി മറിച്ചിട്ട്…..എന്നിട്ടും ശിവരാമനു കണ്ടഭാവമില്ല!...കളികഴിഞ്ഞ് അണിയറയിലെത്തിയപ്പോൾ ഹരിശ്ചന്ദ്രൻ ശിവരാമനോട് ചോദിച്ചു-“ഹേയ് ശിവരാമാ,ഞാൻ ദോശചുടുന്നതാ കാണിച്ചേ,നിനക്ക് മനസ്സിലായില്യ?”ഉടൻ വന്നു ശിവരാമന്റെ മാസ്റ്റർപീസ് മറുപടി:“ശിവരാമനതൊക്കെ മനസ്സിലാവും,പക്ഷേ ചന്ദ്രമതിക്കു മനസ്സിലായില്ല!”

Mr. VEE SEE,
Please tell me. Who was that Harichandran ? Was Mankulam or Krishnan Nair. They only shows these foolish things

വികടശിരോമണി said...

പ്രിയ മനോജ്,
മനോജിന്റെ നന്ദി എനിക്കാവശ്യമേയില്ല.കാരണം,ഈ ബ്ലോഗ് ഉണ്ടായില്ലെങ്കിലും നാം സുഹൃത്തുക്കളാണല്ലോ:)
ഇപ്പോൾ കുറേക്കൂടി കാര്യങ്ങൾ തെളിഞ്ഞു.സംശയമില്ല;മനോജിന്റെ വാദങ്ങൾക്കൊപ്പം തന്നെയാണു ഞാനും.പക്ഷേ,നമുക്കീ ക്രാഫ്റ്റിനെ നിലനിർത്താനും പ്രമേയത്തിന്റെ ആവശ്യം വരും എന്നിടത്താണു പ്രശ്നം.നരകാസുരൻ എന്ത് എന്നതിനെ ചീന്തിയെറിഞ്ഞാൽ,അടുത്ത തലമുറയിലെ വേഷക്കാരന്റെ പടപ്പുറപ്പാട് എങ്ങനെയാവും എന്നു ചിന്തിയ്ക്കാം.പോരിനുവിളി വരെ ചിരിച്ചുപുരികമിളക്കി ചെയ്തിരുന്ന ഒരു കാലത്തെപ്പറ്റി പത്മനാഭനാശാൻ പറയാറുണ്ടായിരുന്നല്ലോ. എങ്കിലും,പലപ്പോഴും മനോജിന്റെ വഴിയിൽ തന്നെയാണ് ഞാനും ചിന്തിയ്ക്കുന്നത്,സംശയമില്ല.കീഴ്പ്പടം പണ്ട് ഉൽഭവം രാവണൻ രണ്ടുപേരെ ഒന്നിച്ചുചെയ്യിച്ച പോലെ,“കഷ്ടം ഞാൻ കപടം കൊണ്ട്”ഒന്നിച്ചുചെയ്യിച്ചാൽ എങ്ങനെയിരിക്കും എന്ന ഭ്രാന്ത്(?)ഞാനും ഇടയ്ക്ക് മനസ്സിൽ ഓർത്തുരസിയ്ക്കുന്ന കാര്യമാണ്.
എങ്കിലും,അടിസ്ഥാനപരമായി കഥകളി ഒരു കലൿഷനാണ് എന്ന സത്യം ഞാനുൾക്കൊള്ളുന്നു.നാമാസ്വദിക്കുന്ന കണ്ണിലൂടെ മറ്റെല്ലാവരും കാണണം എന്നു പറയുന്നത് ഭോഷ്ക്.എമ്പ്രാന്തിരിയുടെ “കിം കിം അഹോ സഖി”കേൾക്കാനായി ടാക്സി പിടിച്ച് വരികയും,ആ പദം തുടങ്ങുന്നവരെയും,അതുകഴിഞ്ഞാലും ഉറങ്ങി മടങ്ങിപ്പോവുകയും ചെയ്തിരുന്ന എന്റെ സുഹൃത്തുക്കളെ ഞാൻ പണ്ട് പുച്ഛിച്ചിരുന്നു,ഇന്ന് ഒരിക്കലും അതു ചെയ്യില്ല.അവർക്ക് അവർക്കിഷ്ടമുള്ള വഴിയിൽ ആസ്വദിക്കാനുമുള്ള സ്ഥലം നിർമ്മിയ്ക്കുന്ന കഥകളിയെ ആണ് ഞാനിഷ്ടപ്പെടുന്നത്.മാത്രമല്ല,എത്രമേൽ സമകാലികകലകളുടെ ബോധം ഒപ്പം നടന്നാലും,നിയോ ക്ലാസിക്കൽ ബിംബകൽ‌പ്പനകൾ എന്നെ ചില മുഹൂർത്തങ്ങളിൽ ത്രസിപ്പിക്കയും ചെയ്യുന്നു,കാരണം ഇതൊരു ചർവ്വിതചർവ്വണമാണല്ലോ,മനോജ് പണ്ട് പറഞ്ഞിരുന്നതുപോലെ,കളി കഴിഞ്ഞ്,അണിയറയിൽ മുറുക്കാനില്ലാതെ,ഒരു ചെറിയ ചീന്ത് വെറ്റിലകൊണ്ടുള്ള മുറുക്കിന്റെ സുഖം:):)(ഹൊ! എന്നെക്കൊണ്ടു ഞാൻ തോറ്റു! എന്തൊരു ധ്വനി! വരുന്നതൊക്കെ തകർപ്പനിമേജുകൾ!:)
അത്രമേൽ പരിചിതരായിട്ടുമുള്ള ഈ അപരിചിതത്വത്തിന്,ബൂലോകമേ,നിനക്കു സ്തുതി!

വികടശിരോമണി said...

എല്ലാവർക്കും നന്ദി.
കപ്ലിങ്ങാടേ,
ഇയാൾക്ക് ഊഹശാസ്ത്രത്തിലാണൊ പി.ച്ച്.ഡി?:)
(ഒരിക്കൽ പട്ടിയ്ക്കാംതൊടി ബീഭത്സത്തെ ഇഷ്ടപ്പെട്ടില്ല എന്നൂഹിക്കുന്നതു കണ്ടു,ഇപ്പോഴിതാ, കുഞ്ചുനായർ ശിവരാമനെ ഉദ്ദേശിച്ചെഴുതിയോ എന്നും:)
ഷമാഷയായേ കാണാവൂ,കെട്ടോ.
PRS,
ശിവരാമൻ സങ്കേതമറിഞ്ഞ് സങ്കേതത്തെ മറികടന്നു എന്നൊന്നും എനിക്കു പറയാനാവില്ല:)
മോഹൻ ദാസ്,
സംവാദം വഴിതെറ്റുന്ന പ്രശ്നമൊന്നും ബ്ലോഗിലില്ല.താങ്കൾക്കുതോന്നുന്ന കാര്യങ്ങൾ,താങ്കൾക്കു പങ്കുവെക്കാം.
നളചരിതത്തിന്റെ ആട്ടക്കഥയെന്ന നിലയിലുള്ള വിലക്ഷണത,ലേഖനങ്ങൾ വായിച്ച് അറിയാനാവും എന്നുതോന്നുന്നില്ല.
അനോനിച്ചാ,
ആ ഹരിശ്ചന്ദ്രൻ ആരായിരുന്നു എന്നു പറഞ്ഞിട്ടുവേണം മോഹൻ ദാസ് എന്നോടു യുദ്ധത്തിനു വരുന്നതുകാണാൻ,അല്ലേ:)
സുകുമാരൻ നായർ,
ശിവരാമനും പിന്നെ ശിവരാമനെ കാണുന്നവരും കണ്ണുനിറയ്ക്കുന്ന പരിപാടിയാണോ കഥകളി എന്നതാണ് ഇവിടെ ചർച്ചചെയ്തത്.നന്ദി.
സജീഷ്,
അതെ,അവരുടെയെല്ലാം സവിശേഷത അതുതന്നെ.

Anonymous said...

ആ ഹരിശ്ചന്ദ്രൻ ആരായിരുന്നു എന്നു പറഞ്ഞിട്ടുവേണം മോഹൻ ദാസ് എന്നോടു യുദ്ധത്തിനു വരുന്നതുകാണാൻ,അല്ലേ!

Now I understood. It was not Mankulam.

Dr.T.S.Madhavankutty said...

പ്രിയപ്പെട്ട ശ്രീ വികടശിരോമണി,
"ശ്രീ വികടശിരോമണി" എന്ന് വിളിയ്ക്കാൻ ഒരു രസം. പക്ഷെ ഈ ഡോക്ടർ സാർ എന്ന വിളി കേൾക്കാൻ ഒരു രസവുമില്ല. മാധവൻ കുട്ടി എന്ന് വിളിയ്ക്കൂ. അമ്പത്തിനാൽ വയസ്സായിട്ടില്ലെങ്കിൽ മാധവൻ കുട്ടി ഏട്ടാ എന്നും വിളിയ്ക്കാം.
തക്കതായ ഒരു വിഷയം കണ്ടെത്താനും, അതുകൊണ്ട്‌ കാര്യക്ഷമമായ ഒരു ചർച്ച ഉണ്ടാക്കിയെടുക്കാനുമുള്ള അങ്ങയുടെ കഴിവിന്ന് ഈയുള്ളവന്റെ ഹൃദയംഗമമായ അഭിനദനങ്ങൾ.
കോട്ടയ്ക്കൽ ശിവരാമനെ കുറിച്ചുള്ള ബ്ലൊഗ്‌ അതികേമം. ആ കലാകാരനെ കുറിച്ചുള്ള കൃത്യമയ ധാരണയുണ്ടാക്കുന്നതൺ അത്‌. അങ്ങ്‌ പറഞ്ഞതിൽ നിന്ന് അന്യമായി എനിയ്ക്ക്‌ കര്യമായി ഒന്നും പറയാനില്ല. ഞാൻ കുറച്ചു കൂട്ടിച്ചേർക്കട്ടെ.
ഞാനുംകൂടി അംഗമായിട്ടുള്ള ഒരു കൂട്ടം സംഘടിപ്പിച്ച കളിയ്ക്ക്‌ കീഴ്പടത്തിന്റേയും ശിവരാമന്റേയും കൂടി കീചകവധം നിശ്ചയിക്കുകയുണ്ടായി. അതിന്ന് ശിവരമനെ വിളിയ്ക്കാൻ ചെന്നപ്പോൾ, അദ്ദേഹം, ആരുടേയാൺ കീചകൻ എന്ന് അന്വേഷിയ്ക്കുകയുണ്ടായി. ഞങ്ങൾ അത്‌ കീഴ്പടത്തിന്റേതണെന്ന് അറിയിച്ചപ്പോൾ, അദ്ദേഹം,"എന്നാൽ വതിലിന്റെ സാക്ഷ തുറന്ന് ഓടേണ്ടിവരും" എന്ന് അൽപം തമാശ ചേർത്ത്‌ പറയുകയുണ്ടായി.
കീഴ്പടത്തിന്റെ കീചകൻ, "ഹരിണാക്ഷി" തുടങ്ങുമ്പോൾ സൈരന്ദ്ധ്രി പ്രവെശിച്ചാൽ ഉടനെ ഇടത്‌ കീഴരങ്ങിൽ പോയി വാതിൽ ആടച്ച്‌ സക്ഷയിടുന്നതയി അഭിനയിയ്ക്കുന്ന ഒരു പതിവുണ്ട്‌. സത്യജിത്‌ റേയുടേയോ, അഡൂർ ഗോപാലകൃഷ്ണന്റേയോ ഷോട്ടുകളിൽ കാണുന്നതുപോലുള്ള ഒരു പൂർണ്ണതയുള്ള ഫ്രേം സങ്കൽപം കീഴ്പടത്തിന്നുമുണ്ട്‌. കീചകൻ ഒരു മുറിയിൽ ഇരിയ്ക്കുകയാനെന്നും, ആ മുറിയ്ക്ക്‌ ഒരു വാതിൽ ഉണ്ടെന്നുമുള്ള തിയട്രിക്കൽ ഫ്രേം സംബന്ധിയായ ധാരണയുള്ള ആളാൺ കീഴ്പടം.(അദ്ദേഹത്തിന്റെ ലവണാസുരവധത്തിലെ ഹനൂമാൻ അവസാനഭഗത്ത്‌ ജനാലയുടെ വതിൽ പാളി തുറന്നാൺ സീതയ്ക്ക്‌ യാഗാശ്വത്തെ കാണിച്ചുകൊടുക്കുന്നത്‌ എന്നുകൂടി ഓർക്കുമല്ലൊ) അതുകൊണ്ടാൺ അദ്ദേഹം ആ വാതിൽ അടച്ചാതായി കാണിച്ച്ചത്‌.
തിയറ്റ്രിക്കൽ ഫ്രേം, കീഴ്പടത്തിന്റെ കലാസങ്കൽപം എന്നിവ കൃത്ത്യമായി ധാരണയുള്ളതുകൊണ്ടാൺ ശിവരാമന്ന് വാതിലിന്റെ സാക്ഷ തുറന്ന് ഓടേണ്ടിവന്നത്‌. മാത്രമല്ല അദ്ദേഹത്തിന്റെ ഔചിത്യബോധവും ഇവിടെ കുറഞ്ഞൊന്ന് വ്യക്തമാകുന്നുണ്ട്‌. തുടക്കത്തിൽ കീചകൻ വതിൽ അടച്ചത്‌ ഓർക്കാതെ നേരെ ഓടിപ്പോകുന്ന സൈറന്ദ്ധ്രിമാരെ ധാരാളം കണ്ടിട്ടുണ്ട്‌. കോട്ടയ്ക്കൽ ശിവരാമന്റെ കഥകളി സങ്കൽപത്തെ കുറിച്ച്‌, ഈ സംഭവം, ഒരു ധാരണ ഉണ്ടാക്കുമെന്ന് കരുതിയാൺ ഇത്രയും പറഞ്ഞത്‌.
മനോജുമായുണ്ടായ ചർച്ചയിൽ ഞാനും ഒന്നിടപെട്ടോട്ടെ.
പ്രമേയവും(plot), പ്രയോഗവും (frame) തന്നെയാൺ പ്രശ്നം.കഥകളി അരങ്ങത്ത്‌ പ്രമേയം രണ്ട്‌ തരത്തിൽ കാണാം. ആദ്യത്തേത്‌ കഥതന്നെ. രുഗ്മാംഗതചരിതം എന്ന ആട്ടക്കഥയ്ക്ക്‌ ഒരു കഥയുണ്ട്‌. ഒന്നിലധികം നാടകീയമുഹൂർത്തങ്ങളും, അവ തമ്മിൽ യോജിപ്പിയ്ക്കുന്ന ലിങ്കുകളും ചേർന്ന ഇഴമുറിയാതുള്ളൊരു കഥസൂത്രം. ഇതിനെ "ഇതിവൃത്തം" എന്ന് വിളിയ്ക്കാം.
ഇതിവൃത്തത്തിന്റെ script-ൽ പെടാത്തതും കലാകാരന്റെ "നവനവോന്മേഷ ശാലിനിയായ പ്രതിഭ"യിൽ നിന്ന് ഉരുത്തിരിഞ്ഞുവരുന്നതുമായ, അരങ്ങത്തവതരിപ്പിയ്ക്കുന്നതയ പ്രമേയങ്ങൾ രണ്ടാമത്തെത്‌. തപസ്സാട്ടം, പർവ്വതീവിരഹം, വനവർണ്ണന മുതലായവ ഈ ഇനത്തിൽ പെടുന്നു. അത്ര പ്രസക്തമല്ലെങ്കിലും ഇവിടെ ഒരു കാര്യം കൂടി പറഞ്ഞു വെയ്ക്കട്ടെ. കൂടിയാട്ടത്തിൽ മൂന്നാമതായി ഒരു പ്രമേയം കൂടിയുണ്ട്‌. ഇതിവൃത്തത്തിന്ന് നേരെ വിപരീതമായി ഒരേ സമയത്ത്‌ ആവിഷ്കരിയ്ക്കപ്പെടുന്ന പ്രമേയം. മന്ത്രാങ്കത്തിൽ "വൽസ"ശബ്ദത്തിന്ന് "അട" എന്നർത്ഥം പറയുമ്പോൾ തന്നെ "രാജാവ്‌" എന്ന് മുദ്ര കാണിയ്ക്കുന്നത്‌ ഇതിന്ന് ഉദാഹരണമയി പറയാവുന്നതാൺ.
ഈ പ്രമേയത്തേ കഥകളിയാക്കി അവതരിപ്പിയ്ക്കുന്നതിന്ന് കഥകളീയമയ ഒരു തന്ത്രമുണ്ട്‌. വേഷഭൂഷദികൾ, മുദ്രകൾ, കലാശം എന്നു തുടങ്ങി നിരവധിയാണവ. അവയേയാൺ ഇവിടെ പ്രമേയങ്ങൾ എന്ന് ഊദ്ദേശിയ്ക്കുന്നത്‌.
ആതുകൊണ്ട്‌ നിലവിലിള്ള ആട്ടകഥകളെ പ്രമേയത്തിന്ന് പ്രധാന്യമുള്ളവ പ്രയോഗത്തിന്ന് പ്രാധാന്യമുള്ളവ എന്നിങ്ങനെ രണ്ടായി തരം തിരിയ്ക്കാം. നളചരിതം, രുഗ്മാംഗദചരിതം മുതലയവ അദ്യത്തെ വിഭഗത്തിലും, കോട്ടയം കഥകൾ, ഉൽഭവം മുതലയവ രണ്ടാമത്തെ വിഭഗത്തിലും പെടുത്താവുന്നതൺ.
ഇതുപോലേ വേഷക്കാരേയും തരം തിരിയ്ക്കാവുന്നതാൺ. പ്രമേയപ്രധാനമായ കഥകളിൽ തിളങ്ങുന്നവർ എന്നും, പ്രയോഗപ്രധാനമായ കഥകളിൽ തിളങ്ങുന്നവർ എന്നും. ഇത്‌ രണ്ടിലും ഒരുപോലെ വിളങ്ങുന്ന ഗോപ്യാശാനെ പോലുള്ള ഒരു മൂന്നാം വിഭാഗവുമുണ്ട്‌.
ശ്രീ ശിവരാമൻ ആദ്യത്തേ വിഭഗത്തിൽ പെടുത്താവുന്ന ഒരു വേഷക്കരനൺ. എന്നു പറയുമ്പോൾ താഴെ പറയുന്ന കര്യങ്ങൾ വ്യക്തമകുന്നു.
ആട്ടകഥകളുടെ അന്തരാർത്ഥങ്ങളേയും, ചമൽക്കരവിശേഷങ്ങളേയും കുറിച്ച്‌ കൃത്ത്യമയ ധരണയുള്ള ആളാൺ ശ്രീ ശിവരാമൻ.
ഈ ആട്ടകഥകൾക്ക്‌ ആധാരമായി വർത്തിയ്ക്കുന്ന പുരാണേതിഹാസങ്ങളേ കുറിച്ചും, അവയിലേ സങ്കീർണ്ണങ്ങളായ ഉൾത്തിരിവുകളേ കുറിച്ചും ശിവരാമന്ന് നല്ല ധാരണയുണ്ട്‌.
തന്റെ ഭാവന ഉപയോഗിച്ച്‌ തനിയ്ക്ക്‌ അവിഷ്ക്കരിയ്ക്കേണ്ടിവരുന്ന കഥാപത്രങ്ങളെ വേണ്ടതുപോലെ പഠിച്ച്‌ സ്വരൂപപ്പെടുത്തിവെച്ചിട്ടുള്ള ഒരു വേഷക്കാരനാൺ അദ്ദേഹം. അതുകൊണ്ടുതന്നെ അരങ്ങത്ത്‌ സംഭവിയ്ക്കാവുന്ന അനൗചിത്ത്യങ്ങളെ കുറിച്ചും വ്യക്തമായ ഒരു ധാരണ അദ്ദേഹം ഉണ്ടാക്കിയെടുത്തിട്ടുണ്ട്‌. ഇതിന്നെല്ലാം സഹായകമയി വർത്തിയ്ക്കാൻ ഉതകുന്നതരത്തിലുള്ള ഒരു പ്രതിഭ തന്റെ വായനാശീലത്തിൽ നിന്ന് ഒരുക്കൂട്ടിയെടുത്തിട്ടുണ്ടുതാനും.
എന്നിരുന്നാലും ഒന്നാം ദിവത്തിലെ ദമയൻതിയുടെ സാരിയിലും, കിർമ്മീരവധത്തിലെ ലളിതയിലും മറ്റും അദ്ദേഹം കാണിയ്ക്കാതെ വിട്ടുകളയുന്ന "പ്രയോഗങ്ങൾ" ആസ്വദനത്തെ പലപ്പോഴും ബാധിയ്ക്കറുണ്ടെന്ന് സമ്മതിയ്ക്കേണ്ടിയിരിയ്ക്കുന്നു.
ഒന്നുകൂടി: ശിവരമന്റെ നാലാംദിവസം ദമയൻതി എന്നിയ്ക്ക്‌ ഇഷ്ടമാൺ. എന്നാൽ രുഗ്മംഗദചരിതത്തിലെ മോഹിനി അതിലേറെ ഇഷ്ടമാൺ
മാധവൻ കുട്ടി

വികടശിരോമണി said...

മാധവൻകുട്ടിയേട്ടാ,
അങ്ങയെപ്പോലുള്ളവർ വന്ന് എഴുതിയത് കുഴപ്പമില്ല എന്നു പറയുമ്പോൾ ഒരു ആ‍ത്മവിശ്വാസം തോന്നുന്നു,ഒരുപാടു നന്ദി.
നാലിലെ ദമയന്തിയ്ക്കുമപ്പുറം മോഹിനിയെ ഇഷ്ടപ്പെടുന്നു എന്നതിൽ‌തന്നെ,അങ്ങയുടെ കഥകളിവീക്ഷണമുണ്ട്.പലപ്പോഴും ഞങ്ങൾക്കാർക്കും,എനിയ്ക്കും മനോജിനും ഒന്നും കഴിയാത്തതാണ് അത്.(ഒരു രുഗ്മാംഗദചരിതത്തിനു മുൻപിൽ,“ഇതൊന്നും കണ്ടിരിയ്ക്കാൻ വയ്യ”എന്നു പറഞ്ഞ് മനോജും ഞാനും കൂടി പുറത്തേയ്ക്കു നടക്കുന്ന ഓർമ്മ ഇപ്പോഴുമുണ്ട്.മനോജ് അത് ഓർക്കുന്നുവോ ആവോ?)ഒരിയ്ക്കലും അവ ആസ്വദിയ്ക്കാറില്ല എന്നല്ല,എങ്കിലും രുഗ്മാംഗദചരിതം,കചദേവയാനി,കർണ്ണശപഥം എന്നിവയൊക്കെ മുഴുവൻ കണ്ടിരിയ്ക്കാൻ എനിയ്ക്കു പണിയാണ്.(തികച്ചും വൈയക്തികമായ കാര്യം)
കൂടിയാട്ടത്തിലെ തൃതീയതലത്തെപ്പറ്റി അങ്ങുപറഞ്ഞത് ശരിയ്ക്കും ചിന്തിപ്പിച്ചു.
കീചകന്റെ മുറിയുടെ സാക്ഷ തുറന്നുപോകുന്നത് കണ്ടിട്ടുണ്ട്.അതിൽ‌തന്നെ,പലപ്പോഴും പല വഴികളുണ്ടായിരുന്നല്ലോ കുമാരൻ‌നായരാശാന്.
അങ്ങനെ പലതും പറയാം.ലവണാസുരവധത്തിൽ കുതിരയെ കീഴ്പ്പടത്തിന്റെ ഹനുമാൻ ചൂണ്ടിക്കാണിക്കുമ്പോൾ നമസ്കരിയ്ക്കുന്ന ശിവരാമന്റെ സീത…ഷാരടിവാസുവിന്റെ സന്താനഗോപാലം ബ്രാഹ്മണൻ അങ്ങോട്ടുനമസ്കരിയ്ക്കാനൊരുങ്ങുമ്പോലുള്ള ശിവരാമന്റെ കൃഷ്ണന്റെ പ്രതികരണം…അങ്ങനെ എത്ര പ്രത്യുൽ‌പ്പന്നങ്ങൾ!
ഞാൻ പോസ്റ്റിൽ തീരെ മറന്നുപോയ ഒന്ന് അതായിരുന്നു-ശിവരാമന്റെ പുരുഷവേഷങ്ങൾ…പ്രത്യേകിച്ച് കൃഷ്ണൻ…. “ദുർന്നയൻ ദുശ്ശാസനൻ ചെയ്തൊരു സാഹസം”എന്നു കാണിക്കുന്നിടത്തും കൽ‌പ്പാന്തരഹസ്യങ്ങളെ അറിയുന്ന കൃഷ്ണന്റെ ചിരി ഒരു കോണിൽ കാത്തുവെയ്ക്കുന്ന…..
----------
ഒരുപാടു നന്ദി.അങ്ങയെപ്പോലുള്ളവരുടെ അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കും കാത്തുകൊണ്ട്,
സ്നേഹപൂവ്വം,വികടശിരോമണി.

മനോജ് കുറൂര്‍ said...

മാധവന്‍‌കുട്ടിയേട്ടന്‍ പറഞ്ഞ ആ മൂന്നാം തലം കഥകളിയിലും ചിലപ്പോഴൊക്കെ കാണാമെന്നു തോന്നുന്നു. ‘വിപരീതമായി’ എന്നതിനു പകരം ‘ഭിന്നമായി’ എന്നാക്കണമെന്നു മാത്രം. ഉദാ: കീചകവധം ആട്ടക്കഥയിലുള്ള യുദ്ധത്തിനു പകരം ഇന്നു കാണുന്ന വധത്തിന്റെ രീതി, ദഷയാഗത്തിലെ സതീദഹനം... പറ്റുമോ?

വികടശിരോമണീ, ഒരു ചെറിയ പരസ്യം: ഞാനും ഒരു കഥകളി ബ്ലോഗ് തുടങ്ങുന്നു. വേണ്ടാ എന്നു വിചാരിച്ചതാണ്. ഇപ്പോള്‍ കൂട്ടുകാരെല്ലാം ഇവിടുള്ള സ്ഥിതിക്ക് ഒരെണ്ണം ആവാം. ല്ലേ?
ആദ്യപോസ്റ്റ് രാമന്‍‌കുട്ടി നായരാശാനെക്കുറിച്ച്:
kathakalimelam.blogspot.com

സന്ദര്‍ശിച്ചാലും :)

Sethunath UN said...

വി.ശീ മാഷേ,

ഞാന്‍ അന്തം വിട്ട് നില്‍ക്കുക‌യാണ്. ഈ എഴുത്ത് കണ്ടിട്ടേ. എന്റെ അജ്ഞ‌ത കൊണ്ട് അഭിപ്രായം എഴുതാന്‍ പറ്റുന്നില്ല. മ‌നോജിന്റേയും, മാധവ‌ന്‍‌കുട്ടിയേട്ടന്റേയും, എതിര‌ന്റേയും ഒക്കെ പ്രതികര‌ണ‌ങ്ങങ്ങ‌ള്‍ കൂടിയായപ്പോള്‍,വായിച്ച് അറിവ് വ‌ര്‍ദ്ധിപ്പിക്കുക എന്നതാണ് എന്റെ ദൗത്യം എന്ന് ഞാന്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു.
പ്രൗഢം! ഗംഭീരം! സൂക്ഷ്മം! മൗലികം!

ഒരു സംശയം : "ഡിങ്കന്‍ = എതിരാളിക്കൊരു പോരാളി: ഉല്‍പ്രേക്ഷ (സിഗരറ്റ്) " എന്നൊരു ബ്ലോഗ് ലിങ്ക് കണ്ടു. ഇപ്പോള്‍ മിസ്സിംഗ്. അല്ലാ! എന്താപ്പോ അതിങ്ങനെ? ചുമ്മാ ചോദിച്ചൂന്നേ ഉള്ളൂ. കേട്ടോ :-)

വികടശിരോമണി said...

സബാഷ്,മനോജ്!
വലിയ സന്തോഷം തോന്നുന്നു,മാധവൻ‌കുട്ടിയേട്ടനും മനോജും കൂടി ബൂലോകത്ത് കഥകളിയുമായി സജീവമാകുമ്പോൾ.തിരക്കുകൾക്കിടയിലും,ഞാനിതിനു സമയം കണ്ടെത്തുന്നതിലെ അർത്ഥത്തെപ്പറ്റിയുള്ള എന്റെ ആശങ്കകളെല്ലാം മാഞ്ഞുപോകുന്നു.
മാഞ്ഞുപോകാത്ത കടലാ‍സിൽ നാം എഴുതുന്ന ഈ സംവാദങ്ങൾ,ഒരു അമ്പതു വർഷത്തിനു ശേഷം സർച്ച് ചെയ്തു വായിക്കുന്ന കാര്യമോർക്കുമ്പോൾ വിസ്മയം തോന്നുന്നു.
നിഷ്കളങ്കൻ ചതുർത്ഥാ:)-
അതൊരു ടെക്നിക്കൽ മിസ്റ്റേക്കാണെന്നേ.എല്ലാരും കൂടി ഡിങ്കനെ കളിയാക്കല്ലേ,ഞാനാ അദ്ദേഹമെന്നു പറഞ്ഞ്.
ഞാനവിടെ ഒരു കമന്റിട്ടതാ,അതെങ്ങിനെ ഇങ്ങനെ വന്നു എന്ന് എനിക്കെത്ര നോക്കിയിട്ടും പിടുത്തം കിട്ടുന്നില്ല.

Anonymous said...

വികടശിരോമണി മാധവൻ‌കുട്ടിയെ “മാധവൻ‌കുട്ടിയേട്ടാ”എന്നു വിളിയ്ക്കുന്നു!
അപ്പോൾ ഒരു കാര്യം ഉറപ്പായി,വികടശിരോമണിയുടെ പ്രായം 54ൽ കുറവാണ്!!!

വികടശിരോമണി said...

അയ്യോ! മനോജേ,ഞാൻ അരമണിക്കൂറായി കൊണ്ടു പിടിച്ചുശ്രമിക്കുന്നു,മനോജിന്റെ ബ്ലോഗിൽ കമന്റിടാൻ.ആ നാശം പിടിച്ച വേഡ് വെരിഫിക്കേഷൻ വരെ പോവും,പിന്നെ മുന്നോട്ടു പോകുന്നില്ല.
ആ വേഡ് വെരിഫിക്കേഷൻ തലകറക്കം എടുത്തുകളഞ്ഞില്ലെങ്കിൽ ഇങ്ക നടക്കറതേ വേറെ:)

Dr. Evoor Mohandas said...

അനോനിച്ചാ,
ആ ഹരിശ്ചന്ദ്രൻ ആരായിരുന്നു എന്നു പറഞ്ഞിട്ടുവേണം മോഹൻ ദാസ് എന്നോടു യുദ്ധത്തിനു വരുന്നതുകാണാൻ,അല്ലേ:)

veesyae! ee Kannoorkkaran nair Kayamkulamkaranaya ente aliyanonnum alle! Ippol aarkkum vendatha aa kathakalikkaranodoru chumma sneham. Athramathram.

anonichettanmare! mukhamillathavarodu samvadikkunnathil enikku valiya thalparyam illa. kshamikkumallo!

veesee, I too wanted to participate in the good discussions, with whatever little understanding I have. But mudiyillaye! The computer malayalam lipi is still a 'balikeramala' for me.

Athinale, chumma kurachu damdoom sabdam undakkunnennu mathram karuthiyaal mathi. I am really enjoying the good discussions in the blog. Thanks!

Mohandas

മനോജ് കുറൂര്‍ said...

പ്രിയ വി.ശി, നേരെയാക്കി:) താങ്കളില്ലെങ്കില്‍ ആ ബ്ളോഗ്‌ അപൂര്‍ണം... ഈ പക്ഷിയില്ലെങ്കില്‍ അത്രയ്ക്കപൂര്‍ണമാകുന്നു മാനം!

എതിരന്‍ കതിരവന്‍ said...

വി. ശീ... ശ്രീ മാധവൻ കുട്ടിയെ ഏട്ടാ എന്നു വിളിച്ച് പ്രായം കുറവാണെന്നു കാണിയ്ക്കാനുള്ള ആ അടവ് മനസ്സിലിരിക്കട്ടെ.

വികടശിരോമണി said...

ഹൊ!ഈ കതിരവൻ നാട്ടുരാജാവിനെക്കൊണ്ടു തോറ്റു!ജീവിയ്ക്കാൻ സമ്മതിക്കത്തില്ല,അല്യോ?

Anonymous said...

“ഈ പക്ഷിയില്ലെങ്കില്‍ അത്രയ്ക്കപൂര്‍ണമാകുന്നു മാനം!“

അപ്പോൾ ഉടൻ തന്നെ വി.ശിക്ക് ഒരു പദ്മശ്രീ പ്രതീക്ഷിക്കാം, മനോജ് വക. അതോ തിരിച്ചോ?

(പുറം ചൊറിയുന്നതിനും ഒരതിരുവേണ്ടേ?)

Dr.T.S.Madhavankutty said...

ശ്രീ വികടശിരോമണി,
നമുക്ക്‌ കുറച്ചുകൂടി ചർച്ചചെയ്തുകൂടേ.
പ്രമേയത്തിന്റെ മൂന്നാം അവസ്തയെ കുറിച്ച്‌ ഞാൻ പറഞ്ഞത്‌ വേണ്ടത്ര വ്യക്തമായില്ലെന്ന്, മനോജിന്റെ കമന്റ്‌ കണ്ടപ്പോൾ തോന്നി. അതിന്നാലാൺ ഇതെഴുതുന്നത്‌.പ്രമേയം കൈകാര്യം ചെയ്യുന്നേടത്ത്‌ കൂടിയാട്ടവും കഥകളിയും തമ്മിൽ സാധർമ്മ്യത്തേകാളധികം വൈധർമ്മ്യമാണുള്ളതെന്ന് എന്നിയ്ക്ക്‌ തോന്നാറുണ്ട്‌.
ആദ്യമായി ആട്ടകഥ തന്നെ എടുക്കുക. ഒരു വീടിന്ന് അസ്തിവാരം എങ്ങിനെയാണോ അതുപോലെത്തന്നെയാൺ കഥകളിയിൽ ഇതിവൃത്തവും. ചുമർ, ജനാലകൾ, വാതിലുകൾ മുതലായവയും അതിന്നുവേണ്ടതായ അലംകാരങ്ങളും ഒക്കെ വെച്ചുപിടിപ്പിയ്ക്കുന്നത്‌ അസ്തിവാരത്തിന്മേൽ തന്നെയാൺ. എന്നാൽ വീട്‌ എന്നു പറഞ്ഞാൽ അസ്തിവരം മത്രമല്ല. അതുപോലെ കഥകളി എന്നു പരഞ്ഞൽ ആട്ടക്കഥ മത്രമല്ല. പിന്നെയും കുറെ കര്യങ്ങളുണ്ട്‌.
മറ്റൊരുതരത്തിൽ പറഞ്ഞാൽ: ഇന്ന് പ്രചാരത്തിലുള്ള മിക്ക ആട്ടകഥകളും പുരാണങ്ങളിൽനിന്നോ, അല്ലെങ്കിൽ ഇതിഹസങ്ങളിൽനിന്നോ അടർത്തിയെടുത്ത കഥകളോ, കഥാഭഗങ്ങളോ ആൺ. പുരാണകർത്തക്കളുടെ അഥവാ ഇതിഹാസകർത്താകളുടെ സൃഷ്ടിപരമയ എല്ലാ പ്രവർത്തനങ്ങളും കഴിഞ്ഞതിന്നുശേഷം മാത്രമാൺ ആട്ടകഥകാരൻ സൃഷ്ടി തുടങ്ങുന്നത്‌. ആട്ടകഥാകാരന്റെ സൃഷ്ട്യുന്മുഖമായ എല്ലാ പ്രവർത്തനങ്ങളും മുഴുമിച്ച്‌ വിരമിച്ചതിന്ന് ശേഷമാൺ കഥകളികലാകാരൻ തുടങ്ങുന്നത്‌. ആലംബനപ്രതിഷ്ഠ, സന്ദർഭസൂചന മുതലായവ തുടങ്ങുന്നതിന്നുള്ള വളരെ കുറച്ച്‌ കര്യങ്ങൾ നിർവ്വഹിച്ചുകഴിഞ്ഞാൽ പിന്നെ അവിടെ പ്രമേയാവിഷ്കാരം താരതമ്യേന നടക്കുന്നില്ല.കഥകളിയുടെ സൃഷ്ടിയാൺ നടക്കുന്നത്‌. ചുരുക്കത്തിൽ കഥകളി അരങ്ങത്ത്‌ പ്രമെയത്തിന്ന് വളരെ കുറച്ച്‌ സ്ഥനമേയുള്ളു എന്നർത്ഥം.
എന്നാൽ കൂടിയാട്ടത്തിൽ അങ്ങിനെയല്ല.ഇതിവൃത്തമയാലും, താൽക്കാലികപ്രമേയമായിരുന്നലും(വനവർണ്ണന, തപസ്സാട്ടം മുതലായവ) അരങ്ങത്ത്‌ കര്യമായ പ്രാധന്യമുണ്ട്‌.
കോട്ടക്കൽ ശിവരാമന്റെ ആവിഷ്കരത്തിൽ പ്രമെയത്തിന്ന് പലപ്പോഴും മുകളിൽ സൂചിപ്പിച്ചതരത്തിൽ വേണ്ടതിനേക്കാൾ കൂടുതൽ പ്രാധാന്യം വന്നുകാണാറുണ്ട്‌. ക്കഥകളിയരങ്ങത്ത്‌ അത്‌ പ്രതീക്ഷിയ്ക്കാത്തവർക്ക്‌ ആ ആവിഷ്ക്കരം അലോരസങ്ങളുണ്ടാക്കിയേക്കാം. അതായിരിയ്ക്കണം നിങ്ങൾ രണ്ടുപേരും ആ രുഗ്മംഗദചരിതത്തിന്ന് മുമ്പിൽനിന്ന് എഴുന്നെറ്റ്‌ പോയത്‌.
ശ്രീ ശിവരമന്റെ പുരുഷവേഷങ്ങളെ കുറിച്ച്‌ ഇന്നി പൂരിപ്പിയ്ക്കാവുന്നതെയുള്ളൂ. അതുംകൂടി ചേർക്കുകയണെങ്കിൽ ആ ബ്ലൊഗ്‌ കൂടുതൽ മിഴിവുറ്റതകുമായിരുന്നു.
മാധവൻ കുട്ടി

വികടശിരോമണി said...

മാധവൻ‌കുട്ടിയേട്ടാ,
അങ്ങുപറഞ്ഞ മൂന്നാംതലത്തെപ്പറ്റി ആണു മനോജ് പറഞ്ഞത് എന്നു തോന്നിയില്ല.ഒരേ ശബ്ദത്തിന് വ്യത്യസ്തമായ അർത്ഥങ്ങൾ പ്രകാശിപ്പിക്കുന്ന രീതിയല്ലല്ലോ മനോജിന്റെ ഉദാഹരണങ്ങളിലുള്ളത്.അങ്ങുപറഞ്ഞ വിപരീതത്തെ ‘ഭിന്നം’എന്നു മനോജ് തിരുത്തിയിട്ടുമുണ്ട്.
മനോജ് പറഞ്ഞരണ്ടാമത്തെ ഉദാഹരണം,സതീദഹനം-അതു കഥകളിയിൽ വ്യാപകമായി കാണുന്ന പാഠഭേദം മാത്രമല്ലേ?രംഗപാഠത്തിനാവശ്യമായ ആട്ടക്കഥാകൃത്തിന്റെ തിരുത്ത്.ഉർവ്വശിയിലും കാട്ടാളനിലും ഒക്കെ കാണുന്നത്.അതിലെന്താണ് കൂടുതലായി മനോജ് കണ്ടത് എന്നു വ്യക്തമല്ല.
കൂടിയാട്ടത്തിൽ പ്രമേയത്തിനുള്ള തലത്തിലല്ലെങ്കിലും,കഥകളിയിലും പ്രമേയം പൂർണ്ണമായി അവഗണിക്കപ്പെടുന്നു എന്നു കരുതുകവയ്യ.അനുക്രമമായ കഥാപരിണിതികളെ കഥകളി കണക്കാക്കുന്നില്ല എന്നതാവും ശരി.കൊടുങ്ങല്ലൂർ കളരിസംബന്ധത്തിനുശേഷം,പട്ടിയ്ക്കാംതൊടിയിൽ ശക്തമായ നാട്യബോധം ഈ കഥാപരിക്രമണത്തെ കഥകളിയിലേക്കു പ്രത്യാനയിക്കുകയും ചെയ്തിട്ടുണ്ടല്ലോ.അദ്ദേഹത്തിന്റെ ഉത്തരാസ്വയംവരം ദുര്യോധനൻ,സഭാ‍രംഗശേഷം,“ഇനി സുശർമ്മാവിനെ വിളിച്ചുവരുത്തുക തന്നെ” എന്ന് അടുത്ത രംഗത്തിലേയ്ക്ക്(അഥവാ,കഥാഗതിയിലേക്ക്) പാലം നിർമ്മിച്ചാണ് രംഗം വിട്ടിരുന്നത് എന്നു ജീവചരിത്രത്തിൽ കാണാം.എന്നാൽ പലപ്പോഴും അനിവാര്യമായ ലിങ്കുകൾ പോലും കഥകളിയിലില്ലതാനും.തപസ്സാട്ടത്തിന്റെ അവസാനം “എന്നിപ്രകാരം ആണ് ഞാനീവരങ്ങളെല്ലാം നേടിയെടുത്തത്”എന്നോ,“ഇനി സഹോദരന്മാർക്കു ലഭിച്ച വരങ്ങളെന്തെല്ലാമെന്ന് അറിയുക തന്നെ”എന്നോ അവസാനിപ്പിക്കാറില്ലല്ലോ.കഥാഗതിയ്ക്കായി എന്നനിലയ്ക്കവശേഷിക്കുന്ന പലതും വേണ്ടെന്നു തോന്നുന്നവയുമാണ്.കാലകേയവധം അർജ്ജുനൻ,അത്രമേൽ സുഭദ്രമായ പദങ്ങൾക്കു ശേഷം,സ്വർഗ്ഗവർണ്ണനയിലെത്തുമ്പോൾ അതുവരെ വളർത്തിക്കൊണ്ടു വന്ന മുറുക്കം ചോരുന്ന സങ്കടമേ എനിയ്ക്കുതോന്നാറുള്ളൂ,ആ ആട്ടം എത്ര കേമമെങ്കിലും.
ആട്ടക്കഥയെന്നാൽ ആട്ടക്കഥ മാത്രല്ല,പിന്നെയും കുറേ കാര്യങ്ങളുണ്ട് എന്നങ്ങു പറഞ്ഞത് കൂടിയാട്ടത്തിനും ബാധകമാണല്ലോ.
ഞങ്ങൾ എഴുന്നേറ്റുപോന്നതിന്റെ കാരണം അങ്ങേയ്ക്ക് വ്യക്തമാവില്ലെന്നു കരുതിയില്ല.അതു ശിവരാമന്റെ മോഹിനിയായിയിരുന്നില്ല.ഇനി ആരുടേതായാലും കണക്കാണ്.മനോജ് പറഞ്ഞിടത്തുതന്നെയാണു പ്രശ്നം-ആ പ്രമേയതലം സമകാലീനാവസ്ഥയിൽ കണ്ടിരിക്കാൻ തോന്നുന്ന ഒന്നല്ല.അതാണുപ്രശ്നം.രുഗ്മാംഗദചരിതം ചെയ്യുന്ന വേഷക്കാരിലല്ല പ്രതീക്ഷയില്ലാത്തത്,ആ പ്രമേയത്തിലും പ്രമേയനിഷ്ഠമായ അവതരണത്തിലുമാണ്.
എന്നുവെച്ച് കാണാറേ ഇല്ലെന്നല്ല. “മധുരതരകോമളവദനേ” ഒക്കെ കണ്ടിരിക്കാവുന്ന പദങ്ങൾ തന്നെ.
എന്റെ കണ്ണിൽ രുഗ്മാംഗദചരിതത്തിലെ ഏറ്റവും മികച്ച രംഗം പറയട്ടെ?ബ്രാഹ്മണരുടെ രംഗം!:)(കേട്ടില്ലേ,ഭൂദേവന്മാരേ…)

മനോജ് കുറൂര്‍ said...

മാധവന്‍‌കുട്ടിയേട്ടാ, താങ്കള്‍ പറഞ്ഞതനുസരിച്ച് ഒരു ഹോം വര്‍ക്ക് ചെയ്യട്ടെ :)

പ്രമേയം രണ്ടുതരം:
1. ഇതിവൃത്തം.
2. “ഇതിവൃത്തത്തിന്റെ script-ൽ പെടാത്തതും കലാകാരന്റെ "നവനവോന്മേഷ ശാലിനിയായ പ്രതിഭ"യിൽ നിന്ന് ഉരുത്തിരിഞ്ഞുവരുന്നതുമായ, അരങ്ങത്തവതരിപ്പിയ്ക്കുന്നതയ പ്രമേയങ്ങൾ രണ്ടാമത്തെത്‌. തപസ്സാട്ടം, പർവ്വതീവിരഹം, വനവർണ്ണന മുതലായവ ഈ ഇനത്തിൽ പെടുന്നു.”

3. കൂടിയാട്ടത്തിലേതെന്നു‍ പറഞ്ഞ ഇതിവൃത്തത്തിനു വിപരീതമായ മൂന്നാം തലം. കഥകളിയില്‍ വനവര്‍ണന, തപസ്സാട്ടം തുടങ്ങി ഇതിവൃത്തത്തെ വികസിപ്പിക്കുന്ന തരത്തിലുള്ള പ്രമേയങ്ങളില്‍നിന്നു വ്യത്യസ്തമായി, ഇതിവൃത്തത്തില്‍നിന്നു ഭിന്നമായുള്ള അവതരണങ്ങളെ ഒരു മൂന്നാം തലമായി കാണരുതോ എന്നാണു ചോദിച്ചത്.
(കീചകവധത്തിലെ വധം പോലെ, ദക്ഷയാഗത്തിലെ സതീദഹനം‌പോലെ-ഇതുരണ്ടും ആട്ടക്കഥയില്‍ പറയുന്നതില്‍നിന്നു ഭിന്നമായാണല്ലൊ അരങ്ങത്ത് അവതരിപ്പിക്കുന്നത്- കീചകനുമായുള്ള യുദ്ധവും വധവുമാണല്ലൊ കീചകവധം ആട്ടക്കഥയില്‍. അതുപോലെ ദക്ഷയാഗം ആട്ടക്കഥയില്‍ സതി ദഹിക്കുന്നില്ലെങ്കിലും അരങ്ങില്‍ പലപ്പോഴും അങ്ങനെയല്ലല്ലൊ അവതരിപ്പിക്കാറുള്ളത്)
പിന്നെ കൂടിയാട്ടത്തെപ്പറ്റി‌- അവിടെയും ആട്ടക്കഥയുടെ സ്ഥാനത്ത് സംസ്കൃതനാടകം, ‘സംസ്കൃതനാടകത്തിന്റെ രചന പൂര്‍ത്തിയായതിനു ശേഷം കലാകാരന്‍/കലാകാരി ഇടപെട്ടു തുടങ്ങുന്നു. പക്ഷേ അതിനു ‘പ്രയോഗ’ത്തില്‍ ‍കഥകളിയിലെ‍ നടന്മാര്‍ ചെയ്യുന്നതിനെക്കാള്‍, പ്രമേയപരമായ പ്രാധാന്യം ചാക്യാര്‍ നിലനിര്‍ത്തുന്നു. ല്ലേ?

അതുതന്നെയാവാം കൂടിയാട്ടത്തില്‍‍ നാട്യാംശം ഏറിയിരിക്കുന്നതിനും കഥകളി കൂടുതല്‍ ശരീരാധിഷ്ഠിതമായിരിക്കുന്നതിനുംകാരണം.‍ ഈ താരതമ്യം നന്നായി. രണ്ടു കലകളെയും രണ്ടായി കണ്ടാല്‍ത്തന്നെ സൌന്ദര്യശാസ്ത്രപരമായ ആപേക്ഷികതാവാദത്തിന്റെ ബാധ കുറയും. കണ്ണു തെളിയും. നന്ദി :)

വി.ശി., കൂടിയാട്ടത്തില്‍ പ്രയോഗത്തിന്റെ സാന്നിധ്യത്തെ മറികടന്നുകൊണ്ട് പ്രമേയം പ്രതിഷ്ഠ നേടുന്നുവെന്നും കഥകളിയില്‍ പ്രമേയത്തെ പിന്നിലേക്കു മാറ്റിക്കൊണ്ട് പ്രയോഗത്തിനു പ്രാധാന്യമേറുന്നു എന്നു തോന്നാറുണ്ട്.
പിന്നെ, ,“ഇനി സഹോദരന്മാർക്കു ലഭിച്ച വരങ്ങളെന്തെല്ലാമെന്ന് അറിയുക തന്നെ”എന്നോ അവസാനിപ്പിക്കാറില്ലല്ലോ.”- ഉണ്ടല്ലൊ. അങ്ങനെതന്നെയാണല്ലൊ തപസ്സാട്ടം അവസാനിപ്പിച്ച് ‘ഗംഭീരവിക്രമ’ എന്ന പദം ആരംഭിക്കുന്നത്.
ഇരുവരും കൂടുതല്‍ വിശദീകരിക്കുമെന്നു കരുതട്ടെ :)

മനോജ് കുറൂര്‍ said...

ഹഹ! വി ശി സ്വര്‍ഗവര്‍ണനയെക്കുറിച്ചു പറഞ്ഞതു സത്യം!

വികടശിരോമണി said...

അയ്യൊ!നാക്കിൽ പതിര് വികടശിരോമണിയ്ക്ക് പറഞ്ഞിട്ടുള്ളതാണ്,ക്ഷമിയ്ക്കണേ.
“എന്നിപ്രകാരം ആണ് ഞാനീവരങ്ങളെല്ലാം നേടിയെടുത്തത്”എന്നുചെയ്ത്,“ഇനി സഹോദരന്മാർക്കു ലഭിച്ച വരങ്ങളെന്തെല്ലാമെന്ന് അറിയുക തന്നെ”എന്നുചെയ്യുന്ന ഒരു ‘ലിങ്ക്’ഇല്ലല്ലോ എന്നാണുദ്ദേശിച്ചത്,മാറിപ്പോയി.
കൂടിയാട്ടത്തിൽ പ്രമേയത്തിനു പ്രാധാന്യം ലഭിയ്ക്കുന്നു,കഥകളിയിൽ പ്രമേയത്തെ പ്രതിപാദനരീതി ലംഘിക്കുന്നു-അതുശരിതന്നെ.
രണ്ടുകലകളെയും കൂട്ടിക്കുഴയ്ക്കുന്ന വായനകൾ ഏറ്റവും ആധികാരികമായ ക്ലാസിക്കൽ പഠനങ്ങളായി അവരോധിക്കപ്പെടുന്ന സമകാലത്ത് ഏറെ പ്രാധാന്യമർഹിക്കുന്നൊരു വായനയാണത്.

Dr.T.S.Madhavankutty said...

ശ്രീ വികടശിരോമണി,
ആത് ശെരിയാൺ. ഞാൻ എഴുതിയത് വായിച്ചാൽ ശിവരാമന്റെ മോഹിനിയുടെ മുമ്പിൽ നിന്നാൺ നിങ്ങൾ എഴുന്നേറ്റ് പോന്നത് എന്ന് ഞാൻ ഉദ്ദേശിച്ചതായി തോന്നും. അത് എന്റെ എഴുത്തിന്റെ പ്രശ്നമാൺ. ക്ഷമിയ്ക്കുമല്ലൊ.
ഞാൻ ഉദ്ദേശിച്ചത്, കഥകളീ അരങ്ങത്ത് പ്രമേയത്തിന്ന് ആവശ്യത്തിൽ കൂടുതൽ പ്രാധാന്യം വന്നാൽ അങ്ങയെപോലുള്ള ആസ്വാദകർക്ക് ഉൾക്കൊള്ളാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിൽ അത്ഭുതമില്ല എന്നാൺ.
മ്റ്റൊന്ന് പറയട്ടെ, വളരെ ഗൌരവ്മുള്ള വിഷയങ്ങളെ ആശ്രയിച്ച് ചർച്ച നടന്നുകാണുന്നതിൽ അതിയായ സംതോഷം തോന്നുന്നുണ്ട്. കാരണം, ഏതോരു കഥകളി സംബന്ധിയായ സെമിനറ്ന്നോ, ശില്പശാലയ്ക്കോ അതുപോലുള്ള മറ്റെന്തെങ്കിലും പരിപാടിയ്ക്കോ പോയാൽ ആവിടെയെല്ലാം തുടക്കക്കാർക്കുവേണ്ടി എന്നു പറഞ്ഞ് കഥകളിയുടെ ലാവണ്യശാസ്ത്രത്തിന്റെ ഉള്ളിൽ കയറാതെ ഒരുതരം പൊള്ളയായ ചർച്ചകൾ മാത്രമാൺ നടന്നു കണുന്നത്.എവിടേയും ഇത്തരത്തിലുള്ള ചർച്ചകൾ നടക്കതെ പോവുകയാൺ പതിവ്. അങ്ങയുടെ ബ്ലോഗിൽ അങ്ങിനെയല്ലല്ലോ. വളരേ സന്തോഷം.
(കഥകളിയുടെ കനമുള്ള കാര്യങ്ങൾമാത്രം ചർച്ചചെയ്യുന്ന ഒരു പണ്ഡിത്മ്മന്യനായി എന്നെ കാണരുതേ എന്നൊരു പ്രാർത്തനയുണ്ട്.)
മധവൻ കുട്ടി

വികടശിരോമണി said...

മാധവൻ‌കുട്ടിയേട്ടാ,
ശരിതന്നെ.തുടർന്നുള്ള കലാപ്രവർത്തനങ്ങളെ കൂടുതൽ ആർജ്ജവമുള്ളതാക്കാൻ സഹായിക്കുന്ന രൂപത്തിൽ ഗൌരവാവഹമായ ചർച്ചകൾ ഉയർത്തിക്കൊണ്ടു വരേണ്ടിരിയിരിയ്ക്കുന്നു.
ഇപ്പോൾ പലപ്പോഴും കളികൾ കാണുമ്പോൾ ആഴക്കു വറ്റുകിട്ടാനായി അഞ്ചാറെടങ്ങഴി വെള്ളം കുടിച്ചുവറ്റിക്കേണ്ടിവരുന്ന പഴയ ശ്ലോകമാണോർമ്മവരുന്നത്.

മനോജ് കുറൂര്‍ said...

വി. ശി., അടുത്ത പോസ്റ്റിന് എന്താ ഒരമാന്തം? :)

വികടശിരോമണി said...

ഒന്നൂല്യ മനോജേ,ഞാനപ്പുറത്ത് എന്റെ ജനറൽ ബ്ലോഗിൽ ശ്രീജൻ മാഷെ ചീത്തവിളിയ്ക്കുകയും,കുഞ്ഞുണ്ണിമാഷെ ഓർക്കുകയും ചെയ്യണ തെരക്കിലായിപ്പോയി.
അതൊന്നും കണ്ടില്യേ?
ഇനി,ഇവിടേയ്ക്കു തന്നെ,വൈകാതെ.

Anonymous said...

Vadhyarae,
Entha..he ithu. Kottakkal Sivramante kaliyum Gopiyude kaliyum Kathakali allenno ?
Kollam! Ennal Siromani mash onnu kalichu kattiyalum.

SunilKumar Elamkulam Muthukurussi said...

ക്ഷമിക്കണം.

താങ്കളുടെ ബ്ലോഗ് കഥകളി ബ്ലോഗുകൾ എന്ന അഗ്രിഗേറ്ററിൽ സ്ഥാനം പിടിച്ചിട്ടുണ്ട്‌. ദയവായി പ്രസ്തുത അഗ്രിഗേറ്റർ ഉപയോഗിക്കുകയും ഞങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.

കൂടുതൽ ഇവിടെ എഴുതിയിട്ടുണ്ട്‌.

സ്നേഹപൂർവ്വം,
-സു-

Anonymous said...

Mash,
Adutha interview Peesappilliyano ?

Njan peesappilliyude aradhakananu. Damayanthiyum krishnanum ellam onnamtharamanu.

Anonymous said...

മാഷേ,
കഥകളിയുടെ ഘടനാപരമായ നിയമങ്ങൾ വെച്ച് ശിവരാമന്റെ വേഷങ്ങളെ നോക്കിയാൽ പരാജയമാകും ഫലം എങ്കിൽ കോട്ടക്കൽ ശിവരാമനെ ആരാധിക്കുന്ന കഥകളി ആസ്വാദകരും, അനുകരിക്കാൻ ശ്രമിക്കുന്ന നടന്മാരും എല്ലാം പമ്പര വിഡ്ഢികളാണെന്നാണോ ഉദ്ദേശിക്കേണ്ടത്.
അപ്പോൾ കഥകളിത്തം നിറഞ്ഞ സ്ത്രീ വേഷങ്ങളുടെ അവതരണം കണ്ട് ആസ്വദിക്കണമെങ്കിൽ, ഏതു നടനിലാവും അതുകിട്ടുക.

അഞ്ചൽ ഗോപൻ

വികടശിരോമണി said...

ഗോപൻ,
കഥകളിയുടെ ഘടനാപരമായ നിയമങ്ങളുടെ കൃത്യതയാണ് തനിയ്ക്കുവേണ്ടത് എന്ന് എല്ലാ കഥകളിക്കാരും,അത് ആസ്വദിക്കാനുള്ള ബോധതലത്തിലെ ഉദ്ഗ്രഥനം തനിയ്ക്കുവേണമെന്ന് എല്ലാ ആസ്വാദകരും കരുതുന്നുവെന്ന് എനിയ്ക്കഭിപ്രായമില്ല.ആരാണുവിഡ്ഡി,ആരാണു ജ്ഞാനി എന്നൊന്നും നിർവ്വചിയ്ക്കാൻ എനിയ്ക്കറിയില്ല.ശിവരാമനെ ആരാധിക്കുന്ന ആസ്വാദകർ വിഡ്ഡികളെങ്കിൽ,എന്തായാലും ആ കൂട്ടത്തിൽ ഞാനുമുണ്ട്.എന്റെ ലേഖനത്തിലെ ആ ഒരു വാചകം മാത്രമല്ല താങ്കൾ വായിച്ചതെന്നു പ്രതീക്ഷിക്കുന്നു.വിഡ്ഡിയാര്,ജ്ഞാനിയാര് എന്നൊക്കെ അങ്ങേക്ക് ഔചിത്യം പോലെ തീരുമാനിക്കാം.
ഞാനേതായാലും,എന്റെ അഭിപ്രായങ്ങൾ സ്വരൂപിക്കുന്നത് എല്ലാവരും നടക്കുന്ന വഴി ഏതാണ് എന്നുനോക്കി,അവരെല്ലാം വിഡ്ഡികളല്ലാത്തതുകൊണ്ട് ഞാനും ആ വഴിക്കുപോയേക്കാം എന്ന നിലക്കല്ല.
സ്നേഹപൂർവ്വം,
വി.ശി.

Gibbshuxc said...

മാഷേ, കഥകളിയുടെ ഘടനാപരമായ നിയമങ്ങൾ വെച്ച് ശിവരാമന്റെ വേഷങ്ങളെ നോക്കിയാൽ പരാജയമാകും ഫലം എങ്കിൽ കോട്ടക്കൽ ശിവരാമനെ ആരാധിക്കുന്ന കഥകളി ആസ്വാദകരും, അനുകരിക്കാൻ ശ്രമിക്കുന്ന നടന്മാരും എല്ലാം പമ്പര വിഡ്ഢികളാണെന്നാണോ ഉദ്ദേശിക്കേണ്ടത്. അപ്പോൾ കഥകളിത്തം നിറഞ്ഞ സ്ത്രീ വേഷങ്ങളുടെ അവതരണം കണ്ട് ആസ്വദിക്കണമെങ്കിൽ, ഏതു നടനിലാവും അതുകിട്ടുക. അഞ്ചൽ ഗോപൻ