Tuesday, January 13, 2009

കളിയരങ്ങിലെ രംഗോപകരണങ്ങൾ-അപൂർവ്വമായ ഉപയോഗസംഹിത

പെരുമാറ്റചിത്രീകരണത്തിന്റെ വിവിധഘട്ടങ്ങൾ നമ്മുടെ രംഗകലകളിലുണ്ട്.തത്കാലങ്ങൾ ആവശ്യപ്പെടുന്ന പാഠവും രൂപവും കൈക്കൊള്ളുന്ന ചരിത്രമാണ് കലകളുടേതെന്നതുകൊണ്ടുതന്നെ,പ്രസ്തുതകാലത്തിനിപ്പുറം ചില ചേരുവകൾ അപ്രസക്തമാകുന്നു,കാലാനുരൂപമായവ സംയോജിച്ച് പുതിയ കലാശിൽ‌പ്പങ്ങൾ രൂപം കൊള്ളുന്നു. ‘സവർണ്ണം’എന്ന വ്യവഹാരം കലയോട് ചേരാത്തതും അതുകൊണ്ടുതന്നെ,നമ്മുടെ ഒരുകലയും അത്രമേൽ സവർണ്ണമല്ല-അവർണ്ണരെന്നു വിശേഷിപ്പിക്കപ്പെടുന്നവരുടെ കൈക്കുറ്റപ്പാടുകൾ പതിയാത്ത ഒരു സവർണ്ണകലയും നമുക്കില്ല.എല്ലാ ക്ലാസിക്കൽ കലയും ചരിത്രത്തിന്റെ സമഞ്ജസമായ സമാരോഹമാണ്.ശതകങ്ങളിലൂടെ സവിശേഷതലത്തിൽ പരിണമിക്കപ്പെട്ട സംഗീതത്തിന്റെയും,നൃത്തത്തിന്റെയും,വാദനത്തിന്റെയും,സാഹിത്യത്തിന്റെയും സ‌മ്യക്കായ മേളനമാണ് കഥകളിയെന്ന കലാരൂപമായി പരിണമിച്ചത്.ഒരോ സൂക്ഷ്മഘടകങ്ങളിലും നടന്ന ശൈലീകരണപ്രക്രിയയുടെ ഫലമാണ് ഇന്നു കാണുന്ന ആധുനികകഥകളിയുടെ രൂപം.അത്യന്തം ശൈലീകൃതമായ ആവിഷ്കരണസംസ്കൃതിക്കനുസരിച്ചുള്ള ആഹാര്യം,തദനുരൂപമായ രംഗസജ്ജീകരണം എന്നിവയുടെ സ്ഫുടീകരണത്തിനനുസരിച്ചാണ് കളിയരങ്ങിലെ ഉപകരണങ്ങളും രൂപപ്പെട്ടത്.അവയുടെ വിനിയോഗം അത്യന്തം വിസ്മയാവഹമായിരിക്കുന്നു,ലോകത്തൊരു തീയറ്റർ കലാരൂപത്തിനും ഇത്രയും ലളിതമായ ഉപകരണസമുച്ചയം കൊണ്ട് ഇത്രയും വിപുലമായ സ്ഥലകാലങ്ങളെ അടയാളപ്പെടുത്താനായിട്ടുണ്ടെന്നു തോന്നുന്നില്ല.
യഥാതഥാവിഷ്കരണത്തിന്റെ പരിമിതവൃത്തത്തെ,കലാത്മകമായ രൂപബോധം കൊണ്ട് മറികടക്കുന്ന കഥകളിയുടെ തന്ത്രം രംഗോപകരണങ്ങളുടെ ആകൃതി മുതൽ ഉപയോഗം വരെ പ്രയോഗിച്ചുകാണാം.ഓരോ ഉപകരണത്തിനും അരങ്ങിൽ സന്ദർഭാനുസാരിയായ അർത്ഥകൽ‌പ്പനകൾ കൈവരുന്നു.സുനിശ്ചിതത്വമല്ല,സന്ദർഭാനുസാരിത്വമാണ് ഓരോ ഉപകരണത്തിന്റെയും സത്വത്തെ നിശ്ചയിക്കുന്നതും നിയന്ത്രിക്കുന്നതും.അഥവാ,രസോല്പാദനം സാധ്യമാകുന്നത് കലാകാരന്റെ പ്രകടനത്തിലല്ല,ആസ്വാദകന്റെ ചേതനയിലാണ് എന്ന നാട്യശാസ്ത്രസിദ്ധാന്തത്തെ,കഥകളിയിലെ ഉപകരണവൃന്ദവും പിൻ‌പറ്റുന്നുവെന്ന് സാരം.
കഥകളിയിലെ പ്രധാന രംഗോപകരണങ്ങളോരോന്നായി എടുത്ത് പരിശോധിക്കാം:
---------------------------------------------------
1)ആട്ടവിളക്ക്
2)തിരശ്ശീല
3)ആയുധങ്ങൾ(വാൾ,അമ്പും വില്ലും,ഗദ,മഴു,കലപ്പ)
4)മേലാപ്പ്
5)ആലവട്ടം
6)ഇരിപ്പിടങ്ങൾ
7)മരക്കൊമ്പുകൾ
8)പന്തങ്ങൾ
9)കഥാനുബന്ധമായി വരുന്ന ഉപകരണങ്ങൾ.
--------------------------------------------------------
ആട്ടവിളക്ക്
---------------
വൈദ്യുതപ്രകാശത്തിന്റെ സാനിധ്യമില്ലാതിരുന്ന കാലത്ത്,ആട്ടവിളക്കിന്റെ വെളിച്ചത്തിലായിരുന്നു കഥകളി.വേഷക്കാരന്റെ നെഞ്ചോളം പൊക്കമുള്ള ആട്ടവിളക്കിൽ ഇരുവശവും വണ്ണം കൂടിയ തിരികളിൽ കത്തുന്ന ദീപപ്രകാശത്തിലാണ് കഥകളിയുടെ വലിയൊരുകാലം കടന്നുപോയത്.അരങ്ങിന്റെ നിശ്ചിതസ്ഥലത്തെ മാത്രം ദൃശ്യവൽക്കരിക്കുന്ന ആ ദീപപ്രഭക്കനുസൃതമായി രംഗഭാഷയും പരുവപ്പെട്ടിട്ടുണ്ടെന്നു തീർച്ച.കഥകളിക്കളരിയിൽ ഇന്നും വ്യവഹരിക്കപ്പെടുന്ന ‘പറവട്ട’ത്തിന്റെ(ഒരു പറ നെല്ല് ഉണങ്ങാൻ ചിക്കിയിടുന്ന സ്ഥലത്ത് ഒതുങ്ങിനിന്നു വേണം പ്രവൃത്തി എന്ന ദർശനം)സാധുത തന്നെ,ഈ പരിമിതമായ ദീപപ്രഭയിലധിഷ്ഠിതമാണ്.ആട്ടവിളക്കിന്റെ വെളിച്ചത്തിനപ്പുറത്ത് പ്രകാശിതമാകേണ്ട രംഗസാഹചര്യങ്ങളിൽ,പന്തമുപയോഗിക്കുക എന്നതായിരുന്നു ആകെയുള്ള പോംവഴി. രാവണൻ ‘കമലദളം’എന്ന രസാഭിനയപ്രധാനമായ പതിഞ്ഞ പദം ചെയ്യുമ്പോൾ,ആട്ടവിളക്കിനു പുറമേ അഞ്ചുനിലവിളക്കുകൾ കൂടി അരങ്ങിൽ കത്തിച്ചുവെക്കുക എന്ന നിയമം അങ്ങനെയുണ്ടായതുതന്നെയാകണം.വൈദ്യുതപ്രകാശം അരങ്ങിലെത്തുന്ന കാലത്ത്,കളിവിളക്കിന്റെ വെളിച്ചത്തിലുള്ള കഥകളി ശീലിച്ചവർക്കിടയിലുണ്ടായിരുന്ന എതിർപ്പ് പന്നിശ്ശേരി നാണുപിള്ളയുടെ കഥകളിപ്രകാരത്തിൽ കാണാം.ആലക്തികപ്രഭയിൽ നിന്നു വ്യത്യസ്തവും,മനോഹരവുമായ ഒരു സൌന്ദര്യമാണ് ആട്ടവിളക്കിന്റെ വെളിച്ചത്തിൽ കഥകളിക്കോപ്പുകൾക്ക് കിട്ടുന്നത്.ആട്ടവിളക്കിന്റെ തന്നെ വിപുലീകരണമെന്ന നിലയിലുള്ള പ്രകാശവിന്യാസം കഥകളിയിൽ പരീക്ഷിച്ചുനോക്കേണ്ടതാണ്.വെറുതേ രണ്ടു ശക്തിയേറിയ ബൾബുകൾ അരങ്ങിലേക്ക് കൊടുത്ത്,പരമാവധി ചൂടുൽ‌പ്പാദിപ്പിച്ച് കലാകാരന്മാരെ ബുദ്ധിമുട്ടിക്കുന്നതിൽ നിന്ന് ഇന്നും കഥകളിയുടെ പ്രകാശസംവിധാനം വളർന്നിട്ടില്ലല്ലോ.
കളിയരങ്ങിന്റെ മധ്യത്തിലായി പ്രതിഷ്ഠിക്കുന്ന ആട്ടവിളക്കിന്,ആദ്ധ്യാത്മികതയോട് മാത്രമല്ല ബന്ധമുള്ളത്.അരങ്ങിന്റെ സ്ഥലകൽ‌പ്പനയെ അത് ശാസ്ത്രീയമായി അടയാളപ്പെടുത്തുകയാണ്.വലത്-ഇടത് വശങ്ങളുടെ വിഭജനം,ഓരോ ആംഗികവിന്യാസത്തിലും സുനിയതമായി കഥകളിക്കളരി കാണുന്നതുകൊണ്ടുതന്നെ ആട്ടവിളക്കിന്റെ രംഗസാനിധ്യം പ്രധാനമാകുന്നു.തിരശ്ശീലയുടെ മധ്യഭാഗം ആട്ടവിളക്കിനഭിമുഖമായല്ലാതെ വരുമ്പോൾ അനുഭവപ്പെടുന്ന വിലക്ഷണത സൃഷ്ടിക്കപ്പെടുന്നത് അങ്ങനെയാണ്.വലതുഭാഗത്തെ മാന്യസ്ഥാനമായി കാണുന്ന കഥകളിയുടെ വ്യവസ്ഥയെ,തിരനോക്കുന്ന വേഷത്തിന്റെ സ്ഥലബോധത്തെ-അങ്ങനെ പലയിടത്തും ഈ സ്ഥലമാപനം പ്രസക്തമാകുന്നു.
തിരശ്ശീല
-----------
കഥകളിയുടെ തിരശ്ശീല,‘കർട്ടൻ’എന്ന ദർശനത്തിൽ നിന്ന് ഏറെ ദൂരെയാണ്.രംഗങ്ങളെ വേർതിരിക്കുന്ന കർട്ടനാവുക എന്നത് അതിന്റെ അനേകധർമ്മങ്ങളിൽ ഒന്നുമാത്രം.ഇത്രമാത്രം ലളിതമായ ഒരു ഉപകരണം കൊണ്ട് കഥകളി സാധ്യമാക്കിയ ഇടപെടലുകൾ ലോകതീയറ്ററിലെതന്നെ അത്ഭുതമാണ്.
തിരശ്ശീലയിലെ വർണ്ണസങ്കലനം,കഥകളിയിലെ ആഹാര്യത്തിന്റെ വർണ്ണസങ്കലനത്തെ പ്രത്യക്ഷമാക്കുന്നു എന്ന് ആർട്ടിസ്റ്റ് നമ്പൂതിരി നിരീക്ഷിച്ചിട്ടുണ്ട്.നാലോ അഞ്ചോ പാളികളിൽ വിവിധനിറങ്ങളിൽ രൂപകൽ‌പ്പനചെയ്യുന്ന തിരശ്ശീലയുടെ വർണ്ണസമന്വയം,അനുക്രമമായി വിസ്താരം കുറഞ്ഞുവരുന്ന ഘടനയിലാണ്.ആഖ്യാനത്തിൽ സൂക്ഷ്മാംശങ്ങളിലേക്കു ഇഴപിരിയുന്ന കഥകളിയുടെ ആവിഷ്കരണസ്വരൂപത്തെ അതു ധ്വനിപ്പിക്കുന്നു എന്നും നമ്പൂതിരി നിരീക്ഷിക്കുന്നുണ്ട്.
കഥകളിയുടെ പാഠ്യരൂപമായ ആട്ടക്കഥയുടെ രണ്ടു പ്രധാനഘടകങ്ങളാണ് ആഖ്യാതാവും കഥ നിർവ്വഹിക്കുന്ന കഥാപാത്രവും.ആഖ്യാതാവിന്റെ ആഖ്യാനനിർദ്ദേശരൂപത്തിലുള്ള വാക്യങ്ങളാണ് പ്രായേണ ശ്ലോകങ്ങളും ചൂർണ്ണികകളും ദണ്ഡകങ്ങളും നിലപ്പദങ്ങളും.ആഖ്യാതാവിന്റെ ഇടപെടലുകളായ ശ്ലോകങ്ങൾ സാധാരണയായി തിരശ്ശീലക്കു പിന്നിൽ നിർവ്വഹിക്കപ്പെടുന്നു.(അങ്ങനെയല്ലാത്ത സന്ദർഭങ്ങളും സുലഭം)പലപ്പോഴും ദണ്ഡകങ്ങളും.കളിവിളക്ക് മധ്യത്തിൽ വരത്തക്കവിധം പിടിക്കുന്ന തിരശ്ശീലയുടെ പിറകിൽനിന്ന് ശ്ലോകം ചൊല്ലി,അടുത്ത രംഗത്തേക്ക് പ്രവേശിക്കുക എന്നതാണ് സാധാരണമായ രീതി.എന്നാൽ,സവിശേഷസന്ദർഭങ്ങൾ തിരശ്ശീലയുടെ ഈ സാധ്യതയെ നിരസിക്കുന്നതു കാണാം.ചിലപ്പോൾ ആ നിരാസം അത്യന്തം നാട്യധർമ്മിയായ ഒരു മാനം അരങ്ങിനു നൽകുന്നു-ഉദാ:കിർമീരവധത്തിലെ പാത്രലബ്ധി മുതൽ കൃഷ്ണന്റെ മടക്കം വരെയുള്ള കഥാഭാഗങ്ങൾ തിരശ്ശീല കൊണ്ട് രംഗവിഭജനമില്ലാതെ ചിട്ടപ്പെടുത്തിയിരിക്കുന്നത്.ധർമ്മപുത്രർ എന്ന കഥാപാത്രത്തിന്റെ നില അതോടുകൂടി വലിയൊരു വെല്ലുവിളിയായി മാറുന്നു.അതിനെ സമർത്ഥമായി നേരിടുന്ന നടന് അനിതരസാധാരണമായ ഒരു അനുഭവം സൃഷ്ടിക്കാനുമാവുന്നു.എന്നാൽ ഇതേ തിരശ്ശീലയുടെ ആവശ്യമായിടത്തു കൂടിയുള്ള നിരാസം കഥകളിയുടെ ഘടനാശിൽ‌പ്പത്തെത്തന്നെ നശിപ്പിക്കുകയും ചെയ്യുന്നു.കർണ്ണശപഥം തന്നെ ഏറ്റവും മികച്ച ഉദാഹരണം.
തിരനോട്ടം എന്ന രംഗക്രിയ,തിരശ്ശീല കൊണ്ട് കഥകളി നിർമ്മിച്ച ഏറ്റവും മികച്ച ദൃശ്യവിസ്മയമാണ്.രാജസ-രൌദ്രപ്രധാനങ്ങളായ കഥാപാത്രങ്ങൾക്കു നിശ്ചയിച്ച തിരനോക്കിൽ അരംഗത്തുനിന്ന് രംഗത്തേക്കുള്ള പാത്രപ്രവേശത്തിന് വ്യത്യസ്തമായ മാനം ലഭിച്ചു.തുടർന്നുവരുന്ന പ്രസ്തുതകഥാപാത്രത്തിന്റെ ഭാവതലത്തെ സൌന്ദര്യാത്മകമായി പ്രകാശിപ്പിക്കുന്ന തിരനോട്ടത്തിന്റെ ക്രിയാ‍പദ്ധതി,തിരശ്ശീലയുടെ സ്വതന്ത്രമായ നിലയിൽ നിന്ന് രൂപകൽ‌പ്പന ചെയ്യപ്പെട്ടതാണ്.സർവ്വാലംകൃതമായ കത്തിവേഷത്തിന്റെ രാജസപ്രൌഡിയുള്ള പതിഞ്ഞതിരനോക്കു മുതൽ,ഭീരുവിന്റെ തിരശ്ശീലക്കടിയിലൂടെയുള്ള തിരനോക്കുവരെയുള്ള രംഗപ്രകാശനത്തിന്റെ ലാവണ്യബോധം കഥകളിക്കു സ്വന്തം.
കാല-സ്ഥലരാശികളെ അടയാളപ്പെടുത്തുന്ന കഥകളിയുടെ മുഖ്യ‌ ഉപാധി,തിരശ്ശീല തന്നെയാണ്.സവിശേഷമായ ഒരു സമയസന്ധിയിൽ നിന്നും കഥകളി വിമുക്തമാകുന്നത് പലപ്പോഴും തിരശ്ശീല എന്ന സാധ്യതയിലൂടെയാണ്.സമാന്തരമായും.കോണോടുകോണായും സന്ദർഭാനുസാരിയായി രംഗം വിഭജിക്കപ്പെടുന്നു.തിരശ്ശീലക്കുള്ളിലേക്ക് മറഞ്ഞുതിരിഞ്ഞ് വരുന്നതോടെ,അതുവരെയുള്ള സ്ഥല-കാല പരിസരം മാറിമറിയുന്നു.ബാലിസുഗ്രീവന്മാർ യുദ്ധം ചെയ്യുമ്പോൾ തിരശ്ശീല അവർക്കു പർവ്വതം ചുറ്റാനുള്ള പർവ്വതമാകുന്നു.ദക്ഷയാഗത്തിലെ ശിവൻ കോപിഷ്ഠനായി ജടയടിക്കുമ്പോൾ വീരഭദ്ര-ഭദ്രകാളികൾക്ക് പ്രത്യക്ഷമാകാനുള്ള കൈലാസഗിരിശൃംഗമാകുന്നു.കീചകവധത്തിൽ,കീചകനെക്കാത്ത് വലലനു പുതച്ചുറങ്ങാനുള്ള പുതപ്പാകുന്നു.സ്വരൂപം ധരിക്കൽ(തോരണയുദ്ധത്തിൽ ലങ്കാലക്ഷ്മി ലങ്കാശ്രീയാകുന്നത്,കിരാതം കാട്ടാളനും കാട്ടാളസ്ത്രീയും ശിവപാർവ്വതിമാരാകുന്നത്…)ഒരു രൂപം വെടിഞ്ഞ് വേറൊന്ന് ധരിക്കൽ(നളൻ ബാഹുകനാകുന്നത്)ഈശ്വരന്മാരുടെ പ്രത്യക്ഷപ്പെടൽ(കിർമീരവധത്തിലെ സൂര്യദേവൻ,രുഗ്മാംഗദചരിതത്തിലെ വിഷ്ണു…)ഇങ്ങനെ എണ്ണിയാൽ തീരാത്ത ഉപയോഗങ്ങളുടെ കലവറയാണ് തിരശ്ശീലയെന്ന രംഗോപകരണം.ആധുനികകാലത്ത് തിരശ്ശീല വേണ്ടെന്നു വെക്കാമെന്ന അഭിപ്രായം തട്ടിമൂളിക്കുന്ന ആസ്വാദകർക്ക് ഈ ബഹുസ്വരതയാർന്ന ഉപയോഗസമാർജ്ജനത്തെക്കുറിച്ച് എന്തറിയാൻ!
ആയുധങ്ങൾ
----------------
പുരാണകാലത്തിന്റെ ആവിഷ്കരണത്തിന് അത്യന്താപേക്ഷിതങ്ങളായ ആയുധങ്ങൾക്ക് കഥകളി നൽകിയിരിക്കുന്ന സൌന്ദര്യമാനം അനന്യസാധാരണമാണ്.വസ്തുസ്ഥിതിപരമായ യഥാതഥദർശത്തിനപ്പുറത്തേക്ക് വളർന്ന കഥകളിയുടെ കലാത്മകമായ ലാവണ്യദർശനമാണ് ആയുധങ്ങളിലും കാണാനാവുക.കഥകളിയിലെ ഗദ നോക്കുക,യഥാർഥഗദയുടെ ആകൃതിവിശേഷവുമായി അതു പൊരുത്തപ്പെടുന്നതേയില്ല,വലിപ്പത്തിന്റെ കാര്യത്തിലോ,ഒന്നരചാൺ നീളം മാത്രം.പക്ഷേ,ക്രുദ്ധനായ രൌദ്രഭീമൻ അതെടുത്ത് ചുഴറ്റിയുയർത്തുമ്പോൾ അതിന്റെ വലിപ്പമെത്രയാണ്!വില്ലിന്റെ നിയതമായ ആകൃതിയിലല്ല,ഞാൺ കെട്ടുന്ന ആംഗികക്രിയക്ക് അനുസൃതമായ നിർമ്മാണത്തിലാണ് കഥകളിയുടെ കണ്ണ്.അസ്ത്രം തൊടുക്കുന്ന രീതി തന്നെ,ഭംഗിയായി ചെയ്യുമ്പോൾ എത്രമേൽ ശൈലീകൃതമാണെന്നു നോക്കുക.വാളിന്റെയും അസ്ത്രത്തിന്റെയും മൂർച്ച കൂട്ടുന്നത്,വാളിളക്കി താഴ്ത്തുന്നത്-എല്ലാം ചാരുതയാർന്ന ശൈലീകരണത്തിലേക്ക് സമന്വയിക്കുന്നു.
കഥകളിയുടെ നൃത്തസ്വരൂപത്തിലേക്ക് ഉൾച്ചേരുന്ന വിധത്തിലാണ് പല ആയുധങ്ങളുടേയും രചന.സീതാസ്വയംവരം പരശുരാമന്റെ “ക്ഷത്രിയവംശം” എന്ന പ്രസിദ്ധഭാഗത്തിലെ കലാശത്തിന് നിലവിലുള്ള ഉജ്ജലദീപ്തി നൽകുന്നതിൽ കൈയ്യിലിരിക്കുന്ന മഴുവിന്റെ പങ്ക് പറയേണ്ടതില്ലല്ലോ.
ചിലപ്പോൾ ആയുധങ്ങളും നിയതമായ അർത്ഥം കൈവെടിയുന്ന സന്ദർഭങ്ങളുണ്ട്.മഹാനടന്മാരുടെ കൈകളിൽ ചിലപ്പോൾ ആയുധങ്ങൾക്ക് പുതിയ തലങ്ങൾ ലഭിക്കുന്നു.ഉദാ:കലാമണ്ഡലം രാമൻ‌കുട്ടിനായരുടെ ശിശുപാലൻ(രാജസൂയം) കൃഷ്ണനെ നിന്ദിച്ചുകൊണ്ട് പൂർവ്വകഥകളാടുമ്പോൾ,ഗോപസ്ത്രീവസ്ത്രാപഹരണ സമയത്ത് കൃഷ്ണന്റെ ഓടക്കുഴൽ വായിച്ചുനിൽക്കുന്ന പോസുകൾക്കെല്ലാം അസ്ത്രമുപയോഗിക്കുന്നത് പണ്ടുമുതലേ കാണാം.അടുത്തിടെ അദ്ദേഹം ശിശുപാലൻ ചെയ്തപ്പോൾ ഇഷ്ടാനുസരണം കുനിഞ്ഞുനിവരാൻ അദ്ദേഹത്തിന് വയ്യാതായിരിക്കുന്നു-എന്നിട്ടും ഓരോ തവണയും കഷ്ടപ്പെട്ട് കൃഷ്ണന്റെ ഓടക്കുഴൽ സന്ദർഭങ്ങളിലെല്ലാം കുനിഞ്ഞ് അസ്ത്രമെടുത്ത് പിടിക്കുന്നത് വിസ്മയത്തോടെ കണ്ടുനിന്നു.ആ അസ്ത്രമില്ലെങ്കിലും കഥകളിയിൽ കടകമുദ്രകൊണ്ട് കൃഷ്ണനെ ദൃശ്യവൽക്കരിക്കുന്ന വിധമുണ്ട്,പക്ഷേ രാമൻ‌കുട്ടിയാശാന്, അരങ്ങിലെ ആത്മാർത്ഥതയുടെ പ്രതിപുരുഷന് എത്ര കഷ്ടപ്പെട്ടായാലും അതുപോരല്ലോ.
(തുടരും)

21 comments:

വികടശിരോമണി said...

കഥകളിയിലെ ഉപകരണങ്ങളുടെ ഉപയോഗത്തെക്കുറിച്ച്-ആദ്യഭാഗം.കൂട്ടിച്ചേർക്കേണ്ടവ നിർദ്ദേശിക്കുമല്ലോ....

കപ്ലിങ്ങാട്‌ said...

നല്ല ലേഖനം. വി.ശി., അടുത്ത ഭാഗത്തിൽ ചേങ്ങിലയെക്കുറിച്ചുണ്ടാകുമെന്ന് വിചാരിക്കുന്നു. ഈ ബ്ലോഗിലേക്കുള്ള വഴിയുടെ പേർ തന്നെ അതാണല്ലൊ ! വി.ശി. ബ്ലോഗ്‌ തുടങ്ങിയപ്പോൾ ഞാൻ കഥകളി ഗ്രൂപ്പിൽ ഇതിനെക്കുറിച്ച്‌ പരാമർശിച്ചിരുന്നു.

അനില്‍@ബ്ലോഗ് // anil said...

വികടശിരോമണി,
നന്ദി.
അഭിനന്ദനങ്ങള്‍.

C.Ambujakshan Nair said...

വികടശിരോമണി,അഭിനന്ദനങ്ങള്‍.

രാമൻകുട്ടിയാശാ൯ ശിശുപാലനായി അരങ്ങിൽ എത്തുന്നത് കഥകളി ആസ്വാദർക്ക് ഒരു അനുഭൂതി
തന്നെയാണ്.

SunilKumar Elamkulam Muthukurussi said...

വി.ശി കാലം കുറേ ആയി ഇവിടെക്കൊക്കെ വന്നിട്ട്. ‘കാലവിഷമം..’ എന്നു തന്നെ വിശേഷിപ്പിക്കട്ടെ. പല കളികളും നഷ്ടപ്പെട്ടു. അതിലൊന്നായിരുന്നു ഈ ശിശുപാലനേയും...

കാണാത്ത കളികളെ കുറിച്ച് തന്നെ ഒരു പോസ്റ്റ് എഴുതാം!

കളിവിളക്കിന് 4 തിരികൾ ഉപയോഗിക്കാറില്ലേ ചിലപ്പോഴെങ്കിലും? പിന്നെ തിരി കത്തിക്കാനുള്ള എണ്ണ, വിലങ്ങനെ വെക്കുന്ന വാഴപ്പിണ്ടി കഷ്ണം.. അതിന്നൊക്കെ ഓരോരോ ചിട്ടയുണ്ട് അല്ലേ?

മാങ്കൊമ്പിന്റെ “കഥകളി സ്വരൂപം“ വായിക്കണേ...
-സു-

ഞാന്‍ ആചാര്യന്‍ said...

വികടാ.. സംഭവം ബുസ്തകാക്കുന്നോ..

വികടശിരോമണി said...

വന്നവർക്കെല്ലാം നന്ദി.
സുനിൽ,
അന്ന് നാട്ടിലെ കളികളറിയിക്കാൻ പറഞ്ഞിരുന്നല്ലോ.ഞാൻ മെയിൽ ചെയ്തിരുന്നു താനും.വന്നിരുന്നില്ല,അല്ലേ?
മങ്കൊമ്പിന്റെ പുസ്തകം വായിച്ചിട്ടുണ്ട്.
ആചാര്യാ,
തമാശിച്ചതാണോ?ഓരോ വട്ടുകൾ എഴുതുന്നതൊക്കെ പ്രസിദ്ധീകരിക്കാനോ?എന്തേ ഇങ്ങനൊരു ചോദ്യം?

കപ്ലിങ്ങാട്‌ said...

http://www.mathrubhumi.com/php/newFrm.php?news_id=1213212&n_type=RE&category_id=9&Farc=

നായ കഥാപാത്രമായി കഥകളി

ഇരിങ്ങാലക്കുട: കഥകളിചരിത്രത്തില്‍ ആദ്യമായി നായ കഥാപാത്രമാകുന്ന ശിവനാരായണീയം അരങ്ങിലെത്തുന്നു. നെടുമ്പാശ്ശേരി നായത്തോട്‌ ശങ്കരനാരായണക്ഷേത്രത്തിന്റെ ഐതിഹ്യമാണ്‌ ശിവനാരായണീയം ആട്ടക്കഥയുടെ പ്രതിപാദ്യവിഷയം. കെ. നരേന്ദ്ര വാരിയര്‍ രചനയും സി. കണ്ണന്‍ വേഷസംവിധാനവും നിര്‍വഹിക്കുന്നു.

വേദോച്ചാരണത്തില്‍ തെറ്റുപറ്റുകയും അതിനെ ന്യായീകരിക്കുകയും ചെയ്‌ത ചേരമാന്‍പെരുമാളിന്റെ ഗുരുവിന്‌ നായയുടെ ജന്മമെടുക്കാന്‍ ശാപം ലഭിക്കുന്നു. ഒരിക്കല്‍ നീചമായ അന്നം ഭക്ഷിക്കുന്നതില്‍നിന്ന്‌ തടയാനായി രാജാവിന്‌ നായയെ വധിക്കേണ്ടിവന്നു. ഗുരുഹത്യമൂലമുള്ള പാപനിവാരണത്തിന്‌ ക്ഷേത്രം നിര്‍മിക്കുന്നതാണ്‌ ഇതിവൃത്തം.

രാജഗുരുവായി സദനം സദാനന്ദനും ചേരമാന്‍ പെരുമാളായി സി. കണ്ണനും നായയായി സദനം ഭാസിയും ആശാരിയായി കലാമണ്ഡലം മനോജും വേഷമിടുന്നു. കലാമണ്ഡലം വാസുദേവനാണ്‌ സംഗീതം. ഇരിങ്ങാലക്കുട നാട്യസദനത്തിന്റെ നേതൃത്വത്തിലാണ്‌ അവതരണം.

കപ്ലിങ്ങാട്‌ said...

മുകളിലത്തെ കമന്റ്‌ ഓഫ്‌ ആയിരിക്കാം. നായയുടെ വേഷത്തിന്‌ പുതിയ വല്ല ഉപയോഗ സംഹിതകളും രൂപപ്പെടുന്നുണ്ടായിരിക്കാം.

ചാണക്യന്‍ said...

വികടശിരോമണി,
നല്ല പോസ്റ്റ്....അഭിനന്ദനങ്ങള്‍...
ബാക്കി കൂടി പോരട്ടെ.....

Anonymous said...

അതേന്നേ.. ഒട്ടും സമയം കിട്ടിയില്ല വരാൻ. റണ്ണിങ്ങ് ഫ്രൊം പില്ലർ ടു പോസ്റ്റ്, എന്നൊരു ചൊല്ലില്ലേ ഇംഗ്ലീഷിൽ അതുപോലെയായിരുന്നു എന്റെ സ്ഥിതി. 10 ദിവസത്തെ അവധി ഒരു മാസമാക്കി നീട്ടേണ്ണ്ടി വന്നു. അതിലും അധികം സങ്കടം ഞാൻ മണിയേയും മറ്റും ആ പരിപാടിക്ക് (കൊളത്തൂർക്ക്)ക്ഷണിച്ചിരുന്നു എന്നതാണ്. നമ്മുടെ നാട്ടിൽ അല്ലേ? എന്തുചെയ്യാം അവർ വന്നു, പക്ഷെ ഞാൻ ഉണ്ടായിരുന്നില്ല!

പലതും മിസ്സ് ആയി.. കഷ്ടം എന്നേ പറയേണ്ടൂ.
ആനമങ്ങാട്, തണ്ണീർക്കോട്, അനവധി അനവധി..
-സു-

Sajeesh said...

വളരെ നല്ല ലേഘനം, എങ്ങിനെ ഇത്ര നല്ല മധുരമായ മലയാള ഭാഷയില്‍ എഴുതാന്‍ പറ്റുന്നു ? വളരെ നന്നായിട്ടുണ്ട്.

സജീഷ്

Ranjith chemmad / ചെമ്മാടൻ said...

നന്ദി, നല്ല വിവരങ്ങള്‍ക്ക് നന്ദി,
നല്ല എഴുത്തിനും...
ഇതു വഴിയൊക്കെ ആദ്യമാ...എന്റെ പിഴ!!

Typist | എഴുത്തുകാരി said...

ഇത്ര വിശദമായ ലേഖനത്തിനു നന്ദി.

വികടശിരോമണി said...

കപ്ലിങ്ങാട്,
എന്തെല്ലാം കാണേണ്ടിവരുമോ?
സു,
സാരല്യാന്നേ.ഇനിയെത്ര അരങ്ങുകിടക്കുന്നു,കാലവിഷമമൊഴിഞ്ഞു കാണാൻ.
രഞ്ജിത്ത്,എഴുത്തുകാരീ,സജീഷ്,ചാണക്യാ,നന്ദി.
വന്ന് അഭിപ്രായമെഴുതാതെ വായിച്ചുപോയവർക്കും നന്ദി.

എതിരന്‍ കതിരവന്‍ said...

ലോകതിയേറ്ററിന് അനന്യസാധാരണമായ സംഭാവനയാണ് കഥകളിത്തിരശീല. പാശ്ചാത്യ നാടകവേദിക്ക് സങ്കൽ‌പ്പിക്കാൻ പറ്റാത്ത ഉപയോഗപ്രകരണമാണ് ഈ ചെറിയ തുണി നിർവ്വഹിക്കുന്നത്. വശങ്ങളിലേക്കോ മുകളിലേക്കോ മാത്രം നീങ്ങാവുന്ന നാടകത്തിരശീലയ്ക്കു പകരം ഏതുവശത്തേക്കോ മുകളിലേക്കോ താഴേയ്ക്കോ നീങ്ങാവുന്ന ‘ജീവനുള്ള’ കർടൻ മറ്റൊരു വേദിയിലും ഇല്ല തന്നെ. തുറസ്സായ സ്ഥലത്ത് രംഗം അളയാടപ്പെടുത്താനും അരങ്ങിന്റെ ജ്യോമെട്രി നിശ്ചിതപ്പെടുത്താനും തിരശീല എളുപ്പം സാദ്ധ്യമാക്കുന്നു. അരങ്ങിൽ യഥാർത്ഥ (real)വും അയഥാർത്ഥ (unreal) വും ആയ സ്പേസുകൾ അടയാളപ്പെടുത്താനും ഇതിനു കഴിയുന്നു. അലൌകികവും ലൌകികവും ആയ ലോകങ്ങളെ അടയാളപ്പെടുത്തി അതിനു വേർതിരിവു സൃഷ്ടിയ്ക്കുന്നു തിരശീല. അലൌകിക ലോകത്തുന്നിന്നും ലൌകിക ലോകത്തേയ്ക്കു കടന്നുവരുന്ന തിരനോക്കിൽ ഈ മറയെ അതിക്രമിക്കുന്ന യത്നചേഷ്ടകളാണ് ഉള്ളത്.വീരശൂരന്മാർ പരാക്രമത്തോടു തന്നെ ഈ മറ ഭേദിക്കാൻ ശ്രമിക്കുന്നു. എന്നാൽ മറയെന്നതിനു നേർവിപരീതമായ ശൂന്യത സൃഷ്ടിയ്ക്കാനും ഇതിനു കഴിയുന്നു. (കിരാതത്തിലെ ശിവദർശനത്തിൽ മുഖം മാത്രം പ്രത്യക്ഷമാക്കാൻ).

വളരെ പെട്ടെന്നുള്ള time lapse effect വരുത്താനും തിരശീല കൊണ്ട് സാധിയ്ക്കും. സ്റ്റേജ് ലൈറ്റ് ഓഫാക്കി പിന്നെ തെളിയ്ച്ച് സമയമാറ്റം സൂചിപ്പിക്കുന്നതുപോലെ.

Anonymous said...

ശരിയായ നിരീക്ഷണമാണു വീശീ ഇവിടെ രംഗോപകരണ ങ്ങളേക്കുറിച്ചു നടത്തിയിട്ടുള്ളത്‌. സാധാരണങ്ങളായ ചില വസ്തുക്കളെ ക്കൊണ്ടു അഭൗമങ്ങളായ ചിഹ്നങ്ങളെ ദേശ-കാല പരിമിതികളെ ഭേദിച്ചു വളരെ വലിയ ദൃശ്യാനുഭവമാക്കി മാറ്റുക എന്നതു ക്ഷിപ്രസാധ്യ മായ ഒരു കാര്യം അല്ല. മാർഗ്ഗിയും ദേശിയുമായ നിരവധി ഇതര കലാരൂപങ്ങളുടെ സ്വാധീനത്തിലാണു കഥകളി ഈ 'വഴക്കം' സാധിച്ചെടുത്തിരിക്കുന്നതു.

ഇതേക്കുറിച്ചു കഥകളിയിൽ ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന എല്ലവരും ബോധവാന്മാരാകേണ്ടതുണ്ട്‌. പക്ഷെ, വലിയ നടന്മർ പോലും സൂക്ഷമായി ഇതൊന്നും ചിന്തിക്കുന്നില്ല എന്ന്, അഥവാ മനസ്സിലാക്കുന്നില്ലന്ന് , ചില സന്ദർഭങ്ങളിലെങ്കിലും തോന്നിപ്പോകുന്നു ! പക്ഷെ മാറ്റങ്ങളെ പൊതുവിൽ നിരാകരിക്കുന്ന കഥകളിയുടെ യാഥാസ്തികവും പാരമ്പര്യാധിഷ്ഠിതവുമായ നിലപാടുകൾ തുണക്കുന്നതു കൊണ്ടു മാത്രം രക്ഷപെട്ടു നിൽക്കുന്നു എന്നാണു എനിക്കു തോന്നിയിട്ടുള്ളതു. അല്ലങ്കിൽ ഇതിനകം 'സ്റ്റേജ്‌ സെറ്റിംഗ്സ്‌' മറ്റും വന്നുപോകുമായിരുന്നു

PRS

ചീര I Cheera said...

തുടര്‍ച്ച കാത്തിരിയ്ക്കാന്‍ തുടങ്ങിയിട്ട് കുറച്ചു ദിവസായി ട്ടൊ.
വാ‍ായിയ്ക്കുന്നുണ്ട്.

വികടശിരോമണി said...

കതിരവന്റെ സൂക്ഷ്മനിരീക്ഷണങ്ങൾക്ക് നന്ദി.
time lapse effectനെക്കുറിച്ചും,ലൌകികം,അലൌകികം എന്നിങ്ങനെയുമുള്ള നിരീക്ഷണങ്ങൾ അർത്ഥവത്താണ്.തിരനോക്കിനെക്കുറിച്ചുള്ള ഒരു വായന.ഇങ്ങനെ പലതരത്തിൽ വായിക്കാമല്ലോ.അതാണതിന്റെ സൌന്ദര്യവും.
PRS,
അതെ,ചിലപ്പോൾ ചില യാഥാസ്ഥിതകതകളും ഉപകാരമാവും.
PR,
വായനയ്ക്കു നന്ദി.ഇപ്പോൾ വരുംട്ടോ.നോക്കൽ മുടക്കല്ലേ:)

JAYAN said...

നല്ല അറിവു പകരുന്ന ലേഖനം..
ഒരു കാര്യം കൂടി ചേര്‍ത്തുകൊള്ളട്ടെ..
പണ്ടു കാലത്ത് വലിയമനകളില്‍ കഥകളി നടക്കുമ്പോള്‍ അതുനടത്തുന്നത് തങ്ങളാണെന്ന അധികാരം കാണിക്കാന്‍ ചില തമ്പുരാക്കന്മാര്‍ കളിയരങ്ങിലൂടെ പുറത്തേയ്ക്കുപോകുമായിരുന്നത്രേ.ഇതിനെ വെറുത്തിരുന്ന ഒരു മഹാനടന്‍(അദ്ദേഹത്തിന്റെ പേര് മറന്നത് എന്റെ തെറ്റ്)ഒരിയ്ക്കല്‍ കളിയരങ്ങിലേയ്ക്ക് കിണ്ടിയും കൈയിലെടുത്ത് കയറിവന്ന തമ്പുരാനു നേരെ വലിയ ഒരു മല ഉയര്‍ത്തി തലയിലേയ്ക്കിടുന്നതായി കാണിച്ചു.ആ അതുല്യ നടന്റെ അഭിനയത്തിനുമുന്നില്‍ തമ്പുരാന്‍ ബോധരഹിതനായി എന്നത് അതിശയോക്തി തെല്ലും ഇല്ലാത്ത കഥ.

വീണ്ടും തുടരുക..

Anonymous said...

Good. Vikada good.
Good. Siromani good.