Thursday, January 8, 2009

ഒരു അഭിമുഖസംവാദം-കഥകളിയെപ്പറ്റിയുള്ള ആശങ്കകളും....

ഭാവിയെപ്പറ്റിയുള്ള ആശങ്കകൾ പങ്കുവെക്കാതെ,ഇപ്പോൾ ഒരു കഥകളി ചർച്ചയും പൂർത്തിയാവുന്നില്ല.കഴിഞ്ഞനൂറ്റാണ്ടിലെ കളിയരങ്ങിനെ സമ്പന്നമാക്കിയ മഹാമേരുക്കളോരോന്നായി നിലം പൊത്തിക്കൊണ്ടിരിക്കുന്നു.ഈ അസ്തമനദശയിൽ,സൃഷ്ട്യുന്മുഖമായ ഒരു യുവതലമുറയുടെ അനിവാര്യത നമുക്കുബോധ്യമാകുന്നു.പ്രഗത്ഭരായ ആചാര്യന്മാരുടെ ശിക്ഷണത്തിൽ മികവുറ്റ ഒരു യുവതലമുറ കഥകളിയിലുണ്ട്.അംഗീകൃതസ്ഥാപനങ്ങൾക്കുപുറത്ത്,കഥകളിക്കായി ജീവിതമുഴിഞ്ഞുവെച്ച നിരവധി കലാകാരന്മാരുണ്ട്.പുതിയ കലാകാരന്മാർ നേരിടുന്ന പ്രശ്നപരിസരങ്ങളെപ്പറ്റി ആരെക്കാളും ബോധ്യം അവർക്കായിരിക്കുമല്ലോ.അത്തരം ചർച്ചകൾക്കുകൂടി വഴിമരുന്നിടുന്നു,ഈ അനൌപചാരികഅഭിമുഖസംവാദം.ശ്രീ.കലാമണ്ഡലം സോമൻ,ശ്രീ.വെള്ളിനേഴി ഹരിദാസ് എന്നിവരാണ് ഈ അഭിമുഖസംവാദത്തിൽ എന്നോടൊപ്പമുള്ളത്.ആദ്യവസാന പച്ച,കത്തി,താടി,കരി തുടങ്ങിയ പുരുഷവേഷങ്ങളെല്ലാം കൈകാര്യം ചെയ്യുന്ന സോമൻ,പ്രശസ്തകഥകളിനടനായിരുന്ന ശ്രീ.വെള്ളിനേഴി നാണുനായരുടെ മരുമകനാണ്.പ്രഗത്ഭ ഗുരുനാഥന്മാരിൽ നിന്നാർജ്ജിച്ച അഭ്യാസദാർഡ്യം സോമന്റെ വേഷങ്ങൾക്കു കരുത്തേകുന്നു.കഥകളിസംഗീതത്തിലെ ഇതിഹാസം ഉണ്ണികൃഷ്ണക്കുറുപ്പിന്റെ മകനാണ് വെള്ളിനേഴി ഹരിദാസ്.സ്ത്രീവേഷങ്ങളോടൊപ്പം,അച്ഛന്റെ മാർഗത്തിൽ കഥകളിസംഗീതവും പരിചയസമ്പന്നനായ ഈ നടൻ കൈകാര്യം ചെയ്യുന്നു.സംവാദത്തിലേക്ക്:
:}കളരിയിൽ പഠിക്കുന്ന,ചിട്ടപ്പെട്ട കഥകൾക്കു പുറത്ത് നളൻ,രുഗ്മാംഗദൻ തുടങ്ങിയ വേഷങ്ങൾ ചെയ്യേണ്ടിവരുമ്പോൾ എങ്ങനെയാണ് സോമൻ ഒരു രൂപമുണ്ടാക്കാൻ ശ്രമിക്കാറ്?
സോമൻ:നളചരിതത്തിന്റെ കാര്യത്തിൽ കൃഷ്ണൻ‌നായരാശാന്റെ പുസ്തകമാണ് പ്രധാനമായും നോക്കാറ്.പിന്നെ ഗോപിയാശാ‍ൻ ചെയ്യുന്നത്,അതേപടിയല്ല-അതേപടി ചെയ്താൽ അതിൽ എന്റെ വ്യക്തിത്വമില്ലല്ലോ.ഗോപിയാശാന്റെ രംഗക്രിയകളെ എന്റേതായ മാർഗത്തിൽ പുനരാലോചിച്ച് ആവിഷ്കരിക്കാൻ ശ്രമിക്കാറുണ്ട്.
:}നളചരിതം ചിട്ടപ്പെടുത്തണമെന്നൊക്കെയുള്ള അഭിപ്രായങ്ങൾ ഇപ്പോഴും ഉയർന്നുകേൾക്കുന്നുണ്ടല്ലോ.എന്താണഭിപ്രായം?
സോമൻ:അതു നടക്കുമെന്ന് തോന്നുന്നില്ല.നളന്റെ കാര്യത്തിൽ ഇപ്പോൾ ആസ്വാദകരുടെ മനസ്സിലുള്ളത് ഗോപിയാശാൻ ഉണ്ടാക്കിവെച്ച ഒരു ഫ്രൈമാണ്.നാളെ ഞാനോ മറ്റാരെങ്കിലുമോ വേറൊരു രീതിയിൽ ചെയ്താൽ “ഹേയ്,ഇയാളിതെവിട്ന്നു പഠിച്ചുവന്നിരിക്കയാണ്”എന്നേ പറയൂ.കത്തിവേഷത്തിലും അതുണ്ട്,രാമൻ‌കുട്ടിയാശാൻ കത്തിവേഷങ്ങൾക്കുനൽകിയ രൂപഘടനക്കു പുറത്തുള്ള ഒന്ന് അംഗീകരിക്കാൻ ബുദ്ധിമുട്ടാണ്.
:}കത്തിവേഷങ്ങളുടെ കാര്യത്തിൽ,കളരിയിൽ ഒരു ആവിഷ്കാ‍രക്രമം നിലവിലുണ്ടല്ലോ.നളന്റെ അവസ്ഥ അതല്ലല്ലോ.
സോമൻ:കളരിയിൽ ഒരു ക്രമം കത്തിവേഷത്തിന് ഉണ്ട് എന്നു പറയുമ്പോൾ…ഉൽഭവം രാവണനെ ഉദാഹരണമായിട്ടെടുക്കുക,മുഴുവൻ കളരിയിൽ ചൊല്ലിയാടുന്നതും എഴുതിവെച്ചതുമായ കാര്യങ്ങളാണ് ചെയ്യുന്നത്.പക്ഷേ അതിന്റെ രംഗപ്രയോഗത്തിന് ഒരു ഘനം കിട്ടുന്നത് രാമൻ‌കുട്ടിയാശാൻ ചെയ്യുമ്പോഴാണല്ലോ.ഇപ്പോൾ ഞാനടക്കം ഉൽഭവം രാവണൻ ചെയ്യുന്നുണ്ട്.പക്ഷേ അതു വേണ്ടപോലെയാവുന്നില്ല.രാമൻ‌കുട്ടിയാശാൻ ചെയ്യുന്ന അനുഭവം കിട്ടുന്നില്ല.നളചരിതത്തിന്റെയും അവസ്ഥ അതാണ്.പലരും നളൻ കെട്ടുന്നുണ്ട്.പക്ഷേ ഗോപിയാശാന്റെ നളൻ മനസ്സിൽ നിൽക്കുന്ന ആസ്വാദകന്റെ മനസ്സിൽ അത് ഏൽക്കുന്നില്ല.കോട്ടക്കൽ ശിവരാമന്റെ ദമയന്തിയും.
:}തുടർന്നുവരുന്ന കലാകാരന്മാർ അവരുടെ വഴി പിൻ‌തുടർന്നാൽ മതി എന്നാണോ?
സോമൻ:അവർ ഉണ്ടാക്കിവെച്ച രൂപത്തെ പിൻ‌തുടരാം.പക്ഷേ അത് സ്വന്തം വ്യക്തിത്വത്തോടുകൂടി ചെയ്യണം.അതേപടി അനുകരിക്കുന്നതിനോട് അഭിപ്രായമില്ല.ഇപ്പോൾ,ഗോപിയാശാന് അരങ്ങത്തുവെച്ച് ചുമ വന്നാൽ,കൈകൊണ്ട് ഒരു പ്രത്യേകരീതിയിൽ മറച്ചുപിടിച്ച് ചുമക്കുന്ന ഒരു സ്റ്റൈലുണ്ട്.ഒരു കാര്യവുമില്ലെങ്കിലും,അരങ്ങിൽ‌വന്നാൽ മൂന്നുനാലുവട്ടം കൈകൊണ്ട് അതുപോലെ മുഖം മറച്ചുപിടിക്കുന്ന കലാകാരന്മാരെ കാണാം.അതിനോടൊന്നും യോജിക്കാനാവില്ല.താൻ ചെയ്യുന്ന വേഷം എങ്ങനെ സ്വന്തം വ്യക്തിത്വം നൽകി ചെയ്യാം എന്നു പുതിയ നടന്മാർ ശ്രദ്ധിക്കേണ്ടതുണ്ട്.
:}താങ്കളുടെ കത്തിവേഷങ്ങൾ രാമൻ‌കുട്ടിയാശാൻ കളരിയുടെ തനതായ രൂപം ദീക്ഷിക്കുവാൻ എപ്പോഴും ശ്രദ്ധിച്ചുകാണുന്നു.പച്ചവേഷങ്ങളിൽ ചിട്ട വാഴേങ്കട വിജയന്റെയാണോ?
സോമൻ:തെക്കും വടക്കും എല്ലാം ഒരുപോലെ അംഗീകൃതവും അതുല്യവുമായ കത്തിവേഷം രാമൻ‌കുട്ടിയാശാന്റെ തന്നെയാണെന്നാണ് എന്റെ അഭിപ്രായം.പരമാവധി എന്റെ കത്തിവേഷങ്ങൾ പിന്തുടരുന്നത് ആ മാതൃകയാണ്.പച്ചവേഷത്തിൽ,വിജയാശാന്റെ സമ്പ്രദായം തന്നെയാണ് ചെയ്യാറ്.
:}രാമൻ‌കുട്ടിയാശാൻ ചെയ്യുന്നത് ആവർത്തനം മാത്രമാണെന്നും,പുതിയ ഒന്നും അതില്ല്ലെന്നും,വിമർശനം ഇപ്പോഴുമുയർത്തുന്നവരുണ്ടല്ലോ.എന്താണഭിപ്രായം.
സോമൻ:ആ പറയുന്നവർ കഥകളിയെപ്പറ്റി വിവരമില്ലാത്തവരാണ്.അത്രയേ പറയാനുള്ളൂ.ഇന്നൊന്നു ചെയ്യുക,നാളെ വേറൊന്ന്,അങ്ങനെ ചെയ്തുപോവുന്നതിന് തോന്നിയത് ചെയ്യുക എന്നേ പറയാനാവൂ.അത് കഥകളിക്ക് നന്നല്ല.
:}ഇന്നത്തെ താടിവേഷക്കാർ പൊതുവേചെയ്യുന്ന വഴിയിൽ നിന്ന് വിഭിന്നമാണ് താങ്കളുടെ ചുവന്നതാടിവേഷങ്ങൾ എന്നുതോന്നിയിട്ടുണ്ട്.ചുവന്നതാടിവേഷങ്ങൾക്ക് മാതൃകയായത് അമ്മാവനായ വെള്ളിനേഴി നാണുനായരുടെ വേഷങ്ങൾ തന്നെയായിരുന്നുവോ?
സോമൻ:നാണുമാമയുടെ വേഷങ്ങൾ ചെറുപ്പത്തിൽ കണ്ടിട്ടുണ്ടെങ്കിലും,അതിന്റെ കേമത്തമെന്താ എന്നൊന്നും അറിയുമായിരുന്നില്ല.പിന്നീട് കലാമണ്ഡലത്തിലെ കോഴ്സ് കഴിഞ്ഞ്,കുറുവട്ടൂരിലുള്ള അദ്ദേഹത്തിന്റെ വീട്ടിൽ നാലഞ്ചുമാസത്തോളം പോയി,താടിവേഷത്തിന്റെ തീയറിയായിട്ടുള്ള കാര്യങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്.അദ്ദേഹം തന്നെയാണ് മനസ്സിലുള്ള മാതൃക.
:}താടിവേഷങ്ങളിൽ ഇന്നു പൊതുവേ കാണുന്നത്,കുറേ പുരാണകഥകൾ ആടിനിറക്കുകയോ,ലൌകികമായ കുറേ പ്രവൃത്തികൾ ചെയ്യുകയോ ചെയ്യുന്നതാണല്ലോ.അതൊന്നും താങ്കളുടെ താടിവേഷങ്ങളിൽ കാണാറില്ല.എന്താണ് ഇത്തരമൊരു മാറ്റത്തിനുള്ള കാരണം?
സോമൻ:താടിവേഷമെന്നു വെച്ചാൽ ഗോഷ്ടി കാണിക്കാനുള്ളതാണ് എന്ന നിലപാടിനോടെനിക്ക് യോജിപ്പില്ല.അതും കഥകളിയിലെ ഒരു വേഷം തന്നെയാണെന്നു മനസ്സിലാക്കണം.ദുശ്ശാസനൻ എന്നു വെച്ചാൽ ഒരു പൊട്ടനൊന്നുമല്ല.അതുപോലെ ഏതു താടിവേഷകഥാപാത്രവും.ഇപ്പോൾ നടക്കുന്നത് അനുകരണം വരുന്നതിന്റെ കുഴപ്പമാണ്.ഉദാഹരണത്തിന്,ഉണ്ണിത്താൻ ചേട്ടന്റെ താടിവേഷം കേമമാണ്.അതുകൊണ്ട് അതിനെ അനുകരിക്കുകയാണ്.അങ്ങനെ വരുന്നതാണ് പ്രധാനകുഴപ്പം.
:}കഥകളിയുടെ സമഗ്രതയിൽ നിന്ന് സംഗീതമൊക്കെ അടരുന്നതിന്റെ പ്രശ്നങ്ങൾ ഇപ്പോൾ സജീവമാണ് എന്നുതോന്നുന്നു.കുറേ രാഗമാറ്റങ്ങൾക്കും കസർത്തുകൾക്കുമപ്പുറം,വേഷക്കാരനു സഹായകമാകുന്ന നിലയിൽ പാടുന്നവരുടെ എണ്ണം കുറയുകയും ചെയ്യുന്നു.ഇത് വേഷത്തെ എത്രമാത്രം ബാധിക്കുന്നുണ്ട്?
സോമൻ:ഇപ്പോൾ ആരെയും പേടിക്കുകയൊന്നും വേണ്ടല്ലോ.കൃത്യമായി ചേങ്ങിലയിൽ താളം കിട്ടാത്തതുകൊണ്ടുള്ള പ്രശ്നം ഗുരുതരമാണ്.നരകാസുരന്റെ പതിഞ്ഞപദമായ “ബാലികമാർ” കേകിയിലെത്തുമ്പോൾ ചെമ്പട 32മാത്ര ഒന്നു പൊങ്ങിയാൽ ആ വേഷക്കാരൻ അതുവരെ പ്രവർത്തിച്ചതൊക്കെ വെറുതേയായിക്കിട്ടും.അതൊന്നും ഇപ്പോൾ അവരോടൊന്നും പറയാനേ പറ്റില്ല.വലിയ അലോഹ്യമാകും.വേഷക്കാ‍രൻ രംഗത്തെത്തുമ്പോൾ രണ്ടുമിനിറ്റ് രാഗം പാടിയാൽ കുറ്റമായി.ഈ ‘രാഗം’ പാടാനുള്ളതാണ്.ഉണ്ണികൃഷ്ണക്കുറുപ്പാശാൻ “ഹരിണാക്ഷി”ക്കു മുമ്പുള്ള രാഗം പാടിയിരുന്നത് ഓർക്കണം.അദ്ദേഹമാണ് അതു കൊണ്ടുവന്നത്.രാമൻ‌കുട്ടിയാശാൻ അരങ്ങിൽ വന്ന് കുറുപ്പാശാൻ രാഗം പാടുമ്പോൾ സ്റ്റൂളിൽ പിന്നിലേക്ക് തിരിഞ്ഞിരിക്കും.ആ മുകളിലേക്ക് പിടിക്കുന്ന സമയത്ത് രാമൻ‌കുട്ടിയാശാന്റെ ചുണ്ടിൽ വിരിയുന്ന ഒരു ചെറുചിരിയുണ്ട്. “മതി കുറുപ്പേ,കേമമായി” എന്ന അർത്ഥത്തിൽ.എന്നിട്ട് മുന്നിലേക്ക് തിരിയും.ഈ രാഗം പാടൽ വേഷക്കാർക്ക് കഥാപാത്രത്തിന്റെ സ്ഥായിയിലേക്ക് എത്താനുള്ള ഒരു സഹായം കൂടിയാണ്.ഇപ്പോൾ അതൊന്നും പറഞ്ഞിട്ട് കാര്യമില്ലാതായി.
വെള്ളിനേഴി ഹരിദാസ്:രാഗം മാറ്റലിനെപ്പറ്റി പറഞ്ഞല്ലോ.അതിൽ തെറ്റൊന്നുമില്ല.അച്ഛൻ പലയിടങ്ങളിലും രാഗം മാറ്റിപ്പാടിയിരുന്നു.പക്ഷേ അതുകേട്ടാൽ “അതങ്ങനെത്തന്നെയാണ് വേണ്ടത്” എന്ന് കേൾക്കുന്നവർക്കു തോന്നിയിരുന്നു.ഇപ്പോൾ നടക്കുന്നതിൽ പലതും “ഇങ്ങനെ പല അപൂർവ്വരാഗങ്ങളും അറിയാം” എന്നു കാണിക്കാൻ കൂടി വേണ്ടിയാണ്.ഞാനീ പുരോഗമനവാദികളായ പാട്ടുകാരോട് ചോദിക്കാറുണ്ട്,ഇപ്പോ പ്രധാനപ്പെട്ട പല പദങ്ങളും ഇവരാരും ഒരിക്കലും രാഗം മാറ്റാറില്ലല്ലോ,“മറിമാൻ കണ്ണി” ദ്വിജാവന്തിയിൽ നിന്ന് “പരിപാഹിമാം ഹരേ” നവരസത്തിൽ നിന്ന്,“നാഥാ ഭവൽ‌ചരണ” ദേവഗാന്ധാരിയിൽ നിന്ന്,ഒന്നും മാറ്റാറില്ലല്ലോ എന്ന്.മാറ്റിയാൽ നാട്ടുകാരു തല്ലും,അതു തന്നെ.
:}കഥകളിസംഗീതത്തിൽ ഉപയോഗിക്കുന്ന രാഗങ്ങൾ തന്നെ,കർണ്ണാടകസംഗീതത്തിന്റെ മാർഗത്തിൽ പാടുന്ന ഒരു ശീലവും വ്യാപകമാവുന്നുണ്ടല്ലോ.
വെള്ളിനേഴി ഹരിദാസ്:അതു കൃത്യമായി മനസ്സിലാകുന്നത് സ്കൂൾ യുവജനോത്സവത്തിലെ കഥകളിസംഗീതമത്സരങ്ങളിൽ വിധികർത്താക്കളായി പോകുമ്പോഴാണ്.പാടുന്നത് കഥകളിപ്പദമാണ്, “സഖിമാരേ നമുക്കു”.പക്ഷേ വഴി മുഴുവൻ കർണ്ണാടക ദ്വിജാവന്തിയാണ്.അതിനു പരമാവധി ഫസ്റ്റ് കൊടുക്കാതെ നോക്കും.പക്ഷേ പ്രശ്നം ഇവരെ ഇതു പഠിപ്പിക്കുന്ന ചില കഥകളിസംഗീതജ്ഞരുണ്ട്.അവർ അരങ്ങിൽ പാടുമ്പോഴും ഇതു തന്നെയാണ് അവസ്ഥ.
:}മേളത്തിലും ഇത്തരം പ്രശ്നങ്ങൾ വ്യാപകമാണല്ലോ.ഉരുളുകോലിന്റെ കസർത്തിനോ,അനാവശ്യമായ വീക്കുകോലിന്റെ ഘനത്തിനോ അല്ലാതെ,‘കഥകളിക്കു കൊട്ടുന്ന’ കൊട്ടുകാരും കുറയുന്നില്ലേ?
സോമൻ: ചെയ്യുന്ന തൊഴിലിനെ അവർ ബഹുമാനിച്ചാൽ മതി.മേളപ്രധാനമായ ഒരു വേഷം,ഏതു കലാകാരനുമാവട്ടെ,ചെയ്യുമ്പോൾ ആ ചെയ്യുന്ന കഥാപാത്രത്തിന്റെ വലിപ്പത്തിനനുസരിച്ച് കൊട്ടിക്കൊടുക്കണം.അതിനു പകരം “ഇവന്റെയൊരു രാവണൻ” എന്ന മട്ടിൽ കൊട്ടാവുന്നതാണ് അപകടം.അങ്ങനെയൊന്നുമല്ലാതെ,കൃത്യമായി എന്റെ കോട്ടങ്ങളും മേന്മകളുമറിഞ്ഞ് കൊട്ടിത്തരുന്ന ചെറുപ്പക്കാരായ നല്ല കൊട്ടുകാരും ഉണ്ട്.
:}കഥകളിയുടെ മേന്മയെപ്പറ്റി മാത്രം സംസാരിക്കുകയും കഥകളിക്കാരനെപ്പറ്റി ചിന്തിക്കാതിരിക്കുകയും ചെയ്യുന്ന ദയനീയാവസ്ഥയും നിലവിലുണ്ടല്ലോ.
സോമൻ:അരങ്ങത്തു കാണുമ്പോൾ വലിയ അലങ്കാരങ്ങളും കിരീടവും രാജപദവിയുമൊക്കെയുണ്ടെങ്കിലും കളികഴിഞ്ഞ് അതെല്ലാമഴിച്ചുവെച്ചുവീട്ടിലെത്തിയാൽ ഈ കഥകളിക്കാരനെന്ന പച്ചമനുഷ്യന്റെ മുന്നിൽ ഭാര്യയും കുട്ടികളുമുണ്ട്.ഒരു ആസ്വാദകനും ഒരു കലാകാരനും വാരിക്കോരി കൊടുക്കാനാവില്ല.പക്ഷേ,ഇന്നൊരു കളിക്കു വിളിച്ച് എഴുനൂറുരൂപ കൊടുത്താൽ,നാളെവിളിക്കുമ്പോൾ എഴുനൂറ്റിപ്പത്തുരൂപ കൊടുക്കാനുള്ള മനസ്സെങ്കിലും കാണിക്കണം.നാൽ‌പ്പത്തഞ്ചും അൻപതും വയസ്സുള്ള,അരങ്ങിൽ പത്തുമുപ്പതുവർഷത്തെ അനുഭവമുള്ള കലാകാരന്മാർക്കു പോലും ആയിരം രൂപ പോലും പ്രതിഫലം കിട്ടാത്തത് കഷ്ടമാണ്.കഥകളി മുന്നിലിരുന്നു കണ്ട്,അതിനെ ഇഴ കീറി പരിശോധിക്കാൻ ഇവിടെ ആസ്വാദകരുണ്ട്.ഈ വേഷമെല്ലാം കെട്ടുന്ന പച്ച മനുഷ്യനെപ്പറ്റി ചിന്തിക്കാൻ ഇവരാരും തയ്യാറല്ല.അവർക്കെല്ലാം മാന്യമായ ജോലിയും ജീവിതപശ്ചാത്തലവുമുണ്ടാവും,ഒരു ഹോബിയായി കഥകളിയാസ്വാദനവും.കഥകളിക്കാരൻ ജീവിക്കാനായി പെടുന്ന പാട് അവർക്കറിയേണ്ട.അനവധി സ്ഥലങ്ങളിൽ നടന്ന നാട്യശാലകളിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്.അവിടെയെല്ലാം കഥകളിയെങ്ങനെ നന്നാക്കാം എന്നല്ലാതെ,കഥകളിക്കാരനെപ്പറ്റി അവരൊന്നും പറഞ്ഞുകണ്ടിട്ടില്ല.ഒരു വേഷക്കാരൻ ഒരരങ്ങിൽ എന്തെങ്കിലും വയ്യായ്ക കൊണ്ടോ മറ്റോ ഒരു രംഗം മോശമാക്കിയാൽ-അടുത്തരംഗം മുതൽ അയാൾ തന്നെ ചെയ്തുകാണും,ആ കുഴപ്പം അയാൾ വെള്ളമടിച്ചിട്ടാണ് എന്നു പറയുക-അയാളെ അപമാനിക്കുക-അതിനൊക്കെ ഇവിടെ ആളുണ്ട്.എന്തുമാവാം കലാകാരന്റെ മേൽക്ക് എന്നായിരിക്കുന്നു.കൃഷ്ണൻ നായരാശാനുണ്ടാ‍ക്കിയതായിരുന്നു കഥകളിക്കാരനു വില.ഇപ്പൊ അദ്ദേഹം ഇല്ലല്ലോ.
:}ചെറുപ്പക്കാരായ കഥകളിക്കാർക്ക് എങ്ങനെ പ്രതിഫലം നൽകാം എന്നതിൽ ഒരു കൃത്യതയും വടക്കോട്ട് ഇല്ല എന്നുതോന്നുന്നു.തെക്കോട്ട് മാന്യമായ പ്രതിഫലം കിട്ടുന്നത് ഒരു കാര്യം തന്നെയാണല്ലോ.
വെള്ളിനേഴി ഹരിദാസ്: നമ്മൾ പങ്കെടുക്കുമ്പോൾ തന്നെ,തെക്കുനിന്നുള്ള നമ്മളേക്കാൾ ജൂനിയേഴ്സായ കളിക്കാരും പങ്കെടുക്കുന്നുണ്ടാകും.അവർക്ക് നമ്മൾക്കുള്ളതിലും പണം കൊടുക്കുകയും ചെയ്യും.ഏതൊക്കെ തരത്തിലാണോ അവഗണിക്കാൻ പറ്റുക,അതൊക്കെ നോക്കുക,അത്രതന്നെ.ഒരാൾ നന്ന് എന്നു വരുത്താൻ നാലാളെ മോശം എന്നു പറയുക.ഇതാണ് ഇപ്പോഴത്തെ രീതി.
:}ഒന്നോ രണ്ടോ വേഷക്കാരെ തെരഞ്ഞുപിടിച്ച് അവരെ മാത്രം വളർത്തുന്ന പ്രവർത്തനവും ഉണ്ട്.
വെള്ളിനേഴി ഹരിദാസ്:അവരവർക്കിഷ്ടപ്പെട്ട കലാകാരന്മാരെ വളർത്തുന്നതിൽ ആക്ഷേപം പറയാനില്ല.പക്ഷേ അതിനു മറ്റുള്ളവർ മോശം എന്നു പറയാതിരുന്നാൽ മതി.എന്നാൽ വേറെയുള്ളവർ വേഷം കൊടുക്കും.ഒറ്റക്കു നിൽക്കണ കഥകളിക്കാരുടെ പ്രശ്നാണ് ഇതൊക്കെ.
സോമൻ: സ്ഥാപനത്തിൽ ജോലി ചെയ്യുന്ന കഥകളിക്കാരന് ഇത്തരം പ്രശനമൊന്നുമില്ല.ശമ്പളം ഉണ്ടല്ലോ.ഒഴിവുസമയത്ത് നാലുകുട്ടികൾക്ക് അറിയുന്ന കല പറൺജുകൊടുക്കാം.അതു സന്തോഷമുള്ള കാര്യവുമാണ്.പുറത്തേക്കെറങ്ങിയാലുണ്ടല്ലോ,ഭോപ്പാൽ ദുരന്തം കഴിഞ്ഞ അവസ്ഥയാണ് കഥകളിലോകത്ത്.ഒരാൾ ഒരു സ്ഥലത്ത് അയ്യായിരം‌രൂപക്ക് കളിയേൽക്കുന്നെങ്കിൽ അവിടെച്ചെന്ന് മറ്റുചിലർ രണ്ടായിരത്തഞ്ഞൂറിന് കളിയേൽക്കും.ഒരഞ്ഞൂറു രൂപയെങ്കിലും കളിക്കാരനു കിട്ടട്ടെ എന്ന മനസ്സുകൊണ്ടാവും ആദ്യത്തെയാൾ അയ്യായിരം പറഞ്ഞത്.ഇതു കേൾക്കുന്നവനെന്താണ് തോന്നുക?രണ്ടായിരത്തഞ്ഞൂറിന് കളിയേൽക്കുന്നവന്റെ ലക്ഷ്യം വേറെയാവും-അവനെവിടെയെങ്കിലും പോയി ഒരു കഷ്ണം കഥകളിസംഗീതമോ,ഒരു കഷ്ണം വേഷമോ പഠിച്ചിട്ടുണ്ടാവും.അതവിടെ സേവിക്കാമല്ലോ.
വെള്ളിനേഴി ഹരിദാസ്: സേവിക്കാല്ലോ എന്നല്ല പറയണ്ട ഭാഷ,അന്നത്തെ ആ കഥകളിയങ്ങ്ട് കൊളാക്കാലോ എന്നാണ്.
സോമൻ:അവർ ഉന്നത ജോലിയിൽ നിന്നു രാജിവെച്ചശേഷമോ,ഒഴിവുസമയത്തോ കുറച്ച് കഥകളിയോ സംഗീതമോ പഠിച്ചതാവും.ഒരു ജിവിതം മുഴുവൻ നിയോഗമായി ഇതിനെ സ്നേഹിച്ചുകൊണ്ടുനടക്കുന്ന,ജീവിതോപാധിയായി ഇതിനെ കൊണ്ടുനടക്കുന്ന കലാകാരനാണ് അവിടേയും അപമാനിക്കപ്പെടുന്നത്.അതാണ് ഞാനാദ്യം പറഞ്ഞത്,എന്തുമാവാം കലാകാരന്റെ മേലേക്ക് എന്നായിരിക്കുന്നു.ഓടിക്കേറുന്നത് മുഴുവൻ ഇവിടെക്കാ.കഥകളിയിൽ എന്തുമാവാം.അത്രക്ക് വേദനയോടു കൂടിയാണിത് പറയുന്നത്.
:}തെക്കോട്ട് പ്രതിഫലക്കാര്യം കുറേക്കൂടി ഭേദമാണെന്നു തോന്നുന്നു.
സോമൻ:അവർക്ക് കഥകളി ഉണ്ടാവണമെങ്കിൽ ഈ കഥകളിക്കാരൻ വേണം എന്നറിയാം.ഈയടുത്ത് തെക്കൊരു സ്ഥലത്ത് രണ്ടുദിവസത്തെ കളിക്കു പോയിവന്നതേയുള്ളൂ.അവർ മാന്യമായി പ്രതിഫലം തന്നു.കലാകാരനാവശ്യമായ സൌകര്യങ്ങളൊരുക്കിക്കൊടുക്കാനും പ്രതിഫലം കൊടുക്കാനും അവർക്കു നിഷ്ഠയുണ്ട്.ഇവിടെ അതില്ല.ഒരു നല്ല വേഷം കെട്ടി എന്നേയുണ്ടാവൂ.അതു കഴിഞ്ഞാൽ കഷ്ടമാവും.അതുകൊണ്ടുതന്നെ തെക്ക് കളികാണാനും ആളുണ്ട്.ഇവിടെയിനിയിപ്പോൾ കാണാൻ വരുന്നവർക്കും കളിക്കാർക്കു കൊടുക്കുന്ന പോലെ പത്തോ അഞ്ഞൂറോ കൊടുത്ത് കൊണ്ടുവന്നിരുത്തേണ്ട സ്ഥിതിയിലേക്കാണ് പോക്ക്.
--------------------------------------------------------------------

62 comments:

വികടശിരോമണി said...

ശ്രീ.കലാമണ്ഡലം സോമൻ,വെള്ളിനേഴി ഹരിദാസ് എന്നിവരുമായുള്ള ഒരു അഭിമുഖസംവാദം.

ചാണക്യന്‍ said...

വായിച്ചു...

പകല്‍കിനാവന്‍ | daYdreaMer said...

ഒത്തിരി കഷ്ടപ്പെട്ട്... എന്നാലും വായിച്ചു.... കഥ അറിയാതെ യുള്ള ആട്ടം കാണലാ...
പിന്നെ വികടനല്ലേ...വായിച്ചു...

കപ്ലിങ്ങാട്‌ said...

വളരെ ഹൃദയസ്പർശിയായ അഭിമുഖം. കഥകളി ഇപ്പോഴും കൂടുതൽ ജനകീയം തെക്ക്‌ തന്നെയാണല്ലൊ. വടക്ക്‌ കഥകളി കുറച്ചുകൂടി അധികം ജന്മിത്തതിന്റെ കീഴിലായിരുന്നു എന്നു തോന്നുന്നു, പ്രത്യേകിച്ച്‌ കെ.പി.എസ്‌. മേനോന്റെ ഭാഷയിൽ പണ്ടത്തെ വള്ളുവനാട്‌ താലൂക്കിൽ. വേഷക്കാരനോടുള്ള ആ പണ്ടത്തെ ആശ്രിത മനോഭാവം ഇപ്പോഴും വിട്ടു മാറിയിട്ടില്ലായിരിക്കാം, അതാവാം വേതനം കൊടുക്കുന്നതിൽ ഇത്ര പിശുക്ക്‌.

പണ്ട്‌ കലാമണ്ഡത്തിൽ വെച്ച്‌ നടന്ന ഗോപിയാശാന്റെ ധർമ്മപുത്രർ കണ്ടു മടങ്ങുംബോൾ ബസ്സ്‌ സ്റ്റോപ്പിൽ വെച്ച്‌ ഒരു യുവ കലാകാരനുമായി സംസാരിച്ചു. അദ്ദേഹം പറഞ്ഞതു അദ്ദേഹത്തെപ്പോലെയുള്ള യുവകലാകാരന്മാർക്ക്‌ സ്കൂൾ യുവജനോൽസവം ഒരു വലിയ വരുമാന മാർഗ്ഗം ആണെന്നാണ്‌. അതും ഇപ്പോൾ പുതിയ നിയമങ്ങൾ കാരണവും മറ്റും എകദേശം അടഞ്ഞ മട്ടാണ്‌. ഇക്കഴിഞ്ഞ യുവജനോൽസവത്തിൽ കഥകളിയിനത്തിൽ വളരെ കുറച്ച്‌ മൽസരാർത്ഥികളേയുണ്ടായിരുന്നുള്ളുവത്രെ.

കഥകളി കലാകാരന്മാർക്കുള്ള വേതനം കൂടിയില്ലെങ്കിൽ പുതിയ തലമുറയിലാരും തന്നെ, കഥകളി ഇഷ്ടമുണ്ടെങ്കിൽ തന്നെ, അതിനു വേണ്ടി ജീവിതം ഉഴിഞ്ഞു വെക്കില്ല. അവസാനം, കഥകളി ഇഷ്ടമുള്ള ചിലർ, ഒഴിവു സമയത്ത്‌ പഠിച്ചത്‌ അരങ്ങിൽ കാണിക്കുന്നതാവും ഭാവിയിലെ കഥകളി രാവുകൾ :-(

Haree said...

"ഒരാള്‍ ഒരു സ്ഥലത്ത് അയ്യായിരം‌രൂപക്ക് കളിയേല്‍ക്കുന്നെങ്കില്‍ അവിടെച്ചെന്ന് മറ്റുചിലര്‍ രണ്ടായിരത്തഞ്ഞൂറിന് കളിയേല്‍ക്കും. ഒരഞ്ഞൂറു രൂപയെങ്കിലും കളിക്കാരനു കിട്ടട്ടെ എന്ന മനസ്സുകൊണ്ടാവും ആദ്യത്തെയാള്‍ അയ്യായിരം പറഞ്ഞത്.ഇതു കേള്‍ക്കുന്നവനെന്താണ് തോന്നുക?"
"വെള്ളിനേഴി ഹരിദാസ്: സേവിക്കാല്ലോ എന്നല്ല പറയണ്ട ഭാഷ,അന്നത്തെ ആ കഥകളിയങ്ങ്ട് കൊളാക്കാലോ എന്നാണ്."
ഹ ഹ ഹ... :-D മാന്യമാ‍യ തുക കണക്കുകൂട്ടി ഒരു കളി നടത്താന്നു വെച്ചാല്‍ പേടിയാണ്! അതേ കലാകാരന്മാരെ വെച്ച്, അതില്‍ കുറഞ്ഞു നടത്താമെന്നു പറഞ്ഞ് ആളുവരും! കലാകാരന്മാര്‍ തന്നെയാണ് അവരുടെ വിലയിടിക്കുന്നത്.

അഭിമുഖസംവാദത്തിനു നന്ദി. കലാകാരന്മാരുടെ പ്രവര്‍ത്തിയിലേക്കല്ലാതെ, അവരുടെ ജീവിതത്തിലേക്ക് ഒറ്റയ്ക്കു നില്‍ക്കുന്ന ആസ്വാദകര്‍ക്ക് ഇറങ്ങിച്ചെല്ലുവാന്‍ കഴിയണമെന്നില്ല. എന്നാല്‍, ജില്ലാ കഥകളി ക്ലബ്ബുകള്‍ പോലെയുള്ള ആസ്വാദക സംഘങ്ങള്‍ക്ക് അതില്‍ കൂടി ഒന്ന് മനസുവെയ്ക്കാവുന്നതാണ്. കഥകളി കലാകാരന്മാര്‍ക്ക് ഒരു സംഘടന നല്ലതാണ്. കലാകാരന്മാര്‍ക്ക് ഗ്രേഡ് നിശ്ചയിച്ച്, ഓരോരുത്തരുടേയും പ്രതിഫലം നിശ്ചയിക്കുക. സംഘടന നിശ്ചയിച്ച തുകയ്ക്കല്ലാതെ ആരും കളിയേല്‍ക്കാതെയിരിക്കുക. ഇതൊക്കെ നടക്കുമോ? കലാകാരന്മാര്‍ തന്നെ പരസ്പരം ചെളിവാരിയെറിയലും, ചവിട്ടിത്താഴ്തലും ഒക്കെ തന്നെയല്ലേ?

@ കപ്ലിങ്ങാട്,
“അതും ഇപ്പോള്‍ പുതിയ നിയമങ്ങള്‍ കാരണവും മറ്റും എകദേശം അടഞ്ഞ മട്ടാണ്‌.” - പുതിയ നിയമങ്ങള്‍ ബാധകമല്ലാത്ത ഏക കലാരൂപം കഥകളിയാണ്. അതായത് കഥകളിക്ക് കാസറ്റല്ല, ലൈവ് പക്കമേളം തന്നെ അനുവദിച്ചിട്ടുണ്ട്.
--

അനില്‍@ബ്ലോഗ് // anil said...

വികടശിരോമണി,
വായിക്കുമ്പോള്‍ എന്തൊക്കെയോ പറയണം എന്നു തോന്നുന്നു. പക്ഷെ ഒന്നുമറിയാത്ത വിഷയത്തെപ്പറ്റി എന്തു പറയാനാ?

ഒറ്റസംശയം, മോഡേണൈസേഷനും, ഇംപ്രവൈസേഷനുമാണോ ഒരു കലാകാരന്റെ അടിസ്ഥാന ലക്ഷ്യം?

താൻ ചെയ്യുന്ന വേഷം എങ്ങനെ സ്വന്തം വ്യക്തിത്വം നൽകി ചെയ്യാം എന്നു പുതിയ നടന്മാർ ശ്രദ്ധിക്കേണ്ടതുണ്ട്.

ഇതു കണ്ട് ചോദിച്ചതാണ്.

കുളിപ്പിച്ചു കുളിപ്പിച്ചു കുട്ടിയില്ലാതാവുക എന്ന അവസ്ഥയിലേക്കെത്തുന്നത് നല്ലതല്ലല്ലോ.

ഓഫ് ടൊപ്പിക്കായി ഒരു സ്ഥിരം സംഗതി.
മുന്നില്‍ കാണുന്നത് അതേപടി പകര്‍ത്തിയാല്‍ അതു ചിത്രകലയാവില്ല എന്നൊരു കൂട്ടര്‍, പൂവിന്റെ ചിത്രം വരച്ചാല്‍ കലയാവില്ലെന്നു സാരം. അവസാനം വരച്ചു പൂവാണോ കായാണോ എന്നു ആസ്വാദകനില്‍ കണ്‍ഫ്യൂഷന്‍ സൃഷ്ടിച്ചാല്‍ കലാസൃഷ്ടിയായി. :)

Anonymous said...

രാമൻ‌കുട്ടിയാശാന്റെ വഴികളെ അന്ധമായി അനുകരിക്കാം,ഗോപിയാശാന്റെ പാടില്ല,അല്ലേ?സോമന്റെ വാക്കുകളിൽ നിന്ന് അതാണ് വ്യക്തമാകുന്നത്.
കലാകാരന് പണം എന്നു മാത്രമേ വിചാരമുള്ളൂ എന്നത് അതിലും വലിയ ദുരന്തമാണ്.

Anonymous said...

(രാമൻകുട്ടിയാശാന്റെ വഴികളെ അന്ധമായി അനുകരിക്കാം,ഗോപിയാശാന്റെ പാടില്ല,അല്ലേ?സോമന്റെ വാക്കുകളിൽ നിന്ന് അതാണ് വ്യക്തമാകുന്നത്.)

അനുകരണം കലയാേണാ? ശിവരാമെന അനുകരിച്ച്
നശിപ്പിക്കുന്നില്േല RLV രാധാകൃഷ്ണൻ.

Sethunath UN said...

ബലേ വികടശിരോമണീ.. ഇങ്ങനെയൊരു അഭിമുഖത്തിന്.
ശ്രീ.കലാമണ്ഡലം സോമനും ശ്രീ വെള്ളിനേഴി ഹരിദാസിനും ന‌ന്ദി.
മുറ്റ‌ത്തെ മുല്ലക്ക് മണ‌മില്ലാത്ത അവസ്ഥക്ക് തെക്കും വടക്കും ഭേദമുണ്ടോ? കഥക‌ളിക്കാര്‍ തമ്മിലുള്ള ബന്ധം
"ത‌ങ്ങ‌ളില്‍ ത‌ങ്ങ‌ളില്‍ മുഖത്തു തുപ്പും ന‌മ്മളൊന്നെന്നു ചൊല്ലും ചിരിയ്ക്കും" എന്നത് പോലെയായിത്തീര്‍ന്നത് അവന‌വന്റെ വയറ്റുപ്പിഴപ്പ് നോക്കി മാത്രമാണെന്നത് വാസ്തവം;
"ഇപ്പോൾ,ഗോപിയാശാന് അരങ്ങത്തുവെച്ച് ചുമ വന്നാൽ,കൈകൊണ്ട് ഒരു പ്രത്യേകരീതിയിൽ മറച്ചുപിടിച്ച് ചുമക്കുന്ന ഒരു സ്റ്റൈലുണ്ട്.ഒരു കാര്യവുമില്ലെങ്കിലും,അരങ്ങിൽ‌വന്നാൽ മൂന്നുനാലുവട്ടം കൈകൊണ്ട് അതുപോലെ മുഖം മറച്ചുപിടിക്കുന്ന കലാകാരന്മാരെ കാണാം"
:) ഇതു മാത്രമോ... വേറെയെന്തൊക്കെ :))

"ഉണ്ണികൃഷ്ണക്കുറുപ്പാശാൻ “ഹരിണാക്ഷി”ക്കു മുമ്പുള്ള രാഗം പാടിയിരുന്നത് ഓർക്കണം"
ഓര്‍ക്കുന്നു. അതു പാടി ആസ്വാദകരെക്കൊണ്ട് അറിയാതെ കൈയ്യടിപ്പിച്ചിരുന്നത് കുറുപ്പാശാന്‍ മാത്രമായിരിയ്ക്കും. ഇപ്പോഴും ചില‌രൊക്കെ ശ്രമിച്ചു കാണാറുണ്ടെങ്കിലും....

വ്യത്യസ്തമായ ഈ ഉദ്യമ‌ത്തിന് വികടശിരോമണീ .. അഭിനന്ദന‌ങ്ങ‌ള്‍ നന്ദി

കിഷോർ‍:Kishor said...

കഥകളി അത്ര കണ്ടു പരിചയമില്ല. എങ്കിലും ആശങ്കകൾ പങ്കു വച്ചതിനു നന്ദി..

വികടശിരോമണി said...

വന്നവർക്കെല്ലാം നന്ദി.
പകൽകിനാവാ,
കഷ്ടപ്പാടായോ?എന്നാലും വികടനല്ലേ എന്ന പരിഗണനക്ക് നന്ദി.
കപ്ലിങ്ങാട്,
കഥകളിക്ക് കൂടുതൽ ജനകീയമായ ഒരു തലം തെക്കുണ്ട് എന്നത് വാസ്തവമാണ്.എന്നാൽ അതിനെ ഫലപ്രദമായി ഉപയോഗിക്കത്തക്കവിധം അക്കാദമിക്കായ കൂട്ടായ്മകൾ അധികം അവിടെ രൂപം കൊള്ളുന്നില്ല എന്നതാണ് ദു:ഖകരം.വടക്കുള്ള പരിമിതാവസ്ഥകളിൽ നടക്കുന്ന പ്രവർത്തനങ്ങളെ അപേക്ഷിച്ചുനോക്കിയാൽ.പുതിയ ആസ്വാദകർക്ക് കഥകളി മനസ്സിലായി കാണാവുന്ന ഒരവസ്ഥ ഇന്നും തെക്കില്ലല്ലോ.വടക്കും സ്ഥിതി പൂർണ്ണവ്യത്യസ്തമല്ല.
യുവജനോത്സവത്തിൽ ഹരീ പറഞ്ഞതാണ് ശരി,നിയമങ്ങളിൽ കാര്യമായ മാറ്റമില്ല.യുവജനോത്സവം,ടൂറിസം വകുപ്പിന്റെ കെട്ടിക്കാഴ്ച്ച,സിനിമകളുടെ പിന്നിലെ സൌന്ദര്യരൂപം എന്നിവയിലൂടെ ജീവിക്കേണ്ടവനാണോ ഒരു കഥകളികലാകാരൻ എന്നതാണുചോദ്യം.അവർക്കുമുന്നിൽ മറ്റു വഴികളില്ല.ഒരു അനോനി,പണം മാത്രം ആഗ്രഹിക്കുന്നവനാണു കലാകാരൻ എന്നു വിമർശിക്കുന്നത് ഇന്നും നിലനിൽക്കുന്ന മലയാളിയുടെ ബോധതലത്തിലെ അപായകരമായ കലാവിചാരത്തെക്കുറിക്കുന്നു.എന്നും കലാകാരൻ ദാരിദ്ര്യവാസിയായി ജീവിക്കണം എന്നാണ് മലയാളിയുടെ ആഗ്രഹം എന്നു തോന്നുന്നു.
ഹരീ,
സംഘടനകൾക്ക് പഞ്ഞമൊന്നും ഇപ്പോഴുമില്ലല്ലോ.നമ്മൂടെ കലാലോകത്ത് നിലനിൽക്കുന്ന പരസ്പരബന്ധങ്ങളും,അസൂയയും പാരവെപ്പും നിറഞ്ഞ സമീപനങ്ങളും മാറാതെ അവ പ്രയോജനം ചെയ്യുമെന്ന് കരുതുക വയ്യ.ആദ്യം അടിച്ചോടിക്കേണ്ടത് സോമൻ ചൂണ്ടിക്കാട്ടിയ ആ കുറഞ്ഞപണത്തിന് കളിയേൽക്കാൻ തയ്യാറാവുന്ന ‘സേവക്കാരെ’യാണ്.അതിനു ധൈര്യം ആർക്കുണ്ട്?
അനിൽ,
ആവർത്തിച്ച് കാണുന്ന ക്ലാസിക്കൽ കലകളുടെ ആസ്വാദനതലം വ്യത്യസ്തമാണ്.ഓരോ കളിഭ്രാന്തരും നളചരിതമൊക്കെ നൂറോ,അതിൽകൂടുതലോ കണ്ടുകാണും.ഒരേ കലാകാരന്റെ തന്നെ നിരവധിതവണ കണ്ടാലും വീണ്ടും പോകും.ആവർത്തനങ്ങളിൽ അഭിരമിക്കുന്ന ഒരു മനസ്സ് ക്ലാസിക്കൽ ആസ്വാദകനിലുണ്ട്,അതില്ലാതെ ഒരു കഥകളിഭ്രാന്തനാവാനുമാവില്ല.ഓരോ അരങ്ങിലും പുതിയത് കാണിക്കണമെന്ന് കളിയാസ്വാദകൻ പറയില്ല.പക്ഷേ,ഓരോ കലാകാരനും അദ്ദേഹത്തിന്റെ വ്യക്തിസത്വം അവതരിപ്പിക്കുന്ന കഥാപാത്രത്തിനു നൽകാനാവേണ്ടതുണ്ട്.അതില്ലെങ്കിൽ കഥകളി വെറും ചെല്ലിയാട്ടമാകുന്നു.(ചില ഗോഷ്ടികൾ കാണുമ്പോൾ വൃത്തിയായി ഇവരൊക്കെ ചൊല്ലിയാടിയാൽ മതി എന്നുതോന്നും,അതുവേറെ വശം)
അനോനിച്ചേട്ടന്മാരേ,
രാമൻ‌കുട്ടിയാശാനെയല്ലല്ലോ,ഗോപിയാശാനെയാണല്ലോ പലരും അനുകരിക്കാൻ ശ്രമിക്കുന്നത്.അതു സ്വാഭാവികം,ഹീറോയിസത്തിന്റെ കളി.പണ്ട് കൃഷ്ണൻ നായരേയും ചെറുപ്പക്കാർ അന്ധമായി അനുകരിച്ചിരുന്നു.അതിന് കൃത്യമായ മറുപടി സോമൻ നൽകിയിട്ടുണ്ടല്ലോ,വഴി പിന്തുടരുന്നു എന്നതും അന്ധമായി അനുകരിക്കുക എന്നതും തമ്മിൽ വ്യത്യാസമുണ്ട്.
നിഷ്കളങ്കാ,
വരവിനും വായനക്കും നന്ദി.

കപ്ലിങ്ങാട്‌ said...

ഹരീ, വി.ശി., ഞാനുദ്ദേശിച്ച പുതിയ നിയമം ഇതാണ്‌-ഒരാൾക്ക്‌ 3 ഇനത്തിൽ കൂടുതൽ പങ്കെടുക്കാൻ പറ്റില്ല എന്നത്‌. ഈ നിയമം കാരണം അധികമാൾക്കാരും കൂടുതൽ ജനകീയമായ ഇനങ്ങളിലേയ്ക്കൊതുങ്ങുന്നു. കഥകളിയിൽ പങ്കെടുക്കാൻ കൂടുതൽ ചിലവുണ്ട്‌ എന്നതുമൊരു കാരണമാണ്‌.

K.V Manikantan said...

ഓഫ് ടോപ്പിക്ക് ആണെങ്കില്‍ ക്ഷമിക്കണം,

പണ്ട് നമ്മുടെ ഇന്നത്തെ മന്ത്രി ബേബി യുടെ നേതൃത്വത്തില്‍ മാനവീയമോ, കേരളീയമോ മറ്റോ നടത്തിയപ്പോള്‍ രവിശങ്കര്‍ സിത്താര്‍ വായിക്കാന്‍ വന്നതിനു 11 ലക്ഷവും, അപ്പു മാരാര്‍ക്ക് ചെണ്ടയ്ക്ക് കൊടുത്തത്, മുണ്ടും, നാക്കാപ്പിച്ചയും ആയിരുന്നെന്ന്. മുറ്റത്ത് മുല്ലയ്ക്ക് മണമില്ല.

വികടശിരോമണി said...

ഒട്ടും ഓഫല്ല,സങ്കുചിതാ.അതു തന്നെയാണ് വിഷയം.നമ്മുടെ ഉയരം നമുക്കറിയില്ല.വിദേശികൾ പറയണം.

ഭൂമിപുത്രി said...

അവതരിപ്പിയ്ക്കുന്ന ഓരോ കഥാപാത്രത്തിനെയും സ്വന്തം വ്യക്തിത്വാശം നൽകിയവതരിപ്പിയ്ക്കുകയെന്നതാൺ ഒരു കഥകളിനടന്റെ വെല്ലുവിളിയെന്നത് തന്നെ എന്നെപ്പോലെയുള്ളവരോട് ഒരു കാര്യം വ്യക്തമായിപ്പറയുന്നുണ്ട്.സിനിമാഭിനയം വിലയിരുത്തി ശീലിച്ച കണ്ണ്കൊണ്ട് കഥകളി കാണരുത്.

Anonymous said...

അനുകരണകാര്യത്തിൽ,ആർ.എൽ.വി.രാധാകൃഷ്ണനെ എന്തുനുപറയണം?വികടശിരോമണി അഭിമുഖത്തിലുൾപ്പെടുത്തിയിരിക്കുന്ന ഈ വെള്ളിനേഴി ഹരിദാസ് തന്നെ ഒരു ശിവരാമൻ അനുകർത്താവല്ലേ?
സോമൻ അടക്കമുള്ളവർക്ക് ചങ്കൂറ്റത്തോടെ പറയാനാവുമോ,വെള്ളമടിച്ച് കഥകളിയരങ്ങുകളെ കലാകാരന്മാർ നശിപ്പിച്ചിട്ടില്ലെന്ന്?പ്രതിഭാശാലികളായ കലാകാരന്മാർ അനവധി പേരെ നശിപ്പിച്ച ഒറ്റ വസ്തു,മദ്യമാണ്.

Anonymous said...

Dear Vikatan,
'puthiya aswadakarkku kathakali manassilayi kanavunna oravastha thekkillallo' ennu oru abhipryam vayichu. (let me switch into English, no way to type Malayalam)
I couldn't understand that comment. What is special there in the north that provide proper understanding of kathakali? and what that is lacking in the south?
In my own experience there were always well versed aswadakas in the south as well as in north. They are even more committed to their affection to kathakali, we often see them everywhere in Kerala. No matter south or north.
Speaking about style, thekkan or vadakkan, is different though. The majority of the actors I have seen in the south were almost all from north. Ramankutty asan to Vasu Pisharody, Gopi to Sivaraman, etc... So far, the majority of the plays fixed in south are presented in northern style becaue of the above mentioned actors, since they were invited perform.
I heard Ramankutty asan telling in an interview(webindia123.com), that now theres only one style to point out, that the differences are disappearing for the modern sircumstances and artists.
Kathakali has a Language, so there's a way to understand it if one have the pacience and interest. And it take some time to be able to follow it, no matter you are from north or south.

വികടശിരോമണി said...

അനോനി,,
മദ്യം അരങ്ങുകളെ നശിപ്പിച്ചില്ല എന്ന് സോമൻ പറഞ്ഞില്ലല്ലോ.ഒരു വേഷം മോശമായാൽ സത്യസ്ഥിതി അറിയാതെ അതു മദ്യപിച്ചിട്ടാണ് എന്നു പാടിനടക്കുന്ന ആസ്വാദകസ്വഭാവം കഥകളിയിൽ ശക്തമാണ്.അതിനെ സോമൻ എതിർക്കുന്നത് ശരിയായേ എനിക്കു തോന്നിയിട്ടുള്ളൂ.
Ra,
വീണ്ടുമൊരു തെക്കുവടക്കു വഴക്കിൽ ഒട്ടും താല്പര്യമില്ല.ഇത്തരം വിഷയങ്ങളിലുള്ള എന്റെ നിലപാട് സുവ്യക്തമായി മുൻ‌പോസ്റ്റുകളിൽ വ്യക്തമാക്കിയതാണ്.ആവർത്തിക്കുന്നില്ല.
നന്ദി.

എതിരന്‍ കതിരവന്‍ said...

വളരെ സമയോചിതമായ പോസ്റ്റ്. സോമനും ഹരിദാസും “പച്ചയായ” കഥകളിക്കാരനെ കാട്ടിത്തരുന്നു.ഇത് കഥകളിഭ്രാന്തന്മാർ എന്നു വിളിക്കപ്പെടുന്നവർ എല്ലാവരും വായിച്ചെങ്കിൽ എന്ന് ആശിക്കുന്നു.

ശക്തമായ ആസ്വാദകരാണ് ഇന്ന് കഥകളിയ്ക്ക് ഏറെ ആവശ്യം. ഇരുപതാം നൂറ്റാണ്ടിൽ മലയാളി വിട്ടുകളഞ്ഞതാണ് തിയേറ്റർ സങ്കൽ‌പ്പം. പതിനേഴ്, പതിനെട്ട്, പത്തൊൻപത് നൂറ്റാണ്ടുകൾ പല നൃത്ത-നാടകരൂപങ്ങളുടെ വികസന-പുഷ്കല കാലമായിരുന്നു. ഈ അഭിമുഖത്തിൽ പ്രകടമാകുന്ന ദൈന്യത അരങ്ങിനോട് മലയാളി കാണിയ്ക്കുന്ന വിമുഖത കൃത്യമായി വെളിവാക്കുന്നു.

1.കഥകളിക്കാരൻ അല്ലെങ്കിൽ കലാകാരൻ ദാരിദ്ര്യത്തിൽ ജീവിച്ചോണം എന്ന എളുപ്പധാരണയിൽ കലയോടുള്ള ആസ്വാദകപ്രതിബദ്ധത മറച്ചു വയ്ക്കപ്പെടുകയാണ്. ക്ലബ്ബുകൾ പോലെ സംഘടിപ്പിച്ച് കഥകളിക്കാരൻ നല്ല പ്രതിഫലം ഉറപ്പാകുന്ന സംവിധാനം വന്നു ചേരേണ്ടതാണ്.

2. ഇതിനു അത്യാവശ്യം തിയേറ്റർ പാരമ്പര്യത്തെ തിരിച്ചു പിടിയ്ക്കുകയാണ്. ക്ലാസിക് കലാ‍സ്വാദനത്തിനു ചില മിനിമം തയാറെടുക്കലോ പരിശീലനമോ പ്രത്യ്യെകം താൽ‌പ്പര്യമോ ആവശ്യമാണെന്നിരിക്കെ അതിനുള്ള പാരമ്പര്യം നമ്മൾ വളർത്തിയെടുക്കുകയാണു വേണ്ടത്. തമിഴർ കർണാടകസംഗീതത്തെ ഏറ്റുവാങ്ങുന്നതുപോലെ. ഇതു ഇന്നത്തെ പ്രതിസന്ധിയാണ്. കാണാൻ ആളുകുറയുന്നു, കളിക്കാരനു കാശും കിട്ടുന്നില്ല. പത്തുപേരുടെ ഒരു സംഘത്തിനു അയ്യായിരം രൂപാ! ഒരാൾക്കെത്ര കിട്ടും?

3. ഗതാനുഗതികത്വം വിലക്ഷണമാണെങ്കിൽ അതിനു കാരണം തേടേണ്ടിയിരിക്കുന്നു. പ്രതിഭയുള്ളവർ കുറയുമ്പോൾ സൻഭിവിക്കുന്നതാണിത്. കാഴ്ച്ചക്കാരന്റെ പ്രീതി പിടിച്ചുപറ്റാനുള്ള അടവ് പ്രേരണയാകുന്നതും. പ്രതിഭയുള്ളവർ രംഗത്തുവരണമെങ്കിൽ ഈ തൊഴിലിനു മാന്യത ഉണ്ടായിരിക്കണം.

4. കഥകളിഭ്രാന്തന്മാർ സാമ്പത്തിക ഉത്തരവാദിത്തത്തിൽ നിന്നും രക്ഷപെടാൻ കഥകളിക്കാരനു ഊറ്റി നൽകിയ വിഷമാണു മദ്യം. പ്രതിഫലം ഒരു കുപ്പിയിലൊതുക്കി കളിക്കാരനെ കുപ്പിയിലിറക്കുന്ന അറുതെമ്മാടിത്തരം. കളിയ്ക്കു മുൻപു ഇതു നൽകി കളിക്കാരനെ വശത്താക്കാമെന്ന വ്യാജതന്ത്രം. ഈ ട്രാപ്പിൽ പെട്ട് വല്ലാതായവരെ നമുക്കറിയാം. കളിയ്ക്കു മുൻപു മദ്യം നൽകുകയില്ലെന്ന നിർബ്ബന്ധബുദ്ധി പ്രയോഗിക്കാനുള്ള മടി. തന്റെ ദൈന്യത തൽക്കാലത്തെക്കു മറക്കുന്ന കളിക്കാരന്റെ മനോഭാവത്തെ ചൂഷണം ചെയ്യൽ.

എല്ലാ സോമന്മാരും ഹരിദാസന്മാരും ഇങ്ങനെ തുറന്ന ആത്മനിവേദനം പ്രകടമാക്കട്ടെ. ഇത്രയും കാര്യം തുറന്നറിയച്ചതിൽ വി. ശി. യ്ക്ക് കൃതഞ്ജത. കളിക്കാരല്ല കാണികളാണു മാറേണ്ടതെന്ന് എല്ലാവരും അറിയട്ടെ.

Anonymous said...

Hai,
I think in north side very very poor payment for Kathakali artistst. In our side, south if I am correct nearly Rs.7000/- for Gopi asan, Rs.6000/- for Madavur Vasudevan Nair ,Kottakkal Chandrasekharan and Sadanam Krishnan Kutty for a kathakali. A big Kathakali our budget is Rs. 40,000 to 50,000. Because of this amount only all artist in north were looking towards south. We love all kathakali artists. We love Kathakali.

Anonymous said...

സോമൻ അടക്കമുള്ളവർക്ക് ചങ്കൂറ്റത്തോടെ പറയാനാവുമോ,വെള്ളമടിച്ച് കഥകളിയരങ്ങുകളെ കലാകാരന്മാർ നശിപ്പിച്ചിട്ടില്ലെന്ന്?പ്രതിഭാശാലികളായ കലാകാരന്മാർ അനവധി പേരെ നശിപ്പിച്ച ഒറ്റ വസ്തു,മദ്യമാണ്.

Best question.

Haree said...

“സോമന്‍ അടക്കമുള്ളവര്‍ക്ക് ചങ്കൂറ്റത്തോടെ പറയാനാവുമോ,വെള്ളമടിച്ച് കഥകളിയരങ്ങുകളെ കലാകാരന്മാര്‍ നശിപ്പിച്ചിട്ടില്ലെന്ന്?” - ശരിയാണ്, പലപ്പോഴും ഉണ്ടായിട്ടുണ്ട്. എന്നാല്‍, അവര്‍ക്ക് വെള്ളമൊഴിച്ചു കൊടുത്തതും ഈ കുറ്റം പറയുന്ന ആസ്വാദകവൃന്ദം തന്നെയാണ്.

‘വാനപ്രസ്ഥ’ത്തില്‍ പറയുമ്പോലെ, എന്തൊക്കെ ചെയ്താലും ഒടുവില്‍ അവന്‍ കഴിച്ച രണ്ടുകുപ്പി കള്ളിന്റെ കാര്യമേ എല്ലാവരുടേയും പറച്ചിലിലുണ്ടാവൂ... കഷ്ടം തന്നെ! :-(
--

അനില്‍@ബ്ലോഗ് // anil said...

സ്മോളടിയായോ വിഷയം.

കലാകാരന്റെ സഹവര്‍ത്തികളാണ് മദ്യവും മദിരാക്ഷിയും :)

എല്ലാം മേഖലയിലും ഇത്തരം പ്രശ്നങ്ങളില്ലെ?

വികടശിരോമണി said...

ഹരീ പറഞ്ഞത് അക്ഷരം പ്രതി സത്യമാണ്.കലാകാരന്റെ ദയനീയതയെ ചൂഷണം ചെയ്ത്,ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആസ്വാദകവൃന്ദം കണ്ടുപിടിച്ച തെമ്മാടിത്തരമാണ് ഈ ഒഴിച്ചുകൊടുപ്പ്.അതു ചെയ്താൽ താൻ കലാകാരനുവേണ്ടി വലിയ എന്തോ ചെയ്തെന്നു നടിച്ചുനടക്കുന്ന ‘കലാസ്നേഹികളെ’എത്ര കണ്ടിരിക്കുന്നു!എന്നും ദു:ഖം വിധിക്കപ്പെട്ട കലാകാരന്റെ ദുർബലഹൃദയത്തെ ചൂഷണം ചെയ്ത് ഇവരെല്ലാം കൂടി എത്ര മഹാപ്രതിഭകളെ കീറിക്കളഞ്ഞു!എന്നിട്ടിപ്പോൾ സോമന്റെ ചങ്കൂറ്റമളക്കാൻ വന്നിരിക്കുന്നു!മാനാഭിമാനമില്ലാത്തവർക്കുള്ള വഴിയല്ല,അനോനിത്തം.ആ സാധ്യത വെച്ച് തെമ്മാടിത്തരം പറയാനാണ് ചിലർക്കു താല്പര്യമെങ്കിൽ എന്തുപറയാൻ!

Anonymous said...

സോമനും ഹരിദാസും കപ്ളിങ്ങാടും തെക്കൻ കഥകളി പശ്ചാത്തലത്തെ കുറിച്ച് രണ്ടു നല്ലവാക്കു പറഞ്ഞതു വി.ശി. യ്ക്കങ്ങട് പിടിച്ചില്ലെന്ന് തോന്നുന്നു. “ Ra “ ചോദിച്ചതുപോലെ തെക്കില്ലാത്ത എന്തു മാന്ത്രിക വിദ്യയാണ് ആസ്വാദകരെ കഥകളിയിലേക്ക് അടുപ്പിക്കാൻ വടക്ക് ഉപയോഗിക്കുന്നതെന്ന് വി.ശി. ഒന്നു വിശദീകരിച്ചാൽ കൊള്ളാം. എന്നിട്ടെന്തേ ആ മാന്ത്രിക വിദ്യകൊണ്ട് വടക്ക് ആസ്വാദകരെ സൃഷ്ടിക്കാൻ കഴിയുന്നില്ല.

സവർണ്ണ പ്രഭുക്കന്മാർക്ക് ‘സുഖി’ക്കാനുള്ള ഉപാധിയായി അവരാൽ രൂപകല്പന ചെയ്യപ്പെട്ട ഒരു ഫ്യൂഡൽ കലയാണ് വടക്കൻ കേരളത്തിലെ കഥകളി. കൃഷ്ണൻ നായരുടെയും ഗോപിയുടെയും ജീവചരിത്രം വായിച്ചാൽ ഏതൊരാൾക്കും വടക്കൻ കഥകളിയുടെ ജന്മിത്വസ്വഭാവം സ്പഷ്ടമായി മനസിലാക്കാം. എന്നാൽ നിർദ്ധനനായ ‘കളി’ ആശാന്മാർ, തങ്ങളുടെ സർവ്വസ്സവും നൽകി വളർത്തി പരിപോഷിപ്പിച്ചെടുത്ത ഒരു ജനകീയ കലയാണ് തെക്കൻ കേരളത്തിലെ കഥകളി. നളചരിതം പോലെയുള്ള ജീവിതഗന്ധിയായ കഥകളോട് തെക്കനുള്ള ആഭിമുഖ്യത്തിന് കാരണവും ഈ കഥകളി പശ്ചാത്തലം തന്നെ. കോട്ടയം തമ്പുരാന്റെ മാന്യമായ സാഹിത്യകൃതികളിൽ പോലും ‘ചെന്താർ ബാണമണിച്ചെപ്പും, പന്തും,മുലയും കുത്തി നിറച്ച് (അവലംബം: കോട്ടയം കഥകളി; ആറ്റൂർ) അടിയാളനായ കഥകളി കലാകാരനെക്കൊണ്ട് കളിപ്പിച്ച് മൂരിശൃംഗാരത്തിൽ ലയിച്ച് കുമ്പയും കുലുക്കി സുഖിച്ചിരുന്നവർക്കും അവരുടെ പിൻഗാമികൾക്കും കഥകളി കലാകാരന്റെ കഷ്ടപ്പാട് എങ്ങിനെ മനസ്സിലാകും? ഇവർക്ക് ബാഹുകന്റെ ദു:ഖം മനസ്സിലാകില്ല. രാവണന്റെ ശൃംഗാരം ‘ശ്ശി’ സുഖിക്കയും ചെയ്യും. കാക്കശ്ശേരി പറഞ്ഞ കുട്ടിത്രയത്തിന്റെ ഇത്തിരിവട്ടമൊന്നുമല്ല ഇവിടെ പ്രശ്നം; ആഢ്യയായ കഥകളി മങ്കയെ അഭിസാരികയാക്കി അവളുടെ നിമ്നോന്നതങ്ങളിൽ മാത്രം കണ്ണും നട്ടിരിക്കുന്നതാണിവിടെ പ്രശ്നം.

തങ്ങൾക്കു വേണ്ട പച്ചശൃംഗാരാദി മസാലയെല്ലാം കാലാകാലങ്ങളായി കുത്തിനിറച്ച് പരിപാകപ്പെടുത്തി വെച്ചിരിക്കുന്ന നാലേ നാലു കഥകളേ ഈ വിദ്വാന്മാർക്ക് കഥകളിയായി കാണുവാൻ കഴിയുന്നുള്ളൂ. ബാക്കി എല്ലാത്തിനോടും ഈ മാന്യന്മാർക്ക് പരമ പുശ്ചവുമാണ്.

അടയ്ക്കയും ചുഴിപ്പും തോങ്കാരവും, തേങ്ങയും തേങ്ങാക്കുലയും എല്ലാം നല്ലതുതന്നെ. പക്ഷേ ഇതൊക്കെ വിൽക്കാനൊരു മാർക്കറ്റും വേണ്ടേ ? വള്ളത്തോളും, കൃഷ്ണൻ നായരും തെക്കൻ കേരളവും ഇല്ലായിരുന്നെങ്കിൽ നട്ടെല്ലു നേരെയുള്ള ഒരു കഥകളി കലാകാരനും ഇന്നു വടക്കൻ കേരളത്തിൽ ജീവിച്ചിരിക്കില്ലായിരുന്നു. ‘അടിയനും’ ‘റാനും’ പറഞ്ഞ് പറഞ്ഞ് ഭിക്ഷക്കഞ്ഞിയും കുടിച്ച് അവന്റെയും, അവന്റെ സന്തതി പരമ്പരകളുടെയും നട്ടെല്ലും മനസ്സും വില്ലുപോലായേനെ. കാട്ടാളൻ പറഞ്ഞപോലെ ‘ചോർച്ച കൂടാതെ ചുമരും വെച്ചൊരുവീട്ടിൽ’ ഈ കഥകളി കലാകാരന്മാരെല്ലാം വാഴ്ചയും നടത്തിയേനെ!

ഇന്നത്തെ ആശാന്മാരും ശിഷ്യന്മാരും നിരൂപക കേസരികളും ഇതെല്ലാം വല്ലപ്പോഴുമെങ്കിലും ഓർത്താൽ നന്ന്.

(കോഴിശ്ശേരി )

വികടശിരോമണി said...

എല്ലാ ചർച്ചകളും അവസാനമെത്തുന്നത് ഈ വേർതിരിവിലേക്കാണ് എന്നത് ദു:ഖകരമാണ്.തെക്കില്ലാത്ത എന്താണ് വടക്കുള്ളത്,വടക്ക് ഫ്യൂഡൽ പ്രഭുക്കൾക്കു കീഴിലും തെക്ക് അതിനു വ്യത്യസ്തമായും കഥകളി വളർന്നു തുടങ്ങിയ പരാമർശങ്ങൾ മറുപടി അർഹിക്കുന്നതേയില്ല.
കഥകളിയെ സ്നേഹിക്കുന്നവരെ ഒന്നായി കാണാനുള്ള മനസ്സ് രൂപപ്പെടാത്തിടത്തോളം ഇതൊന്നും പറഞ്ഞിട്ടു കാര്യമില്ല.
കോട്ടയം കഥകളെയും അതിനു നിലവിൽ കല്ലുവഴിക്കളരി നൽകിയ രൂപശിൽ‌പ്പത്തെയും നോക്കി ‘മസാലക്കഥ’എന്നൊക്കെ വിളിക്കുന്നതിന് എന്തു പറയാൻ!“ചെന്താർബാണമണിച്ചെപ്പും” എന്ന പദത്തിനേക്കാൾ സംഭോഗശൃംഗാരം നിറഞ്ഞ നിരവധി പദങ്ങൾ കഥകളിയിൽ കണ്ടെത്താം.അതു പ്രക്ഷിപ്തമാണ് എന്നതൊരു തർക്കവിഷയമാണ് എങ്കിലും.
ബാഹുകനും നളനുമെല്ലാം ഇന്നു കാണുന്ന രൂപം സിദ്ധിച്ചത് എവിടുന്നാണ് എന്നറിയാനും സാമാന്യബുദ്ധിവേണം.
കൂടുതൽ പറയുന്നില്ല,പ്രയോജനമുണ്ടെന്നു തോന്നുന്നില്ല.

ചീര I Cheera said...

ഈ ഇന്റർവ്വ്യൂ ബ്ലോഗിലിട്ടത്‌ നന്നായി.
കലാകാരന്മാർക്ക്‌ ചിലപ്പോഴെങ്കിലും ഒരു ക്യാമറയില്ലാതെ തുറന്നു പറയാൻ സാധിയ്ക്കുന്നത്‌ ആശ്വാസകരമാവും.
പണ്ട്‌ കുറേ കളി കണ്ടു നടന്നിരുന്നു, അതിനെ കുറിച്ച്‌ കൂടുതൽ അറിയാൻ ആഗ്രഹിച്ചിരുന്നു, ആസ്വദിച്ചിരുന്നു ഒറക്കൊഴിച്ച്‌ ഇരുന്നു കണ്ടിരുന്നു, ശിൽപശാലകൾക്കു മുടങ്ങാതെ പോയിരുന്നു എന്നല്ലാതെ, കഥകളികലാകാരന്മാരെ കുറിച്ച്‌ അന്നൊന്നും അധികം ആലോചിച്ചിരുന്നില്ല എന്നതു തന്നെയാണ്‌ സത്യം. പ്രത്യേകിച്ചും സ്വതന്ത്ര കലാകാരന്മാരെ കുറിച്ച്‌.
പിന്നീട്‌ പല സന്ദർഭങ്ങളിലും അതിനെ കുറിച്ച്‌ ആലോചിച്ചിട്ടുണ്ടെങ്കിലും.

വേഷം അരങ്ങത്ത്‌ കാണുമ്പോഴുള്ള സന്തോഷം, ഉത്സാഹം ഒന്നും നേരിട്ട്‌ ഒരു കലാകാരനെ കാണുമ്പോൾ തോന്നുമായിരുന്നില്ല, പിന്നെ മുകളിൽ സൂചിപ്പിച്ച പോലെയുള്ള "ശങ്കകൾ" ധാരാളവും. "ഇപ്പൊ ഭൂമീലാണോ ആവോ" എന്നാവും ചിന്ത. അതും ഒരു (ദുഃഖ)സത്യം തന്നെയാണ്‌.
പക്ഷേ അത്‌ താൽകാലികം മാത്രം, അതിലേറെയാണ്‌ കഥകളി കലാകാരന്മാരോടുള്ള ബഹുമാനം. സ്വാഭാവികമായും ആ കലയോടുള്ള ആവേശം തന്നെയായിരിയ്ക്കാം. അവരെങ്ങാനും ഒരു പരസ്യത്തിനു നിന്നുവെന്നോ മറ്റോ, സിനിമയിൽ അഭിനയിച്ചു എന്നോ മറ്റോ കേൾക്കുമ്പോൾ "ഛേ! അതു വേണ്ടീരുന്നില്ല" എന്നും തോന്നിയിട്ടുണ്ട്‌.

ഇപ്പോ ഒരു കളി കണ്ടിട്ട്‌ കാലം കൊറേയായി. (ഒരു പത്ത്‌ വർഷമെങ്കിലും ആയിട്ടുണ്ടാവും!)
പൽപ്പോഴായി തോന്നിയിട്ടുള്ള കാര്യങ്ങൾ കുറിച്ചിടാമെന്നു തോന്നി. കഥകളി കലാകാരന്മാർക്കു നേരാംവണ്ണം ഒരു "ഫീഡ്ബാക്‌" കിട്ടുന്നുണ്ടോ ഒരു അരങ്ങ്‌ കഴിഞ്ഞാൽ?
പണ്ടായിരുന്നെങ്കിൽ ആശാന്മാർ ഓരോ തെറ്റിനും ഓരോ അടി അരങ്ങത്ത്ന്ന് എറങ്ങിയാൽ ഉടനെ കൊടുത്തിരുന്നു എന്നൊക്കെ കേട്ടിട്ടുണ്ട്‌.
കാണുന്നവർ പരസ്പരം നന്നായി, വേഷം മോശായി എന്നൊക്കെ പറയും ന്നല്ലാതെ കലാകാരന്മാരോട്‌ നേരിട്ട്‌ പറയുന്നത്‌ കുറവല്ലേ?
കളിയെ കുറിച്ച്‌ കാര്യമായി വിലയിരുത്തലുകളോ, നിരൂപണങ്ങളോ അങ്ങനെ എന്തെങ്കിലുമൊക്കെ റിവ്യൂസ്‌ വരുന്നുണ്ടെന്നു തോന്നുന്നില്ല. (ഉണ്ടോ?)
അത്തരം അപ്രീസിയേഷനുകളും, വിമർശ്ശനങ്ങളും (?) കലാകാരന്മാർക്ക്‌ വലിയൊരു താങ്ങാവില്ലേന്നു തോന്നിയിട്ടുണ്ട്‌. മാത്രവുമല്ല ആളുകൾക്കും കുടുതലായി കലാകാരന്മാരെ നേരിട്ടറിയുവാനും കഴിയുന്നു.
ഇതെല്ലാം പരോക്ഷമായി സംഘാടകരേയും സഹായിച്ചേക്കാം.

(സത്യത്തിൽ ഇപ്പോൾ ബ്ലോഗുകളിൽ ഇത്തരം റിവ്യൂസും, ഇന്റർവ്വ്യൂകളും വന്നു തുടങ്ങിയത്‌ ഭാഗ്യകരമായി എന്നു തോന്നുന്നു.)

അതുപോലെ കളി നടക്കുമ്പോൾ മുദ്രകളും മറ്റും മനസ്സിലാക്കി കൊടുക്കാൻ എന്തെങ്കിലും ഒരു മാർഗ്ഗം (ഒരു കമന്ററിയായി മൈക്കിലുടെ പറയുകയോ മറ്റോ) :) (എടക്കാലത്ത്‌ അതെവിടേയോ തുടങ്ങി വെച്ചിരുന്നൂന്നാണ്‌ ഓർമ്മ) ഉണ്ടെങ്കിൽ കുറേയൊക്കെ സാധാരണ ജനങ്ങൾ ഇരുന്നു കളി കാണാനുള്ള സാദ്ധ്യത ഏറില്ലേ? അപ്പോൾ കളി സംഘടിപ്പിയ്ക്കുന്നതും കൂടുമല്ലോ..
(പ്രാക്റ്റിയ്ക്കൽ ബുദ്ധിമുട്ടുകളുണ്ടാവും-പറയുന്നവർക്കും, അറിഞ്ഞു കാണുന്നവർക്കും, ന്നാലും..)

അതുപോലെ ചൊല്ലിയാട്ടവും മറ്റും ശിലപശാലകളിലോ മറ്റോ ജനങ്ങൾക്കു കാണാനാവുന്ന വിധം (സ്ഥിരമല്ല) നടത്തുമ്പോൾ കലയുടെ മൂല്യം അറിയുന്നതിനോടൊപ്പം ജനങ്ങൾക്ക്‌ കലാകാരന്മാരോടുള്ള സമീപനങ്ങളും മാറാൻ സഹായിയ്ക്കില്ലേ?

ജനങ്ങളും കൂടിച്ചേരുമ്പോഴാണല്ലോ കളി "സംഘടിപ്പിയ്ക്കൽ" നടക്കുന്നത്‌.

വേറെയൊന്നും തോന്നുന്നില്ല, എല്ലായിടത്തും എന്ന പോലെ ഇതിലും ഉണ്ടാവും പ്രശ്നങ്ങളും, പ്രശ്നം സൃഷ്ടിയ്ക്കുന്നവരും.
എന്തിനും മീതെയാണ്‌ കല എന്നതു തന്നെയാണ്‌ പരമാർത്ഥം.
കലാകാരന്മാർ അതു സംശുദ്ധമായി സൂക്ഷിയ്ക്കുന്നവരും.
പക്ഷേ അവരോടൊപ്പം ഉത്തരവാദിത്തം സംഘാടകരിലും അതുപോലെ ആസ്വാദകരിലും ഒരുപോലെ വീതിയ്ക്കപ്പെടുന്നുണ്ട്‌-കഥകളിയിൽ പ്രത്യേകിച്ചും- കാരണം കഥകളിയ്ക്കു വേണ്ടി ജീവിതം തന്നെ ഉഴിഞ്ഞുവെയ്ക്കുന്ന കലാകാരന്മാർക്ക്‌ നിലനിൽക്കാൻ ഊർജ്ജം വേണമല്ലോ.
എന്നൊക്കെയാണിപ്പോൾ എഴുതാൻ വരുന്നത്‌.
:)
ഓഫായോ ഓണായോ ന്നൊന്നും നല്ല നിശ്ചയം പോരാ!

ഇതുപോലെയുള്ള ധാരാളം ഇനീഷ്യേറ്റീവ്സ്‌ ഈ ബ്ലോഗിൽ ഇനിയും ഉണ്ടാവട്ടെ. കളി സംഘടിപ്പിയ്ക്കുന്നവരുടെ കൂടി ശ്രദ്ധയിൽ ഇതെല്ലാം വരാനിടയാവട്ടെ.

വികടശിരോമണി said...

P.R,
നന്ദി,വരവിനും അഭിപ്രായങ്ങൾക്കും.
കഥകളിക്കാരൻ പരസ്യത്തിലഭിനയിച്ചാലും സിനിമയുടെ അലങ്കാരക്കാഴ്ച്ചയിലൊന്നായി കണ്ടാലും ഏതു കഥകളിപ്രേമിക്കും തോന്നുന്നതു തന്നെയാണ് താങ്കൾ പറഞ്ഞത്.പക്ഷേ അവരുടെ ജീവിതത്തെപ്പറ്റി ചിന്തിക്കാൻ നമുക്കാവുന്നില്ല.നാലുമണിക്കൂർ കഷ്ടപ്പെട്ട് വേഷം കെട്ടി,നാലുമണിക്കൂർ കഷ്ടപ്പെട്ട് അരങ്ങിൽ പ്രകടനം നടത്തി,തുച്ഛമായ പണവും കൊണ്ട് തിരിച്ചുമടങ്ങുന്ന കഥകളിക്കാരന്റെ മുന്നിൽ ഏതു പ്രകടനവും ആശ്വാസമാകും.ജീവിതത്തേക്കാളും വലുതല്ല കല.
കഥകളിക്ക് കമന്ററി നൽകുക,കഥകളിയുടെ അവതരണശേഷം കലാകാരനുമായി ആസ്വാദകർക്കു സംവദിക്കാനുള്ള അവസരമൊരുക്കുക,ചെറുപ്പക്കാരായ കഥകളി കലാകാരന്മാർക്ക് അവസരം നൽകുക,പകൽ പൊതുപ്രദർശനമെന്ന നിലയിൽ ചൊല്ലിയാട്ടങ്ങളും ഡമോൺസ്ട്രേഷൻ ക്ലാസുകളും ഒരുക്കുക എന്നിവയെല്ലാം അടങ്ങുന്ന ഒരു പരിപാടി നടന്നുകണ്ടിട്ടുള്ളത് വാഴേങ്കട കുഞ്ചുനായർ സ്മാരക ട്രസ്റ്റിന്റെ നാട്യശാലകളിലാണ്.അതുമിപ്പോൾ നടക്കുന്നതായി അറിവില്ല.ഇപ്പോൾ സമാനമായ രീതിയിൽ നടക്കുന്നത് കലാമണ്ഡലത്തിന്റെ “നൂറരങ്ങ്” എന്ന പ്രൊജക്ടാണ്.അതും ഏകദേശം കഴിയാറായെന്നു തോന്നുന്നു.
കുറേക്കൂടി സർഗാത്മകമായ പ്ലാനുകൾ ഉണ്ടാവേണ്ടിയിരിക്കുന്നു,തുടർന്നുള്ള പ്രവർത്തനങ്ങൾക്ക്.
നന്ദി.

Anonymous said...

അടയ്ക്കയും ചുഴിപ്പും തോങ്കാരവും, തേങ്ങയും തേങ്ങാക്കുലയും എല്ലാം നല്ലതുതന്നെ. പക്ഷേ ഇതൊക്കെ വിൽക്കാനൊരു മാർക്കറ്റും വേണ്ടേ ?

അതിനുള്ള വഴികളിൽ ഒന്നാണ് കലാമണ്ഡലത്തിന്റെ “നൂറരങ്ങ്” എന്ന പ്രൊജക്ട്. അവിെടയും അടയ്ക്കവും ചുഴിപ്പും തോങ്കാരവും പ്രയോഗിച്ച് ഫലിപ്പിക്കലാണല്ലോ

വികടശിരോമണി said...

ഓഹോ,അവിടെ അടക്കവും തോങ്കാരവുമാണോ പഠിപ്പിക്കുന്നത്?അതെനിക്ക് പുതിയ അറിവാണ്.അതാരാണ് നൂറരങ്ങിൽ പഠിപ്പിക്കുന്നത്?അറിയുമെങ്കിൽ പറയൂ.

Sethunath UN said...

"കഥകളിക്ക് കമന്ററി നൽകുക,കഥകളിയുടെ അവതരണശേഷം കലാകാരനുമായി ആസ്വാദകർക്കു സംവദിക്കാനുള്ള അവസരമൊരുക്കുക,ചെറുപ്പക്കാരായ കഥകളി കലാകാരന്മാർക്ക് അവസരം നൽകുക,പകൽ പൊതുപ്രദർശനമെന്ന നിലയിൽ ചൊല്ലിയാട്ടങ്ങളും ഡമോൺസ്ട്രേഷൻ ക്ലാസുകളും ഒരുക്കുക എന്നിവയെല്ലാം അടങ്ങുന്ന ഒരു പരിപാടി നടന്നുകണ്ടിട്ടുള്ളത് വാഴേങ്കട കുഞ്ചുനായർ സ്മാരക ട്രസ്റ്റിന്റെ നാട്യശാലകളിലാണ്.അതുമിപ്പോൾ നടക്കുന്നതായി അറിവില്ല."

ഇപ്പോ‌ള്‍ അമ്പലപ്പുഴയിലെ "സന്ദ‌ര്‍ശന്‍" ന്റെ ആഭിമുഖ്യത്തില്‍ ഇങ്ങനെയൊരു പരിപാടി നടത്ത‌പ്പെടുന്നുണ്ട്. ശ്രീ വി. വേണുഗോപാലിന്റെ നേതൃത്വ‌ത്തില്‍. ഈയിടെ തിരുവനന്തപുര‌ത്ത് നാലാംദിവസം ഉണ്ടായി . വിമന്‍സ് കോ‌ളേജിലും, വൈലോപ്പിള്ളീ സംസ്കൃതിഭവനിലുമായി. ന‌ന്നായിരുന്നു. നല്ല സ‌‌ം‌രംഭമാണ്. ചെറുപ്പ‌ക്കാര്‍ക്കാണ് പ്രാമുഖ്യം. പ‌ക്ഷേ "സന്ദ‌ര്‍ശന്‍" ല്‍ ഉള്ള ചെറുപ്പ‌ക്കാര്‍ക്ക് മാത്രമേയുള്ളൂ ചാന്‍സ്. അത്രയെങ്കിലും ചെയ്യാനാളൂള്ളത് ഭാഗ്യം. അഭിന‌ന്ദനീയം. പകല്‍സമ‌യത്തെ കലാ. ഷണ്മുഖന്റെ ബാഹുകന്‍ ന‌ന്നായിരുന്നു. രാത്രിയില്‍ കലാ. മുകുന്ദ‌നായിരുന്നു ബാഹുകന്‍. ആ യുവാവീനോട് എനിയ്ക്ക് അരിശം തോന്നുന്നത്, ഇത്ര നല്ല ഒരു വേഷം, നിറഞ്ഞ ഒരു സദ‌സ്സിനു മുന്‍പില്‍ കെട്ടാന്‍ കിട്ടിയ അവസരം അദ്ദേഹം ദുരുപ‌യോഗം ചെയ്തത് കണ്ടിട്ടാണ്. ഗോപിയാശാന്റെ ഒട്ടും അനുകരണീയമ‌ല്ലാത്ത ചില ചേഷ്ടക‌ള്‍ അനുകരിയ്ക്കുക (മുഖം മറച്ചുപിടിയ്ക്കുക, തല ചെറുതായി വെട്ടിയ്ക്കുക etc) എന്നതില്‍ക്കവിഞ്ഞ ഒരു നിയോഗം തനിയ്ക്കുണ്ടോ എന്ന ഭാവത്തിലായിരുന്നു അദ്ദേഹം! ഷ‌ണ്മുഖന്റെ കേശിനിയും കലാ. വിജയ‌കുമാറിന്റെ ദമ‌യന്തിയും മോശ‌മായതുമില്ല. (ഇവരെയാരേയും വ്യക്തിപരമായി എനിയ്ക്ക് അറിയില്ല) പറഞ്ഞുവന്നത് യുവ‌കലാകാര‌ന്മാര്‍ കിട്ടുന്ന ചാന്‍സുക‌ളൊക്കെ ഗൗര‌വമായെടുക്കുന്നുണ്ടോ എന്നാണ്. അത് വ‌ളരെ അത്യാവശ്യമാണ്.ഒരു 50% എങ്കിലും ആത്മാര്‍ത്ഥത കാണിയ്ക്കുക. അത് അവരവ‌ര്‍ക്ക് ഗുണ‌ം ചെയ്യും. പിന്നെ അത് കഥക‌ളിയ്ക്ക് ഗുണം ചെയ്തുകൊള്ളും.

കഥക‌ളി ഒട്ടും അറിഞ്ഞുകൂടാത്ത രണ്ട് സഹപ്രവ‌ര്‍ത്തകരെ കഥക‌ളിയ്ക്ക് കൊണ്ടുപോയി ഇള‌കിയാട്ടവും, പദ‌ങ്ങ‌ളുമൊക്കെ വിശദീകരിച്ചുകൊടുക്കുകയായിരുന്നു കഴിഞ്ഞ ഏതാനും കഥക‌ളിക്കാഴ്ചക‌ളിലെ മുഖ്യ അജണ്ട. ഇപ്പോള്‍ അവ‌ര്‍ കഥക‌ളി കണ്ടിരിയ്ക്കുമ്പോള്‍ സമ‌യം പോകുന്നതറിയുന്നില്ല എന്ന് പറയുമ്പോള്‍, ക്ലബ്ബില്‍ മെമ്പ‌ര്‍ഷിപ്പ് എടുക്കണം എന്നു പറയുമ്പോള്‍, കഥക‌ളിയ്ക്കു വേണ്ടി ആദ്യ‌മായി എന്തെങ്കിലും ചെയ്തു എന്ന് തോന്നിയത് ഇപ്പോഴാണ്. എല്ലാ കഥക‌ളിയാസ്വാദകരും അവനവനെക്കൊണ്ടാവും വിധം കുറച്ചുപേരെയെങ്കിലും ഇതാസ്വദിക്കാന്‍ പഠിപ്പിയ്ക്കുക. പിന്നെ, യുവ‌കലാകാര‌ന്മാരുടെ കഥകളിയും കാണാന്‍ പോവുക, നിങ്ങ‌ളുടേ അഭിപ്രായം നേരിട്ടറിയിയ്ക്കുക. സംഘാടക‌ര്‍ വഴി ആവും വിധം ഒരു തുക കലാകാരന്മാര്‍ക്ക് എത്തിയ്ക്കാന്‍ ശ്രമിയ്ക്കുക. "വെള്ള‌മായിട്ട്" കൊടുക്കാന്‍ വെച്ചിരിയ്ക്കുന്നത്, ക‌ളി കണ്ടിട്ട് "വെള്ളിയായി" കൊടുക്കൂ. കഥക‌ളിയും കലാകാരനും ര‌ക്ഷപെടും. തീര്‍ച്ച.

ഒരാള്‍ ഒരു ന‌ല്ല കാര്യം ചെയ്യുമ്പോള്‍ ചുമ്മാ "തെക്കേ.. വടക്കേ.. അടിയെടാ.. ഓടെടാ" എന്നൊന്നും പറഞ്ഞ് നേരം കള‌യാതെ അനോണിയാശാനേ
Sorry for the off.

Anonymous said...

കോഴിശ്ശേരി അനോണി വലിയ വലിയ കാര്യങ്ങൾ പറയുന്നല്ലോ, പക്ഷെ മലയാൾലം അറിയില്ല, അല്ലേ? “പുശ്ചവുമാണ്“ അത്യാവശ്യം സാഹിത്യപരിചയവും വേണം അനോണി കോഴിശ്ശേരിയേ. പുച്ഛം എന്നേ മലയാളത്തിലുള്ളൂ. പുശ്ചം അതെന്താ?

മറ്റ് മല്ലുബ്ലോഗിൽ (ജനറൽ) ആണിങ്ങനെ എഴുതിയിരുന്നെങ്കിൽ ആർക്കും ഒന്നും തോന്നില്ലായിരുന്നു. ഇത് ക്ലാസിക് കലകളെ കുറിച്ച് ചർച്ച ചെയ്യുന്ന ഒരു ബ്ലോഗിൽ ഇങ്ങനെ തെറ്റായ പദപ്രയോഗങ്ങൾ നടത്തിയാൽ അറിയാനായി വരുന്നവർ തെറ്റിദ്ധരിക്കും. അതിനാൽ മാത്രം ഇങ്ങനെ എഴുതാൻ തോന്നി.

Anonymous said...

WANTED>>>>>>>KATHAKALI ASWADAKAS...
കഥകളിയിലെ യഥാർത്ഥ പ്രതിസന്ധി ഈ അനുകരണ ഭ്രമവും തെക്കു-വടക്കു സമ്പ്രദായങ്ങളുടെ ഏറ്റുമുട്ടലുമൊന്നുമല്ലെന്നാണു എന്റെ പക്ഷം.
2008-ൽ കുറച്ചു കളി കണ്ടു -തെക്കും വടക്കുമല്ലാത്ത എറണാകുളം ജില്ലയിൽ -
കളി കാണുവാൻ ഉണ്ടായിരിന്നവരുടെ എണ്ണം - 50 -ൽ താഴെ. 15-ചിലേടത്ത്‌. കളിതുടങ്ങുമ്പൊൾ ഉള്ള അവസ്ഥ യാണിതു. കളി കഴിയാറാകുമ്പോൾ പറയനുമില്ല.

താൻ അത്യദ്ധ്വാനം ചെയ്തു എട്ടും പത്തും വർഷം ചോര നീരാക്കി സ്വാംശീ കരിച്ച കല, ആർക്കും വേണ്ടത്ത ഒന്നായി അവതരിപ്പിക്കപ്പെടുമ്പോളുള്ള ആ കലാകാരന്മാരുടെ വേദനക്കു, വേണ്ട വേതനം ( വേതനം-കഷ്ടി, അതു വേറെ കാര്യം) കൊടുത്താൽ പോലും പ്രായശ്ചിത്ത മാകില്ല.

കേരളതിന്റെ തനതു കല- എഴുതാനും പ്രസംഗിക്കുവാനും ആളേറെ ഉണ്ടു. കളി കാണാൻ അവരുടെ പൊടി പോലുമില്ല !
പ്ലസ്‌ ടൂ വന്നതോടെ മലയാള ഭാഷ യും കുട്ടികളിൽ നിന്നും ,യുവാക്കളിൽ നിന്നും, അകന്നു. അതും കഥ കളിക്കു ദോഷമായി.
കഥകളി എന്തൊ കീറാമൂട്ടി യാണു , അതിന്റെ അടുത്തു പോകരുതെന്ന മുൻ വിധിയും പണ്ടേ ഉണ്ടു താനും...

കളി കാണാൻ ഒരു പിടിയാളെ വേണം. ( ഞാൻ പണ്ടൊരു നിർദ്ദേശം വച്ചിരുന്നു... കുടുംബ സമേതം ഒരു കഥ മുഴുവൻ കാണുന്നവരുടെ പേരുകൾ നറുക്കിട്ടു സമ്മാനം- സ്വർണ നെക്ലേയ്സ്‌- എൽസിഡി ടിവി.... നല്ല നടൻ ഒരു SMS ‌ കൂട്ടുകച്ചവടം കൂടിയായാൽ ഭേഷായി ! )



PRS

കപ്ലിങ്ങാട്‌ said...

അനോണി കോഴിശ്ശേരി എഴുതിയത്‌ ആക്ഷേപ ഹാസ്യമാണെന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം, ഇതിനു മുമ്പ്‌ എതിരൻ എഴുതിയത്‌ പോലെ തെക്കു-വടക്ക്‌ തർക്കം തീർത്തും അർത്ഥശൂന്യമാണെന്ന് കാണിക്കാൻ വേണ്ടി. അങ്ങനെയല്ലാതെ ആർക്കും ഇത്രയും അർത്ഥശൂന്യമായി എഴുതാൻ പറ്റുമെന്ന് തോന്നുന്നില്ല.

കപ്ലിങ്ങാട്‌ said...

നിഷ്കളങ്കൻ, പി.അർ.എസ്‌. എന്നിവർ പറഞ്ഞതിനോട്‌ ഞാനും യോജിക്കുന്നു. കഥകളിക്ക്‌ വേണ്ടത്‌ ഒരു കൂട്ടം മിഷണറിമാരേയാണ്‌. നമ്മൾ ആസ്വാദകർ കഥകളിയിലേക്ക്‌ മറ്റുള്ളവരെ പരിവർത്തനം ചെയ്യാൻ വേണ്ടി പരിശ്രമിക്കണം.

കഥകളിയും മലയാള ഹിന്ദു സംസ്കാരവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്‌. അതു കൊണ്ടു തന്നെ അതിന്‌ ഇതര സമുദായങ്ങളിൽ വേരോട്ടമില്ല. ഹൈദരാലിയും മറ്റും അപവാദങ്ങൾ മാത്രം. കഥകളി എങ്ങിനെ മറ്റു സമുദായങ്ങളിൽ പ്രചരിപ്പിക്കാം എന്നും ആലോചിക്കേണ്ടതാണ്‌.

പണ്ട്‌ തൃശ്ശൂർ കഥകളി ക്ലബ്ബ്‌ വാർഷിക സമ്മേളനത്തിൽ വെച്ച്‌ ക്ലബ്ബ്‌ സെക്രട്ടറി പറഞ്ഞു - "ഈ വാർഷികോൽസവത്തിലെങ്കിലും ഈ ഹോളിലെ ഓരോ കസേരയും ജീവൻ വെച്ചു കാണാൻ ഞാൻ ആഗ്രഹിക്കുന്നു" എന്ന് (വാർഷികത്തിലും തിരക്ക്‌ അത്രയധികമൊന്നുമുണ്ടായിരുന്നില്ല). ഉൽഘാടനം ചെയ്ത ശ്രീ പനമ്പിള്ളി ഗോവിന്ദ മേനോൻ പറഞ്ഞു "ഇവിടെ എല്ലാ കസേരയും ജീവൻ വെയ്ക്കാത്തത്‌ ഈ ഉത്സവത്തിന്റെ മഹനീയതയേയാണ്‌ കാണിക്കുന്നത്‌". കഥകളി പ്രചരിപ്പിച്ചാൽ, അതിനെ കൂടുതൽ ജനകീയമാക്കിയാൽ, അതിന്റെ തനതു സൗന്ദര്യവും ക്ലാസിക്കൽ സ്വഭാവവും നഷ്ടപ്പെടില്ലേ എന്ന് ആശങ്ക ന്യായമായും തോന്നാം. കഥകളിയുടെ അന്തർജീവധാര ഒരു പരിധി വരെയെങ്കിലും അതിനെ രക്ഷിക്കും എന്ന വിശ്വാസമാണെനിക്കുള്ളത്‌. അതുകൊണ്ട്‌ ഞാനിക്കാര്യത്തിൽ ക്ലബ്ബ്‌ സെക്രട്ടറിയുടെ പക്ഷത്താണ്‌.

അമ്പലത്തിൽ പോയി വിഗ്രഹാരാധന നടത്തുന്നവനും നിരാകാര നിർഗുണ ബ്രഹ്മധ്യാനം ചെയ്യുന്നവനും ഒരേ ഭാരതീയ സംസ്കാരത്തിന്റെ അനുവർത്താക്കളാണല്ലൊ. അതുപോലെ തന്നെ കഥകളിയിലും കൂടുതൽ ജനകീയമായ തലങ്ങൾ ഉണ്ടാവേണ്ടിയിരിക്കുന്നു. ജനകീയ തലങ്ങൾ പുഷ്ടിപ്പെട്ടാൽ ക്ലാസിക്കൽ തലങ്ങളും പുഷ്ടിപ്പെടും

വികടശിരോമണി said...

നിഷ്കളങ്കാ,
വേണുമാഷിന്റെ പ്രവർത്തനങ്ങൾ മറന്നതിൽ ക്ഷമാപണം.
കിട്ടുന്ന അവസരങ്ങളെ ഫലപ്രദമായി ഉപയോഗിക്കാൻ പല പുതിയ കലാകാരന്മാരും വിമുഖരാകുന്നു എന്നതൊരു സത്യമാണ്.പഴയകാലത്തേപ്പോലെ,നിരന്തരം ഒരേ വേഷം കെട്ടി,സ്ഫുടീകരണത്തിനുള്ള അവസരം കിട്ടുന്ന പരിതസ്ഥിതി നിലവിലില്ല എന്നും,തനിക്കു ലഭിക്കുന്ന അവസരങ്ങൾ ഫലപ്രദമായി ഉപയോഗിക്കണം എന്നും പുതുനാമ്പുകളെല്ലാം തിരിച്ചറിയേണ്ടിയിരിക്കുന്നു.
കപ്ലിങ്ങാട്,
കോഴിശ്ശേരിയുടേത് ഒരു വിപരീതലക്ഷണയാണെന്ന് എനിക്കു തോന്നുന്നില്ല.‘ഇത്തിരിവട്ടം ചിന്തിക്കുന്ന’നമ്മുടെ കഥകളിഭ്രാന്തരിലെ ഒരു കൂട്ടത്തെ അതു പ്രതിനിധീകരിക്കുന്നു.അവരോട് തർക്കിക്കുന്നത് നിരർത്ഥകമാണ്.അതുകൊണ്ടാണ് ഞാനതിനു മുതിരാത്തത്.
കഥകളിയുടെ ജനകീയത,ക്ലാസിക്കൽ സ്വഭാവത്തെ നശിപ്പിക്കും എന്നതുപോലെ അപായകരമായ ഒരു കലാവാദമില്ല. “ഇത്തറവാടിത്തഘോഷണത്തേക്കാൾ വൃത്തികെട്ടൊന്നുമില്ലെ”ന്ന് ഇടശ്ശേരിയോടൊപ്പം പറയേണ്ട സാഹചര്യം കഥകളിയിൽ നിലനിൽക്കുന്നു.
PRS,
ഹഹഹ…കളികാണാനുള്ള ആസ്വാദകർ വരേണ്ടത് കഥകളി കാണാനായിത്തന്നെയാണെന്നാണ് എന്റെ അഭിപ്രായം.
നന്ദി.

Anonymous said...

ഗോപിയാശാന്റെ ഒട്ടും അനുകരണീയമ‌ല്ലാത്ത ചില ചേഷ്ടക‌ള്‍ അനുകരിയ്ക്കുക (മുഖം മറച്ചുപിടിയ്ക്കുക, തല ചെറുതായി വെട്ടിയ്ക്കുക etc)
Who is this fool. What nonsense you peoples are writting. Gopiyasante goshtiyo? Goshtiyillatha ore oru Kathakali actor Gopi asan mathramanu.

Anonymous said...

ഗോപിയാശാന്റെ ഒട്ടും അനുകരണീയമ‌ല്ലാത്ത ചില ചേഷ്ടക‌ള്‍ അനുകരിയ്ക്കുക (മുഖം മറച്ചുപിടിയ്ക്കുക, തല ചെറുതായി വെട്ടിയ്ക്കുക etc)
ഗോപിയാശാന്റെ ചില ചേഷ്ടക‌ള്‍ !
അനുകരിക്കുന്നതിൽ എന്താ കുറ്റം.

Sethunath UN said...

അനോണിച്ചേട്ടന്‍ വിടുന്നില്ലല്ലോ. :) നേരത്തെയുള്ള വിഡ്ഡി വിളിയും കണ്ടിരുന്നു. :->)പ‌ക്ഷേ നില‌പാടില്‍ മാറ്റമില്ല. :)
അനുകരിച്ചോളൂ അനോണിച്ചേട്ടാ. എന്ത് അനുകരിയ്ക്കണം എന്ന് താങ്ക‌ള്‍ തീരുമാനിച്ച സ്ഥിതിയ്ക്ക് എതിരു പറ‌യാന്‍ ഞാനാര്. പ‌ക്ഷേ... വിമ‌ര്‍ശിക്കാന്‍ അനോണിച്ചേട്ടനോട് ചോദിയ്ക്കില്ലാട്ടോ. ഗോപിയാശാനും ഞായത്ത് ബാല‌നും കൂടി എഴുതിയ ഗോപിയാശാന്റെ ആത്മ‌കഥ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വ‌ന്നിരുന്നു. അത് വായിച്ചിട്ടില്യാച്ചാ‍ല്‍ ഒന്നു വാ‍യിച്ചോളൂ. വിഡ്ഡിക‌ള്‍ പറയുന്നതിലും ചില
‌കാര്യ്യം ഉണ്ടെന്ന് ചെല‌പ്പോ മ‌ന്‍സ്സിലായാലോ.

വികടശിരോമണി said...

അനോനിച്ചേട്ടാ,
ഞാനും ഒരു വിഡ്ഡിയായതുകൊണ്ട് എനിക്കും പറയാനുള്ളത് ഈ ഗോപിയനുകരണം നടന്മാരുടെ സർഗശേഷിയെ നശിപ്പിക്കുകയാണ് എന്നതാണ്.ഗോപിയാശാന്റെ ചേഷ്ടകൾ എന്നുപറഞ്ഞാലെന്താ?ആരും കഥകളിയിൽ സമ്പൂർണ്ണരല്ല.
ഈ അനുകരണാഭിവാഞ്ഛ എല്ലാക്കാലവുമുണ്ടായിരുന്നു,പണ്ടതു കൃഷ്ണൻ‌നായരെ,ഇന്നതു ഗോപിയെ...അത്രമാത്രം.
ആദ്യമെല്ലാം അത്തരം ചേഷ്ടകൾ ആരും വിമർശിക്കാറില്ല.എന്നാൽ,കുട്ടിത്തരം-ഇടത്തരം വേഷങ്ങൾ വിട്ട് ആദ്യാവസാനവേഷങ്ങളിലേക്കെത്തിയ യുവനടന്മാർ സ്വകീയമായ ശൈലി രൂപപ്പെടുത്തിയെടുക്കാൻ തന്നെയാണ് ശ്രദ്ധിക്കേണ്ടത്.അനുകരണത്തിന്റെ ഏറ്റവും വലിയ അപകടം,പലപ്പോഴും അനുരണത്തിന്റെ ഒഴുക്കിൽ വീണുപോയാൽ,പിന്നെ തിരിച്ചുവരാൻ വലിയ പ്രയാസമാകും എന്നതാണ്.
സ്നേഹപൂർവ്വം,
വേറൊരു ഫൂൾ.
നന്ദി.

Sreekanth | ശ്രീകാന്ത് said...

ഗോപിയാശന്റെ ഭാവങ്ങള്‍ ഗോഷ്ടിയായി തോന്നാത്തത് ആ മഹാനടന്റെ കഴിവ് തന്നെ.

എന്നാല്‍ അതു മറ്റുള്ളവര്‍ അനുകരിക്കുമ്പോള്‍ ഗോഷ്ടി തന്നെ.

Anonymous said...

മാേഷ,
പച്ച േവഷക്കാെരല്ലാം ഗോഷ്ടികെളന്നാേണാ പറയുന്നത്.
ഇതു നന്നല്ല.

C.Ambujakshan Nair said...

ആദ്യമായി ഒരു ക്ഷമാപണം. തെക്കു വടക്കു വഴക്കുകളെവീണ്ടും പൊക്കുവാനുള്ള ശ്രമമല്ലിത്.
വികട ശിരോമണിയുടെ ഭാഷയിൽ പറഞ്ഞാൽ ‘ഇത്തിരിവട്ടം’ ചിന്തിക്കുന്ന വേറൊരു കഥകളി ഭ്രാന്തനായ കറുകച്ചാൽ സ്വദേശി വി. ബാലകൃഷ്ണകുറുപ്പിനെ പറ്റിയ ചില വിവരങ്ങളും അയാൾ 1985 ൽ നൃത്യ കലാരംഗം എന്ന മാസികയിൽ പ്രസിദ്ധീകരിച്ച *കഥകളി* “വളർച്ചയുടെ വേരുകൾ തേടി” എന്ന ലേഖനത്തിലെ ചില വരികളുമാണ് ഇവിടെ കുറിക്കുന്നത്.

പ്രസിദ്ധനായ ശ്രീ. പട്ടിക്കാന്തൊടിയുടെ മകനും കലാമണ്ഡലം ശ്രീ. പത്മനാഭൻ നായരുടെ സഹോദരനുമായ ശ്രീ. സി. നാരായണ൯ മദിരാശിയിലെ കിമോതെറാപ്പി സെന്ററിലെ ശാസ്ത്രജ്ഞനായിരുന്ന കാലത്ത് (1957 - 1962) അവിടുത്തെ വിദ്യാ൪ത്ഥി ആയിരുന്നു കുറുപ്പ്. കഥകളി ഭ്രമം ഇവരെ വളരെ അടുപ്പിച്ചു. പിതാവിനെ സംബന്ധിച്ചുള്ള വിവരങ്ങൾ ഡയറിയിൽ എഴുതുന്ന സ്വഭാവം സി. നാരായണനു് ഉണ്ടായിരുന്നു. ഈ അടുപ്പം മൂലം സി. നാരായണനിൽ നിന്നും ധാരാളം വിവരങ്ങൾ മനസിലാക്കാൻ കുറുപ്പിന് കഴിഞ്ഞിരുന്നു. ഇവരുടെ സൗഹൃദത്തിനിടയിൽ ഒരിക്കൽ പോലും തെക്കു വടക്കു സ്പ൪ദ്ധകൾക്ക് അവസരം ഉണ്ടായിരുന്നില്ല.
ഒരിക്കൽ കുറുപ്പിന്റെ ചോദ്യത്തിന് ഉത്തരമായി ചെറു പുഞ്ചിരിയോടെ സി. നാരായണൻ തന്റെ പിതാവിന്റെ വത്സല ശിഷ്യ൯ കീഴ്പ്പടം കുമാരൻ നായരാണെന്ന് പറഞ്ഞപ്പോൾ കുറുപ്പ് സ്തബ്ദനായിപ്പോയി. കുഞ്ചുനായർ, കൃഷ്ണൻനായർ, രാമൻകുട്ടിനായ൪ എന്നിവരെ നന്നായി അറിയുന്ന കുറുപ്പിന് അന്ന് കീഴ്പ്പടം കുമാരൻ നായരെ പറ്റി ഒരു കേട്ടറിവു പോലും ഉണ്ടായിരുന്നില്ല. കുമാരൻ നായരെ നേരിൽ കാണുവാനും, അദ്ദേഹത്തിന്റെ ഒരു വേഷം കാണുവാനും വളരെ ബുദ്ധിമുട്ടിയ കുറുപ്പിന് ഒടുവിൽ കൊച്ചി നഗരത്തിന് വടക്ക് ഒരു കളിയരങ്ങിൽ കീഴ്പ്പടത്തിന്റെ വേഷം കണ്ടു. ഇഷ്ടപ്പെടുകയും ചെയ്തു. വാഴേങ്കട കുഞ്ചുനായരുടെ ഹനുമാനും പള്ളിപ്പുറം ഗോപാലൻ നായരുടെ ഭീമനും ഒന്നു ചേ൪ന്ന ഒരു അപൂ൪വ അരങ്ങാണ് കുറുപ്പിനെ സ്വാധീനിച്ച കല്യാണസൗഗന്ധികം. തെക്കും വടക്കുമുള്ള കഥകളി കലാകാരന്മാരെ ആരാധിച്ചിരുന്ന കുറുപ്പിൽ “ഇത്തിരിവട്ടം” പെട്ടെന്ന് കടന്നു കൂടി. തീ൪ച്ചയായും കാക്കശ്ശേരിക്കും, കോഴിശ്ശേരിക്കും ഇതേ പോലെതന്നെ പിടിപെട്ടതാവാം “ ഇത്തിരിവട്ടം”എന്ന രോഗം.

ഇതാ കുറുപ്പിന്റെ ചില വരികൾ!

കഴിഞ്ഞ കുറെ വ൪ഷങ്ങളിലായി കലാമണ്ഡലത്തിന്റെ ആഭിമുഖ്യത്തിലും അല്ലാതെയും സമാരാധ്യരായ ചില ഗുരുഭൂതന്മാ൪ നടത്തുന്ന ഗവേഷണങ്ങളും പുറപ്പെടുവിക്കുന്ന അഭിപ്രായങ്ങളും ശ്രദ്ധിക്കാൻ ഇടവന്നപ്പോൾ ചില സംശയങ്ങൾ ഉണ്ടായിപ്പോവുകയാണ്. കഥകളിയുടെ മുഴുവൻ പാരമ്പര്യത്തിനും അവകാശികൾ ഭാരതപ്പുഴയുടെ പരിസരങ്ങളിലെ രണ്ടോ മൂന്നോ ഇല്ലങ്ങളും പ്രഭു കുടുംബങ്ങളുമാണ് എന്ന ഗവേഷണം ഒരു ഭാഗത്ത്. കഥകളിയുടെ നാരായവേര് എന്നും കൊടുങ്ങല്ലൂ൪ കോവിലകത്തു തന്നെ എന്നായിരുന്നു മറ്റൊരു വാദം. തെളിവു രേഖകളായി ഇരു കൂട്ടരും അവതരിപ്പിക്കുന്നതോ സാക്ഷാൽ പട്ടിക്കാന്തൊടിയുടേയും മക്കളുടെയും കുറിപ്പുകൾ തന്നെ.

കഥകളിയുടെ ഉത്ഭവം വള൪ച്ച തുടങ്ങി ആ കലാരൂപത്തിന്റെ ഇന്നുവരെയുള്ള ചരിത്രം പരിശോധിച്ചാൽ ഏറ്റവും കൂടുതൽ പ്രോൽസാഹനവും, പ്രേക്ഷകരും ,കളിഅരങ്ങുകളും ഉണ്ടായിട്ടുള്ളത് പഴയ തിരുവിതാംകൂ൪ ഭാഗത്തു തന്നെയാണ് എന്നുകാണാം. ഇങ്ങിനെ ഒരു സ്ഥിതി സംജാതമാകുവാൻ കാരണങ്ങൾ
വളരെ ഏറെ ഉണ്ടുതാനും. തിരുവിതാംകൂ൪ ഭാഗത്തെ ഈ മേച്ചിൽ പുറം കണ്ടറിഞ്ഞു തന്നെയാണ് പട്ടിക്കാന്തൊടിയെയും കലാമണ്ഡലത്തെയും വിട്ട് ശ്രീ. കലാമണ്ഡലം കൃഷ്ണൻനായ൪ തിരുവിതാംകൂറിലെ കൊട്ടാരം കഥകളിയോഗവുമായി ബന്ധപ്പെട്ടത്. അന്ന് കൊട്ടാരം കഥകളിയോഗം ബഹുജനങ്ങളുടെ അനിതര സാധാരണമായ അഭിനന്ദനങ്ങളും പ്രോത്സാഹനങ്ങളും ഏറ്റുവാങ്ങി തിരുവിതാംകൂറിൽ ഉടനീളം ജൈത്രയാത്ര തന്നെ നടത്തുന്ന കാലമായിരുന്നു. കഥകളി ഇത്രമാത്രം ബഹുജന പ്രീതി നേടിയ കാലഘട്ടം വേറെയുണ്ടോ എന്നു സംശയിക്കണം. എല്ലാ അരങ്ങുകളും അടക്കി വാണിരുന്ന ചെങ്ങന്നൂ൪ രാമൻ പിള്ള, കുറിച്ചി കുഞ്ഞൻ പണിക്ക൪, മാങ്കുളം വിഷ്ണുനമ്പൂതിരി, വെച്ചൂ൪ രാമൻ പിള്ള തുടങ്ങിയ ഉജ്ജ്വല താരങ്ങൾക്കൊപ്പം കൂടാൻ ഭാരതപ്പുഴ കടന്നെത്തിയ കൃഷ്ണൻ നായ൪ക്കു ഭാഗ്യം സിദ്ധിച്ചു. അന്യവൽക്കരണത്തിന്റെ കലയെന്ന് വിശേഷിപ്പിക്കേണ്ട കഥകളിയിൽ കഥാപാത്രങ്ങളുമായി താദാത്മ്യം പ്രാപിച്ചു കൊണ്ട്, പ്രേക്ഷകരുമായി ആത്മബന്ധം സ്ഥാപിക്കാൻ കഴിയുന്ന ഇവരുടെ സിദ്ധിവിശേഷം കൃഷ്ണൻ നായരെ അത്ഭുതപ്പെടുത്തിയിരിക്കണം. കോവിലകങ്ങളുടെയും
മനകളുടെയും അങ്കണങ്ങളിൽ അന്തേവാസികളുടെ ശുഷ്ക്കമായ അരങ്ങുകളിൽ നിന്നെത്രയോ വിഭിന്നമായിരുന്നു അദ്ദേഹം തിരുവിതാംകൂറിൽ കണ്ട കളി അരങ്ങുകൾ .
കൊട്ടാരം കളിയോഗത്തിലെ മുൻചൊന്ന ഗുരുസ്ഥാനീയരിൽ നിന്ന് തെക്കൻ ചിട്ടയുടെ എല്ലാ മേന്മകളും ഉൾക്കൊള്ളാൻ പ്രഗത്ഭനും, അനുഗ്രഹീതമായ ഒട്ടേറെ സിദ്ധികൾക്കു് ഉടമയുമായ കൃഷ്ണൻ നായ൪ക്ക് അനായാസം സാധിച്ചു. തെക്കൻ ചിട്ടയുമായുണ്ടായ ഈ സുദീ൪ഘ ബന്ധത്തിലൂടെ അവരോടൊപ്പമോ അതിലേറെയോ ബഹുജന പ്രീതി നേടിയെടുക്കാനും കൃഷ്ണൻ നായ൪ക്കു കഴിഞ്ഞു. കൃഷ്ണൻനായരുടെ വള൪ച്ചയിലെ ഏറ്റവും വ൪ണ്ണശബളവും സുപ്രധാനവുമായ ഈ കാലഘട്ടത്തെ പറ്റി ഒരക്ഷരം പോലും മാതൃഭൂമി ലേഖനത്തിൽ എഴുതി കണ്ടില്ല. ഇതെങ്ങിനെ സംഭവിച്ചു എന്നു ചിന്തിക്കുമ്പോൾ ഒരു വസ്തുത വ്യക്തമാകുന്നുണ്ട്. തിരുവിതാംകൂ൪ കൊട്ടാരം കഥകളിയോഗവും അതുമായി ബന്ധപ്പെട്ട മറ്റു മഹാരഥന്മാരുമായുള്ള ബന്ധവുമാണ് കൃഷ്ണൻനായരിലെ കഥകളി പ്രതിഭയ്ക്ക് ഇത്രയും ശോഭയും തിളക്കവും ഉണ്ടാക്കിയതെന്ന സത്യം അംഗീകരിക്കുവാൻ ചില കേന്ദ്രങ്ങൾ മടിക്കുന്നു. ഈ വസ്തുത അംഗീകരിച്ചാൽ അതോടൊപ്പം ഉയി൪കൊള്ളുന്ന സംശയങ്ങൾക്കും മറുപടി ഉണ്ടാവണമല്ലോ.

കുട്ടനാട്ടിൽ കച്ചകെട്ടിയ കുഞ്ചുക്കുറുപ്പ് കലാമണ്ഡലത്തിൽ എങ്ങിനെ ഗുരു കുഞ്ചുക്കുറുപ്പ് ആയി? ചെങ്ങന്നൂ൪ , കുറിച്ചി , മാങ്കുളം , വെച്ചൂ൪ തുടങ്ങി ഒട്ടേറെ അതികായന്മാരെ കച്ചകെട്ടിച്ച് വലുതാക്കിയത് ഏതൊക്കെ കളരികളായിരുന്നു? ഇവയ്ക്കുള്ള സത്യസന്ധമായ ഉത്തരങ്ങൾ കഥകളിയുടെ വേരുകൾ തേടി പുറപ്പെട്ടിട്ടുള്ളവ൪ക്ക് അസൗകര്യങ്ങൾ ഉണ്ടാക്കും.
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ തന്നെ തിരുവിതാംകൂറിൽ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ കലാരൂപമായി കഴിഞ്ഞിരുന്നു കഥകളി. അതോടൊപ്പംഓരോ പ്രദേശങ്ങളിലും
കളരികൾ ഉണ്ടായി. അവിടെ കച്ചകെട്ടി പരിശീലനം നേടി ഇറങ്ങുന്നവരെ സ്വീകരിക്കുവാനും പ്രോൽസാഹിപ്പിക്കുവാനായി രാജകൊട്ടാരവും, മഹാക്ഷേത്രങ്ങളും മുതൽ കുഗ്രാമങ്ങളിലെ അമ്പലങ്ങളും കാവുകളും വരെ ബഹുജനങ്ങൾ ഉണ്ടായിരുന്നു. കലാമണ്ഡലം കൃഷ്ണൻനായ൪ കൊട്ടാരം കഥകളി യോഗവുമായി ബന്ധപ്പെടുന്ന നാൽപ്പതുകളിലാകട്ടെ,
തിരുവിതാംകൂറിലെ ഓണം കേറാമൂലകളായ ശുദ്ധ നാട്ടിൻ പുറങ്ങളിൽ പോലും കൊട്ടകകൾ കെട്ടി ടിക്കറ്റു വെച്ച് കൊട്ടാരം കളികൾ നടന്നിരുന്നു. കഥകളി ആ൪ജ്ജിച്ച
ഈ ബഹുജനപ്രീതി തന്നെയാണ് അ൪ഹിക്കുന്ന കലാകാരന്മാ൪ക്ക് പ്രോത്സാഹനവും, അംഗീകാരവും, ബഹുമതികളും നേടി കൊടുക്കത്തക്കവിധം കഥകളിയെയും കളി അരങ്ങുകളെയും വള൪ത്തിയത്. കഥകളിയുടെ ഈ സുവ൪ണ്ണ കാലഘട്ടത്തിൽ ഇവിടേക്കു
കുടിയേറാൻ കൃഷ്ണൻനായ൪ക്കു സാധിച്ചതാണ് ഇന്നുണ്ടായിട്ടുള്ള എല്ലാ നേട്ടങ്ങളുടെയും അടിസ്ഥാനം. ഈ അസുലഭ ഭാഗ്യം ലഭിക്കാതെ പോയതുകൊണ്ടാണ് പട്ടിക്കാന്തൊടി സ്ക്കൂളിന്റെ ഏറ്റവും വലിയ പ്രതിഭയെന്നു വിശേഷിപ്പിക്കപ്പെടുന്ന കീഴ്പ്പടം കുമാരൻനായരെന്ന മഹാനടൻ ഇന്നും കേരളത്തിന്റെ പല കളിയരങ്ങുകളിലും അജ്ഞാതനായിത്തന്നെ കഴിയുന്നത്. വാഴേങ്കടയും രാമൻകുട്ടിനായരും പോലും കലാമണ്ഡലത്തിന്റെ അദ്ധ്യാപനവുമായി ബന്ധപ്പട്ടിരുന്നില്ലെങ്കിൽ ഇവിടെ ഇത്രയെങ്കിലും അറിയപ്പെടുമായിരുന്നുവോ എന്ന് സംശയമാണ്. കവളപ്പാറയും പട്ടിക്കാന്തൊടിയും ഉൾപ്പെടുന്ന പോയ തലമുറയിലെ എല്ലാ മഹാരഥന്മാ൪ക്കും ഒന്നോ രണ്ടോ പ്രഭു കുടുംബങ്ങളുടെ ഔദാര്യത്തിൽ, അവിടുത്തെ അന്തേവാസികളായി എല്ലാം
സഹിച്ചു കഴിഞ്ഞു കൂടേണ്ട ശോചനീയാവസ്ഥയല്ലേ ഉണ്ടായിരുന്നത്. മലബാ൪, കൊച്ചി ഭാഗങ്ങളിൽ നിലനിന്ന ദയനീയമായ ഈ ദുസ്ഥിതിക്ക് അവസാനമുണ്ടായത് കലാമണ്ഡലത്തിന്റെ ആവി൪ഭാവത്തോടുകൂടിയായിരുന്നു എന്ന വസ്തുത കേരളീയ൪ കൃതജ്ഞതാപൂ൪വം സ്മരിക്കേണ്ടതുണ്ട്. എന്നാൽ ഇക്കാലത്തിനൊക്കെ എത്രയോ മുൻപു തന്നെ തിരുവിതാംകൂറിലെ പ്രേക്ഷകലക്ഷങ്ങൾ എല്ലാവിധ പ്രോത്സാഹനങ്ങളും നൽകി ഏറ്റവും കടുതൽ അംഗീകാരമുള്ള ഒരു ജനകീയ ദൃശ്യകലാരൂപമെന്ന പദവിയിലേക്കു കഥകളിയെ വള൪ത്തിക്കഴിഞ്ഞിരുന്നു. ഈ സത്യം മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്യാൻ കൂട്ടാക്കാതെ കഥകളിയുടെ വേരുകൾ തേടി
കോവിലകങ്ങളുടെയും മനകളുടെയും ഇരുണ്ട നിലവറകൾ പരതി നടക്കാൻ വിധിക്കപ്പെട്ടവ൪ സഹതാപം മാത്രം അ൪ഹിക്കുന്നു എന്നേ പറയാനാവൂ.
* * *

Anonymous said...

A lot of thanks to Sri. V. Balakrishna kurup for his 100% trouth lines and thanks to Mr. Nair for bringing it in to this blog.

Anonymous said...

ഇന്നും പരിപൂർണ്ണമായി മനകളുടെ സ്വാധീനത്തിൽ നിന്നും കല്ലുവഴിക്കാർ സ്വതന്ത്രരാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഒളപ്പമണ്ണമനയിലെ സർവന്റിനു മുൻപിലും ഓച്ഛാനിച്ചു നിൽക്കേണ്ട ഗതികേട്. അവർക്ക് അതിരു കടന്ന അംഗീകാരവും മര്യാദയും നൽകിക്കൊണ്ട് അവരുടെ മകനെ, കഴിവുള്ള മറ്റു പല കഥകളി കലാകാരന്മാരെ നിഷ്ക്കരുണം തട്ടിത്തെറിപ്പിച്ച് കലാമണ്ഡലത്തിൽ ഉദ്യോഗസ്ഥനാക്കിയതിന്റെ പിന്നിലുള്ള മർമ്മവും ഇതിന്റെ തെളിവുകളെയല്ലേ കാട്ടുന്നത്. റാൻ എന്ന താരക മന്ത്രവും അരയിലെ തുണ്ടുകൊണ്ടുള്ള കെട്ടും ഓച്ഛാനിപ്പും മനയിലെ കാര്യസ്ഥനു മുൻപിലും സർവന്റിനു മുൻപിലും ഉപയോഗിച്ചിരുന്നതും അത്ര വേഗം മറക്കാൻ സാധിക്കുമോ?

വള്ളത്തോളും, കൃഷ്ണൻ നായരും തെക്കൻ കേരളവും ഇല്ലായിരുന്നെങ്കിൽ നട്ടെല്ലു നേരെയുള്ള ഒരു കഥകളി കലാകാരനും ഇന്നു വടക്കൻ കേരളത്തിൽ ജീവിച്ചിരിക്കില്ലായിരുന്നു എന്ന കോഴിശ്ശേരിയുടെ അഭിപ്രായം നിസ്സാരമായി തള്ളിക്കളയാവുന്ന ഒന്നല്ല. കപ്ളിങ്ങാടൻ പരിഷ്ക്കരണത്തിന്റെ മുഖ്യ ഘടകം എന്നു വിശേഷിപ്പിക്കാവുന്ന ഇളകിയാട്ടത്തിൽ നടന്മാർക്ക് അനുവദിച്ചിരുന്ന സ്വാതന്ത്ര്യം ഇന്നും ഏതോ മുടക്കു ന്യായങ്ങളും മിതത്വത്തിന്റെ പേരും പറഞ്ഞ് നിഷേധിക്കുകയല്ലേ വടക്കൻ രീതി. ജനകീയത അധികം തെക്കുതന്നെ എന്ന് മനസിലാക്കിയിരുന്നതിനാൽ തന്നെയാവണം കപ്ളിങ്ങാടൻ തന്റെ കഥകളി പരിഷ്ക്കരണങ്ങളുമായി തെക്കോട്ടു യാത്ര തിരിച്ചതും.
കൃഷ്ണൻ നായർ തിരുവിതാംകൂറിൽ എത്തിപ്പെട്ടപ്പോൾ കല്ലുവഴിയുടെ ഗന്ധമേൽക്കാത്ത, കൊടുങ്ങല്ലൂർ കോവിലകവുമായി ബന്ധമില്ലാത്ത തോട്ടം പോറ്റി, ചെങ്ങന്നൂർ, മാങ്കുളം, വെച്ചൂർ, ചമ്പക്കുളം, പള്ളിപ്പുറം തുടങ്ങിയ കലാകാരന്മാരുമായി അരങ്ങിൽ പരിപൂർണ്ണ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാനുള്ള അവസരമാണ് ലഭിച്ചത്. ഈ കലാകാരന്മാരെ കൃഷ്ണൻ നായർ എങ്ങിനെ കണ്ടിരുന്നു എന്ന് അദ്ദേഹത്തിന്റെ ആത്മകഥയിൽ വ്യക്തമാക്കുന്നുണ്ട്. ഗോപിയുടെ ആത്മകഥ തികച്ചും കല്ലുവഴിക്കാരെ സുഖിപ്പിക്കുക എന്ന ഉദ്ദേശശുദ്ധി ഉൾക്കൊണ്ടു കൊണ്ട് എഴുതപ്പെട്ടതാണ് എന്നതിന് സംശയവും ഇല്ല.


സന്ദർഭോചിതമായതും കഥാപാത്രങ്ങൾക്ക് വളരെ ഇണങ്ങുന്നതുമായ പല ഇളകിയാട്ടങ്ങൾ ജനകീയ ചിന്തയുള്ള കീഴ്പ്പടം കുമാര൯ അവതരിപ്പിച്ചു തുടങ്ങിയപ്പോൾ മുഖം ചുളിച്ച് അസഹ്യത കാട്ടിയതും വടക്കന്റെ ‘ഇത്തിരിവട്ടം’ വിട്ട് ഒരു കഥകളി നടൻ സ്വതന്ത്രനാകാൻ ശ്രമിക്കുന്നതിന്റെ അമർഷം തന്നെയായിരുന്നില്ലേ?

Anonymous said...

ഒരു ക്ലാസ്സിക്കൽ കലാരൂപത്തിന്റെ മേന്മ നിശ്ചയിക്കുന്നതു, അതു എത്ത്രകണ്ടു ജനകീയമാണു എന്നു നോക്കിയല്ല. നല്ല ക്ലാസ്സികൽ കലാരൂപങ്ങൾ എന്നും ന്യൂനപക്ഷങ്ങലുടെതായിരുന്നു. അതുകൊണ്ടു തെക്കൻ ദിക്കിൽ അരങുകൾ ധാരളം ഉണ്ട് എന്നതൊ അരങ്ങൂകളിൽ പ്രേക്ഷകർ ധാരാളം ഉണ്ട് എന്നതോ അവിടുതെ കളികളുടെ ഉയർന്ന നിലവാരത്തെ സൂചിപ്പിക്കുന്നില്ല. സമകാലീന തെക്കൻ കളിയരങുകളിൽ ധാരാളം അരങ്ങുകൾ കിട്ടുന്ന ഗോപി, ചന്ദ്രശേഖരൻ, ക്രിഷ്ണങ്കുട്ടി, ബാലസുബ്രഹ്മണ്യൻ, ഷണ്മുഖൻ, നെല്ലിയോടു, ഉണ്ണിത്താൻ തുടങ്ങിയ ബഹുഭൂരിപക്ഷം പേരും വടക്കൻ ചിട്ടക്കാരാണു. ഇതുപോലെ വടക്കൻ ദിക്കിൽ പ്രശസ്തനായ ഒരു തെക്കൻ ചിട്ടക്കാ‍രനെ ആർക്കെങ്കിലും ചൂണ്ടിക്കാണിക്കാനാകുമൊ.ഒരു മാർഗി വിജയൻ ഉണ്ട്. കഴിഞൂ. അതുകൊണ്ട് ചുരുക്കി പറഞ്ഞാൽ വടക്കൻ ചിട്ടയിൽ അഭ്യസിച്ച ഒരാൾക്കു ദേശഭേദമില്ലാതെ എവിടെ വേണമെങ്കിലും ശോഭിക്കാൻ കഴിയും. എന്നാ‍ൽ തെക്കൻ ചിട്ടയിൽ അഭ്യസിച്ച് ഒരാൾക്കു അതു അത്ര എളുപ്പമല്ല.

Anonymous said...

എടോ നായരേ,
താൻ ഇതു കുറെ കാലമായല്ലൊ തുടങ്ങിയിട്ടു. നിർത്താറായില്ലെ? കഷ്ടം. ഇങ്ങനേം ഉണ്ടൊ മനുഷ്യന്മാർ. ഇതൊക്കെ ഇപ്പൊ അരാ തന്നോടു ചോദിച്ചെ? സ്വന്തമായി എഴുതുവാൻ കഴിവില്ലാതെ വന്നിരിക്കുന്നു ഒരു കുറുപ്പിനേയും കൊണ്ടു. അരാ ഹേ ഈ കുറുപ്പ്? കുമാരൻ നായർ അഞ്ജാതനാണു പോലും. ഇങ്ങനെയും ഉണ്ടൊ വിവരക്കേടു.കൃഷ്ണൻനായർ എന്തുകൊണ്ട് തെക്കൻ ദിക്കിൽ ശ്രദ്ധ കേന്ദ്രീകരിച്ചു എന്നു ചോദിച്ചാൽ, കാശുതന്നെ കാരണം. അല്ലാതെ താൻ കരുതുന്ന പോലെ അവിടുത്തെ “പ്രബുധരായ“ അരാധകരെയൊ, “പ്രഗൽഭരായ“ കലാകാരന്മാരെയൊ കണ്ടല്ല. ഗോപിആശാന്റെം മറ്റുള്ളവരുടേം എല്ലാം കാര്യം അതുതന്നെ. കുലീനമായ ഈ ലേഖനം തന്റെ മലീനസമായ ചിന്തകളെക്കൊണ്ടു വികലമാക്കാതെ കടന്നു പോകൂ....

Anonymous said...

ഈ നായരുടെ രോഗമെന്താണെന്ന് വ്യക്തമാവുന്നില്ല.
വികടശിരോമണി ഈ പോസ്റ്റിൽ പ്രതിപാദിച്ചിരിക്കുന്നത് സോമനും ഹരിദാസും അദ്ദേഹവും ചേർന്നുള്ള ഒരു അഭിമുഖസംവാദമാണ്.അതിൽനിന്ന് വഴിമാറി തെക്കു-വടക്കു കുത്സിതചിന്തകളിലേക്ക് വഴിതെറ്റുമ്പോഴേ അദ്ദേഹം “എനിക്കവരോട് മറുപടിയില്ല,മറുപടിക്ക് അർഹതയില്ല”എന്നു പണ്ഡിതോചിതമായി പറഞ്ഞൊഴിഞ്ഞതാണ്.എന്നാലും നായരുടെ കലിപ്പ് അടങ്ങില്ല.ഒരു കുറുപ്പിനെ പൊക്കിക്കൊണ്ടുവന്നിരിക്കുന്നു!ഈ കീഴ്പ്പടത്തെപ്പറ്റി ഞാനിന്നു വരെ കണ്ടതിൽ വെച്ച് ഏറ്റവും ആഴമേറിയതും,പ്രൌഡവുമായ ലേഖനം എഴുതിയത് വികടശിരോമണിയാണ്.നായർക്ക് ഈ ബ്ലോഗിന്റെ ആദ്യലേഖനങ്ങളിൽ പോയി അതൊന്നു വായിക്കാ‍മോ?അത്രത്തോളം കുലീനമായ മറ്റൊരു കീഴ്പ്പടം ലേഖനം എന്നിട്ട് കാണിച്ചുതരാമോ?ആ വികടശിരോമണിയെ ആണ് കീഴ്പ്പടത്തെപ്പറ്റി പഠിപ്പിക്കാൻ വന്നിരിക്കുന്നത്!അപാര തൊലിക്കട്ടി തന്നെ!
മിസ്റ്റർ നായർ,
താങ്കൾക്ക് ഇഷ്ടമുള്ള ഏതു കത്തും പ്രസിദ്ധീകരിക്കാം,ഏതു കുറുപ്പിന്റേയും.പക്ഷേ അത് ജനങ്ങൾ വായിക്കുന്ന വികടശിരോമണി എന്ന കഥകളിമർമ്മജ്ഞന്റെ പേരിനെ മുതലെടുത്ത്,ഇവിടെ കമന്റായി ഇട്ടിട്ടല്ല.സ്വന്തം ഒരു ബ്ലോഗ് ഉണ്ടാക്കുക,പ്രസിദ്ധീകരിക്കുക.അവിടെ വന്ന് അതു ചർച്ച ചെയ്യാൻ താല്പര്യമുള്ളവർ അതുചെയ്യും.അതിനുപകരം ഇക്കാണിക്കുന്നത് നാലാംകിട ഇടപാടാണ്.
വികടശിരോമണി ഇതിനെതിരെ പ്രതികരിക്കാൻ നിൽക്കരുത് എന്നപേക്ഷിക്കുന്നു.അങ്ങേയ്ക്ക് പലതും ഗൌരവമായി ചെയ്യാനുണ്ട്,അതിനുള്ള പ്രതിഭാശേഷിയും അനുഗൃഹീതനായ അങ്ങേയ്ക്കുണ്ട്.അതിൽ ശ്രദ്ധകേന്ദ്രീകരിക്കൂ.

Anonymous said...

കീഴ്പ്പടത്തിനെ വടക്കൻ ചിട്ടക്കാർ അൻഗീകരിക്കുന്നില്ലപോലും...എന്തൊരു വിഢിത്തം...എൻപതുകളുടെ ആദ്യം മരിക്കുന്നതുവരെ വരെ അദ്ദേഹം ഇവിടെ ഒന്നാം നംബറുകാരൻ തന്നെ ആയിരുന്നു. കീഴ്പ്പടത്തിന്ടെ ബാലി കാണുവാനായി കോട്ടയം വരെ പോയതു ഇന്നും ഓർക്കുന്നു. അതിനു ശേഷം അതേ ബാലി ഗുരുവായൂർ കലാചേതനയിൽ ഉണ്ടായി. അന്നു ബാലിക്കു പന്തം പിടിക്കാൻ ഉണ്ടായിരുന്നതു നരിപ്പറ്റയും പിന്നെ സക്ഷാൽ കലാ. രാമങ്കുട്ടി നായരും. THAT TOO AFTER COMPLETING THE ROLE OF ARJUNA IN KALAKEYAVADHAM.

വെളിച്ചപ്പാട് said...

പണ്ട് ഞാന്‍ അമലയില്‍ നിന്ന് കണ്ടിട്ടുണ്ട് കഥകളി. അത്,വിഷയം ബൈബിള്‍ ആയിരുന്നു. കുറെയേറെ പുതുമയുള്ള വേഷങ്ങള്‍ കണ്ടു അന്ന്.

Anonymous said...

എവിടെ നമ്മുടെ നായർ? ഓടി ഒളിച്ചൊ? പാവം പേടിച്ചുപോയിക്കാണും. എല്ലാം നല്ലതിനു.

Anonymous said...

Let Mr.Nair to write. He is not expressed his words here. It is the words by a aswadakan and published one. I am not have much knowledge about Kathakali but I liked to know about it.

വികടശിരോമണി said...

നായർ സർ,
‘ഇത്തിരിവട്ടം’ വികടശിരോമണിയുടെ ഭാഷയല്ല,ട്ടോ.വൈലോപ്പിള്ളിമാഷിന്റെയാ.
“ഇത്തിരിവട്ടം മാത്രം കാണ്മവർ,ഇത്തിരിവട്ടം ചിന്തിക്കുന്നവർ…”(ഓണപ്പാട്ടുകാർ)
ഞാൻ അതെടുത്തുപയോഗിച്ചൂന്നേയുള്ളൂ.
വേറൊന്നുമില്ല.
നന്ദി.

SunilKumar Elamkulam Muthukurussi said...

അല്ല വികടോ, ഇവരൊക്കെ ആശാന്മാരുടേയും തെക്കുവടക്ക് ഭേദങ്ങളേയും പറഞ്ഞ് ശരിയായ ആസ്വാദകരായ നമ്മളെ പോലെ ഉള്ളവരുടെ കാര്യം മറന്നിരിക്കുന്നു. നമുക്ക് എന്ത് തെക്ക് വടക്ക്? വെടക്കല്ലാത്ത നല്ല കളി കാണണം. ശരിയല്ലേ? ബാക്കി ഒക്കെ ഈ നായർക്കും അനോണികൾക്കും വിട്ടേക്കൂ. അവർ തല്ലട്ടെ.
ഒരു സുഹൃത്തിനോടുണ്ടായ സൌഹൃദസംഭാഷണങളിൽ ഒരു കാര്യം ചർച്ച ചെയ്യുകയുണ്ടായി. ശരിക്കും പറഞ്ഞാൽ ഗോപിയുടെ നിസ്സഹായതാവസ്ഥ കാണിക്കുന്ന ബാഹുകനേയും രുഗ്മാംഗദനേയും ഒക്കെ ഇന്നത്തെ അല്ലെങ്കിൽ ഇന്നലത്തെ കാണികൾ രുചിക്കുന്നത് ആ മാനസികാവസ്ഥ ഒരു കാലഘട്ടത്തെ പ്രതിനിധാനം ചെയ്യുന്നതുകൊണ്ടായിരുന്നില്ലേ?അന്നിറങ്ങിയ സിനിമകൾ നോക്കൂ. മോഹൻ ലാലിന്റെ കഥാപാത്രങ്ങൾ ഉദാഹരണം.മമ്മൂട്ടിയുടേതും (ഇതുപറഞ്ഞില്ലെങ്കിൽ അതിന്റെ പേരിൽ തല്ലാകും).സമൂഹത്തിന്റെ മൊത്തം അവസ്ഥക്കനുസരിച്ചാണ് കഥകളും കഥാപാത്രങ്ങളും ജനങ്ങൾ ഇഷ്ടപ്പെടുന്നത്. ഒരു കാലത്ത് കോട്ടയം കഥകൾ ഇതിലുമധികം ജനപ്രീതി നേടിയിട്ടുണ്ടാവാം. അതെന്താ ഈ തെക്ക്-വടക്ക്ന്മാർ ശ്രദ്ധിക്കാത്തത്?നി സാമൂഹികാവസ്ഥകൾ കളിയെ ബാധിക്കുകയില്ല എന്നുണ്ടോ? ഇല്ല തീർച്ച.
അങ്ങനെ ഒന്ന് ചിന്തിച്ചു നോക്കൂ. ചിലപ്പോൾ ഈ ചിട്ടപ്പെടുത്തലിൽ കൂടെ ഈ അവസ്ഥകൾ കടന്നുവരുന്നുണ്ടാകും. അതുകൊണ്ടാണ് ശിശുപാ‍ലൻ കൃഷ്ണനെ അധിക്ഷേപിക്കുന്ന സമയം ഗോപസ്ത്രീകളുടെ കുളി വിസ്തരിക്കുമ്പോൾ നമുക്ക് അരോചകത്വം തോന്നുന്നത്. അല്ലേ?
വെറുതെ അഭിമുഖത്തിൻ പിൻ‌തിരിഞ്ഞാണെങ്കിലും നടക്കുന്ന സംവാദത്തിൽ നിന്ന്‌ ശ്രദ്ധതിരിക്കാൻ ഒരു കമന്റ് ഇട്ടെന്നേയുള്ളൂ.

Anonymous said...

അനോനി സഹോദരന്മാരേ,
തിരിഞ്ഞും മറിഞ്ഞും ഉള്ള നിങ്ങളുടെ അനോനി കളികൾ ബലേ ഭേഷ്. ആഹാ! തക്ക സമയത്തുതന്നെ ഭാസിയുമായി ഒരു നല്ല അഭിമുഖം. കീഴ്പ്പടത്തിന്റെ ജനകീയതയുടെ നേരെ വിരൽ ചൂണ്ടിയതായി ഒരു അനോനി സഹോദരന്റെ വെളിപ്പടുത്തൽ സത്യ സന്ധമെന്ന് ശിഷ്യൻ ഭാസി ഒരു “ചൂണ്ട”യിലൂടെ ചൂണ്ടി കാട്ടിയിരിക്കുന്നത് ആശ്വാസകരം തന്നെ.
കീഴ്പ്പടത്തിന്റെ വേഷം കാണാൻ പാലക്കാട്ടു നിന്നും കോട്ടയം വരെ എത്തിയ കഥകളി ആസ്വാദകന്റെയും, ആ കഥകളിയുടെ നടത്തിപ്പുകാരുടെയും, കീഴ്പ്പടത്തിന്റെ വേഷത്തിന് പന്തക്കാരായ രാമൻകുട്ടി നായരുടെയും നരിപ്പറ്റയുടെയും ജനകീയതയ്ക്കു മുൻപിൽ പ്രണാമം.

എടോ നായരേ! കുറെ കഥകളും ലേഖനങ്ങളും സ്റ്റോക്കിൽ വെച്ചിട്ടുണ്ടല്ലാ താങ്കൾ. കൊള്ളാം. പട്ടിക്കാന്തൊടിയുടെ മകന്റെ സുഹൃത്തിനെ തന്നെ കളത്തിൽ ഇറക്കിയിരിക്കുന്നു. ഈ “കുറുപ്പിനെ” എപ്പടി അപ്പീ തപ്പി? ഒരു സംശയം. ഈ കുറുപ്പ് ജീവിച്ചിരുപ്പുണ്ടോ? അദ്ദഹത്തിന്റെ മേൽവിലാസം അറിവുണ്ടോ ? കഥകളിയുടെ വേരുകൾ തേടി മനകളും, കൊടുങ്ങല്ലൂർ കോവിലകവും, നാരായവേരും, നിലവറകൾ പരതലും എല്ലാം എല്ലാം മനസ്സിൽ അങ്ങിനേ നിറഞ്ഞു നിൽക്കുന്നു. സത്യം പറഞ്ഞാൽ കുറുപ്പിന്റെ ശൈലി ഒന്നാംതരം.
കഥകളി കലാകാരന്മാർ നിരപരാധികൾ. അവരുടെ ജീവിതമാർഗ്ഗത്തിന് പലകോലങ്ങൾ കെട്ടിയാടുമ്പോൾ അവരുടെ ആസ്വാദകർ കാട്ടിക്കൂട്ടുന്നതാണ് ഈ അപരാധങ്ങളെല്ലാം.

നായരോട് ഒരു അപേക്ഷയുണ്ട്. കുറുപ്പിന്റെ ലേഖനങ്ങൾക്കായി ഒരു സ്വന്തമായി ബുളോഗ് തുടങ്ങൂ.. അല്ലെങ്കിൽ ഒരു ഗ്യാപ്പു വിട്ട് ഈ ബുളോഗിൽ കളിക്കൂ. അപ്പോഴാണ് കളി കാണാൻ രസമാവുക. അല്ലെങ്കിൽ “താടി അരങ്ങു” കണ്ട് വന്നിട്ട് ഇനി “ഒരു വർഷത്തേക്ക് താടി വേഷം കണ്ടാൽ ശർദ്ദിക്കാൻ തോന്നി” എന്ന ബുളോഗിൽ കണ്ട സ്ഥിതി വിശേഷമാവും വന്നു ചേരുക.

വികടശിരോമണി മാസ്റ്റർ,
താങ്കൾ മനസ്സാക്ഷിയോടെ തന്നെയാണോ ദേവദാസിന്റെ വേഷം മാത്രമാണ് താടി അരങ്ങിൽ നന്നായതെന്ന അഭിപ്രായ പ്രകടനം ചെയ്തിരിക്കുന്നത്. തീരെക്കുറഞ്ഞപക്ഷം ഗീതാവർമ്മ, ഗംഗ എന്നീ പെൺമണികൾ ധൈര്യപൂർവം താടി വേഷം അവതരിപ്പിച്ചതിന് ഒരു സാമാന്യമര്യാദയോടെ അഭിനന്ദനമെങ്കിലും അറിയിക്കാമായിരുന്നില്ലേ. വനിതകൾ കഥകളി വേഷം ചെയ്യുന്നത് ഈ കുംഭോധരന്മാർക്ക് അത്ര രസിക്കീല്ല്യാ എന്നുണ്ടോ? കഥകളിയിൽ വനിതകളുടെ കഥകളി സംഘം തന്നെ താങ്കൾ തെക്കോട്ട് സഞ്ചരിച്ചാൽ കാണാനാവും.
താങ്കളെപ്പോലെയുള്ള കഥകളി ആസ്വാദകരിൽ തന്നെയാണ് ജനകീയതയുടെ അഭാവം നിലനിൽക്കുന്നത്. ഒരു പക്ഷേ ഗീതാവർമ്മയും ഗംഗയും കാറൽമണ്ണയിലോ വെള്ളിനേഴിയുടെ പരിസര പ്രദേശങ്ങളിലോ ജനിച്ചിരുന്നുവെങ്കിൽ ഇവരുടെ ഊക്ക്, നോക്ക്, അലർച്ച, പകർച്ച തുടങ്ങിയവയെ പറ്റി വാനോളം പ്രശംസിക്കയും താടി വേഷത്തിന് രൂപകൽപ്പന ചെയ്തതേ ഇവരാണെന്നും ഇവർക്കു മുൻപുള്ള താടിക്കാരെല്ലാം വെറും “പോക്കാ”യിരുന്നുമെല്ലാം ഈ ബുളോഗിൽ തന്നെ എഴുതി ചേർക്കുകയും ചെയ്യുമായിരുന്നില്ലേ?

(ഒരു അനോനി ചേട്ടൻ)

വികടശിരോമണി said...

ഈ അനോനി അനിയനോട്,
ഗീതാവർമ്മയുടേയും ഗംഗയും അന്നു ചെയ്തതിനേപ്പറ്റി അഭിപ്രായം തോന്നാത്തതുകൊണ്ടാണ് എഴുതാതിരുന്നത്.അവരുടെ വേഷം മുൻപും കണ്ടിട്ടുണ്ട്.രഞ്ജിനിയൊക്കെ ചെയ്യുന്ന കത്തിവേഷം പല യുവനടന്മാരും ചെയ്യുന്ന കത്തിവേഷങ്ങളേക്കാളും മെച്ചമാണെന്നാണ് എന്റെ അഭിപ്രായവും.
സ്ത്രീകൾ ചെയ്യുന്ന കഥകളി വേഷങ്ങൾ എന്തായിരിക്കണം,എങ്ങനെ വേണം എന്നിവ ഇവിടെ ഒതുങ്ങുന്ന പ്രശ്നമല്ല.
കാറൽമണ്ണ- വെള്ളിനേഴി വാദങ്ങളൊന്നും മറുപടി അർഹിക്കുന്നില്ല.

Anonymous said...

ഗോപിയാശാന് അരങ്ങത്തുവെച്ച് ചുമ വന്നാൽ,കൈകൊണ്ട് ഒരു പ്രത്യേക രീതിയിൽ മറച്ചുപിടിച്ച് ചുമക്കുന്ന ഒരു സ്റ്റൈലുണ്ട്.ഒരു കാര്യവുമില്ലെങ്കിലും, അരങ്ങിൽ‌വന്നാൽ മൂന്നുനാലുവട്ടം കൈകൊണ്ട് അതുപോലെ മുഖം മറച്ചുപിടിക്കുന്ന കലാകാരന്മാരെ കാണാം.
appol ithanu ningalude kathakali. ippo pudikitty.
ithinano ningal thekkum vadakkum cholli thallu koodinathu. Ithinano padmasreeyokke kodukkunnathu ?Mlecham, Mlecham.

Anonymous said...

സുനിൽ,
“ഇവരൊക്കെ ആശാന്മാരുടേയും തെക്കുവടക്ക് ഭേദങ്ങളേയും പറഞ്ഞ് ശരിയായ ആസ്വാദകരായ നമ്മളെ പോലെ ഉള്ളവരുടെ കാര്യം മറന്നിരിക്കുന്നു“

ആരാണാവൊ ഈ ശരിയായ അസ്വാദകർ? എന്താണാവൊ അതിന്റെ മാനദഡ്ഡം?

നമ്മളൊക്കെ ശരിയായ ആസ്വാദകരും മറ്റുള്ളവരൊക്കെ വെറും മത്തായിക്കുട്ടിമാരും എന്നാണൊ?

SunilKumar Elamkulam Muthukurussi said...

അനോണി ചേട്ടാ, തെക്ക് വടക്ക് തല്ലുകൂടുന്നതിൽ താൽ‌പ്പര്യമുള്ളവരും അല്ലാത്തവരും എന്നേ ഉദ്ദേശിച്ചുള്ളൂ ന്നെ.അൽ‌പ്പമൊന്ന് പോസിറ്റീവായി എടുക്കൂ. ആരേം പരിഹസിക്കാൻ ഉദ്ദേശിച്ചിട്ടില്ല, അങ്ങനെ തോന്നിയെങ്കിൽ എന്റെ എഴുത്തിന്റെ തെറ്റ്. ക്ഷമ.
എന്റെ വാലിൽ തീകൊളുത്തല്ലേ അനോണീ...പ്ലീസ്.
മാനദഡ്ഡം?=മാനദണ്ഡം. പുച്ഛം എന്ന വാക്ക് എല്ലാവരും ഇപ്പോ പുശ്ചം ന്നാ എഴുതണത് കാണാറ്‌. അത് പോലെയല്ലല്ലോ, ല്ലേ?
-സു-

വികടശിരോമണി said...

പ്രിയരേ,
ഞാൻ ഈ അഭിമുഖത്തിൽ നാം നടത്തിയ മുഴുവൻ സംവാദത്തിന്റെയും പ്രിന്റ് ഔട്ട് കലാ.സോമനും,വെള്ളിനേഴി ഹരിദാസിനും കൊടുത്തു.അവരതു വായിച്ച് എഴുതിത്തന്ന അഭിപ്രായം താഴേ ചേർക്കുന്നു.നാം നടത്തിയ സംവാദങ്ങൾ അവർ കൂടിയറിയണം എന്നും,അത്തരത്തിൽ കഥകളിയുടെ സംവാദതലം വിപുലപ്പെടണമെന്നുമാണ് മോഹം.
വെള്ളിനേഴി ഹരിദാസ്:
“വികടശിരോമണി എടുത്ത അഭിമുഖത്തിനു മുകളിൽ നടന്ന ചർച്ചകൾ വായിച്ചു.അനുകൂലിച്ചവരോടും വിമർശിച്ചവരോടും നന്ദിയുണ്ട്.ഞങ്ങളെപ്പോലുള്ള കഥകളിക്കാരുടെ അഭിപ്രായങ്ങളും വിവരങ്ങളും ലോകം മുഴുവനെത്തുന്ന ഒരു മാദ്ധ്യമത്തിലൂടെ വരുന്നൂ എന്നറിയുന്നതിൽ സന്തോഷം ചെറുതല്ല.
ഒരു സുഹൃത്ത്,എന്റെ ശിവരാമൻ അനുകരണത്തെപ്പറ്റി എഴുതിയത് കണ്ടു.ശിവരാമന്റെ വേഷങ്ങൾ എന്നെ സ്വാധീനിച്ചിട്ടുണ്ട്,ശരിയാണ്.എങ്കിലും രംഗപ്രയോഗത്തിൽ വ്യത്യാസം വരുത്താൻ കഴിവതു ശ്രമിക്കാറുണ്ട്.ആർ.എൽ.വി.രാധാകൃഷ്ണന്റെ കാര്യം ഞങ്ങൾ സംസാരിച്ചിട്ടേയില്ലല്ലോ.
ഇത്രയും ഗംഭീരമായ ആസ്വാദനത്തിനും,എഴുത്തിനും,ഒന്നും വികടശിരോമണിയോട് നന്ദി പറഞ്ഞാൽ അത് മര്യാദകേടാവും.അതുകൊണ്ട് പറയുന്നില്ല.
എല്ലാവരോടും നന്ദിയുണ്ട്,തുടർന്നും കഥകളിയിലെ യുവകലാകാരന്മാരെ പ്രോത്സാഹിപ്പിക്കുമെന്ന പ്രതീക്ഷയോടെ,
വെള്ളിനേഴി ഹരിദാസ്.”
കലാ:സോമൻ:
“ഈ അഭിമുഖവും അഭിപ്രായങ്ങളും വായിച്ച സന്തോഷം അറിയിക്കുന്നു.അനുകൂല-പ്രതികൂല അഭിപ്രായങ്ങളെ ഒരേ മനസ്സോടെ സ്വീകരിക്കുന്നു.കഥകളിയെപ്പറ്റി ചൂഴ്ന്നു ചിന്തിക്കാനും,കാണാനും കഴിവുള്ള ഇത്രയും പേർ ഉള്ളത് എന്നെ ഏറെ ആഹ്ലാദിപ്പിക്കുന്നു.ഭാവിയിൽ ചെയ്യുന്ന വേഷങ്ങളിൽ കൂടുതൽ മനസ്സിരുത്താൻ ഇതെന്നെ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കും.എല്ലാവർക്കും നന്ദി.
സ്നേഹാദരപൂർവ്വം,കലാ.സോമൻ.

കപ്ലിങ്ങാട്‌ said...

ഒന്നു രണ്ട്‌ ചരിത്ര വസ്തുതകൾ മാത്രം വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നു.

"കവളപ്പാറയും പട്ടിക്കാന്തൊടിയും ഉൾപ്പെടുന്ന പോയ തലമുറയിലെ എല്ലാ മഹാരഥന്മാ൪ക്കും ഒന്നോ രണ്ടോ പ്രഭു കുടുംബങ്ങളുടെ ഔദാര്യത്തിൽ, അവിടുത്തെ അന്തേവാസികളായി എല്ലാം
സഹിച്ചു കഴിഞ്ഞു കൂടേണ്ട ശോചനീയാവസ്ഥയല്ലേ ഉണ്ടായിരുന്നത്."

എന്ന പരാമർശം ശരിയല്ല.

കൂട്ടിൽ കുഞ്ഞൻ മേനോൻ, കോറണാത്ത്‌ അച്യുത മേനോൻ, കുഞ്ചുക്കർത്താവ്‌, അമ്പാട്ട്‌ ശങ്കര മേനോൻ തുടങ്ങിയ വടക്കൻ മഹാരഥന്മാർ ഒരിക്കലും ആരുടേയും ആശ്രിതന്മാരായിരുന്നില്ല.

കവളപ്പാറയ്ക്കും പട്ടിക്കാംതൊടിയ്ക്കും അവരെ വളർത്തിയ പ്രഭു കുടുംബങ്ങളുമായി ആശ്രിത ബന്ധം ഉണ്ടായിരുന്നു എന്നത്‌ നേരാണ്‌. എന്നാൽ "എല്ലാം സഹിച്ചു കഴിഞ്ഞു കൂടി" എന്നൊക്കെ പറയുന്നത്‌ വെറും ഭാവനാ സൃഷ്ടിയാണ്‌. ഈ രണ്ടുപേർക്കും അവരുടെ കലാസാമ്രാജ്യത്തിൽ ചിറകു വിരിച്ചു പറക്കാൻ കഴിഞ്ഞതു തന്നെ ഇതിനു ദൃഷ്ടാന്തം. കവളപ്പാറ കൊട്ടാരം കളിയോഗത്തിൽ പോയി തിരുവനന്തപുരത്തെ ആസ്വാദകരെ അൽഭുതപരതന്ത്രരാക്കിയ കഥ ആർ.എസ്സ്‌.ആശാരി എഴുതിയിട്ടുണ്ട്‌.

തൽക്കാലം ഇത്രമാത്രം.

കപ്ലിങ്ങാട്‌ said...

ശ്രീ വെള്ളിനേഴി ഹരിദാസിന്റെ വേഷം കഴിഞ്ഞ 10-15 കൊല്ലത്തിനുള്ളിൽ നന്നായി മെച്ചപ്പെട്ടിട്ടുണ്ട്‌, അദ്ദേഹം വേഷം നന്നാക്കാൻ മനസ്സിരുത്തിയിട്ടുണ്ട്‌ എന്നു തോന്നുന്നു. അദ്ദേഹത്തിന്റെ വേഷത്തിൽ കോട്ടക്കൽ ശിവരാമന്റെ സ്വാധീനം അധികമുള്ളതായി തോന്നിയിട്ടില്ല. ഭാവാഭിനയത്തിലും പാത്രാവിഷ്കാരത്തിലുമൊക്കെ ഇനിയുമേറെ പോകാനുണ്ട്‌. അദ്ദേഹത്തിനു അതിനു കഴിയട്ടെ എന്നാശംസിക്കുന്നു.